Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ദീപാവലി- പ്രത്യാശയുടെ പ്രകാശഗോപുരം

എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍

Print Edition: 6 November 2020

മാനവരാശിയുടെ ആത്മീയ ശിക്ഷണത്തിന് അനിവാര്യമായ ഉപാധികളായിട്ടാണ് നമ്മുടെ പഴമക്കാര്‍ ആചാര മര്യാദകളും അനുഷ്ഠാനവിധികളും ആഘോഷ വേളകളും സൃഷ്ടിച്ചിട്ടുള്ളത്. കാലാന്തരത്തില്‍ അവയ്ക്ക് ഒട്ടേറെ അപഭ്രംശം സംഭവിക്കുകയോ മറവിയുടെ മാറാലക്കുരുക്കുകളില്‍ പൊടിയണിഞ്ഞ് നിറം മങ്ങുകയോ സംഭവിച്ചിരിക്കാം. എങ്കിലും ഇത്തരം ഉദാസീന സമീപനങ്ങളില്‍ നിന്നും വേര്‍പെടുത്തി ഒരോ ആഘോഷാനുഷ്ഠാനങ്ങളുടേയും ഉദാത്ത മൂല്യങ്ങളും ആദര്‍ശ സംഹിതകളും വര്‍ത്തമാനകാല തലമുറയ്ക്ക് യഥാതഥമായി തനിമയോടെ പകര്‍ന്നു കൊടുക്കുകയെന്നത് വിചാര ശീലന്മാരായ ഏതൊരാളുടെയും പ്രതിബദ്ധതയാണ്. അതിഗഹനങ്ങളായ പ്രപഞ്ചരഹസ്യങ്ങളെ ഗവേഷണാത്മകമായി സംഭരിച്ച് സംരക്ഷിച്ച് വ്യവഹാരരൂപത്തില്‍ സനാതന ഭാരതം ഒരുക്കിയെടുത്തിട്ടുണ്ട്. കുലീനമായ മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യവും സാഫല്യവും എന്താണെന്നും അത് എങ്ങനെ നേടാമെന്നും നേരിടാമെന്നും ഋഷീശ്വരന്മാര്‍ തങ്ങളുടെ അരുളപ്പാടുകളിലൂടെ സുവ്യക്തമാക്കിയ വേദസംഹിതകളും അനുബന്ധ ഗ്രന്ഥങ്ങളും ഹിന്ദുവിന് അനുഗ്രഹമാണ്. നമ്മുടെ വിശേഷ ദിനങ്ങളുടെ വൈശിഷ്ട്യവും ആചരിക്കേണ്ട പ്രകാരവും ശാസ്ത്രീയമായ അടിത്തറയും അവബോധവും അതുവഴിയുള്ള ജീവസന്ധാരണ ഉപായങ്ങളുമെല്ലാം പാരസ്പര്യത്തിന്റെ ഇഴപിരിയാത്ത കണ്ണികളായി അനുവര്‍ത്തിക്കുന്നു. ഈ പാരസ്പര്യ ഭാവത്തില്‍ മനുഷ്യനും ഈശ്വരനും പ്രകൃതിയും സര്‍വ്വ ചരാചരങ്ങളും അഭേദ്യമായി നിലകൊള്ളുന്നു. ഭാരതീയ മഹോത്സവങ്ങളിലെല്ലാം അന്തര്‍ധാരയായി വര്‍ത്തിക്കുന്നത് ധര്‍മ്മാധര്‍മ്മവേദികള്‍ തമ്മിലുളള സംഗരവും സംഘര്‍ഷവുമാണ്. ഈശ്വരാംശമുള്ള നന്മയുടെ പക്ഷം തിന്മയുടെ കറുത്ത വിപത്തിനെ കീഴടക്കുകയും അതു വഴി ഈശ്വരസ്മരണ നിലനിര്‍ത്തി ജീവിതത്തെ വിമലീകരിക്കാന്‍ വേണ്ട ഉപായങ്ങള്‍ വിനിമയം ചെയ്യുകയുമാണ്. ഇത് നമ്മുടെ ആഘോഷങ്ങളുടെ മുഖ്യ തന്തുവായി നിലകൊള്ളുന്നു. ദീപാവലിയും അത്തരം മഹത്തായ ഒരു വെളിപ്പെടുത്തല്‍ നടത്തുന്നുണ്ട്.

