Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

രാഷ്ട്രവഞ്ചനയുടെ നൂറുവര്‍ഷങ്ങള്‍

കാ.ഭാ. സുരേന്ദ്രന്‍

Print Edition: 11 December 2020

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ആരംഭിക്കുന്നത് ഭാരതവിരുദ്ധതയില്‍ നിന്നാണ്. അവിശ്വാസികള്‍ ഭരിക്കുന്ന ഭാരതം ദാറുള്‍ ഹറബ് ആണെന്നും അതിനാല്‍ ഇസ്ലാമിക മതമനുസരിച്ച് ഭരണം നടത്തുന്ന ദാറുള്‍ ഇസ്ലാമിലേക്ക് പലായനം ചെയ്യണമെന്നും ഭാരതീയ മുസ്ലീങ്ങളില്‍ വലിയൊരു വിഭാഗം തീരുമാനിച്ചു. അങ്ങനെ പലായനം ചെയ്യുന്നതിനെയാണ് ഹിജ്‌റ എന്നു പറയുന്നത്. ഹിജ്‌റ പ്രസ്ഥാനത്തിന്റെ പേരില്‍ 1920ല്‍ ആയിരക്കണക്കിന് മുസ്ലീങ്ങള്‍ അഫ്ഗാനിസ്ഥാനിലേക്ക് പലായനം ചെയ്തു. അവര്‍ മുജാഹിര്‍ എന്നറിയപ്പെടുന്നു. അനേകായിരങ്ങളുടെ പ്രവാഹം കണ്ട് അഫ്ഗാന്‍ സര്‍ക്കാര്‍ അത് നിരോധിച്ചു. (ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്ന് പാകിസ്ഥാനും ബംഗ്ലാദേശും ഉണ്ടാകുമായിരുന്നില്ല) ഹിജ്‌റ നടത്തിയവരില്‍ കുറെപേര്‍ താഷ് ക്കന്റിലെത്തി. അവരില്‍ ചിലരെ ചേര്‍ത്തിട്ടാണ് 1920 ഒക്ടോബര്‍ 17 ന് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആദ്യ ഇന്ത്യന്‍ ഘടകം രൂപീകരിച്ചത്.

ഭാരത വിരുദ്ധതയില്‍ നിന്നാണ് ഇവിടുത്തെ പാര്‍ട്ടിയുടെ ജനനം. ജന്മ സ്വഭാവം ഒരിക്കലും പാര്‍ട്ടി ഉപേക്ഷിച്ചില്ല. അന്നുതൊട്ടിന്നോളം ഭാരതവിരുദ്ധതയാണ് പാര്‍ട്ടിയുടെ ആത്മാവും ആദര്‍ശവും. അതേ ഭാരതവിരുദ്ധത കൈമുതലായ മത തീവ്രവാദികളുടെ കൈകളില്‍ത്തന്നെ നൂറാം വര്‍ഷത്തില്‍ അത് എത്തി ഒടുങ്ങുന്ന കാഴ്ചയാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ദേശീയബോധവും നമ്മുടെ സംസ്‌കാരത്തിലും പൈതൃകത്തിലും അഭിമാനവുമുള്ള ആരെങ്കിലും ആ പ്രസ്ഥാനത്തില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ ഈ സന്ദര്‍ഭത്തിലെങ്കിലും ഭാരതവിരുദ്ധതയുടെ വേരുകള്‍ അറുത്ത് ഈ നാടുമായി ഇഴുകിച്ചേരേണ്ടതാണ്.

ഭാരതത്തില്‍ നടന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആദ്യയോഗം 1925 ഡിസംബര്‍ 28, 29, 30 എന്നീ തീയതികളില്‍ കാണ്‍പൂരിലായിരുന്നു. വിവിധ പ്രദേശങ്ങളില്‍ സ്വതന്ത്രമായി രൂപവല്ക്കരിക്കപ്പെട്ട കമ്മ്യൂണിസ്റ്റു ഗ്രൂപ്പുകളുടെ യോഗമാണ് അവിടെ നടന്നത്. സത്യഭക്തന്‍ എന്നൊരാളാണ് ആ യോഗം വിളിച്ചു ചേര്‍ത്തത്. യോഗം സംബന്ധിച്ച അറിയിപ്പ് 1924 സപ്തംബര്‍ 5ന് ഹിന്ദി ദിനപത്രമായ ‘ആജി’ല്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.
യോഗത്തിലെ ഒരു പ്രധാന ചര്‍ച്ചാവിഷയം പാര്‍ട്ടിയുടെ പേരിനെ സംബന്ധിച്ചായിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി എന്നു വേണമെന്നായിരുന്നു സംഘാടകനായ സത്യഭക്തന്റെ നിര്‍ദ്ദേശം. കാരണം കമ്മ്യൂണിസ്റ്റ് ആശയം വൈദേശികമാണെങ്കിലും അതിന്റെയൊരു ദേശീയപക്ഷമാണ് ഇവിടെ വേണ്ടത്. ഇവിടുത്തെ ചരിത്രവും സംസ്‌കാരവും ഉള്‍ക്കൊള്ളുന്ന ഒരു ഇന്ത്യന്‍ രൂപം. സ്വാഗതസംഘം ചെയര്‍മാന്‍ ഹസ്രത് മൊഹാനിക്കും സമ്മേളനാദ്ധ്യക്ഷന്‍ ശിങ്കാരവേലുച്ചെട്ടിയാര്‍ക്കും അതേ അഭിപ്രായമായിരുന്നു. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത മിക്കവരും അതിനെ എതിര്‍ത്തു. ദേശീയമായി ചിന്തിക്കുന്നത് സങ്കുചിതമാണ്. കമ്മ്യൂണിസം അഭിസംബോധന ചെയ്യുന്നത് ലോക തൊഴിലാളി വര്‍ഗത്തെയാണ്. മുഴുവന്‍ ലോകത്തെയുമല്ല, ലോകത്തിലെ വിവിധ ദേശീയതകളെയുമല്ല. അതിനാല്‍ ലോക കമ്മ്യൂണിസത്തിന്റെ ഇന്ത്യന്‍ ബ്രാഞ്ചാണ് രൂപീകരിക്കേണ്ടത്. ചൂടേറിയ ചര്‍ച്ചയും തര്‍ക്കവും വാക്കേറ്റവും ഉണ്ടായി. ഇന്ത്യന്‍ പക്ഷം പിടിക്കാന്‍ അധികം ആള്‍ക്കാര്‍ ഉണ്ടായില്ല. ഒടുവില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേരു സ്വീകരിച്ചു; ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്നു പറയുന്നതുപോലെ. ദേശീയ കമ്മ്യൂണിസ്റ്റ് എന്ന ആശയം തിരസ്‌ക്കരിക്കപ്പെട്ടു. നിരാശനായ സത്യഭക്തന്‍ പുറത്താക്കപ്പെട്ടു. പിന്നീട് ദേശീയ കമ്മ്യൂണിസം സ്വപ്‌നം കണ്ട ആ മനുഷ്യനെ ആരും കണ്ടതില്ല. കൊന്നുകളഞ്ഞു എന്നു പറയപ്പെടുന്നു. (ദേശീയത പറയുന്നവരെ ഉന്മൂലനം ചെയ്യുന്ന പതിവ് അന്ന് ആരംഭിച്ചതാവാം)

ദേശീയതയുടെ പ്രശ്‌നം പിന്നീട് ഉയര്‍ന്നു വന്നത് പാര്‍ട്ടിക്ക് കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നതിന് ഒരു സംഘടന രൂപവല്ക്കരിച്ചതിനു ശേഷമാണ്. 1938 ല്‍ കല്യാശ്ശേരി യുവജന വായനശാലയില്‍ വച്ചാണ് ആലോചനായോഗം നടന്നത്. പി. കൃഷ്ണപിള്ളയായിരുന്നു യോഗം വിളിച്ചു ചേര്‍ത്തത്. കൃഷ്ണപിള്ളയെ കൂടാതെ സ്വാതന്ത്ര്യസമര സേനാനി കെ.ഏ. കേരളീയനായിരുന്നു മറ്റൊരു മുതിര്‍ന്ന വ്യക്തി. സോവിയറ്റു യൂണിയനിലെ ‘യങ് പയനിയര്‍’ എന്ന സംഘടനയുടെ പകര്‍പ്പ് എന്ന നിലക്കായിരുന്നു സംഘടിപ്പിച്ചത്. അവിടുത്തെ ആലോചനയുടെ ഫലമായി 1938 ഡിസംബര്‍ 28ന് നാലുമണിക്ക് കല്യാശ്ശേരിയിലെ വിദ്യാലയത്തില്‍ വച്ച് കുട്ടികളുടെ സംഘടന ആരംഭിച്ചു. പേരു നിര്‍ദ്ദേശിച്ചത് ദേശീയ വാദിയായിരുന്ന കേരളീയനാണ്. ‘ബാലഭാരതസംഘം’ എന്നാണ് പേരിട്ടത്. പിന്നീട് 1943ല്‍, രണ്ടാം ലോകയുദ്ധവേളയില്‍ സോവിയറ്റു യൂണിയനുവേണ്ടി പ്രകടനങ്ങളും കലാപരിപാടികളും നടത്തുന്ന വേളയില്‍ ബാല ഭാരതസംഘം എന്ന പേരിലെ ഭാരതം എടുത്തു കളഞ്ഞ്, ‘ബാലസംഘ’മായി. കാരണം ഭാരതം എന്നത് കമ്മ്യൂണിസ്റ്റ് സങ്കല്പത്തിനു സ്വീകാര്യമായിരുന്നില്ല. 1938 നും 1943 നും ഇടയ്ക്ക് ഈ സംഘടന സജീവമല്ലാതിരുന്നതുകൊണ്ടാണ് അതിനിടയില്‍ ‘ഭാരതത്തെ’ ഉപേക്ഷിക്കാന്‍ തീരുമാനിക്കാതിരുന്നത്.

പിന്നീട്, കമ്മ്യൂണിസ്റ്റുകള്‍ ഭാരത വിരുദ്ധതയുടെ നിലപാടെടുത്തത് ക്വിറ്റിന്ത്യാ സമരകാലത്താണ്. 1942 ആഗസ്റ്റ് 8 ന് ബോംബെയില്‍ ഏ.ഐ.സി.സി.യുടെ സമ്മേളനത്തില്‍ ക്വിറ്റ് ഇന്ത്യ പ്രമേയം ചര്‍ച്ച ചെയ്ത് വോട്ടിനിട്ടു. ആകെ 13 പേരാണ് എതിര്‍ത്തു വോട്ടു ചെയ്തത്. അതില്‍ പന്ത്രണ്ടും കമ്മ്യൂണിസ്റ്റ് പശ്ചാത്തലം ഉള്ളവരായിരുന്നു. പതിമൂന്നാമന്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ പിതാവും. (വി.ആര്‍.കൃഷ്ണനെഴുത്തച്ഛന്‍, മാതൃഭുമി,1996 ആഗസ്റ്റ് 15)

അവിടെയും അവര്‍ അവസാനിപ്പിച്ചില്ല, ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകൊടുക്കുകയും അതിന്റെ പ്രതിഫലമായി ബ്രിട്ടീഷുകാരില്‍ നിന്ന് വന്‍തുക കൈപ്പറ്റുകയും അവര്‍ക്കുവേണ്ടി ചാരപ്പണി ചെയ്യുകയും ചെയ്തു. ബോംബെയിലെ പാര്‍ട്ടി ആസ്ഥാനം അങ്ങനെ പണിതതാണ്. ജാപ്പ് വിരുദ്ധ പ്രചാരണം എന്ന പേരില്‍ ബ്രിട്ടീഷ് അനുകൂല നാടകങ്ങളും കലാപരിപാടികളും നാട്ടിലെമ്പാടും അവതരിപ്പിച്ചു. ബ്രിട്ടീഷ് ഭരണത്തിനു ദോഷം വരുത്തുന്ന ഒരു സമരവും നടത്തരുതെന്നു തീരുമാനിച്ചു. സര്‍ക്കാര്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ അധികജോലി എടുക്കാനും തീരുമാനിച്ചു. മാത്രമല്ല, ബ്രിട്ടീഷുകാര്‍ക്കു വേണ്ടി യുദ്ധം ചെയ്യാന്‍ പട്ടാളക്കാരായി നിരവധി സഖാക്കള്‍ വിവിധ രാജ്യങ്ങളിലേക്കു പോവുകയും ചെയ്തു.

അടുത്ത അവസരം 1942 സപ്തംബറില്‍ത്തന്നെയാണ്. ആ മാസം നടന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റിയാണ് മുസ്ലീംലീഗിന്റെ പാകിസ്ഥാന്‍ വാദത്തിനു പിന്തുണ കൊടുക്കാനും വിഭജന വാദത്തിനു താത്വികാടിത്തറ കൊടുക്കാനും പ്രമേയം പാസ്സാക്കിയത്. ഭാരതം എന്ന പ്രാചീന രാഷ്ട്രം നിലനില്ക്കരുതെന്നും വിവിധ കഷണങ്ങളായി ചിതറിത്തെറിക്കണമെന്നും ആയിരുന്നു പാര്‍ട്ടിയുടെ ആഗ്രഹവും പ്രവര്‍ത്തനവും. അതു പൂര്‍ണമായി വിജയിപ്പിച്ചെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ലെങ്കിലും ആ മോഹം ഇപ്പോഴും അവര്‍ കൊണ്ടുനടക്കുന്നു. അതുകൊണ്ടാണ് ദേശീയ ഐക്യത്തിന് ഇണങ്ങുന്ന തീരുമാനങ്ങളോ നിയമങ്ങളോ വരുമ്പോള്‍ ശക്തിയായി എതിര്‍ക്കുന്നതും ഫെഡറലിസത്തെപ്പറ്റി വാചാലരാവുന്നതും. ഫെഡറലിസത്തെപ്പറ്റി അവര്‍ എപ്പോഴും ചര്‍ച്ച ചെയ്യുന്നത് ജനാധിപത്യ താല്പര്യം കൊണ്ടല്ല. കാരണം കമ്മ്യൂണിസ്റ്റു ഭരണത്തില്‍ ജനാധിപത്യം അംഗീകരിച്ചിട്ടില്ലല്ലോ. അതുകൊണ്ടാണ് അവര്‍ അതിനെ ബൂര്‍ഷ്വാ ജനാധിപത്യമെന്നു അധിക്ഷേപിക്കുന്നത്.

ക്വിറ്റിന്ത്യാ സമരത്തെ മാത്രമല്ല അവര്‍ ഒറ്റിയത്. സുഭാഷ് ചന്ദ്രബോസിനെതിരെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ ആര്‍മിക്കെതിരെയും ബ്രിട്ടീഷുകാര്‍ക്കു വേണ്ടി ചാരവൃത്തി ചെയ്തു. പിന്നീട് 2003 ജനുവരി 23 ന് ബുദ്ധദേവ് ഭട്ടാചാര്യ, തങ്ങള്‍ സുഭാഷ് ബോസിനോടു ചെയ്ത ദ്രോഹത്തിനും വഞ്ചനയ്ക്കും പരസ്യമായി മാപ്പു പറഞ്ഞു.

സുഭാഷ് ചന്ദ്രബോസ്
ബുദ്ധദേവ് ഭട്ടാചാര്യ

അതിനെത്തുടര്‍ന്ന് അവര്‍ രാഷ്ട്രവഞ്ചന കാണിച്ചത് സ്വാതന്ത്ര്യത്തിനെതിരെയാണ്. അവര്‍ വിചാരിച്ചതു പോലെ തന്നെ പാകിസ്ഥാന്‍ വിഭജിച്ചു പോയെങ്കിലും ബാക്കി പ്രദേശങ്ങള്‍ ഒന്നിച്ചുനിന്നു. അതിന്റെ അധികാരത്തില്‍ പാര്‍ട്ടിക്ക് പങ്കൊന്നും ലഭിച്ചുമില്ല. അതിനാല്‍ അവര്‍ സ്വതന്ത്ര ഭാരത സര്‍ക്കാരിനെ സായുധവിപ്ലവത്തിലൂടെ അട്ടിമറിക്കാനും സോവിയറ്റ് മോഡലില്‍ കൂട്ടക്കൊല നടത്തി അധികാരം പിടിച്ചെടുക്കാനും തീരുമാനിച്ചു. അതാണ് കല്‍ക്കട്ട തീസിസ്. പാര്‍ട്ടി നെഹ്‌റു സര്‍ക്കാരുമായി ഏറ്റുമുട്ടി. ആയിരക്കണക്കിന് ആള്‍ക്കാര്‍ മരിച്ചു. വിപ്ലവം അഥവാ രാജ്യദ്രോഹം പരാജയപ്പെട്ടു. അതിനാല്‍ അവര്‍ ആഗസ്റ്റ് 15 കരിദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. മറ്റെല്ലാവരും സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ ഭാരതവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച്, ദേശീയപതാകകള്‍ കത്തിച്ചു. പിന്നീട് അവര്‍ക്കും അധികാരക്കൊതി ഉണ്ടായപ്പോള്‍ മാത്രമാണ് 1956 ല്‍, ഭാരതസ്വാതന്ത്ര്യം അംഗീകരിച്ചത്. രാഷ്ട്ര വഞ്ചനയുടെ അടുത്ത ഘട്ടം 1962 ല്‍ ആണെന്ന് എല്ലാവര്‍ക്കും അറിയുമല്ലോ. ഭാരത-ചൈനാ യുദ്ധവേളയില്‍ അവര്‍ ചൈനക്കു വേണ്ടി ചാരപ്പണി ചെയ്തതിന്റെ പേരില്‍ നെഹ്‌റു സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ നിരോധിച്ചു. എങ്കിലും അവര്‍ ഭാരത വിരോധവും വഞ്ചനയും തുടര്‍ന്നുകൊണ്ടേയിരുന്നു.

ഭാരതം പൊഖ്‌റാനില്‍ വിജയകരമായി അണു പരീക്ഷണം നടത്തിയപ്പോള്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി രൂക്ഷമായി ഭാരതത്തെ അധിക്ഷേപിച്ചു, അപമാനിച്ചു. നാടുനീളെ നീചമായ പ്രചാരണങ്ങള്‍ നടത്തി. യുദ്ധക്കൊതിയെന്ന് കളിയാക്കി. എന്നാല്‍ ചൈന അണു പരീക്ഷണം നടത്തിയപ്പോള്‍ ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജ് നിറഞ്ഞ അഭിമാനം പ്രകടിപ്പിച്ചു. സാമ്രാജ്യത്വത്തിനെതിരായ മുന്നേറ്റമെന്ന് വിളംബരം നടത്തി. ചൈനയുടെ വാഴ്ത്തു പാട്ടുകള്‍ പാര്‍ട്ടി നേതാക്കളെല്ലാം പാടി. ചൈനീസ് ഭരണാധികാരികളെ വാനോളം പുകഴ്ത്തി. ഒരേ കാര്യത്തിന്റെ പേരില്‍ മാതൃരാജ്യത്തെ അപമാനിക്കുകയും ശത്രു രാജ്യത്തെ വാഴ്ത്തുകയും ചെയ്യുന്ന ഈ മനോഭാവത്തെ എന്തു പേരിട്ടു വിളിക്കണം? ഭാരതത്തെ നിരന്തരം വഞ്ചിക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടി ചരിത്രത്തിന്റെ മറ്റൊരു ഏടായിരുന്നു ഇരു രാജ്യങ്ങളുടെയും അണുശക്തി പരീക്ഷണം.

