”നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാനിരുന്നു. താവകവീഥിയില്‍
എന്‍മിഴിപക്ഷികള്‍… തൂവല്‍ വിരിച്ചു നിന്നു…”
നായകനെ ഓര്‍ത്ത് പൂത്തുനില്‍ക്കുന്ന യൗവനത്തിന്റെ തിരുമുറ്റത്ത് നില്‍ക്കുമ്പോള്‍ നായികയുടെ മനസ്സിലിരുന്ന് കുറുകുവാനൊരുപാട്ട്: കവിളില്‍ പതിക്കുന്ന ഒരു ചുടുനിശ്വാസംപോലെ കാതില്‍ പകരുന്ന പാട്ട്. മേഘഭരിതമായ നീലാകാശത്തില്‍ ഒരപ്പൂപ്പന്‍ താടിപോലെ ഇളം കാറ്റില്‍ മര്‍മ്മരത്തിനൊത്തു സ്വയം ഊയലാടും പോലെയുള്ള അനുഭവം ‘ചാമരം’ എന്ന ഭരതന്‍ ചിത്രത്തില്‍ പൂവച്ചല്‍ ഖാദര്‍ രചിച്ച ഗാനം. എസ്.ജാനകിയുടെ മോഹിപ്പിക്കുന്ന അഭൗമനാദത്തിലൂടെ നാം കേട്ടു. കാത്തിരിപ്പിന്റെ സുഗന്ധം ചാലിച്ചെടുത്ത വരികള്‍ക്ക് സംഗീതം പകര്‍ന്നു നല്‍കിയ പ്രതിഭ എം.ജി.രാധാകൃഷ്ണന്‍. എസ്.ജാനകി ഈ ഗാനത്തിന് സംസ്ഥാന പുരസ്‌കാരവും നേടി. മലയാളിക്ക് സംഗീതത്തിന്റെ ലളിതമധുരമായ ലോകം തുറന്നു തന്ന ഗായകനും ശാസ്ത്രീയ സംഗീതജ്ഞനുമായ എം.ജി രാധാകൃഷ്ണന്‍ കേരളീയരുടെ ഹൃദയങ്ങളില്‍ അനുരണനം ചെയ്യുന്ന ഈണങ്ങളുടെ ഓടക്കുഴല്‍ വിളിയാണ് ഓര്‍മ്മയാകുന്നത്. ആകാശവാണി പകര്‍ന്നു നല്‍കിയ ലാളിത്യമാര്‍ന്ന ഈണങ്ങള്‍ ഒരു തലമുറയുടെ മനസ്സിലെ യുവജനോല്‍സവമാണിന്നും. കാലത്തിനൊപ്പം തുഴഞ്ഞുപോകുന്നതിനുപകരം സീമാതീതമായ പ്രതിഭാവിലാസത്താല്‍ സ്വയം ഒരുകാലം തന്നെ സൃഷ്ടിച്ചു അദ്ദേഹം. ആ കാലം മലയാളത്തിലെ ജനപ്രിയ സംഗീതത്തിലെ ഏറ്റവും ഹൃദ്യമായ കാലം കൂടിയായിരുന്നു. 1962ല്‍ തിരുവനന്തപുരം ആകാശവാണിയുടെ പടികടന്നെത്തിയ രാധാകൃഷ്ണനെ കാത്തിരുന്നത് പുതിയ ലോകമാണ്. തംബുരു ആര്‍ട്ടിസ്റ്റായുള്ള സേവനം. തിരുനയിനാര്‍ കുറിച്ചി മാധവന്‍, ഗംഗാധരന്‍ നായര്‍, നാഗവള്ളി ആര്‍.എസ്. കുറുപ്പ്, ജഗതി എന്‍.കെ. ആചാരി, കൈനിക്കര കുമാരപിള്ള, ടി.പി.രാധമണി, സി.എസ്. രാധാദേവി, കെ.ജി.സേതുനാഥ്, എസ്.രാമന്‍കുട്ടി നായര്‍, പി.കെ. വീരരാഘവന്‍ നായര്‍ എന്നീ പ്രക്ഷേപണ കലയിലെ ആചാര്യന്മാരുടെ സ്‌നേഹവാല്‍സല്യങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഏറ്റുവാങ്ങി ജീവിച്ച കാലം രോമഞ്ചത്തോടെ മാത്രമേ തനിക്ക് ഓര്‍ക്കാനാകു എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അറുപതുകളുടെ തുടക്കം മുതല്‍ എഴുപതുകളുടെ മദ്ധ്യംവരെ ആകാശവാണിയുടെ ലളിതസംഗീതപാഠത്തിന് കാതോര്‍ക്കാന്‍ മലയാളിയെ പ്രേരിപ്പിച്ചത് ആ സ്വരമാധുരിയാണ്. ആ കാലത്തിന്റെ അപൂര്‍വ സുന്ദര ധാരയായിരുന്നു എം.ജിയുടെ ലളിതഗാനസംഗീതം.