തമോമയമായതെന്തും പ്രകാശം ഇല്ലാതാക്കുമെന്ന സാര്‍വ്വലൗകികമായ സന്ദേശമാണ് ദീപാവലി ഉയര്‍ത്തിപ്പിടിക്കുന്നത്. ആര്‍ഷ ഭൂമിയായ ഭാരതം അനാദികാലം മുതല്‍ക്കേ ലോകത്തിനു മുന്നില്‍ പകര്‍ത്തിയ സന്ദേശം വെളിച്ചത്തിന്റേതാണ്. ‘തമസോമാ ജേ്യാതിര്‍ഗമയ’ എന്ന സൂക്തിയുടെ കാന്തിയും പൊരുളും എത്രയോ മഹാ ജ്യോതിസ്സുകളിലൂടെ ലോകത്തെ കേള്‍പ്പിച്ചട്ടുണ്ട്. എന്റെ നാട് ഭാസില്‍ (പ്രകാശത്തില്‍) രമിക്കുന്ന നാടാണെന്ന് ഉച്ഛണ്ഡ ഗര്‍ജ്ജനം നടത്തിയ വിശ്വഭാനു സ്വാമി വിവേകാനന്ദനെ ഓര്‍ക്കുന്നില്ലേ? മറ്റേതൊന്നിനെക്കാളും വെളിച്ചത്തിന്റെ – പ്രകാശത്തിന്റെ – വിജ്ഞാനത്തിന്റെ – പ്രത്യാശയുടെ സന്ദേശം പ്രചരിപ്പിച്ച ഈ നാട്ടില്‍ കാലാതീതവും ദേശാതീതവും വര്‍ഗ്ഗ വര്‍ണ്ണാതീതവുമായി കൊണ്ടാടുന്ന വിശുദ്ധിയുടെ ഉത്സവമാണ് ദീപാവലി. ആസുരികതയ്ക്ക് മേല്‍ മാനവികത കൈവരിച്ച നേട്ടമാണത്. അധര്‍മ്മത്തിന്റെ മേല്‍ ധര്‍മ്മം ദര്‍ശിച്ച വിജയമാണിത്. ഇരുട്ടിനു മേല്‍ വെളിച്ചം നേടിയ വൈഭവമാണത്.