ഇതിനിടയില്‍ ചെറിയചെറിയ അവസരങ്ങളിലെല്ലാം ദേശീയവിരുദ്ധ പ്രചാരണങ്ങള്‍ അവര്‍ നടത്തിക്കൊണ്ടേയിരുന്നു. അടുത്ത ഘട്ടം അടിയന്തരാവസ്ഥയിലായിരുന്നു. ഇന്ദിരാഗാന്ധി ഭരണഘടന തള്ളിപ്പറഞ്ഞുകൊണ്ട് ജനാധിപത്യത്തെ കശാപ്പുചെയ്തു. കമ്മ്യൂണിസത്തിലും ജനാധിപത്യം ഇല്ലാത്തതുകൊണ്ട് പാര്‍ട്ടി അടിയന്തരാവസ്ഥയെ പിന്തുണച്ചു. അതിനെതിരായ ഒരു സമരവും നടത്തിയില്ല. സമരം നടത്തിയെന്നും അറസ്റ്റു വരിച്ചുവെന്നും പിണറായി വിജയനടക്കം നുണപറഞ്ഞു പ്രചരിപ്പിക്കുന്നുണ്ട്. അതവരുടെ രാഷ്ട്ര വഞ്ചനയുടെ തുടര്‍പരിപാടി മാത്രമാണ്. പിണറായിയെയും മറ്റും അറസ്റ്റ് ചെയ്തതും മര്‍ദ്ദിച്ചതും അടിയന്തരാവസ്ഥക്കാലത്ത് ആയിരുന്നുവെങ്കിലും സമരത്തിന്റെ പേരിലായിരുന്നില്ല. പാര്‍ട്ടി അങ്ങനെയൊരു സമരപരിപാടി പ്രഖ്യാപിച്ചിട്ടുമില്ല. അല്ലെങ്കില്‍ അവര്‍ പറയട്ടെ, സമര തീരുമാനത്തെപ്പറ്റിയും അതു തുടങ്ങിയത് എന്ന്, എവിടെ വച്ച്, ആര് തുടങ്ങി എന്നതിനെപ്പറ്റിയും.

അവരുടെ ദേശീയ വിരുദ്ധതയുടെ മറ്റൊരു തെളിവാണ് വിഘടനവാദികള്‍ നിലനിര്‍ത്തണമെന്ന് നിര്‍ബ്ബന്ധിച്ചു കൊണ്ടിരുന്ന 370-ാം വകുപ്പിനുള്ള പാര്‍ട്ടിയുടെ പിന്തുണ. നരേന്ദ്രമോദി സര്‍ക്കാര്‍ അതെടുത്തു മാറ്റിയെങ്കിലും പാര്‍ട്ടി ഇപ്പോഴും വിഘടനവാദികള്‍ക്കൊപ്പമാണ്.

