കേരളത്തിലെ അതിപുരാതന ക്ഷേത്രങ്ങളില്‍ ഗവേഷണ ഗൗരവത്തോടെ കാണേണ്ട ഒന്നാണ് പതിമൂന്നാം നൂറ്റാണ്ടിനോട് അനുബന്ധിച്ച് ഹൊയ്‌സാല രാജാക്കന്മാരുടെ കാലത്ത് നിര്‍മിച്ചു എന്ന് ചരിത്രകാരന്മാര്‍ കണ്ടെത്തിയ ഗണപതിവട്ടത്തെ ദിഗംബര ജൈനമത ക്ഷേത്രം
ഈ ക്ഷേത്രം ഉള്‍ക്കൊള്ളുന്ന ഭൂപ്രദേശത്തിന്റെ ചരിത്രപരമായ നാമം ഗണപതിവട്ടം എന്നായിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ തന്നെയുള്ള ചരിത്രപ്രസിദ്ധമായ ശ്രീ മഹാ ഗണപതി ക്ഷേത്ര ഐതിഹ്യത്തോടനുബന്ധിതമായാണ് അന്വര്‍ത്ഥമായ ഈ നാമം ഈ പ്രദേശത്തിന് ലഭിച്ചത്. ജൈനമത സംസ്‌കാരവുമായി ബന്ധപ്പെട്ട് ഈ പ്രദേശം ഹെന്നരുഡു ബീഥി (പന്ത്രണ്ടു വീഥികള്‍) എന്ന പേരിലും പ്രശസ്തി നേടിയിരുന്നു. ഈ ദിഗംബര ജൈന ക്ഷേത്രത്തിന്റെ ഭൂമികക്കുള്ളില്‍ തന്നെ മറ്റുചില പ്രാചീന ക്ഷേത്രങ്ങളുടെ നാമാവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും പുനരുദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. ബത്തേരിക്കടുത്ത മൂലങ്കാവിലെ വിഷ്ണുഗിരി ക്ഷേത്രം അതിലൊന്നാണ്. കോളിയാടിയിലും മറ്റൊരു പുരാതന ക്ഷേത്രത്തിന്റെ സുവര്‍ണ കലാശേഷിപ്പുകള്‍ കാണാം. ജൈനക്ഷേത്രത്തിന്റെ ഒരു കിലോമീറ്റര്‍ ദൂരപരിധിക്കകത്തുള്ള മണിച്ചിറയുടെ പൂര്‍വകാല നാമം മണിക്കിണര്‍ എന്നായിരുന്നു. ഇന്നത്തെ മണിച്ചിറക്കുള്ളില്‍ ശില്‍പഭംഗിയില്‍ മഹാതിശയമായ ഒരു ക്ഷേത്രം സ്ഥിതി ചെയ്തിരുന്നു. ജൈനക്ഷേത്ര മാതൃകയിലുള്ള ഈ ക്ഷേത്രം കാലാന്തരത്തില്‍ നാമാവശിഷ്ടമായതായി കരുതുന്നു. ക്ഷേത്രത്തില്‍ ഷഡാധാര പ്രതിഷ്ഠ നടത്തുമ്പോള്‍ അതില്‍ നിക്ഷിപ്തമാകുന്ന നിധികുംഭം (അമൃതകുംഭം) ഇന്നും മണിച്ചിറയുടെ അന്തര്‍ഭാഗത്തുണ്ടെന്ന് വിശ്വസിക്കുന്നു. അതിനാല്‍ മണിച്ചിറയെ മണിക്കിണര്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കാലാന്തരത്തില്‍ മണിക്കിണര്‍ മണിച്ചിറയായി മാറി എന്നും അനുമാനിക്കുന്നു.
അഷ്ടബന്ധത്താല്‍ ഉറപ്പിച്ചിട്ടുള്ള ശിലാപീഠവും അതിനു താഴെയുള്ള നപുംസക ശിലയും അതില്‍ ചെന്നു മുട്ടുന്ന ചെമ്പുകൊണ്ട് നിര്‍മിച്ച യോഗ നാളവും അതിനു താഴെയുള്ള കൂര്‍മവും (ആമയുടെ രൂപം) കൂര്‍മത്തിന് അടിയിലുള്ള പത്മം (താമരപ്പൂവിന്റെ മാതൃക) നിധി കുംഭം ആധാര ശില എന്നിങ്ങനെയാണ് ഷഡാധാര സങ്കല്പം. മറ്റ് ഏത് ക്ഷേത്രങ്ങളെയും പോലെ ജൈനക്ഷേത്ര സങ്കല്പമനുസരിച്ച് ബ്രഹ്മാണ്ഡ ശരീരത്തെ അഥവാ മനുഷ്യ ശരീരത്തെയാണ് ഇവിടെയും പ്രതിനിധാനം ചെയ്യുന്നത്. ജൈനമത വിശ്വാസമനുസരിച്ച് ഇരുപത്തിമൂന്നാമത്തെ തീര്‍ത്ഥങ്കരനായ പാര്‍ശ്വനാഥന്റെതാണ് ഈ ജൈനക്ഷേത്രമെന്ന് പറയപ്പെടുന്നു. ക്ഷേത്രം പുരാവസ്തു വകുപ്പ് ഏറ്റെടുത്തത് 1962ലാണ്. 3.188 ചതുരശ്ര ചുറ്റളവിലുള്ള സ്ഥലം ജൈന ബസ്തിയുമായി ബന്ധപ്പെട്ടതായിരുന്നു. സുല്‍ത്താന്‍ ബത്തേരി വില്ലേജ് നിലവില്‍ വരുന്നതിന് മുമ്പ് കിടങ്ങനാട് വില്ലേജിലായിരുന്നു ജൈനക്ഷേത്രം. അതുകൊണ്ട് ക്ഷേത്രം ഔദ്യോഗിക രേഖകളില്‍ കിടങ്ങനാട് ബസ്തി എന്ന് എഴുതപ്പെട്ടിരിക്കുന്നു. കിടങ്ങനാട് എന്ന പേര്‍ വരുന്നതിന് മുമ്പ് ഈ പ്രദേശം രാമായണവുമായി ബന്ധപ്പെട്ട് കോദണ്ഡ നാട് എന്നും അറിയപ്പെട്ടിരുന്നുവത്രേ. 1799ല്‍ ടിപ്പു സുല്‍ത്താന്റെയും 1805ല്‍ വീരകേരളവര്‍മ പഴശ്ശിരാജാവിന്റെയും മരണശേഷം മലബാര്‍ പ്രദേശങ്ങള്‍ മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലായി. ഈ അടുത്ത കാലംവരെ ജീര്‍ണ സ്മൃതിയായി നില്‍ക്കുകയായിരുന്നു മൂലങ്കാവിലെ വിഷ്ണുഗിരി ക്ഷേത്രവും ജൈനക്ഷേത്രവും. ഇതിനു മുമ്പ് ഗുഹാക്ഷേത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. ക്ഷേത്രത്തിന്റെ മുഖ മണ്ഡപത്തിലെ തൂണുകളില്‍ നാലിതള്‍ പത്മത്തിനു നടുവില്‍ മൂന്നര ചുറ്റില്‍ മറഞ്ഞിരിക്കുന്ന കുണ്ഡലിനിയെ (ശക്തിയെ) ഉണര്‍ത്തുന്നതുമായി ബന്ധപ്പെട്ട ശിലാരൂപങ്ങളില്‍ ആലേഖനം ചെയ്ത ചിത്രങ്ങളില്‍ ദൃശ്യമാണ്. തൂണില്‍ പത്മാസനത്തില്‍ യോഗനിദ്രയില്‍ ഇരിക്കുന്ന ദിഗംബരരൂപിയായ തീര്‍ത്ഥങ്കര ശില്പവും മുഖമണ്ഡപത്തിലെ വലതു ഭാഗത്തെ തൂണില്‍ നാഗബന്ധനം എന്ന ശില്പവും ആലേഖനം ചെയ്തിരിക്കുന്നു. പിണഞ്ഞു നില്‍ക്കുന്ന പാമ്പിന്റെ രൂപമാണ്. ഉപാധി ഭേദങ്ങള്‍ കൂടാതെയുള്ള പരമാത്മചൈതന്യം പ്രസരിക്കുന്ന ശ്രീചക്രങ്ങള്‍ ആണ് മറ്റൊരു പ്രത്യേകത.
ശ്രീകോവിലില്‍ നിന്ന് മുന്നോട്ടു തള്ളിനില്‍ക്കുന്ന ചതുരശ്രമാണ് മുഖമണ്ഡപം. അവിടേക്ക് ആരോഹണം ചെയ്യാനുള്ള കോണിയെയാണ് സോപാനം എന്നു പറയുന്നത്. ജൈനമതസ്ഥരുടെ അഗാധസ്പര്‍ശിയായ ആത്മീയ ജീവിത സംസ്‌കാരം പോലെ സുവിദിതമാണ് ജൈനര്‍ നിവസിച്ചിരുന്നു എന്ന് കരുതുന്ന സ്ഥലങ്ങളുടെ ഇതിഹാസവും അതിന്റെ ചരിത്രവും. ജൈനര്‍ കെട്ടിയുയര്‍ത്തി എന്ന് പറയപ്പെടുന്ന ബണ്ടുകളുടെ അവശിഷ്ടങ്ങള്‍ പലതും ചീരാല്‍ ഭാഗത്തും കാണാം. ബത്തേരി കോട്ടക്കുന്നിനടുത്തുള്ള പന്തന്‍ചിറ ഗുളികന്‍ കാവുമായി ബന്ധപ്പെട്ട് ജൈനര്‍ ആവാസം ഉറപ്പിച്ചിരുന്നതായും പുരാവൃത്തങ്ങളുണ്ട്. ജൈനമതത്തിന്റെ ആവിര്‍ഭാവത്തിന്റെയും വളര്‍ച്ചയുടെയും അതിന്റെ ഔന്നത്യത്തിന്റെയും മൂര്‍ത്തവും മുഗ്ധവുമായ തെളിവുപോലെ ഈശ്വരനഭിമുഖമായി മനുഷ്യന്റെ ആത്മീയ അഭ്യുന്നതിയെ സ്ഫുടം ചെയ്തു വെച്ചിരിക്കുന്ന ബത്തേരിയിലെ ഈ ദിഗംബര ജൈനമത ക്ഷേത്രം കാലാതിവര്‍ത്തിയായി നിലനില്‍ക്കും എന്നതില്‍ സംശയമില്ല.
(2019 ഫെബ്രുവരിയിൽ കേസരി വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം)