ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എഴുതിയ “Text And Context- Quran And Contemporary Challenges’ എന്ന പുസ്തകം വായനാ പ്രാധാന്യമുള്ളതാണ്. സ്വാതന്ത്ര്യസമ്പാദനം മുതല്‍ ഭാരതത്തില്‍ നടന്ന ദേശീയ പ്രാധാന്യമുള്ള, പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷവാദവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞുകൊണ്ട് വിവിധ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഒരു ദേശീയ മുസ്ലീമിന്റെ ദേശസംബന്ധിയായ ചിന്തകള്‍ ഈ ലേഖനങ്ങളിലൂടെ വായിച്ചെടുക്കാന്‍ സാധിക്കും.
‘ദി സണ്‍ഡെ ഗാര്‍ഡിയന്‍’ പത്രാധിപര്‍ എം.ജെ. അക്ബര്‍ പുസ്തകത്തിന്റെ ആമുഖത്തില്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു തന്റെ അധികാര സോപാനത്ത് നിന്നുള്ള പതനത്തിന്റെ ലാഞ്ഛന കാട്ടി തുടങ്ങിയ 1962 കാലത്ത് തായസിന്‍കിന്‍ (Tayazinkin) എന്ന ബ്രിട്ടീഷ് പത്രപ്രവര്‍ത്തകയ്ക്ക് ഒരു അഭിമുഖം നല്‍കുകയുണ്ടായി. ആ സമയത്ത് മൈക്കേല്‍ ബ്രഷര്‍ (Michael Brecher) എഴുതിയ നെഹ്‌റുവിന്റെ ജീവചരിത്രഗ്രന്ഥം അദ്ദേഹത്തിന് സമ്മാനമായി നല്‍കി. തന്നെപ്പറ്റി എഴുതിയ ഏറ്റവും നല്ല ഒരേ ഒരു പുസ്തകമാണ് അതെന്ന് നെഹ്‌റു അഭിപ്രായപ്പെട്ടു. അതേസമയം താന്‍ ഭാരതത്തിന് വേണ്ടി ചെയ്ത ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഇതില്‍ പരാമര്‍ശിച്ചില്ല എന്ന പരിഭവം അദ്ദേഹം രേഖപ്പെടുത്തുകയും ചെയ്തു. ഹിന്ദു കോഡ് ബില്‍ പാസ്സാക്കിയതായിരുന്നു അത്. ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. എതിര്‍പ്പുകളുടെ ശക്തികുറയുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. അവസാനം അത് പാസ്സാക്കി. കാരണം ഒരു രാജ്യത്തെ ഏറ്റവും പ്രധാന ഘടകം അവിടുത്തെ സ്ത്രീകളാണ്. അവരുടെ ഉന്നമനത്തിലൂടെ മാത്രമെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയൂ. ഹൈന്ദവ സ്ത്രീസമൂഹത്തെ പരിഷ്‌കരിച്ചതുകൊണ്ട് മാത്രം ഇത് സാധ്യമാകുമോ എന്ന സംശയത്തിന്, ദുര്‍ബലമായ രാഷ്ട്രീയകാരണങ്ങളാല്‍ ഭാരതത്തിലെ മുസ്ലീം സ്ത്രീകള്‍ക്കുവേണ്ടി ഇങ്ങനെയൊന്നു ചെയ്യാന്‍ കഴിഞ്ഞില്ല എന്ന ദുഃഖം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.
വിഭജനത്തിനുശേഷം പത്ത് വര്‍ഷം കഴിഞ്ഞിട്ടും കോണ്‍ഗ്രസ് മനശ്ശാസ്ത്ര പ്രതിസന്ധിയില്‍ തന്നെയായിരുന്നു. സാമൂഹ്യ പരിഷ്‌ക്കാരത്തേക്കാള്‍ പ്രധാനം വോട്ട്ബാങ്ക് ആയതുകൊണ്ട് ഹിന്ദുക്കളെ പരിഷ്‌കരിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ്, യാഥാസ്ഥിതികരുടെ സമ്മര്‍ദ്ദത്താല്‍ മുസ്ലീങ്ങളെ നിന്നനില്‍പില്‍ തന്നെ നിര്‍ത്തി.
പിന്നീട് ചരിത്രം നെഹ്‌റുവിന്റെ പേരമകന്‍ രാജീവ്ഗാന്ധിക്ക് രണ്ടാമത് ഒരു അവസരം കൊടുത്തു. ഷാബാനുകേസ്സില്‍ സുപ്രീംകോടതി സ്ത്രീക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചപ്പോള്‍, പരിഷ്‌കരണത്തിന് ഇതുതന്നെ അവസരം എന്ന് ചിന്തിച്ച രാജീവ് ഗാന്ധി, അതിന് ഗതിവേഗം കൂട്ടാന്‍ തന്റെ മന്ത്രിസഭയിലെ ആരിഫ് മുഹമ്മദ് ഖാന് പ്രത്യേകം ചുമതല നല്‍കി. എന്നാല്‍, യാഥാസ്ഥിതികരുടെ സമ്മര്‍ദ്ദം കൂടിയപ്പോള്‍ രാജീവ് ഗാന്ധി സാമൂഹ്യപരിഷ്‌കാരത്തിനു പകരം രാഷ്ട്രീയ സുരക്ഷിതത്വം എന്ന നയം സ്വീകരിച്ചു. സുപ്രീം കോടതി വിധിക്കെതിരെ നിയമമന്ത്രി പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍, അദ്ദേഹത്തിന്റെ പിന്നില്‍ രണ്ടാം നിരയിലെ ഇരിപ്പിടത്തില്‍ നിന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പ്രധാനമന്ത്രിക്ക് രാജിക്കത്ത് എഴുതുകയായിരുന്നു. വ്യക്തിനിയമ ബോര്‍ഡിന്റെ ആവശ്യങ്ങളെ മുന്‍നിര്‍ത്തി മുസ്ലീങ്ങള്‍ക്ക് പ്രത്യേക പദവി എന്ന ആശയത്തെ അംഗീകരിക്കുന്ന ആ നിയമം മുസ്ലീംലീഗ് രാഷ്ട്രീയത്തെയും രാജ്യത്തിന്റെ വിഭജന തത്ത്വശാസ്ത്രത്തെയും പുനരുജ്ജീവിപ്പിക്കുന്ന ഒന്നാണ് എന്നതായിരുന്നു ആരിഫിന്റെ വാദം.
ഇസ്ലാമിക സുവര്‍ണ്ണകാല സൃഷ്ടിക്ക്, ഭാരതീയ ശാസ്ത്രം സഹായിച്ചു എന്ന തലക്കെട്ടോടുകൂടിയുള്ളതാണ് ഈ സമാഹരണത്തിലെ ആദ്യലേഖനം. ചരിത്രരേഖകള്‍ അനുസരിച്ച് ഏകദേശം ക്രി.വ. 750 മുതല്‍ 1150 വരെ നീണ്ടുനില്‍ക്കുന്ന കാലഘട്ടമാണ് ഇസ്ലാമിക സുവര്‍ണ്ണകാലം എന്നറിയപ്പെടുന്നത്. അക്കാലത്ത് ബാഗ്ദാദ് സമാനതകളില്ലാത്ത ഒരു നഗരമായിരുന്നു. ഭാരതത്തില്‍ നിന്നും ആര്യഭടന്റെ മരണത്തിന് 250 വര്‍ഷങ്ങള്‍ക്ക് ശേഷം 771ല്‍ വ്യോമശാസ്ത്രജ്ഞന്‍ കണാദന്‍ ഉള്‍പ്പെടുന്ന പണ്ഡിതന്മാര്‍ ഒരു വലിയ ഗ്രന്ഥശേഖരവുമായി ബാഗ്ദാദിലെത്തി. സൂര്യസിദ്ധാന്തം പോലുള്ള ബൃഹദ്ഗ്രന്ഥങ്ങള്‍ അറബിഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. ശാസ്ത്രം, ഗണിതം, സാങ്കേതിക വിദ്യ, മൃഗശാസ്ത്രം, കൃഷിശാസ്ത്രം, സാഹിത്യം തുടങ്ങിയ മേഖലകളില്‍ ബാഗ്ദാദ് അങ്ങിനെ അതിസമ്പന്നമായി.
വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുള്‍ കലാം ആസാദ് മദ്രസാ ബോര്‍ഡിനെ സി.ബി.എസ്.ഇ ബോര്‍ഡ് പോലെ പരിഷ്‌ക്കരിക്കാന്‍ ശ്രമിച്ചിരുന്നതായി മറ്റൊരു ലേഖനത്തില്‍ പറയുന്നു.
തുര്‍ക്കിക്ക് വേണ്ടാത്ത ഖാലിഫിനെ പൊക്കിപ്പിടിച്ച കോണ്‍ഗ്രസ് രാഷ്ട്രീയ വിഡ്ഢിത്തത്തെ പറ്റിയാണ് മറ്റൊരു ലേഖനം. തുര്‍ക്കിയിലെ യുവനേതൃത്വം രാജ്യത്തെ ആധുനികതയുടേയും പുരോഗതിയുടേയും പാതയിലൂടെ നയിക്കാന്‍ ശ്രമിക്കുമ്പോള്‍, അതേസമയം ഖാലിഫിനോട് യാതൊരു അനുഭാവവും കാട്ടാതെ അറബിരാജ്യങ്ങള്‍ സ്വയംഭരണത്തിനുവേണ്ടി ശ്രമിക്കുമ്പോള്‍, ഭാരതത്തിലെ സ്വാതന്ത്ര്യപ്രസ്ഥാനം ചീഞ്ഞളിഞ്ഞ സ്വേച്ഛാധിപത്യ ഭരണത്തെ മതത്തിന്റെ പേരില്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ലേഖകന്‍ പറയുന്നു. ഒട്ടോമന്‍ സാമ്രാജ്യവുമായി ഭാരതത്തിന് ചരിത്രപരമായ യാതൊരു ബന്ധവുമില്ല. ഒന്നാം ലോകയുദ്ധത്തില്‍ തോറ്റ സഖ്യത്തിലെ അംഗ രാജ്യം എന്ന നിലയ്ക്ക് ജയിച്ചവര്‍ അടിച്ചേല്‍പ്പിച്ച നിബന്ധനകളാണ് തുര്‍ക്കിക്കുമേല്‍ ഉണ്ടായത്. മറ്റു ഇസ്ലാമിക അറബ് രാജ്യങ്ങളുടെ ഒന്നും പിന്തുണ തുര്‍ക്കിക്കുണ്ടായിരുന്നില്ല.
‘വന്ദേമാതരം’ സംബന്ധിച്ച തര്‍ക്കം അനാവശ്യവും അപ്രസക്തവുമാണ് എന്ന് ലേഖകന്‍ ‘ദേശീയ ഗീതം പാടുന്നതല്ല, ഭീകരതയാണ് ഇസ്ലാമിന് ഭീഷണി’ എന്ന ലേഖനത്തില്‍ പറയുന്നു. ദേശീയ സ്വാതന്ത്ര്യസമരനായകന്മാരുടെ പ്രേരണാസ്രോതസ്സായിരുന്നു ആ ഗാനം. അതുകൊണ്ടാണ് ‘വന്ദേമാതരം’ പാടുന്നത് കുറ്റകരമായി ബ്രിട്ടീഷുകാര്‍ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ്സിന്റെ ആദ്യകാല യോഗങ്ങളിലൊക്കെ ഈ ഗീതം പാടിയിട്ടുണ്ട്. പില്‍ക്കാലത്ത് മാത്രമാണ് മുസ്ലീംനേതാക്കള്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഭരണഘടന, ‘വന്ദേമാതര’ ത്തെ ‘ജനഗണമന’ യ്ക്ക് ഒപ്പമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനെ നിരാകരിക്കുന്നത് ഭരണഘടനയെ നിരാകരിക്കുന്നതിന് തുല്യമാണ്. വര്‍ഗ്ഗീയമായ അവകാശവാദങ്ങളെ അനുവദിച്ചുകൊടുക്കുന്നത് താല്‍ക്കാലിക ശാന്തിയ്ക്ക് മാത്രമെ ഉപകരിക്കുകയുള്ളൂ. ദീര്‍ഘകാലത്തില്‍ അത് അപകടമായിരിക്കും. അതുകൊണ്ട് ചുളുവില്‍ ശാന്തിയുണ്ടാക്കാന്‍ ശ്രമിക്കരുത്.
‘ദയവു ചെയ്ത്, സംവരണമരുത്’ (No Quotas, Please) എന്ന ലേഖനത്തില്‍ മുസ്ലീം സംവരണ തത്ത്വത്തിന്റെ അര്‍ത്ഥശൂന്യത വെളിപ്പെടുത്തുന്നു. സംവരണത്തിനുവേണ്ടി വാദിക്കുന്നവര്‍, മുസ്ലീംവിഭാഗങ്ങള്‍ പട്ടികവര്‍ഗ്ഗത്തിന്റെയും 1991 മുതല്‍ മറ്റുപിന്നാക്കവിഭാഗങ്ങളുടേയും സംവരണവിഭാഗത്തില്‍ പെടുന്നുണ്ട് എന്ന വസ്തുത തിരിച്ചറിയുന്നില്ല. ഇത്രയും സംവരണ വ്യവസ്ഥ ഉണ്ടായിട്ടും 70 ശതമാനം മുസ്ലീങ്ങള്‍ പിന്നാക്കാവസ്ഥയിലാണ് എന്ന് സച്ചാര്‍ കമ്മീഷന്‍ പറയുന്നു. ഈ പ്രശ്‌നം കൊളോണിയല്‍ കാലം മുതലെ ഉള്ളതാണ്.
ഭാരതം പീഡിതരായ സയ്യിദുകള്‍ക്ക് അഭയസ്ഥാനമായി മാറി എന്ന് മറ്റൊരു ലേഖനത്തില്‍ പറയുന്നു. ഇതില്‍ അദ്ദേഹം സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം ഉദ്ധരിക്കുന്നു. ലോകത്തെങ്ങുമുള്ള പീഡിതര്‍ക്ക് ഭാരതം അഭയം നല്‍കി. ഇസ്രായേലികള്‍ക്കും, സൊരാസ്ട്രിയന്‍മാര്‍ക്കും അഭയം നല്‍കിയ ഭൂമിയാണ് ഭാരതം എന്നതായിരുന്നുവല്ലൊ ആ പ്രസംഗം. ഇവിടെ ലേഖകന്‍ സ്വാമിജി പരാമര്‍ശിക്കാത്ത മറ്റൊരു വിഭാഗത്തെപ്പറ്റി പരാമര്‍ശിക്കുന്നു. കര്‍ബല സംഭവത്തിനുശേഷം മുന്നൂറ് വര്‍ഷക്കാലത്തെ പീഡനം സഹിക്കവയ്യാതെ ജീവരക്ഷാര്‍ത്ഥം സയ്യിദുകള്‍ ഭാരതത്തിലേക്കുവന്നു. ഇവിടെ അവര്‍ക്ക് അഭയം ലഭിച്ചു. ഇന്ന് അറേബ്യയില്‍ സയ്യിദുവംശക്കാര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമെ ഉള്ളൂ. എന്നാല്‍ സയ്യിദു കുടുംബങ്ങള്‍ ഇല്ലാത്ത ഒരു ജില്ലപോലും ഭാരതത്തില്‍ ഉണ്ടാവില്ല.
