അഴിമതിക്കും ബന്ധുനിയമനത്തിനും പേരുകേട്ട ഇടതുസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തിക്കൊണ്ട് വിവാദമായിരിക്കുകയാണല്ലോ കടല്‍ വില്‍പ്പന. കേരള തീരത്തുനിന്നും ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ ട്രോളറുകള്‍ക്കും അനുമതി നല്‍കി അമേരിക്കന്‍ കമ്പനിയുമായി സംസ്ഥാന വ്യവസായവികസന കോര്‍പ്പറേഷന്‍ ഉണ്ടാക്കിയ ധാരണാപത്രം റദ്ദുചെയ്ത് തത്കാലം തടി ഊരിയെങ്കിലും സര്‍ക്കാരിനു നേരെ ഉയരുന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഇനിയും മറുപടി ലഭിക്കേണ്ടിയിരിക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്നതുകൊണ്ടു മാത്രമാണ് മുഖ്യമന്ത്രി വിജയന്‍ നേരിട്ടിടപെട്ട് ധാരണപത്രം റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ചത്. ഈ വിവാദം തിരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. മാധ്യമങ്ങള്‍ വഷയം ഏറ്റെടുത്ത് വിവാദം കൂടുതല്‍ ആളിക്കത്തിക്കുമെന്ന് തീര്‍ച്ചയാണ്. അങ്ങനെയെങ്കില്‍ പദ്ധതിയുമായി മുന്നോട്ടുപോയാല്‍ ഒരുപക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന കാര്യമാത്രപ്രസക്തമായ ഉപദേശം മുഖ്യമന്ത്രിക്ക് ലഭിച്ചിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ധാരണാപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് നിര്‍ദ്ദേശിച്ചത്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഇതുസംബന്ധിച്ച ആരോപണം ആദ്യമായി ഉന്നയിച്ചത്. വിദേശ ട്രോളറുകള്‍ക്ക് കേരളത്തിന്റെ ആഴക്കടലില്‍ നിന്ന് മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കിയതിലൂടെ സംസ്ഥാനസര്‍ക്കാര്‍ 5,000 കോടി രൂപയുടെ അഴിമതിക്ക് വലവിരിച്ചെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. അടുത്തകാലത്തായി അമേരിക്കയില്‍ ജന്മംകൊണ്ട്, കൃത്യമായി പറഞ്ഞാല്‍ 2019ല്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇ എം സി സി എന്ന കേരളത്തിലും ഓഫീസുള്ള അമേരിക്കന്‍ കമ്പനിക്ക് കേരളത്തിന്റെ ആഴക്കടലിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ അനുമതി നല്‍കിയതിലൂടെ മുഖ്യമന്ത്രി വിജയനും കൂട്ടരും കര മാത്രമല്ല കടലും കുത്തകകള്‍ക്ക് തീറെഴുതിയെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രതിപക്ഷ ആരോപണങ്ങളുടെ കുന്തമുന, എന്തും വെടക്കാക്കി തനിക്കാക്കുന്ന ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കും വ്യവസായം കച്ചവടമാക്കിയ മന്ത്രി ഇ.പി. ജയരാജനും നേരെ തിരിഞ്ഞതോടെ കേരളത്തിലെ പത്ര-ദൃശ്യ മാധ്യമങ്ങള്‍ വിവാദത്തെ ഏറ്റെടുത്തു. കൊണ്ടും കൊടുത്തും ശക്തിപ്പെട്ട ആരോപണ പ്രത്യാരോപണങ്ങള്‍ മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി വിജയനു നേരെയും തിരിഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശകമ്പനികള്‍ക്ക് അനുമതി നല്‍കില്ലെന്ന പ്രഖ്യാപിത നിലപാടാണ് സി പി എമ്മിനും എല്‍ ഡി എഫിനും ഉള്ളത്. എന്നാല്‍ ഇഎംസിസിയുമായി ചങ്ങാത്തത്തിലായതോടെ മുന്‍നിലപാടില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തു. ഇതെല്ലാം ഒന്നിനു പുറകെ ഒന്നായി പുറത്തുവന്നതോടെ സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലായി.
ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയായ ഇ എം സിസി ഗ്ലോബല്‍ കണ്‍സോര്‍ഷ്യവുമായി സംസ്ഥാനസര്‍ക്കാരിന് കീഴിലെ വ്യവസായവകുപ്പ് ധാരണാപത്രം ഒപ്പിട്ടത് 2021 ഫെബ്രുവരി 2നാണ്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്നിരിക്കെ സംസ്ഥാനസര്‍ക്കാരും ഇഎംസിസിയും തമ്മില്‍ ഏര്‍പ്പെട്ട കരാര്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു. കേന്ദ്രത്തില്‍ നിന്ന് ഇതിന് അനുമതി ലഭിക്കാന്‍ പ്രയാസമാണെന്ന് വ്യക്തമായിട്ടും പദ്ധതിയുമായി കേരള സര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു.
കമ്പനിയുമായി കെ എസ് ഐ ഡിസിക്കു പുറമെ കേരളഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും 400 ട്രോളറുകള്‍ നിര്‍മ്മിക്കാന്‍ 2950 കോടിരൂപയുടെ കരാറില്‍ഒപ്പുവച്ചു. കോര്‍പ്പറേഷന്‍ എംഡി പ്രശാന്ത് നായര്‍ ഐഎഎസാണ് കമ്പനിയുമായി ട്രോളറുകള്‍ നിര്‍മിക്കാനായി കരാറില്‍ ഒപ്പിട്ടത്. മാത്രമല്ല ട്രോളറുകള്‍ക്ക് നങ്കൂരമിടാനുള്ള അടിസ്ഥാനസൗകര്യം കേരളത്തിലെ തുറമുഖങ്ങള്‍ക്കില്ലാത്തതിനാല്‍ അവ സാങ്കേതികമായി വികസിപ്പിക്കാമെന്നും സര്‍ക്കാര്‍ കമ്പനിക്ക് ഉറപ്പുനല്‍കി. കൂടാതെ ഭക്ഷ്യസംസ്‌കരണ പാര്‍ക്കിനായി കൊച്ചിയില്‍ നാലേക്കര്‍ സ്ഥലവും ഇഎം സി സിക്ക് സര്‍ക്കാര്‍ അനുവദിച്ചു.
ഇ എം സി സിക്ക് ട്രോളറുകള്‍ നിര്‍മിക്കാനുള്ള അടിസ്ഥാനസൗകര്യം കെഎസ്ഐഎന്‍സി ഒരുക്കിക്കൊടുക്കാമെന്നാണ് ധാരണ. ഏകദേശം രണ്ടുകോടി രൂപയാണ് രാജ്യാന്തര നിലവാരത്തിലുള്ള ഒരു ട്രോളര്‍ നിര്‍മിക്കാനുള്ള ചെലവ്. ഈ ട്രോളറുകള്‍ നിലവിലെ മത്സ്യത്തൊഴിലാളികള്‍ക്കാണ് വിതരണം ചെയ്യുക. ഇത്രയും ട്രോളറുകള്‍ മത്സ്യബന്ധനം നടത്തി തിരിച്ചെത്തുമ്പോള്‍ അവയ്ക്ക് അടുക്കാന്‍ നിലവില്‍ കേരളത്തിലെ ഹാര്‍ബറുകളില്‍ ആവശ്യത്തിന് സൗകര്യമില്ല. അതിനായി നിലവിലുള്ളവയ്ക്കൊപ്പം പുതിയ ഹാര്‍ബറുകളും കെ എസ് ഐ എന്‍സി വികസിപ്പിക്കും. ഇത്തരത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിലൂടെ ശേഖരിക്കുന്ന മത്സ്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി ഇ എം സി സി കേരളത്തില്‍ യൂണിറ്റുകള്‍ തുറക്കും. ഇവിടെ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങള്‍ക്ക് പ്രഥമപരിഗണന നല്‍കും. കേരളത്തില്‍ തുറക്കുന്ന 200 ഔട്ട്‌ലെറ്റുകള്‍ വഴി സംസ്‌കരിച്ച മത്സ്യം വിറ്റഴിക്കുന്നതിനൊപ്പം പുറംരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയുമാണ് പദ്ധതിയെന്ന് ഇ എം സി സി പ്രസിഡന്റ് ഷിജു വര്‍ഗീസ് പറഞ്ഞിരുന്നു. ഇ എം സി സിയുടെ കടന്നുവരവോടെ 25000ല്‍പരം തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കപ്പെടുമെന്ന് കെ എസ് ഐഎന്‍ സി മാനേജിങ് ഡയറക്ടര്‍ എന്‍. പ്രശാന്തും പറഞ്ഞു.
