ഇക്കഴിഞ്ഞ (കൊല്ലവര്‍ഷം 1196) മീനമാസം പതിനഞ്ചാം തീയതി ധീരദേശാഭിമാനി തലക്കുളത്തു വലിയ വീട്ടില്‍ തമ്പി ചെമ്പകരാമന്‍ വേലായുധന്‍ എന്ന വേലുത്തമ്പി ദളവായുടെ ബലിദാനശ്രാദ്ധദിനമായിരുന്നു (2021 മാര്‍ച്ച് 29). കൊല്ലവര്‍ഷം 984 മീനം 15 നാണ് ബ്രിട്ടീഷ് സാമ്രാജ്യത്തെ കുറെ നാളുകളിലേക്കെങ്കിലും വിറപ്പിച്ച ആ ധീരപുരുഷന്‍ ശത്രുക്കളുടെ കൈയില്‍പ്പെടാതിരിക്കാന്‍ വേണ്ടി മണ്ണടിയില്‍ വച്ച് ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന്റെ കബന്ധം തിരുവനന്തപുരത്തു കൊണ്ടുവന്നു കമുകലകുവച്ചു തലയും ഉടലും ചേര്‍ത്തു വേലുത്തമ്പിയുടെ പരമശത്രുവായിരുന്ന ദളവാ കരമന ആണ്ടിയിറക്കം ഉമ്മിണിത്തമ്പിയെയും അനന്തപദ്മനാഭന്‍ പൂന്തുറ താമസിച്ചിരുന്ന കേണല്‍ കോളിന്‍ മെക്കോളെയേയും കാണിച്ചു ബോധ്യം വരുത്തി, ഒരു നീചനായ ക്രിമിനല്‍ പുള്ളിയെപ്പോലെ കണ്ണമ്മൂലകുന്നില്‍ കഴുകുമരത്തില്‍ തൂക്കിയിട്ട് പരമാവധി അപമാനിച്ചത് കേരള ചരിത്രത്തിലെ ഒരു ഇരുളടഞ്ഞ ഏട്. വെള്ളക്കാരന്റെ നീതിയും ന്യായവുമില്ലാത്ത ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ, ധാര്‍മ്മിക രോഷവും പ്രതിഷേധവും അപമാനവും കൊണ്ടു വീര്‍പ്പുമുട്ടിയ നാട്ടുകാര്‍ക്ക് പ്രാകൃതമെങ്കിലും ശക്തമായ ഒരു മുന്നറിയിപ്പുകൂടിയായിരുന്നു അത് – ഇനിയൊരു വേലുത്തമ്പി അവരില്‍ നിന്നും ഉയിര്‍ക്കൊണ്ടാല്‍, അധീശശക്തിയെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെട്ടാല്‍, ഇതു തന്നെയായിരിക്കും അനുഭവം എന്ന അതുഗ്രമായ താക്കീത്. കാക്കയും കഴുകനും നായും നരിയും ആ പുണ്യശ്ലോകന്റെ മൃതദേഹം കടിച്ചു കീറി വികൃതമാക്കുന്ന ദയനീയമായ ദൃശ്യം നിസ്സഹായരായ നാട്ടുകാര്‍ നെഞ്ചുപൊട്ടി, കരച്ചിലടക്കി, സ്തബ്ധരായി നോക്കിനിന്നു. എത്ര പകലും രാത്രിയും ആ പിണം കൊടിയ അപമാനം സഹിച്ച് ആ കഴുകുമരത്തില്‍ മഴയും മഞ്ഞും വെയിലുമേറ്റു തൂങ്ങിക്കിടന്നുവെന്നറിഞ്ഞുകൂടാ. ആളൊഴിഞ്ഞ ഒരു പാതിരാവില്‍ ആരോ അത് അഴിച്ചെടുത്തു കുഴിച്ചിട്ടു – കണ്ണമ്മൂലക്കുന്നിലെവിടെയോ!
വേലുത്തമ്പിയെക്കാള്‍ ഭാഗ്യവാനായിരുന്നു പഴശ്ശിത്തമ്പുരാന്‍. ഉമ്മിണിത്തമ്പിയുടെയും മെക്കോളേയുടെയും കാടത്തമറിയാത്ത സംസ്‌കാരസമ്പന്നനായിരുന്നു അദ്ദേഹത്തെ എതിര്‍ത്ത തലശ്ശേരി സബ് കളക്ടര്‍ ടി.എച്ച്. ബേബര്‍ (തിരുവങ്ങാടു ശ്രീരാമ ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ പണിയാന്‍ അദ്ദേഹം ഗണ്യമായ സഹായം നല്‍കിയെന്നും, അതാണ് അദ്ദേഹത്തിന്റെ പേര് മതിലില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും അവിടത്തെ ഗ്രാമവൃദ്ധന്മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്). രാജ്യസ്‌നേഹ പ്രേരിതനായി, പരാജയം സുനിശ്ചിതമാണെന്നറിഞ്ഞിട്ടും, ബ്രിട്ടീഷ് അധീശശക്തിയോടു പടവെട്ടി പ്രാണാഹൂതി ചെയ്ത ധീരനായ പഴശ്ശിരാജാവിന്റെ മൃതദ്ദേഹം പല്ലക്കില്‍ക്കയറ്റി, അദ്ദേഹം ബലിദാനിയായ വയനാടന്‍ കൊടുങ്കാട്ടില്‍ നിന്നും നാട്ടിലെത്തിച്ച് അര്‍ഹിക്കുന്ന ബഹുമതികളോടെ ഹൈന്ദവാചാര പ്രകാരം തന്നെ സംസ്‌ക്കരിക്കാന്‍ ബേബര്‍ മുന്‍കൈയെടുത്തു എന്നു ചരിത്രം.
കൊല്ലവര്‍ഷം 940 മേടമാസം അത്തം നക്ഷത്രത്തില്‍ വേലുത്തമ്പി പിറന്നുവീണു. ബാല്യവും കൗമാരവും പിന്നിട്ട തലക്കുളത്തു വലിയ വീട് ഇന്ന് ഒരു സ്വകാര്യ വ്യക്തിയുടെ ”കൈവശാവകാശത്തിലും കരം തീരുവയിലും നിരാക്ഷേപമായ അധീനതയിലും” ആകുന്നു. എങ്ങനെയാണ് ഈ തറവാടും അതിനോടനുബന്ധിച്ചുള്ള അതിവിശാലമായ പുരയിടവും അദ്ദേഹത്തിന്റെ കൈവശം എത്തിച്ചേര്‍ന്നത് എന്ന് നാട്ടുകാര്‍ക്കും നിശ്ചയം പോര. അതെന്തായാലും അദ്ദേഹത്തിന്റെ അറിവും അനുവാദവും കൂടാതെ ആര്‍ക്കും ആ പുണ്യഭൂമിയില്‍ കാലെടുത്തു കുത്താന്‍ നിയമപരമായി സാധ്യമല്ല എന്നാണ് ഇന്നത്തെ സ്ഥിതി. അദ്ദേഹം കനിഞ്ഞനുവദിച്ചാണ് കുറേക്കാലമായി തദ്ദേശീയരായ ആരാധകര്‍ ദളവായുടെ ജന്മദിനവും ബലിദാനശ്രാദ്ധവും ആചരിക്കാനായി അവിടെ പ്രവേശിക്കുന്നത്. നാളെ എന്തെങ്കിലും കാരണവശാല്‍ അദ്ദേഹത്തിനു മനംമാറി, അനുവാദം നിഷേധിക്കുന്ന ഒരു സാഹചര്യം വന്നു ഭവിച്ചാല്‍ എന്തു ചെയ്യണമെന്ന് ആ പാവങ്ങള്‍ക്ക് അറിഞ്ഞു കൂടാ. ധീരദേശാഭിമാനിയുടെ കാലക്കേട്! പഴശ്ശിത്തമ്പുരാനു മാത്രമല്ല, കട്ടബൊമ്മനോ മംഗള്‍പാണ്ഡേയ്‌ക്കോ ചപ്പേക്കര്‍ സഹോദരന്മാര്‍ക്കോ ഭഗത്‌സിംഗിനോ പതിനെട്ടുകാരന്‍ ഖുദിരാം ബോസിനോ വന്നു ചേരാത്ത ദുര്യോഗം! ദീര്‍ഘകാലം കേന്ദ്രമന്ത്രിയായിരുന്ന പാര്‍ലമെന്റംഗം വഴി നാട്ടുകാര്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേയെക്കൊണ്ട് പരാമര്‍ശ വിഷയമായ തറവാടും അതിനുചുറ്റുമുള്ള ഭൂമിയും ഒരു സംരക്ഷിത സ്മാരകമായി ഏറ്റെടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എന്തോ കാരണത്താല്‍ ആ ശ്രമം വിഫലമാവുകയാണുണ്ടായത്.
ദളവായുടെ മറ്റൊരു ശ്രാദ്ധദിനം കൂടി കടന്നുപോയി. പതിവു തെറ്റിക്കാതെ, സെക്രട്ടറിയേറ്റ് വളപ്പിനു ഗാംഭീര്യമണച്ചു നില്‍ക്കുന്ന അദ്ദേഹത്തിന്റെ പ്രതിമയ്ക്കു മുമ്പില്‍ സമൃദ്ധമായ പുഷ്പാര്‍ച്ചനയും, ഔപചാരികതയുടെ കനച്ച സ്വാദു നിറഞ്ഞു നില്‍ക്കുന്ന, പഴകിപ്പുളിച്ച ശൈലിയിലുള്ള അനുസ്മരണ പ്രഭാഷണ സാഹസങ്ങളും നടന്നിരിക്കും. (അക്കാര്യത്തില്‍ ഭരണ കക്ഷിയും പ്രതിപക്ഷവും, ചുമ്മാ സാംസ്‌കാരികനായകന്മാരും പലവക ‘സജീവ സാന്നിധ്യ’ങ്ങളും ഒരിക്കലും പിശുക്കു കാണിക്കാറില്ലല്ലൊ! വാര്‍ത്തയും പടവും പിറ്റേദിവസത്തെ പത്രങ്ങളില്‍ ഉറപ്പ്! തിരഞ്ഞെടുപ്പിന്റെ കേളികൊട്ടു കേട്ടു തുടങ്ങിയ സമയമായതിനാല്‍ തീര്‍ച്ചയായും)~ഒരു ദുഃഖമേയുള്ളൂ – നേരത്തെ പരാമര്‍ശിച്ച പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ എന്തെങ്കിലും ശ്രമം കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പില്‍ നിന്നും ഇതഃപര്യന്തം ഉണ്ടായതായി അറിവില്ല. രാജ രാജ ചോളന്‍ എന്ന ഇതിഹാസ പുരുഷനായ ചക്രവര്‍ത്തിയുടെ ഭൗതികാവശിഷ്ടങ്ങള്‍ എവിടെയാണ് സംസ്‌ക്കരിച്ചതെന്ന് ഇന്നും അറിഞ്ഞുകൂടല്ലൊ. തമിഴ്‌നാടിന്റെ അഭിമാനമായ ആ സാര്‍വഭൗമന് ഉചിതമായ ഒരു സ്മാരകം നിര്‍മ്മിച്ച് അദ്ദേഹത്തിന്റെ സ്മൃതിയെ ശാശ്വതീകരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലല്ലൊ എന്നനുസ്മരിച്ച് ഒരു മഹാസദസ്സിന്റെ വേദിയില്‍ നിന്നു നിര്‍വിശങ്കം പൊട്ടിക്കരഞ്ഞ പാരമ്പര്യാഭിമാനിയായ മുഖ്യമന്ത്രി കരുണാനിധിയെ നമുക്കു പരമ പുച്ഛമാണല്ലൊ!
മണ്ണടിയിലെ ചോരപ്പാടുകള്‍ ഇനിയും മാഞ്ഞിട്ടില്ലെന്നോര്‍ക്കുക!