അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കേസരിയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ എന്നെ ഏറ്റവും സ്പര്‍ശിച്ച ലേഖനം മാധവ് ശ്രീ എഴുതിയ ‘മുറിഞ്ഞുപോയ വാല്‍” (ലക്കം 32, ആഗസ്റ്റ് 7, 2020) എന്ന ലേഖനമാണ്. ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയകളില്‍ ഞാന്‍ പ്രതികരിച്ചിട്ടുണ്ടെങ്കിലും എനിക്ക് എഴുതാനുള്ള ധൈര്യമുണ്ടായിരുന്നില്ല. എല്ലാ സമൂഹങ്ങളും മുന്നോട്ട് പോകുന്നത് പരിഷ്‌കരണങ്ങളിലൂടെ മാത്രമാണ്. പരിഷ്‌കരണങ്ങളില്ലാത്ത സമൂഹം ജഡിലമായി നശിച്ചുപോകും. പാശ്ചാത്യ ലോകം നവോത്ഥാനം, മതനവീകരണം എന്നിവയിലൂടെ കടന്നുവന്നാണ് ആധുനികവല്‍ക്കരിക്കപ്പെട്ടത്.
ഇന്ത്യക്ക് അതിപ്രാചീനമായ ഒരു സംസ്‌കാരമുണ്ടായിരുന്നു. എന്നാല്‍ 10-ാം നൂറ്റാണ്ടോടുകൂടി മുസ്ലിം ആക്രമണങ്ങളുണ്ടാവുകയും 18-ാം നൂറ്റാണ്ടിന്റെ മദ്ധ്യകാലംവരെ നാം മുസ്ലിം അധിനിവേശത്തിനും അതിനുശേഷം ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിനും വിധേയരാവുകയും ചെയ്തു. സ്വന്തമായി ഒരു സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനം നടത്താന്‍ കഴിയാതെ ഹിന്ദുസമൂഹം അനാചാരങ്ങളില്‍ കുടുങ്ങിപ്പോയി. ഇസ്ലാമിക അധിനിവേശകാലത്ത് പരിഷ്‌കരണങ്ങളേക്കാള്‍ പ്രതിരോധത്തിലായിരുന്നു ഹിന്ദുസമൂഹം. ഒട്ടൊന്നാശ്വസിച്ചത് ബ്രിട്ടീഷ് ഭരണകാലത്താണ്. ആദ്യം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ ആധിപത്യത്തിലായിരുന്നു നമ്മുടെ രാജ്യം. കോളനിവല്‍ക്കരണത്തിന്നെതിരായ ചെറുത്തുനില്‍പ്പിനെതുടര്‍ന്ന് (ഒന്നാം സ്വതന്ത്ര്യസമരം 1857) 1858ല്‍ ബ്രിട്ടീഷ് രാജ്ഞി ഇന്ത്യാഭരണം ഏറ്റെടുത്തു. ഈ ഘട്ടം മുതല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ കീഴിലായിരുന്ന നമ്മുടെ രാജ്യം ചില സ്വാതന്ത്ര്യങ്ങളുടെ ഗുണഭോക്താക്കളായി.
ബ്രിട്ടീഷുകാര്‍ തങ്ങളുടെ കോളനിഭരണം സനാതനമായി നിലനിര്‍ത്തണമെന്ന് ആഗ്രഹിച്ചു. അതിന്റെ ഭാഗമായി ഇന്ത്യക്കാരുടെ ചരിത്രവും സംസ്‌കാരവും പഠിക്കേണ്ടത് അവരുടെ സാമ്രാജ്യനിലനില്പിന് അത്യാവശ്യമായി വന്നു. അങ്ങിനെയാണ് ഇന്ത്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും ഭാഷകളുമെല്ലാം പഠനവിഷയമായത്. അവര്‍ നമ്മുടെ പൈതൃകമായ സംസ്‌കൃതത്തെ കണ്ടെത്തുകയും ഈ കണ്ടെത്തല്‍ നവോത്ഥാന കാലഘട്ടത്തിന് ശേഷമുള്ള ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തമായി ലോകത്തിലെല്ലായിടത്തും ഉല്‍ഘോഷിക്കുകയും ചെയ്തു. സിന്ധുനദീതട സംസ്‌കാരവും വേദകാല സംസ്‌കൃതിയും ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ മഹത്തായ പ്രഖ്യാപനങ്ങളായി. ഹിന്ദുക്കളുടെ അഭിമാനബോധം ഉണര്‍ന്നു തുടങ്ങി. സാമ്രാജ്യഭരണം എന്നെന്നേക്കുമായി നിലനിര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ച സാംസ്‌കാരിക-ചരിത്രപഠനങ്ങള്‍ ഇന്ത്യന്‍ ജനതയില്‍ മറിച്ചൊരുഫലം അപ്രതീക്ഷിതമായി ഉണ്ടാക്കി. അങ്ങിനെയാണ് രാജാറാം മോഹന്റായ് 19-ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ തുടങ്ങിയ പരിഷ്‌കരണ പ്രസ്ഥാനം ബ്രിട്ടീഷ് രാജിനുള്ളില്‍നിന്നുകൊണ്ടുതന്നെ നാം വളര്‍ത്തിയെടുത്തത്. സ്വാമി വിവേകാനന്ദനിലൂടെ അന്തര്‍ദ്ദേശീയ രംഗത്ത് തന്നെ തല ഉയര്‍ത്തിനിന്ന ഇന്ത്യയുടെ പാരമ്പര്യ സ്രോതസ്സിന്റെ ശക്തി തിലകനിലൂടെ, ഗാന്ധിജിയിലൂടെ വലിയ ദേശീയ പ്രസ്ഥാനമായി മാറി. ശ്രീനാരായണഗുരു, അയ്യങ്കാളി, അംബേദ്കര്‍ എന്നുവേണ്ട എണ്ണമറ്റ ആത്മീയ-രാഷ്ട്രീയ ഗുരുപരമ്പര ഈ ദേശീയ പ്രസ്ഥാനത്തിന് രാഷ്ട്രീയ ഉള്‍ബലത്തിനു പുറമേ സാംസ്‌കാരികവും സാമൂഹ്യവുമായ ഉള്‍ബലം കൂടി നല്‍കി. ബഹുമുഖമായ ഈ പ്രസ്ഥാനം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ഒരു സ്വാതന്ത്ര്യപ്രസ്ഥാനം മാത്രമല്ല, ഹിന്ദുസംസ്‌കാരം ശക്തിപ്രാപിച്ച് ഒരു ദേശ-രാഷ്ട്രശക്തിയായി മാറുന്ന ഉജ്ജ്വല പ്രക്രിയയായിരുന്നു. ദേശീയതയുടെ ഈ ആരോഹണഘട്ടത്തില്‍ ഹിന്ദുസമൂഹത്തില്‍ നിലനിന്നിരുന്ന ഏറ്റവും വലിയ ഇരുണ്ട ശക്തിയായ ജാതീയതയെ ഉന്മൂലനം ചെയ്യാതെ ഈ ദേശീയത ശക്തിപ്രാപിക്കയില്ലെന്ന് കണ്ടറിഞ്ഞ മഹാത്മജി ഹരിജനോദ്ധാരണവും തൊട്ടുകൂടായ്മക്കെതിരായ പ്രസ്ഥാനവും സാംസ്‌കാരിക പരിപാടിയായും രാഷ്ട്രീയ പരിപാടിയായും സമന്വയിപ്പിച്ച് ദേശീയ പ്രസ്ഥാനത്തോടു ചേര്‍ത്തു. ഇങ്ങനെയാണ് പന്തിഭോജനം, ക്ഷേത്രപ്രവേശനം, ഹരിജനങ്ങളുടെ സ്‌കൂള്‍ പ്രവേശനം തുടങ്ങിയ മാര്‍ഗ്ഗങ്ങളുപയോഗിച്ച് ജാതിവ്യവസ്ഥയെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. കേരളത്തിലാണെങ്കില്‍ 1924-ലെ വൈക്കം സത്യഗ്രഹം, 1931-ലെ ഗുരുവായൂര്‍ സത്യഗ്രഹം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ക്ഷേത്രസംബന്ധിയായ പ്രസ്ഥാനങ്ങള്‍ മാത്രമായിരുന്നില്ല. ക്ഷേത്രാരാധനയില്‍ വിശ്വസിച്ചിരുന്ന ഹിന്ദുക്കള്‍ പരമാവധി അയിത്തം ആചരിച്ചിരുന്നത് ക്ഷേത്രങ്ങളിലായിരുന്നു. ഒരിക്കല്‍ ഹരിജനങ്ങള്‍ക്ക് ക്ഷേത്ര പ്രവേശനം സാദ്ധ്യമാക്കിത്തീര്‍ത്താല്‍ തൊട്ടുകൂടായ്മയും ജാതിവ്യവസ്ഥയും അവസാനിക്കുമെന്ന് കേളപ്പജി വളരെ മുന്നേ തന്നെ എഴുതുകയുണ്ടായി.
കെ. കേളപ്പന്‍ നായര്‍ ജാതിനാമം കളഞ്ഞ് വെറും കേളപ്പനായി. മന്നത്ത് പത്മനാഭനും ജാതിനാമം ഉപേക്ഷിച്ചു. എകെജി, കെ.പി.ആര്‍ ഗോപാലന്‍ തുടങ്ങി അക്കാലത്തെ ഒട്ടനേകം നേതാക്കള്‍ ഈ മാതൃക പിന്തുടര്‍ന്നു. സ്വാതന്ത്ര്യം ലഭിക്കുകയും നാം ഭാരതത്തെ പുനര്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന ഘട്ടമാണല്ലോ അപ്പോള്‍.
ഇന്നത്തെ കേരളത്തില്‍ സവര്‍ണ്ണവിഭാഗങ്ങളിലെ മിക്ക യുവജനങ്ങളും ജാതിനാമത്തോടെയാണ് പൊതുരംഗത്തും സാമൂഹ്യ മാദ്ധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടുകാണുന്നത്. ജാതിചിന്ത അന്യാദൃശമാംവിധം മുന്നോട്ട് പോയിരിക്കുന്നു. ഈ അവസരത്തിലാണ് വാലുമുറിക്കുന്നതിനെക്കുറിച്ചുള്ള മാധവ്ശ്രീയുടെ മേല്‍പ്പറഞ്ഞ ലേഖനം കേസരിയില്‍ വരുന്നത്. മാധവ്ശ്രീ എഴുതുന്നു: ”മുമ്പൊരിക്കല്‍ കേരളത്തിലെ തലമുതിര്‍ന്ന സംഘ പ്രചാരകന്മാരില്‍ ഒരാളായിരുന്ന സ്വര്‍ഗ്ഗീയ പി.രാമചന്ദ്രേട്ടന്‍ പങ്കെടുത്ത ഒരു ബൈഠക്കിന്റെ ഓര്‍മ്മകളാണ് അദ്ദേഹം പങ്കുവെച്ചത്. ബൈഠക്കില്‍ ആദ്യം അദ്ദേഹം ഉപസ്ഥിതരായവരോട് സ്വയം പരിചയപ്പെടുത്താനാവശ്യപ്പെട്ടു. ഓരോരുത്തരായി എഴുന്നേറ്റ് പരിചയപ്പെടുത്താന്‍ തുടങ്ങി. അക്കൂട്ടത്തിലെ ഒരു കിശോര സ്വയംസേവകന്‍ പരിചയപ്പെട്ടപ്പോള്‍ പേരിന്റെ അവസാനമുള്ള ജാതിനാമം കൂടിപറഞ്ഞാണ് പരിചയപ്പെട്ടത്. അതു ശ്രദ്ധിച്ച രാമചന്ദ്രേട്ടന്‍ ശാഖയില്‍ പോകാന്‍ തുടങ്ങിയിട്ട് എത്ര നാളായെന്ന് സ്വയംസേവകനോട് ചോദിച്ചു. സംഘത്തില്‍ എത്തിപ്പെട്ടാല്‍ കുറച്ചുനാളുകള്‍ കഴിയുമ്പോള്‍ നമ്മളും സ്വയം ജാതിവാല്‍ മുറിച്ചുകളയും. ഇദ്ദേഹത്തിന്റെ വാല്‍ ഇതുവരെ മുറിഞ്ഞുപോവാത്തതിനാലാണ് ഈ ചോദ്യം ചോദിക്കുന്നതെന്ന് അര്‍ത്ഥഗര്‍ഭമായി പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും കാര്യം മനസ്സിലായി. ഒരു ഹിന്ദുസംഘടനക്ക് തുടക്കമിട്ട പരംപൂജനീയ ഡോക്ടര്‍ജി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഹിന്ദു സമാജത്തിന്റെ അനൈക്യത്തിന് കാരണമായി നിലനിന്നിരുന്ന ദുഷിച്ച ജാതിവ്യവസ്ഥയായിരുന്നു.”
വീണ്ടും മാധവ്ശ്രീ: ”സംഘത്തിലെത്തുന്നവരുടെ മനസ്സില്‍ നിന്നാണ് ആദ്യം ജാതിചിന്ത പിഴുതെറിയപ്പെടുന്നത്. ഉള്ളില്‍ സംഭവിക്കുന്ന ആ മാറ്റമാണ് പേരിലെ മാറ്റത്തിലൂടെ പുറമേക്കും പ്രതിഫലിക്കുന്നത്.”
