ഭാരതത്തിലുണ്ടായ വേദോപനിഷത്തുകളിലേയും ഇതിഹാസപുരാണങ്ങളിലേയും ആശയസ്പര്‍ശം കൊണ്ട് അനുഗൃഹീതമാണ് കേരളത്തിലാദ്യകാലം മുതല്‍ രൂപംകൊണ്ട സാഹിത്യ രചനകള്‍. മലയാളത്തില്‍ പ്രഥമ രചനയായ രാമചരിതത്തില്‍ നിന്നും ഇത് തുടങ്ങുന്നു. ഇവിടെനിന്നും ആരംഭിച്ച് കാല്പനികകാലകവിതകളില്‍ വരെ ഒളിഞ്ഞും തെളിഞ്ഞും ഭാരതീയത പ്രത്യക്ഷപ്പെടുന്നത് കാണാം. വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും നമ്മുടെ പൂര്‍വ്വകാല കവികള്‍ക്കുണ്ടായിരുന്ന അറിവിനെയാണ് ഇത് എടുത്തുകാട്ടുന്നത്. ഭാരതീയസംസ്‌കാരത്തെയും പാരമ്പര്യങ്ങളേയും മാറ്റിനിര്‍ത്തിയുള്ള സാഹിത്യ രചനാസങ്കല്പം നമ്മുടെ കവികള്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ നമ്മുടെ പുതുകവികളില്‍ പലര്‍ക്കും ഈ ഭാരതീയ ബോധം വളരെ വിരളമായി മാത്രമെ കാണാറുള്ളു. ലോകം അംഗീകരിക്കുന്ന സമുന്നത സംസ്‌കാര സരണികളായ പൂര്‍വ്വസാഹിത്യ പാരമ്പര്യങ്ങളില്‍ നിന്നും നമ്മുടെ പതുതലമുറ അകന്നതിനും പാശ്ചാത്യമിഥ്യാവലയിത ആശയസംഹിതകളിലേക്ക് അവര്‍ ആകര്‍ഷിക്കപ്പെട്ടതിനും ഇതൊരുതെളിവാണ്. ഇതിനെല്ലാം അപവാദമായി നിലകൊള്ളുന്ന കവിയാണ് മധുസൂദനന്‍നായര്‍.
ഏതുരാജ്യത്തിനും അതിന്റെ വരമൊഴിയിലൂടെ ലഭ്യമായ ഒരുസാഹിത്യ സംസ്‌കൃതി ഉണ്ടായിരിക്കും. ഇക്കാര്യത്തില്‍ മറ്റേതൊരു രാജ്യത്തേക്കാളും അത്ഭുതകരമായ ജ്ഞാനസാരസ്വതങ്ങള്‍കൊണ്ടും സര്‍വ്വശ്രേഷ്ഠവും സര്‍വ്വാദരണീയവുമായ ദാര്‍ശനികഗ്രന്ഥങ്ങള്‍കൊണ്ടും അനുഗൃഹീതമാണ് നമ്മുടെ ഭാരതം. ഇവിടെയുള്ള എല്ലാ എഴുത്തുകാരെയും എക്കാലവും ഇത്തരം ജ്ഞാനശേഖരങ്ങള്‍ ആകര്‍ഷിച്ചിട്ടുണ്ട്. മാത്രമല്ല അവയെ തങ്ങളുടെ രചനകളില്‍ പുനരവതരിപ്പിച്ചുകൊണ്ട് സമൂഹത്തിന് വെളിച്ചമേകുകയും ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ ആദ്യരചനയായ ചീരാമകവിയുടെ രാമചരിതത്തില്‍നിന്നുമാണ് ഭാരതീയജ്ഞാനസാഗരത്തെ ഏറ്റുവാങ്ങിക്കൊണ്ടുള്ള സാഹിത്യസൃഷ്ടി ആരംഭിച്ചത്. അത് കണ്ണശ്ശന്മാരിലൂടെ (രാമപ്പണിക്കര്‍, മാധവപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍) പ്രാചീന ആധുനിക കവിത്രയങ്ങളിലൂടെ പി.കുഞ്ഞിരാമന്‍നായര്‍, ശങ്കരക്കുറുപ്പ്, ഇടപ്പള്ളിക്കവികള്‍, ബാലാമണിയമ്മ, അക്കിത്തം, വിഷ്ണുനാരായണന്‍നമ്പൂതിരി തുടങ്ങി നിരവധിപേരുടെ രചനകളിലൂടെ കടന്ന് ഇന്ന് മധുസൂദനന്‍നായരുടെ കവിതകളില്‍ എത്തി നില്ക്കുന്നു.
