കവികര്‍മ്മത്തെ സൂക്ഷ്മമായി ആലേഖനം ചെയ്യുന്ന കവിതകള്‍ മലയാളത്തില്‍ അപൂര്‍വ്വമാണ്. ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ ഗോപുരപ്പണിയെപ്പറ്റിയുള്ള ഐതിഹ്യത്തെ ഉപജീവിച്ചുകൊണ്ട് കുറുപ്പ് എഴുതിയ കവിത ജീവിത ശില്പ നിര്‍മ്മാണത്തില്‍ മുഴുകുന്ന ഒരു കവിയെ കൃത്യമായി വരച്ചുകാട്ടുന്നു. ശില്‍പരഹസ്യം അപൂര്‍ണ്ണതയാണെന്ന് അറിയുന്ന ഈ മൂത്താശാരി എന്നിട്ടും സ്വകര്‍മ്മത്തില്‍ ബദ്ധശ്രദ്ധനായി വ്യാപരിക്കുകയാണ്. കവിതാരചനയെക്കുറിച്ച് പി.നാരായണക്കുറുപ്പ് പുലര്‍ത്തുന്ന കാഴ്ചപ്പാട് ഇവിടെ സ്പഷ്ടമാകുന്നുണ്ട്. കൊട്ടുവടിപ്രഹരത്തുടിനാദം, രുദ്രാനലവിദ്ധ്വംസകശക്തി എന്നീ പ്രയോഗങ്ങള്‍ പരിചയപ്പെടുന്ന വേളയില്‍ ഈ വസ്തുത സഹൃദയര്‍ക്കും ബോധ്യപ്പെടും. നാനാഭാവസംക്രമണത്തിന് പര്യാപ്തമായ പദസംഘാതങ്ങള്‍ നാരായണക്കുറുപ്പിന്റെ കാവ്യപ്രതിഭയില്‍ നിന്ന് സ്വാഭാവികമായി പ്രത്യക്ഷപ്പെടുകയാണ്. കാവ്യഭാഷയെകുറിച്ച് നിലനിന്ന വരേണ്യസങ്കല്‍പങ്ങളെ അട്ടിമറിക്കുന്നുണ്ട് ഈ കവിതകള്‍. വിവിധ ഭാഷകളില്‍ നിന്നുള്ള പദങ്ങളും ഗ്രാമ്യശൈലികളും വാമൊഴിവഴക്കങ്ങളും നവീനലോകത്തിന്റെ വ്യവഹാരഭാഷാരീതികളും ഇവിടെ സംഗമിക്കുന്നു.
സംഗീതകലയുടെ മഹത്വത്തെകുറിച്ച് ശരിയായ ധാരണയാര്‍ജ്ജിച്ച കവി കൂടിയാണ് പി.നാരായണക്കുറുപ്പ്. ശ്രോതാവിന്റെ സാക്ഷാത്കാരം എന്ന മുഖ്യസങ്കല്‍പ്പത്തെ പരിപോഷിപ്പിക്കുന്ന കവിതയാണിത്. ഭാരതീയസംഗീതത്തിന്റെ അനര്‍ഘവും അപാരവുമായ പാരമ്പര്യത്തെ പേര്‍ത്തും പേര്‍ത്തും സാക്ഷ്യപ്പെടുത്തുന്ന നിരവധി കവിതകള്‍ പി.നാരായണക്കുറുപ്പ് ഭാഷയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. മൂകസംഗീതം, ഹംസധ്വനി, പഞ്ചഭൂതപ്പാട്ട്, ത്യാഗബ്രഹ്മം, മോര്‍ശംഖ്, മാമവ സദാജനനി തുടങ്ങിയ കവിതകള്‍ സംഗീതമേഖലയുമായി ഈ കവി പുലര്‍ത്തുന്ന ആത്‌മൈക്യത്തിന് മികച്ച ഉദാഹരണങ്ങളായി നിലകൊള്ളുന്നു. ‘മാജാനകി’ എന്നാരംഭിക്കുന്ന കവിത പി.നാരായണക്കുറുപ്പിന്റെ കാവ്യപ്രതിഭയുടെ വിജയ വൈജയന്തിയാണ്. യശഃശ്ശരീരനായ മധുരമണിഅയ്യരെന്ന സംഗീതജ്ഞനെ അനുസ്മരിച്ചെഴുതിയ കവിതയാണ് ‘മാ-ജാനകി.’ കാംബോജിരാഗത്തില്‍ ചിട്ടപ്പെടുത്തിയ മാ-ജാനകി എന്ന ത്യാഗരാജകീര്‍ത്തനത്തിന് അനവദ്യസുന്ദരമായ വ്യാഖ്യാനമാണ് കവി ഇവിടെ നല്‍കിയിട്ടുള്ളത്. ശ്രീരാമചന്ദ്രന് മീതെ സീതാദേവിയെ പ്രതിഷ്ഠിച്ചുകൊണ്ട് ത്യാഗരാജസ്വാമികള്‍ രചിച്ച ഈ കീര്‍ത്തനം മഹാഗായകനായ മധുരമണി അയ്യരുടെ അനുഗ്രഹീത കണ്ഠത്തില്‍ നിന്ന് സ്വര്‍ഗീയസുധയെന്നോണം ഒഴുകി വരുന്ന അനുഗൃഹീത മുഹൂര്‍ത്തത്തില്‍ താനനുഭവിച്ച ആനന്ദാനുഭൂതിയാണ് കവി ഈ കവിതയിലൂടെ പ്രകാശിപ്പിക്കുന്നത്. ശപ്തമായ ലോകത്തില്‍ ദേവീപാദ ശബ്ദസൗഭാഗ്യം ഗായകനിലൂടെ കവി അറിയുകയാണ്. ആദികവിയുടെയും ത്യാഗരാജസ്വാമികളുടെയും സ്വപ്‌നം പൂവണിയുന്ന അസുലഭവേളയില്‍ കവി സാക്ഷാത്കാരത്തിന്റെ സൗഖ്യമെന്തെന്ന് തിരിച്ചറിയുകയാണ്.
മഹാഭാരതേതിഹാസ സന്ദര്‍ഭങ്ങളെ ഊഷ്മളമായി പുനരാവിഷ്‌കരിക്കുന്ന കവിതകളും നാരായണക്കുറുപ്പിന്റേതായുണ്ട്. ഭ്രൂണവിചാരം, ബഡവാഗ്നി, കല്യാണസൗഗന്ധികം എന്നിവ ഈ ഗണത്തില്‍ പെടുന്ന കവിതകളാണ്. ഇക്കൂട്ടത്തില്‍ ‘ദ്വൈതവനം’ എന്ന കവിത വ്യതിരിക്തസൗന്ദര്യത്തോടെ നിലകൊള്ളുന്നു. വൈലോപ്പിള്ളിയുടെ വിശ്രുതരചനയായ ‘കണ്ണീര്‍പ്പാട’ത്തെ അനുസ്മരിപ്പിക്കുന്ന ഭാവഘടനയാണ് ഈ കവിതക്കുള്ളത്. ആത്മീയത കര്‍മ്മയോഗത്തിന്റെ രൂപമാര്‍ജ്ജിക്കുകയാണ് ഈ കവിതയില്‍. വനവാസകാലത്ത് ദ്വൈതവനത്തില്‍ കഴിയേണ്ടി വന്ന യുധിഷ്ഠിരന്റെയും പാഞ്ചാലിയുടേയും മാനസികലോകത്തിലൂടെയുള്ള തീര്‍ത്ഥാടനമാണ് ഈ കവിത. യുധിഷ്ഠിരനും പാഞ്ചാലിയും തങ്ങളുടെ ചുറ്റിനും കാണുന്നതൊക്കെ ദ്വന്ദ്വങ്ങളാണ്. (ദ്വൈതവനം വാസ്തവത്തില്‍ ദ്വന്ദ്വാത്മകതയുടെ രൂപകമാണെന്ന് ഇതോടെ നാം തിരിച്ചറിയുകയാണ്.)
ദാമ്പത്യജീവിതത്തിന്റെ വൈരുദ്ധ്യതലങ്ങളിലേക്ക് ശ്രദ്ധയാകര്‍ഷിക്കുക എന്ന പരിമിതലക്ഷ്യത്തിനപ്പുറം നരജീവിതത്തെ കാനനവാസമായും ദ്വൈതവനത്തിലൂടെയുള്ള സഞ്ചാരത്തെ വൈരുദ്ധ്യങ്ങളുടെ നടുവിലൂടെയുള്ള ജീവിതയാത്രയായും ചിത്രീകരിക്കുക എന്ന മഹത്തായ ലക്ഷ്യം കൂടി കവിക്കുണ്ടായിരുന്നിരിക്കണം. ദ്വൈതവനയാത്രയാണ് ദാമ്പത്യജീവിതം. ശാന്തി/ശത്രുസംഹാരപ്രതിജ്ഞ, മാരിവില്ല്/ ഇടിമിന്നല്‍, ഗാനമാധുരി/ കുറുക്കന്റെ ഓരിയിടല്‍, അക്ഷയപാത്രപ്രസാദം/കാലപാത്യതന്‍ക്രോധം, തൊട്ടാവാടി/ കട്ടാരമുള്ള് എന്നിങ്ങനെ ഒട്ടേറെ ദ്വന്ദ്വങ്ങള്‍ ഈ കവിതയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ദമ്പതികളുടെ ദ്വൈതവനത്തിലൂടെയുള്ള സഞ്ചാരമവസാനമെത്തിച്ചേരുന്നത് കൃഷ്ണസങ്കല്‍പത്തിന്റെ തെളിമ നിറഞ്ഞ അന്തരീക്ഷത്തിലേക്കാണ് എന്നതാണേറെ പ്രസക്തം.
ചിന്മയസ്വരൂപനായ ഭഗവാന്റെ പാഞ്ചജന്യോദ്വല്‍പ്രണവത്തെ ഉണര്‍ത്താന്‍ പാഞ്ചാലിയോട് യുധിഷ്ഠിരന്‍ തുടര്‍ന്ന് അഭ്യര്‍ത്ഥിക്കുന്നതും കാണാം. അദ്വൈതരശ്മിയുടെ പ്രഭാപ്രസരവും ഓടക്കുഴല്‍വിളിനാദവുമൊത്തുചേരുമ്പോള്‍ ദ്വൈതബോധമവസാനിക്കുകയും അദ്വൈതഭാവന ഉദിച്ചുയരുകയും ചെയ്യുമെന്ന് ഈ കവിത ലോകത്തോട് ഉദ്‌ഘോഷിക്കുന്നു.ദ്വൈതവനത്തില്‍ കറങ്ങിത്തിരിയേണ്ടവരല്ല നാമെന്ന സത്യമാണ് ഈ കവിതയിലൂടെ കവി പറയാന്‍ ശ്രമിക്കുന്നത്. ഭാരതീയജനജീവിതം നേരിടുന്ന ബഹുവിധമായ സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടത്് ശ്രീകൃഷ്ണഭഗവാനുപദേശിച്ചുതന്ന കര്‍മ്മയോഗത്തിന്റെ വെളിച്ചമേറ്റുവാങ്ങിക്കൊണ്ടാവണമെന്ന് കവി വിശ്വസിക്കുന്നു. ഭഗവാന്റെ ചിരി, ഒരു ഓടക്കുഴലിനുവേണ്ടി, രണ്ടു കൃഷ്ണന്‍,പുല്‍ത്തണ്ട്, ഭഗവാനോട്, ബലം, അഗ്രേപശ്യാമിതേജോ, ഗുരുവായൂരില്‍ തുടങ്ങിയ കവിതകളിലും കൃഷ്ണസങ്കല്‍പം ഇതള്‍ വിരിയുന്നുണ്ട്. ആദിരൂപമായും അഭയസ്ഥാനമായും കൃഷ്ണന്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട് നാരായണക്കുറുപ്പിന്റെ കാവ്യപ്രപഞ്ചത്തില്‍.
മാതൃപ്രരൂപം സമര്‍ത്ഥമായി ആവിഷ്‌കരിക്കുന്ന കവിതകളും നാരായണക്കുറുപ്പിന്റെ കാവ്യപ്രപഞ്ചത്തില്‍ നിന്ന് കണ്ടെടുക്കാവുന്നതാണ്. യക്ഷിയമ്മ, അമ്മത്തോറ്റം, മാളികപ്പുറത്തമ്മ, അമ്മമാത്രം, അമ്മയുടെ പടം, വീട്ടമ്മ, ശങ്കചാര്യരുടെ അമ്മ എന്നീ കവിതകള്‍ ഏറെ ശ്രദ്ധേയങ്ങളാണ്. അമൃതാനന്ദമയീ ദേവിയെപ്പറ്റിയുള്ള ഒരു സ്തവമാണ് ‘അമ്മമാ്രതം’. വിശ്വമാതൃത്വം എന്ന മഹോന്നതസങ്കല്പമാണ് ഈ കവിതകളിലെല്ലാം ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. മാതാവിന്റെ നിലാവ് പോലെ ശുഭ്രസുന്ദരമായ ചിത്രം പലതവണ മിന്നിത്തെളിയുന്ന ‘അമ്മയുടെ പടം’ എന്ന കവിത ഇക്കൂട്ടത്തില്‍ തിളങ്ങിനില്‍ക്കുന്നു. തിന്മക്ക് മേല്‍ നന്മ നേടുന്ന ആത്യന്തികവിജയത്തെ ‘അമ്മത്തോറ്റം’ എന്ന കവിതയില്‍ ചിത്രീകരിക്കുന്നു. ഈ മാതൃപ്രരൂപം മാതൃഭൂമിയായ ഭാരതമായി വികാസം പ്രാപിക്കുന്നതും കാണാനാവും.
”ശതമാര്‍ത്താണ്ഡതേജസ്സേ
ശാപജാഢ്യവിമോചകേ,
പൊരുള്‍കാട്ടുക – ഞാനാകും
പൊള്ളവാക്കു നിറയ്ക്കുക”
(കവിയുടെ ഒരു ദിവസം)
ഇവിടെ മാതൃബിംബം ജഗദംബികയായ ആദിപരാശക്തിയായി രൂപാന്തരപ്രാപ്തി നേടുന്നത് കാണാം. പ്രതിബിംബാത്മകമായ ശൈലിയാണ് ഇത്തരം കവിതകളെ മികവുറ്റതാക്കിത്തീര്‍ക്കുന്നത്. നാരായണക്കുറുപ്പിന്റെ കവിതകളിലെ സ്‌ത്രൈണ ജീവിതചിത്രീകരണത്തിന്റെ ഭംഗിയറിയുവാന്‍ ‘വീട്ടമ്മ’ എന്ന കവിത നമ്മെ ഏറെ സഹായിക്കുന്നു. തന്നെത്താന്‍ വിഗണിച്ചും തന്‍സുഖം ത്യജിച്ചും എന്നെന്നും പിന്നാമ്പുറത്തിണ്ണയില്‍ കഴിഞ്ഞ വീട്ടമ്മ പോയകാലത്തിന്റെ നേര്‍പ്രതീകമാണ്. പുതുനാഗരികത സ്ത്രീപുരുഷബന്ധത്തിനെ സൈബര്‍ കഫേയിലും, നിശാക്ലബ്ബിലും തളച്ചിടുകയാണെന്നാണ് കവിയുടെ വിമര്‍ശനം. എന്നാല്‍ വീട്ടമ്മ പറയുന്നത് ശ്രദ്ധിക്കുക:
”നീ പറയുംപോല്‍ തോന്നി! ഭൂമിപുത്രിമാരായി
നാം പിറന്നവര്‍”, മുറ്റമടിച്ചുനീ വാരുമ്പോള്‍
മായുന്നതമ്മേ, എന്റെ മനസ്സിന്‍ ചവറല്ലോ
നീ വെയിലേല്പൂ സമ്പാതിയെപ്പോല്‍ തണലേകാന്‍” (വീട്ടമ്മ)
അന്യജീവനുതുകി സ്വജീവിതം ധന്യമാക്കുന്ന ഇത്തരം വീട്ടമ്മമാരാണ് പി.നാരായണക്കുറുപ്പിന്റെ ആദര്‍ശ സ്ത്രീ മാതൃകകള്‍. ചെറിയ കുടുംബകാര്യം, അവള്‍ക്ക് ഒരു കീര്‍ത്തിപത്രം, അനസൂയ മുതലായ കവിതകളിലെ സ്ത്രീസങ്കല്‍പം നാരായണക്കുറുപ്പിന്റെ സാംസ്‌കാരിക വീക്ഷണത്തിലേക്കുള്ള ചൂണ്ടുപലകകളാണ്. പൗരാണിക മൂല്യബോധത്തിലധിഷ്ഠിതമായ ഭാരതീയസ്ത്രീത്വത്തെയാണ് നാരായണക്കുറുപ്പിന്റെ കവിതകള്‍ എക്കാലവും വാഴ്ത്തിപ്പാടിയിട്ടുള്ളത്. സൊസൈറ്റിലേഡിമാരുടെ പൊങ്ങച്ചസംസ്‌കാരത്തെ അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ കവിതകള്‍ നിര്‍ദ്ദാക്ഷിണ്യം എയ്തു മുറിക്കുന്നു.
യാത്രാബിംബങ്ങളുടെ സാന്നിധ്യത്താല്‍ പ്രഫുല്ലമായ ‘ട്രാഫിക്ജാം’ , മാറ്റിനി, പാര്‍ക്കില്‍, റൊമാന്‍സ്, ദല്‍ഹി, ഭസ്മക്കാവടി, അമൃതംഗമയ, പത്മപാദന്‍, ചക്രംചവിട്ടുപാട്ട് തുടങ്ങിയ കവിതകള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവയാണ്. വ്യക്തിപ്രധാനമെന്നു വിശേഷിക്കാവുന്ന കവിതകളും നാരായണക്കുറുപ്പിന്റെ രചനാലോകത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. കവിയുടെ ഒരുദിവസം, ജി, മൃത്യുവിന്റെ മുമ്പില്‍, സൂരരഭാസും വൈലോപ്പിള്ളിയും, സ്വര്‍ണ്ണപ്പാത്രത്താല്‍ മൂടുക, ഹിമാലയന്‍ ചോര്‍ച്ച, ഷാരടിമാസ്റ്റര്‍, കവിസപ്തകം എന്നിങ്ങനെ ഒട്ടേറെ കവിതകള്‍ ഈ ഗണത്തിലുള്‍പ്പെടുന്നു. പി.കുഞ്ഞിരാമന്‍നായരും ജി.ശങ്കരക്കുറുപ്പും കക്കാടും വൈലോപ്പിള്ളിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും അക്കിത്തവും എന്‍.വി. കൃഷ്ണവാര്യരും സുഗതകുമാരിയും അയ്യപ്പപ്പണിക്കരുമൊക്കെയാണ് ഈ കവിതകളിലൂടെ നമ്മുടെ മുന്നിലെത്തുന്നത്. ഇവരോരോരുത്തരുടേയും വ്യക്തിത്വത്തിലേക്കും രചനാജീവിതത്തിലേക്കും വെളിച്ചം വിതറുവാനും അവരോടുള്ള ആത്മബന്ധം ഔചിത്യപൂര്‍വ്വം പ്രകാശിപ്പിക്കുവാനും നാരായണക്കുറുപ്പിന് അനായാസം സാധിച്ചിട്ടുണ്ടെന്ന് കാണാം. കക്കാടിനെ അനുസ്മരിച്ചുകൊണ്ടെഴുതിയ ഈ വരികള്‍ ശ്രദ്ധിക്കുക:
”ഭാസുരമായൊരീ നിമിഷത്തില്‍
ഞാനതോര്‍ത്തു, പ്രകൃതിയിലെന്നും
പൂര്‍ണം മാത്രം അവശേഷിക്കുന്നു.” (മൃത്യുവിന്റെ മുമ്പില്‍)
നമുക്ക് പൊതുവെ പരിചിതമായ അനുസ്മരണകവിതകളേക്കാള്‍ തത്വചിന്താപരമായ വ്യാപ്തി പി.നാരായണക്കുറുപ്പിന്റെ ഇത്തരം കവിതകള്‍ക്കുണ്ടെന്ന വസ്തുത നിസ്തര്‍ക്കമാണ്. ആഗാധമായ അന്തര്‍ദര്‍ശനവും സൂക്ഷമമായ വിശ്വദര്‍ശനവും നിറഞ്ഞ കവിതകളാണവയെല്ലാം തന്നെ. ദൈനംദിനപത്രവാര്‍ത്തകളില്‍ നിന്ന് കവിതക്ക് വേണ്ട വിഭവങ്ങള്‍ ശേഖരിക്കുന്ന കവി കൂടിയാണ് പി.നാരായണക്കുറുപ്പ്. പ്രധാനവാര്‍ത്ത, രണ്ടുവാര്‍ഷികങ്ങള്‍, വാര്‍ത്തകള്‍ക്കപ്പുറം, അന്നാഹസാരെ തുടങ്ങിയ കവിതകള്‍ ഇതിനുദാഹരണങ്ങളാണ്. വിവാദവിഷയങ്ങളുടെ ഉള്ളുരുക്കി നേരിനെക്കാട്ടുന്ന രീതിയാണ് ഇത്തരം കവിതകളെ ചിത്താകര്‍ഷകങ്ങളാക്കിത്തീര്‍ക്കുന്നത്. പമ്പയാറിന്റെ ഗതി തടയാനുള്ള ചിലരുടെ പരിശ്രമങ്ങളെ ആഴത്തില്‍ വിമര്‍ശിക്കുന്ന ‘പഴയകിണര്‍’, ‘നദീമുക്തി’ പോലുള്ള പാരിസ്ഥിതികകവിതകള്‍ ഈ രീതിയുടെ മറ്റൊരുമുഖത്തെയാണ് പ്രതിനിധീകരിക്കുന്നത്. ‘പൂക്കാരന്‍മുക്ക്’ പോലുള്ള കവിതകള്‍ പാരിസ്ഥിതികനാശത്തെ സാംസ്‌കാരികമൂല്യച്യുതിയുടെ ഭാഗമായി കാണുന്നു. സര്‍വഭൂതഹിതേതരത്വദര്‍ശനം സാധാരണക്കാരനായ മുക്കുവനില്‍ കണ്ടപ്പോളുണ്ടായ ആനന്ദം വാക്കുകളില്‍ വരച്ചിടുന്ന ‘ദിലീപനു പിന്‍ഗാമി’ സാധാരണവിഷയങ്ങളില്‍ നിന്ന് അസാധാരണമാനമുള്ള കവിതകള്‍ കൊരുത്തെടുക്കാനുള്ള നാരായണക്കുറുപ്പിന്റെ സിദ്ധിയെ കൃത്യമായി ഉദാഹരിക്കുന്നു. പാശ്ചാത്യഭാവുകത്വത്തോട് നീരസം പ്രകടിപ്പിക്കാതെ തന്നെ പൗരസ്ത്യസ്വത്വത്തോട് നീതി പുലര്‍ത്താമെന്ന് തെളിയിച്ച ഇത്തരം കവിതകള്‍ വൃത്തപരീക്ഷണത്തിനും കാവ്യഭാഷാനവീകരണത്തിനും നല്‍കിയ സംഭാവന അനല്പമാണ്.
ചുരുക്കത്തില്‍, ഭാരതത്തിന്റെ പൈതൃകമഹത്വത്തിലഭിമാനിക്കുകയും ഉജ്ജ്വലമായ ആ മൂല്യവ്യവസ്ഥയ്ക്ക് കാലാന്തരത്തില്‍ വന്നു ഭവിച്ച പതനത്തില്‍ വേദനിക്കുകയും അതിനിടയാക്കിയ സാമൂഹിക സാംസ്‌കാരിക കാലാവസ്ഥയെ പരിഹാസത്തില്‍ ചാലിച്ച വാഗസ്ത്രങ്ങളാല്‍ കടന്നാക്രമിക്കുകയും അതുവഴി തന്റേതായൊരു കാവ്യാപന്ഥാവ് വെട്ടിത്തെളിക്കുകയും ചെയ്ത ആധുനികകവിയാണ് പി.നാരായണക്കുറുപ്പ്. സമഗ്രാധിപത്യത്തിന് പ്രാമുഖ്യം നല്കുന്ന പ്രത്യയശാസ്ത്രങ്ങളെ തുറന്നെതിര്‍ക്കാനുള്ള ആര്‍ജ്ജവമാണ് ഈ കവിയുടെ പ്രധാന കൈമുതല്‍. പ്രചരണമൂല്യത്തിന് വിലകല്പിക്കുന്ന പ്രതികരണമാത്രസ്വഭാവം പേറുന്ന കവിതകളല്ല അദ്ദേഹമെഴുതിയിട്ടുള്ളത്. അതിഭാവുകത്വം നിറഞ്ഞ കാവ്യസമീപനത്തോട് കലഹിക്കുന്ന, നവീനതയുടെ പൈതൃകനിരാസത്തോട് യുദ്ധം പ്രഖ്യാപിക്കുന്ന കവിതകളെന്ന നിലയില്‍ മലയാളകാവ്യചരിത്രത്തില്‍ തനതായ തട്ടകം നാരായണക്കുറുപ്പിന്റെ കവിതകള്‍ സ്വന്തമാക്കുന്നു.
(തുടരും)