പ്രളയമൊഴിഞ്ഞപ്പോള്‍ കൊടിയവരള്‍ച്ച നാം നേരിട്ടു. വെള്ളം കെട്ടിക്കിടന്ന കൃഷിയിടങ്ങള്‍ താറുമാറായി. ബാണാസുരസാഗര്‍ അണക്കെട്ടില്‍ പ്രളയകാലത്തു നിറഞ്ഞുനിന്ന വെള്ളം മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി താഴുകയും വരള്‍ച്ച നേരിടുകയും ചെയ്തു. 2018ലെ പ്രളയക്കെടുതികള്‍ക്ക് ശേഷം ഇനിയൊരു ദുരന്തം നേരിടാന്‍ ശക്തരാണ് എന്ന് അഹങ്കരിച്ചിരുന്ന നമ്മുടെ മുന്നിലേക്ക് വീണ്ടും ഒരു കാലവര്‍ഷദുരന്തം വന്നപ്പോള്‍ പകച്ചു നില്‍ക്കാന്‍ മാത്രമേ നമുക്ക് കഴിഞ്ഞിട്ടുള്ളൂ എന്ന് മറക്കരുത്.
പ്രളയാനന്തര കേരളം
കേരളത്തിന്റെ ഇന്നത്തെ പരിസ്ഥിതി ഘടനയ്ക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു മഴവെള്ളപ്പാച്ചില്‍. കഴിഞ്ഞ 60 വര്‍ഷത്തെ വികസനപ്രവര്‍ത്തനത്തിന്റെ ഫലമായി 4 ലക്ഷം ഹെക്ടര്‍ സ്വാഭാവിക വനം നശിപ്പിക്കപ്പെട്ടു. 2.50 ലക്ഷം ഹെക്ടര്‍ നീര്‍ത്തടങ്ങള്‍ കൃഷി, തോട്ടം, പശ്ചാത്തലവികസനം തുടങ്ങിയ കാര്യങ്ങള്‍ക്കായി നികത്തപ്പെട്ടു. ഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കഴിഞ്ഞ അമ്പതുവര്‍ഷം കൊണ്ട് ഇരട്ടിപ്പിച്ചു. 70000 ഹെക്ടര്‍ ഭൂമിയെങ്കിലും വീടുകള്‍ക്കും മറ്റു നിര്‍മ്മാണാവശ്യങ്ങള്‍ക്കുമായി കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ മാറ്റി ഉപയോഗിക്കുന്നു. പാരമ്പര്യകാര്‍ഷിക വിളകളായ നെല്ല്, കപ്പ തുടങ്ങിയവ ഉപേക്ഷിക്കുകയും, നാണ്യവിളകള്‍ക്ക് പ്രാമുഖ്യം നല്‍കുകയും ചെയ്തു. ഭൂ ഉപയോഗത്തില്‍ വന്ന മാറ്റങ്ങള്‍ വെള്ളത്തെ ഉള്‍ക്കൊള്ളാനുള്ള ശേഷി, ഭൂമിക്കു നഷ്ടപ്പെടുത്തി. ഇക്കാരണങ്ങളെല്ലാം പ്രളയക്കെടുതികള്‍ വര്‍ദ്ധിക്കുവാനും ഇടയാക്കി.
എത്ര കഠിനമായ പ്രളയം ആണെങ്കിലും വെള്ളം മാറിക്കഴിഞ്ഞാല്‍ എല്ലാവരും സന്തോഷത്തോടെ സ്വജീവിതത്തിലേക്ക് തിരിച്ചുവരും. 2018 ആഗസ്റ്റ് 15ലെ വെള്ളപ്പൊക്കം എല്ലാവരുടേയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. കാലാവസ്ഥാ വ്യതിയാനഫലമായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങള്‍ അടിക്കടി ഉണ്ടാകുവാനിടയുള്ളതുകൊണ്ട് 2018ലെ പ്രളയക്കെടുതികള്‍ ആവര്‍ത്തിക്കുമെന്നതിന്റെ തെളിവാണ് 2019ലേത്. ദുരന്തങ്ങള്‍ അനുഭവപാഠമാക്കുകയും ദുരന്തപ്രത്യാഘാതങ്ങള്‍ പരിമിതപ്പെടുത്തുവാന്‍ ശ്രമിക്കുകയുമാണ് പരിഷ്‌കൃതസമൂഹം ചെയ്യേണ്ടത്.