നമ്മള്‍ ചുറ്റും കാണുന്നത് വര്‍ദ്ധിച്ചുവരുന്ന ജാതി നാമത്തിന്റെ ഉപയോഗം മാത്രമല്ല, മനസ്സിനുള്ളിലെ വര്‍ദ്ധിച്ചുവരുന്ന ജാതിചിന്തയും തദ്വാരാ ഉണ്ടാകുന്ന ജനകീയമായ അനൈക്യവുമാണ്. ഇത്തരമൊരവസ്ഥയില്‍ ജനങ്ങളുടെ ആശയാഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം ഈ ജാതിചിന്തക്കതീതമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ജനങ്ങള്‍ അറിയേണ്ടത് ആവശ്യമാണ്; ജാതിചിന്ത സംഘത്തിന്റെ അജണ്ടയല്ലെന്ന് ജാതി വിശ്വാസങ്ങള്‍ കൊണ്ടുനടക്കുന്നവരും അറിയേണ്ടതാണ്.
ജാതിയും കമ്മ്യൂണിസ്റ്റുകാരും
കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചേടത്തോളം ജാതി ഫ്യൂഡല്‍ കാലത്തിന്റെ സൃഷ്ടിയാണ്. ഫ്യൂഡലിസം പോകുന്നതോടുകൂടി ഈ സ്ഥാപനവും പോകും. വ്യവസായവല്‍ക്കരണത്തോട് കൂടി സാമൂഹ്യചലനം – ഒരു ജോലിയില്‍ നിന്നും മറ്റ് ജോലികളിലേക്ക് പോകുന്നവരുടെ സംഖ്യകൂടിവരുമെന്ന് മാര്‍ക്‌സ് കരുതി. വ്യവസായങ്ങളില്‍ എല്ലാ ജാതിക്കാരും വരും. ട്രെയിന്‍യാത്രയില്‍ എല്ലാവരും ഒന്നിച്ചിരിക്കേണ്ടിവരും. അങ്ങിനെ ജാതി അപ്രത്യക്ഷമാകുമെന്നൊരു ധാരണ മാര്‍ക്‌സ് 1858ല്‍ ഇന്ത്യയേക്കുറിച്ചുള്ള ലേഖനങ്ങളില്‍ പ്രകടിപ്പിച്ചിരുന്നു. ഈ ധാരണക്കപ്പുറം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോയിട്ടുമില്ല. ജാതി ഒരു നീചമായ സാമൂഹ്യവ്യവസ്ഥയാണെന്ന് ഗാന്ധിജി നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. 1917ല്‍ തന്നെ ശക്തിയായി തൊട്ടുകൂടായ്മയെ എതിര്‍ത്തിരുന്നു. ഗാന്ധിജി എഴുതി:
”തൊട്ടുകൂടായ്മ ഒരു പാപമാണ്, ഒരു ക്രിമിനല്‍ കുറ്റമാണ്, അവസരം ലഭിച്ചിരിക്കുന്ന ഇപ്പോഴെങ്കിലും ഈ സര്‍പ്പത്തെ ഹിന്ദുമതം നശിപ്പിക്കുന്നില്ലെങ്കില്‍ ഈ സര്‍പ്പം നമ്മെ വിഴുങ്ങും. ഈ മഹാദുരിതം ഭഗവാന്‍ എങ്ങിനെയാണ് അനുവദിച്ചത്? രാവണനൊരു രാക്ഷസനായിരുന്നു; പക്ഷെ തൊട്ടുകൂടായ്മയെന്ന ഈ രാക്ഷസി രാവണനേക്കാള്‍ ഭയങ്കരിയാണ്. മതത്തിന്റെ പേരില്‍ നാം ഈ രാക്ഷസിയെ സേവിക്കുമ്പോള്‍; നമ്മുടെ പാപങ്ങളുടെ ക്രൂരത വളരെ വലുതാണ്. നീഗ്രോകളുടെ അടിമത്തം പോലും ഇതിനേക്കാള്‍ നല്ലതാണ്. ഇത് മതമാണെങ്കില്‍, അങ്ങിനെ ഇതിനെ വിളിക്കാമെങ്കില്‍ ഇത് എന്റെ മൂക്കില്‍ ദുര്‍ഗന്ധമായി കയറുന്നു.”(Gandhiji, Collected works Vol.14, Page.73).