പ്രചുര പ്രചാരങ്ങളായ ഒട്ടേറെ ഐതിഹ്യങ്ങളുടെ നിറം പകരുന്ന ഈ മഹോല്‍സവം ഏകപക്ഷീയമല്ല എന്നൊരു പ്രത്യേകത ഉള്‍ക്കൊള്ളുന്നു. ഉത്തര -ദക്ഷിണ ഭാരതീയര്‍ക്കിടയില്‍ സമ്മിശ്രമായ ആചാര സംഹിതകളും അനുഷ്ഠാന സവിശേഷതകളും ദീപാവലി ഉള്‍ക്കൊള്ളുന്നുണ്ട്. രീതികള്‍ പലതെങ്കിലും ഭാവം-സങ്കല്പം ഏതാണ്ട് ഒന്നുതന്നെ. ദീപാവലി ദീപങ്ങളുടെ ഉത്സവമാണ്; ദീപങ്ങളുടെ ആ വലി (കൂട്ടം). അതായത് വെളിച്ചത്തിന്റെ- സമൃദ്ധിയുടെ – നിറങ്ങളുടെ- വൃദ്ധിയുടെ ഉത്സവം. പരാധീനതകളോ പരിമിതികളോ പ്രാരാബ്ധങ്ങളോ ദര്‍ശിക്കാത്ത ഉള്‍പ്രേരണ. അഞ്ച് നാളുകളില്‍ വ്യത്യസ്ത ഭാവങ്ങളില്‍ ആരാധന നടത്തുന്ന ഉത്തരേന്ത്യന്‍ ആഘോഷ രീതി ഏറെ ശ്രദ്ധേയമാണ്. ആദ്യദിനം ‘ധനത്രയോ ദശി’ എന്നാണ് അറിയപ്പെടുന്നത്. മരണത്തിന് മേല്‍ ഇച്ഛാശക്തി നേടുന്ന വിജയം. ഹിമ എന്ന രാജാവിന്റെ പുത്രനെ അദ്ദേഹത്തിന്റെ ഭാര്യ മരണത്തില്‍ നിന്നും രക്ഷിക്കുന്നതായി വിവക്ഷിക്കുന്നു. വിവാഹിതനായി അഞ്ചാം നാളില്‍ അകാല മൃത്യു സംഭവിക്കുമെന്ന പ്രവചനത്തെ നിര്‍വ്വീര്യമാക്കുന്നു. തന്റെ ധര്‍മ്മ പത്‌നി വീടിനു ചുറ്റും ദീപം തെളിയിച്ചും ആഭരണങ്ങളും നാണയങ്ങളും വീടിന് മുന്നില്‍ കൂമ്പാരം കൂട്ടി പ്രകാശവും സമൃദ്ധിയും സൃഷ്ടിക്കുന്നു. പാമ്പിന്റെ രൂപത്തില്‍ എത്തിയ യമധര്‍മ്മന്‍ വീടിന് മുന്നിലുള്ള പ്രഭാപൂരത്തില്‍ മഞ്ഞളിച്ച് അകത്തേയ്ക്ക് കടക്കാനാകാതെ തിരിച്ച് പോകുന്നുവെന്ന് ഐതിഹ്യം പറയുന്നുരണ്ടാം നാള്‍ നരക ചതുര്‍ദ്ദശി. കാര്‍ത്തിക മാസം പതിനാലാം നാളില്‍ നരകാസുരന്റെ മേല്‍ ശ്രീകൃഷ്ണന്‍ നേടിയ വിജയത്തെ ഈ ദിവസം ഓര്‍മിപ്പിക്കുന്നു. ഭൂമി പുത്രനെങ്കിലും നിഷ്ഠൂരനും ക്രൂരനുമായിരുന്ന നരകാസുരന്‍ ദേവലോക വാസികളെയും ഭൂലോക വാസികളെയും ഒരുപോലെ പീഡിപ്പിച്ചു. വരാഹമൂര്‍ത്തിയായ മഹാവിഷ്ണുവിന് ഭൂമിദേവിയില്‍ പിറന്ന പുത്രന്‍. അശുദ്ധിയിലാണ് പിറവിയെങ്കിലും ഭഗവാന്‍ അവന് ‘നരകന്‍’ എന്ന് നാമകരണം ചെയ്തു. നാരായണാസ്ത്രം നല്‍കി അനുഗ്രഹിച്ചു. പത്‌നി സമേതനായ ഭഗവാനല്ലാതെ അയാളെ നിഗ്രഹിക്കുക അസാധ്യം. വര പ്രസാദം കൊണ്ട് ഉന്മത്തനായ അയാള്‍ ലോകപീഡ തുടര്‍ന്നു. ഇന്ദ്രദേവന്റെ സങ്കടം അറിഞ്ഞ് കൃഷ്ണന്‍ സത്യഭാമാ സമേതനായി പ്രാഗ് ജ്യോതിഷത്തില്‍ എത്തി യുദ്ധം ചെയ്തു. ഒടുവില്‍ തുലാമാസത്തിലെ കറുത്ത പക്ഷ ചതുര്‍ദ്ദശിയില്‍ അര്‍ദ്ധരാത്രിതയ്ക്ക് അസുരനെ വധിച്ചു. വാര്‍ത്ത കേട്ട് അത്യുത്സാഹികളായ ദേവസമൂഹം മണ്ണും വിണ്ണും ദീപാലങ്കൃതമാക്കി. ആ പാവന സ്മരണ ദീപാവലിയായി കൊണ്ടാടി. പാലാഴിമഥന ദിനത്തെ അനുസ്മരിച്ച് ലക്ഷ്മീപൂജയില്‍ ഏര്‍പ്പെടുന്ന ദിനമാണ് മൂന്നാം ദിനം. നാലാം ദിനമാകട്ടെ ദ്വാപരയുഗ സ്മരണ ഉണര്‍ത്തുന്നതാണ്. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഗോവര്‍ദ്ധന പൂജയെയാണ് അനുസ്മരിക്കുന്നത്. അഞ്ചാം ദിനം മരണത്തിന്റെ ദേവനായ യമന്‍ സഹോദരിയായ യമിയെ സന്ദര്‍ശിച്ചു ഉപഹാരങ്ങള്‍ നല്‍കിയതിന്റെ സ്മരണാര്‍ത്ഥവും. യമന്‍ യമിക്ക് തിലകച്ചാര്‍ത്ത് അണിയിച്ച് സഹോദരി സഹോദരന്മാര്‍ക്കിടയിലുള്ള സ്‌നേഹത്തിന്റെ വിശിഷ്ട സ്മരണ പുതുക്കലും ഈ ദിനത്തിന്റെ മാഹാത്മ്യമാണ്.

