കര്‍ഷക സമരമെന്ന പേരില്‍ റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെ ഒരാള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചുവെന്ന് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് ‘ഇന്ത്യാ ടുഡെ’ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിക്കെതിരെ ചാനല്‍ അധികൃതര്‍ നടപടിയെടുത്തത് എല്ലാ അര്‍ത്ഥത്തിലും ഒരു സദ്‌വാര്‍ത്തയാണ്. ചാനലില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതില്‍നിന്ന് രണ്ടാഴ്ചക്കാലം സര്‍ദേശായിയെ മാറ്റിനിര്‍ത്തുകയും, ഒരു മാസത്തെ ശമ്പളം നിഷേധിക്കുകയും ചെയ്തത് അത്യപൂര്‍വമായ ഒരു നടപടിയാണ്. രാജ്യദ്രോഹപരമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിരവധി മാധ്യമപ്രവര്‍ത്തകരുണ്ട്. മാധ്യമങ്ങള്‍ക്കു വേണ്ടത് സ്വയം നിയന്ത്രണമാണെന്ന പൊതുധാരണ നിലനില്‍ക്കെ, തങ്ങള്‍ നിയമങ്ങള്‍ക്ക് അതീതരാണെന്ന ചിന്ത പല മാധ്യമപ്രവര്‍ത്തകരും പുലര്‍ത്തുന്നു. ആരെ വേണമെങ്കിലും വിമര്‍ശിക്കാനും, എന്തുകാര്യം പ്രചരിപ്പിക്കാനും തങ്ങള്‍ക്ക് നിരുപാധിക സ്വാതന്ത്ര്യമുണ്ടെന്ന് കരുതുന്ന ഇക്കൂട്ടരില്‍ പ്രമുഖനാണ് സര്‍ദേശായി.
മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ ഇത് ആദ്യമായല്ല രാജ്ദീപ് സര്‍ദേശായി അങ്ങേയറ്റം നിരുത്തരവാദപരമായും നിയമവിരുദ്ധമായും പെരുമാറുന്നത്. ആര്‍ എസ് എസ്സും ബിജെപിയും ഉള്‍പ്പെടുന്ന ദേശീയ ശക്തികളോട് വിദ്വേഷപൂര്‍ണമായ സമീപനം പുലര്‍ത്തുകയും, നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിനോടും ഭരണാധികാരിയോടും ഒരുതരം കുടിപ്പക കൊണ്ടുനടക്കുകയും ചെയ്യുന്ന സര്‍ദേശായിയുടെ പക്ഷപാതപരമായ മാധ്യമപ്രവര്‍ത്തനം നിരവധി തവണ തുറന്നുകാട്ടപ്പെട്ടിട്ടുള്ളതാണ്. നുണകളും ഊഹാപോഹങ്ങളുമൊക്കെ വസ്തുതകളായി അവതരിപ്പിക്കാന്‍ യാതൊരു മടിയും കാണിക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും, മതവിദ്വേഷം വളര്‍ത്തുന്നതുമൊക്കെ തന്റെ വൈദഗ്ദ്ധ്യമായി കാണുന്നയാളുമാണ് സര്‍ദേശായി. മാധ്യമസ്ഥാപനങ്ങള്‍ ഓരോന്നും മാറിക്കൊണ്ടിരിക്കുമ്പോഴും മനോഭാവത്തില്‍ മാറ്റം വരുത്താതെ സര്‍ദേശായി ഈയൊരു പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുകയാണ്.
മാധ്യമ പ്രവര്‍ത്തനരംഗത്ത് ഒരു ‘ഹാബിച്വല്‍ ഒഫന്റര്‍’ അഥവാ സ്ഥിരം കുറ്റവാളിയെപ്പോലെയാണ് സര്‍ദേശായിയുടെ പെരുമാറ്റം. സ്വന്തം ട്രാക്ക് റെക്കോര്‍ഡുതന്നെ ഇത് സൂചിപ്പിക്കുന്നുണ്ട്. മോദി ഭരണകാലത്ത് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൊറാബുദ്ദീന്‍ ഷെയ്ഖിനെ അഹമ്മദാബാദിലെത്തിക്കാന്‍ ഹൈദരാബാദ് പ്രത്യേക അന്വേഷണ സംഘം എസ്പി രാജീവ് ത്രിപാഠി വ്യാജ നമ്പര്‍പ്ലേറ്റുള്ള കാറ് നല്‍കി ഗുജറാത്ത് പോലീസിനെ സഹായിച്ചതായി 2007 ല്‍ സര്‍ദേശായി ആരോപിച്ചു. ഇതിനെതിരായ മാനനഷ്ടക്കേസില്‍ 2019 ല്‍ സര്‍ദേശായിക്ക് മാപ്പു പറയേണ്ടി വന്നു.
പൗരത്വനിയമഭേദഗതി പ്രാബല്യത്തില്‍ വന്നതിനുശേഷമാണ് അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നതെന്ന് പ്രചരിപ്പിക്കാന്‍ സര്‍ദേശായി ശ്രമിച്ചത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ വര്‍ഷങ്ങളായി നടക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സുപോലും ഇത്തരമൊരു നിയമത്തിന് അനുകൂലമായിരുന്നു. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിയമഭേദഗതി നടത്തിയപ്പോള്‍ രാഷ്ട്രീയ പ്രേരിതമായി മതധ്രുവീകരണം ലക്ഷ്യമിട്ട് കോണ്‍ഗ്രസ്സ് നിലപാടു മാറ്റി. കോണ്‍ഗ്രസ്സിനെയും മറ്റും സഹായിക്കുന്നതിനുവേണ്ടി തെറ്റായ പ്രചാരണം നടത്തുകയായിരുന്നു സര്‍ദേശായി.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പാര്‍ട്ടി നേതാവായ സച്ചിന്‍ പൈലറ്റ് കലാപക്കൊടി ഉയര്‍ത്തിയപ്പോള്‍ അതിനു പിന്നില്‍ ബി ജെ പിയുടെ കയ്യാണെന്നും, പൈലറ്റിന് ദല്‍ഹിയില്‍ താമസിക്കാനും മറ്റും പണം ചെലവഴിച്ചത് ബി ജെ പിയാണെന്നും സര്‍ദേശായി വാര്‍ത്ത പ്രചരിപ്പിച്ചു. ഇക്കാര്യം നിഷേധിച്ച് പൈലറ്റുതന്നെ ദേശായിക്ക് മറുപടി നല്‍കി. ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയെയും സര്‍ദേശായി സംശയത്തിന്റെ നിഴലിലാക്കി. ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജി അരുണ്‍ മിശ്ര ഒരിക്കല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ബഹുമുഖപ്രതിഭ’ എന്നു വിശേഷിപ്പിച്ചതായാണ് സര്‍ദേശായി ട്വീറ്റു ചെയ്തത്. വിവാദമായപ്പോള്‍ ഇത് പിന്‍വലിച്ചു.
