നാട്ടിടവഴിയിലൊരു പെരുമഴക്കാലത്ത്
ചേമ്പിലക്കുടയിലൊപ്പമരികു ചേര്‍ന്നെന്റെ
കൈകളില്‍ തൂങ്ങിനടന്നവള്‍ പെങ്ങള്‍…
ഇടിമുഴക്കങ്ങളില്‍, മിന്നലില്‍
ഭയചകിതയായ് പൊട്ടിക്കരഞ്ഞവള്‍.
ആര്‍ദ്രമാനസതീരങ്ങളില്‍
കുഞ്ഞു വളപ്പൊട്ടുകള്‍ നിരത്തി
മധുസ്മിതങ്ങളില്‍ പെയ്തു തോര്‍ന്നവള്‍…
പ്രകാശവേഗത്തിനുമപ്പുറം സ്‌നേഹവിഭ്രാന്തിയില്‍
മഞ്ഞവെയില്‍പ്പൂക്കളില്‍
സ്മൃതിതന്‍ വിദ്യുത് സ്പര്‍ശം…
വളക്കിലുക്കത്തില്‍ മുറിഞ്ഞുവീണേതോ
ശോകജീവിതപച്ചകള്‍.
അകന്നുപോവുന്നരികില്‍ നിന്നും
ചിതറിത്തെറിച്ച രാമഴത്താളം.
പൊള്ളുന്നൊരക്ഷരമായ്
നീയെന്റെ നെഞ്ചിലെത്തീയില്‍
പിടയുന്നുവോ? പെങ്ങളേ…
പറന്നുപോകവേ ചിറകിന്നുള്ളിലെ
തൂവലൊന്നെനിയ്ക്കായ് ബാക്കിവെച്ചു നീ.
തളര്‍ന്നുവീണൊരെന്‍ ഹൃത്തിനുള്ളില്‍
തിളയ്ക്കുന്നു സങ്കടക്കടല്‍…
പിളരട്ടെ ഭൂമിതന്‍ മാറിടം
ആഴങ്ങളില്‍ നീയാഴ്ന്നു പോവുന്നതും
കണ്ടു നിസ്സഹായനായി കണ്ണീര്‍
തൂവാനൊരു ഹൃദയമില്ലല്ലോ പെങ്ങളേ…