ഗാന്ധിജി തൊട്ടുകൂടായ്മയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഗാന്ധിജി എപ്പോഴും ഒരു കാലഘട്ടത്തില്‍ നടപ്പില്‍ വരുത്താന്‍ കഴിയുന്ന ആശയങ്ങളെയാണ് മുന്നോട്ട് വെച്ചിരുന്നത്. 1917ല്‍ തൊട്ടുകൂടായ്മക്കെതിരെ പറയുക മാത്രമല്ല 1920ലെ നാഗ്പൂര്‍ കോണ്‍ഗ്രസ്സില്‍ തൊട്ടുകൂടായ്മക്കെതിരായ സമരം ദേശീയ രാഷ്ട്രീയ പരിപാടിയായി ഗാന്ധിജി കൊണ്ടുവരികയും ചെയ്തു.
തൊട്ടുകൂടായ്മക്കെതിരായ പ്രസ്ഥാനത്തോട് എതിര്‍പ്പ്
ഇന്നു നവോത്ഥാനത്തിന്റെ പൈതൃകം അവകാശപ്പെടുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍. ശ്രീനാരായണഗുരുവും അയ്യങ്കാളിയും മറ്റും തുടങ്ങിവെച്ച നവോത്ഥാന പ്രസ്ഥാനത്തെ കേളപ്പജിയും മന്നത്തു പത്മനാഭനും മറ്റും വൈക്കം സത്യഗ്രഹത്തിലൂടെയും ഗുരുവായൂര്‍ സത്യഗ്രഹത്തിലൂടെയും മുന്നോട്ടു കൊണ്ടുപോയി. ഈ പ്രസ്ഥാനത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന എ.കെ.ഗോപാലനും പി.കൃഷ്ണപിള്ളയും പങ്കുചേര്‍ന്നിരുന്നു. ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ രണ്ട് പേരും കാര്യമായ പങ്ക് വഹിച്ചിരുന്നു. ഇത് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗം എന്ന നിലക്കായിരുന്നു. പക്ഷെ ഈ പൈതൃകം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അവകാശപ്പെടാനാകില്ല. കാരണം 1934ല്‍ കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യരൂപമായ കേരളകോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകൃതമായി. ഇത് 1934 മെയ് മാസം ആയിരുന്നു. പക്ഷേ ഈ രൂപീകരണത്തിന് മുമ്പുതന്നെ റഷ്യയെ പുകഴ്ത്തിക്കൊണ്ടുള്ള ലേഖനങ്ങള്‍ കേരളകോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് മിക്കവാറും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയി മാറിക്കൊണ്ടിരുന്ന ഈ പാര്‍ട്ടിയുടെ നേതാവായിരുന്ന പി.കൃഷ്ണപിള്ള അദ്ദേഹത്തിന്റെ നവോത്ഥാന പരിശ്രമങ്ങളെ പരിഹസിക്കുന്ന സമീപനം സ്വീകരിക്കാന്‍ തുടങ്ങി. 1934 ജൂലായ് 11-ാം തീയതിയിലെ മാതൃഭൂമി ദിനപത്രത്തില്‍ അദ്ദേഹം എഴുതി:
”കോണ്‍ഗ്രസ്സിന്റെ ഇന്നത്തെ നേതൃത്വവും സമരപരിപാടികളും നാടിന്റെ പുരോഗതിക്ക് പര്യാപ്തമല്ലെന്ന് വ്യക്തമായിട്ടുണ്ട്. ബഹുജനസംഘടനയെന്ന മാര്‍ഗ്ഗത്തില്‍ കൂടെ ചരിക്കുവാന്‍ ഗാന്ധിജിക്കും ഗാന്ധിസത്തിനുമുള്ള പ്രാപ്തി അവസാനിച്ചിരിക്കുന്നു എന്നാണ് പറയേണ്ടത്. ഖദര്‍, മദ്യവര്‍ജ്ജനം, അയിത്തോച്ചാടനം – ഈ പഴയ പല്ലവിതന്നെയേ ഇന്നത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ചൂണ്ടിക്കാണിക്കാനുള്ളു.”
ഇവിടെ കൃഷ്ണപിള്ള ആക്രമിക്കുന്ന പരിപാടികളെ നോക്കുക – അയിത്തോച്ചാടന പരിപാടിയാണ് അവയിലൊന്ന്. ജാതിനിര്‍മ്മാര്‍ജ്ജനം ഒരു പ്രധാന കര്‍ത്തവ്യമായി നടപ്പാക്കുന്ന ഗാന്ധിജിയെയാണ് കൃഷ്ണപിള്ള ആക്രമിക്കുന്നത്. സഖാക്കള്‍ക്ക് എന്തു പറയാനുണ്ട് ഈ കാര്യത്തില്‍?
