അപാരമായ വഴക്കമാണ് ജാനകിയെ വ്യത്യസ്തയാക്കുന്നത്.
ഏതുരാഗവും വായിക്കാവുന്ന,ഏതു ഭാവവും ധ്വനിക്കുന്ന
വലിച്ചുമുറുക്കിയ തന്ത്രിപോലെ ആ സ്വരം കാലം നമിച്ചുനിന്നു.
എസ്. ജാനകിയുടെ സംഗീത ജീവിതത്തിലൂടെ
കുറഞ്ഞ വരികളില്‍, പ്രണയവും ദുഃഖവും അലച്ചിലും ഒരുപോലെ പകര്‍ത്തുന്ന ഗാനം. ആകാശത്തിന്റെ അനന്തതയില്‍ ഒരു കാര്‍മുകിലിന്റെ കണ്ണുനീര്‍ എത്ര ചെറുത്; എങ്കിലും കവി ആവശ്യപ്പെടുന്നത് വീണ്ടും വീണ്ടും കണ്ണുനീര്‍ തൂകാനാണ്. നിമിഷനേരത്തെ ആയുസ്സുള്ള മേഘത്തിന്റെ മനസ്സ്… മേഘത്തിന്റെ അന്തരാത്മാവ് പൊഴിക്കുന്ന ഒരുതുള്ളി കണ്ണുനീര്‍. മൂടല്‍മഞ്ഞ് എന്ന ചിത്രത്തില്‍ പി.ഭാസ്‌കരന്‍മാഷ് രചിച്ച് നേര്‍ത്ത വിരഹത്തില്‍ ആലപിച്ചിരിക്കുന്നത് എസ്.ജാനകി. മലയാളിയുടെ ഗാനാസ്വാദന സാനുവില്‍ അടിമുടി പൂത്തുലഞ്ഞു നില്‍ക്കുന്നൊരു നീലക്കടമ്പ്, ദക്ഷിണഭാരതത്തിന്റെ പ്രിയപ്പെട്ട ഗായിക. ആവണിപ്പിറവിപോലെ, തിരുവോണപ്പുലരിപ്പോലെ മലയാള മനസ്സിനെ വശ്യസുന്ദരമായ ഗൃഹാതുരത്വത്തിലേക്ക് നയിക്കുന്ന ആലാപന സൗഭാഗ്യമാണ് ഈ ത്ര്യയാക്ഷരി. സ്വര്‍ണ്ണപാത്രത്തിനെ വന്നുമുത്തുന്ന മഴത്തുള്ളി കണക്കെ അക്ഷരശുദ്ധിയോടെ, ഭാവത്തോടിണങ്ങി ശ്രോതാക്കളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന ആലാപനശൈലിയാല്‍ അനുഗൃഹീത. ആനന്ദവും അനുഭൂതിയും വിരഹവും വിഷാദവും ഭക്തിയും ശൃംഗാരവും നിഷ്‌കപടതയും ശൈശവക്കൊഞ്ചലും ഒരുപോലെ വഴങ്ങുന്ന ശബ്ദം. മെലഡിയുടെ മുഗ്ദ്ധഭാവം മുഴുവന്‍ ആവാഹിച്ച് അത് തന്റെ ശബ്ദത്തിലൂടെ തേന്‍മഴയായി, ഒരു തൂവല്‍സ്പര്‍ശമായി നമ്മെ തഴുകിയുറക്കുന്നു. ആലാപനത്തില്‍ സ്വന്തം ആത്മാവിന്റെ നിഴല്‍ വീഴ്ത്തുന്ന ഈ തെലുങ്കു നാട്ടുകാരിയെ കേരളം സ്വന്തം മകളെപ്പോലെ മനസ്സില്‍ കുടിയിരുത്തി.
നിതാന്തമായ സാധന, അസാധ്യമായ വിനയം, അപാരമായ ഭക്തി ജാനകിയുടെ വിജയകഥയ്ക്ക് പിന്നില്‍ ഇതൊക്കെയുണ്ട്. ഹൃദയത്തില്‍ നിന്നാണ് ആ ഗാനങ്ങള്‍ ഉയിരിടുന്നത്. അപാരമായ വഴക്കമാണ് ജാനകിയെ വ്യത്യസ്തയാക്കുന്നത്. ഏതുരാഗവും വായിക്കാവുന്ന, ഏതു ഭാവവും ധ്വനിക്കുന്ന വലിച്ചുമുറുക്കിയ തന്ത്രിപോലെ ആ സ്വരം കാലം നമിച്ചുനിന്നു.
ആന്ധ്രാപ്രദേശില്‍ പിറന്നു വളര്‍ന്ന് തമിഴ് ഗാനമേഖലയില്‍ തുടക്കംകുറിച്ച് മലയാളത്തില്‍ പാടിപ്പടര്‍ന്ന ജാനകി പതിനഞ്ചു ഭാഷകളിലായി ഇരുപതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചു കഴിഞ്ഞു. വിധിയിന്‍ വിളയാട്ട് എന്ന തമിഴ് ചിത്രത്തിനു വേണ്ടിയാണ് ആദ്യഗാനം പാടിയത്. ശിങ്കാരവേലനേ… ദേവ എന്ന ഗാനം (കൊഞ്ചും ചിലങ്കൈ) ജാനകിയെ പ്രശസ്തയാക്കി. മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലെ ‘ഇരുള്‍ മൂടുകയോ… എന്‍ വാഴ്‌വില്‍’ എന്ന ഗാനമാണ് മലയാളത്തില്‍ ആദ്യത്തേത്. പിന്നീട് അവര്‍ക്ക് ഹിറ്റുകളുടെ ഒരു പ്രവാഹമായിരുന്നു. കുട്ടിക്കാലത്ത് നാദസ്വരവിദ്വാന്‍ പൈദി സ്വാമിയുടെ അടുത്ത് പാട്ടുപഠിക്കാന്‍ പോയിരുന്നു. ജാനകിയുടെ സ്വരമാധുരിയില്‍ മതിമറന്ന ഗുരു പറഞ്ഞു. ”നിന്റെ ശബ്ദത്തിന് ദൈവം ശ്രുതിയും ലയവുമൊക്കെ വേണ്ടുവോളം നല്‍കിയിട്ടുണ്ട്. നീ സരിഗമയൊന്നും പഠിക്കേണ്ട കാര്യമില്ല.” എങ്കിലും കുറച്ചുനാള്‍കൊണ്ട് അദ്ദേഹം ഒന്നുരണ്ടു കൃതികള്‍ ഹൃദിസ്ഥമാക്കിച്ചു. മലയാളഗാനങ്ങളുടെ ഭാവഭംഗികളത്രയും ആവാഹിച്ചെടുത്ത ആലാപന ശൈലിയായിരുന്നു. അര്‍ത്ഥം മനസ്സിലാക്കിപ്പാടിയതുകൊണ്ട് ശുദ്ധമായും സ്ഫുടമായും പാടാന്‍ കഴിഞ്ഞത്. ഗാനരചയിതാക്കളോടോ സംഗീതസംവിധായകരോടോ അര്‍ത്ഥം ചോദിച്ചറിയും. പിന്നീട് തെലുങ്കില്‍ ഗാനം എഴുതിയെടുത്തു പാടും.
കഴിവുറ്റ ഗായികമാര്‍ ഏറെയുണ്ടായിരുന്നു നമ്മുടെ നല്ല കാലത്ത്. സുശീലയും പി.ലീലയും മാധുരിയും വാണിജയറാമുമെല്ലാം. ഇവര്‍ക്കെല്ലാം അനുഗ്രഹമായത് ശബ്ദത്തിലെ, ആലാപന ശൈലിയിലെ ചില അനുകൂല ഘടകങ്ങളായിരുന്നു. ഭക്തിവാത്‌സല്യങ്ങള്‍ക്ക് പറ്റിയ മാതൃസ്വരം ലീലയ്ക്കും പ്രണയാര്‍ദ്രമായ താരസ്വരം മാധുരിക്കുമെന്നപോലെ. ജാനകിയും യേശുദാസുമാവട്ടെ സ്വരനൈര്‍മല്യം കൊണ്ട് പുതിയ തലം സൃഷ്ടിച്ചു. ദേവരാജന്‍ മാഷിന് മാധുരിയും സുശീലയും – ബാബുരാജിന് ജാനകിയും. റിക്കാര്‍ഡിംഗ് കഴിഞ്ഞാല്‍ ബാബുക്കാ ഓടിവന്ന് ഒരു കുഞ്ഞിനെപ്പോലെ നിഷ്‌കളങ്കമായി ചോദിക്കുമായിരുന്നു ”പറയൂ… എങ്ങനെ ഇത്ര നന്നായി പാടുന്നു?” ജാനകി ചൂളിപ്പോവും. ”ഗാനം സൃഷ്ടിക്കുന്നത് സംഗീതസംവിധായകന്‍, ഞാനത് ഏറ്റുപാടുന്നുവെന്ന് മാത്രം.” മനസ്സില്‍ ആര്‍ദ്രതയും കാല്‍പ്പനികതയും നിലനില്‍ക്കുന്നിടത്തോളം മറക്കില്ലെന്നുറപ്പുള്ള എത്രയോ ഗാനങ്ങള്‍ ഈ ടീം നമുക്കുതന്നു. മൂടുപടത്തിലെ തളിരിട്ട കിനാക്കള്‍ തന്‍… പാടിപ്പതിഞ്ഞ ഈ ഗാനം. ഭാര്‍ഗവീനിലയത്തിലെ വാസന്തപഞ്ചമി നാളില്‍… എന്ന ഗാനത്തോളം സാന്ദ്രമായ വിരഹഗാനം വേറെയേതുണ്ട്? ഭാസ്‌കരന്‍ മാഷിന്റെ വരികളും ബാബുക്കയുടെ ഈണവും ജാനകിയുടെ സ്വരത്തില്‍ ഉടല്‍ പൂണ്ടപ്പോള്‍ കാലം ഒരു ബിന്ദുവിലേക്ക് ചുരുങ്ങിയതുപോലെ. ഈണം വന്നു നിറയുമ്പോള്‍ വാക്കുകള്‍ ഈണത്തിന്റെ ചെപ്പുകുടങ്ങളാകും. എത്രത്തോളം ഈണം നിറയുന്നുവോ അത്രത്തോളം വാക്ക് അര്‍ത്ഥതലത്തില്‍ ശൂന്യമാകും. എന്നാല്‍ ഭാവഗീതത്തില്‍ സംജാതമാകുന്നത് ഇവ തമ്മിലുള്ള സന്തുലനമാണ്.
എഴുതുന്നവരും ചിട്ടപ്പെടുത്തുന്നവരും ഒരുപോലെ മഹാരഥന്മാരാകുമ്പോഴാണ് ഗാനത്തിന് അനശ്വരത കൈവരുന്നത്. അങ്ങനെയുള്ള കാലഘട്ടങ്ങള്‍ മലയാളത്തിനും സൗഭാഗ്യംപോലെ ലഭിച്ചു. ”അജ്ഞന കണ്ണെഴുതീ… ആലിലത്താലിചാര്‍ത്തീ…” (തച്ചോളി ഒതേനന്‍), ”താമരക്കുമ്പിളല്ലോ മമഹൃദയം” (അന്വേഷിച്ചു കണ്ടെത്തിയില്ല), ”ഒരു കൊച്ചു സ്വപ്‌നത്തിന്‍” (തറവാട്ടമ്മ), ”അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍” (പരീക്ഷ), ”പൊട്ടിത്തകര്‍ന്ന കിനാവുകൊണ്ടൊരു…, (സൂര്യകാന്തി)തുടങ്ങി നിരവധി ഗാനങ്ങള്‍ ബാബുരാജ് – ജാനകി ടീമിന്റേതായിട്ടുണ്ട്. പിന്നീട് എത്രയെത്ര യുഗ്മഗാനങ്ങള്‍! മിടുമിടുക്കിയിലെ ”അകലെയകലെ നീലാകാശത്തില്‍…”, ”വിശ്വമില്ല… നീയില്ലെങ്കില്‍ വീണലിയും ഞാനീമണ്ണില്‍…” എന്ന വരികളോളം ഭാവതീവ്രതയുള്ള ഗാനസന്ദര്‍ഭങ്ങള്‍ എത്രയുണ്ടാവും? എല്ലാ സംഗീതസംവിധായകര്‍ക്കുമൊപ്പം അവരുടെ സങ്കല്‍പത്തിലെ ഈണം തിരിച്ചു നല്‍കാന്‍ ജാനകിക്ക് കഴിഞ്ഞിട്ടുണ്ട്. ദക്ഷിണാമൂര്‍ത്തി – ശ്രീകുമാരന്‍ തമ്പി- യേശുദാസ് – ജാനകി ടീമിന്റെ ആലാപനം.. (ഗാനം) എന്ന സെമിക്ലാസിക്കല്‍ യുഗ്മഗാനം, ”വൈക്കത്തഷ്ടമിനാളില്‍ ഞാനൊരു…”, ”മനസ്സിലുണരു…ഉഷസ്സന്ധ്യയായ്…”, ”പാതിരാവായില്ല പൗര്‍ണമി കന്യയ്ക്ക്…”, ”ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍” തുടങ്ങി എത്രയെത്ര ഗാനങ്ങള്‍… പുകഴേന്തിയുടെ ഫീമെയ്ല്‍ ഗാനങ്ങള്‍ അധികവും പാടിയിരിക്കുന്നത് ജാനകിയാണ്. ഒരിക്കല്‍ കൊച്ചനിയത്തിയിലെ ”സുന്ദരരാവില്‍ ചന്ദനമുകിലിന്‍…” എന്ന പാട്ടിലെ ആദ്യനൊമ്പര എന്ന വരിയുണ്ട്. ശരിക്കും ആദ്യനൊമ്പരം ഫീല്‍ ചെയ്യണമെന്ന് മാത്രമേ അദ്ദേഹം പറഞ്ഞുള്ളൂ. എന്നാല്‍ ആദ്യനൊമ്പരമെന്ന് പാടിയപ്പോള്‍, പുകഴേന്തി ശരിക്കും കരഞ്ഞു. സഖീ കുങ്കുമമോ, ഗോപുരമുകളില്‍ വാസന്തചന്ദ്രന്‍, ലോകം മുഴുവന്‍ സുഖം പകരാനായ്… കുറെ നല്ലപാട്ടുകള്‍ ഈ ടീമിന്റേതായുണ്ട്. 1963ല്‍ സത്യനും അംബികയും അഭിനയിച്ച അമ്മയെ കാണാന്‍ എന്ന സിനിമയില്‍ മാഷ് എഴുതി കെ.രാഘവന്‍ ഈണം കൊടുത്ത ഉണരുണരൂ… ഉണ്ണിപൂവേ കരിക്കൊടി തണലത്ത്… എന്ന ഗാനം… കൊടും തണുപ്പില്‍ ഉറങ്ങുന്ന പൂവിനോട് കാട്ടില്‍ പാടിനടക്കുന്ന കിളികളുടെ സംഗീതം കേട്ട് ഉണരാന്‍ പറയുന്ന ഭാസ്‌കരന്‍ മാഷിന്റെ വരികളോട് നീതിപുലര്‍ത്തി ജാനകിയമ്മ പാടി…
നെറ്റിയില്‍ വലിയ കുങ്കുമപ്പൊട്ട് തൊട്ട് വിനയാന്വിതയായി കൈകൂപ്പി നില്‍ക്കുന്ന ഗായികയുടെ രൂപം. കടുത്ത ആസ്തമയും പനിയും പിടിച്ച് കിടപ്പിലായ അവസരത്തിലാണ് ഉഷാഖന്നയുടെ സംഗീതത്തിലെ ഗാനങ്ങള്‍ പാടുന്നത്. ഉണരൂ വേഗം നീ സുമറാണി, മാനസമണിവീണയില്‍…, മുകിലേ…വേദനയും അസ്വസ്ഥതയും സഹിച്ച് പാടിയ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു. ഭക്തിഗാനങ്ങള്‍ ഏറെ ആസ്വദിച്ച് പാടിയിട്ടുണ്ട് ഈ ഗായിക. ഗോവര്‍ദ്ധനഗിരി കയ്യിലുയര്‍ത്തിയ…, എന്റെ മകന്‍ കൃഷ്ണനുണ്ണീ…, കേശാദിപാദം തൊഴുന്നേന്‍…, മനസ്സിന്റെ താളുകള്‍ക്കിടയില്‍.., ഏറ്റുമാനൂരമ്പലത്തില്‍ എഴുന്നള്ളത്ത്…തുടങ്ങിയ പാട്ടുകള്‍ ഓര്‍ക്കുക. കുട്ടികളുടെ ശബ്ദത്തില്‍ പാട്ടുകള്‍ പാടി വിസ്മയിപ്പിച്ചിട്ടുണ്ട്. രുശികണ്ട പൂനൈയില്‍ നാലുവയസ്സുള്ള കുഞ്ഞിനുവേണ്ടി കണ്ണാ നീയെങ്കേ… വാവാ… നീയെങ്കേ.. എന്ന ഗാനം കേട്ടു നോക്കൂ. ഒരു കൊച്ചു കുട്ടിയുടെ നിഷ്‌കളങ്കഭാവം തൊട്ടറിയാം. 82ല്‍ ചിരിയോചിരിയില്‍ കൊക്കാമന്തീ പോനാനിറച്ചീ… എന്ന പാട്ട് കുഞ്ഞിന്റെ ശബ്ദത്തില്‍ നാം കേട്ടു. വലിപ്പച്ചെറുപ്പമില്ലാതെ, കണ്ണുകളില്‍ കൗതുകവും കണ്ഠത്തില്‍ വാസന്തകാകളിയും നിറച്ച്… നിത്യസുന്ദരനിര്‍വൃതികരങ്ങളായ എണ്ണമറ്റ ഈണങ്ങളില്‍ ജാനകിയുടെ അതിസമ്പന്നമായ ഭൂതകാലം നിറഞ്ഞുനില്‍ക്കുന്നു. നാല് ദേശീയ അവാര്‍ഡുകളും മലയാളത്തില്‍ പതിനാലും തെലുങ്കില്‍ പത്തും തമിഴില്‍ ഏഴുമായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുമടക്കം നൂറുകണക്കിന് അംഗീകാരങ്ങള്‍ ജാനകിയെത്തേടിയെത്തിയിട്ടുണ്ട്. മലയാളികളുടെ ഹൃദയമുരളികയില്‍ സുന്ദരരാഗമായി വിരുന്നുവന്ന, നാദശലഭങ്ങളായ്, കാന്തമൃദുലസ്‌മേരമധുമയ ലഹരികളില്‍ നിറഞ്ഞൊഴുകിയ സംഗീതം ദൈവഗതമല്ലെങ്കില്‍ മറ്റെന്താണ്?