സംസ്ഥാനത്തെ ധനകാര്യസ്ഥാപനങ്ങള്‍ ഒന്നിനു പിന്നാലെ ഒന്നായി അന്വേഷണം നേരിടുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പുകളില്‍ പങ്കാളിയായ കിഫ്ബിക്ക് പിന്നാലെ കെ.എസ്.എഫ്.ഇയിലും ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രവേശിച്ചിരിക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ ധനകാര്യ സ്ഥാപനങ്ങളുടെ പ്രധാന സവിശേഷത അത് പൊതു ജനങ്ങളുടെ പണവും വിശ്വാസ്യതയും മൂലധനമാക്കിയവയാണ്എന്നതാണ്.
കേരളത്തില്‍ ഒരു കാലത്ത് സജീവമായിരുന്ന ചിട്ടിക്കമ്പനികളും ബ്ലേഡ് കമ്പനികളും തകര്‍ന്നടിഞ്ഞപ്പോഴാണ് കെ.എസ്.എഫ്.ഇയുടെ വളര്‍ച്ചക്ക് തുടക്കമായത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വലിയൊരു ചിട്ടിക്കമ്പനി തന്നെയാണ് ഫലത്തില്‍ ആ സ്ഥാപനം.
ചെയര്‍മാന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ഏഴായിരത്തോളം ജീവനക്കാരും 35 ലക്ഷത്തോളം ഉപഭോക്താക്കളുമുള്ള വലിയൊരു ചിട്ടിക്കമ്പനി. അതിന്റെ വിശ്വാസ്യതയും സുതാര്യതയും കരിനിഴലിലാവുന്നത് ഇതാദ്യം.
സി.എ.ജിയുടെ വാര്‍ഷിക കണക്കെടുപ്പിലാണ് കെ.എസ്.എഫ്.ഇയില്‍ കാര്യങ്ങള്‍ കൃത്യമായല്ല നടക്കുന്നത് എന്ന ആദ്യ സൂചനകള്‍ ലഭിച്ചത്. അതിഗുരുതരമായ അഞ്ച് ആരോപണങ്ങളാണ് കെ.എസ്.എഫ്.ഇയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഉയരുന്നത്.
അതില്‍ ഏറ്റവും പ്രധാനപ്പെട്ട ആരോപണം വലിയ ചിട്ടികളുടെ മറവില്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നുണ്ട് എന്നതാണ്. പ്രതിമാസം ലക്ഷങ്ങള്‍ അടവ് വരുന്ന ചിട്ടികളില്‍ ബിനാമി പേരുകളിലും മറ്റും പലരും വന്‍തോതില്‍ നിക്ഷേപം നടത്തുന്നു.
ചിട്ടികള്‍ പൂര്‍ണ്ണമായും അക്കൗണ്ട് വഴിയാണ് നടക്കുന്നത് എന്നും ആദായനികുതി വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളതുപോലെ അക്കൗണ്ട് വഴി മാത്രമാണ് പണം സ്വീകരിക്കുന്നതെന്നുമാണ് ഈ ആരോപണത്തിന് ചെയര്‍മാന്‍ ഫീലിപ്പോസ് തോമസ് നല്കുന്ന മറുപടി. എന്നാല്‍ കാര്യങ്ങള്‍ ചെയര്‍മാന്‍ വെളിപ്പെടുത്തുന്നത് പോലെയല്ല എന്ന് ഈ സ്ഥാപനത്തില്‍ സ്ഥിരമായി ഇടപാട് നടത്തുന്നവര്‍ക്കറിയാം. വേണ്ടപ്പെട്ടവര്‍ക്ക് എത്ര വലിയ തുകയും പണമായിത്തന്നെ നിക്ഷേപിക്കാന്‍ കഴിയും.
ചിട്ടികളുടെ നടത്തിപ്പ് സംബന്ധിച്ചാണ് മറ്റ് നാല് ആക്ഷേപങ്ങള്‍. സ്ഥാപനത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ച് തന്നെ ആശങ്കയുണ്ടാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വന്‍ തുകക്കുള്ള ചിട്ടികള്‍ ഉദ്യോഗസ്ഥരും വേണ്ടപ്പെട്ടവരും ചേര്‍ന്ന് സ്വന്തം താത്പര്യത്തിന് വേണ്ടി അട്ടിമറിക്കുന്നതായാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.
പ്രവാസി ചിട്ടികള്‍ വഴിയും മറ്റും സ്വരൂപിച്ച കോടികള്‍ കിഫ്ബിയിലേക്ക് വഴിമാറ്റിയെന്ന കണ്ടെത്തലും അതീവ ഗൗരവതരമാണ്. കിഫ്ബി തന്നെ വലിയ പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്ന സമയത്ത് കെ.എസ്.എഫ്.ഇ യുടെ വലിയ തുകകള്‍ കിഫ്ബിയില്‍ നിക്ഷേപിച്ചു എന്നത് നിക്ഷേപകരിലും ആശങ്ക സൃഷ്ടിക്കും.
കിഫ്ബി, കെ.എസ്.എഫ്.ഇ വിവാദങ്ങളില്‍ ഒന്നാം പ്രതിസ്ഥാനത്ത് വരുന്നത് ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്ക് തന്നെയാണ്.
സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ ചട്ടക്കൂട് പ്രകാരം പാലിക്കേണ്ട സാമ്പത്തിക അച്ചടക്കം മറികടക്കാനാണ് കേരളത്തില്‍ എല്‍ ഡി എഫ് ഭരണകൂടം കിഫ്ബിയെ സൃഷ്ടിച്ചത്. സര്‍ക്കാരിന് പരിധിയില്ലാതെ വിദേശ നിക്ഷേപം വാങ്ങാനോ കടമെടുക്കാനോ കഴിയില്ല. കിഫ്ബിയുടെ പേരില്‍ ഇതെല്ലാം ചെയ്യാം. സര്‍ക്കാരിന്റെ ഗ്യാരണ്ടിയും നല്‍കാം. ഇത്തരത്തില്‍ പലയിടത്തുനിന്നായി സമാഹരിച്ച കോടികള്‍ ഇപ്പോള്‍ കിഫ്ബിയുടെ പേരില്‍ പല പദ്ധതികള്‍ക്കായി മുടക്കിയിട്ടുണ്ട്.
എന്നാല്‍ ഇത് പൂര്‍ത്തീകരിക്കണമെങ്കില്‍ ഇനിയും വന്‍തുകകള്‍ ആവശ്യമാണ്.കെ.എസ്.എഫ്.ഇ ഉള്‍പ്പെടെയുള്ള പല ധനകാര്യ സ്ഥാപനങ്ങളുടേയും പണം കിഫ്ബിയിലേക്ക് മാറ്റുന്നത് ഈ സാഹചര്യത്തിലാണ്. കെ.എസ്.എഫ്.ഇ യുടെ സാമ്പത്തിക സ്വാശ്രയത്വം തന്നെ അപകടത്തിലായേക്കാവുന്ന നീക്കമാണിത്. 35 ലക്ഷം ഉപഭോക്താക്കളാണ് കെ.എസ്.എഫ്.ഇക്കുള്ളതെന്നാണ് ചെയര്‍മാന്‍ അവകാശപ്പെടുന്നത്. അതില്‍ത്തന്നെ 25 ശതമാനത്തോളം പ്രവാസികളാണ്. വന്‍തോതിലുള്ള ഹവാല ഇടപാടുകള്‍ നടത്തുന്ന ഒരു ചെറുവിഭാഗത്തെ ഒഴിവാക്കിയാല്‍ ബാക്കിയുള്ളവരേറെയും കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണമാണ് കെ.എസ്.എഫ്.ഇയില്‍ ചിട്ടിയായും സമ്പാദ്യമായും നിക്ഷേപിച്ചിട്ടുള്ളത്. അവരുടെ ആശങ്കകള്‍ അതീവ ഗൗരവമര്‍ഹിക്കുന്നതാണ്.