റോഡുകളെല്ലാം ചെളിവന്നടിഞ്ഞതിനാല്‍ മഴമാറി വെയിലായതോടെ പൊടിയുടെ ശല്യം യാത്രകള്‍ ദുഷ്‌ക്കരമാക്കി. കുട്ടികള്‍ക്കും വയോധികര്‍ക്കും പലവിധരോഗങ്ങള്‍ പിടിപെട്ട് ആശുപത്രിയെ ശരണം പ്രാപിക്കേണ്ടി വന്നു. വ്യാപാരികള്‍ പലരും പ്രളയാനന്തരം തങ്ങളുടെ കച്ചവടം ഉപേക്ഷിച്ചു. പൊടിയുടെ ആധിക്യം കാരണം തെങ്ങ്, ജാതി, മാങ്കുസ്തി തുടങ്ങിയ ദീര്‍ഘകാലവിളകളുടെ ഇലകളിലെല്ലാം പൊടിവന്നടിഞ്ഞ് പ്രകാശസംശ്ലേഷണം അസാധ്യമായി. ഫലവൃക്ഷങ്ങളുടെ ഉല്പാദന നഷ്ടം കണക്കാക്കുവാന്‍ കഴിയില്ല. കാര്‍ഷിക വിളകളെല്ലാം തന്നെ നദീതടത്തില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതീതിയാണ് പ്രകടമാകുന്നത്. നദീതടത്തില്‍ പ്രളയാനന്തരം, മണ്ണിന്റെ ഘടനയിലും സ്വഭാവത്തിലും മാറ്റം വന്നതായി സംസ്ഥാനകൃഷി വകുപ്പിന്റെ പഠനത്തില്‍ വ്യക്തമായി (26.10.2018). മേല്‍ മണ്ണിന്റെ ജൈവാംശം കുറഞ്ഞു. പുരയിടങ്ങളില്‍ ചെളിയും, പൊടിയും ചേര്‍ന്ന മിശ്രിതം മൂടിക്കിടക്കുന്നതിനാല്‍ മണ്ണില്‍ വായു സഞ്ചാരം കുറയുന്നു. ചെടികള്‍ക്ക് തടമെടുത്ത് വായുസഞ്ചാരം സൗകര്യപ്പെടുത്തി സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടു. പുഴകളുടേയും നദികളുടേയും സംരക്ഷണത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും പ്രളയത്തിലടിഞ്ഞ അധികമണലും എക്കലും അടിയന്തരമായി നീക്കുന്നത് അനിവാര്യമാണ്. അതിനു വേണ്ടുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
ദുരന്തനിവാരണനിയമപ്രകാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മണല്‍ നീക്കാനാണ് ഉദ്ദേശിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള എംപവേഡ് കമ്മറ്റിയുടെ അംഗീകാരത്തോടെ മംഗലം, ചുള്ളിയാര്‍ ഡാമുകളില്‍ നിന്ന് പരീക്ഷണാടിസ്ഥാനത്തില്‍ മണല്‍നീക്കാനാണ് ജലവിഭവവകുപ്പ് പദ്ധതി ഇട്ടിരുന്നത്. ഇതോടൊപ്പം ജലസേചന വകുപ്പിന്റേയും വൈദ്യുതി ബോര്‍ഡിന്റെയും കീഴിലുള്ള ഡാമുകളില്‍ നിന്ന് മണല്‍ നീക്കും. ജലവിഭവം, വൈദ്യുതി, വനംവകുപ്പുകളെ ഏകോപിപ്പിച്ച് ഇത് സമയബന്ധിതമായി ചെയ്യാന്‍ തീരുമാനമെടുത്തു. മഴവെള്ളം സംഭരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണം. കഴിയാവുന്നത്ര സ്ഥലങ്ങളില്‍ മഴവള്ളം സംഭരിക്കുകയും കുളങ്ങളും ജലസ്രോതസ്സുകളും ശുദ്ധീകരിക്കുകയും വേണം. തദ്ദേശ, ജലവിഭവ വകുപ്പുകളും ഹരിതകേരളമിഷനും യോജിച്ച് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
പ്രളയമുന്നൊരുക്കങ്ങള്‍
ദുരുതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്ന ജാഗ്രതയും ഐക്യവും നേതൃത്വഗുണവും സേവനമനോഭാവവും ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനും ലഘൂകരിക്കുന്നതിനും ഉള്ള പ്രവര്‍ത്തനങ്ങളില്‍ കാണിക്കുവാന്‍ കഴിയുന്നില്ല എന്നുള്ളത് കേരളത്തില്‍ ദുരന്തങ്ങളുടെ ആവര്‍ത്തനം തുടരുവാന്‍ ഇടയാക്കുന്നു.
കേരളത്തിലെ പ്രളയദുരന്തങ്ങള്‍ വര്‍ദ്ധിച്ചത് നദീപരിപാലനത്തില്‍ നമ്മള്‍ കാണിച്ച അലംഭാവം മൂലമാണ് ജലനിര്‍ഗമന മാര്‍ഗങ്ങള്‍ കയ്യേറി നികത്തപ്പെടുകയും കെട്ടിടങ്ങള്‍ പണിയുകയും ചെയ്തു. പ്രളയം ഉണ്ടാക്കിയത് മനുഷ്യരല്ല. പക്ഷേ പ്രളയതീവ്രത കൂട്ടിയത് മനുഷ്യരാണ്.
കാലാവസ്ഥാപ്രവചനത്തിനും ദുരന്തനിവാരണ സംവിധാനത്തിനും ഉതകുന്ന ശാസ്ത്രസാങ്കേതിക സംവിധാനങ്ങള്‍ രാജ്യത്തു നിലവിലുണ്ടെങ്കിലും മഹാപ്രളയാനന്തരത്തില്‍ ഒന്നും ആളുകള്‍ക്ക് വേണ്ട രീതിയില്‍ പ്രയോജനപ്പെട്ടില്ല. ഡാം മാനേജ്‌മെന്റില്‍ കാണിച്ച അലംഭാവം, പെരുമഴക്കാലത്ത് എല്ലാ ഡാമുകളും ഒരേ സമയത്തു തുറന്നു വിടേണ്ടിവന്നത് പ്രളയക്കെടുതികളുടെ ആക്കം കൂട്ടുന്നതിനും ഇടയാക്കി. പ്രകൃതിയുടെ താളവും ലയവും സംരക്ഷിക്കുന്ന കാര്യത്തില്‍ നാം കാണിക്കുന്ന കുറ്റകരമായ അനാസ്ഥയുടെ ഫലമാണ് കേരളത്തിലെ പ്രളയക്കെടുതികള്‍.
ഇന്ത്യയുടെ കംപ്‌ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ (CAG) പ്രളയമുന്നൊരുക്കങ്ങളുടെ(Flood Management) ഭാഗമായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ 2017 ജനുവരി 21ന് സമര്‍പ്പിച്ച Flood Control and Flood Fore casting നെ സംബന്ധിച്ച പെര്‍ഫോമന്‍സ് റിപ്പോര്‍ട്ടിലെ പ്രസക്തഭാഗമാണിത്.
1. രാജ്യത്ത് വെള്ളപ്പൊക്ക ബാധിതപ്രദേശങ്ങളെ തിരിച്ചറിയല്‍ (identification) നടത്തിയിട്ടില്ല.
2. പ്രളയബാധിത പ്രദേശങ്ങളെ ശാസ്ത്രീയമായി അസസ്സ്‌മെന്റ് ചെയ്തിട്ടില്ല.
3. പ്രളയ ദുരന്തങ്ങളെ നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ morphological studies നടത്തിയില്ല.
4. സമഗ്രമായ Flood Management Master Plan ഒരു സംസ്ഥാനവും തയ്യാറാക്കിയിട്ടില്ല.
5. ഗംഗാ നദീതടത്തിലെ തീവ്രമായ പ്രളയസാധ്യതയുള്ള 6 സംസ്ഥാനങ്ങളും സമഗ്രമായ പ്രളയപരിപാലന മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിട്ടില്ല.
6. പ്രളയദുരന്ത നിവാരണത്തിനായി നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പരിപാലനം ഒരിടത്തും പരിഗണിക്കപ്പെട്ടിട്ടില്ല.
7. അടിയന്തര പ്രാധാന്യമുള്ള ജലനിര്‍ഗമനമാര്‍ഗങ്ങള്‍ (Drainage System) അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനോ പരിപാലിക്കുന്നതിനോ പരിശ്രമിച്ചിട്ടില്ല.
8. ഇന്ത്യയില്‍ 184 പ്രളയമുന്നറിയിപ്പു കേന്ദ്രങ്ങള്‍ (Flood forecasting stations) നിലവിലുണ്ടെങ്കിലും കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ ഒന്നുപോലും സ്ഥാപിച്ചിട്ടില്ല.
9. National Committee of Dam Safety (NCDS) യുടെ 33-ാം മീറ്റിംഗിന്റെ തീരുമാനമനുസരിച്ച് ഓരോ അണക്കെട്ടും മണ്‍സൂണിന് മുമ്പും പിമ്പും സംസ്ഥാന Dam Safety Organisation (DSO) പരിശോധിച്ച് റിപ്പോര്‍ട്ട് സെന്റര്‍ വാട്ടര്‍ കമ്മീഷനു ഏപ്രില്‍ മാസത്തില്‍ നല്‍കണം.
10. വെള്ളപ്പൊക്ക ഭൂപടം (Induction Map) ഡാം തകര്‍ച്ച മൂലമോ സ്പില്‍വേ തുറക്കുന്നത് മൂലമോ മുങ്ങിപ്പോകാനിടയുള്ള പ്രദേശങ്ങളില്‍ വരാവുന്ന നാശനഷ്ടങ്ങളെക്കുറിച്ചു മുന്‍കൂട്ടി തയ്യാറാക്കണം. പ്രളയ സാധ്യത പ്രദേശങ്ങളുടെ വിശദവിവരങ്ങളും Induction Map നോടൊപ്പം ഉണ്ടാകണം.
കേരളത്തില്‍ പ്രളയത്തിന്റെ ആഘാതം കൂടിയത് അണക്കെട്ടുകളിലെ ജലത്തിന്റെ അളവു ക്രമീകരിക്കുന്നതില്‍ ഉണ്ടായ പിഴവും കുന്നുകളിടിച്ച് അശാസ്ത്രീയമായി നടത്തിയ നിര്‍മ്മാണങ്ങളും മൂലമാണെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിലെ ഉന്നത ശാസ്ത്രസംഘം റിപ്പോര്‍ട്ട് ചെയ്യുന്നു. അണക്കെട്ടുകളിലെ വെള്ളത്തിന്റെ അളവ് ഘട്ടം ഘട്ടമായി നിയന്ത്രിക്കാതെ ഒന്നിച്ചൊഴുക്കിയത്, ഭൂമിയില്‍ വന്‍ ആഘാതമാണ് ഏല്പിച്ചത്. മറ്റ് ഭൗമ പ്രതിഭാസങ്ങളുടെ ആക്കം കൂട്ടുവാന്‍ ഇതു കാരണമായി.
സുരക്ഷയുടെയും (Safety) ഗുണനിലവാരത്തിന്റേയും (Quality) കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും അംഗീകരിക്കാത്ത ജനതയാണ് ജപ്പാന്‍കാര്‍. വിദ്യാഭ്യാസ മേഖലയില്‍ പ്രൈമറി മുതല്‍ യൂണിവേഴ്‌സിറ്റി തലം വരെ പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് പഠിപ്പിക്കുകയും രക്ഷാമാര്‍ഗങ്ങള്‍ പരിശീലിപ്പിക്കുകയും ചെയ്യുന്ന ജപ്പാന്‍ മാതൃക നമ്മളും സ്വീകരിക്കുകയാണ് കരണീയം.
നദീസംരക്ഷണം
അശാസ്ത്രീയവും അനധികൃതവുമായി നദികളില്‍ നടന്ന മണല്‍ ഖനനമാണ് കേരളത്തിലെ നദികളെല്ലാം മരണവക്ത്രത്തിലകപ്പെട്ടതിന് പ്രധാന കാരണം. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ നദികളെ അപേക്ഷിച്ച് കേരളത്തിലെ നദികളുടെ ഒഴുക്കിനെ ചെറിയ ആഘാതം പോലും വിപരീതമായി ബാധിക്കും. ഈ തിരിച്ചറിവിന്റെ ഫലമായാണ് നദികളില്‍ മണല്‍ വാരുന്നതിന് ശാസ്ത്രീയമായ ചില ക്രമീകരണങ്ങള്‍ ഉണ്ടാകണമെന്ന് പരിസ്ഥിതി സംഘടനകള്‍ ആവശ്യപ്പെട്ടത്. 2001 ല്‍ കേരളാ നദീതീരസംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണനിയമവും കേരള നിയമസഭ ഏകകണ്ഠമായി അംഗീകരിക്കുകയും 2002 ഏപ്രില്‍ മാസം മുതല്‍ നടപ്പിലാക്കുകയും ചെയ്തു. ഈ നിയമത്തില്‍ നദീസംരക്ഷണത്തിനു ജനകീയ ഇടപെടലുകള്‍ ഉണ്ടാക്കത്തക്കവിധം പൂര്‍ണ അധികാരം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കി. പക്ഷെ, കേരളത്തിലെ ഭൂരിഭാഗം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സംരക്ഷണവ്യവസ്ഥകള്‍ ലംഘിക്കുകയും മണല്‍വാരി സാമ്പത്തികം വര്‍ദ്ധിപ്പിക്കുന്നതിന് നടപടികളെടുക്കുകയും ചെയ്തു.
മണല്‍വാരല്‍ മൂലം നദിക്കു വരുന്ന പരിക്കുകള്‍ പരിഹരിക്കുന്നതിനും, കുളിക്കടവുകളും കടത്തുകടവുകളും പരിരക്ഷിക്കുന്നതിനുമാണ് നദീസംരക്ഷണഫണ്ട് കൊണ്ട് ലക്ഷ്യമിട്ടത്. കേരളത്തില്‍ തൂക്കുപാലങ്ങള്‍ നിര്‍മിക്കുന്നതിനും ആഡംബരകാറുകള്‍ വാങ്ങുന്നതിനും രാഷ്ട്രീയസ്വാധീനമുള്ള കയ്യേറ്റക്കാരുടെ ഭൂമി സംരക്ഷിക്കുന്നതിനുമാണ് നദീസംരക്ഷണഫണ്ട് ഉപയോഗിക്കപ്പെട്ടത്. നദീതീരസംരക്ഷണനിയമം ലംഘിച്ചതും നദീതീര സംരക്ഷണഫണ്ട് വിപരീത ലക്ഷ്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്തതും കേരളത്തിലെ പ്രളയക്കെടുതികളുടെ ആക്കം വര്‍ദ്ധിപ്പിച്ചു എന്നുള്ളതിന് തര്‍ക്കമില്ല. 2001 ലെ നിയമം അനുസരിച്ച് നദികളില്‍ നിന്നുള്ള മണല്‍ഖനനം നിയന്ത്രിക്കുകയും നദീതീരങ്ങള്‍ മരങ്ങള്‍ വച്ച് സംരക്ഷിക്കുകയും പുറമ്പോക്ക് കയ്യേറ്റങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നുവെങ്കില്‍ തീര്‍ച്ചയായും പ്രളയക്കെടുതികള്‍ ഒരു പരിധിവരെ നിയന്ത്രിക്കുവാന്‍ കഴിയുമായിരുന്നു.
വിഭവങ്ങളുടെ അശാസ്ത്രീയമായ ഉപയോഗവും പരിസ്ഥിതിക്കുമേലുള്ള കടന്നുകയറ്റവും അധികരിക്കുവാന്‍ തുടങ്ങിയപ്പോഴാണ് പരിസ്ഥിതി നിയമനിര്‍മ്മാണം ആവശ്യമായി വന്നത്. കേരള നെല്‍വയല്‍ – തണ്ണീര്‍ത്തട സംരക്ഷണനിയമം 2018, തീരദേശനിയന്ത്രണമേഖല വിജ്ഞാപനം 2019, റാംസര്‍ ഉടമ്പടി 1992, പരിസ്ഥിതി ആഘാത നിര്‍ണയ വിജ്ഞാപനം കേരള നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണനിയമവും 2001, കേരള ജലസേചനവും ജലസംരക്ഷണ നിയമവും 2003, ദുരന്തനിവാരണ നിയമം 2005, കേരള വനനിയമം 1961 എന്നിവ അവയില്‍ ചിലതാണ്. കൂടാതെ പരിസ്ഥിതിസംരക്ഷണത്തിനായി രണ്ടു പ്രധാന വകുപ്പുകള്‍ ഭരണഘടനയില്‍ ഉണ്ട് 48-A യും 51 A(g) യും.
മനുഷ്യന് വസിക്കാനും ആഹാരം തേടാനും ശുദ്ധവായു ശ്വസിക്കാനും ശുദ്ധജലം ലഭിക്കാനുമുള്ള ഇടമാണ് പ്രകൃതി എന്നതില്‍ കവിഞ്ഞ് തന്റെ സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ പ്രകൃതിയെ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് ചൂഷണമാരംഭിച്ചത്. ഇത് അങ്ങനെ ഒരു സാമൂഹ്യ തിന്മയായി മാറുകയാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം തകരുകയും ചൂഷകനും ചൂഷിതനും തമ്മിലുള്ള ബന്ധത്തിലേക്ക് മാറുകയും ചെയ്തു. ഇതോടെ മനുഷ്യന്‍ വേറെ പ്രകൃതി വേറെ എന്ന ചിന്താഗതി ശക്തിയാര്‍ജ്ജിച്ചു. പ്രകൃതിയും മനുഷ്യനും ഒരു നാണയത്തിന്റെ ഇരുവശമായിരുന്നത് രണ്ടായി പിരിയുകയായിരുന്നു. പ്രകൃതിയെ കീഴടക്കി മുന്നോട്ടു പോകലല്ല മനുഷ്യപ്രയാണം പ്രകൃതിയെ കാലാനുസരണം പുതുക്കിപ്പണിയുകയും വരും തലമുറയ്ക്ക് ഇന്നത്തേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ ഉപകാരപ്രദമാക്കുകയും ചെയ്യുക എന്നതാണ്.
ഇന്നത്തെ ഉല്‍പ്പാദന വ്യവസ്ഥ പ്രകൃതിയുടെ അടിതുരന്ന് കൊള്ളയടിക്കുന്നതാണ്. പ്രകൃതിയെ തന്റെ കാല്‍ക്കീഴില്‍ ചവിട്ടി അരയ്ക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. മണ്ണിന്റെ ഉര്‍വ്വരതയെ പരിപാലിക്കുന്നതിന് പകരം ഇല്ലാതാക്കുകയാണ്. വിദൂരഫലങ്ങളും പ്രത്യാഘാതങ്ങളും പരിഗണിക്കപ്പെടാതെയുള്ള വികസനം അധികകാലം പ്രകൃതിക്ക് താങ്ങാനാകില്ല. അത് ഒരു പൊട്ടിത്തെറിയായി മനുഷ്യന്റെ ആര്‍ത്തിയുടെ മേലെ പതിക്കും എന്നതാണ് പ്രകൃതി നിയമം. അതൊരു ഭൂകമ്പമായിരിക്കാം, മേഘ വിസ്‌ഫോടനമായിരിക്കാം, സുനാമി തിരകളായിരിക്കാം, മഞ്ഞുരുകലായിരിക്കാം, വരള്‍ച്ചയായിരിക്കാം, അതിശൈത്യമായിരിക്കാം. ഏത് രൂപത്തിലും ഭാവത്തിലും പ്രകൃതിയുടെ താണ്ഡവം മനുഷ്യനെ കാത്തിരിക്കുന്നുണ്ട്.
കാലാവസ്ഥാ ശാസ്ത്രജ്ഞന്മാരുടെ പുതിയ വെളിപ്പെടുത്തല്‍ 2030 ഓടുകൂടി അന്തരീക്ഷ ഊഷ്മാവ് 1.50 സെല്‍ഷ്യസ് ആയേക്കും എന്നാണ്. ഇത് പ്രളയം, വരള്‍ച്ച, ഉഷ്ണക്കാറ്റ്, പേമാരി തുടങ്ങി പ്രകൃതിദുരന്തങ്ങള്‍ വര്‍ദ്ധിക്കുവാനിടയാക്കും. താപമാന വര്‍ദ്ധനവ് ആര്‍ട്ടിക്ക് മഞ്ഞുരുകുന്നതിനും കടല്‍ ജലനിരപ്പ് ഉയരുന്നതിനും ഇടയാക്കും. പ്രത്യാഘാതങ്ങളില്‍ ഏറ്റവും രൂക്ഷമായത് മഹാപ്രളയം ആണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
പ്രകൃതിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്ന വിനാശകരമായ വികസന പന്ഥാവ് ഇന്നത്തെ തലമുറയ്ക്കും വരുത്തുന്ന നാശനഷ്ടങ്ങള്‍ അളവറ്റതാണ്. ഈ പ്രവണതയ്‌ക്കെതിരെ അതിശക്തമായ പോരാട്ടങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. ഇതിനൊരു ബദല്‍ മാര്‍ഗം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് കൂടുതല്‍ നീതിയുക്തവും സുസ്ഥിരവുമായ ഒരു വഴി തേടണം. ഇത് വിജയിക്കണമങ്കില്‍ അതിശക്തമായ രീതിയില്‍ കേരളീയ മനസ്സിനെ ഇനിയും പരുവപ്പെടുത്തേണ്ടതുണ്ട്. പരിസ്ഥിതി പോരാട്ടങ്ങളുടെ ചരിത്രപാഠങ്ങള്‍ നമ്മെ അതാണ് ബോധ്യപ്പെടുത്തുന്നത്.
(അവസാനിച്ചു)