ജാമിയ സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട ഒരു ലേഖനമാണ് ‘Look who hijacked Jamia’ എന്നത്. വിദൂരഗ്രാമങ്ങളില്‍ നിന്നും മക്കള്‍ക്ക് നല്ലതും സുരക്ഷിതവുമായ വിദ്യാഭ്യാസം ലഭിക്കാന്‍ വേണ്ടി രക്ഷിതാക്കള്‍ നഗരത്തിലെ ഈ സര്‍വ്വകലാശാലയില്‍ ചേര്‍ക്കുന്നു. പുരുഷന്മാരായ രക്ഷിതാക്കള്‍ ഗ്രാമങ്ങളില്‍ തന്നെ ജീവിച്ച് അധ്വാനിക്കുന്നു. ഈ കുട്ടികളുടെ ഇടയില്‍ ജമാഅത്തെ ഇസ്ലാമി പോലുള്ള നിരവധി സംഘടനകള്‍ പ്രവര്‍ത്തിച്ച് അവരെ വഴിതെറ്റിക്കുന്നു. സാമൂഹ്യപുരോഗതിക്കോ, വിദ്യാഭ്യാസ പുരോഗതിക്കോ വേണ്ടി പ്രവര്‍ത്തിക്കുന്നവയല്ല ഈ സംഘടനകള്‍ ഒന്നും.
ഭാരതത്തില്‍ നിലനില്‍ക്കുന്ന ബഹുസ്വരത നാടിന്റെ ധാര്‍മ്മിക പാരമ്പര്യത്തിന്റെ ഭാഗമാണ് എന്ന് ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. ഉപനിഷദ് ദര്‍ശനങ്ങളുടെ പിന്‍ബലത്തോടെയാണ് അദ്ദേഹം ഇത് സമര്‍ത്ഥിക്കുന്നത്. മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് ഇവിടെ സ്ഥാനമുണ്ടായിരുന്നില്ല. ധാര്‍മ്മികമായി പരസ്പരം പോഷിപ്പിക്കുകയും വളര്‍ത്തുകയും ചെയ്തുകൊണ്ടിരുന്നു.
ഭാരത നവോത്ഥാനത്തിന്റെ പ്രേരണാ സ്രോതസ്സായിരുന്നു രാമകൃഷ്ണ പരമഹംസര്‍ എന്ന് മറ്റൊരു ലേഖനത്തില്‍ പറയുന്നു. കേശവ ചന്ദ്രസെന്‍, ഈശ്വര്‍ ചന്ദ്രവിദ്യാസാഗര്‍, ദേവേന്ദ്രനാഥ ടാഗൂര്‍ തുടങ്ങിയ നവോത്ഥാന നായകന്മാര്‍ ദക്ഷിണേശ്വരത്തെ സന്യാസിയുടെ കാല്‍ക്കല്‍ സ്വയം സമര്‍പ്പിച്ച് ആത്മീയാന്വേഷണം നടത്തി. ജന്മംകൊണ്ടുള്ള വിവേചനത്തെ ശക്തമായി എതിര്‍ത്ത സ്വാമിജി തന്റെ പൂണൂല്‍ കര്‍മ്മസമയത്ത്, കൊല്ലന്മാരുടെ സമുദായത്തില്‍പ്പെട്ട സ്ത്രീക്ക് ബഹുമാനാര്‍ഹമായ സ്ഥാനം നല്‍കുന്നതുവരെ വേദിയില്‍ ഇരിക്കാന്‍ തയ്യാറായില്ല.
മാന്യതാ ബോധവും സമത്വചിന്തയുമാണ് ജനാധിപത്യത്തെ വളര്‍ത്തുന്നത്. അവകാശവാദവും പ്രത്യേക പരിഗണനകളും ജനാധിപത്യത്തെ തകര്‍ക്കുകയേ ചെയ്യൂ. അതുകൊണ്ട് മതത്തെ അടിസ്ഥാനമാക്കിയുള്ള അവകാശവാദങ്ങള്‍ അവസാനിപ്പിച്ച് നിയമത്തിനുമുമ്പില്‍ സ്വതസ്സിദ്ധമായ സമത്വബോധം സൃഷ്ടിക്കപ്പെടേണ്ടത് രാഷ്ട്ര നന്മയ്ക്ക് അനിവാര്യമാണ്. ഇതാണ് മറ്റൊരു ലേഖനത്തിന്റെ ആശയം.
പാകിസ്ഥാന്‍ ഒരു പരാജിത രാജ്യമായി മാറാന്‍ കാരണം സാമ്പത്തികപ്രശ്‌നങ്ങളല്ല മറിച്ച് രാജ്യം പുലര്‍ത്തുന്ന മതനിന്ദാ പ്രത്യയശാസ്ത്രമാണ്. ഈ ആശയം നിലനില്‍ക്കുന്ന കാലത്തോളം എത്ര സാമ്പത്തികസഹായം ലഭിച്ചാലും പാകിസ്ഥാന്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. ”വിദ്വേഷത്തിലും ഹിംസയിലും ആരംഭിക്കപ്പെട്ട ഒരു രാജ്യത്തിന് അവ നിലനില്ക്കുന്നേടത്തോളം മാത്രമെ ആയുസ്സുള്ളൂ.” എന്ന മൗലാനാ ആസാദിന്റെ പ്രസംഗത്തിലെ വരികള്‍ ലേഖകന്‍ ഉദ്ധരിക്കുന്നു മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ “Which part of Pak are your’s Mr. Zardari” ‘ എന്ന ലേഖനത്തില്‍, പാകിസ്ഥാന്‍ ഭരണാധികാരികള്‍ ഐ.എസ്.ഐയുടെ കൈകളിലെ ചട്ടുകങ്ങളാണെന്നും, സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനും സ്വാതന്ത്ര്യമില്ലാത്തവരാണെന്നും സമര്‍ത്ഥിക്കുന്നു. പാകിസ്ഥാനിലെ വിദ്യാലയങ്ങളിലെ പാഠപുസ്തകളെപ്പറ്റിയാണ് മറ്റൊരു ലേഖനം. വിദ്യാര്‍ത്ഥികളില്‍ അന്ധമായ ഭാരത വിരോധസംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പാഠപുസ്തകങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്നത്.
ഇങ്ങനെയൊക്കെ ആണെങ്കിലും, പാകിസ്ഥാനിലെ പൊതുജനം മാറിചിന്തിക്കുന്നുണ്ട് എന്ന് ലേഖകന്‍ അഭിപ്രായപ്പെടുന്നു. യുക്തിഭദ്രമായ ഒരു സംഭവം ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു. പ്രശസ്ത പാക് സാഹിത്യകാരന്‍ ഗുലാം അബ്ബാസ് 1960ല്‍ താന്‍ ഉള്‍ക്കൊണ്ട ഒരു ആശയം ‘ഹോട്ടല്‍ മോഹഞ്ചോദാരോ’ എന്ന പേരില്‍ ഒരു ചെറുകഥയായി സാഹിത്യസദസ്സില്‍ അവതരിപ്പിച്ചപ്പോള്‍ ശ്രോതാക്കള്‍ ഒന്നടങ്കം രോഷാകുലരാവുകയും, അദ്ദേഹത്തെ പോലീസ് അകമ്പടിയോടെ വേദിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ആ കഥയുടെ ആശയം ഇതായിരുന്നു.
‘പാകിസ്ഥാന്‍ ശാസ്ത്രലോകത്തെ അഗ്രേസരന്‍മാരായിരുന്നു. മനുഷ്യനെ ആദ്യമായി ചന്ദ്രനിലേക്കയച്ച രാജ്യം! പൊടുന്നനവെ മുസ്ലീം മൗലവിമാര്‍ ഇത് ഇസ്ലാം വിരുദ്ധമാണെന്നും; ചന്ദ്രന്റെ വിശുദ്ധിക്ക് കളങ്കമാണെന്നും, ആധുനികശാസ്ത്രം ഇസ്ലാം വിരുദ്ധമാണ് എന്നും ഫത്വ ഇറക്കി. തുടര്‍ന്ന് ടൂത്ത് പേസ്റ്റ്, സോപ്പ് എന്നിവ പോലും ഉള്‍പ്പെടുന്ന ആധുനിക വസ്തുക്കളെല്ലാം ഇസ്ലാം വിരുദ്ധം എന്ന് പറഞ്ഞു നിരോധിക്കുകയും ചെയ്തു. മൗലവിമാര്‍ക്ക് അനുയായികള്‍ വര്‍ദ്ധിച്ചു. പാകിസ്ഥാനില്‍ വ്യാപകമായി ഈ ആശയം പ്രചരിച്ചു. ക്രമേണ മൗലവിമാര്‍ തമ്മില്‍ ആശയ സംഘര്‍ഷവും വൈരാഗ്യവും ഉടലെടുത്തു. അവര്‍ പരസ്പരം ഫത്വ പുറപ്പെടുവിക്കുവാന്‍ തുടങ്ങി. അങ്ങനെ കലഹിച്ച് തമ്മില്‍ പടവെട്ടി മരിച്ചുവീണ് പാകിസ്ഥാന്‍ നാമാവശേഷമായി.’ കഥയുടെ അന്ത്യത്തില്‍ ദൂരെ ഒരുമൊട്ടക്കുന്ന് കാണിച്ച്, ഇവിടെ പാകിസ്ഥാന്‍ എന്ന ഒരു രാജ്യമുണ്ടായിരുന്നു എന്ന് പറയുന്നിടത്ത് കഥ അവസാനിക്കുന്നു.
പിന്നീട് ഈ കഥയുടെ ആശയം ഉള്‍ക്കൊള്ളിച്ച് ഒരു നാടകം ആവിഷ്‌കരിക്കപ്പെടുകയും, 2009ല്‍ പാകിസ്ഥാന്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ആര്‍ട്‌സില്‍ അത് അരങ്ങേറുകയും ചെയ്തു. 1960ല്‍ നിന്നും വ്യത്യസ്തമായി നാടകത്തിന് വന്‍ ജനപിന്തുണ ലഭിച്ചു എന്നു മാത്രമല്ല ഭരണമുന്നണിയിലെ ചില പാര്‍ട്ടികള്‍ രാജ്യത്ത് മതനിരപേക്ഷത ഉറപ്പിക്കണം എന്ന് ആവശ്യപ്പെടുന്ന അവസ്ഥയും ഉണ്ടായി. സാമാന്യ ജനങ്ങള്‍ മതവിദ്വേഷവും ഭീകരതയും അംഗീകരിക്കുന്നില്ല എന്നതിന്റെ സൂചനയാണ് ഇത് എന്ന് ലേഖകന്‍ അഭിപ്രായപ്പെടുന്നു.
വിദ്യാഭ്യാസവും വിജ്ഞാനവും ചരിത്രം, ഇന്ത്യ, ഇസ്ലാം, മുസ്ലീംവ്യക്തിനിയമം, മുസ്ലീംസമൂഹം, പാകിസ്ഥാന്‍, ഭീകരതയും ജിഹാദും ഇങ്ങനെ എട്ട് ഭാഗങ്ങളാക്കി 78 ലേഖനങ്ങളാണ് ഈ സമാഹാരത്തില്‍ ഉള്ളത്. തനതായ ഇസ്ലാം മതവിശ്വാസവും കറകളഞ്ഞ ദേശസ്‌നേഹവും ഒത്തിണങ്ങിയ ഉത്തമ വ്യക്തിത്വത്തിന്റെ ഉടമയാണ് ആരിഫ് മുഹമ്മദ് ഖാന്.