കൊവിഡ് മഹാമാരി രൂക്ഷമായിരുന്ന കാലത്തും നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ സര്‍ദേശായി നുണപ്രചാരണം നടത്തി. കര്‍ണാടകയില്‍ ദാവെംഗരയിലുള്ള ഒരു മെഡിക്കല്‍ കോളജ് 16 മാസമായി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്റ് നല്‍കിയിരുന്നില്ല. കൊറോണ വാരിയേഴ്‌സിനെ പ്രധാനമന്ത്രി മോദി പ്രശംസിക്കുന്നതിന്റെ പൊള്ളത്തരത്തിന് തെളിവാണിതെന്ന് സര്‍ദേശായി പ്രചരിപ്പിച്ചു. എന്നാല്‍ ഈ മെഡിക്കല്‍ കോളജ് ഒരു കോണ്‍ഗ്രസ് നേതാവിന്റെതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. എന്നുമാത്രമല്ല, വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്റ് നല്‍കാന്‍ സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാര്‍ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കര്‍ണാടകയ്ക്ക് കൊവിഡ് പ്രതിരോധത്തില്‍ വിജയിക്കാന്‍ കഴിഞ്ഞത് ഭാഗ്യംകൊണ്ടാണെന്നും, ബി ജെ പി സര്‍ക്കാരിന്റെ മികവുകൊണ്ടല്ലെന്നും വരെ സര്‍ദേശായി പറയുകയുണ്ടായി. കൊവിഡ് കാലത്ത് ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖഡില്‍ ഒരാള്‍ പട്ടിണി മൂലം മരിച്ചുവെന്നും സര്‍ദേശായി പ്രചരിപ്പിച്ചു. എന്നാല്‍ ജില്ലാ മജിസ്‌ട്രേറ്റ് നടത്തിയ അന്വേഷണത്തില്‍ ആ കുടുംബത്തിന് പല പദ്ധതികളില്‍നിന്നുള്ള ഭക്ഷ്യധാന്യങ്ങള്‍ ലഭിച്ചിരുന്നതായും, മരണം മറ്റെന്തോ കാരണംകൊണ്ടാണെന്നും വ്യക്തമായി. കൊവിഡിനെ നേരിടാന്‍ പഞ്ചാബിനു ലഭിച്ചത് 71 കോടി മാത്രമാണെന്നു മറ്റൊരു നുണയും സര്‍ദേശായി പ്രചരിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാര്‍ നൂറുകണക്കിനു കോടി രൂപ പഞ്ചാബിന് നല്‍കുകയുണ്ടായി.
ഗാല്‍വന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത ലഡാക്കിലെ സംരംഭകന്‍ സോനം വാങ്ചുക്കിനെ പരിഹസിച്ചുകൊണ്ട് സര്‍ദേശായി പറഞ്ഞത് ഗുജറാത്തില്‍ സ്ഥാപിച്ച സര്‍ദാര്‍ പട്ടേലിന്റെ ‘ഐക്യപ്രതിമ’ ചൈനീസ് നിര്‍മ്മിതമാണ് (മെയ്ഡ് ഇന്‍ ചൈന) എന്നായിരുന്നു. എന്നാല്‍ പ്രതിമ പൂര്‍ണമായും ഭാരതത്തിലാണ് നിര്‍മ്മിച്ചത്. അതിനു വേണ്ടിവന്ന ചെമ്പു തകിട് ചൈനയില്‍നിന്ന് വാങ്ങിയതിനെക്കുറിച്ചാണ് സര്‍ദേശായി കള്ളക്കഥ പ്രചരിപ്പിച്ചത്.
സര്‍ദേശായിയുടെ മാധ്യമ ഇടപെടലുകള്‍ തികഞ്ഞ പാകിസ്ഥാന്‍ പക്ഷപാതമായി മാറിയ സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. 2001 ല്‍ പാകിസ്ഥാന്‍ ഭീകരര്‍ ഭാരത പാര്‍ലമെന്റിനു നേരെ ആക്രമണം നടത്തിയ സംഭവം ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികളും സമാധാന കാംക്ഷികളും നടുക്കത്തോടെയാണ് കണ്ടത്. എന്നാല്‍ 2001 ലെ പാര്‍ലമെന്റാക്രമണം നടന്ന ദിവസത്തെ മഹത്തായ ദിനമെന്നാണ് സര്‍ദേശായി വിശേഷിപ്പിച്ചത്. ”അതൊരു മഹത്തായ ദിനമായിരുന്നു. ഞങ്ങള്‍ കഴുകന്മാരെപ്പോലെയായി. ആ നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് ഭക്ഷണമായി” എന്നാണ് 2018 ല്‍ ഒരു അഭിമുഖത്തില്‍ സര്‍ദേശായി പറഞ്ഞത്.
പാക്മന്ത്രിയെ ഹീറോ ആക്കി!
ദേശവിരുദ്ധം എന്നുതന്നെ പറയാവുന്ന ഒരു മാനസികാവസ്ഥയാണ് സര്‍ദേശായിയെ ഭരിക്കുന്നതെന്ന് ആവര്‍ത്തിച്ചു തെളിയിക്കപ്പെട്ടിട്ടുണ്ട്. 2019 ഫെബ്രുവരിയില്‍ കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ തങ്ങളുടെ വിജയമായാണ് പാകിസ്ഥാന്‍ ചിത്രീകരിച്ചത്. പാക് മന്ത്രി ഫവാദ് ചൗധരി ഇക്കാര്യം പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുകയും ചെയ്തു. പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് കടന്നുകയറി ആക്രമണം നടത്തിയിരിക്കുന്നു എന്നാണ് ഫവാദ് പ്രഖ്യാപിച്ചത്. ”ഞങ്ങള്‍ ഇന്ത്യയെ സ്വന്തം വീട്ടില്‍ കയറി ആക്രമിച്ചിരിക്കുന്നു. പുല്‍വാമയിലെ നമ്മുടെ വിജയം ഇമ്രാന്‍ഖാന്റെ നേതൃത്വത്തിന്‍ കീഴിലെ ജനങ്ങളുടെ വിജയമാണ്. നിങ്ങളും ഞാനും ആ വിജയത്തിന്റെ ഭാഗമാണ്” എന്നായിരുന്നു ഫവാദിന്റെ വാക്കുകള്‍.
പാകിസ്ഥാന്റെ ദേശീയ അസംബ്ലിയില്‍ ഈ പ്രസംഗം നടത്തിയ ഉടന്‍ തന്നെ ഫവാദ് ചൗധരിയെ നിലപാടില്‍ ‘വ്യക്തത വരുത്താന്‍’ സര്‍ദേശായി ചാനല്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ഫവാദിന്റെ നിലപാടിനെ വിമര്‍ശിക്കുന്നതിനു പകരം ഇന്ത്യന്‍ മാധ്യമങ്ങളെ ആക്രമിക്കാന്‍ പാക് മന്ത്രിയെ അനുവദിക്കുകയാണ് സര്‍ദേശായി ചെയ്തത്. ഈ നടപടി രാജ്യദ്രോഹപരമായിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ എന്‍ ഡി എ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ ബിജെപിയുടെ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മസൂദ് അസറിനും മറ്റും നന്ദി പറയണമെന്നായിരുന്നു സര്‍ദേശായിയുടെ പ്രതികരണം. പുല്‍വാമ ആക്രമണം നടത്തിയത് ജയ്‌ഷെ മുഹമ്മദ് ഭീകരരായിരുന്നു. ഈ സംഘടനയുടെ തലവനാണ് മസൂദ് അസര്‍. പുല്‍വാമയിലെ ഭീകരാക്രമണം നടന്നതുകൊണ്ടാണത്രേ ബി ജെ പിക്ക് വീണ്ടും അധികാരത്തില്‍ വരാന്‍ കഴിഞ്ഞത്. ഇതായിരുന്നു സര്‍ദേശായിയുടെ വാദം. അതുകൊണ്ടാണ് അസറിന് മോദി നന്ദി പറയണമെന്ന് സര്‍ദേശായി ആവശ്യപ്പെട്ടത്.
വസ്തുതകള്‍ വളച്ചൊടിച്ച് വാര്‍ത്തകള്‍ നല്‍കുന്ന സര്‍ദേശായി തനിക്കെതിരെ പലപ്പോഴും ജനരോഷം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. പൗരത്വനിയമഭേദഗതിക്കെതിരെ ദല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപത്തിന് ഉത്തരവാദി ബി ജെപി നേതാവ് കപില്‍ മിശ്രയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സര്‍ദേശായി ശ്രമിക്കുകയുണ്ടായി. എന്താണ് സംഭവിച്ചതെന്ന് വ്യക്തമായറിയാവുന്ന ജനങ്ങള്‍ ഇതിനെതിരെ രംഗത്തുവന്നു. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള അമിത്ഷായുടെ സമ്മേളനത്തെക്കുറിച്ച് സര്‍ദേശായി തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചു. ജനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ സര്‍ദേശായി ഇതിനെക്കുറിച്ചുള്ള തന്റെ ട്വീറ്റ് പിന്‍വലിച്ചു.
മൃതദേഹങ്ങള്‍ വച്ചുകൊണ്ട് രാഷ്ട്രീയം കളിക്കുന്നത് നിര്‍ത്തണമെന്നാണ് സര്‍ദേശായി ഒരിക്കല്‍ പറഞ്ഞത്. എന്നാല്‍ 2002 ല്‍ ഗുജറാത്തിലെ ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ് തടഞ്ഞിട്ട് 58 രാമഭക്തരെ ചുട്ടുകൊന്നതിനെത്തുടര്‍ന്ന് വര്‍ഗീയ കലാപമുണ്ടായപ്പോള്‍ അവിടെ കഴുകനെപ്പോലെ പാഞ്ഞെത്തി മൃതദേഹങ്ങള്‍കൊണ്ട് രാഷ്ട്രീയം കളിക്കുകയാണ് ഇതേ സര്‍ദേശായി ചെയ്തത്. വര്‍ഷങ്ങളോളം ഇത് തുടര്‍ന്നു. ദൃശ്യമാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ സര്‍ദേശായി പ്രശസ്തനാവുന്നതുതന്നെ ഗുജറാത്ത് കലാപം അത്യന്തം ഏകപക്ഷീയമായി റിപ്പോര്‍ട്ടു ചെയ്തുകൊണ്ടാണ്. ഷുജാദ് ബുഖാരി എന്ന മാധ്യമപ്രവര്‍ത്തകനെ കശ്മീരില്‍ ഭീകരര്‍ വധിച്ചപ്പോള്‍ വല്ലാതെ കണ്ണീര്‍ പൊഴിച്ച സര്‍ദേശായി, ഗോവധത്തിനെതിരെ പ്രതികരിച്ച കര്‍ണാടകയിലെ പ്രശാന്ത് പൂജാരിയെ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയപ്പോള്‍ അത് രാഷ്ട്രീയ കൊലപാതകമാണെന്നു പറഞ്ഞ് നിസ്സാരവല്‍ക്കരിക്കുകയായിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകനുണ്ടായിരിക്കേണ്ട മനസ്സല്ല സര്‍ദേശായിക്കുള്ളതെന്ന് ഇതില്‍നിന്നൊക്കെ വ്യക്തമാവുന്നു.
ദല്‍ഹിയില്‍ നടന്ന പൗരത്വനിയമ വിരുദ്ധ ലഹളക്കിടെ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ‘ബിജെപി ഏജന്റ്’ എന്നു വിളിച്ചത് വിവാദമായി. ആരിഫ് ഖാന്‍ ചുട്ട മറുപടികൊടുത്ത് സര്‍ദേശായിയുടെ വായടപ്പിച്ചു. വന്‍തോതില്‍ ആക്രമണങ്ങള്‍ അരങ്ങേറുകയും, കൊലപാതകങ്ങള്‍ നടക്കുകയും ചെയ്ത ദല്‍ഹി കലാപത്തെ ‘സമാധാനപരമായ പ്രതിഷേധ’മായാണ് സര്‍ദേശായി ചിത്രീകരിച്ചത്!
രാജ്ദീപ് സര്‍ദേശായിയുടെ തീര്‍ത്തും പക്ഷപാതപരവും വിദ്വേഷപൂര്‍ണവുമായ മാധ്യമപ്രവര്‍ത്തനത്തിന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങളാണ് സര്‍ദേശായി സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും ആ പാര്‍ട്ടിയുടെ ഒരു ചാവേറിനെപ്പോലെ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കാന്‍ സര്‍ദേശായി മടി കാണിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പത്ത് വര്‍ഷത്തെ യുപിഎ ഭരണകാലത്ത് സര്‍ക്കാരിന്റെ ജനവിരുദ്ധവും ദേശവിരുദ്ധവുമായ നയങ്ങളെ ന്യായീകരിക്കുകയും വെള്ളപൂശുകയും ചെയ്യുന്നവരില്‍ സര്‍ദേശായി മുന്നില്‍തന്നെ ഉണ്ടായിരുന്നു. കോണ്‍ഗ്രസ്സിന് 2014 ല്‍ ഭരണം നഷ്ടപ്പെട്ടതിലും, 2019 ല്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയാത്തതിലും കടുത്ത നിരാശയും അമര്‍ഷവുമുള്ളയാളാണ് സര്‍ദേശായി.