”സ്ത്രീകള്‍ക്ക് വോട്ടവകാശം” – 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിന്തിക്കാന്‍ പോലുമാവുന്നതായിരുന്നില്ല. 1918-ല്‍ ബ്രിട്ടനില്‍ ഭാഗികമായെങ്കിലും വോട്ടവകാശം സ്ത്രീകള്‍ നേടിയെടുത്തതോടെയാണ് ലോകമെങ്ങും ലിംഗഭേദമെന്യേ വോട്ടവകാശം വേണമെന്ന വാദത്തിന് ആക്കം കൂട്ടുന്നതും. 1918 ഫെബ്രുവരി 6ന് ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ ജനപ്രാതിനിധ്യ നിയമമാണ് 30 വയസ്സിന് മേലെ പ്രായമുള്ള സ്ത്രീകള്‍ക്ക് വോട്ടവകാശം അനുവദിച്ചത്. എന്നാല്‍ പുരുഷന്മാരുടെ വോട്ടിംഗ് പ്രായമാകട്ടെ 21ഉം . പിന്നെയും നിബന്ധനകളുണ്ടായിരുന്നു സ്ത്രീകള്‍ക്ക്; ഒന്നെങ്കില്‍ ബിരുദധാരിയായിരിക്കണം. അല്ലെങ്കില്‍ സ്വന്തം പേരില്‍ നിശ്ചിത സ്ഥാവരജംഗമ വസ്തുക്കള്‍ ഉണ്ടായിരിക്കണം.
സാര്‍വത്രിക വോട്ടവകാശം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് കിട്ടുന്നതിന് വേണ്ടി പിന്നെയും 10 വര്‍ഷം കൂടി വേണ്ടി വന്നു . 1928-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ ജനപ്രാതിനിധ്യ നിയമതിലൂടെയാണ് 21 വയസ്സായ എല്ലാ ബ്രിട്ടീഷ് പൗരത്വമുള്ള വനിതകള്‍ക്കും വോട്ടവകാശം ലഭിച്ചത്. ഇതിന് വേണ്ടി അക്ഷീണം പ്രയത്‌നിച്ച വോട്ടവകാശ പ്രസ്ഥാനത്തിന്റെ (Suffrage Movement) നായിക എമലൈന്‍ പാന്‍ ക്രിസ്റ്റിന്റെ മരണത്തിന് ഏതാനും ആഴ്ചകള്‍ക്കകം സാര്‍വത്രിക വോട്ടവകാശം ബ്രിട്ടനില്‍ എല്ലാ സ്ത്രീകള്‍ക്കും ലഭിച്ചു എന്നത് ആ ധീരവനിതയോടുള്ള ആദരവ് കൂടിയായാണ് പരിഗണിക്കപ്പെടുന്നത്.
ലോക സമൂഹ്യവ്യവസ്ഥയെയും ലിംഗനീതിയേയും പുനര്‍നിര്‍വ്വചിച്ച സ്ത്രീവോട്ടവകാശനിയമങ്ങള്‍ക്ക് പിന്നില്‍ രക്തരൂക്ഷിതമായ സമരചരിത്രവുമുണ്ട്. വമ്പന്‍ റാലികള്‍ സംഘടിപ്പിച്ചും, റെയില്‍വേ ലൈനുകള്‍ ഉപരോധിച്ചുകൊണ്ടും, വ്യാപാരസ്ഥാപനങ്ങള്‍ അടിച്ചു തകര്‍ത്തും, വൈദ്യുതി ലൈനുകള്‍ താറുമാറാക്കിയും ഒക്കെയാണ് വോട്ടിംഗ് വാദികള്‍ (Suffragist) സമരം നയിച്ചത്. ഇത്തരം തീവ്ര നിലപാടുകള്‍ക്ക് നേതൃത്വം നല്‍കിയതാവട്ടെ Emmeline Pankhrust ഉം 1913-ല്‍ എമിലി ഡേവിസണ്‍ എന്ന വനിത രക്തസാക്ഷിത്വം വഹിച്ചതോടെ യൂറോപ്പിലെമ്പാടും സാര്‍വത്രികവോട്ടവകാശം സ്ത്രീകള്‍ക്കും കൂടി എന്ന മുദ്രാവാക്യത്തിന് ആക്കം കൂട്ടി.
1893ല്‍ ബ്രിട്ടീഷ് കോളനി ആയിരുന്ന ന്യൂസിലാണ്ട് ആണ് ലോകത്താദ്യമായി സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയത്. 1881-ല്‍ ബ്രിട്ടന്റെ പുത്രികാരാജ്യമായി കണക്കാക്കി വരുന്നു Isle of man ഭാഗിക വോട്ടവകാശം സ്ത്രീകള്‍ക്ക് നല്‍കിയിരുന്നു. 1895ല്‍ ആസ്‌ത്രേലിയ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയെങ്കിലും 1921ല്‍ മാത്രമാണ് ഒരു വനിത ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ എത്തുന്നത്. 1906 ഫിന്‍ലാണ്ട് യൂറോപ്പില്‍ ആദ്യമായി സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കി.
1920-ല്‍ 19-ാം ഭരണഘടനാഭേദഗതിയിലൂടെയാണ് അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കുന്നത്. ദക്ഷിണേഷ്യയില്‍ 1931-ല്‍ ശ്രീലങ്കയും, 1932ല്‍ മാലിദ്വീപും, 1963ല്‍ അഫ്ഗാനിസ്ഥാനും സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കി. സ്വാതന്ത്ര്യപ്രാപ്തിയോടൊപ്പം ഇന്ത്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലും സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചു. 1971ല്‍ സ്വതന്ത്ര്യ പ്രാപ്തിയോടെ ബംഗ്ലാദേശില്‍ വോട്ടവകാശം മാത്രമല്ല ലഭിച്ചത്. കഴിഞ്ഞ 4 പതിറ്റാണ്ടായി ബംഗ്ലാദേശി രാഷ്ട്രീയം നിയന്ത്രിക്കുന്നതും സ്ത്രീകള്‍ തന്നെയാണ്. മുന്നണിയിലും പിന്നണിയിലും – ഖലീദാ സിയയും ഷേയ്ക് ഹസീനയും 3 പതിറ്റാണ്ടായി മാറിമാറി ആ രാജ്യം ഭരിക്കുന്നു. ലോകത്താദ്യമായി ഒരേ സമയം അമ്മയും മകളും പ്രധാനമന്ത്രിമാരായി ശ്രീലങ്കയിൽ ; സിരിമാവോ ബന്ദാരനായകെയും ചന്ദ്രിക കുമാരതുഗെയും. പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരിക്കെ 1996-ല്‍ പ്രസവിച്ച ബേനസീര്‍ ഭൂട്ടോ ആ പദവിയിലിരിക്കെ അമ്മയായ ആദ്യ വനിത എന്ന പദവിയും നേടി. ഇന്ത്യയിലെ ഇന്ദിരാഗാന്ധിയും ബ്രിട്ടനിലെ മാര്‍ഗരറ്റ് താച്ചറും അക്ഷരാര്‍ത്ഥത്തില്‍ ഉരുക്കു വനിതകള്‍ തന്നെയായിരുന്നു.
ബ്രിട്ടനിലെ ചരിത്രനിയമത്തിന് 100 വയസ്സായെങ്കിലും അതിന് പിന്നില്‍ 50 വര്‍ഷത്തെ പോരാട്ട ചരിത്രവുമുണ്ട്. എമലൈല്‍ പാന്‍ക്രസ്റ്റിനെ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് ചരിത്രം തള്ളി വിടുകയായിരുന്നു. ഏതായാലും തീവ്ര നിലപാടുകള്‍ 1918ല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിച്ചു. ഒന്നാം ലോകമഹായുദ്ധത്തില്‍ സ്ത്രീകള്‍ അര്‍പ്പിച്ച പങ്കിനെ പുരസ്‌കരിച്ചാണ് വോട്ടവകാശം നല്‍കിയതെന്ന മറുവാദവും നിലവിലുണ്ട്.
1999-ല്‍”Time Magazine” 20-ാം നൂറ്റാണ്ടിനെ സ്വാധീനിച്ച 100 വ്യക്തികളെ തെരഞ്ഞെടുത്തപ്പോള്‍ എമലൈന്‍ പാന്‍ക്രസ്റ്റു പട്ടികയിലുണ്ടായിരുന്നു.
ഏതായാലും ബ്രിട്ടന്‍ നിയമങ്ങള്‍ ലോകത്തെമ്പാടും അലയൊലികള്‍ സൃഷ്ടിച്ചു. സോവിയറ്റ് യൂണിയന്‍ 1917ലും, ജര്‍മ്മനി 1918ലും, ബ്രസീലും തായ്‌ലണ്ടും 1934ലും സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കി. എന്നാല്‍ ഫ്രാന്‍സ് 1944വരെ കാത്തുനിന്നു. സാര്‍വത്രിക വോട്ടവകാശം സ്ത്രീകള്‍ക്ക് ലഭ്യമാക്കാന്‍ 1971-ല്‍ മാത്രമാണ് സ്വിറ്റ്‌സര്‍ലണ്ട് സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയത്.
ഇപ്പോഴും സാര്‍വത്രിക വോട്ടവകാശം വിദൂരമായ ചില രാജ്യങ്ങളുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ പലതിലും പരിമിതമായ വോട്ടവകാശമേ സ്ത്രീകള്‍ക്കുള്ളൂ. ഏറെ പുരോഗതി പ്രാപിച്ച യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് പരിമിതമായ വോട്ടിംഗ് അവകാശമേ ഉള്ളൂ. ബ്രൂണെ പോലുള്ള സുല്‍ത്താന്മാര്‍ ഭരിക്കുന്ന രാജ്യങ്ങളിലും സാര്‍വത്രിക വോട്ടവകാശം ഇന്നും വിദൂരസ്വപ്നം തന്നെ.
സാര്‍വത്രിക വോട്ടവകാശം സ്ത്രീകള്‍ക്കും ലഭ്യമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച 1918 ഫെബ്രുവരി 6 ന്റെ ചരിത്രപരമായ Peoples Representation Actന്റ 100-ാം വാര്‍ഷിക മേള ബ്രിട്ടീഷ് വനിതകള്‍ക്ക് മാത്രമല്ല ആഘോഷം. പാര്‍ലമെന്ററി ജനാധിപത്യ വിശ്വാസികള്‍ക്കെല്ലാം ആവേശം പകരുന്നതാണ് 1918ലെ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഈ ചരിത്ര പ്രഖ്യാപനം.