ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കേരളത്തില്‍, ഋഷിതുല്യരായ നിരവധിമഹാമതികളുടെ ജന്മംകൊണ്ടു ധന്യത ഉണ്ടായിട്ടുണ്ട്. ആ പരമ്പരയില്‍, ആധുനികകേരളം സംഭാവനചെയ്ത മഹര്‍ഷീശ്വരന്മാരാണ്, ശ്രീചട്ടമ്പിസ്വാമിതിരുവടികളും അദ്ദേഹത്തിന്റെ പ്രഥമശിഷ്യനായ ശ്രീനാരായണഗുരുദേവനും.
ആധുനികകേരളത്തിന്റെ സാമൂഹികപരിവര്‍ത്തനചരിത്രത്തില്‍ ശ്രീചട്ടമ്പിസ്വാമികളുടെ സ്ഥാനം അദ്വിതീയമായമാണ്. കാഷായമോ കമണ്ഡലുവോ, മഠങ്ങളോ സ്തുതിപാഠകരോ ഒന്നുമില്ലാതെ, താന്‍ രചിച്ചഗ്രന്ഥങ്ങള്‍വഴിയായും തന്റെ ശിഷ്യപരമ്പരവഴിയും കേരളനവോത്ഥാനത്തിന് തിരികൊളുത്തി എന്നതാണ് ശ്രീചട്ടമ്പിസ്വാമികളുടെ ഏറ്റവും ശ്രദ്ധേയമായ സംഭാവന. സ്വാമികളുടെ അഗാധമായ പാണ്ഡിത്യം, ഗഹനമായ വേദാന്തജ്ഞാനം, സരസമായ വചോവിലാസം, പ്രതിഭാസമ്പന്നമായ യുക്തിപാടവം മുതലായവ അദ്ദേഹത്തെ മഹാനായ പണ്ഡിതനും, വ്യത്യസ്തനായ സാമൂഹികപരിഷ്‌കര്‍ത്താവും, അതുവഴി സവിശേഷവ്യക്തിത്വത്തിനുടമയുമാക്കി.
സാംസ്‌കാരികകേരളത്തിന്റെ അണിയറശില്പിയും നവോത്ഥാനനായകനും ജീവകാരുണ്യപ്രവാചകനുമായിരുന്നു പരമഭട്ടാരക ശ്രീവിദ്യാധിരാജചട്ടമ്പിസ്വാമിതിരുവടികള്‍. കേരളത്തിന്റെ സാമൂഹികസാംസ്‌കാരിക ആദ്ധ്യാത്മികപുരോഗതിക്കു സ്വാമികള്‍ നല്കിയ സംഭാവനകള്‍ക്ക് അദ്ദേഹത്തിന്റെ ജ്ഞാനാന്വേഷണത്വരയും പരന്നവായനയും ഗവേഷണമനസ്സും എത്രത്തോളം സ്വാധീനിച്ചു എന്നു കണ്ടെത്തുക ദുഷ്‌കരമായ കര്‍മ്മമാണ്. സ്വാമികളുടെ അറിവും ചിന്തയും പ്രവൃത്തിയുമെല്ലാം കേരളത്തിന്റെ സാമൂഹികജനാധിപത്യപ്രക്രിയകള്‍ക്ക് പുത്തനുണര്‍വ്വു നല്കുകയുണ്ടായി. പത്തൊന്‍പതും ഇരുപതുംനൂറ്റാണ്ടുകളിലായി ജീവിച്ച സ്വാമികളും ശിഷ്യന്മാരും തുടങ്ങിവച്ച വിജ്ഞാനസദസ്സുകളിലും സംഘസമ്മേളനങ്ങളിലുമാണ് നവോത്ഥാനത്തിനു പ്രേരകമായിത്തീര്‍ന്ന ഗ്രന്ഥങ്ങളുടെയും ആശയങ്ങളുടെയും ആദ്യാവതാരണങ്ങളും ചര്‍ച്ചകളും നടന്നത്. ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യംചെയ്ത അദ്ദേഹം, സാര്‍വത്രികവിദ്യാഭ്യാസത്തിനുവേണ്ടി നിലകൊണ്ടു. നിരന്തരമായ വായനയിലൂടെയും ഗവേഷണത്തിലൂടെയും അദ്ദേഹം ആര്‍ജ്ജിച്ച വിജ്ഞാനം, പില്ക്കാലത്തു വിദ്യാധിരാജനായി അവരോധിക്കപ്പെടാന്‍ കാരണമായി.
ബാല്യവും വിദ്യാഭ്യാസവും
പ്രാഥമികവും സാമ്പ്രദായികവുമായ വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ ഒരിക്കലും സാധിക്കാത്ത ദരിദ്രനായ ബാലനില്‍നിന്നു കേരളനവോത്ഥാനത്തിനു വിത്തുപാകിയ മനീഷിയായിത്തീര്‍ന്നു ചട്ടമ്പിസ്വാമികള്‍. നവോത്ഥാനനായകനെന്ന നിലയ്ക്കുള്ള ആ യുഗപുരുഷന്റെ പ്രവര്‍ത്തനങ്ങളും സംഭാവനകളും, ഒപ്പം അദ്ദേഹം മലയാളിക്കു സമ്മാനിച്ച മഹാഗ്രന്ഥങ്ങളും പ്രബന്ധങ്ങളും നമ്മെ അത്ഭുതപ്പെടുത്തുന്നവയാണ്.
അറിവുനേടാനും അതു പരിപോഷിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ സവിശേഷമായ കഴിവുകള്‍ ബാല്യകാലം മുതല്‍തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്. ഔപചാരികവിദ്യാഭ്യാസകേന്ദ്രങ്ങളോ വിജ്ഞാനകേന്ദ്രങ്ങളോ, വായനശാലകളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍, കിട്ടാവുന്നിടത്തുനിന്നെല്ലാം അറിവുകള്‍ ആര്‍ജ്ജിച്ച് ചട്ടമ്പിസ്വാമികള്‍ തന്റേതായ മാര്‍ഗ്ഗത്തിലൂടെ സ്വാംശീകരിക്കുകയും പഠിക്കുകയും ചെയ്തതായിക്കാണാം.
ദരിദ്രകുടുംബപശ്ചാത്തലത്തിലെ ജനനവും ജീവിതസാഹചര്യവും സ്വാമികള്‍ക്ക് ഔപചാരികവിദ്യാഭ്യാസം ലഭിക്കാനുള്ള മാര്‍ഗ്ഗമില്ലാതാക്കി. അതിനാല്‍ പിതാവില്‍നിന്നായിരുന്നു മലയാളഅക്ഷരമാല പഠിക്കാനവസരം ലഭിച്ചത്. എല്ലാവരും ”ഹരിഃശ്രീ” എന്നാദ്യം എഴുതിപ്പഠിച്ചപ്പോള്‍ ”ഇതാവത്” എന്ന വാക്കാണു താന്‍ ആദ്യമായി വായിച്ചതെന്നു പില്ക്കാലത്തു സ്വാമികള്‍തന്നെ പറഞ്ഞിട്ടുണ്ട്. അയല്‍പക്കത്തെ കുട്ടികളുടെ സഹായത്തോടെ സ്വാമി മലയാളവും തമിഴും സുഗമമായി വായിക്കാന്‍ പഠിച്ചു.
മഠത്തിലെ മറ്റുകുട്ടികളെ സംസ്‌കൃതം പഠിപ്പിച്ചിരുന്നത്, മതിലിനുപുറത്തുനിന്നു കേട്ടുപഠിച്ചതിലൂടെ സംസ്‌കൃതഭാഷയിലും പ്രാവീണ്യം നേടാന്‍കഴിഞ്ഞു. ബാലനായ കുഞ്ഞന്‍പിള്ളയുടെ വിജ്ഞാനദാഹവും കാര്യങ്ങള്‍ അതിവേഗം ഹൃദിസ്ഥമാക്കാനുള്ള സിദ്ധിയും മനസ്സിലാക്കി, അദ്ദേഹത്തെ പണ്ഡിതനായ പേട്ടയില്‍ രാമന്‍പിള്ളയാശാന്റെ പാഠശാലയില്‍ ചേര്‍ത്തു. അറവിനോടുള്ള അടങ്ങാത്ത ദാഹമുണ്ടായിരുന്ന കുഞ്ഞന്‍പിള്ള, മറ്റുകുട്ടികളില്‍ നിന്നെല്ലാം വ്യത്യസ്തനാണെന്നു മനസ്സിലാക്കിയ ആശാന്‍, അദ്ദേഹത്തെ ‘ചട്ടമ്പി’യായി നിയമിച്ചു. അവിടെനിന്നാണു ചട്ടമ്പിസ്വാമികള്‍ പുസ്തകവായന ഗൗരവമായി തുടങ്ങുന്നത്. വേദാന്തസംബന്ധമായ ‘കൈവല്യനവനീതം’ എന്ന തമിഴ് ഗ്രന്ഥമുള്‍പ്പെടെ മറ്റുപലസവിശേഷഗ്രന്ഥങ്ങളും കുഞ്ഞന്‍പിള്ള ഗുരുവിന്റെ പക്കല്‍നിന്നു വാങ്ങിവായിച്ചുതുടങ്ങി. അക്കാലത്തു തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ നടത്തിയിരുന്ന പ്രസംഗങ്ങളില്‍ രാമന്‍പിള്ളയാശാന്‍ പതിവായി പങ്കെടുത്തിരുന്നതു രേഖപ്പെടുത്തിയിട്ടുണ്ട്. സാഹിത്യത്തോട് അഭിരുചി പ്രകടിപ്പിച്ചിരുന്ന സ്വാമികള്‍, ഇക്കാലയളവില്‍ മലയാളത്തിലും തമിഴിലും രചിക്കപ്പെട്ട ഒട്ടനവധി പൗരാണികഗ്രന്ഥങ്ങള്‍ വായിക്കുകയുണ്ടായി.