ഇതുവരെ നാല് കവിതാസമാഹാരങ്ങളിലൂടെ അദ്ദേഹം മലയാളകവിതയ്ക്കുനല്കിയ ഓരോകവിതയിലും നിറഞ്ഞുനില്ക്കുന്ന ഭാരതീയതയെ അപഗ്രഥിക്കുകയും വിലയിരുത്തുകയുമാണ് ഈ പഠനത്തിന്റെ ലക്ഷ്യം. നമ്മുടെ കവിയ്ക്ക് ഭാരതീയ വേദോപനിഷത്തുകളിലും ഇതിഹാസപുരാണങ്ങളിലുമുള്ള അറിവിന്റെ പ്രകടനപത്രികകളാണ് അദ്ദേഹത്തിന്റെ ഓരോകവിതയും. സമകാലികമാനവജീവിതത്തെ ഭാരതീയദാര്‍ശനിക തലങ്ങളിലൂടെ ചിന്തനീയമായി അദ്ദേഹം സര്‍ഗ്ഗതലത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. കവിതയിലെ സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അനുസൃതമായി ആര്‍ഷജ്ഞാന വിഭൂതികള്‍കൊണ്ട് തന്റെ കവിതകളെ അദ്ദേഹം കാലികപ്രസക്തങ്ങളും ഉദാത്ത ഭാവശില്പങ്ങളുമാക്കി മാറ്റിയിരിക്കുന്നു. സര്‍ഗ്ഗാത്മക രചനയില്‍ മധുസൂദനന്‍നായരുടെ രാസത്വരകമായി വര്‍ത്തിക്കുന്നത് ഭാരതീയത എന്ന പരിപാവനചൈതന്യമാണ്. പോയകാലത്തിന്റെ അമൂല്യതകളെ സമകാലത്തിന്റെ ഉദ്‌ബോധനത്തിനോ നന്മയ്‌ക്കോവേണ്ടി സമകാലത്തിന്റെ പശ്ചാത്തലത്തില്‍ ഉപയുക്തമാക്കിക്കൊണ്ട് സ്വവീക്ഷണങ്ങളെയാണ് അദ്ദേഹം തന്റെ കവിതകളില്‍ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നത്. മലയാളസാഹിത്യത്തില്‍ ഇന്ന് ഇതൊരപൂര്‍വ്വതയാണെന്നിരിക്കെയാണ് നമ്മുടെ കവി ഭാരതീയതയുടെ പ്രാണസ്പന്ദങ്ങളെ സ്വകവിതയിലൂടെ പുനഃപ്രതിഷ്ഠിക്കുവാന്‍ ശ്രമിക്കുന്നത്. ദേവഭാഷാവിരചിതമായ ഭാരതീയ സര്‍ഗ്ഗാത്മകരചനകളിലെ ആശയങ്ങളുടെ അവിരാമ സ്പന്ദവും സംസ്‌കാരവും ഈ കവിയുടെ രചനകളെ അഗ്‌നിവിശുദ്ധിപോലെ സ്ഫുടമാക്കിയിരിക്കുന്നു.
ഭാരതീയതയുടെ പ്രത്യക്ഷവും പരോക്ഷവുമായ ഭാവപൂര്‍ണ്ണിമ കവിയുടെ എല്ലാ കവിതകളിലും കടന്നുവരുന്നുണ്ട്. കവിയുടെ ആത്മവത്തയില്‍ നിരന്തരസാന്നിദ്ധ്യമായി വിലയംപ്രാപിക്കുകയും പ്രതിഭയുടെ ബഹിര്‍ഗമനവേളയില്‍ പുനര്‍വിന്യസിക്കപ്പെടുകയും ചെയ്യുന്ന ഈ ഭാരതീയത അദ്ദേഹത്തിന്റെ കവിത്വത്തെ അടക്കി ഭരിക്കുന്ന ഒരു സത്യമായി രൂപാന്തരപ്പെടുന്നു. അതിനെ ഒരു തീര്‍ത്ഥബോധം പോലെയോ ദേവസ്പര്‍ശം പോലെയോ പവിത്രമായി കണ്ടുകൊണ്ട് സമകാലിക മാനവജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് അദ്ദേഹം നമ്മെ കൊണ്ടുപോകുന്നു. അങ്ങനെ സമൂഹത്തില്‍ വിശുദ്ധിയുടെ പരിപാവനഹൃദയക്ഷേത്രം പുനഃസൃഷ്ടിക്കുവാനുള്ള യത്‌നമാണ് ഈ കവി നിരന്തരം നിര്‍വ്വഹിക്കുന്നത്.
മധുസൂദനന്‍നായരുടെ പ്രഥമ സമാഹാരമായ നാറാണത്തുഭ്രാന്തനില്‍ നിന്നും ഭാരതീയതയുടെ തീര്‍ത്ഥയാത്ര അദ്ദേഹം തുടങ്ങുന്നു. രാമായണസംസ്‌കാരത്തിന്റെ വിശുദ്ധ പ്രതിമാനങ്ങളുടേയും സന്ദര്‍ഭങ്ങളുടേയും നിരവധി ഇടങ്ങള്‍ ഇതിലെ പലകവിതകളേയും സ്പര്‍ശിച്ച് പോകുന്നു. പുണ്യപുരാണം രാമകഥ, സീതായനം, അഗസ്ത്യഹൃദയം, ഉപനിഷത്, ഗംഗ, തിരസ്‌കാരം, നടരാജസ്മൃതി, സന്താനഗോപാലം എന്നീ കവിതകളില്‍ പുരാണേതിഹാസങ്ങളുടേയും വേദോപനിഷത്തുകളുടേയും നിരന്തര സാന്നിദ്ധ്യമാണ് കാണുന്നത്. ഇവയിലൂടെ സമകാലികമാനവികതയെ തോറ്റിയുണര്‍ത്താന്‍ ശ്രമിക്കുകയാണ് കവി.
പുണ്യപുരാണം രാമകഥയില്‍ രാമായണത്തെ അദ്ദേഹം പുണ്യപുരാണമായും ദേവകഥയായും ആത്മവിശുദ്ധിക്കുള്ള പരിപാവന ഭൂമിയായുമാണ് കാണുന്നത്. ആത്മശാന്തിക്ക് ഇന്ന് തന്നിലേക്ക് തന്നെ ഇറങ്ങിത്തിരിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. സമകാലിക ജീവിതപരിസരങ്ങളില്‍ വന്നുചേര്‍ന്ന വിഹ്വലതകളില്‍ നിന്ന് ആത്മശാന്തി നേടുക പ്രയാസമാണ്. അത് സ്വയംതീര്‍ത്ത മനസ്സിന്‍നടയില്‍നിന്നുമാത്രമേ സാദ്ധ്യമാകു. അതിനുള്ള ഏകപോംവഴി രാമായണത്തിലൂടെയുള്ള മനസ്സിന്റെ തീര്‍ത്ഥയാത്രകൊണ്ടു മാത്രമേ സാധിക്കു എന്നാണ് കവിയുടെ ഉറച്ചവിശ്വാസം.
”ശാന്തിയിതേ തരുമെന്നു നിനപ്പേന്‍ ഉണ്ണികളെ നിങ്ങള്‍
ശാന്തതയില്ലാതലയു, മതോര്‍ത്തിട്ടമരാനും വയ്യ
ശാദ്വലഭൂമികളില്ല മേയാന്‍ പഴയേലകളുണ്ടാം.
നീരുറവില്ലാ ദാഹം തീര്‍ക്കാന്‍ മാനസസരസുണ്ടാം
എങ്കിലുമിപ്പോള്‍പ്പാടൂ വിസ്മയകാവ്യം രാമകഥ
എന്നെയുറക്കാന്‍ പാടൂ ഹൃദ്യപുരാണം രാമകഥ”
എന്ന നൊമ്പരം സമകാല ജീവിതദൃശ്യങ്ങളോട് കവിക്കുള്ള വിരക്തിയും അതേസമയം പഴയകാലത്തെ ഈടുവെയ്പ്പുകളോടുള്ള താല്പ്പര്യവും തന്നെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യജീവിതമഹാസത്യങ്ങളുടെ പ്രമാണ ലിഖിതങ്ങളും സര്‍വ്വലോകവും ആദരവോടെ വീക്ഷിക്കുന്നതുമായ രാമായണ കാവ്യത്തിന്റെ ശ്രേഷ്ഠതയിലേക്കും ആത്മശാന്തിയിലൂടെ അതേകുന്ന ഉദാത്തമാനവികതയിലേക്കും കവി നമ്മുടെ ശ്രദ്ധ ക്ഷണിച്ചിരിക്കുകയാണിവിടെ.
നന്മയും വിശുദ്ധിയും സംസ്‌കാരവും ഉന്നത മൂല്യങ്ങളാണെങ്കില്‍ അവ നിറയുന്ന പൗരാണിക സാഹിത്യത്തിന്റെ ഒരു പുനര്‍നിമ്മാണം കൂടിയാണ് കവി ഇവിടെ നിര്‍വ്വഹിക്കുന്നത്. ഉത്തമ ജീവിതപ്പൊരുളുകള്‍ നിവര്‍ത്തിയിട്ടിരിക്കുന്ന രാമായണകാവ്യത്തിന്റെ അന്തസ്സത്താമാഹാദ്മ്യത്തെയും അത് ശരിക്ക് ഗ്രഹിക്കാതെപോയ സമകാലജീവിത അശാന്തികളേയും ത്രേതായുഗസൂര്യനായ ശ്രീരാമകഥാപൊരുളിലൂടെ ഈ കവിത അനുസ്മരിപ്പിക്കുന്നു. നൂറ്റാണ്ടുകളിലൂടെ ഭാരതസമൂഹത്തെ കൃത്യമായ സാംസ്‌കാരിക മൂല്യ പാതയിലൂടെ നയിക്കുന്ന ഈ വിശിഷ്ട ഗ്രന്ഥത്തിന്റെ ഉള്‍ക്കാഴ്ച അനുലോമ പ്രതിലോമമായ പ്രാചീന ആധുനിക വ്യവസ്ഥിതിയില്‍ തികഞ്ഞ സദുദ്ദേശ്യത്തോടെ കവി നമുക്ക് കാട്ടിത്തരുന്നു.
നാറാണത്തുഭ്രാന്തനില്‍ വരരുചിയെ അദ്വൈതിയായിട്ടാണ് കവികാണുന്നത്. ഈ അദ്വൈതബോധം ഭാരതീയമല്ലാതെ മറ്റെന്താണ്? ശ്രീശങ്കര ഭഗവത്പാദരുടെ നാട്ടിലെ അതുണ്ടാകൂ.
ഇവിടെയല്ലൊ പണ്ടൊരദ്വൈതി പ്രകൃതിതന്‍
വ്രതശുദ്ധി വടിവാര്‍ന്നൊരമ്മയൊന്നിച്ച്
ദേവകള്‍ തുയിലുണരുമിടനാട്ടില്‍ ദാരുകല
ഭാവനകള്‍ വാര്‍ക്കുന്ന പൊന്നമ്പലങ്ങളില്‍
എന്ന കാഴ്ചപ്പാടില്‍ ദ്യോതിക്കുന്ന അദ്വൈതി ഭാരതീയതയുടെ അടിസ്ഥാന ചവിട്ടുപടിയാണ്. ഇവിടെക്കാണുന്ന പ്രകൃതിതന്‍ വ്രതശുദ്ധി വടിവാര്‍ന്നൊരമ്മ എന്ന കാഴ്ച്ചപ്പാടിലും ഭാരതീയത തന്നെയാണുള്ളത്. പ്രകൃതിയുടെ തന്നെ പവിത്രഭാവമായി സ്ത്രീയെ-മാതാവിനെ-കാണാന്‍ ഭാരതീയനെ കഴിയു. ഭാരതത്തിന്റെ അദ്വൈത ബോധംതന്നെ ഏകമാനവികതയെക്കൂടിയാണ് വിഭാവന ചെയ്യുന്നത്. രണ്ടില്ല എല്ലാം ഒന്നേയുള്ളു, ആ ഒന്ന് പരമചൈതന്യം തന്നെയാണെന്നും സര്‍വ്വജീവജാലങ്ങളിലും സ്ഫുരിക്കുന്നത് ഒരേയൊരു സത്യം മാത്രമാണെന്നുമുള്ള ചിന്ത ഏകമാനവികതയിലേക്കുകൂടിയാണ് വിളക്കുകൊളുത്തുന്നത് എന്ന ഭാരതീയമായ കാഴ്ചപ്പാടിനെയാണ് കവി വിശദമാക്കുന്നത്. മാത്രമല്ല ഓരോ ശിശുരോദനത്തിലും ഒരുകോടി ഈശ്വരവിലാപം കേള്‍ക്കാനും ഓരോ കരിന്തിരിക്കണ്ണിലും ഒരുകോടി ദേവനൈരാശ്യം കാണാനും ഒരു കവിക്ക് കഴിയുന്നത് അയാളിലെ സര്‍വ്വമാനവികബോധത്തില്‍ നിന്നുമാണ്. അന്തര്‍ദ്ദേശീയമാനവികതയിലൂടെ ഒരു വിശ്വപൗരനാകാന്‍ ഭാരതീയസംസ്‌കൃതിയുടെ വിഭൂതി അണിയുന്ന ഒരാള്‍ക്കേ കഴിയൂ. അതിനാലാണ് സര്‍വ്വ ലോകാരിഷ്ടതകളും ഒരുനാള്‍ മാറിപ്പോകുമെന്നും അവസാനം ഒരു അദ്വൈതപദ്മം വിരിയുമെന്നും ഒരു കവിക്ക് പ്രത്യാശിക്കാന്‍ കഴിയുന്നത്.
”ഒരുനാള്‍ വരും, എന്റെ ചുടലപ്പറമ്പിനെ
തുടതുള്ളുമീ സ്വാര്‍ത്ഥ സിംഹാസനങ്ങളെ-
ക്കടലെടുക്കും, പിന്നെയിഴയുന്നജീവന്റെ-
യഴലില്‍ നിന്നമരഗീതംപോലെയാത്മാക്ക-
ളിഴചേര്‍ന്നൊരദ്വൈതപദ്മമുണ്ടായ് വരും
എന്നൊരുസ്വരരൂപം സൃഷ്ടിക്കുവാന്‍ കഴിയുന്നത് നിറഞ്ഞഭാരതീയമനസ്സും അതില്‍നിന്ന് രൂപപ്പെട്ട ഒരു മാനവിക ബോധവുമുള്ളതുകൊണ്ടാണ്. ഇവിടെ കടലെടുക്കും എന്ന ഭാരതീയമായ പ്രളയബോധത്തില്‍ മാത്രമല്ല അമരഗീതവും അദ്വൈതപദ്മവും എല്ലാം രാമജന്മഭൂമിയായ ഈ മണ്ണിന്റെ സംസ്‌കാരഗന്ധത്തില്‍നിന്ന് രൂപം കൊണ്ടതാണ്.