വിഷസര്‍പ്പം പിന്നില്‍ നിന്നു വിഴുങ്ങിത്തുടങ്ങിക്കഴിഞ്ഞ തവള മുന്നില്‍ കാണുന്ന ചെറുപ്രാണികളെ ഉള്ളിലാക്കാന്‍ ഒരുമ്പെടും പോലെ, ചൈനീസ് കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സാമ്രാജ്ര്യത്വ വലയില്‍ പെട്ടുകഴിഞ്ഞ നേപ്പാള്‍ ഭാരതത്തിന്റെ ചില ഭൂപ്രദേശങ്ങളെ കൂടി വിഴുങ്ങി ചൈനയുടെ ഭൂവിസ്തൃതി കൂട്ടുവാനുള്ള പരിശ്രമത്തിലാണ്. അറിഞ്ഞോ അറിയാതെയോ പെട്ടുപോയ വലയില്‍ നിന്ന് നേപ്പാളിനെ പുറത്തു കൊണ്ടുവരേണ്ടത്, ആ രാജ്യത്തിനെ ടിബറ്റിന്റെ ഗതിയുണ്ടാകുന്നതില്‍ നിന്നു രക്ഷപ്പെടുത്തുവാനും ആ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുവാനും അനിവാര്യമാണ്. അതിന് പര്യാപ്തമായ ഏതു തരത്തിലുള്ള ഇടപെടലുകളും നടത്തുവാന്‍ കെല്‍പ്പുള്ള ഭരണ നേതൃത്വം ഇന്ന് ഭാരതത്തിനുണ്ട്.
രാജീവ് ഗാന്ധി ജവഹര്‍ലാല്‍ നെഹ്രുവിന്റെ പാരമ്പര്യം തുടരുകയായിരുന്നു. 1920കള്‍ മുതല്‍ ഷേക്ക് അബ്ദുള്ളയോട് ചങ്ങാത്തം കൂടി ഡോഗ്രാ രാജാവ് ഹരിസിംഗുമായുള്ള ബന്ധം വഷളാക്കി കശ്മീര്‍ ഒരു തലവേദനയാക്കി മാറ്റിയത് നെഹ്രു ആയിരുന്നു. നെഹ്രു- ഷേക്ക് അബ്ദുള്ള കൂട്ടുകെട്ടിന് സഹായമായി ബ്രിട്ടീഷ് ബന്ധമുള്ള കമ്മ്യൂണിസ്റ്റുകളും സജീവമായി രംഗത്തുണ്ടായിരുന്നു. ഷേക്ക് അബ്ദുള്ള അധികാരം പിടിച്ചെടുത്ത് സ്ഥാപിക്കാനാഗ്രഹിച്ച പ്രദേശത്തിന്റെ ചട്ടക്കൂട് പണിയുവാന്‍ ‘കശ്മീര്‍ മാനിഫെസ്റ്റോ’എന്ന് അറിയപ്പെടുന്ന നയസമീപനരേഖ സോവിയറ്റ് യൂണിയനില്‍ നിന്ന് കോപ്പിയടിച്ച് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റുകള്‍ തയാറാക്കി ക്കൊടുത്തതാണെന്നാണ് ചരിത്രം നല്‍കുന്ന സൂചനകള്‍. ഇന്ദിരയുടെ കൊലപാതകത്തിനുശേഷം ഭാരതത്തില്‍ അധികാരം പിടിച്ചെടുത്ത രാജീവ് ഗാന്ധി, ജവഹര്‍ ലാല്‍ നെഹ്രു, രാജാ ഹരിസിംഗിനോടു കാട്ടിയതുപോലുള്ള, വെറുപ്പിന്റെ രാഷ്ട്രീയം നേപ്പാള്‍ രാജാവിനോട് പുറത്തടുത്തു. അതിനിടെ പ്രധാനമന്ത്രി രാജീവ് ഭാര്യ സോണിയയുമായി നേപ്പാള്‍ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ ഒരു സംഭവം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. അവിടെ പ്രസിദ്ധമായ പശുപതിനാഥ ക്ഷേത്രത്തില്‍ അഹിന്ദുവായ സോണിയക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. പാരമ്പര്യ നിബന്ധനകളില്‍ ഇളവു വരുത്താന്‍ തയാറാകാതിരുന്നത് ‘മഹാറാണിയെ’ ചൊടിപ്പിച്ചിട്ടുണ്ടാകണം.
രാജീവ് സ്വീകരിച്ച വഴികളും ഭാരതം പോലെയൊരു രാജ്യത്തിന്റെ പ്രധാനമന്ത്രി ചെയ്യാന്‍ പാടില്ലാത്തവയായിരുന്നു. റിസര്‍ച്ച് ആന്‍ഡ് അനലൈസിസ് വിംഗിനെ (റോ) ഉപയോഗിച്ചു കൊണ്ട് നേപ്പാള്‍ ഭരണകൂട അട്ടിമറിശ്രമങ്ങള്‍ ആരംഭിച്ചു. റോയുടെ മുന്‍ മേധാവി അമര്‍ ഭൂഷണ്‍ തന്റെ ‘ഇന്‍സൈഡ് നേപ്പാള്‍’ എന്ന ഗ്രന്ഥത്തില്‍ അവിടെ നടത്തിയ അട്ടിമറി ശ്രമങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. നേപ്പാളിലെ കമ്യൂണിസ്റ്റ്, മാവോയിസ്റ്റ്, പാര്‍ട്ടികളെ വരെ കൂടെ കൂട്ടി അട്ടിമറിയുടെ ആക്കം കൂട്ടാന്‍ തക്കം നോക്കി. സമാന്തരമായി ഭാരതസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഭക്ഷണവസ്തുക്കള്‍ നിരോധിക്കുന്നതുള്‍പ്പടെയുള്ള, നേപ്പാളിനെ ഞെക്കിഞെരുക്കുന്ന നടപടികളും കൂടിയായപ്പോള്‍ രാജാവ് ചൈനയുടെ സഹായം തേടി സ്വന്തം നില ഭദ്രമാക്കുവാനുള്ള വഴി സ്വീകരിച്ചൂ. ഇവിടെ ഒരു ചോദ്യം ഉയരാവുന്നത് രാജഭരണം മാറ്റി ജനാധിപത്യം കൊണ്ടുവരാനുള്ള, ഇടപെടലുകളല്ലേ രാജീവ് നടത്തിയതെന്നതാകാം. ആ ചോദ്യത്തിന്റെ ലളിതമായ മറുപടി അന്ന് ഭാരതത്തിന്റെ രഹസ്യാന്വേഷണ വിഭാഗം അട്ടിമറി ശ്രമങ്ങള്‍ക്ക് കൂടെ ക്കൂട്ടാന്‍ പുഷ്പാ കമല്‍ ദഹാ (പ്രചണ്ഡ) എന്ന നേപ്പാള്‍ മാവോയിസ്റ്റ് നേതാവിനെ സമീപിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചൊരു ചോദ്യമാണ്: ‘ഞങ്ങള്‍ക്ക് (നേപ്പാളിന്) രാജഭരണമാണെങ്കിലും ജനാധിപത്യ ഭരണമാണെങ്കിലും നിങ്ങള്‍ക്ക് (ഭാരതത്തിന്) എന്താ?’ ശരിയല്ലേ? (മാവോയിസ്റ്റ് ലേബലുള്ള പ്രചണ്ഡ അസാധാരണ രാഷ്ട്രീയ മെയ്‌വഴക്കത്തോടെ ചൈനയെയും ഇന്ത്യയെയും നേപ്പാളിലെ വിവിധ സമ്മര്‍ദ്ദശക്തികളെയും കൈകാര്യം ചെയ്ത് പ്രധാനമന്ത്രിപദം വരെയെത്തുകയും ഇന്നും അടുത്ത അങ്കത്തിന് തയാറെടുക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു!). അതിനിടെ വളരെ വേദനാജനകമായ മറ്റൊരനുഭവവും ഉണ്ടായി. അവിടത്തെ രാജകുടുംബം മൊത്തം കൊല്ലപ്പെട്ടപ്പോള്‍ അതില്‍ ഭാരതത്തിന്റെ രഹസ്യ വിഭാഗങ്ങള്‍ക്ക് പങ്കുണ്ടെന്ന ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്ത ദുഷ്പ്രചരണത്തിനും ഭാരതശത്രുക്കള്‍ക്ക് ഇടം നല്‍കി. പരസ്പര ബന്ധത്തില്‍ വീഴ്ച വന്നതോടെ നേപ്പാളിലെ പാവപ്പെട്ട ജനവിഭാഗങ്ങളുടെ നിത്യ ജീവിതത്തെ ബാധിക്കുന്നതരത്തില്‍ പെട്രോളിന്റെയും പാചകഗ്യാസിന്റെയും വിതരണത്തിനു പോലും തടസ്സം വരുത്തുന്ന ഇടപെടലുകള്‍ ഭാരത പക്ഷത്തു നിന്നുണ്ടായി. രണ്ടു വന്‍ രാജ്യങ്ങളായ ഇന്ത്യയുടെയും ചൈനയുടെയും നടുവില്‍ കിടക്കുന്ന നേപ്പാള്‍ തെക്കന്‍ അയല്‍ക്കാരന്‍ വരിഞ്ഞു മുറുക്കിയപ്പോള്‍ വടക്കുള്ളവര്‍ വീശിയ വലയിലേക്കടുത്തതില്‍ അതിശയിക്കേണ്ടതുണ്ടോ? മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരകാര്യത്തില്‍ ഇടപെടേണ്ട കാര്യം മുന്‍ പ്രധാനമന്ത്രി രാജീവിന് എന്തായിരുന്നു? ഫലമോ നേപ്പാളിനെ ഭാരതത്തില്‍ നിന്നകറ്റി ചൈനയിലേക്ക് അടുപ്പിക്കുന്നതിന്റെ വേഗത വര്‍ദ്ധിച്ചു. രാജീവ് എതിര്‍ത്ത നേപ്പാള്‍ രാജാവും രാജാവിനെ എതിര്‍ക്കാന്‍ രാജീവ് കൂടെ കൂട്ടിയ നേപ്പാളിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ചൈനയുടെ പക്ഷത്തെത്തി. ഭാരതത്തിന് അപകടകരമായ പുതിയ വെല്ലുവിളികള്‍ ബാക്കിയുമായി.
അവസരം പാര്‍ത്തിരുന്ന ചൈന ഒട്ടും അമാന്തം കാണിച്ചില്ല. ഒരു കാര്യം ഓര്‍ക്കണം. ടിബറ്റിനെ പിടിച്ചെടുത്ത് കോളനിയാക്കിയ ചൈനയുടെ ലക്ഷ്യം നേപ്പാളും സിക്കിമും ഭാരതവും കടന്നു കയറി സാമ്രാജ്യ വിസ്താരം വര്‍ദ്ധിപ്പിക്കുകയാണ്. കമ്മ്യൂണിസ്റ്റു ചൈന തന്ത്രപ്രധാന മേഖലകളില്‍ വഴികളും പണിത് കാത്തിരിക്കുകയാണ്. 1904ല്‍ കേണല്‍ ഫ്രാന്‍സിസ് യംഗ്ഹസ്ബന്‍ഡിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് കരസേന ഇന്‍ഡ്യയില്‍ നിന്ന് ടിബറ്റിലേക്ക് കടക്കാന്‍ ഉപയോഗിച്ച മലമ്പാത ഇന്ന് ചൈനയുടെ അധീനതയിലുമാണ്. കാത്തിരിക്കുന്ന കഴുകന്റെ കണ്ണുകള്‍ വിശ്രമിച്ചില്ല. നേപ്പാളില്‍ ജനാധിപത്യത്തിന്റെ വഴിതുറന്നതോടെ ചൈന പുതിയ സാദ്ധ്യതകള്‍ പഠിച്ചെടുക്കുകയും രണതന്ത്രം വളര്‍ത്തിയെടുക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റു ചട്ടക്കൂടും മുതലാളിത്ത സമ്പദ്‌വ്യവസ്ഥയും ഏകാധിപത്യത്തിന്റെചോദ്യങ്ങളുയരാത്ത അവസ്ഥയുമെല്ലാം പ്രയോജനപ്പെടുത്തി നേപ്പാളിലെ കമ്മ്യൂണിസ്റ്റെന്നും മാവോയിസ്റ്റെന്നുമൊക്കെ ലേബലുള്ള രാഷ്ട്രീയ പാര്‍ട്ടികളിലേക്കും നേതാക്കളിലേക്കും ചൈന പണമൊഴുക്കി. സ്വാധീനിക്കേണ്ടവരെ സ്വാധീനിക്കുവാനും ഒതുക്കേണ്ടവരെ ഒതുക്കുവാനുമുള്ള എല്ലാ സാദ്ധ്യതകളും പയറ്റി.
അവിടെയാണ് ചൈനീസ് താത്പര്യങ്ങള്‍ നോക്കി നടത്തുന്ന പണിയേറ്റെടുത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യാ (മാക്‌സിസ്റ്റ്) നേതാവ് സീതാറാം യച്ചൂരിയുടെ 1990കള്‍ മുതലുള്ള ഇടപെടലുകള്‍ പഠനവിഷയമാക്കേണ്ടിവരുന്നത്. നേപ്പാളിനോട്, അവിടത്തെ ജനങ്ങളോട് ഹൃദയബന്ധം പുലര്‍ത്തിയിരുന്ന മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറെ പോലെയുള്ള ഭാരതീയരായ പല പ്രമുഖരും ഉണ്ടായിരുന്നു. അദ്ദേഹത്തെ പോലെയുള്ള ഒരു സോഷ്യലിസ്റ്റ് ചിന്താഗതിക്കാരന്‍ നേപ്പാളില്‍ ജനാധിപത്യം ആഗ്രഹിക്കുകയും ചെയ്തിരിക്കാം. പക്ഷെ യച്ചൂരിയുടെ അജണ്ട മറ്റൊന്നായിരുന്നു. നേപ്പാളില്‍ രാജഭരണമാണെങ്കിലും ജനാധിപത്യമാണെങ്കിലും അത് ചൈനയുടെ കടന്നുകയറ്റത്തിനും കോളനിവത്കരണത്തിനുമുള്ള ചവിട്ടുപടിയാകണം. ടിബറ്റിനു ശേഷം നേപ്പാളും ചൈനയുടെ കോളനിയായി കഴിഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പുതപ്പിട്ട് ഭാരതത്തെ മൂടുന്നതെളുപ്പമാകും. ആ ലക്ഷ്യത്തോടെയാണ് യച്ചൂരി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെയും മറ്റും അന്തരീക്ഷത്തില്‍ നിലനിന്നിരുന്ന ഭാരത-നേപ്പാള്‍ ബൗദ്ധിക ബന്ധങ്ങളെ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലൂടെ ഉള്ളിലുള്ള രാഷ്ട്ര വിരുദ്ധ കൂട്ടായ്മയുടെ തൊഴുത്തില്‍ കൊണ്ട് കെട്ടുവാനുള്ള കരുക്കള്‍ നീക്കിയത്. മൂന്ന് പതിറ്റാണ്ടുകളോളം യച്ചൂരി നേപ്പാളിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളോടൊപ്പം കൂടി. അവിടെ മാവോയിസ്റ്റുകളോടുള്ള ചങ്ങാത്തം പ്രയോജനപ്പെടുത്തി അവരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ഒരു പന്ത്രണ്ടിന പരിപാടികളുടെ അടിത്തറയിലുള്ള കൂട്ടായ്മ വളര്‍ത്തി ‘യച്ചൂരി ഫോര്‍മുല’ പ്രയോഗത്തിലാക്കി. അങ്ങനെ അവിടെ അഭിപ്രായ സമന്വയമുണ്ടാക്കാനും അധികാരം വീതിക്കുവാനും വില കൊടുക്കുവാനും വിലവാങ്ങുവാനും എല്ലാം കഴിയുന്ന രാഷ്ട്രീയ ഇടനിലക്കാരനായി നിറഞ്ഞു നിന്നു. സോണിയാ കോണ്‍ഗ്രസ്സിനോടൊപ്പം ഭാരതത്തില്‍ അധികാരം കയ്യാളിയപ്പോള്‍ ലഭിച്ച ചില സവിശേഷ സൗകര്യങ്ങളും നേപ്പാളിലെ തന്റെ ഇടപെടലുകള്‍ക്ക് തന്ത്രപൂര്‍വ്വം ഉപയോഗിച്ചു. യുപിഎ സര്‍ക്കാര്‍ പോയി ദേശീയ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ വന്ന ശേഷം ചൈനയുടെ അംബാസിഡറാണ് അന്ന് യച്ചൂരി നടത്തിയ ഇടപെടലുകള്‍ തുടര്‍ന്നു പോരുന്നതെന്ന് കണക്കിലെടുക്കുമ്പോഴാണ് ‘യച്ചൂരി ഫോര്‍മുലയില്‍’ ഒളിച്ചു വച്ചിരുന്ന ചൈനാനുകൂല രാഷ്ട്രീയ രണതന്ത്രത്തിന്റെ രാസ പ്രഭാവം എത്രയായിരുന്നുവെന്നത് ബോദ്ധ്യമാകുന്നത്. നേപ്പാളില്‍ യച്ചൂരി നടത്തിയ ഇടപെടലുകള്‍, ചിലവിട്ട ഊര്‍ജം, ചടുല രാഷ്ട്രീയ നീക്കങ്ങള്‍ക്കുള്ള മെയ്‌വഴക്കം, തുടങ്ങിയവയൊക്കെ 1990 മുതല്‍ ഭാരതത്തിനുള്ളില്‍ നടത്തിയിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഭാരതഭരണം പിടിച്ചെടുക്കുമായിരുന്നില്ലേ എന്ന് പലരും ചോദിക്കുന്നത് ഈ ലേഖകന്‍ കേട്ടിട്ടുണ്ട്. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വയം വിമര്‍ശനപരമായി വിശകലനം ചെയ്യേണ്ട വിഷയമാണ്. പക്ഷേ യച്ചൂരി ചെയ്തത് ചൈന നേപ്പാളില്‍ കോളനിവത്കരണം പൂര്‍ത്തിയാക്കിയാല്‍ അടുത്ത പടിയായി ഭാരതം ചൈനയുടെ പിടിയിലാകുന്നതിന് ഇട വരുത്തുന്നതിനായിരുന്നുവെന്ന ബോദ്ധ്യമുള്ള പാര്‍ട്ടിക്ക് അക്കാര്യത്തില്‍ പരാതിയുണ്ടാകാനിടയില്ല.