വീട്ടിലെ ദാരിദ്രം കാരണം പഠിത്തം അധികനാള്‍ തുടരാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. കുടുംബത്തിനുവേണ്ടി ജോലിയന്വേഷിച്ചുപോകേണ്ട സാഹചര്യം വന്നതിനാലാണത്. സെക്രട്ടറിയേറ്റുനിര്‍മ്മാണത്തില്‍ ചുമട്ടുകാരനായും കണക്കെഴുത്തുകാരനായും വക്കീല്‍ഗുമസ്തനായും നെയ്യാറ്റിന്‍കരയിലും ഭൂതപ്പാണ്ടിയിലും ആധാരമെഴുത്തുകാരനായും ജോലിനോക്കേണ്ടിവന്നു.
നെയ്യാറ്റിന്‍കരയില്‍ ആധാരമെഴുത്തുകാരനായി തുടരുന്ന വേളയിലാണ്, ദക്ഷിണേന്ത്യന്‍തത്ത്വശാസ്ത്രം, സംസ്‌കാരശാസ്ത്രം എന്നിവയുടെ തട്ടകമായിരുന്ന ഭൂതപ്പാണ്ടിയിലേക്കുള്ള മാറ്റം. ആ പ്രദേശത്തിനുചുറ്റുപാടുമുള്ള ക്ഷേത്രങ്ങളിലും വീടുകളിലും മറ്റും ശൈവസിദ്ധാന്തസമ്പ്രദായത്തെയും സിദ്ധവൈദ്യത്തെയുംപറ്റി മനസ്സിലാക്കാനുതകുന്ന വിദ്യാകേന്ദ്രങ്ങളുണ്ടായിരുന്നു. ഈ കേന്ദ്രങ്ങളില്‍ ധാരാളമായുണ്ടായിരുന്ന കൈയെഴുത്തുപ്രതികളും താളിയോലകളും പ്രധാനമായും തത്ത്വശാസ്ത്രം, മതം, ചരിത്രം, വൈദ്യം എന്നിവയെസ്സംബന്ധിച്ചുള്ളവയായിരുന്നു. ഈ അവസരം പ്രയോജനപ്പെടുത്തിയ സ്വാമികള്‍, ഇവ വിശദമായി പരിശോധിക്കാനും പഠിക്കാനും ശ്രമിച്ചു. അതിലൂടെ അദ്ദേഹം തമിഴിലുള്ള തന്റെ അറിവുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തി. അങ്ങനെ ഭൂതപ്പാണ്ടിയിലെ താമസത്തിലൂടെ തമിഴ്ഭാഷയോടും ഗ്രന്ഥങ്ങളോടും സവിശേഷമായ പ്രതിപത്തി ദൃഢീഭവിച്ചു. കൊടുംതമിഴില്‍ രചിക്കപ്പെട്ട അക്കാലത്തെ ഗ്രന്ഥങ്ങള്‍ വായിക്കാനും പഠിക്കാനുമായി വ്യാകരണപരിജ്ഞാനം അത്യാവശ്യമായിരുന്നു. തമിഴ് വ്യാകരണത്തിലെ അടിസ്ഥാനശിലകളിലൊന്നായ ‘ഇലക്കണശാം’ വിശദമായിത്തന്നെ സ്വാമികള്‍ പഠിച്ചു. അതുവഴി തമിഴിലെ ശാസ്ത്രഗ്രന്ഥങ്ങള്‍, പുരാണങ്ങള്‍, വേദാന്തം തുടങ്ങിയ പ്രൗഢഗ്രന്ഥങ്ങള്‍ അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു. തിരുവള്ളുവരുടെ തിരുക്കൂറല്‍, കമ്പര്‍, പട്ടണത്തുപിള്ളയാര്‍, നക്കീരന്‍ തുടങ്ങിയവരുടെ കാവ്യങ്ങള്‍ മുതലായവ വ്യാഖ്യാനിക്കാന്‍ സ്വാമികള്‍ക്കു കഴിഞ്ഞു. കാലാവസ്ഥ അനുകൂലമല്ലാത്തതുകൊണ്ട് താമസിയാതെ അദ്ദേഹം ജോലിവേണ്ടെന്നുവച്ചു തിരുവനന്തപുരത്തേക്കു മടങ്ങി. ഭൂതപ്പാണ്ടിയിലെ വാസം തമിഴ്ഭാഷയോടു സ്വാമികളെ കൂടുതല്‍ അടുപ്പിക്കുകയും എല്ലാ അറിവിന്റെയും പ്രഭവസ്ഥാനം തമിഴ്ഭാഷയാണെന്ന വിശ്വാസം അദ്ദേഹത്തില്‍ ഉറപ്പിക്കുകയും ചെയ്തു. അവിടെവച്ചു വായിച്ച പല കൈയെഴുത്തുപ്രതികളും താളിയോലകളും പിന്നീടു തന്റെ സര്‍ഗ്ഗധാരയെ സ്വാധീനിച്ചതായി സ്വാമികളുടെ രചനകളില്‍നിന്നു വ്യക്തമാണ്.
ജ്ഞാനപ്രജാഗരം
സര്‍ക്കാര്‍ജോലി ഉപേക്ഷിച്ച സ്വാമികള്‍, പേട്ടയില്‍ രാമന്‍പിള്ളയാശാന്റെ നേതൃത്വത്തിലുള്ള ”ജ്ഞാനപ്രജാഗരം” എന്ന സാംസ്‌കാരികസമാജത്തിലെ (വേദാന്തസഭ) സജീവാംഗമായി. ജ്ഞാനാന്വേഷകരായ യുവാക്കന്മാര്‍ക്ക് അഭയകേന്ദ്രമായിരുന്ന പ്രസ്തുതസമാജത്തില്‍ മതപ്രബോധനപരങ്ങളായ വാദപ്രതിവാദങ്ങള്‍, സംഗീതപാഠങ്ങള്‍, വേദാന്തപ്രവചനങ്ങള്‍ എന്നിവ സജീവമായിരുന്നു. തമിഴിലും സംസ്‌കൃതത്തിലും അസാധാരണപാണ്ഡിത്യമുള്ള പലമഹാവ്യക്തികളും ആ സഭയില്‍വന്ന് പ്രഭാഷണങ്ങള്‍ നടത്താറുണ്ടായിരുന്നു. അവിടെവച്ചു സ്വാമിനാഥദേശികര്‍, തൈക്കാട്ട് അയ്യാവ്, മനോന്മണിയം സുന്ദരപിള്ള എന്നീ മഹാവ്യക്തികളെ പരിചയപ്പെടാന്‍ അവസരംലഭിച്ചു. ഹഠയോഗിയും സുബ്രഹ്മണ്യോപാസകനുമായ അയ്യാവുസ്വാമിയുമായുള്ള സമ്പര്‍ക്കത്തിലൂടെ യോഗാസനങ്ങള്‍ സാമ്പ്രദായികരീതിയില്‍ പഠിക്കാന്‍ കഴിഞ്ഞു. ചില തമിഴ്ഗ്രന്ഥങ്ങള്‍ നോക്കി ഗുസ്തിമാര്‍ഗ്ഗങ്ങള്‍ മനസ്സിലാക്കാനും കഴിഞ്ഞു. തിരുവനന്തപുരം മഹാരാജാസ് കോളജിലെ തമിഴ്അദ്ധ്യാപകനായിരുന്ന സ്വാമിനാഥദേശികരില്‍നിന്നു വേദാന്തം, വ്യാകരണം, ശാസ്ത്രസാഹിത്യാദികളിലും പരിചയം നേടാന്‍ സ്വാമികള്‍ക്ക് അധികകാലം വേണ്ടിവന്നില്ല.
ഇംഗ്ലീഷിലുള്ള തത്ത്വശാഗ്രന്ഥങ്ങളെപ്പറ്റിയുള്ള വിശദമായ വിവരങ്ങള്‍ സ്‌നേഹിതന്മാരില്‍നിന്നു ശേഖരിക്കുകയും നോട്ട്ബുക്കുകളില്‍ രേഖപ്പെടുത്തിവയ്ക്കുകയും ചെയ്തു. ഇവിടെവച്ചാണ് സ്വാമികള്‍, തമിഴ്‌നാട്ടില്‍നിന്നുള്ള ശ്രേഷ്ഠപണ്ഡിതനായ സുബ്ബജടാപാഠിയെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ സ്വദേശമായ കല്ലടക്കുറിച്ചിയിലേക്കുപോകാന്‍ തീരുമാനിക്കുന്നതും.
കല്ലടക്കുറിച്ചിയിലെ ഉപരിപഠനം
ദ്രാവിഡസംസ്‌കാരത്തിന്റെ കേദാരമായ തമിഴ്‌നാട്ടില്‍, ജ്ഞാനസമ്പാദനാര്‍ത്ഥം ഒരു തീര്‍ത്ഥയാത്രനടത്താന്‍ ആഗ്രഹിക്കുകയും, അതു തന്റെ ഗുരുവായ സ്വാമിനാഥദേശികരെ അറിയിക്കുകയും ചെയ്തിരുന്നു കുഞ്ഞന്‍പിള്ള. അക്കൊല്ലത്തെ നവരാത്രിസദസ്സില്‍ പ്രഭാഷണം നടത്താനായി സുബ്ബജടാപാഠി തിരുവനന്തപുരത്തുവന്നത്. ദേശികരുടെ ആശീര്‍വാദത്തോടെ ജടാപാഠികളുടെ ശിഷ്യത്വം സ്വീകരിച്ച് അദ്ദേഹത്തോടൊപ്പം തിരുനെല്‍വേലിജില്ലയിലെ കല്ലടക്കുറിച്ചിലേക്കു ചട്ടമ്പി യാത്രതിരിച്ചു. സുബ്ബജടാപാഠികളുമായുള്ള സംഗമം സ്വാമികളുടെ ജീവിതത്തിലെ ഒരു സുപ്രധാനവഴിത്തിരിവായിരുന്നു.
ദക്ഷിണേന്ത്യയിലെ പ്രധാനദാര്‍ശനിക പഠനകേന്ദ്രമായ കല്ലടക്കുറിച്ചിയില്‍ വസിച്ച നാലുവര്‍ഷക്കാലംകൊണ്ടു തര്‍ക്കം, വ്യാകരണം, ഭാരതീയദര്‍ശനങ്ങള്‍, കാവ്യമീമാംസ, സംഗീതം, വൈദ്യം തുടങ്ങി നിരവധിമേഖലകളില്‍ അഗാധമായ അറിവുനേടാനും ഉപരിപഠനം നടത്താനും സ്വാമികള്‍ക്കു കഴിഞ്ഞു. ഗുരുവിനോടൊപ്പം തമിഴ്‌നാട്ടിലെ പ്രധാനവിജ്ഞാനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകവഴി സ്വതഃസിദ്ധമായ തന്റെ വിജ്ഞാനതൃഷ്ണയെ സമ്പുഷ്ടമാക്കാനും സ്വാമികള്‍ക്ക് അവസരം ലഭിച്ചു. തമിഴിലും സംസ്‌കൃതത്തിലുമുള്ള എല്ലാ ശാസ്ത്രഗ്രന്ഥങ്ങളിലും ഗാഢപരിജ്ഞാനം നേടാന്‍ ഇവിടത്തെ പഠനം അദ്ദേഹത്തിനു സഹായകമായി. അങ്ങനെ കല്ലടക്കുറിച്ചിയിലെ വാസം സ്വാമികള്‍ക്കു തന്റെ ഭാവിശ്രേയസ്സിനു ശക്തമായ അടിത്തറപാകാന്‍ ഉപയോഗപ്പെട്ടു.
കല്ലടക്കുറിച്ചിയിലെ പഠനം പൂര്‍ത്തിയാക്കി സ്വാമികള്‍ തിരുവനന്തപുരത്തു തന്റെ അകന്നബന്ധുവായ തമ്പാനൂര്‍ കല്ലുവീട്ടില്‍ കേശവപിള്ളയുടെ ഭവനത്തില്‍ താമസമാക്കി. അവിടെനിന്ന് അദ്ദേഹം പതിവായി അടുത്തുള്ള സ്ഥലങ്ങളിലേക്കു യാത്രകള്‍ നടത്തുമായിരുന്നു. ഉള്ളൂര്‍, മേലുഴിയാള്‍ത്തുറ, നേമം, തിരുവല്ലം മുതലായ സ്ഥലങ്ങളിലേക്കുള്ള യാത്രകളധികവും, വീടുകളിലെ ഗ്രന്ഥപ്പുര സന്ദര്‍ശിക്കുകയും, അപൂര്‍വ്വഗ്രന്ഥങ്ങള്‍ കാണുകയും ചെയ്യുക എന്നലക്ഷ്യത്തോടെയായിരുന്നു. പൊതുഗ്രന്ഥശാലകള്‍ ഇല്ലാതിരുന്ന അക്കാലത്തു പുസ്തകങ്ങള്‍ തേടിപ്പിടിച്ചുവായിക്കാന്‍ സ്വാമികള്‍ക്കുണ്ട് ആഭിമുഖ്യവും ഉത്സാഹവും ആശ്ചര്യാവഹമായിരുന്നു. പകല്‍യാത്ര ഒഴിവാക്കി, രാത്രിയാത്രകളായിരുന്നു വായനയ്ക്കായി അദ്ദേഹം തിരഞ്ഞെടുത്തത്. ഇങ്ങനെയുള്ള വായനയിലൂടെ അദ്ദേഹത്തിനു ലഭിച്ച ആനന്ദവും അതുവഴി നേടിയ വിജ്ഞാനവും പില്ക്കാലത്തു സ്വാമികളെ ‘വിദ്യാധിരാജ’നാക്കി പരിവര്‍ത്തനം ചെയ്യാന്‍ ഒട്ടൊന്നുമല്ല പ്രേരണയായതെന്നു കാണാം.
ഗ്രന്ഥാര്‍ജ്ജിതവിജ്ഞാനവും കൂപക്കരമഠവും
വിജ്ഞാനസമ്പാദനത്തില്‍ സദാ തത്പരനായിരുന്ന സ്വാമികള്‍ക്ക് പ്രശസ്ത തന്ത്രിമാരായ കൂപക്കരപ്പോറ്റിമാരുടെ മഠം സന്ദര്‍ശിക്കാനവസരം ലഭിക്കുകയുണ്ടായി. തന്ത്രഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരമുണ്ടായിരുന്ന കൂപക്കരമഠത്തിലെ ഗ്രന്ഥപ്പുരയില്‍ മൂന്ന് അഹോരാത്രം ഏകാഗ്രമായിരുന്നു പഠനം നടത്തിയ സ്വാമികള്‍ക്ക് അവയെല്ലാം മനസ്സിലാക്കാനും കുറിച്ചെടുക്കാനും കഴിഞ്ഞു. മഠത്തില്‍ രഹസ്യമായിസൂക്ഷിച്ചിരുന്ന ക്ഷേത്രപൂജ, ബിംബപ്രതിഷ്ഠ, ശ്രീഭൂതബലി മുതലായ ക്ഷേത്രാചാരങ്ങളും മനസ്സിലാക്കിയ സ്വാമികള്‍, പില്ക്കാലത്ത് അവ കേരളത്തിലെ മുഴുവന്‍ ഹിന്ദുസമൂഹത്തിനും പ്രയോജനപ്രദമാംവിധം ലഭ്യമാക്കി എന്നതു വിലപ്പെട്ട ചരിത്രമാണ്.
തന്ത്രസമുച്ചയവുമായി ബന്ധപ്പെട്ടു സ്വാമികള്‍ സ്വായത്തമാക്കിയ അറിവു പരീക്ഷിക്കാനായി കൂപക്കരമഠത്തിലെ മുതിര്‍ന്ന തന്ത്രി ശ്രമിക്കുകയും, അതിന് അദ്ദേഹം നല്കിയ കൃത്യമായ ഉത്തരങ്ങള്‍ തന്ത്രിയെ വിസ്മയിപ്പിക്കുകയും ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞന്‍പിള്ള ചട്ടമ്പിയല്ല, മറിച്ച് ‘വിദ്യാധിരാജന്‍’തന്നെയെന്നു തന്ത്രി അഭിപ്രായപ്പെടുകയും, തുടര്‍ന്ന് സ്വാമികള്‍ക്കു ”വിദ്യാധിരാജചട്ടമ്പിസ്വാമികള്‍” എന്ന ബിരുദം സമ്മാനിക്കുകയും ചെയ്തു.
ദേശാടനവും ജ്ഞാനസമ്പാദനവും
ബന്ധുവായ കേശവപിള്ളയും കുടുംബവും വാമനപുരത്തേക്കു താമസം മാറ്റിയപ്പോള്‍ സ്വാമികളുടെ പ്രവര്‍ത്തനവും അവിടേക്കുമാറി. സ്വാമികള്‍ ആവശ്യപ്പെടുന്ന പലപുസ്തകങ്ങളും കല്‍ക്കട്ട, കാശി, ബോംബെ മുതലായ സ്ഥലങ്ങളിലുംനിന്നു കേശവപിള്ള വരുത്തികൊടുത്തിരുന്നു. അക്കാലത്തു നാട്ടില്‍ ലഭിക്കാതിരുന്ന നിരവധിഗ്രന്ഥങ്ങള്‍ (സംസ്‌കൃതമുള്‍പ്പെടെയുള്ളവ) വായിക്കുവാന്‍ സാമിക്കു സാധിച്ചു.
ഇവിടെയും അദ്ദേഹം ദേശസഞ്ചാരം തുടര്‍ന്നുകൊണ്ടേയിരുന്നു. വിദ്വാന്മാരുടെ ഗൃഹങ്ങള്‍ തേടിയുള്ള യാത്രകളുടെ ഉദ്ദേശ്യം ഗ്രന്ഥാന്വേഷണവും ഗ്രന്ഥപരിശോധനയുമായിരുന്നു. കിളിമാനൂര്‍, ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, നെടുമങ്ങാട് മുതലായ സ്ഥലങ്ങളില്‍ പുസ്തകങ്ങള്‍തേടി അദ്ദേഹം യാത്ര ചെയ്യുമായിരുന്നു. നാടോടിപ്പാട്ടുകള്‍, ഐതിഹ്യങ്ങള്‍, ഭൂമിശാസ്ത്രവിവരങ്ങള്‍ എന്നിവയടങ്ങിയ ഗ്രന്ഥസാരങ്ങള്‍ അദ്ദേഹം ഗ്രഹിച്ചു. ഇക്കാലത്തായിരുന്നു ശ്രീനാരായണഗുരു അദ്ദേഹത്തെ സംഗമിച്ചത്.
പിന്നീടു കേശവപിള്ളയ്ക്കു മൂവാറ്റുപുഴയ്ക്കു സ്ഥലംമാറ്റം കിട്ടിയപ്പോള്‍, സ്വാമികളും അങ്ങോട്ടുമാറി. അവിടം കേന്ദ്രമാക്കിക്കൊണ്ട് ഏറ്റുമാനൂര്‍, മീനച്ചില്‍, വൈക്കം, പെരുമ്പാവൂര്‍, ഇടപ്പള്ളി, എറണാകുളം മുതലായ സ്ഥലങ്ങളില്‍ സഞ്ചരിക്കാനും, തന്റെ ജ്ഞാനാന്വേഷണപരിധി വിപുലപ്പെടുത്താനും സ്വാമിക്കു കഴിഞ്ഞു. അക്കാലത്ത് ഏറ്റുമാനൂര്‍ക്ഷേത്രപരിസരത്ത് സ്വാമികളുടെ നേതൃത്വത്തില്‍ ഒരു ഭജനമഠം ആരംഭിക്കുകയുണ്ടായി.
മാതൃവിയോഗത്തിനുശേഷമാണ് ”ക്രിസ്തുമതനിരൂപണ”മെന്നഗ്രന്ഥം സ്വാമികള്‍ രചിക്കുന്നത്. ക്രിസ്തുമതത്തില്‍ സ്വാമികള്‍ക്കുള്ള പരിനിഷ്ഠിതജ്ഞാനത്തിനു നിദര്‍ശനമാണ് ഈ ഗ്രന്ഥം. സത്യവേദപുസ്തകം സൂക്ഷ്മമായി പഠിച്ച സ്വാമികള്‍, മറ്റ് അനവധിഗ്രന്ഥങ്ങളും ഈ പുസ്തകരചനയുമായിബന്ധപ്പെട്ടു വായിച്ചതായി മനസ്സിലാക്കാന്‍ കഴിയും. രാജ്യത്തെ ക്രിസ്തുമതപ്രചാരണം സ്വാമിയിലുണ്ടാക്കിയ പ്രതികരണമെന്തെന്നറിയാന്‍ ”ക്രിസ്തുമതച്ഛേദനം” എന്ന കൃതിയിലൂടെ കഴിയും. സ്വാമികള്‍ ‘ഷണ്മുഖദാസന്‍’ എന്ന പേരിലറിയപ്പെട്ടിരുന്ന കാലത്തു രചിച്ച ഈ കൃതി, ഭാരതീയദാര്‍ശനികന്മാരുടെ വീക്ഷണകോണില്‍ക്കൂടി ഒരുമതപ്രമാണത്തെ അപഗ്രഥിക്കുന്ന സമ്പ്രദായത്തിലെഴുതിയതാണ്.
മൂവാറ്റുപുഴയിലെ വാസകാലത്തായിരുന്നു സ്വാമികളുടെ പ്രിയശിഷ്യനായിത്തീര്‍ന്ന നീലകണ്ഠതീര്‍ത്ഥപാദസ്വാമികളുമായുള്ള ആദ്യസമാഗമം. ഈ കാലഘട്ടത്തില്‍ സംഭവിച്ച ചരിത്രമാണ് ചട്ടമ്പിസ്വാമികളും സ്വാമിവിവേകാനന്ദനുമായുള്ള കൂടിക്കാഴ്ച.
സ്വാമികളുടെ വിപുലമായ ഗ്രന്ഥപരിചയവും പ്രബലമായ ജ്ഞാന പിന്‍ബലവും ”പ്രാചീനമലയാളം” എന്ന ഗ്രന്ഥരചനയ്ക്ക് ആധാരമായിത്തീര്‍ന്നു. നിരവധിവര്‍ഷത്തെ അനുഭവങ്ങള്‍കൊണ്ടും, അനുമാനങ്ങള്‍കൊണ്ടും സ്വാമികള്‍ കണ്ടെത്തിയ ഗവേഷണഫലങ്ങളെ ഉപയോഗപ്രദമാക്കണമെന്ന ആശ്രിതരുടെ നിര്‍ബന്ധമാണു പ്രസ്തുതഗ്രന്ഥരചനക്കു കാരണമായത്. പത്ത് അദ്ധ്യായങ്ങളിലായി പ്രാചീനകേരളത്തിന്റെ യഥാര്‍ത്ഥ രൂപംനല്കാന്‍ ഈ ഗ്രന്ഥത്തിലൂടെ അദ്ദേഹത്തിനുകഴിഞ്ഞു. നായന്മാരെപ്പറ്റി ഷൈക്ക് സിനുഡിന്‍, എച്ച് എ സ്റ്റിവര്‍ട്ട്, സര്‍ഹെക്ടര്‍ മണ്‍റോ, ഹാമില്‍ട്ടന്‍, ബുക്കാനന്‍, ലോഗന്‍ എന്നീ വിദേശസഞ്ചാരികള്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍കൂടി ഉദ്ധരിച്ചാണു സ്വാമികള്‍ വസ്തുതകള്‍ സ്ഥാപിക്കുന്നത്.
തന്റെ ഗ്രന്ഥങ്ങളിലെല്ലാം സ്വാമികള്‍ സമര്‍ത്ഥിക്കാന്‍ ശ്രമിച്ച വാദഗതികളെല്ലാംതന്നെ, അദ്ദേഹത്തിന്റെ യുക്തിക്കും ബുദ്ധിക്കും ഉപോദ്ബലകമായ ഉദാഹരണസഹിതമാണ് ഉപയോഗിച്ചിരുന്നത്. വെറുതെ പറയുന്ന ശൈലി അദ്ദേഹം ഒരിടത്തും സ്വീകരിച്ചിട്ടില്ല. മറിച്ചു ഗ്രന്ഥപാരായണത്തിലൂടെ സ്വായത്തമാക്കിയ യുക്തിസഹങ്ങളായ തത്ത്വങ്ങളുടെ വെളിച്ചത്തിലാണ് അദ്ദേഹം ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ളത്.
വേദം അഭ്യസിക്കുവാന്‍ എല്ലാവര്‍ക്കുമുള്ള അവകാശത്തെ സ്ഥാപിക്കുകയായിരുന്നു ”വേദാധികാരനിരൂപണ”ത്തിലൂടെ അദ്ദേഹം ചെയ്തത്. ഈ ഗ്രന്ഥത്തിലെ പ്രധാനമായ ചര്‍ച്ചാവിഷയം വേദാദ്ധ്യയനത്തില്‍ പല ഭാഗക്കാരുടെയും അധികാരത്തെപ്പറ്റിയുള്ള വസ്തുതാപഠനമായിരുന്നു. മനുസ്മൃതി മുതലായ സ്മൃതിഗ്രന്ഥങ്ങളെ ആശ്രയിച്ചു ശൂദ്രനും വേദാദ്ധ്യയത്തിന് അധികാരമുണ്ടെന്നു സ്ഥാപിക്കുകയാണു സ്വാമികള്‍ ചെയ്തത്. ജ്ഞാനസമ്പാദനം ശൂദ്രനു പാടില്ലെന്നുപറയുന്ന യാതൊരുഭാഗവും ഒരു സ്മൃതിയിലും ഇല്ലെന്നു സ്വാമികള്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നതു നമുക്കുകാണാം. ആപസ്തംബസ്മൃതി, മനുസ്മൃതി, ജാബാലസ്മൃതി, വ്യാസസ്മൃതി, പരാശരസ്മൃതി, യാജ്ഞവല്ക്യസ്മൃതി, മീമാംസാശാസ്ത്രം എന്നീ ഗ്രന്ഥങ്ങള്‍ അദ്ദേഹം ഇതിനായി അവലംബിച്ചിരുന്നു. ഇതുകൂടാതെ കൗഷീതകബ്രാഹ്മണത്തിലെ കവഷന്റെ കഥയും, ജാബാലനായ സത്യകാമന്റെ കഥയും, ശൂദ്രനു വേദാധ്യയനത്തിന്നും വിദ്യയ്ക്കും അധികാരമുണ്ടെന്നു കാണിക്കുവാനായി സ്വാമികള്‍ അവലംബിച്ചു.
തര്‍ക്കശാസ്ത്രത്തിലുള്ള എല്ലാഗ്രന്ഥങ്ങളും വിശദമായിത്തന്നെ സ്വാമികള്‍ പഠിച്ചിട്ടുണ്ടായിരുന്നു. അന്നംഭട്ടീയത്തിനു തര്‍ക്കരഹസ്യരത്‌നം എന്നലളിതവും സുന്ദരവുമായ ഒരു മലയാളവ്യാഖ്യാനം അദ്ദേഹം രചിച്ചതായി ശിഷ്യന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വാമികളുടെ വേദാന്തചിന്താരീതി തൈക്കാട്ടയ്യാവില്‍ തുടങ്ങി സ്വാമിനാഥദേശികര്‍വഴി സുബ്ബാജടാപഠിയിലൂടെ ഒഴുകിയ ഒരുവിജ്ഞാനപ്രവാഹമായിരുന്നു. ദ്രാവിഡസംസ്‌കാരത്തിന്റെ പ്രതീകമായ തമിഴ്‌സിദ്ധാന്തങ്ങളിലെ മൗലികതത്ത്വങ്ങളെയാണ് അദ്ദേഹം ആദ്യകാലങ്ങളില്‍ ആവിഷ്‌കരിച്ചത്. ഉപരിവിദ്യാഭ്യാസത്തിനുശേഷം വേദങ്ങളിലും ഉപനിഷത്തുകളിലും മനനംചെയ്തിരുന്ന അദ്വൈതതത്ത്വം അദ്ദേഹത്തിന് ആകര്‍ഷകമായിത്തീര്‍ന്നു. തമിഴ്‌സിദ്ധാന്തസമ്പ്രദായത്തിന്റെ പശ്ചാത്തലത്തില്‍ ശങ്കരാദ്വൈതത്തെ പ്രതിഷ്ഠിക്കുകയെന്ന മാര്‍ഗ്ഗമാണു സ്വാമികള്‍ പിന്നീടു സ്വീകരിച്ചത്.
(തുടരും)