കൊല്ലം ജില്ലയിലെ ഒരുകൂട്ടം സാഹിത്യപ്രേമികള്‍ ചേര്‍ന്ന് എസ്. സജിയുടെ പത്രാധിപത്യത്തിന്‍ കീഴില്‍ പ്രസിദ്ധീകരിക്കുന്ന ഒരു മാസികാ സംരംഭമാണ് ‘പച്ചമലയാളം’. ഇടയ്ക്ക് കുറച്ചുകാലം നിന്നുപോയതിനുശേഷം ഇപ്പോള്‍ പുനഃപ്രസിദ്ധീകരണം തുടങ്ങിയിരിക്കുന്നു. തൃശൂരില്‍നിന്നും പുറത്തിറങ്ങുന്ന ശ്രീ. ആര്‍.കെ. ആനന്ദന്‍പിള്ളയുടെ ‘സാഹിത്യവിമര്‍ശം’ പോലെ സാഹിത്യത്തെ ഗൗരവമായി കാണുന്നവരാണിവരും. കുറച്ചുകാലമായി അഴിമതികളെ വാഴ്ത്തിപ്പാടുക എന്നതുമാത്രം നമ്മുടെ പ്രധാന മാധ്യമങ്ങള്‍ പണിയാക്കിയപ്പോള്‍ സാഹിത്യം, സംവാദം ഇതൊക്കെ കേരളത്തില്‍ അപ്രസക്തമായി പോയിരുന്നു. ആരോഗ്യകരമായ ചില പ്രവണതകള്‍ പച്ചമലയാളത്തില്‍ കാണുന്നുണ്ട്. അതിലൊന്ന് സംവാദസാദ്ധ്യതകളെ അടച്ചുകളയുന്നില്ല എന്നതാണ്. മാതൃഭൂമി പോലെ ഇടതു ഫാസിസ്റ്റുകള്‍ക്കും മതതീവ്രവാദശക്തികള്‍ക്കും മാത്രം ഇടം നല്‍കിക്കൊണ്ട് ദേശീയ നിലപാടു പുലര്‍ത്തുന്നവരെ പൂര്‍ണമായും പടിക്കുപുറത്തുനിര്‍ത്തുന്ന രീതിയിലുള്ള അടഞ്ഞ ഒരിടമായി ഈ സമാന്തരപ്രസിദ്ധീകരണം മാറുന്നില്ല.
മാര്‍ച്ച് ലക്കത്തില്‍ സുനില്‍ പി. ഇളയിടത്തിനെതിരെ രവിശങ്കര്‍ എസ്. നായര്‍ എഴുതിയ ‘വ്യാജ വ്യവഹാരങ്ങളും ധാര്‍മ്മിക സമസ്യകളും’ എന്ന ലേഖനവും അതോടൊപ്പം തന്നെ നിയമനവിവാദത്തെ തുടര്‍ന്ന് സുനിലിനെ ന്യായീകരിക്കുന്ന ഇടതുസഹയാത്രികരുടെ പ്രസ്താവനയും ചേര്‍ത്തിരിക്കുന്നു. രണ്ടുകൂട്ടര്‍ക്കും ഇടം നല്‍കുന്ന മാധ്യമ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കാന്‍ പച്ചമലയാളത്തിനു കഴിയുന്നു. സുനില്‍ പി. ഇളയിടം എന്ന വ്യക്തിയെ രവിശങ്കര്‍ എസ്. നായര്‍ നിരന്തരം കടന്നാക്രമിക്കുന്നു. സുനിലിന്റെ നിലപാടുകള്‍ പഴഞ്ചനും ദേശവിരുദ്ധവും ആണെങ്കിലും അതിലൊന്നും മൗലികതയില്ലെന്നുള്ളതും സത്യമാണെങ്കിലും അയാള്‍ ജോലി ചെയ്യുന്നുണ്ട് എന്നു സമ്മതിച്ചേ പറ്റൂ. നിരന്തരം കൃതികള്‍ വായിച്ച് ‘പകര്‍ത്തിയെഴുതുക’ എന്നത് ഒരു ചെറിയ കാര്യമല്ല. പി. ഗോവിന്ദപ്പിള്ളയും ചെയ്തിരുന്നത് ഇതേ കാര്യം തന്നെയാണ്. പി.ജി. അങ്ങനെ ചെയ്തിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പകര്‍ത്തിയെഴുത്തിന് ഒരു പ്രസക്തിയുണ്ടായിരുന്നു. അക്കാലത്ത് ഇന്റര്‍നെറ്റും ഇന്നത്തെപ്പോലെ വായനാസൗകര്യങ്ങളും ഉണ്ടായിരുന്നില്ല. അതുകൊണ്ട് എം. കൃഷ്ണന്‍ നായരും പി. ഗോവിന്ദപ്പിള്ളയും അനിവാര്യരായിരുന്നു. രണ്ടുപേരും വലിയ വായനക്കാരായിരുന്നു.
ഇന്ന് മൗലികതയില്ലാത്ത അത്തരം പകര്‍ത്തിയെഴുത്തുകാര്‍ക്ക് വലിയ പ്രസക്തിയില്ല. പി.ജിക്ക് ഒരിരട്ട ജീവിതമുണ്ടായിരുന്നു. ഭഗവദ്ഗീതയെ ആരാധിക്കുകയും ദേശീയതയെ സ്‌നേഹിക്കുകയും ചെയ്തിരുന്ന അദ്ദേഹം തന്റെ മാര്‍ക്‌സിസ്റ്റ് രചനകളില്‍ അങ്ങനെയല്ലെന്ന് ഭാവിക്കുക മാത്രമാണ് ചെയ്തത്. സ്വകാര്യ ജീവിതത്തില്‍ പി. ഗോവിന്ദപ്പിള്ള തനി കേരളീയനും ഭാരതീയനുമായിരുന്നു. വേദേതിഹാസങ്ങള്‍ വായിച്ചു സായൂജ്യമടയുന്ന ഒരു തനി ദേശീയവാദിയായിരുന്നു അദ്ദേഹം. എന്നാല്‍ സുനില്‍ അങ്ങനെയാണോ എന്നറിയില്ല. പക്ഷെ ഒന്നറിയാം, പലരുടെയും ഉദ്ധരണികള്‍ നിരത്തുകവഴി ചിന്താശേഷി നഷ്ടപ്പെട്ട ഒരു ജനതയാക്കി മലയാളികളെ മാറ്റുന്നതില്‍ വലിയ ഒരു പങ്കാണ് സുനില്‍ ഉള്‍പ്പെടെയുള്ളവര്‍ വഹിക്കുന്നത്. മലയാള പഠനം, ഗവേഷണം എന്നിവ അന്തസ്സാര ശൂന്യമായി തീര്‍ന്നിട്ടു കാലം കുറേയായി. എവിടെയും പകര്‍ത്തിയെഴുത്തു മാത്രം. ഗൗരവപൂര്‍ണമായ അന്വേഷണങ്ങള്‍ എവിടെയും പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. പണ്ട് ഭാഷാപോഷിണി വ്യാകരണം, സാഹിത്യചിന്ത തുടങ്ങിയ വിഷയങ്ങളില്‍ നല്ല ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുമായിരുന്നു. ഇപ്പോള്‍ അവരും ഫാസിസ്റ്റുകളെ പിടിക്കാന്‍ വലയുമായി നടപ്പാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയുടെ ആരംഭത്തില്‍ നടന്ന പ്രാസവാദം പോലെ സംസ്‌കാരപോഷണം നടത്തിയ മറ്റൊരു വിവാദവും മലയാളത്തില്‍ പിന്നെ നടന്നില്ല. യൂറോപ്യര്‍ ‘റൈം'(rhyme)- ഉപേക്ഷിക്കുന്നതിനു മുന്‍പുതന്നെ മലയാളികള്‍ പ്രാസം ഉപേക്ഷിച്ചിരുന്നു. ആ വളര്‍ച്ച നമ്മള്‍ സ്വന്തം കാലില്‍നിന്നുകൊണ്ട് നേടിയതാണ്. പാശ്ചാത്യരുടെ സാഹിത്യചര്‍ച്ചകളില്‍ നിന്നും ആര്‍ജ്ജിച്ചതല്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയില്‍ ആരംഭിച്ച പുരോഗമനസാഹിത്യമാണ് നമ്മുടെ സാംസ്‌കാരിക സ്വയംപര്യാപ്തത അപകടത്തിലാക്കിയത്. മാര്‍ക്‌സിം ഗോര്‍ക്കിക്കു പിറകെ ഒരു കൂട്ടര്‍ സഞ്ചരിച്ചപ്പോള്‍ എതിര്‍ചേരി കമ്മ്യൂണിസ്റ്റ് വിരുദ്ധരായ പാശ്ചാത്യരെ അന്വേഷിക്കാന്‍ തുടങ്ങി. മടുപ്പിക്കാത്ത ഒരുപാട് അന്വേഷണങ്ങള്‍ മലയാളം ബാക്കിയിട്ടിരുന്നു. അതൊന്നും ആരും ഏറ്റെടുത്തില്ല. 1825-ല്‍ കോവുണ്ണി നെടുങ്ങാടി സംസ്‌കൃതഭാഷയില്‍നിന്നാണ് മലയാളം ഉത്ഭവിച്ചത് എന്നൊരു അഭിപ്രായം അവതരിപ്പിച്ചതും തുടര്‍ന്ന് പലരും മലയാളത്തെ തമിഴില്‍ കൊണ്ടുകെട്ടിയതും എല്ലാം ഭാഷാ സ്‌നേഹികള്‍ക്കും അറിയാം. കൂട്ടത്തില്‍ ചട്ടമ്പിസ്വാമികള്‍ ആദിഭാഷാ എന്നൊരു കൃതിയെഴുതിയിരുന്നു. അതില്‍ സംസ്‌കൃതം തന്നെ ഉത്ഭവിച്ചത് തമിഴില്‍നിന്നാണെന്ന് ഒട്ടൊക്കെ യുക്തസഹമായ രീതിയില്‍ സമര്‍ത്ഥിക്കുന്നുണ്ട്. പില്‍ക്കാല ചര്‍ച്ചകളിലൊന്നും ചട്ടമ്പിസ്വാമികളുടെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടില്ല. ഒരു വെളിപാടുപോലെ തീരെ യുക്തിയില്ലാതെയല്ല സ്വാമികള്‍ അത് തെളിയിക്കുന്നത്. മലയാളത്തില്‍ ജീവിച്ചിരുന്ന ഏതൊരു ഭാഷാപണ്ഡിതനെയും അത്ഭുതപ്പെടുത്തുവാന്‍ പോന്ന രീതിയില്‍ പാണിനീയം, തൊല്‍കാപ്പിയം, നന്നൂല്‍ എന്നിവയിലൊക്കെ അദ്ദേഹം പാണ്ഡിത്യം ആര്‍ജ്ജിച്ചിരുന്നു. എ.ആര്‍. രാജരാജവര്‍മ്മ ജനിക്കുന്നതിനും പത്തുവര്‍ഷം മുന്‍പാണ് സ്വാമികളുടെ ജനനം. ഭാഷാവിഷയത്തില്‍ സ്വാമികള്‍ ആര്‍ജ്ജിച്ച പാണ്ഡിത്യത്തിന്റെ അടുത്തെങ്ങും എത്താന്‍ പില്‍ക്കാല ഭാഷാപണ്ഡിതന്മാര്‍ക്കു കഴിഞ്ഞിട്ടില്ല. ഇംഗ്ലീഷ്, പാശ്ചാത്യ പണ്ഡിതന്മാരുടെയൊന്നും കൃതികള്‍ പരിശോധിക്കാതെയാണ് സ്വാമികള്‍ പ്രാചീന മലയാളവും ആദിഭാഷയും എഴുതിയത്. ആ പാരമ്പര്യത്തിലേക്ക് മടങ്ങിപ്പോകാനാണ് മലയാളി ശ്രമിക്കേണ്ടത്.
മലയാളഭാഷ സ്വന്തം വഴി തെരഞ്ഞെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഗവേഷണ പ്രബന്ധങ്ങളില്‍ നിറച്ച് പാശ്ചാത്യ ഉദ്ധരണികള്‍ കുത്തിനിറക്കുന്ന പതിവ് അവസാനിപ്പിക്കണം. അങ്ങനെ സംഭവിക്കണമെങ്കില്‍ നമ്മുടെ മലയാള പഠനം കൂടുതല്‍ കാര്യക്ഷമമാകണം. സംസ്‌കൃതപഠനത്തില്‍ ചെയ്യുന്നതുപോലെ വ്യാകരണം, ജ്യോതിഷം, തര്‍ക്കം എന്നൊക്കെ പിരിവുകള്‍ മലയാളം എം.എ പഠനത്തിനും വേണം. ഭാഷാ-വ്യാകരണം, സംസ്‌കാരം-കേരളചരിത്രം, ഗദ്യസാഹിത്യം, പദ്യം-കവിത തുടങ്ങി നാലു വിഭാഗത്തിലെങ്കിലും പ്രത്യേകം എം.എകള്‍ അത്യാവശ്യം. ആകെക്കൂടിയുള്ള ഈ അവിയല്‍ പഠനവും തട്ടിക്കൂട്ട് പിഎച്ച്ഡിയും വിദഗ്ദ്ധന്മാരെ സൃഷ്ടിക്കുന്നേയില്ല. കുറേ കോപ്പിയിസ്റ്റുകളെ മാത്രമേ സൃഷ്ടിക്കുകയുള്ളൂ. പഴയകാലത്തെ ഭാഷാ പണ്ഡിതന്മാര്‍ ആരും അക്കാദമിക് ബിരുദധാരികള്‍ ആയിരുന്നില്ല എന്നോര്‍ക്കണം. എന്നാല്‍ ഇന്നത്തെ അക്കാദമിക് പണ്ഡിതന്മാര്‍ക്കു ചിരിക്കാന്‍ പോലുമാകാത്ത പാണ്ഡിത്യം അവര്‍ ആര്‍ജ്ജിച്ചിരുന്നുതാനും. മലയാളത്തെ ഗൗരവമായെടുക്കുന്ന പച്ചമലയാളം, സാഹിത്യവിമര്‍ശം തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടട്ടേ. പക്ഷെ ഈ ഫാസിസ്റ്റ് ഭീകരന്മാരെ പിടിക്കാനുള്ള പോലീസുപണി മാധ്യമങ്ങള്‍ അവസാനിപ്പിക്കണം. അതു പഴഞ്ചനായിക്കഴിഞ്ഞു.
ഏപ്രില്‍ 4ന്റെ ദേശാഭിമാനി വാരികയില്‍ ഒരുകൂട്ടം എഴുത്തുകാരെ കൊണ്ടിരുത്തി ഇടതുപക്ഷത്തിനുവേണ്ടി സ്തുതി പാടിയിരിക്കുന്നു. സച്ചിതാനന്ദന്‍ മുതല്‍ അശോകന്‍ ചരുവില്‍ വരെ കോര്‍പ്പറേറ്റുകള്‍ക്കെതിരെയും ഫാസിസത്തിനെതിരെയും ആഞ്ഞടിക്കുന്നു. എഴുത്തുകാര്‍ കൂലിയെഴുത്തുകാര്‍ എന്ന നിലയില്‍ അധഃപതിക്കാന്‍ തുടങ്ങിയത് സമൂഹത്തിന്റെ സര്‍ഗാത്മകതയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എഴുത്തുകാരന്‍ പ്രതിരോധിക്കുന്നത് സര്‍ഗാത്മക മാര്‍ഗങ്ങളിലൂടെ ആയിരിക്കണം. വെറും കക്ഷിരാഷ്ട്രീയത്തിന്റെ കൊടി അവര്‍ സ്വീകരിച്ചാല്‍ സാമൂഹ്യവിഷയങ്ങളില്‍ ഇടപെടാനുള്ള എഴുത്തുകാരുടെ ശേഷിയും വിശ്വാസ്യതയും ഇല്ലാതാകും. അതു സമൂഹത്തിലെ ഒരു വ്യത്യസ്ത വിഭാഗം എന്ന രീതിയില്‍ പൊതുജനം നല്‍കുന്ന അംഗീകാരം ഇല്ലാതാക്കും.
ഒ.എന്‍.വി, സുകുമാര്‍ അഴിക്കോട്, മാധവിക്കുട്ടി ഇവരൊക്കെ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുത്ത് ദയനീയ പരാജയം ഏറ്റുവാങ്ങിയതില്‍നിന്നും എഴുത്തുകാരുടെ രാഷ്ട്രീയ ഇടപെടലിനെ സമൂഹം ഒരിക്കലും ആശസ്യമായി കാണുന്നില്ല എന്നു മനസ്സിലാക്കാം. എന്നിരുന്നാലും ഒരു വിഭാഗം എഴുത്തുകാര്‍ അവാര്‍ഡുകള്‍ക്കായി ഭരണപക്ഷത്തെ പുകഴ്ത്തിക്കൊണ്ടിരിക്കും. അതു രാജഭരണകാലം മുതലേ തുടങ്ങിയതാണ്. രാഷ്ട്രീയ ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരെ എഴുത്തുകാരന്‍ സര്‍ഗാത്മകമായി പ്രതികരിക്കുന്നതിനെ സമൂഹം ആഘോഷപൂര്‍വ്വം കൊണ്ടാടും എന്നതിനു തെളിവാണ് മാര്‍ക്കേസിന്റെ ഒരു കുലപതിയുടെ ശിശിരം(The Autumn of the Patriarch)- എന്ന കൃതിക്ക് കിട്ടിയ ആഗോള സ്വീകാര്യത. നേരെ തിരിച്ച് പെറുവില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മരിയോ വര്‍ഗ്ഗാസ് യോസ (Maria Vargas Llosa)- പില്‍ക്കാലത്ത് നോബല്‍ സമ്മാനമൊക്കെ ലഭിച്ച എഴുത്തുകാരനായിരുന്നിട്ടും ഒരു വലിയ അഴിമതിക്കാരനും ജാപ്പനീസ് വംശജനുമായിരുന്ന ഫുജി മോറിയോട്(Alberto Fujimori)- തോല്‍ക്കുകയാണുണ്ടായത്.
അധികാരത്തിന്റെ ഇരുണ്ടവശങ്ങള്‍ക്കെതിരെ പൊരുതാന്‍ എഴുത്തുകാരനു ബാധ്യതയുണ്ട്. അത് എഴുത്തിലൂടെ തന്റെ സര്‍ഗ്ഗശക്തി പ്രയോജനപ്പെടുത്തിയാണ് ചെയ്യേണ്ടത്. നേരിട്ടു കക്ഷി രാഷ്ട്രീയമായി ഇടപെടുന്നത് മറ്റെല്ലാ വഴികളും അടഞ്ഞു പോകുമ്പോഴാണ്. കുലപതിയുടെ ശിശിരത്തില്‍ മാര്‍ക്കസ് താന്‍ ഉദ്ദേശിക്കുന്ന ഏകാധിപതി ആരെന്നുപോലും ഒരിടത്തും സൂചിപ്പിക്കുന്നില്ല. ചിലര്‍ അത് അദ്ദേഹത്തിന്റെ സ്വന്തം രാജ്യമായ കൊളംബിയയിലെ പിനില്ല(Gustavo Roajs Pinilla)- ആണെന്ന് പ്രചരിപ്പിച്ചു. മറ്റുചിലരാകട്ടെ അത് സ്‌പെയിനിലെ ഫ്രാങ്കോ ആണെന്നു കരുതി(Fransisco Paulino Franco). ഇനിയുമൊരു കൂട്ടര്‍ വെനിസ്വേലയിലെ ഗോമസ് ആണെന്നു സങ്കല്പിച്ചു -(Juan Vincento Gomez). അത്രയേ എഴുത്തുകാരന്‍ ചെയ്യേണ്ടതായിട്ടുള്ളൂ. ജനങ്ങളോടൊപ്പം നിന്നു യുദ്ധം ചെയ്യുക എഴുത്തുകാരന്റെ ധര്‍മ്മമല്ല. വേണമെങ്കില്‍ അതാകാം. അങ്ങനെ ചെയ്തവരും ധാരാളമുണ്ട്. പക്ഷേ അപ്പോള്‍ അവര്‍ കലാപകാരികളായി മാറുന്നു.
ലോകത്തെവിടെയുമുള്ള സ്വേച്ഛാധിപതികളെ, അധികാരത്തിന്റെ ദുഷ്‌ച്ചെയ്തികളെ ഒക്കെ മാര്‍ക്കേസ് വരച്ചുകാണിച്ചു. അതതു സമഗ്രാധിപത്യത്തിന്റെ അപകടങ്ങളെക്കുറിച്ച് ലാറ്റിനമേരിക്കക്കാരെ മാത്രമല്ല ലോകത്തെ മുഴുവന്‍ ബോധവല്‍ക്കരിച്ചു. ഹിറ്റ്‌ലറുടെ ജൂതകൂട്ടക്കൊലയും സ്റ്റാലിന്റെ ഗ്രേറ്റ് പര്‍ജും ((Great Purge-ല്‍ സ്റ്റാലിന്‍ 1936-38 കാലഘട്ടത്തില്‍ പത്തുലക്ഷത്തിലധികം പേരെ കൊന്നുതള്ളി. മരിച്ചവര്‍ ഏറെയും ‘കുലാക്കുകള്‍’ എന്ന വംശീയ ന്യൂനപക്ഷമായിരുന്നു.) പോള്‍പോട്ടിന്റെ ഖെമര്‍ കൂട്ടക്കൊലയും ഏകാധിപത്യത്തിന്റെ സ്വാഭാവിക പരിണാമങ്ങളാണെന്നും അതുകൊണ്ടുതന്നെ അതിനൊക്കെ എതിരെ മനുഷ്യവംശം എന്നും ജാഗ്രത പുലര്‍ത്തണമെന്നും ലോകത്തെ ബോധ്യപ്പെടുത്താന്‍ മാര്‍കേസിനു കഴിഞ്ഞു. അത്തരം ഇടപെടലുകള്‍ നടത്താന്‍ ശേഷിയുള്ള എഴുത്തുകാര്‍ ഇവിടെയും ഉണ്ടാകട്ടെ!