ആരോപണമുയര്‍ന്നപ്പോള്‍ താന്‍ ആരെയും കണ്ടിട്ടില്ലെന്നാണ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞത്. അമേരിക്കയിലും കേരളത്തിലും വച്ച് കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിന്റെ രേഖകള്‍ ഒന്നൊന്നായി പുറത്തുവന്നു. ഇ എം സിസി സി ഇ ഒയും അമേരിക്കക്കാരനുമായ ഡുവന്‍ ഇ ഗെരന്‍സര്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയോടൊപ്പം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടുവെന്ന വിവരം തെളിവുസഹിതം വെളിപ്പെട്ടു. ഇ എം സി സിയുടെ പ്രസിഡന്റും മലയാളിയുമായ ഷിജുവര്‍ഗീസ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു. ആരോപണം മന്ത്രിമാരില്‍ നിന്ന് തെളിവുസഹിതം മുഖ്യമന്ത്രിയിലേക്ക് നീണ്ടതോടെ സര്‍ക്കാരിന് അപകടം മണത്തു.
ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ ഇ എം സി സി പ്രസിഡന്റ് ഷിജു എം. വര്‍ഗീസ് കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. മന്ത്രി തുടര്‍ച്ചയായി കള്ളം പറയുന്നുവെന്നാണ് ഷിജുവിന്റെ ആരോപണം.”ഇനിയെങ്ങനെയാണ് തുറന്നു പറയാതിരിക്കുക? ഓരോ ദിവസവും ഓരോ കള്ളമാണ് പറയുന്നത്. രേഖാമൂലം ഉള്ള കാര്യംപോലും നിഷേധിക്കുകയാണ്”ഷിജു തുറന്നടിച്ചു. അധികാരികളെ വിശ്വസിച്ചാണ് കമ്പനി മുതല്‍മുടക്കാന്‍ തുനിഞ്ഞത്. ഫിഷറീസ് നയം മന്ത്രിക്ക് നരേത്തെ അറിയില്ലായിരുന്നോ? നടക്കില്ലെങ്കില്‍ മുമ്പേ പറയാമായിരുന്നില്ലേ? എത്രമാത്രം മുതല്‍മുടക്ക് ഉണ്ടെന്ന് അറിയാതെയാണോ കാര്യങ്ങള്‍ നീക്കിയത് ? നയമില്ലെങ്കില്‍ എന്തിനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിദേശകാര്യ മന്ത്രാലയത്തിന് അനുമതി തേടി കത്ത് നല്‍കിയത്? ആഴക്കടലിലുള്ള മത്സ്യം മുഴുവന്‍ പെറുക്കി കൊണ്ടുപോകുന്ന കുത്തകയല്ല ഇ എംസി സി. കേരളത്തില്‍ ഈ പദ്ധതി എത്തിക്കാന്‍ രണ്ടുവര്‍ഷം പ്രയത്നിച്ചു. ഒരുമാസം കഷ്ടപ്പെട്ടാല്‍ ഈ പദ്ധതി മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കാമായിരുന്നു” എന്നും ഷിജു വര്‍ഗീസ് പറഞ്ഞു.
മന്ത്രിമാരെ വ്യവസായനിര്‍ദ്ദേശങ്ങളുമായി ആരെങ്കിലും വന്ന് കണ്ടിരിക്കും. അതില്‍ പ്രത്യേകിച്ച കാര്യമില്ലെന്നായിരുന്നു ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി വിജയന്‍ പറഞ്ഞത്. വളരെ ദുര്‍ബലമായ ഈ മറുപടിക്ക് പക്ഷേ അധികം ആയുസ്സുണ്ടായില്ല. കമ്പനി പ്രതിനിധികളുടെ ക്ലിഫ് ഹൗസ് സന്ദര്‍ശനം തെളിവുസഹിതം പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടു. 2019 ഒക്ടോബറില്‍ ഫിഷറീസ് വകുപ്പിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ വിദേശകാര്യ ജോയിന്റ് സെക്രട്ടറിക്ക് അയച്ച കത്ത് പ്രതിപക്ഷനേതാവ് പുറത്തുവിട്ടതോടെ സര്‍ക്കാര്‍ കടുത്തപ്രതിരോധത്തിലായി. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഒരു കോണ്‍സപ്റ്റ് നോട്ട് സര്‍ക്കാരിനു ലഭിച്ചെന്നും അത് സമര്‍പ്പിച്ച ഇ എം സി സി എന്ന കമ്പനിയുടെ വിശ്വാസ്യതയെ കുറിച്ച് കൂടുതലായി അറിയണമെന്നുമായിരുന്നു കത്തിലെ ആവശ്യം. ഈ കത്ത് അയച്ച് ഏതാണ്ട് നാലുമാസത്തോളം കഴിഞ്ഞാണ് കേരള സര്‍ക്കാരിനുവേണ്ടി കെ എസ് ഐ ഡി സി എംഡി എം.ജി. രാജമാണിക്കം ഇ എം സി സിയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഇ എം സി സിയുടെ കോണ്‍സപ്റ്റ് നോട്ടില്‍ അവര്‍ പങ്കാളിത്തം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഏജന്‍സികളുടെ കൂട്ടത്തില്‍ കെഎസ്‌ഐഎന്‍സി എന്ന കമ്പനിയും ഉണ്ടായിരുന്നു. പിന്നാലെ കൊച്ചിയില്‍ 2020ല്‍ നടന്ന നിക്ഷേപകസംഗമം അസെന്റിന് മുമ്പേ അമേരിക്കന്‍ കമ്പനി ഇംഎംസിസിയുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടുവെന്നതിന്റെ രേഖയും പുറത്തുവന്നു. അതിനെ തുടര്‍ന്നാണ് സകല ധാരണാപത്രങ്ങളും റദ്ദാക്കാന്‍ സര്‍ക്കാര്‍തീരുമാനിച്ചത്. കരാറിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുകയാണ്. ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസിനാണ് അന്വേഷണ ചുമതല. ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം വരുമെന്ന് അങ്ങിനെ വ്യക്തമായി. ഇതോടെ വിവാദങ്ങള്‍ കെട്ടടങ്ങിക്കൊള്ളുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
ഇ എം സി സി യുടെ ജാതകം പരിശോധിച്ച കേന്ദ്രസര്‍ക്കാര്‍ ഈ കമ്പനിയുടെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ച് മൂന്നുമാസം മുമ്പുതന്നെ സംസ്ഥാനസര്‍ക്കാരിന് മറുപടി നല്‍കിയിരുന്നു. മാത്രമല്ല കമ്പനി ഉന്നയിക്കുന്ന അവകാശവാദങ്ങളെക്കുറിച്ചും കേന്ദ്രസര്‍ക്കാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പത്രസമ്മേളനം വിളിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. ഷെല്‍ കമ്പനി രൂപീകരിച്ച് കള്ളപ്പണം വെളുപ്പിക്കാനുള്ള ആരുടെയോ ഗൂഢശ്രമമായാണ് ഇഎംസിസിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നീക്കങ്ങളെന്ന് ആരാനും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. സംഗതി കുരുക്കാകുമെന്ന് നേരത്തേ തിരിച്ചറിഞ്ഞ സംസ്ഥാനസര്‍ക്കാര്‍ ധാരണാപത്രം റദ്ദാക്കി തടി ഊരി.
എന്നാല്‍ ഇതിനെ സംബന്ധിക്കുന്ന ചില സുപ്രധാന ചോദ്യങ്ങള്‍ അവശേഷിക്കുന്നു. ഇഎംസിസി എന്ന അമേരിക്കന്‍ കമ്പനിയുടെ നടത്തിപ്പുകാര്‍ യഥാര്‍ഥത്തില്‍ ആരാണ് ? 2019 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനിക്ക് കൂറ്റന്‍ ട്രോളറുകള്‍ നിര്‍മിക്കുന്നതിനും ഉപയോഗിക്കുന്നതിനും മതിയായ സാങ്കേതിക പ്രായോഗിക പരിജ്ഞാനമുണ്ടോ? ഇതിനു മുമ്പ് ഇവര്‍ ഇത്തരത്തിലുള്ള ഏതെങ്കിലും കരാറില്‍ ഏര്‍പ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ടോ? വിജയിച്ചിട്ടുണ്ടോ ? ഇവരുടെ പ്രവൃത്തിപരിചയം സംബന്ധിച്ച വിശ്വാസ്യതയുള്ള ഔദ്യോഗിക രേഖപ്പെടുത്തല്‍ ലഭ്യമാണോ? സര്‍വോപരി കേന്ദ്രസര്‍ക്കാരിന് ജ്യോതിലാല്‍ അയച്ച കത്തിന് എന്തു മറുപടിയാണ് ലഭിച്ചത് ? ഈ അമേരിക്കന്‍ കമ്പനി എങ്ങനെയാണ് കേരളത്തില്‍ ഓഫീസ് തുറന്നത് ? അതിന് വ്യവസായവകുപ്പ് എന്തു സഹായമാണ് നല്‍കിയത് ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കണമെങ്കില്‍ ആരെങ്കിലും ഈ ചോദ്യങ്ങള്‍ ഉന്നയിക്കണം. ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ പ്രതിപക്ഷത്തു നിന്നോ മാധ്യമങ്ങളില്‍ നിന്നോ അത്തരം ചോദ്യങ്ങളൊന്നും ഉയര്‍ന്നുവരുന്നില്ല. അവിടെയാണ് യഥര്‍ത്ഥത്തില്‍ ദുരൂഹത വര്‍ധിക്കുന്നത്.
ഈ കമ്പനിയുടെ വിശ്വാസ്യത ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു. നാട്ടില്‍ കള്ളപ്പണം വെളുപ്പിക്കന്നതിന് നിരവധി ഷെല്‍ കമ്പനികള്‍ രൂപീകരിക്കപ്പെടുന്നുണ്ട്. നോട്ടുനിരോധനം ആദായനികുതിവകുപ്പിന്റെ കര്‍ശനനിലപാടും മൂലം ഇന്ന് രാജ്യത്ത് ആര്‍ക്കും തന്നെ കള്ളപ്പണം സൂക്ഷിക്കാനാകുന്നില്ല. കൈയിലുള്ളത് അങ്ങനെ വെറുതെ സര്‍ക്കാരിലേക്ക് നല്‍കാനും മടിയുള്ളവര്‍ പിന്നെ എന്തുചെയ്യും? പ്രത്യേകിച്ച് സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിയാത്ത പണമാണെങ്കിലോ ? അപ്പോള്‍ പിന്നെ ഒറ്റ വഴിയേ ഉള്ളൂ. വിദേശത്ത് കടലാസു കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യുക. അതിന്റെ ഫ്രാഞ്ചൈസിയോ ശാഖയോ കേരളത്തില്‍ തുറക്കുക. വമ്പന്‍ സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പ് സ്വാധീനം ഉപയോഗിച്ച് നേടിയെടുക്കുക. അതുവഴി കൈയിലുള്ള കള്ളപ്പണം വെളുപ്പിക്കക്കുക, കമ്പനി നടത്തിപ്പിലൂടെ കോടികള്‍ ലാഭം കൊയ്യുക. ഇതിനു പക്ഷേ ഭരണത്തിലുള്ളവരുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളും പിന്തുണയും വേണമെന്നു മാത്രം. ഇനി വായനക്കാര്‍ ചിന്തിക്കുക – കേരളത്തിന്റെ ആഴക്കടലില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന കള്ളപ്പൊന്ന് ആരുടേതെന്ന്?