‘കോഴിക്കോട്: പൊതുതാല്പര്യമുള്ള വിഷയത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുകയും സമൂഹത്തെ ഉദ്‌ബോധിപ്പിക്കുകയും ചെയ്യുക എന്ന മാധ്യമ ധര്‍മ്മം നിര്‍വ്വഹിച്ചതിന്റെ പേരില്‍ കോടതി കയറേണ്ടിവന്ന ‘ജന്മഭൂമി’ പത്രത്തിന് നീതിപീഠത്തിന്റെ അംഗീകാരം. മാറാട് കൂട്ടക്കൊലയ്ക്കു മുമ്പ് കേരളം സന്ദര്‍ശിച്ച പാക്ചാരന്‍ മുഹമ്മദ് ഫഹദുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ആദംമുല്‍സിയ്ക്ക് ബന്ധമുണ്ട് എന്നും നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നുമുള്ള വാര്‍ത്തയാണ് കോടതിയിലെത്തിയത്. മാറാട് കൂട്ടക്കൊലയെക്കുറിച്ചന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തലവന്‍ എസ്.പി. സി.എം. പ്രദീപ്കുമാര്‍ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ജന്മഭൂമി വാര്‍ത്തയാക്കിയത്. 2014 മെയ് 2ന് കോഴിക്കോട്ടു നടന്ന മാറാട് ബലിദാന ദിനത്തിലാണ് പ്രദീപ്കുമാര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
വാര്‍ത്ത പ്രസിദ്ധീകരിച്ച ജന്മഭൂമിക്കും ദേശാഭിമാനിക്കും എതിരെ ആദംമുല്‍സി വക്കീല്‍ നോട്ടീസയച്ചു. ദേശാഭിമാനി മാപ്പു പറഞ്ഞു പിന്‍വാങ്ങിയെങ്കിലും വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കാനും കേസ്സിനെ നേരിടാനും ജന്മഭൂമി തയ്യാറായി. കോഴിക്കോട് ജൂഢീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മുല്‍സി സ്വകാര്യഅന്യായം ഫയല്‍ ചെയ്തു. ഈ അന്യായം നിയമപരമായി നിലനില്‍ക്കുന്നതല്ല എന്നു കാണിച്ച് ജന്മഭൂമി ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഈ അന്യായത്തിന്മേലാണ് സ്വകാര്യ അന്യായം നിയമപരമായി നിലനില്‍ക്കില്ല എന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.സോമശേഖരന്‍ വിധിച്ചത്.
പൊതുനന്മയ്ക്കായി സത്യം വെളിപ്പെടുത്തുന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണെന്നു വിധിച്ച ഹൈക്കോടതി വളരെ ഗൗരവമാര്‍ന്ന ഒരു നിരീക്ഷണം നടത്തുകയുണ്ടായി. കടലില്‍ കുളിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ കരയില്‍ കളഞ്ഞുപോയി എന്ന അന്യായക്കാരന്റെ നിലപാട് പോലീസ് കര്‍ശനമായി പരിഗണിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം രാജ്യത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയെ അതു കാര്യമായി ബാധിക്കുന്നതാണെന്നും കോടതി വിലയിരുത്തി.
ദേശസുരക്ഷയെയും സാമൂഹ്യബന്ധങ്ങളെയും ബാധിക്കുന്നതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മാധ്യമങ്ങള്‍ക്ക് വലിയ ഭീഷണി നേരിടേണ്ടിവരുന്നുണ്ട്. നിയമപരമായ കുരുക്കില്‍പെടുത്തി സത്യം പുറത്തുകൊണ്ടുവരുന്നതില്‍ നിന്നു അവരെ വിലക്കാന്‍ ശ്രമിക്കുന്നു. ദേശാഭിമാനി പത്രം ഇത്തരക്കാര്‍ക്കു മുമ്പില്‍ മാപ്പിരന്നു പിന്മാറിയപ്പോഴാണ് ജന്മഭൂമി നിയമവഴിയിലൂടെ മാധ്യമധര്‍മ്മം നിര്‍വ്വഹിക്കുക എന്ന അവകാശം സ്ഥാപിച്ചെടുത്തത്.