2021 ജനുവരി 29-ന്റെ കേസരി വാരികയില്‍ വന്ന ‘സ്വസ്ഥം’ എന്ന കവിതയെ അഭിനന്ദിക്കേണ്ടത് എന്റെ കര്‍ത്തവ്യമായി തോന്നി. വളരെ അപൂര്‍വ്വമായേ നല്ല കവിത വരാറുള്ളു എന്ന അവസ്ഥയില്‍ വിശേഷിച്ചും. ആ വേനലില്‍ കിട്ടിയ കുളിര്‍മഴയായി തോന്നി ‘സ്വസ്ഥം.’
വഴങ്ങാത്തതുകൊണ്ടോ, എന്തോ, വൃത്തം എന്ന വടിവു വര്‍ജിക്കലായിരിക്കുന്നു പൊതുരീതി. കവയിത്രി ശോഭന പക്ഷേ വേറിട്ടു നില്‍ക്കുന്നു. വൃത്തം വരിച്ചിരിക്കുന്നു; അതാവട്ടെ, മഹാഭാരതം കിളിപ്പാട്ടിലെ കര്‍ണപര്‍വം വഴി നമ്മുടെ പൈതൃകത്തില്‍ വിശേഷിച്ചു സ്ഥാനപ്പെട്ട അന്നനട തന്നെ എന്നതും ‘സ്വസ്ഥ’ ത്തെ ശ്രദ്ധേയമാക്കുന്നു. ‘പൂനിലാക്കുളിരിലാഴല്‍’, തനിച്ചു മുറ്റത്തു നിറഞ്ഞിരിക്കല്‍’ – ഇങ്ങനെ, വാക്കുകളുടെ വിശേഷപ്പെട്ട വിന്യാസം തുടക്കം തൊട്ടേ തെഴുത്തുനില്‍ക്കുന്നു. ”ഒരു ചെറുകിളി യടഞ്ഞൊരീണത്തില്‍ അതിമധുരമായിണയ്ക്കായ് പാടുന്നു” – ഈ ഈരടി ‘സ്വസ്ഥ’ ത്തെ സ്വയം നിര്‍വചിക്കുന്നതായി തോന്നുന്നു. പാലപ്പൂ കാറ്റിലേയ്ക്കലിഞ്ഞു ‘അഴിച്ചുവിടുന്ന’ ധവളപുഷ്പങ്ങളുടെ സുഗന്ധധാര – ആകെ സുനിബദ്ധം തന്നെ പരിസരം.
ഇടയ്ക്ക് കുടമണിസ്വരം, കാളിന്ദീസ്മൃതി – എങ്ങനെ പശ്ചാത്തലം ചമയ്ക്കണം എന്ന് ശോഭന ശ്രദ്ധിച്ചിരിക്കുന്നു. ദൂരെ ‘തനിക്കു മാത്രമായ് ആരോ ഊതുന്ന മുരളി’യാവാം ഈ സന്ദര്‍ഭത്തിലെ ഏറ്റവും സാകൂതമായ ഇനം. എത്രനേരം ഇതില്‍ വിലയിച്ചുനില്‍ക്കാം? ഇണ എത്തി. ‘ഇനി മതി’ എന്നു മൊഴിയുകയായി. ഇവിടെ ‘മൊഴിയുക’ എന്ന ക്രിയ തന്നെ നിബന്ധിച്ചതു നിസ്തുലം. (അടുത്ത ഈരടിയിലെ രണ്ടാംവരിയില്‍ ‘മഹിമയില്‍ വീണ അവന്റെ’ എന്നിടത്ത് സന്ധി നിരപ്പാവാത്തത് ഒഴിവാക്കാമായിരുന്നു. ‘വീണോരവന്റെ’ എന്ന് ഇണക്കുന്നതായേനേ ഹിതകരം).
സങ്കല്പത്തില്‍ നിന്നു യാഥാര്‍ ത്ഥ്യത്തിലേയ്ക്ക് എന്ന പാകത്തിലാണ് സമാപനം. അപ്പോള്‍ പ്രകൃതിഘടകങ്ങള്‍ (‘പുറത്തുള്ളോരെല്ലാം’) പിണങ്ങി നില്‍ക്കുന്നു പോലും! മായികമായ അന്തരീക്ഷത്തില്‍ നിന്ന് നിത്യനൈമിത്തികതയിലേയ്ക്കു മടങ്ങുക എന്ന അനിവാര്യത എത്ര ഫ ലപ്രദമായി പകര്‍ ത്തിയിരിക്കുന്നു!