”ഘനശ്യാമസന്ധ്യാഹൃദയം”, ”ഓടക്കുഴല്‍വിളി”, ”ഒഴുകി ഒഴുകി വരും”… ”രാമായണക്കിളി ശാരികപൈങ്കിളി…”, ”നീയെന്നെ മറന്നോ കണ്ണാ….”, ”പൂമുഖവാതില്‍ക്കല്‍ സ്‌നേഹം തുളുമ്പുന്ന പൂന്തിങ്കളാകുന്നു ഭാര്യ…”, ‘ശരറാന്തല്‍ വെളിച്ചത്തില്‍ ശയനമുറിയില്‍ ഞാന്‍-” ഇവയെല്ലാം സഹൃദയര്‍ ഹൃദയപൂര്‍വ്വം ഏറ്റുവാങ്ങിയ തനിയമയാര്‍ന്ന ലളിതഗാനങ്ങളാണ്. കാവാലവുമായുള്ള ആത്മബന്ധം കൈരളിക്ക് നല്‍കിയത് ഹൃദ്യമായ കുറേ ഗാനകുസുമങ്ങളാണ്. കേരളത്തിലെ കോളേജ് യുവജനോല്‍സവങ്ങളില്‍ വര്‍ഷങ്ങളോളം ലളിതഗാന മത്സരങ്ങളിലെ വിജയഗാനം എം.ജി.യുടെതായിരുന്നു. സംഗീതത്തിന്റെ മൗലികമായ വഴിയില്‍ സ്വര്‍ഗ്ഗീയമായ ശൈലിയില്‍ എം.ജി. പിന്നീടെത്രയോ ഹിറ്റുകള്‍ ഒരുക്കി. ലളിതഗാനമായി പ്രക്ഷേപണം ചെയ്യുന്നതിനു പുറമേ സംഗീതപാഠത്തില്‍ പഠിപ്പിക്കുക കൂടി ചെയ്യുന്നതോടെ പാട്ട് ജനഹൃദയങ്ങളില്‍ പതിഞ്ഞു കഴിയും. ചലച്ചിത്രഗാനങ്ങളെയും വെല്ലുന്ന ലളിതഗാനങ്ങള്‍ക്ക് നാള്‍തോറും ആസ്വാദകര്‍ കൂടിക്കൂടി വന്നു.
സാമസംഗീതം പോലെയായിരുന്നു സംഗീതപ്രതിഭകള്‍ പിറന്ന ഹരിപ്പാട്ടെ മേടയില്‍ തറവാട്. സാമഗാനത്തിന് അഞ്ച് സ്വരങ്ങള്‍ പോലെ മേടയില്‍ വീട്ടിലും അഞ്ച് അംഗങ്ങള്‍. എം.ജിയുടെ സംഗീതപ്രതിഭയുടെ ഉറവിടം തേടിച്ചെന്നാല്‍ നാം എത്തുക മലബാര്‍ ഗോപാലന്‍ നായരിലാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തനായ ഹാര്‍മോണിസ്റ്റും ശാസ്ത്രീയ സംഗീതജ്ഞനും ആയിരുന്നു അദ്ദേഹം ഒരുകാലത്ത്. അമ്മ കമലാക്ഷിയമ്മ അറിയപ്പെടുന്ന സംഗീതാദ്ധ്യാപികയും ഹരികഥാകാരിയും. ഗോപാലന്‍നായര്‍ – കമലാക്ഷിയമ്മ ദമ്പതികളുടെ മക്കള്‍ മൂന്നുപേരും; എം.ജി.രാധാകൃഷ്ണന്‍, ഡോ.ഓമനക്കുട്ടി, എം.ജി.ശ്രീകുമാര്‍ എന്നിവര്‍ സംഗീതത്തില്‍ എത്തിപ്പെട്ടത് യാദൃച്ഛികമല്ല. ഹരിപ്പാട്ടെ മേടയില്‍ തറവാട്ടില്‍ അന്ന് നിലനിന്നിരുന്ന സംഗീതാന്തരീക്ഷം രാധാകൃഷ്ണനിലെ സംഗീതപ്രേമിയെ ഏറെ സ്വാധീനിച്ചിരിക്കാം. സ്‌കൂളില്‍ പഠിക്കുന്നകാലത്ത് കച്ചേരികള്‍ കേള്‍ക്കാന്‍ പോകുമായിരുന്നു. ആലപ്പുഴ എസ്.ഡി. കോളേജില്‍ പ്രീ-യൂണിവേഴ്സ്റ്റിക്ക് ചേര്‍ന്നതോടെ സംഗീതപ്രേമം കൂടി. അമ്പലപ്പുഴ ക്ഷേത്രത്തില്‍ പ്രമുഖരുടെ കച്ചേരികള്‍ക്ക് മുന്‍നിരയില്‍ തന്നെ പതിവായി സ്ഥാനം പിടിച്ചിരുന്ന മകന്റെ സംഗീതബോധത്തില്‍ തെല്ലും സംശയമില്ലായിരുന്നു പിതാവിന്. സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ ഗാനഭൂഷണം കോഴ്‌സിന് പഠിക്കാന്‍ തീരുമാനിക്കുന്നത് അങ്ങനെയാണ്. അങ്ങനെ പഠനസൗകര്യാര്‍ത്ഥം തിരുവനന്തപുരത്ത് അക്കാദമിയ്ക്കടുത്ത് താമസം മാറുന്നു. പില്‍ക്കാലത്ത് കേരള സംഗീതത്തില്‍ നിര്‍ണ്ണായക സാന്നിദ്ധ്യമായി മാറിയ പലരും അക്കാലത്ത് അക്കാദമിയില്‍ എം.ജിയുടെ സമകാലികരായി ഉണ്ടായിരുന്നു. യേശുദാസ്, നെയ്യാറ്റിന്‍കര വാസുദേവന്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍. എം.ജിയുടെ സംഗീത ജീവിതത്തിന്റെ പ്രധാനകാലഘട്ടമായിരുന്നു അവിടെ.
ആകാശവാണിയിലൂടെ സുപരിചിതനായിത്തീര്‍ന്ന ശബ്ദം ഇഷ്ടപ്പെട്ട കെ.രാഘവനാണ് അദ്ദേഹത്തെ ആദ്യമായി ചലച്ചിത്ര പിന്നണിഗായകനാക്കിയത്. ”പല്ലനയാറ്റിന്‍ തീരത്തില്‍” (നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി), ”ഉത്തിഷ്ഠതാ.. ജാഗ്രത…”,(ശരശയ്യ), ”വൈക്കത്തപ്പന് ശിവരാത്രി” (മഴക്കാറ്) തുടങ്ങി നാല്‍പ്പതോളം പാട്ടുകള്‍പാടി. കൂട്ടത്തില്‍ ദേവാസുരത്തിലെ ”വന്ദേ മുകുന്ദഹരേ ജയ ശൗരേ” എന്ന ഗാനം വേറിട്ടുനില്‍ക്കുന്നു. ഗാനാലാപനമല്ല സംഗീതസംവിധാനമാണ് തന്റെ തട്ടകമെന്ന് തിരിച്ചറിയാന്‍ അദ്ദേഹം ഏറെ വൈകിയില്ല. ആകാശവാണിയിലെ നിരവധി പാട്ടുകള്‍ ചിട്ടപ്പെടുത്തിയ അനുഭവജ്ഞാനം അതിന് പിന്‍ബലമേകി. കാവാലവും ജി. അരവിന്ദനോടുമുള്ള അടുപ്പം 1978ല്‍ തമ്പ് എന്ന ചിത്രത്തിന്റെ സംഗീതസംവിധായകനാക്കി മാറ്റി. വിഭിന്നമായ മൂന്നുപാട്ടുകള്‍… തമ്പിന്റെ നിര്‍മ്മാതാവായ രവീന്ദ്രന്‍ നായരുടെ (അച്ചാണി രവി) പത്‌നി അന്തരിച്ച ഉഷാരവി പാടിയ രണ്ടു ഗാനങ്ങള്‍, കാനകപ്പെണ്ണ്… ചെമ്മരത്തി കണ്ണേറാം കുന്നുമ്മേല്‍ ഭജനം പാര്‍ത്തു… എന്ന ഗാനം ഏറെ ജനപ്രീതിനേടി. പ്രശസ്തരുടെ പിന്നണി രംഗത്തേക്കുള്ള ചുവടുവയ്പ്പുകള്‍ക്ക് എം.ജിയുടെ പാട്ടുകള്‍ പാലമിട്ടുവെന്നത് മറ്റൊരു നിയോഗം. ആകാശവാണിക്ക് ഗായിക സുജാത പതിനൊന്നാം വയസ്സില്‍ പാടിയ ഓടക്കുഴല്‍ വിളി… എന്ന ലളിതഗാനം പില്‍ക്കാലത്ത് ഏറെ പ്രശസ്തി നേടിക്കൊടുത്തു. ആദ്യമായി സംഗീതസംവിധാനം നിര്‍വ്വഹിച്ച ഗാനം ആലപിച്ചത് കരമന കൃഷ്ണന്‍നായര്‍. വിധിയുടെ നിയോഗമെന്നോണം വര്‍ഷങ്ങള്‍ക്കുശേഷം കൃഷ്ണന്‍നായരുടെ മകള്‍ക്ക് സിനിമാപ്രദര്‍ശനത്തിന് വഴിയൊരുക്കിയതും എം.ജിയുടെ ഈണംതന്നെ. കെ.എസ്.ചിത്ര എന്നായിരുന്നു ആ മകളുടെ പേര്. ജാനകിയും സുശീലയും മാധുരിയും മാത്രം നിറഞ്ഞുനിന്ന പാട്ടരങ്ങിലേക്ക് മലയാളത്തിന്റെ വാനമ്പാടിയായി കെ.എസ്.ചിത്ര രംഗത്തുവന്നത് പുണ്യം.
1985ല്‍ കേരള സര്‍വകലാശാലയുടെ യുവജനോല്‍സവത്തില്‍ എം.ജി.ഈണമിട്ടുപാടി ഒന്നാമനായി. ജി.വേണുഗോപാലിന്റെ ശബ്ദം സിനിമയില്‍ ആദ്യം ഉപയോഗിച്ചതും എം.ജി. ആയിരുന്നു. ചേട്ടന്റെ കച്ചേരികള്‍ക്ക് പിന്നിലിരുന്ന് പിന്നീട് മലയാളത്തിലെ പിന്നണി ഗാനരംഗത്ത് മുന്നണിയിലേക്ക് എം.ജി.ശ്രീകുമാര്‍ വന്നതും ചേട്ടന്റെ കൈപിടിച്ചായിരുന്നു. ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു എന്ന ഗാനം എം.ജി. ശ്രീകുമാറിന് നല്‍കിയ പ്രശസ്തി വലുതായിരുന്നു. ‘രാക്കുയിലിന്‍ രാഗസദസ്സില്‍’ എന്ന ചിത്രത്തിലെ ഗാനത്തോടെ ബി. അരുന്ധതിയെ ”എന്നെ ഞാനാക്കിയ” ഗാനമായി മാറി. ഭാവസാന്ദ്രമായ എത്രയോ ലളിതഗാനങ്ങളാണ് കാവാലവും എം.ജിയും ചേര്‍ന്ന് നമുക്ക് സമ്മാനിച്ചതെന്നോര്‍ക്കുക. സിനിമാ സംഗീതത്തില്‍ വയലാര്‍-ദേവരാജന്‍, പി.ഭാസ്‌കരന്‍-രാഘവന്‍, ഓ.എന്‍.വി.-സലില്‍ചൗധരി, കൈതപ്രം-ജോണ്‍സണ്‍ രവീന്ദ്രന്‍-ശ്രീകുമാരന്‍തമ്പി കൃഷ്ണാര്‍ജുനന്‍മാരെപോലെ ലളിതസംഗീതത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകളുടെ പേരില്‍ വിലയിരുത്തപ്പെടേണ്ട സഖ്യമാണ് കാവാലവും രാധാകൃഷ്ണനും. തകരയിലെ ”മൗനമേ നിറയും മൗനമേ…” എന്ന ഗാനത്തിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേടിയെങ്കിലും അക്കൊല്ലത്തെ സംസ്ഥാന പുരസ്‌കാരം എസ്. ജാനകിക്ക് നേടിക്കൊടുത്തു. ഇതേ ചിത്രത്തിലെ യേശുദാസ് – എസ്.ജാനകി പാടിയ ”കുടയോളം ഭൂമി കുടത്തോളം കുളിര്” എന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. ”രജനീ പറയൂ…” എന്ന ഞാന്‍ ഏകനാണ് ചിത്രത്തിലൂടെ കെ.എസ്. ചിത്രയ്ക്ക് വഴിത്തിരിവായി. യൗവ്വനദാഹം എന്ന ചിത്രത്തിന് വേണ്ടി കണിയാപുരം രാമചന്ദ്രന്റെ അനുരാഗസുധയാല്‍… എന്ന ഗാനം വേറിട്ട അനുഭവം തന്നെ.
”പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന” (രാക്കുയിലിന്‍ രാഗസദസ്സില്‍), ”ഒരു ദളം മാത്രം വിടര്‍ന്നൊരു…” (ജാലകം), ”അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ…” (അദ്വൈതം), പഴന്തമിഴ് പട്ടിഴയും ശ്രുതിയില്‍…” (മണിച്ചിത്രത്താഴ്), ”നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ” (അഗ്നിദേവന്‍) വരെ ഇങ്ങനെ എത്രയെത്ര ഗാനങ്ങള്‍. രാഗവിസ്മയങ്ങളുടെ സൂര്യകിരീടം മനസ്സില്‍ അവേശഷിപ്പിച്ച് കടന്നുപോയ സംഗീതചക്രവര്‍ത്തിക്ക് മലയാളക്കരയുടെ യാത്രാമൊഴി… ഓര്‍മ്മയുടെ തമ്പിലേക്ക് ഓടക്കുഴല്‍ വിളിപോലെ….!