സ്വര്‍ഗ്ഗീയ ദത്തോപന്ത് ഠേംഗ്ഡിജി ഭാരതീയ മസ്ദൂര്‍ സംഘം സ്ഥാപിച്ചത് കമ്മ്യൂണിസത്തിന്റെ ആഗോളാധിപത്യത്തിന്റെ സമയത്തായിരുന്നു. ആ കാലഘട്ടത്തില്‍ ദേശീയ ചിന്തയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തികച്ചും ഭാരതീയമായ ചിന്തയെ ആധാരമാക്കി ഒരു തൊഴിലാളി സംഘടന ഉണ്ടാക്കുക, അനേകം പ്രതിബന്ധങ്ങളെയും എതിര്‍പ്പുകളെയും മറികടന്ന് അത് മുന്നോട്ടു കൊണ്ടുപോവുക എന്നത് ശ്രമകരമായ ഒരു ദൗത്യം തന്നെയായിരുന്നു. വിശ്വാസവും നിരന്തരമായ പരിശ്രമവും കൂടാതെ ഇത് സാധ്യമല്ല. ഈ മാനസികാവസ്ഥ വ്യക്തമാക്കാന്‍ ഒരു കഥ പറയാം.
വസന്തകാലം ആഗതമാവാന്‍ തുടങ്ങിയിട്ടില്ല; മാമ്പൂക്കളും ഉണ്ടാകാന്‍ തുടങ്ങിയിട്ടില്ല. ശൈത്യകാലത്തിന്റെ അതികഠിനമായ തണുപ്പും സഹിച്ച് ഒരു മൃഗം അതിന്റെ മാളത്തില്‍ നിന്നും പുറത്തിറങ്ങി.
ആ മൃഗത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും തണുപ്പ് സമയത്ത് പുറത്തിറങ്ങരുതെന്നും അത് അപകടമാണെന്നും അവനെ ഉപദേശിച്ചു. എന്നാല്‍ അവന്‍ അവര്‍ പറഞ്ഞതൊന്നും കേള്‍ക്കാതെ, മാവിന്റെ മുകളിലേക്ക് കയറാന്‍ തുടങ്ങി.
മരത്തിന്റെ മുകളില്‍ ഇരിക്കുകയായിരുന്ന ഒരു തത്ത, മരക്കൊമ്പില്‍ കൊക്കുരുമ്മിക്കൊണ്ട് അവനോട് പറഞ്ഞു. ‘അല്ലയോ മൃഗമേ, ഈ തണുപ്പില്‍ നീ എങ്ങോട്ടേക്കാണ് പോകുന്നത്? ‘മാമ്പഴം തിന്നാനെ’ന്ന മൃഗത്തിന്റെ മറുപടി കേട്ട്, തത്ത കളിയാക്കി ചിരിച്ചു. മാമ്പഴത്തിന്റെ ലക്ഷണംപോലും മാവില്‍ ഇല്ലെന്നും താന്‍ മാവിന്റെ മുകളില്‍ മുഴുവന്‍ നോക്കിയതാണെന്നും തത്ത പറഞ്ഞു. ‘താന്‍ ലക്ഷ്യത്തിലെത്തുമ്പോഴേയ്ക്കും അവിടെ മാമ്പഴം ഉണ്ടാവും’ എന്ന ഒരു സന്ന്യാസിയുടേതിന് സമാനമായ മറുപടിയാണ് മൃഗം നല്‍കിയത്. ഈ മൃഗം തന്റെ ദൗര്‍ബ്ബല്യത്തെപ്പറ്റി ചിന്തിക്കുകയോ, പ്രതികൂല പരിതഃസ്ഥിതികളില്‍ പരിഭ്രമിക്കുകയോ ചെയ്തില്ല. തന്റെ ലക്ഷ്യത്തിന്റെ ഒരു ലക്ഷണവും കാണാതിരുന്നിട്ടും അവന് ലക്ഷ്യപ്രാപ്തിയില്‍ തരിമ്പുപോലും സംശയമുണ്ടായില്ല. തന്റെ മുന്നോട്ടുള്ള ഓരോ ചുവടുവെപ്പിലും പഴം പാകമാകും എന്ന ദൃഢവിശ്വാസമാണ് അവനെ നയിച്ചത്. ബന്ധുക്കളുടെയും തത്തയുടെയും വാക്കുകള്‍ അവനെ പിന്തിരിപ്പിച്ചില്ല. ഈശ്വരനില്‍ വിശ്വസിച്ചാല്‍ എല്ലാം ശരിയാവും എന്ന് അവന്റെ മനസ്സ് ഉരുവിട്ടുകൊണ്ടിരുന്നു.
ഇന്ന് ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ് ഭാരതീയ മസ്ദൂര്‍ സംഘം എന്ന് നമുക്ക് കാണാന്‍ സാധിക്കും. എത്രതന്നെ പ്രതിഭാസമ്പന്നനാണെങ്കിലും, സഹപ്രവര്‍ത്തകരുടെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും തുറന്ന മനസ്സോടെ കേള്‍ക്കുകയും യോഗ്യമായവ സ്വീകരിക്കുകയും ചെയ്യുക എന്നത് നല്ല സംഘാടകന്റെ ഗുണമാണ്. ഠേംഗ്ഡിജി അത്തരമൊരു നേതാവായിരുന്നു. തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചപ്പോള്‍ സംഘടനയ്ക്ക് ‘ഭാരതീയ ശ്രമിക് സംഘ്’ എന്ന പേര് നല്‍കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നടന്ന തൊഴിലാളികളുടെ ആദ്യയോഗത്തില്‍ ഒരു നിര്‍ദ്ദേശം വന്നു. സമൂഹത്തില്‍ ഏത് വിഭാഗത്തിലാണോ നാം പ്രവര്‍ത്തിക്കേണ്ടത് അവര്‍ക്ക് ‘ശ്രമിക്’ എന്ന വാക്ക് മനസ്സിലാക്കാന്‍ എളുപ്പമല്ല. ചില സംസ്ഥാനങ്ങളില്‍ ഈ വാക്ക് ഉച്ചരിക്കാന്‍ തന്നെ പ്രയാസമാണ്. അതുകൊണ്ട് ‘ശ്രമിക്’ എന്നതിനുപകരം ‘മസ്ദൂര്‍’ എന്ന പദം ഉപയോഗിക്കാമെന്ന നിര്‍ദ്ദേശം സ്വീകരിക്കുകയും സംഘടനയുടെ പേര് ‘ഭാരതീയ മസ്ദൂര്‍ സംഘം’ എന്നാക്കുകയും ചെയ്തു.
ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുക എന്നത് ‘ഞാന്‍’ എന്നതില്‍ നിന്നും ‘ഞങ്ങള്‍’ എന്നതിലേക്കുള്ള യാത്രയാണ്. പ്രവര്‍ത്തിക്കുന്ന വ്യക്തിക്ക് ഇത് എളുപ്പമല്ല. അവന്‍ തന്റെ ‘ഞാനു’മായി പ്രണയത്തിലാവുകയും എങ്ങനെയെങ്കിലും ‘ഞാന്‍’ എന്ന ബോധം പുറത്തുവരികയും ചെയ്യുന്നു. ഈ ‘ഞാന്‍’ എന്ന കാര്യം വളരെ വിചിത്രമാണെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. അത് അജ്ഞാനികളെ തൊടുകപോലുമില്ല. എന്നാല്‍ ജ്ഞാനികളുടെ കഴുത്തില്‍ ഇത് പിടിമുറുക്കുന്നത് വിടുവിക്കാന്‍ പ്രയാസമാണ്. എന്നാല്‍ സംഘടനയില്‍, സംഘടനയോടൊപ്പം സംഘടനയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ‘ഞാന്‍’ എന്ന ബോധത്തില്‍ നിന്നും രക്ഷപ്പെടണം. ഠേംഗ്ഡിജി അത്തരമൊരു വ്യക്തിയായിരുന്നു. സൗഹൃദ സംഭാഷണങ്ങളില്‍ പോലും അദ്ദേഹം എന്തെങ്കിലും കാഴ്ചപ്പാട് വ്യക്തമാക്കുകയോ പരിഹാരം നിര്‍ദ്ദേശിക്കുകയോ ചെയ്യുമ്പോള്‍ ‘ഞാന്‍’ എന്നതിനുപകരം എല്ലായ്‌പ്പോഴും ‘ഞങ്ങള്‍’ എന്ന് ഉപയോഗിക്കുമായിരുന്നു. ‘ഞാന്‍’ എന്നതിനെ ഇല്ലാതാക്കുക എളുപ്പമല്ല. എന്നാല്‍ ഠേംഗ്ഡിജി സംഘാടകനുവേണ്ട ഈ അവശ്യഗുണം നേടിയെടുത്തിരുന്നു.
ഠേംഗ്ഡിജി, സാധാരണക്കാരായ തൊഴിലാളികളോടുപോലും വളരെ അടുപ്പത്തോടെ തോളില്‍ കയ്യിട്ട് സംസാരിക്കുമായിരുന്നു. അഖില ഭാരതീയ നേതാവിനോടോ അല്ലെങ്കില്‍ ഒരു പ്രമുഖ ചിന്തകനോടോ ആണ് സംസാരിക്കുന്നതെന്ന് ആര്‍ക്കും തോന്നില്ലായിരുന്നു; മറിച്ച് ഏറ്റവും അടുപ്പമുള്ള ഒരു മുതിര്‍ന്ന വ്യക്തിയോടോ, കുടുംബത്തിലെ ജ്യേഷ്ഠസഹോദരനോടോ സംസാരിക്കുന്ന അനുഭവമാണ് എല്ലാവര്‍ക്കും ഉണ്ടായിരുന്നത്. ഠേംഗ്ഡിജിയുടെ പഠനവും വിപുലവും ആഴമേറിയതുമായിരുന്നു. നിരവധി പുസ്തകങ്ങളിലെ ഭാഗങ്ങളും അനേകം നേതാക്കന്മാരുടെ കഥകളും അദ്ദേഹം സംഭാഷണമധ്യേ പരാമര്‍ശിച്ചിരുന്നു. ഠേംഗ്ഡിജി നിരവധി തവണ തന്റെ പ്രസംഗങ്ങളിലും മറ്റും പരാമര്‍ശിച്ചിരുന്ന കഥകളോ ഫലിതങ്ങളോ, അദ്ദേഹത്തിന്റെ അത്രതന്നെ അനുഭവപരിചയമില്ലാത്ത കാര്യകര്‍ത്താക്കള്‍ വീണ്ടും ആവര്‍ത്തിക്കുമ്പോള്‍, തനിക്ക് ആ കഥ അറിയാമെന്നുള്ള ഭാവം പോലും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. ഇത് എന്റെ ഹൃദയത്തെ ഏറ്റവുമധികം സ്പര്‍ശിച്ച കാര്യമായിരുന്നു. ഇത്തരം സംയമനം കാണിക്കാതെ, തനിക്ക് ആ കഥകളൊക്കെ അറിയാമെന്ന് പറയുന്ന മുതിര്‍ന്ന കാര്യകര്‍ത്താക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ ഠേംഗ്ഡിജി വളരെയധികം താല്പര്യത്തോടെ ശ്രദ്ധിച്ച് ആദ്യമായി കേള്‍ക്കുന്നപോലെ അത് കേട്ടിരിക്കും. അതിന് യോജിച്ച പുതിയ ഫലിതങ്ങളോ കഥകളോ അദ്ദേഹം പറയുമായിരുന്നു. താഴേക്കിടയിലുള്ള കാര്യകര്‍ത്താക്കളോട് കാണിക്കുന്ന ഈ അടുപ്പവും താല്പര്യവും ശ്രേഷ്ഠനായ സംഘാടകന്റെ ഗുണം തന്നെയാണ്.
പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടു പോവാനുള്ള ആഗ്രഹം ഉണ്ടാകുന്നതോടൊപ്പം തന്നെ അനാവശ്യമായ തിടുക്കം കൂട്ടാതിരിക്കുക എന്നതും നല്ല സംഘാടകന്റെ ഗുണമാണ്. ‘സാവധാനം വേഗത്തിലാക്കൂ’ എന്ന് ശ്രീ ഗുരുജി പറയാറുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ ശ്രീ ശരദ് ജോഷി രൂപം കൊടുത്ത ‘ശേതകരി സംഗഠന്‍’ എന്ന കര്‍ഷക പ്രസ്ഥാനത്തിന്റെ വിദര്‍ഭയിലെ പ്രമുഖ നേതാവായിരുന്നു എന്റെ ഒരു കര്‍ഷക സുഹൃത്ത്. പിന്നീട് ഈ പ്രസ്ഥാനത്തിനോടുള്ള താല്പര്യം നഷ്ടപ്പെട്ട ആ സുഹൃത്ത്, കൃഷിക്കാരനായിരുന്ന എന്റെ ഇളയസഹോദരനുമായി സംഭാഷണം നടത്തി. കിസാന്‍ സംഘിന്റെ പ്രവര്‍ത്തനം ആരംഭ ദശയിലായിരുന്നു. അതിനാല്‍ ഈ കര്‍ഷകനേതാവിനെ കിസാന്‍ സംഘുമായി ബന്ധപ്പെടുത്തണം എന്ന സഹോദരന്റെ നിര്‍ദ്ദേശം എനിക്കും സ്വീകാര്യമായി തോന്നി. കിസാന്‍ സംഘിന്റെ പ്രവര്‍ത്തനം ഠേംഗ്ഡിജിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നതിനാല്‍ ഞാന്‍ സഹോദരനുമൊത്ത് നാഗ്പൂരിലെത്തി അദ്ദേഹത്തെ കണ്ടു. പ്രമുഖനായ ആ കര്‍ഷകനേതാവിനെ ഠേംഗ്ഡിജിക്കും അറിയാം. ഇങ്ങനെയുള്ള നേതാവിനെ ലഭിക്കുന്നത് കിസാന്‍ സംഘിന് ഗുണകരമാവുമെന്നും ഠേംഗ്ഡിജി എന്റെ നിര്‍ദ്ദേശം തള്ളിക്കളയില്ലെന്നും എനിക്ക് തോന്നി. എന്നാല്‍ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു. വളരെ ചെറിയ സംഘടനയായതുകൊണ്ട് കിസാന്‍ സംഘിന്, ഇത്ര വലിയൊരു നേതാവിനെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും ആ നേതാവ് കിസാന്‍ സംഘിനെ ആകര്‍ഷിച്ച് തന്റെ കൂടെ കൊണ്ടുപോകുമെന്നും താന്‍ അത് ആഗ്രഹിക്കുന്നില്ലെന്നും ഠേംഗ്ഡിജി വ്യക്തമാക്കി. കിസാന്‍ സംഘ് അദ്ദേഹത്തെ സ്വീകരിക്കുന്നില്ലെങ്കില്‍, ഭാരതീയ ജനതാപാര്‍ട്ടിക്ക് അദ്ദേഹത്തെ പാര്‍ട്ടിയില്‍ എടുത്ത് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാം എന്ന് ഞാന്‍ പറഞ്ഞു. ‘ഭാരതീയ ജനതാപാര്‍ട്ടിക്ക് തിടുക്കമുണ്ടാവാം, എന്നാല്‍ നമുക്കില്ല’ എന്നാണ് ഇതിന് മറുപടിയായി ശാന്തസ്വരത്തില്‍ ഠേംഗ്ഡിജി പറഞ്ഞത്. വ്യക്തമായ, ആത്മവിശ്വാസത്തോടെയുള്ള ഈ മറുപടി എനിക്ക് പുതിയ അനുഭവമായിരുന്നു. ‘സാവധാനം വേഗത്തിലാക്കൂ’ എന്ന ശ്രീഗുരുജിയുടെ വാക്കിന്റെ ഗൂഢാര്‍ത്ഥം എനിക്ക് സ്പഷ്ടമായി.
നല്ല സംഘാടകന്‍ എന്നതിനുപുറമെ മികച്ച ദാര്‍ശനികന്‍ കൂടിയായിരുന്നു ഠേംഗ്ഡിജി. ഭാരതീയ ചിന്തയുടെ ഗഹനമായ വശങ്ങള്‍ അദ്ദേഹത്തിന്റെ സംഭാഷണങ്ങളിലൂടെ ലളിതമായി മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. തൊഴിലാളി മേഖലയില്‍ കമ്മ്യൂണിസം പിടിമുറുക്കിയിരുന്ന ആ കാലഘട്ടത്തില്‍, മിക്ക തൊഴിലാളി സംഘടനകളുടെയും ഭാഷയും മുദ്രാവാക്യങ്ങളും കമ്മ്യൂണിസ്റ്റ് പദാവലികളായിരുന്നു. ഠേംഗ്ഡിജി, ഈ കമ്മ്യൂണിസ്റ്റ് മുദ്രാവാക്യങ്ങള്‍ക്ക് പകരം ഭാരതീയ ചിന്തയിലധിഷ്ഠിതമായ മുദ്രാവാക്യങ്ങള്‍ അവതരിപ്പിച്ചു. ‘വ്യവസായങ്ങളുടെ ദേശസാല്‍ക്കരണ’ ത്തിനുപകരം ‘രാജ്യത്തിന്റെ വ്യവസായവല്‍ക്കരണം – വ്യവസായങ്ങളുടെ തൊഴിലാളിവല്‍ക്കരണം, തൊഴിലാളികളുടെ ദേശീയവല്‍ക്കരണം, എന്നിവയാണ് വേണ്ടതെന്ന് ഠേംഗ്ഡിജി പറഞ്ഞു. തൊഴില്‍ മേഖലയില്‍ അനാവശ്യ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന, ‘എന്തു സംഭവിച്ചാലും ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടണം’ എന്ന മുദ്രാവാക്യത്തിന് പകരം ‘രാജ്യത്തിനുവേണ്ടി ജോലി ചെയ്യും – ജോലിയുടെ മുഴുവന്‍ കൂലിയും വാങ്ങും’ എന്ന് പരിവര്‍ത്തനം വരുത്തി. തൊഴില്‍ മേഖലയില്‍ സാമഞ്ജസ്യവും ദേശസ്‌നേഹവും ഉണര്‍ത്താനുള്ള വഴികള്‍ ഈ മുദ്രാവാക്യങ്ങളിലൂടെ സൃഷ്ടിച്ചു. ഭാരതീയ മസ്ദൂര്‍ സംഘിനും ഭാരതീയ കിസാന്‍ സംഘിനും പുറമെ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്, സ്വദേശി ജാഗരണ്‍ മഞ്ച്, പ്രജ്ഞാപ്രവാഹ്, വിജ്ഞാന്‍ ഭാരതി തുടങ്ങിയ സംഘടനകളുടെ രൂപീകരണത്തിനും ഠേംഗ്ഡിജിയുടെ പങ്കാളിത്തവും സഹകരണവും ഉണ്ടായിട്ടുണ്ട്. ഭാരതീയ കലാദര്‍ശനത്തെക്കുറിച്ച് അദ്ദേഹം അവതരിപ്പിച്ച ലേഖനം സംസ്‌കാര്‍ ഭാരതിയ്ക്ക് വൈചാരികമായ അടിത്തറ നല്‍കി.
ഠേംഗ്ഡിജിയെപ്പോലുള്ള ശ്രേഷ്ഠനായ ചിന്തകനും സംഘാടകനും ദീര്‍ഘദര്‍ശിയുമായ നേതാവിന്റെ കൂടെ ജീവിക്കാനും സംവദിക്കാനും നടക്കാനും സംസാരിക്കാനും ഉപദേശങ്ങള്‍ സ്വീകരിക്കാനുമുള്ള സൗഭാഗ്യം എനിക്ക് കിട്ടി. ഠേംഗ്ഡിജിയുടെ ജന്മശതാബ്ദി കൊണ്ടാടുന്ന ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ പാവനസ്മരണകള്‍ക്ക് മുന്നില്‍ ശ്രദ്ധാഞ്ജലികള്‍.
വിവ:ഡോ.പി.വി.സിന്ധുരവി