പ്രവാസി ചിട്ടികളുടെ പേരില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കെ.എസ്.എഫ്.ഇ സമാഹരിച്ചിട്ടുള്ളത് കോടികളാണ്. പ്രവാസി ചിട്ടികളുടെ നടത്തിപ്പില്‍ സുതാര്യതയും വ്യക്തതയുമുണ്ടാകണം. തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറിവരാം. രാഷ്ട്രീയ-ഭരണ സാങ്കേതികത്വത്തിന്റെ നൂലാമാലകളില്‍ കുടുങ്ങി സാധാരണക്കാരായ പ്രവാസികള്‍ ദുരിതമനുഭവിക്കാനിടയാകരുത് എന്നതാണ് വലിയ കാര്യം.
കെ.എസ്.എഫ്.ഇയിലെ റെയ്ഡിനെത്തുടര്‍ന്ന് ഉയര്‍ന്ന രാഷ്ട്രീയ വിവാദങ്ങളില്‍ അത്ഭുതമില്ല എന്നതാണ് വാസ്തവം. സിപി എമ്മിനുള്ളിലെ ചേരിപ്പോരും പിണറായി വിജയനും തോമസ് ഐസക്കും തമ്മിലുള്ള പിണക്കവുമൊന്നും പുതുമയുള്ള വിഷയമേയല്ല.
കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ പതിറ്റാണ്ടുകളായി പലരൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന വ്യക്തിതാത്പര്യങ്ങളുടേയും ചേരിപ്പോരിന്റെയും പുതിയ ഒരധ്യായം എന്നതില്‍ക്കവിഞ്ഞ് അതില്‍ ഒരു പുതുമയുമില്ല.
പക്ഷേ സംസ്ഥാന മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും പരസ്പരം പോരടിക്കുന്ന വിചിത്രമായ കാഴ്ചക്ക് ഈ റെയ്ഡുകള്‍ നിമിത്തമായി. സംസ്ഥാന മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമെന്ന ഭരണഘടനാ തത്വമാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്. ധനകാര്യ വകുപ്പിന് കീഴിലുള്ള കെ.എസ്.എഫ്.ഇയില്‍ ആഭ്യന്തര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് റെയ്ഡ് നടത്തിയതെന്തിന് എന്ന വിചിത്രമായ ചോദ്യമാണ് ഡോ.തോമസ് ഐസക്ക് ഉയര്‍ത്തിയത്.
ഇനി റെയ്ഡിന് വന്നാല്‍ അകത്തു കയറ്റരുത് എന്ന് കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥരോട് താന്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങേയറ്റം പരിഹാസ്യമായ നിലപാടായിരുന്നു അത്. എന്തിനാണ് പരിശോധനയെ ഡോ.ഐസക്ക് ഭയപ്പെടുന്നത്? മറച്ചുവെക്കാനെന്തോ ഉണ്ട് എന്നതാണ് ഡോ. ഐസക്കിനെ ഭയപ്പെടുത്തുന്നത്? റെയ്ഡിനുത്തരവിട്ടത് ഏത് വട്ടനാണ് എന്നുവരെ ചോദിച്ചു ധനകാര്യമന്ത്രി. മുതിര്‍ന്ന നേതാവായ ആനത്തലവട്ടം ആനന്ദനും റെയ്ഡിനെതിരെ രംഗത്ത് വന്നു.
ധനകാര്യമന്ത്രിയുടെ നിലപാടിനെ തള്ളിയും റെയ്ഡിനെ ന്യായീകരിച്ചും മുഖ്യമന്ത്രിയും പരസ്യമായി രംഗത്തെത്തിയതോടെ മന്ത്രിസഭയിലെ ഭിന്നതയാണ് വ്യക്തമായത്. കെ.എസ്.എഫ്.ഇയില്‍ അന്വേഷിക്കേണ്ടതായ കാര്യങ്ങള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി തന്നെ പരസ്യമായി പറഞ്ഞ നിലക്ക് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്കിന് ഇനി ചെയ്യാവുന്ന ഏറ്റവും മാന്യമായ കാര്യം മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് അന്വേഷണവുമായി സഹകരിക്കുക എന്നത് മാത്രമാണ്.