കേരളം ഒരിക്കല്‍ കൂടി തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചിരിക്കുന്നു. ഇനി വോട്ടെണ്ണലിന് മെയ് രണ്ട് വരെ കാത്തിരിക്കണം. ഏതാണ്ടൊരു മാസത്തെ കാത്തിരിപ്പ്. രാഷ്ട്രീയ കക്ഷികള്‍ക്കും നേതാക്കള്‍ക്കും, പ്രത്യേകിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക്, ഇതൊരു വിഷമഘട്ടം തന്നെയാണ്. ആര് ജയിക്കുന്നു എന്നതല്ല, ആര് ജയിച്ചാലും ഇത് പലതുകൊണ്ടും ശ്രദ്ധേയമാകാന്‍ പോകുന്ന തിരഞ്ഞെടുപ്പാണ്; വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്ന ഒരു ജനവിധി.
മൂന്ന് മുന്നണികളാണ് ഇവിടെ മത്സരിച്ചത്; സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി, കോണ്‍ഗ്രസിന്റെ കീഴില്‍ മുസ്ലിം ലീഗിന് അപ്രമാദിത്യമുള്ള യുഡിഎഫ്; പിന്നെ ബിജെപി നേതൃത്വമേകുന്ന എന്‍ഡിഎ. ആര് ജയിച്ചാലും വോട്ടിങ് ശതമാനത്തില്‍ വലിയ മാറ്റമൊന്നും കേരളത്തിലുണ്ടാവാറില്ല. നേരിയ ഭൂരിപക്ഷം മാത്രം. അതാണ് ചരിത്രം. അത്തരമൊരു ശക്തമായ മത്സരം ഇത്തവണയും ഇവിടെ നടന്നിട്ടുണ്ട്. ഭരണത്തുടര്‍ച്ച കൊട്ടിഘോഷിച്ചാണ് ഇടതുപക്ഷം കളത്തിലിറങ്ങിയത്. അതായത് കേരളത്തില്‍ ഇതുവരെയുണ്ടായിട്ടില്ലാത്ത ഒന്നാവും ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം കരുതുന്നു. ഇത്തരത്തിലുള്ള പ്രതീക്ഷകള്‍ മുന്‍പും സിപിഎമ്മിനുണ്ടായിട്ടുണ്ട്; എന്നാല്‍ അതൊക്കെയും എവിടെയുമെത്തിയിരുന്നില്ല എന്നതാണ് ഓര്‍ക്കേണ്ടത്. യുഡിഎഫും ഇതുപോലെ ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ചത് മറന്നുകൂടാ; 2016 -ല്‍ പോലും അവര്‍ ആ വാഗ്ദാനം കേരളത്തിന് നല്‍കിയിരുന്നുവല്ലോ. അതുകൊണ്ടുതന്നെ ഇത്തവണ എല്‍ഡിഎഫ് വിജയിച്ചാല്‍, തീര്‍ച്ചയായും, ഈ തിരഞ്ഞെടുപ്പ് ഒരു ചരിത്രമാകും. ജനങ്ങള്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിക്കഴിഞ്ഞ സ്ഥിതിക്ക് വോട്ടെണ്ണല്‍ വരെ കാത്തിരിക്കാം.
ഇടതിനും വലതിനും നിര്‍ണ്ണായകം
അതിനേക്കാളൊക്കെ പ്രധാനം യുഡിഎഫിനും എല്‍ഡിഎഫിനും നേതൃത്വം നല്‍കുന്ന കക്ഷികളെ സംബന്ധിച്ചിടത്തോളം കേരളത്തിലെ ജനവിധി പലതുകൊണ്ടും വളരെ നിര്‍ണ്ണായകമാണ് എന്നതാണ്. ഈ തിരഞ്ഞെടുപ്പിലെ വിജയ – പരാജയങ്ങള്‍ ആ മുന്നണികളുടെ തലപ്പത്തുള്ള കക്ഷികളുടെ നിലനില്‍പ്പാണ് തീരുമാനിക്കുക എന്നര്‍ത്ഥം. ഉദാഹരണമായി സിപിഎമ്മിന്റെ കാര്യമെടുക്കാം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഭരണമുള്ള ഏക സംസ്ഥാനം കേരളമാണ്. മറ്റൊരു സംസ്ഥാനത്തും അടുത്ത കാലത്തൊന്നും അവര്‍ക്ക് അധികാരത്തിലേറാനാവുമെന്ന് ആരും കരുതുന്നുമില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ കോണ്‍ഗ്രസിനൊപ്പം ജനവിധി തേടുന്നുണ്ടെങ്കിലും വിജയപ്രതീക്ഷ തീരെയില്ല എന്നത് സര്‍വര്‍ക്കുമറിയാം. കേരളത്തിലും ഇത്തവണ അധികാരത്തില്‍ നിന്ന് പുറത്തുപോയാല്‍ സിപിഎമ്മിന്റെ കാര്യം അവതാളത്തിലാകും. മാത്രമല്ല ഇത്തരമൊരു അവസ്ഥ അവരുടെ ചരിത്രത്തില്‍ കുറിക്കപ്പെടുകയും ചെയ്യുമല്ലോ; എങ്ങും ഭരണമില്ലാത്ത കക്ഷിയായി അവര്‍ മാറുമെന്നര്‍ത്ഥം.
സമാനമാണ് കോണ്‍ഗ്രസിന്റെ അവസ്ഥയും. ദക്ഷിണേന്ത്യയില്‍ അധികാരത്തിലേറാന്‍ കഴിയുന്ന ഏക സംസ്ഥാനമായാണ് ആ പാര്‍ട്ടിയുടെ നേതൃത്വം കേരളത്തെ കാണുന്നത്. ഇന്നിപ്പോള്‍ ദക്ഷിണേന്ത്യയില്‍ അവര്‍ക്ക് അധികാരമേയില്ല. തമിഴ് നാട്ടിലാണ് ഇക്കൂട്ടര്‍ക്ക് കുറച്ചു പ്രതീക്ഷ വെക്കാനാവുക. അവിടത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്‍ഡിഎക്ക് അനുകൂലമാണ് എന്നത് പൊതുജനങ്ങള്‍ സമ്മതിക്കുന്നു എന്നത് അവിടെയിരിക്കട്ടെ. ഏതെങ്കിലും കാരണവശാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട ഡിഎംകെ സഖ്യം ജയിച്ചാലും ഭരണപങ്കാളിത്തം ലഭിക്കണമെന്നില്ല. അത്രക്കൊക്കെ പ്രാധാന്യമേ ഡിഎംകെ കോണ്‍ഗ്രസിന് കല്പിച്ചിട്ടുള്ളു. പുതുശേരിയില്‍ ഇനി എന്തെങ്കിലും സാധ്യതയുള്ളതായി കോണ്‍ഗ്രസുകാര്‍ പോലും കരുതുന്നുമില്ല. അതാണ് പ്രതീക്ഷകള്‍ കേരളത്തിലേക്ക് ഒതുങ്ങുന്നത്. രാഹുല്‍ ഗാന്ധിക്ക് ലോകസഭയിലെത്താന്‍ കേരളത്തെയാണ് ആശ്രയിച്ചത്; ഇത്തവണ രാഹുല്‍ മാത്രമല്ല സഹോദരി പ്രിയങ്കയും ഇവിടെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു; വ്യാപകമായി പ്രചാരണം നടത്തി. ആ സഹോദരങ്ങള്‍ക്കും ഇതൊരു ജീവന്മരണ പോരാട്ടമായിരുന്നു എന്നര്‍ത്ഥം. കേരളത്തിലെ പരാജയം രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ തോല്‍വി കൂടിയായി സ്വാഭാവികമായും വിവക്ഷിക്കപ്പെടുമല്ലോ. ചുരുക്കത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് ഇന്ത്യയിലെ രണ്ടു പ്രധാന പ്രതിപക്ഷ കക്ഷികളെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു.
എന്‍ഡിഎ യുടെ ലക്ഷ്യം
മറ്റൊന്ന് ദേശീയ ജനാധിപത്യ സഖ്യമാണ്. ബി ജെ പിയുടെ നേതൃത്വത്തില്‍ വളരെ ആസൂത്രിതമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടന്നത് എന്നത് രാഷ്ട്രീയ പ്രതിയോഗികള്‍ പോലും സമ്മതിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ അത് പ്രകടമായിരുന്നല്ലോ. ഇ. ശ്രീധരന്‍, ജേക്കബ് തോമസ്, ഡോ. കെ.എസ് രാധാകൃഷ്ണന്‍, സുരേഷ് ഗോപി, ഡോ. പ്രമീളാദേവി, അല്‍ഫോന്‍സ് കണ്ണന്താനം, ഡോ. എം.അബ്ദുള്‍ സലാം എന്നിങ്ങനെ സമൂഹത്തിന് അഭിമാനമായ അനവധി പേര്; കെ സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍ എന്നിവരടക്കം അനവധി സംസ്ഥാന നേതാക്കളും പോരാട്ടത്തിന് രംഗത്ത് വന്നു. ഇത്തവണ വോട്ട് വര്‍ദ്ധിപ്പിക്കാനല്ല വിജയിക്കാനാണ് മത്സരിക്കുന്നത് എന്ന വിശ്വാസം ജനങ്ങളിലുണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചു. നിഷ്പക്ഷ പ്രീ -പോള്‍ സര്‍വേകളൊക്കെ ബിജെപി വിജയിക്കുമെന്ന് പറയുകയും ചെയ്തുവല്ലോ. അതായത് ബിജെ പി ഇവിടെ ചരിത്രം കുറിക്കുന്നതിന് തയ്യാറായിരിക്കുന്നു.
അത് ചെറുതായി കാണേണ്ട ഒന്നല്ല; 2019- ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം കരസ്ഥമാക്കിയത് 32 ലക്ഷം വോട്ടാണ്. അതായത് പോള്‍ ചെയ്ത ഹിന്ദു വോട്ടിന്റെ മൂന്നിലൊന്ന്. പിറ്റേ വര്‍ഷം, 2020 -ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് വിഹിതം അഞ്ചു ലക്ഷത്തോളം വര്‍ധിച്ച് 37 ലക്ഷമായി. ഒരു വര്‍ഷത്തിനിടയില്‍ അഞ്ചുലക്ഷം വോട്ട് കൂടി എന്നര്‍ത്ഥം. കേരളത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് പ്രസക്തിയില്ല എന്ന് വിളിച്ചുകൂവി നടക്കുന്നവര്‍ക്കുള്ള ശക്തമായ മറുപടിയും താക്കീതുമാണിത്.
ഇവിടെ നിന്നുകൊണ്ടാണ് ബിജെപിയും എന്‍ഡിഎ -യും ഈ തിരഞ്ഞെടുപ്പിന് തയ്യാറായത്. 35 സീറ്റുകള്‍ വിജയിച്ചാല്‍ കേരളത്തിലെ രാഷ്ട്രീയത്തെയും ഭരണത്തെയും നിയന്ത്രിക്കുന്നത് ബിജെപിയായിരിക്കും എന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞതോര്‍ക്കുക. അത് ശരിയായ രാഷ്ട്രീയ നിരീക്ഷണമായിരുന്നു. ബിജെപിക്ക് 35 സീറ്റില്‍ വിജയിക്കാനാവുന്ന ശക്തിയും പ്രവര്‍ത്തനവുമുണ്ടെന്ന വ്യക്തമായ സൂചനയും അതിലുണ്ട്. ഒന്ന് തീര്‍ച്ച; എത്ര സീറ്റ് വിജയിക്കുന്നു എന്നതല്ല, ഈ തിരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജയി ബിജെപിയായിരിക്കും. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയാര്‍ജ്ജിച്ചുകൊണ്ടാവും ഇത്തവണ എന്‍ഡിഎ വലിയ വിജയം കരസ്ഥമാക്കുക എന്നതും സ്മരിക്കേണ്ടതുണ്ട്. എല്ലാവരും ഉറ്റുനോക്കുന്നത് ബിജെപിയിലേക്കാണ് എന്നതാണ് വസ്തുത. എന്നാല്‍ നേരത്തെ സൂചിപ്പിച്ചതുപോലെ, യഥാര്‍ത്ഥ ചിത്രം വ്യക്തമാവാന്‍ അടുത്തമാസം രണ്ട് വരെ കാത്തിരിക്കണം.