ഈ ഐതിഹ്യങ്ങളിലെല്ലാം വന്ന് നിറയുന്നത് ധര്‍മ്മത്തിന്റേയും നന്മയുടെയും വെളിച്ചത്തിന്റെയുമക്കെ സന്ദേശങ്ങളാണ്. വീട് വൃത്തിയാക്കിയും അടുക്കള ഉപകരണങ്ങള്‍ വാങ്ങിയുംനിരത്തുകള്‍ അലങ്കരിച്ചും മധുരപലഹാരങ്ങള്‍ കഴിച്ചും ഇടിമുഴക്കം പോലെ പടക്കം പൊട്ടിച്ചും ദീപങ്ങള്‍ തെളിയിച്ചും ലക്ഷ്മീപൂജ നടത്തിയും ദേഹശുദ്ധി വരുത്തിയും പ്രസാദാത്മകമായ ജീവിതത്തെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടിയാണ് ദേശകാലഭേദങ്ങള്‍ക്ക് അതീതമായി ദീപാവലി സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നത്.

ജൈനമത പ്രവാചകനായ വര്‍ദ്ധമാനമഹാവീരനെ അറിവിന്റെ വെളിച്ചമായിട്ടാണ് വിശ്വാസികള്‍ കാണുന്നത്. അതിന്റെ ഓര്‍മ്മ പുതുക്കലായി ദീപാവലി ആഘോഷിക്കുന്നു. സിഖ് മത പുണ്യ കേന്ദ്രമായ അമൃതസരസ്സിന് ചുറ്റും ദീപാലങ്കൃതമാക്കി രാത്രി കാഴ്ചകള്‍ക്ക് പുതു ഭാവം പകരുന്നതും സ്വാഭാവികം. ഇതെല്ലാം വ്യക്തമാക്കുന്നത് വിശാലമായ ഹിന്ദുധര്‍മ്മത്തിന്റെ ഏകാഗ്രമായ ദര്‍ശനം ഉള്‍ച്ചേര്‍ന്നിരിക്കുന്ന ദീപാവലി സങ്കല്പം ഭേദഭാവങ്ങള്‍ക്ക് അതീതമായ ഉണ്‍മയെ ഉണര്‍ത്തുന്നു എന്നതാണ്. രാജസ്ഥാനിലെ ജയ്പൂര്‍ നഗരം ദീപാലംകൃതമാക്കുന്ന പതിവ് ഏറെ പ്രസിദ്ധമാണ്. ഗോവയിലെ നിരത്തുകളില്‍ ദീപാവലി തലേന്ന് നരകാസുര രൂപങ്ങള്‍ ഉണ്ടാക്കി ഭസ്മീകരിച്ച് ഭഗവത് നടത്തുന്ന കാഴ്ചയും ശ്രദ്ധേയമാണ്. വാരാണസിയിലെ ദീപക്കാഴ്ച ഏറെ പവിത്രമാണ്. ഗംഗയിലെ ഓളങ്ങളില്‍ മണ്‍ചിരാതുകളിലെ ദീപങ്ങള്‍ ഒഴുകി നടക്കുന്ന ചേതോഹരമായ കാഴ്ച അവാച്യമാണ്. പുണ്യ സരിത്തായ ഗംഗയും പരിസരവും ദീപാലംകൃതമാക്കുന്നത് കാണാന്‍ പുഴയോരത്തുള്ള ലോഡ്ജുകള്‍ കാലേകൂട്ടി ബുക്ക് ചെയ്ത് താമസം ഉറപ്പിക്കാന്‍ വന്‍തിരക്കാണ്. ബംഗാളിലും ത്രിപുരയിലും ആസാമിലും എല്ലാം കാളിയെ ആരാധിച്ച് നിരത്തുകള്‍ വൃത്തിയാക്കി പ്രദക്ഷിണം ചെയ്യുന്ന പതിവും കാണുന്നു. രാവണവധം കഴിഞ്ഞ് അയോധ്യയില്‍ മടങ്ങിയെത്തിയ രാമ-സീതാ- ലക്ഷ്മണന്മാരെ സരയൂ തീരത്ത് ദീപം പകര്‍ന്നു സ്വീകരിച്ചതിന്റെ സ്മരണ നിലനിര്‍ത്താന്‍ ദീപാവലി കൊണ്ടാടുന്നു എന്ന സാമാന്യ വിവക്ഷ ദേശകാലങ്ങള്‍ക്കതീതമായി ഭാരതമെങ്ങും നിലനില്‍ക്കുന്ന ഐതിഹ്യമാണ്.