കൃഷ്ണപിള്ള ഈ ലേഖനത്തിലൂടെ ആവശ്യപ്പെടുന്നത് അയിത്തോച്ചാടന പ്രവൃത്തികളവസാനിപ്പിക്കാനാണ്. 1935 അവസാനം കൃഷ്ണപിള്ളയും ഇ.എം.എസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് 1936 കാലത്തെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം മുഴുവന്‍ ഒളിവിലിരിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്താല്‍ നിയന്ത്രിതമായിരുന്നു. 1936 ജൂണ്‍ മാസം നടത്തപ്പെട്ട കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ കമ്മ്യൂണിസ്റ്റ് നിലപാടുകള്‍ അദ്ധ്യക്ഷനായിരുന്ന എ.കെ.പിള്ളയുടെ നാവിലൂടെ പുറത്തുവന്നു. അദ്ദേഹം പറഞ്ഞു:
”ഹിന്ദുവായ പുലയന്റെ വിശപ്പിനും ക്രിസ്ത്യാനിയുടെ വിശപ്പിനും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്? അധഃകൃതരുടെ എല്ലാ അവശതകളുടേയും അടിസ്ഥാനം അവരുടെ സാമ്പത്തിക നിസ്സഹായാവസ്ഥയാണ്…” ”ഹരിജനങ്ങളും മറ്റ് അവര്‍ണ്ണ ഹിന്ദുക്കളും ഹിന്ദുമതം ഉപേക്ഷിച്ച് ഇതരമതങ്ങളിലേതിലെങ്കിലും ചേര്‍ന്നുകളയുമോ എന്നും അങ്ങിനെ ഹൈന്ദവരുടെ സംഘടിതശക്തിക്ക് കോട്ടം സംഭവിച്ചേക്കുമോ എന്നുള്ള ഒരു ഭയവും അങ്ങിനെ ഒരു സ്ഥിതിവരാതിരിക്കാനുള്ള ഉല്‍ക്കണ്ഠയും മാത്രമാണ് ഹരിജനസംഘക്കാരെ പ്രേരിപ്പിക്കുന്നത്” (മാതൃഭൂമി ദിനപത്രം, 17 ജൂണ്‍ 1936). ഈ രീതിയില്‍ ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും ജാതി ഉന്മൂലനപരിപാടികള്‍ക്കും എതിരെ ഒരു വന്‍വെല്ലുവിളിയാണ് സ്വാതന്ത്ര്യത്തിനുമുമ്പ് സോഷ്യലിസ്റ്റുകാരും – കമ്മ്യൂണിസ്റ്റുകാരും ഉയര്‍ത്തിയത്. എന്നാല്‍ ഹിന്ദുഐക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ സംഘടനകളെ സംബന്ധിച്ചേടത്തോളം ജാതിവിഭജനം വളരെ ദോഷകരമായ ഒന്നാണ്. ജാതിബോധവും ജാതിനാമത്തിന്റെ നിരന്തരമായ ഉപയോഗവും തുല്യതാ ബോധത്തിന് ഹാനികരമാണ്. 1789 ലെ ഫ്രഞ്ചുവിപ്ലവകാലത്ത് ഉയര്‍ന്നുവന്ന മഹത്തായ മുദ്രാവാക്യങ്ങളാണ് സാഹോദര്യം, തുല്യത, സ്വാതന്ത്ര്യം എന്നിവ. നമ്മുടെ ഭരണഘടനയിലും ഈ ആശയങ്ങള്‍ തന്മയത്വത്തോടെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഹിന്ദുദേശീയത എന്ന നമ്മുടെ മുദ്രാവാക്യം ജാതിയതയുടെ ഉന്മൂലനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ദേശീയ ഐക്യത്തിനും ഹിന്ദുസമാജത്തിന്റെ ദൃഢതക്കും ജാതി ഉന്മൂലനം ചെയ്യപ്പെടേണ്ട ഒരു ദുരവസ്ഥയാണ്. ആവശ്യമില്ലാതെ നാം ഈ ദുര്‍ഭൂതത്തെ വീണ്ടും വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാതിരിക്കാന്‍ ദത്തശ്രദ്ധരായിരിക്കേണ്ടതാണ്.