Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ആര്യ-ദ്രാവിഡ സംഘര്‍ഷം ഒരു മിഥ്യ (സിന്ധുനദീതട സംസ്‌കാരവും ആര്യന്മാരും – തുടര്‍ച്ച)

വേലായുധന്‍ പണിക്കശ്ശേരി

Print Edition: 5 March 2021

‘ആര്യന്‍ എന്നൊരുവംശം 2000-1500 ബി.സിയില്‍ എപ്പോഴോ ഭാരതം കീഴടക്കി. അവര്‍ വടക്കു പടിഞ്ഞാറേ ഭാഗത്തുനിന്ന് വന്നവരാണ്. ഇവിടത്തെ ആദിവാസികളായ ദ്രാവിഡരെ അവര്‍ ആയുധശക്തികൊണ്ട് ആക്രമിച്ച് കീഴ്‌പ്പെടുത്തി.’

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ പാശ്ചാത്യ ചരിത്രകാരന്മാരാണ് ഈ വാദം ആദ്യമായി ഉന്നയിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ഉയര്‍ന്നുവന്ന ദേശീയവികാരത്തിന് തടയിടാനും, ഭാരതീയരെ ഭിന്നിപ്പിക്കാനുമാണ് പുതിയ തന്ത്രവുമായി അവര്‍ രംഗത്തെത്തിയത്. ബ്രിട്ടീഷുകാരെപ്പോലെ ആര്യന്മാരും വിദേശികളാണെന്നും അവര്‍ ദ്രാവിഡവര്‍ഗ്ഗക്കാരുടെയും ആദിവാസികളുടെയും ശത്രുക്കളാണെന്നും സ്ഥാപിക്കലായിരുന്നു ലക്ഷ്യം. ലോകത്തിലെ ആദ്യത്തെ ഗ്രന്ഥമാണ് ഋഗ്വേദം. ഇതിന്റെ പ്രാധാന്യം മതപരമോ സാഹിത്യപരമോ മാത്രമല്ല, ചരിത്രപരവും തത്ത്വചിന്താപരവുമാണ്. ആര്യന്മാരെ കുറിച്ചുള്ള ആദ്യ അറിവ് ലഭിക്കുന്നത് വേദസൂത്രങ്ങളില്‍നിന്നാണ്. വേദങ്ങളിലെ ആര്യ-ദസ്യൂ പരാമര്‍ശനങ്ങളാണ് ഈ സംഘര്‍ഷവാദത്തിനടിസ്ഥാനം. അവയുടെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കാതെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തത്. വേദങ്ങളിലെ ആര്യ-ദസ്യു എന്നീ പേരുകള്‍ വിഭിന്നവര്‍ഗ്ഗങ്ങളെയല്ല, സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നത്. ജാതിയെയല്ല, ഗുണവാനായ മനുഷ്യന്‍ എന്ന അര്‍ത്ഥത്തിലാണ് വേദങ്ങളിലും ഇതിഹാസങ്ങളിലും ആര്യന്‍ എന്ന പദം പ്രയോഗിച്ചിട്ടുള്ളതെന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. വാല്മീകി, ശ്രീരാമനെ ആര്യനെന്ന് വിശേഷിപ്പിക്കുമ്പോള്‍ കൈകേയിയെ അനാര്യയെന്നാണ് വിളിക്കുന്നത്. ശ്രീരാമനെ വനവാസത്തിന് അയക്കുവാന്‍ ആവശ്യപ്പെട്ടതാണ് കൈകേകിയെ അനാര്യയെന്ന് വിശേഷിപ്പിക്കാന്‍ കാരണം.

ഈ ദേശത്തിന്റെ പ്രാചീനനാമം ആര്യാവര്‍ത്തമെന്നാണ്. പ്രാചീനകാലത്ത് ഭാരതത്തിന്റെ അതിര്‍ത്തി ഇന്നത്തെക്കാള്‍ വളരെ വിശാലമായിരുന്നു.പല അയല്‍ രാജ്യങ്ങളും അന്നത്തെ ആര്യാവര്‍ത്തത്തില്‍ ഉള്‍പ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനും മറ്റും ആദ്യകാലത്ത് ആര്യാവര്‍ത്തത്തിന്റെ ഭാഗമായിരുന്നു.

ഇറാന്‍കാര്‍ വിശ്വസിക്കുന്നത് അവരുടെ പൂര്‍വ്വ പിതാക്കള്‍ ഭാരതത്തില്‍ നിന്നാണ് കുടിയേറിപ്പാര്‍ത്തത് എന്നാണ്. ഭാരതീയര്‍ ഇറാനിലേയ്ക്ക് മാത്രമല്ല ലോകത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് കുടിയേറി പാര്‍ത്തിട്ടുണ്ട്. കുരുക്ഷേത്രയുദ്ധത്തില്‍ ചൈനക്കാര്‍, കംബോഡിയക്കാര്‍ തുടങ്ങി പല വിദേശരാജ്യക്കാരും പങ്കെടുത്തിരുന്നതായി മഹാഭാരതത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭാരതത്തിന് വിദേശരാജ്യങ്ങളുമായുണ്ടായിരുന്ന ബന്ധമാണ് ഇത് സൂചിപ്പിക്കുന്നത്.

ആര്യന്‍ സംസ്‌കാരം
പഴമയില്‍നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടു വളര്‍ന്നു പന്തലിച്ച ആര്യന്‍ സംസ്‌കാരത്തെക്കുറിച്ച് അറിവ് ലഭിക്കുന്നത് വൈദിക സാഹിത്യത്തില്‍നിന്നാണ്. വേദങ്ങള്‍, ബ്രാഹ്മണങ്ങള്‍, ഉപനിഷത്തുക്കള്‍, സൂത്രങ്ങള്‍ എന്നിങ്ങനെ വൈദികസാഹിത്യത്തെ പലതായി തരം തിരിക്കാം. വേദങ്ങള്‍ നാലാണ് ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം. ഋഗ്വേദം ഏറ്റവും പുരാതന സാഹിത്യകൃതിയായി കരുതപ്പെടുന്നു. 1017 സൂക്തങ്ങളടങ്ങിയ ഈ കൃതി തന്നെയാണ് ആര്യന്മാരുടെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും മതപരവുമായ സ്ഥിതിഗതികളെകുറിച്ച് അറിയുവാനുള്ള ആദ്യരേഖ. പൂര്‍ണ്ണവളര്‍ച്ചയെത്തിയ സാമൂഹിക സംവിധാനത്തിന്റെ വ്യക്തമായ ചിത്രം അതില്‍നിന്ന് ലഭിക്കുന്നു. ഭാരതീയസംസ്‌കാരത്തിന്റെ ഉദയത്തെയല്ല, നേരെ മറിച്ച് അതിന്റെ വളര്‍ച്ചയുടെ ഉച്ചകോടിയെയാണ് വേദകാലം പ്രതിനിധാനം ചെയ്യുന്നത്. അതായത് പതിനായിരക്കണക്കിന് വര്‍ഷങ്ങളിലൂടെ നേടിയ സാംസ്‌കാരിക വളര്‍ച്ചയെയാണ് വേദങ്ങളിലും ഉപനിഷത്തുക്കളിലും മറ്റും നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നത്. ഹൈന്ദവ തത്ത്വശാസ്ത്രം അന്ന് പൂര്‍ണ്ണവളര്‍ച്ച പ്രാപിച്ചിരുന്നു. വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, തര്‍ക്കം, ഗണിതം, രാഷ്ട്രമീമാംസ, യുദ്ധതന്ത്രം, സുകുമാരകലകള്‍, ഭാഷാശാസ്ത്രം, വ്യാകരണം എന്നിവയിലും അസൂയാവഹമായ പുരോഗതി നേടാന്‍ കഴിഞ്ഞിരുന്നു.

ഭാരതത്തെ പൊതുവില്‍ ആര്യാവര്‍ത്തം എന്ന് വിളിച്ചിരുന്നുവെങ്കിലും ഈ മഹാരാജ്യം മുഴുവന്‍ ഏതെങ്കിലും ഒരു ഭരണാധികാരിയുടെ കീഴിലായിരുന്നില്ല. വ്യത്യസ്തങ്ങളായ അനവധി ഗോത്രങ്ങളും വര്‍ഗ്ഗങ്ങളും രാജ്യങ്ങളും ഭരണാധികാരികളുമുണ്ടായിരുന്നു. ആചാരാനുഷ്ഠാനങ്ങളിലും ഭരണരീതികളിലും വ്യത്യസ്തത പുലര്‍ത്തിയിരുന്നുവെങ്കിലും അവരെയെല്ലാം അദൃശ്യമായി ബന്ധിപ്പിച്ചിരുന്ന ഒരു കണ്ണിയുണ്ടായിരുന്നു, ഭാരതീയത.

ആര്യമതം അഥവാ വൈദികമതം

ആര്യന്മാരുടെ മതം പ്രകൃതിശക്തികളുടെ ആരാധനയില്‍ അധിഷ്ഠിതമായിരുന്നു. ഇന്ദ്രന്‍, വരുണന്‍, സൂര്യന്‍, ആകാശം, അഗ്നി, ഭൂമി മുതലായവയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള സ്‌തോത്രങ്ങളാണ് അവര്‍ രചിച്ചിരുന്നത്. ആദ്യകാലത്ത് വിഗ്രഹാരാധന ഉണ്ടായിരുന്നതായി തെളിവുകളില്ല. എന്നാല്‍ അഥര്‍വ്വവേദത്തിന്റെ കാലമായപ്പോഴേയ്ക്കും അവര്‍ മന്ത്രവാദത്തിലും ദേവീദേവന്മാരെ ആരാധിക്കുന്നതിലും തല്‍പരരായി മാറിയതായി കാണുന്നു. ഉപനിഷത്തുകളുടേയും ഭഗവദ്ഗീതയുടെയും കാലമായപ്പോഴേയ്ക്കും ആര്യമതം പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ചിരുന്നു. ആദ്യകാല വൈദികമതത്തിന്റെ പ്രധാന ലക്ഷണം ഏകവിശ്വാസവും അദ്വൈതത്തോടുള്ള ചായ്‌വുമാണ.് ഋഗ്വേദകാലത്തെ മതകര്‍മ്മങ്ങളില്‍ യാഗങ്ങളും ഹോമങ്ങളും മുഖ്യസ്ഥാനം വഹിച്ചിരുന്നു. പാല്‍, ധാന്യം, നെയ്യ്, സോമരസം എന്നിവ കൊണ്ടുള്ള ഹോമങ്ങള്‍ ഇവയില്‍ പെടുന്നു.
ഗുണവാനായ സമ്പൂര്‍ണ്ണ മനുഷ്യന്‍ എന്ന അര്‍ത്ഥത്തിലാണ് ആര്യന്മാര്‍ ആദ്യം വര്‍ണം എന്ന പദം ഉപയോഗിച്ചിരുന്നത്. മനുഷ്യര്‍ തമ്മിലുള്ള അന്തരം വ്യക്തമാക്കാന്‍ വര്‍ണ്ണം എന്നു ചേര്‍ത്തു തുടങ്ങിയപ്പോഴാണ് ആര്യവര്‍ണ്ണമെന്നും ശൂദ്രവര്‍ണ്ണമെന്നുമുള്ള സാമൂഹ്യവ്യവസ്ഥ രൂപം പ്രാപിച്ചത്. പുരുഷസൂക്തത്തിലാണ് അത് വിവരിച്ചിട്ടുള്ളത്. വിരാട് പുരുഷന്റെ മുഖത്ത് നിന്ന് ബ്രാഹ്മണനും ബാഹുവില്‍ നിന്ന് ക്ഷത്രിയനും ഊരുവില്‍നിന്ന് വൈശ്യനും പാദങ്ങളില്‍ നിന്ന് ശൂദ്രനും ജനിച്ചതായി പറയുന്നു.

ഋഗ്വേദകാലത്തെ ചാതുര്‍വര്‍ണ്ണ്യം പില്ക്കാലത്തെ ജാതി വ്യവസ്ഥയായിരുന്നില്ല. ഓരോ വ്യക്തിയും ചെയ്യുന്ന തൊഴിലിനെ ആശ്രയിച്ചാണ് അയാള്‍ ബ്രാഹ്മണനോ ക്ഷത്രിയനോയെന്ന് തീരുമാനിച്ചിരുന്നത്. ഇന്നത്തെ രീതിയിലുള്ള ജാതി വ്യവസ്ഥ പില്‍ക്കാലത്ത് ഉണ്ടായതാണ്.

ഭരണസംവിധാനം
ഋഗ്വേദത്തിന്‍നിന്ന് ആര്യന്മാരുടെ രാഷ്ടീയ സംവിധാനത്തെക്കുറിച്ച് ഏറെക്കുറെ മനസ്സിലാക്കാം. അന്ന് ഓരോ ഗോത്രങ്ങള്‍ക്കും ഓരോ രാജാവുണ്ടായിരുന്നെങ്കിലും ജനകീയ സഭകള്‍ക്ക് വിപുലമായ അധികാരങ്ങളുണ്ടായിരുന്നു. സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ളവര്‍ വരെ അതില്‍ പങ്കാളികളായിരുന്നു. ഭരണസംവിധാനത്തിന്റെ ഏറ്റവും ചെറിയ ഘടകം കൂട്ടുകുടുംബവും കുടുംബനാഥനുമായിരുന്നു. അനേകം കുടുംബങ്ങള്‍ ചേര്‍ന്നാല്‍ ഒരു ഗ്രാമമായി. കുടുംബകാരണവന്മാര്‍ തിരഞ്ഞെടുക്കുന്ന ഗ്രാമത്തലവനാണ് ഗ്രാമണി. അനേകം ഗ്രാമങ്ങള്‍ ചേര്‍ന്നാല്‍ ഒരു വിശം ആയി. കുറെ വിശങ്ങള്‍ കൂടിയാല്‍ ജനമായി. ഓരോ ജനത്തിനും ഓരോ രക്ഷകനുണ്ടാകും. ഇവരുടെ അധികാര പരിധിയില്‍ വരുന്ന തര്‍ക്കങ്ങള്‍ വിചാരണചെയ്ത് തീരുമാനമെടുക്കുവാനുള്ള അധികാരം ജനകീയ സഭകള്‍ക്കാണ്. പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് രാജാവ് ജനപ്രതിനിധികളുമായി കൂടിയാലോചിക്കുക പതിവാണ്.

ആദ്യകാലത്ത് ഗോത്രത്തലവന്മാരുടെ സമിതിയാണ് രാജാവിനെ തിരഞ്ഞെടുത്തിരുന്നത്. കാലക്രമേണ അതിന് മാറ്റം വന്ന് അച്ഛനില്‍ നിന്ന് മൂത്ത മകനിലേയ്ക്ക് എന്ന രീതി തുടര്‍ന്നു പോകുന്നു. എന്നാല്‍ കടുത്ത അനീതികള്‍ കാട്ടുന്ന രാജാവിനെ മാറ്റുവാനുള്ള അധികാരം ജനകീയസഭകള്‍ക്കുണ്ടായിരുന്നു. അഥര്‍വ്വവേദത്തിലും മഹാഭാരതത്തിലും ജനങ്ങള്‍ രാജാവിനെ തെരഞ്ഞെടുക്കുന്നതായി പ്രസ്താവനകളുണ്ട്. നികുതികള്‍ പിരിക്കുക, നീതിപാലനം നിര്‍വ്വഹിക്കുക, ശത്രുക്കളില്‍ നിന്ന് രാജ്യത്തേയും ജനങ്ങളേയും രക്ഷിക്കുക എന്നിവയാണ് രാജാവിന്റെ പ്രധാന ചുമതലകള്‍. ഇക്കാര്യത്തില്‍ രാജാവിനെ സഹായിക്കാന്‍ ഉദ്യോഗസ്ഥന്മാരും മന്ത്രിമാരും ജനകീയ സമിതികളും പുരോഹിതന്മാരും ഉണ്ടായിരുന്നു. പുരോഹിതന്മാര്‍ക്ക് രാജാക്കന്മാരില്‍ ഉണ്ടായിരുന്ന സ്വാധീനം വളരെ വലുതായിരുന്നു. ഇവര്‍ രാജാക്കന്മാരുടെ ഉപദേഷ്ടാക്കള്‍ മാത്രമല്ല, ആത്മീയ ഗുരുക്കന്മാരും കൂടിയായിരുന്നു.

രാജ്യരക്ഷയ്ക്ക് പ്രത്യേക പരിശീലനം നേടിയ പത്തിയെന്ന് വിളിക്കുന്ന കാലാള്‍പ്പടയും രഥത്തിലിരുന്ന് യുദ്ധം ചെയ്തിരുന്ന യോദ്ധാക്കളും കുതിരപ്പടയാളികളും ഉണ്ടായിരുന്നു. യോദ്ധാക്കള്‍ ഇരുമ്പ് ചട്ടയും ലോഹത്തൊപ്പിയും ഹസ്തരക്ഷയും ധരിച്ചിരുന്നു. കുന്തം, വാള്‍, കോടാലി എന്നിവയായിരുന്നു യുദ്ധോപകരണങ്ങള്‍ യുദ്ധത്തിന് നിയതമായ നിയമങ്ങള്‍ ഉണ്ടായിരുന്നു. ഏത് അടിയന്തിരഘട്ടങ്ങളിലും അത് തെറ്റിച്ചിരുന്നില്ല.
സാമൂഹിക ജീവിതം

ഹാരപ്പാ മോഹന്‍ജൊദാരോ സംസ്‌കാര കാലത്തെ ജനതയെപ്പോലെ പരിഷ്‌കൃത നഗരങ്ങള്‍ സ്ഥാപിക്കുന്നതിലല്ല, ആര്യന്മാര്‍ ശ്രദ്ധിച്ചിരുന്നതെന്ന് മുന്‍പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ. അവര്‍ അധികവും ഗ്രാമവാസികളായിരുന്നു. ആര്‍ഭാട ജീവിതത്തില്‍ താല്‍പര്യമില്ലാതിരുന്ന അവര്‍ ലളിത ജീവിതമാണ് നയിച്ചിരുന്നത്. സാധാരണക്കാരുടെ വീടുകളെല്ലാം തടിയോ മുളയോകൊണ്ട് നിര്‍മ്മിച്ചവയായിരുന്നു. കല്ലും ഇഷ്ടികയുമെല്ലാം പ്രഭുഭവനങ്ങള്‍ക്കും രാജകൊട്ടാരങ്ങള്‍ക്കും മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ എല്ലാ അംഗങ്ങള്‍ക്കും യഥേഷ്ടം വിഹരിക്കാനുള്ള സൗകര്യത്തോടുകൂടിയതായിരുന്നു ഓരോ വീടുകളും. സത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക വിശ്രമമുറികള്‍ ഉണ്ടായിരുന്നു.

ദൃഢമായ കുടുംബബന്ധങ്ങളാണ് അന്നുണ്ടായിരുന്നത്. കുടുംബങ്ങളെല്ലാം ഒരു വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. കുടുംബനാഥനെ അനുസരിക്കുകയെന്നത് ഒഴിച്ചു കൂടാനാവാത്ത കടമയായി കുടുംബാംഗങ്ങള്‍ കരുതിയിരുന്നു. എല്ലാ അംഗങ്ങളും തങ്ങളുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായി പ്രവര്‍ത്തിച്ചിരുന്നു. ധാര്‍മ്മികബോധമുള്ള ജനതയായിരുന്നതിനാല്‍ കുറ്റകൃത്യങ്ങള്‍ കുറവായിരുന്നു. കുടുംബാംഗങ്ങളെ നേര്‍വഴിയ്ക്ക് നയിക്കുവാന്‍ കുടുംബനാഥന്‍ ശ്രദ്ധാലുവായിരിക്കും. സമാധാനപൂര്‍ണ്ണവും ഐശ്വര്യപൂര്‍ണ്ണവുമായിരുന്നു അവരുടെ ജീവിതം.

കുടുംബത്തിലും സമൂഹത്തിലും സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനമാണ് ഉണ്ടായിരുന്നത്. ഗൃഹനാഥന്റെ തുല്യസ്ഥാനം ഗൃഹനാഥയ്ക്കും ഉണ്ടായിരുന്നു. സ്ത്രീകളുടെ അഭിപ്രായങ്ങള്‍കൂടി അറിഞ്ഞേ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നുള്ളൂ. വിവാഹകാര്യത്തില്‍ ഇത് പ്രകടമായി കാണാം. വരനെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അക്കാലത്ത് സ്വയംവരങ്ങള്‍ സര്‍വ്വസാധാരണമായിരുന്നത്. വിവാഹം പാവനമായ ചടങ്ങായി കരുതിയിരുന്നു. വിവാഹമോചനം നിന്ദ്യവും. അതിനാല്‍ അത് വളരെ അപൂര്‍വ്വമായിരുന്നു. വധൂഗൃഹത്തില്‍ വെച്ചാണ് വിവാഹാഘോഷങ്ങള്‍ നടത്തിയിരുന്നത്. അക്കാലത്ത് വിധവാ വിവാഹം നിഷേധിച്ചിരുന്നില്ല. ആദ്യകാലത്ത് സമാനഗോത്രങ്ങളില്‍പെട്ടവര്‍ തമ്മിലേ വിവാഹബന്ധം പാടുള്ളൂവെന്ന് നിര്‍ബന്ധമുണ്ടായിരുന്നുവെങ്കിലും പിന്നീടതിന് അയവു വന്നു.
ആര്യന്മാര്‍ പൊതുവേ ഏകപത്‌നി വ്രതക്കാരായിരുന്നു. എന്നാല്‍ പ്രഭുക്കന്മാര്‍ക്കും രാജാക്കന്മാര്‍ക്കും ബഹുഭാര്യാത്വം അനുവദനീമായിരുന്നു. ബഹുഭര്‍തൃത്വത്തെക്കുറിച്ച് ഒരിടത്തും പരാമര്‍ശമില്ല. അതിനാല്‍ സ്ത്രീകള്‍ ഏകഭര്‍തൃത്വം കര്‍ശനമായി പാലിച്ചിരുന്നതായി മനസ്സിലാക്കാം.

എല്ലാ ഉത്സവാഘോഷങ്ങളിലും പുരുഷന്മാരോടൊപ്പം ആഡംബരപ്രൗഢിയോടെ സ്ത്രീകളും പങ്കെടുത്തിരുന്നു. ആഭരണങ്ങള്‍ അണിയുന്നതിലും മോടിയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിലും സ്ത്രീകള്‍ പിന്നിലായിരുന്നില്ല. വസ്ത്രങ്ങള്‍ മൂന്ന് തരത്തിലാണ്. അടിയുടുപ്പ്, മേലുടുപ്പ്, മേലങ്കി എന്നിങ്ങനെ. അവ വിവിധ വര്‍ണ്ണങ്ങളിലുള്ളതും പരുത്തി, മാന്‍ തോല്‍, രോമം എന്നിവകൊണ്ട് നിര്‍മ്മിച്ചവയുമായിരുന്നു. പ്രഭുകുമാരികളുടെ വസ്ത്രങ്ങളില്‍ സ്വര്‍ണ്ണനൂലുകള്‍കൊണ്ട് ചിത്രവേലകള്‍ ചെയ്തിരിക്കും. സ്വര്‍ണ്ണമാലകളും പൂമാലകളും അണിയുന്നതില്‍ സ്ത്രീകള്‍ അതീവതാല്പര്യം പ്രകടിപ്പിച്ചിരുന്നു. പുരുഷ-സ്ത്രീ വ്യത്യാസമില്ലാതെ എല്ലാവരും തലപ്പാവ് ധരിച്ചിരുന്നു. നീട്ടിവളര്‍ത്തിയിരുന്ന തലമുടി ചീകി മിനുക്കുകയും മെടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു.

പുരുഷന്മാരെപ്പോലെത്തന്നെ സ്ത്രീകളും ഗുരുക്കന്മാരില്‍നിന്ന് വിദ്യഅഭ്യസിച്ചിരുന്നു. പല കവയത്രികളും വിദുഷികളും അക്കാലത്ത് സ്‌തോത്രങ്ങള്‍ രചിച്ചിരുന്നതായി ഋഗ്വേദത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ആദ്ധ്യാത്മികമായി വളരെ ഉയര്‍ന്ന പദവിയിലെത്തിയ സ്ത്രീകളുണ്ടായിരുന്നു. വിശ്വവാരാ, ഘോഷാ തുടങ്ങിയ തപസ്വിനിമാരെ കുറിച്ചുള്ള പരാമര്‍ശനങ്ങള്‍ വേദസാഹിത്യത്തിലുണ്ട്. വൈദികകാലത്തിന്റെ മുഖമുദ്രയായിരുന്ന യാഗാദികര്‍മ്മങ്ങള്‍ക്ക് സ്ത്രീ സാന്നിദ്ധ്യം അത്യാവശ്യമായിരുന്നു.

കൃഷിയിലും ഗ്രാമജീവിതത്തിലും ഊന്നിയ സമ്പദ്‌വ്യവസ്ഥയായിരുന്നു ആര്യന്മാരുടേത.് ഭൂരിഭാഗം ജനങ്ങളും കൃഷിയിലും കന്നുകാലി വളര്‍ത്തലിലും ഏര്‍പ്പെട്ടിരുന്നു. പശു, കാള എന്നിവയെ മാത്രമല്ല, കോലാട്, ചെമ്മരിയാട്, കുതിര, നായ മുതലായ മൃഗങ്ങളെയും അവര്‍ പോറ്റി വളര്‍ത്തിയിരുന്നു. ഇവ അവരുടെ പ്രധാന ജംഗമ സ്വത്തായിരുന്നു. ഉഴുത് പാകപ്പെടുത്തിയ നിലങ്ങളിലാണ് വിത്ത് വിതച്ചിരുന്നത്. നുകം വെച്ച കാളകളെയും കുതിരകളെയും ഉപയോഗിച്ചാണ് നിലം ഉഴുതിരുന്നത്. പ്രധാനമായും ചാണകമാണ് വളമായി ചേര്‍ത്തിരുന്നത്. കുളങ്ങളും തോടുകളും കുഴിച്ച് കൃഷിക്ക് ആവശ്യമായ ജലം ലഭ്യമാക്കിയിരുന്നു. കുടുംബാംഗങ്ങള്‍ മുഴുവന്‍ വിവിധകാര്‍ഷിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്നു. കൊയ്ത്തും മെതിയും ഇക്കാലത്തെപ്പോലെതന്നെയായിരുന്നു അന്നും. ധാന്യങ്ങള്‍ക്ക് തക്കതായ മൂപ്പെത്തിയാല്‍ അവ കൊയ്‌തെടുത്ത് കറ്റകളാക്കി കളപ്പുരയില്‍ കൊണ്ടുവന്ന് മെതിക്കും. പിന്നീടത് വൃത്തിയാക്കി ഉണക്കി സൂക്ഷിക്കുന്നു.

ദിവസേനയുള്ള ഭക്ഷണത്തില്‍ ഗോതമ്പും ബാര്‍ലിയും പഴങ്ങളും പച്ചക്കറികളും പാലും പാലുല്പന്നങ്ങളും ധാരാളമായി ഉപയോഗിച്ചിരുന്നു. ലഹരിക്കായി സോമം, സുര എന്നീ മദ്യങ്ങളാണ് കുടിച്ചിരുന്നത്. ഹിമാലയത്തില്‍ വളര്‍ന്നിരുന്ന ഒരു ചെടിയുടെ രസമാണ് സോമം. മതപരമായ ചടങ്ങുകളിലാണ് ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നത്. സുര ലഹരി പിടിപ്പിക്കുന്ന ദ്രാവകമായിരുന്നു. ആദ്യകാലത്ത് ഇത് ധാരാളമായി ഉപയോഗിച്ചിരുന്നെങ്കിലും പില്‍ക്കാലത്ത് സുര ഉപയോഗിക്കുന്നവരെ നിന്ദ്യരായിട്ടാണ് ഗണിച്ചിരുന്നത്. കുടിക്കുവാനുള്ള വെള്ളമെടുത്തിരുന്നത് കിണറുകളില്‍ നിന്നും ഉറവകളില്‍നിന്നുമാണ്.
ആശാരി, മൂശാരി, തട്ടാന്‍, കൊല്ലന്‍, നെയ്ത്തുകാരന്‍ എന്നിവരെല്ലാം സമൂഹത്തില്‍ മാന്യമായ സ്ഥാനത്തിനര്‍ഹരായിരുന്നു. നെയ്ത്ത്, തുന്നല്‍പ്പണി,കൊത്തുപണി, ശില്പകല എന്നിവയിലും അവര്‍ വിദഗ്ദ്ധരായിരുന്നു. തുന്നലിലും നെയ്ത്തിലും പുരുഷന്മാരെക്കാള്‍ കൂടുതല്‍ ഏര്‍പ്പെട്ടിരുന്നത് സ്ത്രീകളാണ്.

പശുവിന്റെ വിലയെ ആധാരമാക്കിയുള്ള സാധന കൈമാറ്റമാണ് സര്‍വ്വസാധാരണമായിരുന്നതെങ്കിലും’ നിഷ്‌ക’ എന്ന പേരിലുള്ള നാണയവും പ്രാചാരത്തിലുണ്ടായിരുന്നു. ലോഹങ്ങള്‍ പ്രത്യേക വലിപ്പത്തില്‍ അടിച്ചു പരത്തിയതായിരുന്നു ഈ നാണയം. ആഭ്യന്തരവ്യാപാരവും വിദേശവാണിജ്യവും അഭിവൃദ്ധിയിലായിരുന്നു. വ്യാപാരാവശ്യങ്ങള്‍ക്കായി സാധനങ്ങള്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകാനായി ധാരാളം റോഡുകള്‍ ഉണ്ടാക്കിയിരുന്നു. യാത്രയ്ക്കും വിദേശവ്യാപാരത്തിനുമായി തോണികളും കപ്പലുകളും നിര്‍മ്മിച്ചിരുന്നു. ആര്യന്മാര്‍ സമുദ്രയാത്ര നടത്തിയിരുന്നതിന് ധാരാളം തെളിവുകളുണ്ട്.

തേരോട്ടം, മത്സരിച്ചോട്ടം, മല്ലയുദ്ധം, കുതിരസവാരി, നായാട്ട്, ചൂതുകളി, നൃത്തം, സംഗീതം എന്നിവയായിരുന്നു പ്രധാന വിനോദങ്ങള്‍ വീണ, കൈത്താളം എന്നിവയുടെ അകമ്പടിയോടെയായിരുന്നു സ്ത്രീകളുടെ നൃത്തവും പാട്ടും അരങ്ങേറിയിരുന്നത്. മരിച്ചാല്‍ പ്രത്യേക കര്‍മ്മങ്ങള്‍ക്ക് ശേഷം മൃതദേഹം ദഹിപ്പിക്കുകയോ കുഴിച്ചിടുകയോ ചെയ്യുമായിരുന്നു. സതി എന്ന അനുഷ്ഠാനം അന്ന് ഉണ്ടായിരുന്നതായി തെളിവില്ല.
ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്നീ വിഭജനമുണ്ടായിരുന്നുവെങ്കിലും മിശ്രവിവാഹത്തിനും തൊഴില്‍ മാറ്റത്തിനും മറ്റും അക്കാലത്ത് യാതൊരു വിലക്കും ഉണ്ടായിരുന്നില്ല. ബ്രാഹ്മണര്‍ ക്ഷത്രിയരെ വിവാഹം കഴിച്ചിട്ടുള്ളതിനും ക്ഷത്രിയര്‍ വൈശ്യരുമായി ബന്ധപ്പെട്ടിട്ടുള്ളതിനും ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട്. ഒരു തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ എക്കാലവും ആ തൊഴിലില്‍ തന്നെ തുടരണമെന്ന നിര്‍ബ്ബന്ധമില്ല. താല്പര്യമനുസരിച്ച് തൊഴിലുകള്‍ മാറാം. ശൂദ്രര്‍ പാകം ചെയ്ത ഭക്ഷണം മറ്റുള്ളവര്‍ കഴിച്ചിരുന്നു. സ്വകാര്യസ്വത്തുസമ്പ്രദായം അന്ന് നിലവിലുണ്ടായിരുന്നു. കൃഷി സ്ഥലങ്ങളെല്ലാം സ്വകാര്യസ്വത്തും, വിശാലമായ മേച്ചില്‍ സ്ഥലങ്ങള്‍ പൊതുസ്വത്തുമായിരുന്നു. ആയിരം തൂണും ആയിരം കതകുമുള്ള മാളികകളേയും ഇന്ദ്ര പ്രതിമകളെയും കുറിച്ചും മറ്റും ഋഗ്വേദത്തില്‍ സൂചനയുള്ളതുകൊണ്ട് വാസ്തുവിദ്യയും ശില്പകലയും അക്കാലത്ത് അഭിവൃദ്ധി പ്രാപിച്ചിരുന്നുവെന്ന് മനസ്സിലാക്കാം.

അന്നത്തെ വൈദ്യന്മാര്‍ മരുന്നുകളോടൊപ്പം മന്ത്രങ്ങളെയും ആശ്രയിച്ചിരുന്നു. രോഗനിവാരണത്തിന് ഇവയ്ക്ക് തുല്യ പ്രാധാന്യമുണ്ടായിരുന്നുവെന്നാണ് വിശ്വസിക്കുന്നത്. ഒടിഞ്ഞ ഭാഗങ്ങള്‍ നേരെയാക്കാന്‍ ഇരുമ്പു ദണ്ഡുകള്‍ ഉപയോഗിക്കാമെന്ന് പ്രസ്താവിച്ചിട്ടുള്ളതില്‍ നിന്ന് അക്കാലത്ത് ശസ്ത്രക്രിയയും പ്രചാരത്തിലിരുന്നതായി കരുതാം. നക്ഷത്ര നിരീക്ഷണത്തെകുറിച്ച് മാത്രമല്ല, പല നക്ഷത്രങ്ങളെയും പുതുതായി കണ്ടുപിടിച്ചതായി ചില സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മതകര്‍മ്മങ്ങളില്‍ യാഗങ്ങള്‍ക്കായിരുന്നു മുഖ്യസ്ഥാനം. പാല്‍, ധാന്യം, നെയ്യ്, സോമരസം എന്നിവകൊണ്ടുള്ള ഹോമങ്ങളെക്കുറിച്ചാണ് പ്രധാനമായും വിവരിച്ചിട്ടുള്ളത്.

മാറ്റങ്ങളുടെ കാലഘട്ടം
ഋഗ്വേദകാലത്ത് രാജാവിന് വളരെ കുറച്ച് അധികാരങ്ങളേു ഉണ്ടായിരുന്നുള്ളൂ. പില്ക്കാലത്താണ് എല്ലാ അധികാരങ്ങളും രാജാവില്‍ വന്നുചേര്‍ന്നത്. ബ്രാഹ്മണരൊഴികെയുള്ള എല്ലാ ജനവിഭാഗങ്ങളുടെയും പരമാധികാരികളെന്ന് പ്രഖ്യാപിക്കാന്‍ മാത്രം രാജാക്കന്മാര്‍ വളര്‍ന്നു. രാജസൂയവും അശ്വമേധയാഗവുമെല്ലാം നടത്തി അവര്‍ തങ്ങളുടെ അധികാരവും ശക്തിയും തെളിയിച്ചു. ജനകീയ സഭകളും സമിതികളും വെറും നോക്കുകുത്തികളായി. ആദ്യകാലത്തെപ്പോലെ അവര്‍ക്ക് രാജാധികാരത്തെ നിയന്ത്രിക്കാന്‍ കഴിയാതെയായി. ഉദ്യോഗസ്ഥ ഭരണത്തിന് ശക്തികൂടി. അവരുടെ സംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചു. അവരിലൂടെയാണ് രാജശാസനങ്ങള്‍ നടപ്പാക്കിയിരുന്നത്.

തൊഴിലിനെ അടിസ്ഥാനമാക്കി ആദ്യകാലത്ത് ഉണ്ടായിരുന്ന ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്രരെന്ന വിഭജനം, പില്ക്കാലത്ത് ഓരോ തൊഴിലുകളില്‍തന്നെ ഉപ തൊഴില്‍ ചെയ്യുന്നവരെ പ്രത്യേക ജാതികളായി കല്‍പിച്ച് ജാതികളുടെ പട്ടിക വളരെ വിപുലമാക്കി. ആദ്യകാലത്ത് തൊഴിലുകള്‍ മാറാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നുവെങ്കിലും പില്ക്കാലത്ത് അത് അനുവദിച്ചിരുന്നില്ല. മറ്റു വിഭാഗങ്ങളുമായുള്ള വിവാഹങ്ങളും തടഞ്ഞു.

ജാതികള്‍ തമ്മിലുള്ള ഉച്ചനീചത്വങ്ങള്‍ വര്‍ദ്ധിക്കുകയും മേല്‍ജാതി, കീഴ്ജാതി എന്ന വ്യത്യാസം രൂക്ഷമാകുകയും ചെയ്തു. വര്‍ണ്ണാശ്രമ വ്യവസ്ഥയുടെ പുറത്ത് നിന്നിരുന്ന ആദിവാസി വര്‍ഗ്ഗങ്ങളേയും മറ്റും വര്‍ണ്ണാശ്രമ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തുകയും ശൂദ്രരുടെ സംഖ്യ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഈ വര്‍ഗ്ഗങ്ങളെയാണ് പില്ക്കാലത്ത് അയിത്തം കല്പിച്ച് അകറ്റി നിര്‍ത്തിയതും അടിമകളാക്കി കാല്‍ക്കീഴില്‍ അമര്‍ത്തിപ്പിടിച്ചതും.

മതപരമായ വിശ്വാസത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ വന്നു. പ്രകൃതിശക്തികളെ ആരാധിക്കുന്ന പതിവിന് പകരം പുതിയ ആരാധനാമൂര്‍ത്തികള്‍ സ്ഥാനംപിടിച്ചു. വിഷ്ണു, ശിവന്‍ എന്നീ ദേവന്മാരുടെ ആരാധനയ്ക്ക് മുന്‍തൂക്കം ലഭിച്ചു. സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയജീവിതത്തിലും പല പരിവര്‍ത്തനങ്ങളുമുണ്ടായി. ആര്യശക്തി വളര്‍ന്നു വികസിച്ചു. ഇതിന്റെ ഫലമായി ശക്തിമത്തായ പല രാജ്യങ്ങളും പ്രാബല്യത്തില്‍ വന്നു. കൗരവന്മാരുടെ ഹസ്തിനപുരം, പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥം, ഇക്ഷ്വാകുകളുടെ കോസലം, ബൃഹദ്രഥരുടെ മഗധ, കാശി, വിദേഹം, വത്സം തുടങ്ങിയ രാജ്യങ്ങള്‍ അക്കൂട്ടത്തില്‍ പെടും. ഈ മുന്നേറ്റത്തില്‍ ദുര്‍ബല വിഭാഗങ്ങളുടെ പല രാജവംശങ്ങളും പിന്തള്ളപ്പെട്ടു.

സാമ്പത്തികരംഗത്തും കാര്‍ഷികരംഗത്തും സുപ്രധാനങ്ങളായ പല പരിവര്‍ത്തനങ്ങളും വന്നു. കൃഷിയില്‍ നൂതന സമ്പ്രദായങ്ങള്‍ ഏര്‍പ്പെടുത്തി. പുതിയ വ്യവസായങ്ങളും പുതിയ തൊഴിലുകളും കണ്ടെത്തി. കച്ചവടം ആദായകരമാണെന്ന് കണ്ടപ്പോള്‍ ധാരാളം കച്ചവട സംഘങ്ങളുണ്ടായി.

നഗരജീവിതത്തില്‍ ഒരു വിഭാഗം ജനങ്ങള്‍ ആകൃഷ്ടരാവുകയും നഗരങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. സാധനങ്ങള്‍ തമ്മിലുള്ള ക്രയവിക്രയം നിലനില്‍ക്കേതന്നെ നാണയ വ്യവസ്ഥയ്ക്ക് കൂടുതല്‍ പ്രചാരം ലഭിച്ചു. ആദ്യകാലത്ത് അപൂര്‍വ്വമായിമാത്രം പ്രചാരത്തിലിരുന്ന ‘നിഷ്‌കം’ എന്ന നാണയത്തിന് പുറമേ ശതമാനം, കൃഷ്ണലം എന്നീ നാണയങ്ങളും പ്രചാരത്തില്‍ വന്നു.

വേദകാലഘട്ടത്തിന്റെ അവസാനത്തിലാണ് ഭാരതീയ ഇതിഹാസങ്ങളായ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും രചന. ഭാരതമാകമാനം ആര്യസംസ്‌കാരം വ്യാപിച്ചതായി ഈ കൃതികളില്‍ നിന്ന് മനസ്സിലാക്കാം. ഇവിടെ ഉണ്ടായിരുന്ന മറ്റു സംസ്‌കാരങ്ങളില്‍ നിന്ന് കൊള്ളേണ്ടത് കൊണ്ടും തള്ളേണ്ടത് തള്ളിയുമാണ് ഈ മുന്നേറ്റം കൈവരിച്ചത്.

ആര്യസംസ്‌കാരത്തിന്റെ പരിഷ്‌കരണ പ്രസ്ഥാനങ്ങളായിട്ടാണ് ജൈനമതവും ബുദ്ധമതവും ഉദയം ചെയ്തതും പ്രാബല്യത്തില്‍ വന്നതും. എന്നാല്‍ ഏതാനും നൂറ്റാണ്ടുകള്‍ക്ക് ശേഷം ഈ മതങ്ങള്‍ അടിസ്ഥാന തത്ത്വങ്ങളില്‍ നിന്ന് വ്യതിചലിച്ച് ദുഷിച്ചുതുടങ്ങിയപ്പോള്‍, ആര്യമതത്തോട് എതിര്‍ത്ത് നിര്‍ക്കാനുള്ള ശക്തി അവയ്ക്ക് നഷ്ടപ്പെട്ടു.

(അവസാനിച്ചു)

 

Tags: സിന്ധുനദീതട സംസ്‌കാരവും ആര്യന്മാരും
Share1TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies