ചുകപ്പിനപ്പുറമാണ് ഭാവിയുടെ ചക്രവാളമെന്ന് അനുഭവം കൊണ്ട് സാക്ഷ്യപത്രമെഴുതിയ ദാര്‍ശനികന്‍ വിടവാങ്ങി. വര്‍ഗസമരത്തിന്റെ പ്രാകൃതഭാവം ലോകത്തോട് വിളിച്ച് പറഞ്ഞ് സനാതനധര്‍മ്മത്തിന്റെ അനശ്വരത ചൂണ്ടിക്കാട്ടിയാണ് എണ്‍പതാം വയസ്സില്‍ പി. കേശവന്‍ നായര്‍ മടങ്ങുന്നത്. നാലരപ്പതിറ്റാണ്ടോളം ചെങ്കൊടി പിടിച്ച തേവള്ളി ഓലയില്‍ ഐക്കരഴികത്ത് വീട്ടില്‍ പി. കേശവന്‍ നായര്‍ പാര്‍ട്ടിക്ക് അനഭിമതനായത് പുസ്തകമെഴുതിയപ്പോഴായിരുന്നുവെന്നത് ഒരു ചൂണ്ടുപലകയാണ് …. വേദാന്തവും ആധുനികശാസ്ത്രവും സമന്വയിപ്പിച്ച് അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍ പാര്‍ട്ടിയെ ചൊടിപ്പിച്ചു. ‘അവര്‍ക്കൊന്നും മനസ്സിലായില്ല. മനസ്സിലാകാത്തത് കൊണ്ട് ചോദ്യങ്ങളുമുണ്ടായില്ല ….: എന്നായിരുന്നു ഇതേപ്പറ്റി കേശവന്‍ നായരുടെ പ്രതികരണം.
പാര്‍ട്ടി തന്നെയല്ല താന്‍ പാര്‍ട്ടിയെ ആണ് പുറത്താക്കിയതെന്ന് കേശവന്‍ നായര്‍ അഭിമാനിച്ചു. ഭാരതീയതയെ അറിയാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലനില്‍ക്കാന്‍ യോഗ്യതയുള്ള ഒന്നല്ല എന്ന് അദ്ദേഹം വാദിച്ചു. കുട്ടിക്കാലത്ത് ആര്‍ എസ് എസ് ശാഖയില്‍ പോയതില്‍ അവസാന നാളുകളില്‍ അദ്ദേഹം അഭിമാനിച്ചു. കേസരിയിലും ജന്മഭൂമിയിലും ലേഖനങ്ങളെഴുതി. ആര്‍എസ്എസ് , തപസ്യ പരിപാടികളില്‍ സജീവമായി. ഗാന്ധിയെ ഏറെ ഇഷ്ടപ്പെട്ട ഭാരതീയ ദര്‍ശനങ്ങളെ നെഞ്ചേറ്റിയ ആത്മീയോപാസകനായാണ് കേശവന്‍ നായരുടെ മടക്കം.
കൊല്ലം ജില്ലയിലെ കശുവണ്ടിത്തൊഴിലാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സഖാവായിരുന്ന കേശവന്‍നായര്‍ പാര്‍ട്ടിയിലില്ല എന്ന് പറയാന്‍ സിപിഎം നേതൃത്വത്തിനും ഭയമായിരുന്നു. അതുകൊണ്ട് പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ച അദ്ദേഹത്തെ പരസ്യമായി തള്ളാന്‍ അവസാനം വരെയും നേതൃത്വം മടിച്ചു. കാര്യങ്ങളറിയാത്ത തൊഴിലാളിസ്ത്രീകള്‍ക്ക് താനിപ്പോഴും അവരുടെ സഖാവാണെന്ന് കേശവന്‍ നായര്‍ പറയുമായിരുന്നു.
തങ്ങള്‍ക്കുള്ളാനാവാത്ത ഉയരത്തിലേക്ക് ആശയതലത്തില്‍ കേശവന്‍നായര്‍ കടന്നുപോകുന്നത് സിപിഎം നേതൃത്വത്തെ അമ്പരപ്പിച്ചുകളഞ്ഞു എന്നതാണ് വാസ്തവം. ആധുനിക ശാസ്ത്രവും വേദാന്തവും സംബന്ധിച്ച അഗാധമായ പാണ്ഡിത്യത്തിനുടമയായിരുന്ന കേശവന്‍നായര്‍ക്ക് ആ പാര്‍ട്ടിയില്‍ നല്‍കിയ പരമാവധി ഉയര്‍ന്ന ഇടം സിഐടിയു ജില്ലാ സെക്രട്ടറി എന്നതായിരുന്നു.
പാര്‍ട്ടിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഒരു രാജ്യസഭാമെമ്പറോ മറ്റോ ആയി അടുത്തൂണ്‍ പറ്റാമായിരുന്നു എന്ന് എണ്‍പതാം പിറന്നാളിന് വീട്ടില്‍ ഒത്തുകൂടിയ ജില്ലയിലെ തപസ്യ പ്രവര്‍ത്തകരോട് അദ്ദേഹം മനസ്സ് തുറന്നു.
സിഐടിയു മുന്‍ സെക്രട്ടറി എന്ന് തന്നെ വിശേഷിപ്പിക്കരുതെന്ന് കേശവന്‍ നായര്‍ പലപ്പോഴും പിന്നീട് പങ്കെടുത്ത പരിപാടികളിലെ സംഘാടകരെ തിരുത്തി. അത് ഉപേക്ഷിച്ചവനാണ് താന്‍. ‘ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനത്തിന്റെ വാലാവാനില്ല. സ്വതന്ത്രമാണ് ദര്‍ശനം. ആ സ്വാതന്ത്ര്യം ഏതെങ്കിലും സംഘടനയ്ക്കുമുന്നില്‍ തീറെഴുതാനില്ല’ എന്നതായിരുന്നു നയം. എന്നിട്ടും അദ്ദേഹം തപസ്യ പ്രവര്‍ത്തകരുടെ സ്‌നേഹനിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി എണ്‍പതാം പിറന്നാള്‍ വേളയില്‍ തപസ്യയുടെ ജില്ലാരക്ഷാധികാരിയായി. എല്ലാ സ്വാതന്ത്ര്യത്തോടെയുമാണ് താന്‍ ഈ ഉത്തരവാദിത്തമേല്‍ക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൊല്ലത്ത് ആര്‍എസ്എസ് മഹാസാംഘിക്ക് നടക്കുമ്പോള്‍ ജന്മഭൂമി പുറത്തിറക്കിയ ‘ഭഗവ’ എന്ന പ്രസിദ്ധീകരണം ഏറ്റുവാങ്ങാനെത്തിയത് പി. കേശവന്‍നായരായിരുന്നു. ഭഗവ കാവിയുടെ പേരാണെന്നും കാവി ത്യാഗത്തിന്റെ അടയാളമാണെന്നും അന്ന് കേശവന്‍ നായര്‍ വേദിയില്‍ പറഞ്ഞു. സാംഘിക്കിന്റെ സംഘാടകസമിതിയിലും അദ്ദേഹമുണ്ടായിരുന്നു.
ആര്‍എസ്എസിനോടൊപ്പം ചേര്‍ന്ന് നടക്കുമ്പോള്‍ പോലും കേശവന്‍നായരെ തള്ളാന്‍ സിപിഎം നേതൃത്വം തയ്യാറായിരുന്നില്ല എന്നത് അദ്ദേഹം കൊല്ലം ജില്ലയിലെ സര്‍വസാധാരണ പാര്‍ട്ടി അണികള്‍ക്കിടയില്‍ സമ്പാദിച്ച അംഗീകാരവും ബഹുമാനവും കൊണ്ടായിരുന്നു. ഇഎംഎസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കന്മാരോട് അടക്കം ആശയപരമായ ചര്‍ച്ചകളില്‍ യോജിച്ചും വിയോജിച്ചും അഭിപ്രായം പറയാനുള്ള തന്റേടം ആര്‍ജിച്ച നേതാവായിരുന്നു പി. കേശവന്‍നായര്‍.
സംഘര്‍ഷത്തിന്റെയും വര്‍ഗസമരത്തിന്റെയും പാതയില്‍ നിന്ന് സമവായത്തിന്റെ പാതയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര തികച്ചും ആദര്‍ശാത്മകമായിരുന്നു. ഭൗതികശാസ്ത്രത്തില്‍ നിന്ന് ആത്മീയതയുടെ ദര്‍ശനത്തിലേക്കുള്ള പകര്‍ന്നാട്ടമായിരുന്നു അത്. നടരാജനടനത്തിന്റെയും രാസലീലയും ശാസ്ത്രകൗതുകങ്ങളെ വരച്ചുകാട്ടി കേശവന്‍നായര്‍ നടത്തിയ പ്രഭാഷണങ്ങളുടെ അഗാധത വിസ്മയം ജനിപ്പിക്കുന്നതായിരുന്നു.
മഹാത്മാഗാന്ധിയായിരുന്നു അദ്ദേഹത്തെ ഭ്രമിപ്പിച്ച ചരിത്രപുരുഷന്‍. ദേശീയമുന്നേറ്റങ്ങളിലെ ഭാരതീയതയുടെ തുടിപ്പ് ഗാന്ധിയന്‍ ചിന്തകളുടെ പഠനത്തിലൂടെയാണ് അറിയുക എന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിചിന്തകള്‍ എന്ന പുസ്തകത്തിന്റെ രചനയെക്കുറിച്ച് കേശവന്‍ നായര്‍ പലപ്പോഴും വാചാലനായി. രാമരാജ്യം എന്ന ക്ഷേമരാഷ്ട്രസങ്കല്പം ഗാന്ധിജിക്ക് ഉയര്‍ത്താനായത് ഭാരതതത്തിന്റെ ആത്മാവിനെ കണ്ടറിഞ്ഞതുകൊണ്ടാണെന്നായിരുന്നു കേശവന്‍നായരുടെ മതം.
പി. കേശവന്‍നായര്‍
കൊല്ലം ജില്ലയില്‍ വെളിയത്ത്, പരമേശ്വരന്‍ പിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. കൊല്ലം ബോയ്‌സ് ഹൈസ്‌കൂള്‍, ഫാത്തിമ കോളേജ്, റായിപ്പൂര്‍ ദുര്‍ഗ്ഗ ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു. 1971 മുതല്‍ 2005 വരെ സിപിഎമ്മില്‍ പ്രവര്‍ത്തിച്ച കേശവന്‍നായര്‍ സിഐടിയു ജില്ലാ സെക്രട്ടറിയായിരിക്കെ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചു.മൂന്ന് വര്‍ഷം ഫിസിക്‌സ് അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു.
1999 – 2001 ലെ വൈദിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ‘ഭൗതികത്തിനപ്പുറം’ എന്ന കൃതിക്ക് ലഭിച്ചു. കേസരി വാരികയില്‍ പ്രസിദ്ധീകരിച്ച ‘ചുകപ്പിനപ്പുറം’ ആത്മകഥയാണ്. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പ്രപഞ്ചം,വിപരീതങ്ങള്‍ക്കപ്പുറം, പ്രപഞ്ചനൃത്തം, ബോധത്തിന്റെ ഭൗതികം, മാര്‍ക്‌സിസം ശാസ്ത്രമോ?, മനുഷ്യമനസ്സും ക്വാണ്ടം സിന്താന്തവും, ദ്രവ്യസങ്കല്പം ഭൗതികത്തിലും ദര്‍ശനത്തിലും, ഗാന്ധി ചിന്തകള്‍, കശുവണ്ടി തൊഴിലാളി സമര ചരിത്രം, ഡിഎന്‍എ മുതല്‍ സൂപ്പര്‍ മനുഷ്യന്‍ വരെ, ബിയോണ്ട് റെഡ്, ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ക്വാണ്ടം ഫിസിക്‌സ് തുടങ്ങിയവയാണ് മറ്റ് ഗ്രന്ഥങ്ങള്‍. സുമംഗലയാണ് കേശവന്‍നായരുടെ ഭാര്യ മൃതദേഹം കൊല്ലം മുളങ്കാടകം ശ്മശാനത്തില്‍ സംസ്‌കരിച്ചു.