ഭാരതത്തെ എക്കാലത്തേക്കും വിഭജിച്ചു നിര്‍ത്താന്‍ പോന്ന വിഷയമായിരുന്നു അയോദ്ധ്യ പ്രശ്‌നം. അത് പരസ്പര സഹകരണത്തിലൂടെ പരിഹരിക്കാന്‍ ഇരുകക്ഷികളും ഏതാണ്ടു തീരുമാനമായ അവസരത്തിലാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി രഹസ്യ പിന്തുണ നല്‍കിക്കൊണ്ട് ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. 1942ല്‍ പാകിസ്ഥാന് താത്വികാടിത്തറ നല്‍കിയതുപോലെ കമ്മ്യൂണിസ്റ്റു ചരിത്രകാരന്മാരെക്കൊണ്ട് വ്യാജചരിത്രം പ്രചരിപ്പിച്ചു. അതിലൂടെ അവിടെ മാത്രം ഒതുങ്ങി നിന്നിരുന്ന അയോദ്ധ്യ തര്‍ക്കം മുഴുവന്‍ ഭാരതത്തിലും വ്യാപിപ്പിച്ചു. ഇര്‍ഫാന്‍ ഹബീബിന്റെ നേതൃത്വത്തിലായിരുന്നു പാര്‍ട്ടിക്കുവേണ്ടി വര്‍ഗീയവാദത്തിന് വളരാന്‍പറ്റുന്ന വ്യാജ നിര്‍മ്മിതി നടത്തിയത്. പിന്നീട് രംഗം വഷളാക്കാതെ ഹൈക്കോടതിയും സുപ്രീം കോടതിയും വളരെ ശ്രദ്ധാപൂര്‍വ്വം പ്രശ്‌നം കൈകാര്യം ചെയ്തു. കോടതിക്കു പുറത്ത് പ്രശ്‌നം തീര്‍ക്കാനുള്ള ശ്രമത്തിന് സുപ്രീം കോടതി അനുമതി നല്‍കിയപ്പോള്‍ അതിനെതിരായി പാര്‍ട്ടി വലിയ കലാപം സൃഷ്ടിച്ചു. സമാധാനശ്രമം അവിവേകമെന്നും അപകടമെന്നും പ്രചരിപ്പിച്ചു. കാരണം പാര്‍ട്ടിക്ക് ആവശ്യം വിദ്വേഷവും സംഘര്‍ഷവുമായിരുന്നു. ആ അവസരം നഷ്ടപ്പെട്ടതിനെതിരെ വലിയ തോതിലുള്ള രാജ്യവിരുദ്ധ പ്രചാരണം കമ്മ്യൂണിസ്റ്റു പാര്‍ട്ടി നടത്തി. ആ വഞ്ചന ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ഏറ്റവും ഒടുവിലായി സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ഏറ്റവും ഗുരുതര പ്രശ്‌നങ്ങളിലൊന്നായ അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കുന്നതിനായി പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയപ്പോള്‍ അതിനെതിരെയും രാജ്യ വിരുദ്ധ കലാപം അഴിച്ചുവിട്ടു. മത തീവ്രവാദികളുടെ രാഷ്ട്ര ദ്രോഹപ്രവര്‍ത്തങ്ങള്‍ക്ക് അകമഴിഞ്ഞ് പിന്തുണ നല്‍കി. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും ജിഹാദികളും രാജ്യമാകെ കലാപമഴിച്ചുവിട്ടു. 42 ല്‍ മുസ്ലീങ്ങളെ മുന്‍നിര്‍ത്തി ഭാരതത്തെ വഞ്ചിച്ച അതേ നിലപാടായിരുന്നു 2019 ല്‍ പാര്‍ട്ടി പൗരത്വ ഭേദഗതിയുടെ കാര്യത്തിലും കൈക്കൊണ്ടത്. അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ 1948 മുതല്‍ 2019 വരെ പാര്‍ട്ടി പ്രഖ്യാപിച്ച നിലപാടുകള്‍ക്കെല്ലാം എതിരായിരുന്നു ഇപ്പോള്‍ അവര്‍ എടുത്തത്. രാഷ്ട്ര വഞ്ചനയുടെ പച്ചയായ തെളിവ്.

ദേശീയത, സംസ്‌കാരം, ജനാധിപത്യം തുടങ്ങിയ സങ്കല്പങ്ങളോട് കമ്മ്യൂണിസ്റ്റു പാര്‍ട്ടി യോജിക്കുന്നില്ല. ഏക രാഷ്ട്രം, ദേശീയ ഐക്യം, ഒരു ജനത, ഒരു ഭരണഘടന, ഒരു നിയമം തുടങ്ങിയ ആശയങ്ങള്‍ അവര്‍ക്ക് സഹിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. വിഘടനം, വിദ്വേഷം, വെറുപ്പ്, സംഘര്‍ഷം, ശൈഥില്യം മുതലായവയാണ് പാര്‍ട്ടിയുടെ പ്രാണന്‍. ദേശീയത അവരില്‍ അറപ്പുളവാക്കുന്നു. സാമൂഹിക വിരുദ്ധതയും വിദ്വേഷവുമാണ് മൂലധനം. കഴിഞ്ഞു പോയത് രാഷ്ട്ര വഞ്ചനയുടെ നൂറു വര്‍ഷങ്ങളാണ്. ആ പ്രസ്ഥാനത്തിലുള്ള യുക്തിബോധവും ബുദ്ധിയും നഷ്ടപ്പെട്ടിട്ടില്ലാത്തവര്‍ (അങ്ങനെയൊന്നുണ്ടെങ്കില്‍), സ്വന്തം നാടിനെ സ്‌നേഹിക്കുന്നവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയുമോ?

 

Tags: AmritMahotsavFEATURED
Share51TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies