ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ അന്തിയുറങ്ങുന്ന പുന്നപ്ര വയലാര്‍ രക്തസാക്ഷികളെ തുറുങ്കിലടച്ചിരിക്കുന്നു. രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള പ്രവേശനകവാടം താഴിട്ടു പൂട്ടിയിരിക്കുകയാണ്. അവിഭക്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടി കുരുതികൊടുത്ത പാവപ്പെട്ട മനുഷ്യരുടെ ആത്മാക്കള്‍ക്ക് സദ്ഗതി നേര്‍ന്ന് ആലപ്പുഴ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതാണ് മണ്ഡപം തന്നെ അടച്ചുപൂട്ടാന്‍ സി പി എമ്മിനെയും സി പി ഐയെയും പ്രേരിപ്പിച്ചത്.
പുന്നപ്ര വയലാര്‍ സ്വാതന്ത്ര്യസമരമാണെന്നും, അതില്‍ രക്തസാക്ഷികളായവര്‍ സ്വാതന്ത്ര്യസമര സേനാനികളാണെന്നുമാണ് സിപിഎമ്മും സി പി ഐയും വാദിച്ചുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വകാര്യ സ്വത്താണോ? അവരെ മറ്റുള്ളവര്‍ ആദരിക്കുന്നത് വിലക്കാന്‍ ആര്‍ക്കെങ്കിലും അധികാരമുണ്ടോ? പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ തങ്ങളുടെ സ്വകാര്യ സ്വത്താണെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സിപിഎമ്മിന്റെയും സിപിഐയുടെയും നടപടി ആ സമരം സ്വാതന്ത്ര്യസമരം ആയിരുന്നില്ലെന്ന് പരോക്ഷമായി സമ്മതിക്കലാണ്. പുന്നപ്ര വയലാര്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണോ അല്ലയോ എന്നതിനെക്കുറിച്ച് പല കാലങ്ങളിലായി നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന അന്നത്തെ അക്രമപ്രവര്‍ത്തനങ്ങളും പട്ടാളത്തിന്റെ അടിച്ചമര്‍ത്തലുകളും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതല്ലെന്നത് തര്‍ക്കമറ്റ കാര്യമാണ്. ഇത് വളരെ ലളിതമായി മനസ്സിലാക്കാവുന്നതേയുള്ളൂ.
പുന്നപ്ര വയലാര്‍ സമരം നടന്നത് 1946 ഒക്‌ടോബറിലാണ്. രണ്ടാം ലോക യുദ്ധം അവസാനിച്ച 1945 ല്‍ തന്നെ ഭാരതം വിട്ടുപോകാന്‍ ബ്രിട്ടീഷുകാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി 1946 സെപ്തംബറില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തു. സമ്പൂര്‍ണമായ അധികാര കൈമാറ്റം മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. ഏതെങ്കിലും തരത്തിലുള്ള അട്ടിമറിയിലൂടെ ബ്രിട്ടീഷുകാര്‍ വീണ്ടും അധികാരത്തില്‍ തുടരുന്നതിന്റെ പ്രശ്‌നമേ ഉദിച്ചിരുന്നില്ല. അപ്പോള്‍പ്പിന്നെ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം കഴിഞ്ഞപ്പോള്‍ പുന്നപ്ര വയലാറില്‍ സ്വാതന്ത്ര്യസമരം നടത്തേണ്ട ആവശ്യമെന്താണ്?
കേരളത്തില്‍ മാത്രമല്ല ബംഗാളിലും ആന്ധ്രയിലുമൊക്കെ ഇത്തരം സമരങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ് ഇടതുപാര്‍ട്ടികള്‍ വാദിക്കുന്നത്. ശരിയാണ്, നടന്നിട്ടുണ്ട്. അതിനും പക്ഷേ സ്വാതന്ത്ര്യസമരവുമായി ബന്ധമൊന്നുമില്ല. ഇങ്ങനെ ചില സമരങ്ങള്‍ നടത്തേണ്ടത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആവശ്യമായിരുന്നു. ഇതിന് വ്യക്തമായ കാരണങ്ങളുമുണ്ട്.
1920 ല്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന താഷ്‌ക്കന്റില്‍ വച്ചാണ്, അതല്ല 1924 ല്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വച്ചാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത് എന്നിങ്ങനെ രണ്ടു പക്ഷമുണ്ട്. സിപിഎമ്മും സി പി ഐയും ഇക്കാര്യത്തില്‍ രണ്ടുതട്ടിലുമാണ്. ഇതില്‍ ശരി ആരുടെ പക്ഷത്തായിരുന്നാലും ഒരു പ്രസ്ഥാനമെന്ന നിലയില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി ഭാരത സ്വാതന്ത്ര്യസമരത്തെ ഉദ്ദേശ്യശുദ്ധിയോടെ ഒരിക്കല്‍പ്പോലും പിന്തുണച്ചിട്ടില്ല. രണ്ടാം ലോക യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ സോവിയറ്റു യൂണിയനൊപ്പം ചേര്‍ന്ന് സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറയുകയും, പിന്നീട് ബ്രിട്ടീഷ് ഭരണകൂടവുമായി കൈകോര്‍ത്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുകയുമാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. 1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തോടുള്ള കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നിലപാട് ഒന്നാന്തരം ഉദാഹരണമാണ്. ഈ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കാണ് അതിന്റെ നേതാക്കള്‍ ജയിലിലടയ്ക്കപ്പെട്ടത്. ഇങ്ങനെയൊക്കെ പ്രവര്‍ത്തിച്ചിട്ടും ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുകയാണെന്നും, അതില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരിച്ചറിഞ്ഞു. സ്വതന്ത്ര ഭാരതത്തില്‍ തങ്ങളുടെ സ്ഥാനം ഒറ്റുകാരുടെയും വഞ്ചകരുടെയുമാകുമെന്ന് മനസ്സിലാക്കി എന്തെങ്കിലും ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു. നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യവും അവര്‍ക്കുണ്ടായിരുന്നു. തേഭാഗയിലും തെലങ്കാനയിലും പുന്നപ്ര വയലാറിലുമൊക്കെ നടത്തിയ അക്രമങ്ങള്‍ ഇതിനുവേണ്ടിയായിരുന്നു.
പുന്നപ്ര വയലാറിന്റെ ചരിത്രം പരിശോധിച്ചാല്‍ കൃത്യമായി തന്നെ മനസ്സിലാവും അതിന് സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ലെന്ന്. സര്‍ സി. പി. രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരായിരുന്നു സമരമെന്ന വാദം പോലും തെറ്റാണ്. സമരം തുടങ്ങുമ്പോള്‍ സര്‍ സി. പി സ്വതന്ത്ര തിരുവിതാംകൂര്‍ വാദം ഉന്നയിച്ചിരുന്നില്ല. എന്നുമാത്രമല്ല, സിപിയുടെ ഇഷ്ടപ്രകാരമാണ് തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തിച്ചതും. നാട്ടുരാജ്യത്തിന്റെ സ്വാതന്ത്ര്യം ഉറപ്പുവരുത്താനാണ് തങ്ങളുടെ സമരമെന്ന് കമ്മ്യൂണിസ്റ്റു പാര്‍ട്ടി തന്നെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഭാഗമായ കാബിനറ്റ് മിഷന് സമര്‍പ്പിച്ച നിവേദനത്തിലും പറയുന്നു. ഇങ്ങനെ ഏതു വിധത്തില്‍ നോക്കിയാലും പുന്നപ്ര വയലാര്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നില്ല എന്നു കാണാനാവും. എന്നു മാത്രമല്ല അതിനെതിരുമായിരുന്നു.
സര്‍ സി.പിക്കെതിരെ എന്ന പേരില്‍ പ്രഖ്യാപിച്ച പുന്നപ്ര വയലാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ നിരവധി അവസരങ്ങളുണ്ടായിരുന്നു. ആര്‍. ശങ്കര്‍ ഉള്‍പ്പെടെ പലരും അതിന് ശ്രമിച്ചതുമാണ്. അതിനൊന്നും നില്‍ക്കാതെ പാവപ്പെട്ട തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് പട്ടാളത്തിനു മുന്നിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു. പട്ടാളക്കാരുടെ തോക്കില്‍ വെടിയുണ്ടയല്ല, ഉപ്പും മുതിരയുമാണെന്നും, അവരെ വാരിക്കുന്തം കൊണ്ട് നിഷ്പ്രയാസം കുത്തിക്കൊല്ലാമെന്നുമാണ് കമ്മ്യൂണിസ്റ്റു നേതാക്കള്‍ തൊഴിലാളികളോട് പറഞ്ഞിരുന്നത്. ഇതു വിശ്വസിച്ചാണ് അവര്‍ സമരത്തിനിറങ്ങിയതും, പട്ടാളക്കാരുടെ വെടിയുണ്ടകളേറ്റ് മരിച്ചതും. ചരിത്രത്തിലെ കമ്മ്യൂണിസ്റ്റ് ക്രൂരതകളിലൊന്നായിരുന്നു ഇതും.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം പുന്നപ്ര വയലാര്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കാര്യമായി ശ്രമിച്ചെങ്കിലും നടന്നില്ല. പുന്നപ്ര വയലാര്‍ സംഭവം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന് 1986 ല്‍ എ.പി. ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. പക്ഷേ കേന്ദ്രത്തില്‍ ഐ.കെ. ഗുജ്‌റാള്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തങ്ങളുടെ അവിഹിത സ്വാധീനം ഉപയോഗിച്ച് ഇടതുപാര്‍ട്ടികള്‍ പുന്നപ്ര വയലാര്‍ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന് അംഗീകരിപ്പിക്കുകയായിരുന്നു. അന്ന് ഇതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നെങ്കിലും ഇത്തരം കാര്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പക്ഷത്തുള്ളവരുടെ അനാസ്ഥ ഇടതുപാര്‍ട്ടികള്‍ക്ക് സഹായമാവുകയായിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഒരു വിധത്തിലും സ്വാധീനിക്കാനാവാത്ത ബിജെപി സര്‍ക്കാരാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. പുന്നപ്ര വയലാറിനെ സ്വാതന്ത്ര്യസമരമായി അംഗീകരിച്ച ഐ.കെ. ഗുജ്‌റാള്‍ സര്‍ക്കാരിന്റെ ചരിത്ര വിരുദ്ധമായ തീരുമാനം പുനഃപരിശോധിക്കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പു കാലത്തെ ആവേശത്തിനപ്പുറം ഉറച്ച രാഷ്ട്രീയ ബോധ്യങ്ങള്‍ അതിനാവശ്യമാണ്.