വര്‍ത്തമാനകാല കേരളം ഉള്‍ക്കൊള്ളേണ്ട മഹത്തും ബൃഹത്തുമായ ഉന്നത സന്ദേശം ദീപാവലി നമുക്ക് പകര്‍ന്നു തരുന്നുണ്ട്. ദീപാവലി ഐതിഹ്യത്തിന്റെ സാര്‍വ്വജനീനവും പ്രശസ്തവുമായ ഐതിഹ്യം നരകാസുരവധം തന്നെ. നരകന്‍ അസുരന്‍ ആണ്. അയാളുടെ വാസസ്ഥലം ‘പ്രാഗ്‌ജ്യോതിഷപുരവും.’ ധര്‍മ്മത്തിന്റെ, നീതിയുടെ, നന്‍മയുടെ ആദ്യത്തെ പ്രകാശത്തെ വിസ്മരിച്ച നഗരം എന്ന് അര്‍ത്ഥം. ആത്മചൈതന്യമില്ലാത്തവരുടെ നഗരം. അജ്ഞരുടെയും അധര്‍മ്മികളുടെയും നഗരം. കാമ ക്രോധ ലോഭ മോഹാദികളില്‍ ഭ്രമിച്ചവരുടെ നഗരം. മാനവ നീതി അന്യമായ നഗരം. പരസ്പര പ്രേമവും ബഹുമാനവും ഈശ്വരസ്മരണയും ഇല്ലാത്ത വഴിപിഴച്ച നഗരം. ഇങ്ങനെയുള്ള നാട് വിമോചനം കാക്കുകയാണ്. ആസുരികതയില്‍നിന്നുള്ള വിമോചനം. സ്വജനപക്ഷപാതത്തില്‍ നിന്നും ധൂര്‍ത്തില്‍നിന്നും ദുഷ്ടില്‍ നിന്നുമുള്ള മോചനം. ഇവിടെ ‘ദൈവനീതിക്ക് ദാക്ഷിണ്യമില്ല’ എന്ന ഉദ്ധരണി അന്വര്‍ത്ഥമാകുന്നു. പ്രാഗ് ജ്യോതിഷത്തിലെ ആസുരികതയെ നിഗ്രഹിക്കാന്‍ ഭഗവാന്‍ തന്റെ സ്വന്തം കരങ്ങള്‍ ഉപയോഗിക്കുന്നില്ല. അതിനു പോലും അര്‍ഹനല്ല ആ അസുരന്‍. സത്യഭാമയോട് കല്‍പിക്കുകയാണ് ചെയ്യുന്നത്. അജ്ഞതയെ, അധര്‍മത്തെ സത്യത്തിന്റെ മിന്നല്‍ കൊണ്ടാണ് ഇല്ലാതാക്കുന്നത്. ഇരുട്ട് അസത്യമാകാം അജ്ഞതയാകാം അധര്‍മ്മമാകാം അനീതിയാകാം അഴിമതിയാകാം. ഏതായാലും അത് ഒടുങ്ങിയാലേ കഴിയൂ. ധര്‍മ്മത്തിന്റെ വെളിച്ചം പകര്‍ത്തണം. അതുമാത്രമാണ് കരണീയം. ആ ധാര്‍മ്മിക വെളിച്ചം ഇരുട്ടിനെ വകഞ്ഞു മാറ്റും. അനേകായിരം തിരിനാളങ്ങള്‍ പ്രശോഭിക്കുമ്പോള്‍ ഇരുട്ട് ഓടിയകലും. രോഗാതുരമായ മാനവ മനസ്സുകളില്‍ ആദ്യം കൈത്തിരി കത്തിക്കണം. അവിടെയുള്ള ഇരുട്ട് ആദ്യം വകഞ്ഞ് മാറ്റട്ടെ. എന്നിട്ടാകാം വീടുകളും നിരത്തുകളും പ്രകാശമാനമാക്കാന്‍. അവിടെ മാത്രമേ ശാശ്വതമായ ചൈതന്യം തെളിയൂ.

Tags: DeepavaliDiwali
Share4TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies