സംഘടനാപ്രവര്‍ത്തനത്തിനിടയില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന നിരവധി പ്രവര്‍ത്തകര്‍ കേരളത്തിനകത്തും പുറത്തുമുണ്ട്. അവരുടെ കുടുംബങ്ങളെ സ്വയംസേവകര്‍ സ്വന്തം കുടുംബത്തെപ്പോലെ കണ്ട് സംരക്ഷിക്കുന്നുമുണ്ട്. സംഘടനയെ സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്ടങ്ങളില്ല എന്ന് നാം മനസ്സിലാക്കണം. സംഘത്തെ ആക്രമണങ്ങളിലൂടെ തകര്‍ക്കാമെന്നോ തളര്‍ത്താമെന്നോ കരുതിയവര്‍ക്ക് പിന്‍വാങ്ങേണ്ടി വന്ന അനുഭവമാണുള്ളത്. ഖാലിസ്ഥാന്‍ തീവ്രവാദികള്‍ ശക്തമായി പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടങ്ങളില്‍ പഞ്ചാബില്‍ ആര്‍.എസ്.എസ് ശാഖകള്‍ക്ക് നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. പല ശാഖകളിലും തീവ്രവാദികള്‍ മാരകായുധങ്ങളുമായി വന്ന് സ്വയംസേവകര്‍ക്കുനേരെ നിറയൊഴിക്കുകയും നിരവധി സ്വയംസേവകര്‍ സംഘസ്ഥാനില്‍ തന്നെ പിടഞ്ഞുവീണ് മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുപോലെ പശ്ചിമ ബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബോഡോ തീവ്രവാദികള്‍, മിസോ തീവ്രവാദികള്‍, നാഗാലാഡിലെ വിഘടനാവാദ പ്രസ്ഥാനങ്ങള്‍ എന്നിവരെല്ലാം തന്നെ ആ പ്രദേശത്ത് സംഘത്തിന്റെയും വനവാസി കല്യാണാശ്രമത്തിന്റെയും മറ്റ് ഹൈന്ദവ സംഘടനകളുടെയും പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. അത്തരം ആക്രമണങ്ങളിലെല്ലാം നിരവധി സ്വയംസേവകര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ആക്രമണം നടത്തിയിട്ടുള്ളവരെല്ലാം നമ്മുടെ രാഷ്ട്രത്തിനെതിരായ ശക്തികള്‍ അഥവാ ദേശവിരുദ്ധ ശക്തികളാണ്. ഇവര്‍ക്ക് നമ്മുടെ നാടിനെ ദുര്‍ബലപ്പെടുത്തി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന വൈദേശിക ശക്തികളുടെ പിന്തുണയുണ്ട്. ഇങ്ങനെ ആയുധബലമുള്ള, വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച കൊലയാളി സംഘങ്ങള്‍ ഉള്‍പ്പെടുന്നതാണ് കേരളത്തിലടക്കം രാജ്യത്തൊട്ടാകെയുള്ള വിഘടനവാദ – ഭീകരവാദ പ്രസ്ഥാനങ്ങള്‍. ഇവരാണ് ആര്‍.എസ്.എസ്സിനു നേരെ അക്രമങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലും ബംഗാളിലും ഇത് തുടങ്ങിവെച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒരുകാലത്തും നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയെയും സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും പരമാധികാരത്തെയും അംഗീകരിച്ചിട്ടുള്ള പ്രസ്ഥാനമല്ല. എല്ലാ കാലത്തും വൈദേശിക-സാമ്രാജ്യത്വ ശക്തികള്‍ക്കുവേണ്ടി നമ്മുടെ നാട്ടില്‍ അഞ്ചാംപത്തി പണിയെടുത്തുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ്. ഇവിടുത്തെ ജനാധിപത്യ പ്രക്രിയയില്‍ ചില അടവുനയങ്ങള്‍ സ്വീകരിച്ചുനില്‍ക്കുന്നു എന്നതല്ലാതെ, ലോകത്തെവിടെയും അവരുടെ സ്വഭാവം ഒന്നുതന്നെയാണ്. സ്വാഭാവികമായും അവര്‍ക്ക് ശക്തിയും സ്വാധീനവുമുള്ള പ്രദേശങ്ങളില്‍ ഇതര ആശയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുകയില്ലായെന്ന ജനാധിപത്യവിരുദ്ധമായ മനോഭാവത്തെ തുടര്‍ന്ന് എതിരാളികളെ കൊന്നൊടുക്കുകയെന്ന നയം സ്വീകരിച്ചിരുന്നു. ഇന്നും ആ ഭീഷണി നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ പല ഗ്രാമങ്ങളിലെയും സാഹചര്യം ആശങ്കാജനകമാണ്.
ലോകത്തുനിന്ന് കമ്മ്യൂണിസ്റ്റ് ആശയം അപ്രത്യക്ഷമായിക്കഴിഞ്ഞു. പാര്‍ട്ടിയുടെ പേരില്‍ കമ്മ്യൂണിസ്റ്റ് എന്ന് ഉണ്ടെങ്കിലും ചൈന അടക്കമുള്ള രാജ്യങ്ങളിലും ആശയപരമായി പിതൃത്വം അവകാശപ്പെട്ടിരുന്ന രാജ്യങ്ങളിലും ഒന്നും തന്നെ ഇന്ന് കമ്മ്യൂണിസം നിലനില്‍ക്കുന്നില്ല. ആ നാട്ടിലെ തദ്ദേശീയരായ ആളുകള്‍ ആ ആശയത്തെ അവരുടെ മണ്ണില്‍ നിന്നുതന്നെ കടപുഴക്കിയെറിഞ്ഞു. അങ്ങനെ കമ്മ്യൂണിസം ഇല്ലാതായ നാടുകളില്‍ വലിയൊരു പ്രദേശം മതാന്ധരായിട്ടുള്ള ഇസ്ലാമിക ഭീകര സംഘങ്ങളുടെ അധീനതയിലായി. സോവിയറ്റ് റഷ്യയില്‍ നിന്ന് ചിതറിത്തെറിച്ചുപോയ രാജ്യങ്ങളോരോന്നെടുത്ത് പരിശോധിച്ചാല്‍ നമുക്ക് അത് മനസ്സിലാകും. ഇന്ന് ആ രാജ്യങ്ങള്‍ മതമൗലികവാദികളുടെ നിയന്ത്രണത്തിലാണ്. കമ്മ്യൂണിസ്റ്റ് പ്രഭാവം മങ്ങിയ സ്ഥലങ്ങളില്‍ അതിനെത്തുടര്‍ന്ന് ശക്തിപ്രാപിച്ചത് വിഘടനവാദ ശക്തികളും ഭീകരവാദ ശക്തികളുമാണ്. എന്നുപറഞ്ഞാല്‍ മനുഷ്യന്റെ ഒരു തരത്തിലുമുള്ള പൗരാവകാശത്തെയും അംഗീകരിക്കാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലെ മതാന്ധരായ നേതൃത്വമാണ് അവിടെയെല്ലാം ശക്തിപ്രാപിച്ചത്. സമാനമായ ഒരു മാറ്റമാണ് കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തികഞ്ഞ മതാന്ധതയുള്ള ആളുകള്‍ക്ക് അംഗീകാരവും മാന്യതയും ലഭിക്കുന്ന സാഹചര്യം ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
വഴിമാറിയ കമ്മ്യൂണിസം ഭീകരവാദത്തിന് വഴിയൊരുക്കുന്ന സാഹചര്യമാണ് കാണാന്‍ സാധിക്കുന്നത്. ആ ഭീകരവാദമാകട്ടെ തികഞ്ഞ മതവെറിയില്‍ നിന്ന് ഉടലെടുത്തതുമാണ്. ഈ ഭീകരവാദം ഒരിക്കലും ഈ രാജ്യത്തെ മുസ്ലീങ്ങളെ സഹായിക്കാനോ രക്ഷിക്കാനോ അല്ല. മുസ്ലീം സമൂഹവും അവരുടെ മതവിശ്വാസവും അപകടത്തിലാണ് എന്ന ആശയം പ്രചരിപ്പിക്കുകയും മതവികാരത്തെ പ്രകോപിപ്പിച്ച് അതിന്റെ മറവില്‍ തങ്ങളുടെ വൈദേശിക രാഷ്ട്രീയ അജണ്ട നടപ്പാക്കുകയുമാണ് ഈ ഭീകരവാദസംഘടനകള്‍ ചെയ്യുന്നത്. അവര്‍ക്ക് ഈ രാജ്യത്തെ മുസ്ലീം സമൂഹത്തോട് യാതൊരു സഹാനുഭൂതിയുമില്ല. ഈ രാജ്യത്തെ മുസ്ലീം സമൂഹത്തിന്റെ ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും അവരെ നിരക്ഷരതയില്‍ നിന്ന് മോചിപ്പിക്കുന്നതിനും ആധുനിക പരിഷ്‌കൃത ജനസമൂഹത്തിനനുസരിച്ച് രൂപപ്പെടുത്തിയെടുക്കുന്നതിനും വേണ്ടി ഒന്നും ചെയ്യുന്നവരല്ല അവര്‍.
കമ്മ്യൂണിസ്റ്റ് നേതാവും മുന്‍മന്ത്രിയും ആയ എളമരം കരീം ഈ അടുത്തകാലത്ത് നടത്തിയ ഒരു പ്രസംഗം യുട്യൂബില്‍ ലഭ്യമാണ്. ഇന്ന് അദ്ദേഹം ജമാഅത്തെ ഇസ്ലാമിയുടെ ശത്രുവാണ്. നേരത്തെ അവരുടെ വലിയ മിത്രമായിരുന്നു. തിരഞ്ഞെടുപ്പിനനുസരിച്ച് രാഷ്ട്രീയ അടവുകള്‍ മാറ്റുന്നവരാണ് ഇവര്‍. ജമാ അത്തെ ഇസ്ലാമിയുടെ ശത്രുവായതുകൊണ്ട് അദ്ദേഹം ജമാ അത്തെ ഇസ്ലാമി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എങ്ങനെയാണ് ഭീകരവാദികളെ പരിശീലിപ്പിക്കുന്നത്, എങ്ങനെയാണ് ഭീകരവാദികളെ ദല്‍ഹിയിലേക്കും മറ്റും റിക്രൂട്ട് ചെയ്യുന്നത് എന്ന് കണക്ക് സഹിതം പറയുകയുണ്ടായി. ഏത് രാഷ്ട്രീയത്തിന്റെയോ രാഷ്ട്രീയ വൈരത്തിന്റെയോ പേരിലായാലും എളമരം കരീം പറഞ്ഞതിന്റെ താല്‍പര്യം ഇതാണ്; ഈ പ്രസ്ഥാനങ്ങള്‍ സ്വര്‍ണ്ണക്കടകള്‍, പഴക്കടകള്‍, തുണിക്കടകള്‍ ഇങ്ങനെ പല സ്ഥാപനങ്ങളും നടത്തുന്നു. അതുപോലെ സമൂഹത്തിന്റെ മുന്നില്‍ സാമൂഹിക സേവന പ്രസ്ഥാനങ്ങള്‍ എന്ന് തോന്നിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍ എന്നിവയും നടത്തുന്നു. അത്തരം സ്ഥാപനങ്ങളില്‍ സമൂഹത്തില്‍ നിലയും വിലയുമുള്ള ആളുകള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നു. ഈയിടെ അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വലിയ വിവാദങ്ങളിലകപ്പെടുകയുണ്ടായി. മതഭീകരവാദിയായ സാക്കീര്‍ നായിക്കിന്റെ ആശീര്‍വാദത്തോടെ നടത്തപ്പെടുന്ന പീസ് സ്‌കൂളുകള്‍ ചെറിയ ക്ലാസുകളില്‍ മുതല്‍ പഠിപ്പിച്ച് വന്നിരുന്നത് ക്ലാസിലെ മുസ്ലീം അല്ലാത്ത കുട്ടികളെ എങ്ങനെ മുസ്ലീം ആക്കി മാറ്റാമെന്നുള്ളതാണ്. ഇത്തരം പാഠപുസ്തകങ്ങളും സിലബസുകളുമൊക്കെ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമ്മള്‍ ജനാധിപത്യമെന്നും മതേതരത്വമെന്നും സോഷ്യലിസമെന്നും കൊട്ടിഘോഷിച്ച് നടക്കുന്ന ഈ കേരളത്തില്‍ നിര്‍ബാധം നിലനില്‍ക്കുകയാണ്. അതിനെതിരെ യാതൊരു നിയമനടപടികളുമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അതിന്റെയെല്ലാം പിന്നിലുള്ള ഉദ്ദേശ്യം മത ഭീകരവാദത്തിലേക്ക് തലമുറകളെ ആകര്‍ഷിച്ച്, അവരെ ആയുധമണിയിച്ച് ചാവേറുകളാക്കി ജനാധിപത്യസമൂഹത്തിനെതിരെ തിരിച്ചുവിടുക എന്നതാണ്. അത്തരം മത ഭീകരവാദ സംഘടനകള്‍ ഇസ്ലാമിന്റെ രക്ഷയ്ക്ക് എന്ന് മുറവിളി കൂട്ടിയാണ് ഈ ഭീകരകൃത്യങ്ങള്‍ ചെയ്യുന്നതെങ്കിലും ഇസ്ലാമിക സമൂഹത്തിന് ഒരു നയാപൈസയുടെയും പ്രയോജനം കിട്ടുന്നില്ല എന്നതൊരു വസ്തുതയാണ്. ഈ സത്യം ഇതരമതസമൂഹത്തെക്കാള്‍ (ഹിന്ദു, ക്രിസ്ത്യന്‍) കൂടുതല്‍ തിരിച്ചറിയേണ്ടത് മുസ്ലീം സമൂഹവും മുസ്ലീം മതനേതൃത്വവുമാണ്. ദൗര്‍ഭാഗ്യവശാല്‍ ഇത്തരം ഭീകരവാദ അക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈ അക്രമണങ്ങള്‍ തങ്ങള്‍ക്കാപത്താണെന്ന് തിരിച്ചറിയാമായിരുന്നിട്ടും അറിയപ്പെടുന്ന മുസ്ലീം നേതാക്കളോ മുസ്ലീം പള്ളി കമ്മറ്റികളോ ജമായത്ത് കൗണ്‍സിലുകള്‍, ഇതര മുസ്ലീം പ്രസ്ഥാനങ്ങള്‍, അവരുടെ ഇടയില്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്തിന് മുസ്ലീം ലീഗുപോലുമോ അപലപിക്കുന്നില്ലായെന്നുള്ളതാണ് ദൗര്‍ഭാഗ്യകരം. വയലാറില്‍ തന്നെ നന്ദുകൃഷ്ണയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവമുണ്ടായിട്ട് ഈ പ്രദേശങ്ങളിലുള്ള സംഘവുമായി വളരെ സഹകരിച്ചുകൊണ്ടിരിക്കുന്ന മുസ്ലീം നേതാക്കന്മാര്‍ പോലും ഇത് തെറ്റാന്നെണോ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല എന്നോ പറയാന്‍, ഇത്തരം ശക്തികളെ ഞങ്ങളുടെ പേരില്‍ ഇവിടെ തഴച്ചുവളരാന്‍ അനുവദിക്കുകയില്ല എന്ന് പറയാന്‍ മുന്നോട്ട് വരുന്നില്ല. അവര്‍ മുന്നോട്ടുവരണം. തങ്ങളുടെ സമൂഹത്തിലെ ഏതാനും ചില ആളുകള്‍ മതത്തിന്റെ പേരില്‍ അന്യമത വിശ്വാസികളെ കൊന്നൊടുക്കാന്‍ ശ്രമം നടത്തിയാല്‍ ഞങ്ങള്‍ അത് അനുവദിക്കുകയില്ലായെന്നുപറഞ്ഞുകൊണ്ട് അവര്‍ ധീരമായ നിലപാടെടുക്കണം.
2003-ലെ മാറാട് സംഭവം ആരും മറന്നിട്ടില്ല. കാല്‍നൂറ്റാണ്ട് തികഞ്ഞിട്ടില്ല. അതുകഴിഞ്ഞ് ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ നാഗംകുളങ്ങരയിലും സമാനമായ ആക്രമണം നടന്നിരിക്കുന്നു. മാറാട് സംഭവം മുതല്‍ ഇങ്ങോട്ടുള്ള ഓരോ സംഭവം എടുത്ത് നോക്കിയാലും കേരളത്തിലെ പൊതുസമൂഹത്തെ പ്രതിനിധീകരിക്കുന്നവരെന്നുപറയുന്ന രാഷ്ട്രീയ നേതൃത്വം, മാധ്യമങ്ങള്‍, സാംസ്‌കാരിക നായകന്മാര്‍, ബുദ്ധിജീവികള്‍ എന്നിവരുടെയെല്ലാം സമീപനം ഒരേ രീതിയിലായിരുന്നു. മാറാട് അക്രമത്തില്‍ എട്ട് നിരപരാധികളായ മത്സ്യത്തൊഴിലാളികളായിരുന്നു കൂട്ടക്കൊലയ്ക്ക് ഇരയായത്. കൊലയാളി സംഘത്തില്‍പ്പെട്ടയൊരാള്‍ കൊലയാളിയുടെ തന്നെ വെട്ടുകൊണ്ട് മരിച്ചിരുന്നു. സായം സന്ധ്യയില്‍ കടലോരത്ത് വിശ്രമിച്ചുകൊണ്ടിരിക്കുകയിരുന്ന അവര്‍ എട്ടുപേര്‍ കൊല്ലപ്പെടുവാന്‍ കേവലം ഏഴുമിനിട്ട് സമയമേ എടുത്തുള്ളു. ആ കൊലപാതകം നടത്തുന്നതിന് ദീര്‍ഘനാളത്തെ പരിശീലനവും ആസൂത്രണവും ഉണ്ടായിരുന്നു. 1921- ലെ മാപ്പിള ലഹളയ്ക്ക് ശേഷം അതിലഭിമാനം കൊണ്ട് അന്നത്തെപ്പോലെ അരയില്‍ പച്ചബെല്‍ട്ട്‌കെട്ടി പ്രകടനം നടത്തുന്ന ചിലരുണ്ട്. അതിന്റെയൊക്കെ അനന്തരഫലം എന്തായിരിക്കുമെന്ന് മുസ്ലീം സമൂഹം ചിന്തിക്കുക. ആര്‍.എസ്.എസ്സിനെ സംബന്ധിച്ചിടത്തോളം യാതൊരു പേടിയുമില്ല. ഹിന്ദുക്കള്‍ കൂട്ടത്തോടെ കൊല്ലപ്പെട്ട മാറാട്ടെ മാപ്പിള കലാപത്തിനുശേഷം കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവും അതിനെ അപലപിച്ചില്ല. കേരളത്തിന്റെ നിയമസഭ കൂടി ഇത്തരമൊരു സംഭവം നടക്കാന്‍ പാടില്ലായിരുന്നു എന്നൊരു പ്രമേയം പാസ്സാക്കിയില്ല. കൊല്ലപ്പെട്ട എട്ടുപേരുടെ പേരില്‍ ഒരു മൗനപ്രാര്‍ത്ഥനപോലും നടത്തിയില്ല. ഭീകരവാദിയായ മദനിയെ വിട്ടയക്കണമെന്ന് പ്രമേയം പാസ്സാക്കാന്‍ പ്രത്യേകം നിയമസഭ വിളിച്ചുകൂട്ടിയ ചരിത്രംപോലും കേരളത്തിനുണ്ട്. മരിച്ചുവീണ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍പോലും ഒരു നേതാവോ സാംസ്‌കാരിക പ്രവര്‍ത്തകനോ മാധ്യമ പ്രവര്‍ത്തകനോ അവിടെ ചെന്നിട്ടില്ല. അവര്‍ മുഴുവന്‍ ഭീകരവാദികളെ എങ്ങനെ വെള്ളപൂശാമെന്ന് ആലോചിച്ച് നില്‍ക്കുകയായിരുന്നു. മാറാട് കൊലപാതകത്തിന് ശേഷമുള്ള ആദ്യത്തെ 15 ദിവസം സാംസ്‌കാരിക നായകന്മാര്‍ക്കോ, രാഷ്ട്രീയ നേതാക്കന്മാര്‍ക്കോ, മാധ്യമങ്ങള്‍ക്കോ ഇതിനോട് എന്ത് സമീപനം സ്വീകരിക്കണം എന്നതിനെപ്പറ്റി അറിയില്ലായിരുന്നു. അവര്‍ അമ്പരന്ന് നില്‍ക്കുകയായിരുന്നു. 16-ാം ദിവസം കോഴിക്കോട് ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ഒരു സമാധാന പൗരാവകാശ പ്രസ്ഥാനത്തിന്റെ ബാനറില്‍ കോഴിക്കോട് പ്രസ്സ് ക്ലബ്ബില്‍ ഒരു മീറ്റിംഗ് സംഘടിപ്പിച്ചു. അതില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെ പങ്കെടുപ്പിച്ചു. അദ്ദേഹം അന്നവിടെ പറഞ്ഞത് എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തെപ്പറ്റിയോ കൊലയാളികളെ അറസ്റ്റുചെയ്യണമെന്നോ അല്ല. അതിന്റെ പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടില്ല. ആവശ്യപ്പെട്ടത് കൂട്ടക്കൊലയ്ക്ക് ഒത്താശ ചെയ്തശേഷം മാറാട് നിന്ന് പലായനം ചെയ്ത മുസ്ലീങ്ങളെ അവിടെ തിരികെ കൊണ്ടുവന്ന് അവര്‍ക്ക് സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നായിരുന്നു. അദ്ദേഹം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാന്‍ പോയില്ല. പകരം പോയത് ജമായത്തെ ഇസ്ലാമി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, പോപ്പുലര്‍ഫ്രണ്ട് എന്നീ സംഘടനകള്‍ കൂട്ടായും ഒറ്റയ്‌ക്കൊറ്റയ്ക്കും നടത്തിയ ക്യാമ്പുകളിലേയ്ക്കായിരുന്നു. അന്നുമുതല്‍ ഇന്നുവരെയുള്ള സംഭവങ്ങളെല്ലാം പരിശോധിച്ചു കഴിഞ്ഞാല്‍ നമുക്ക് കാണാന്‍ സാധിക്കുന്ന പൊതുവായ ചിത്രമിതാണ്.
മാറാട് സംഭവത്തിനുശേഷം (മെയ് 15) പ്രസിദ്ധീകരിച്ച പത്രറിപ്പോര്‍ട്ടുകള്‍ വായിച്ചുകഴിഞ്ഞാല്‍ മാറാട്ടെ ഹിന്ദുക്കള്‍ സംഘടിച്ച് അവിടുത്തെ മുസ്ലീങ്ങളെ ആട്ടിയോടിച്ചു എന്നാകും വിലയിരുത്തുക. കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി കെ.പി.സി.സി. പ്രസിഡന്റ് കെ.മുരളീധരനും, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഒരേ വേദിയില്‍ അടുത്തടുത്ത കസേരകളില്‍ ഒരേ ഉദ്ദേശ്യത്തോടുകൂടി ഒരേ പരിപാടിയില്‍ പങ്കെടുത്തത് കോഴിക്കോട്ടെ മുതലക്കുളം മൈതാനിയില്‍ ഹിന്ദു കൂട്ടക്കൊലയ്ക്ക് ഒത്താശ ചെയ്തവരെ തിരിച്ചുകൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടുകൊണ്ടു നടന്ന പരിപാടിയിലായിരുന്നു. ആ യോഗത്തില്‍ പോലും അവര്‍ കൊലയാളികളെ അപലപിച്ചില്ല. ഇന്നും അവര്‍ ഒളിഞ്ഞും തെളിഞ്ഞും അനേകം പരിപാടികളില്‍ പരസ്പരം പങ്കെടുക്കുന്നു. കേരളത്തില്‍ മതതീവ്രവാദികള്‍ ശക്തമായി നിലനില്‍ക്കുന്നതിന്റെ കാരണങ്ങള്‍ ഇതൊക്കെയാണ്.
മാറാട് സംഭവത്തിനുശേഷം ഉണ്ടാകേണ്ടിയിരുന്ന നിയമനടപടികളിലൂടെയും ജനബോധവത്കരണത്തിലൂടെയും ഇത്തരം ഭീകരവാദികള്‍ക്കിവിടെ നിലനില്‍പ്പില്ലാതാകേണ്ടതായിരുന്നു. പക്ഷെ ഭീകരവാദികള്‍ക്ക് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുവാനും വളരാനുമുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചത് ഈ രാഷ്ട്രീയനേതാക്കന്മാരും മുഖ്യധാര മാധ്യമങ്ങളെന്നവകാശപ്പെടുന്നവയും നാം ആദരിക്കുന്ന സാംസ്‌കാരിക നായകന്മാരുമാണ്. അവരാരും തന്നെ മാറാട് പോലുള്ള സംഭവങ്ങളെ അപലപിച്ചിട്ടില്ല.
കന്യാകുമാരി മുതല്‍ ഹിമാലയം വരെ ഭാരതത്തില്‍ 60000 ലധികം ഗ്രാമങ്ങളില്‍ ആര്‍.എസ്.എസ്സിന്റെ ശാഖ നടക്കുന്നു. നാളിതുവരെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളും ഈ സ്ഥലങ്ങളില്‍ ഉണ്ടായിട്ടില്ല. സംഘം നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഈ രാഷ്ട്രത്തിന്റെ സുരക്ഷ, രാഷ്ട്രത്തിന്റെ ജനാധിപത്യം, രാഷ്ട്രത്തിന്റെ പൗരാവകാശം, രാഷ്ട്രത്തിന്റെ പരമാധികാരം എന്നിവ കാത്തുസൂക്ഷിക്കും എന്ന പ്രതിജ്ഞയോടു കൂടിയാണ്. അതിന് സ്വയംസേവകരുടെ ഇച്ഛാശക്തി മാത്രം മതി; ആയുധത്തിന്റെ പിന്‍ബലം വേണ്ട, ഏതെങ്കിലും സൈനിക സംവിധാനങ്ങളുടെ പിന്‍ബലം ആവശ്യമില്ല. അതാണ് പരമപൂജനീയ സര്‍സംഘചാലക് പറഞ്ഞത് ഒരു യുദ്ധമുണ്ടായാല്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ മറ്റെല്ലാം മറന്ന് സൈനികരെ സഹായിക്കാന്‍ മുന്നോട്ടുവരും എന്ന്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ഒരു സാഹിത്യോത്സവം നടന്നു. ആ സാഹിത്യോത്സവത്തിലെ പ്രധാന ചര്‍ച്ചാവിഷയം ഇന്ത്യന്‍ ദേശീയതയായിരുന്നു. ഈ ചര്‍ച്ചയില്‍ മുന്‍ നക്‌സല്‍ നേതാവായ സിവിക് ചന്ദ്രന്‍ ഉണ്ടായിരുന്നു. ഇത്തരമൊരു ചര്‍ച്ചയില്‍ നിങ്ങള്‍ എന്തുകൊണ്ട് രാഷ്ട്രീയ സ്വയംസേവക സംഘത്തെ ക്ഷണിച്ചില്ലായെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ ദേശീയതയുടെ വക്താക്കള്‍ ആര്‍.എസ്.എസ്സുകാരായതുകൊണ്ട് അവരെ ക്ഷണിക്കേണ്ടതല്ലേയെന്ന് അദ്ദേഹം ചോദിച്ചു. ഇതിനുള്ള ഉത്തരം കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പറഞ്ഞത് ഇപ്രകാരമാണ്; ആര്‍.എസ്.എസ്സിനെ ഞങ്ങള്‍ മനഃപൂര്‍വ്വം വിളിക്കാതിരുന്നതാണ്. ഒരുകാലത്ത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വലിയ ശത്രുവായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. ആ നെഹ്‌റു രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തെ ക്ഷണിച്ച് ആര്‍.എസ്.എസ്സുകാരെ അവരുടെ യൂണിഫോമില്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുപ്പിച്ചു. നെഹ്‌റുവിന്റെ മേധാശക്തിക്കുപോലും ആര്‍.എസ്.എസ്സിന്റെ ആശയത്തോട് അടിയറവ് പറയേണ്ടി വന്നു. പിന്നെയും കെ.ഇ.എന്‍ പറഞ്ഞു; ഗാന്ധിജി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ആര്‍.എസ്.എസ്സിന്റെ പാളയത്തിലായിരുന്നേനെ. അങ്ങനെയുള്ള ആര്‍.എസ്.എസ്സിനെ വിളിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറല്ല. അത്രമാത്രം ഭയത്തോടു കൂടിയാണ് ആര്‍.എസ്.എസ്സിന്റെ ആശയത്തെ ഇവര്‍ മനസ്സിലാക്കുന്നത്. ദേശീയതയ്ക്ക് വേണ്ടി രാഷ്ട്രത്തിനുവേണ്ടി നിലനില്‍ക്കുന്നതുകൊണ്ടാണ് ആര്‍.എസ്.എസ്. രാഷ്ട്രശത്രുക്കളുടെ ശരത്തിന് പാത്രമാകുന്നത്. പക്ഷെ സംഘത്തെ സംബന്ധിച്ചേടത്തോളം ഇത് പുത്തരിയല്ല. ഇതിനെ നേരിടുകയെന്നത് അത്ര പ്രയാസകരവുമല്ല. നിസ്സാരമായി നിഷ്പ്രയാസം നമുക്ക് അത് ചെയ്യുവാന്‍ സാധിക്കും. പക്ഷെ ജനാധിപത്യത്തെയും രാഷ്ട്രത്തിന്റെ പരമാധികാരത്തെയും ഭരണഘടനയെയും മാനിക്കുന്നവരാണ് നാം. ജനാധിപത്യ സംവിധാനത്തിലൂടെ തന്നെ നമുക്ക് ഈ ഭീകരവാദത്തെ അവസാനിപ്പിക്കുവാന്‍ കഴിയുമെന്ന് ഉത്തമബോദ്ധ്യമുണ്ട്. ദേശീയ രാഷ്ട്രീയത്തിലെ പരിവര്‍ത്തനങ്ങള്‍ അതിന് അനുകൂലമാണ്.
(2021 മാര്‍ച്ച് 7 ന് ആലപ്പുഴ ജില്ലയിലെ വയലാറില്‍ നടന്ന നന്ദുകൃഷ്ണ ശ്രദ്ധാഞ്ജലി പരിപാടിയില്‍ പങ്കെടുത്ത് ആര്‍.എസ്.എസ്. ക്ഷേത്രീയ സഹ കാര്യവാഹ് എം.രാധാകൃഷ്ണന്‍ ചെയ്ത പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം. തയ്യാറാക്കിയത്: ജെ.മഹാദേവന്‍, ശബരിഗിരി വിഭാഗ് പ്രചാര്‍ പ്രമുഖ്)