കത്തോലിക്ക സഭകളുടെ ഇന്ത്യയിലെ ആസൂത്രിത മതപരിവര്‍ത്തന ശ്രമങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഇന്ത്യയിലെ മുന്നണി പോരാളികളില്‍ ഒന്നാമന്‍ ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ എന്ന ആളായിരുന്നു. മാര്‍പാപ്പയുടെ റോമന്‍ കത്തോലിക്ക സഭയുമായിട്ടായിരുന്നു യുദ്ധസമാനമായ ഈ പോരാട്ടം. ഇങ്ങനെയൊരാള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് പൗരസ്ത്യ സഭകള്‍ ഇന്ത്യയില്‍ ഇന്ന് അവശേഷിക്കുന്നത്. കഴുകന്റെ കയ്യില്‍ നിന്ന് തള്ളക്കോഴി തന്റെ കുഞ്ഞിനെ സംരക്ഷിച്ച് നിര്‍ത്തിയ പോലെയാണ് കേരളത്തിന്റെ തനത് സഭയെ ഇട്ടി തൊമ്മന്‍ റോമന്‍ കത്തോലിക്ക സഭയുടെ ആക്രമണത്തില്‍നിന്ന് സംരക്ഷിച്ച് നിര്‍ത്തിയത്. രണ്ടാമന്‍ വേലുത്തമ്പി ദളവ. പിന്നത്തെ ആളാണ് അയ്യാ വൈകുണ്ഠസ്വാമികള്‍. ജീവിച്ചിരുന്ന ഇതിഹാസം. അയ്യാ വൈകുണ്ഠസ്വാമിയേയും മറ്റുള്ളവരെയും പറ്റിയുള്ള ഇത്തരം ഒരു താരതമ്യം പോലും അപ്രസക്തമാണ്. വെറും 42 വര്‍ഷമേ ജീവിച്ചിരുന്നുള്ളുവെങ്കിലും ഇദ്ദേഹം ലോകത്തിന് നല്‍കിയ ദര്‍ശനങ്ങള്‍ ബൈബിളിനെ നിസ്സാരമാക്കിക്കളഞ്ഞു. ഇദ്ദേഹം വെറുതെ സിദ്ധാന്തം പറയുന്ന ഒരു തത്വജ്ഞാനിയായിരുന്നില്ല. അനീതിക്കെതിരെ പടനയിച്ച പോരാളിയായി അദ്ദേഹം ജനങ്ങളെ നയിച്ചു.
വൈകുണ്ഠസ്വാമിയെ മറക്കുവാന്‍ രണ്ട് നൂറ്റാണ്ടായി ക്രൈസ്തവ സഭ വിശ്വാസികളെ പ്രേരിപ്പിക്കുമ്പോഴും, മതം മാറി പോയെങ്കിലും ഇന്നും നാടാര്‍ അഭിമാനികളായ നാടാര്‍ ക്രൈസ്തവര്‍ക്ക് വൈകുണ്ഠസ്വാമിയെ ഒഴിവാക്കി അവരുടെ ചരിത്രം എഴുതുവാന്‍ കഴിയുന്നില്ല. നാടാര്‍ ക്രൈസ്തവര്‍ എന്ന് പറയപ്പെടുന്ന വിഭാഗം വൈകുണ്ഠ സ്വാമിയിലേക്ക് തിരിച്ചുപോകാതിരിക്കുവാന്‍ വൈകുണ്ഠസ്വാമി നല്ലത്, ഹിന്ദുമതം ചീത്ത എന്നൊരു സിദ്ധാന്തവും വൈകുണ്ഠ സ്വാമി ഹിന്ദുമതത്തിനെതിരായിരുന്നുവെന്നൊരു സിദ്ധാന്തവും അവര്‍ നന്നായി പ്രചരിപ്പിക്കുന്നുണ്ട്. വൈകുണ്ഠസ്വാമിയുടെ ദര്‍ശനങ്ങളെപ്പറ്റി പഠിച്ചെങ്കിലും പരസ്യമായി അതിനോട് സംവേദിക്കുവാനോ വിമര്‍ശിക്കുവാനോ ക്രൈസ്തവ സഭകള്‍ തയ്യാറാകുന്നില്ല. ആത്യന്തികമായി തങ്ങള്‍ക്ക് ഖണ്ഡിക്കുവാന്‍ കഴിയാത്തതും ശുദ്ധമായ അദ്വൈത ദര്‍ശനത്തില്‍ ഉറച്ചുമാണ് അതെന്നതുതന്നെ കാരണം. മാത്രമല്ല തങ്ങള്‍ക്കത് വലിയ പാരയായി തീരുമെന്നുള്ളതും അവരെ കുഴക്കുന്നു.
അയ്യാ വൈകുണ്ഠനാഥര്‍ ജീവചരിത്രത്തില്‍ ഇദ്ദേഹത്തിന്റെ ജനനത്തെക്കുറിച്ച് പറയുന്നതില്‍ നിന്നുതന്നെ വിശ്വാസ സമൂഹം ഇദ്ദേഹത്തെ എങ്ങിനെയാണ് കാണുന്നതെന്ന് വ്യക്തമാകും. ‘ദൈവ നില കടന്ന യോഗീശ്വരന്‍ അയ്യാ വൈകുണ്ഠനാഥരുടെ അവതാരലക്ഷ്യം കലിയുഗത്തെ അഴിച്ച് കൃതയുഗം സ്ഥാപിക്കലാണ്. ഭൗതിക നിലയിലുള്ള ലക്ഷ്യമാണ്. ആത്മതത്വ പ്രകാരം ഇത് ശരീരത്തിലെ കലിയെ അഴിച്ച് ധര്‍മപതി കണ്ട് ലയം പ്രാപിക്കലുമാണ്. ഇത്തരമൊരു അവതാരം ഈ കലിയുഗത്തില്‍ ഇതുവരെയും ഉണ്ടായിട്ടില്ല. (5100 വര്‍ഷത്തിനകം) കൃത, ത്രേത, ദ്വാപരയുഗങ്ങളില്‍ പല ഉത്തമ ജീവാത്മാക്കളും മനുഷ്യരാശിക്കായി ഭൂമിയില്‍ അവതരിച്ചിട്ടുണ്ട്. അവര്‍ ദൗത്യം നിറവേറ്റി പരംപൊരുളില്‍ ലയിക്കുകയും ചെയ്തിട്ടുണ്ട്. അയ്യാ വൈകുണ്ഠനാഥര്‍ കൊല്ലവര്‍ഷം 984 മീനമാസം ഒന്നാം തിയ്യതിയാന്ന് മനുഷ്യരാശിക്കായി അവതരിച്ചത്.’
ഇദ്ദേഹത്തിന്റെ കാലശേഷം 200 വര്‍ഷത്തോട് അടുത്തിട്ടും ഇന്നും ഇദ്ദേഹത്തെ ഒരു അവതാര പുരുഷനായി കാണുന്നുണ്ടെങ്കില്‍ ആ ദര്‍ശനങ്ങള്‍ക്ക് ഉള്‍ക്കരുത്ത് ഉണ്ടെന്ന് വ്യക്തം.
ഈ രാജ്യത്തെ വിവിധ സമുദായങ്ങളെയും കുടുംബങ്ങളെയും വ്യക്തികളെയും പരസ്പരം ഭിന്നിപ്പിച്ച് അടര്‍ത്തിയെടുക്കുന്ന മിഷണറി തന്ത്രത്തിന്റെ കടുത്ത എതിരാളിയായിരുന്നു സ്വാമികള്‍. ജീവിതകാലം മുഴുവന്‍ മിഷനറിമാരുടെ ഓരോ തന്ത്രത്തെയും ബദല്‍ തന്ത്രം കൊണ്ട് സ്വാമി നേരിട്ടു.സ്വാമിയുടെ പ്രവര്‍ത്തനം തിരുവിതാംകൂറിലെ മതപരിവര്‍ത്തന ലോബിക്ക് സൃഷ്ടിച്ച തലവേദനയെക്കുറിച്ച് അറിയണമെങ്കില്‍ മിഷണറിമാര്‍ സ്വാമിയെക്കുറിച്ച് തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍പ്പെടുത്തി ലണ്ടനിലെ ആസ്ഥാനത്തേക്കയച്ച കത്തുകള്‍ മാത്രം പരിശോധിച്ചാല്‍ മതി. 1864 ലെ എല്‍.എം.എസ് ശാന്തപുരം മിഷന്‍ ഡിസ്ട്രിക്ടിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിന്നൊരു ഭാഗം ഇങ്ങനെയാണ്: ‘ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മുത്തുക്കുട്ടി എന്നു പേരുള്ള ഒരു പനകയറി, മഹാവിഷ്ണുവിന്റെ അവതാരമെന്ന് അവകാശപ്പെട്ടുകൊണ്ട് ധാരാളം പേരെ കബളിപ്പിച്ച് വന്നു. അയാളുടെ അനുയായികള്‍ അനേകം സ്ഥലങ്ങളില്‍ പഗോഡകള്‍ സ്ഥാപിച്ചു. അവര്‍ അയാളെ വിഷ്ണുവിന്റെ അവതാരമായി കാണുന്നു. മുത്തുക്കുട്ടിയെ ആരാധിക്കുന്നത് ഈശ്വരനെ ആരാധിക്കുന്നതിന് തുല്യമാണെന്ന് അവര്‍ വിശ്വസിക്കുന്നു. ഈ പ്രദേശങ്ങളില്‍ സുവിശേഷം പ്രചരിപ്പിക്കുന്നതിന് പ്രധാന തടസ്സങ്ങളില്‍ ഒന്നാണ് ഈ വ്യാജന്‍.
ഇന്ത്യ പോലെ ഒരു വലിയ രാജ്യത്തെ നിയന്ത്രിക്കുന്ന ഇംഗ്ലീഷ് പാതിരിമാര്‍ ഒരാളെക്കുറിച്ച് ഇങ്ങനെയൊരു കത്തെഴുതണമെങ്കില്‍ അയാള്‍ എന്തായാലും നിസ്സാരനായിരിക്കുകയില്ല. കന്യാകുമാരി ജില്ലയില്‍ താമരക്കുളം ഗ്രാമത്തില്‍ ശാസ്താംകോവില്‍ വിള വീട്ടില്‍ 1809 മാര്‍ച്ച് 12ന് ജനനം. അച്ഛന്‍ പൊന്നുമാടന്‍, അമ്മ വെയിലാളി. നാടിനെ ദുരവസ്ഥകളില്‍ നിന്ന് രക്ഷിക്കുവാന്‍ ഇങ്ങനെയൊരു കുഞ്ഞ് ജനിക്കുമെന്ന് പ്രവചനം ഉണ്ടായിയത്രെ. അയ്യാ വൈകുണ്ഠനാഥന്‍ സിദ്ധാശ്രമം പ്രസിദ്ധീകരിച്ച ജീവചരിത്രത്തില്‍ ജനനത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: ”അയ്യാ വൈകുണ്ഠനാഥന്‍ അവതാരം ചെയ്ത ദിവസം ആ പ്രദേശത്ത് പല അദ്ഭുതങ്ങളും അതിശയങ്ങളും നടന്നതായി ഐതിഹ്യമുണ്ട്. ശുചീന്ദ്രം ക്ഷേത്രത്തിലെ മണികള്‍ താനെ മുഴങ്ങി. കുളിര്‍തെന്നല്‍ ഒഴുകിയെത്തി. ആകാശവിതാനത്തില്‍ ഇടിമിന്നലുണ്ടായി. ഇടി മുഴങ്ങി. സമാധാനത്തിന്റെ പ്രതീകമായി ഭൂമിയുടെ മാറില്‍ മഴത്തുള്ളികള്‍ വര്‍ഷിച്ചു. ആ പ്രദേശമാകെ ഇരുട്ടു പരന്നു. പക്ഷെ ഈ പുണ്യ ശിശു അമ്മയുടെ ഉദരത്തില്‍ നിന്ന് പുറത്തു വന്നയുടന്‍ തന്നെ ആ പ്രദേശത്തെ ആവരണം ചെയ്തിരുന്ന അന്ധകാരം എങ്ങോ പോയ് മറഞ്ഞു. അവിടമാകെ പ്രഭാപൂരിതമായി.” ഇങ്ങനെ പോകുന്നു ആ സമയത്തിന്റെ വിവരണം. ജീവിച്ചിരുന്ന കാലത്ത് തന്നെ വൈകുണ്ഠസ്വാമികള്‍ക്ക് ഇത്തരത്തിലുള്ള നിരവധി വിശേഷ സിദ്ധികള്‍ സമൂഹം കല്‍പ്പിച്ച് നല്‍കിയിരുന്നു.
നാടാര്‍ സമൂഹം ഉന്നതമായ വലിയ ജാത്യാഭിമാനികളാണെന്ന് ചരിത്രത്തില്‍ കാണാം. ലോകത്തിലെ ഏറ്റവും വലിയ ജാത്യാഭിമാനികളായി അറിയപ്പെടുന്നത് എ.ഡി മൂന്നാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ നിന്ന് ഇന്ത്യയിലെത്തിയ ക്‌നായി തൊമ്മന്റെ രക്തശുദ്ധി പാരമ്പര്യവാദക്കാരാണെങ്കില്‍ അതിനെക്കാള്‍ പഴക്കമുള്ളതും വീര്യമുള്ളതുമാണ് നാടാര്‍ വംശാവലി. നാടാരുടെ ഉന്നതമായ ജാതി ബോധത്തെയാണ് ക്രൈസ്തവ സഭകള്‍ ഹിന്ദു മതത്തിന് എതിരായി ഉപയോഗിച്ചതെന്നത് വലിയൊരു വിരോധാഭാസമായി തോന്നാം.
അയ്യാ വൈകുണ്ഠ സ്വാമിയുടെ വംശാവലിയെപ്പറ്റി അദ്ദേഹത്തിന്റെ ഒരു ജീവിത ചരിത്രത്തില്‍ ഇങ്ങനെ പറയുന്നു: ‘ഭാരതത്തില്‍ പ്രധാനമായി മൂന്ന് രാജവംശങ്ങള്‍ ആദികാലം മുതല്‍ ഭരിച്ചിരുന്നു. സൂര്യവംശം, ചന്ദ്ര വംശം, പാണ്ഡ്യ വംശം എന്നിവയായിരുന്നു അവ. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പാണ്ഡ്യരാജാക്കന്മാര്‍ ഉത്തര ഭാരതത്തില്‍ നിന്ന് ദക്ഷിണ ഭാരതത്തിലേക്ക് ഭരണം മാറ്റി സ്ഥാപിച്ചു. മധുരയായിരുന്നു പാണ്ഡ്യരാജാക്കന്മാരുടെ രാജധാനി. തേത്രായുഗത്തില്‍ സൂര്യവംശവും ദ്വാപരയുഗത്തില്‍ ചന്ദ്രവംശവും കലിയുഗത്തില്‍ പാണ്ഡ്യവംശവും മുഖ്യ ഭരണകര്‍ത്താക്കളായിരുന്നു. പാണ്ഡ്യരാജാക്കന്മാര്‍ സൂര്യവംശ രാജകുടുബംങ്ങളിലും ചന്ദ്രവംശ കുടുംബങ്ങളിലും നിന്ന് വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ആദിഗുരു അഗസ്ത്യമഹര്‍ഷി പാണ്ഡ്യരാജാക്കന്മാരുടെ കുലഗുരുവായിരുന്നു. അതുപോലെ സൂര്യവംശ രാജാക്കന്മാരുടെ കുലഗുരു വസിഷ്ഠ മഹര്‍ഷിയും ചന്ദ്രവംശത്തിലെ കുലഗുരു വേദവ്യാസ മഹര്‍ഷിയും ആയിരുന്നു. അയ്യാ വൈകുണ്ഠനാഥന്‍ കലിയുഗത്തില്‍ പാണ്ഡ്യരാജവംശപരമ്പരയില്‍ ചാന്റ്റോര്‍ കുലത്തില്‍ അവതരിച്ചു.
അറുപത്തിനാല് കലകള്‍ ഒത്തിണങ്ങി രാജകലയോടെ അവതരിച്ച ശിശുവിന്റെ അംഗലക്ഷണങ്ങള്‍ കണ്ട് അദ്ദേഹത്തിന് മുടിചൂടും പെരുമാള്‍ എന്ന് നാമകരണം ചെയ്തു. നീണ്ട ചെവി, നീണ്ട മൂക്ക്, നീണ്ട കഴുത്ത്, ചന്ദ്രക്കലയോടുകൂടിയ നെറ്റിത്തടം, കാല്‍മുട്ടിന് താഴെ വരുന്ന കൈകള്‍, സാധാരണയില്‍ കവിഞ്ഞ പൊക്കം തുടങ്ങിയ രാജലക്ഷണങ്ങള്‍ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ചുരുക്കത്തില്‍ അയ്യാ വൈകുണ്ഠസ്വാമി നാടാര്‍ സമൂഹത്തെ സംബന്ധിച്ചേടത്തോളം ആരാധിക്കുവാനും വഴികാട്ടിയാക്കുവാനും പറ്റിയ ലക്ഷണമൊത്ത ദൈവം തന്നെയായിരുന്നു.
നാടാര്‍ സമുദായത്തിന്റെ അത്ര തന്നെ സാമൂഹ്യസ്ഥിതിയും സാമ്പത്തിക സ്ഥിതിയും ഉണ്ടായിരുന്നവരാണ് തിരുവിതാംകൂറിലെ ഈഴവ സമൂഹം. സമൂഹത്തിലെ ജാതിശ്രേണിയില്‍ മദ്ധ്യവര്‍ഗ്ഗത്തില്‍പ്പെടുന്നവര്‍. ഈഴവ സമൂഹം തെങ്ങിലെ കള്ള് ചെത്തുന്നതാണ് തൊഴിലായി സ്വീകരിച്ചിരുന്നതെങ്കില്‍ നാടാര്‍വിഭാഗം പനയിലെ കള്ള് ചെത്തുന്നതിനായിരുന്നു പ്രശസ്തര്‍. മതപരിവര്‍ത്തന പ്രക്രിയയെ ഈഴവ സമൂഹം വലിയൊരളവില്‍ പ്രതിരോധിച്ചുവെങ്കില്‍ നാടാര്‍ സമൂഹം സഭകളുടെ കൈകളില്‍ ചെന്ന് പെടുകയായിരുന്നു. ഇതിന് ഉപയോഗിച്ചതാകട്ടെ നാടാര്‍ പൂര്‍വ സ്മരണകളും.
ഓരോ ജനവിഭാഗത്തെയും പറ്റി പ്രത്യേകം പ്രത്യേകം പഠിച്ചിട്ടാണ് മിഷണറിമാര്‍ അവരുടെ മതപരിവര്‍ത്തന തൊഴിലിലേക്ക് കാലെടുത്ത് വെച്ചത്. നാടാര്‍ സമുദായത്തിന്റെ ഉള്ളില്‍ കിടക്കുന്ന രാജകീയ സ്മരണകള്‍ ഉറങ്ങുന്ന പൂര്‍വകാലത്തെ, മിഷണറിമാരും ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പാശ്ചാത്യ ചരിത്രകാരന്മാരും നന്നായി തന്നെ തട്ടിയുണര്‍ത്തി. ഹൈന്ദവ സ്വത്വത്തില്‍ നിന്ന് നാടാര്‍ സമൂഹത്തെ വിടുവിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. നാടാര്‍ ചരിത്രമെന്ന പേരില്‍ ഒരുപാട് പുസ്തകങ്ങള്‍ പള്ളി വഴി പുറത്തിറങ്ങി. ഹിന്ദു സമൂഹം നാടാര്‍ സമൂഹത്തെ അയിത്ത ജാതിക്കാരായി അടിമകളാക്കി എന്നതായിരുന്നു എല്ലാ രചനകളുടെയും ചുരുക്കം.
ഹിന്ദു സമൂഹം ഭൂരിപക്ഷമുള്ള ഭാരതത്തില്‍ രാജാധികാരത്തിനുവേണ്ടി വിവിധ ജാതിയില്‍പ്പെട്ട രാജാക്കന്മാര്‍ ഏറ്റുമുട്ടിയിരുന്നു. അധികാരത്തിനുവേണ്ടി രക്തബന്ധമുള്ളവര്‍ തമ്മില്‍ വരെ യുദ്ധം ചെയ്ത് പരസ്പരം കൊന്ന് തിന്നിരുന്ന ലോകത്ത് സത്യത്തില്‍ യുദ്ധങ്ങള്‍ ജാതികള്‍ തമ്മിലായിരുന്നില്ല, മറിച്ച് അധികാരവും അപ്രമാദിത്വവും വിപുലമാക്കാനുള്ള ഓരോ രാജാവിന്റെയും ആഗ്രഹമായിരുന്നു. എന്നാല്‍ നാടാരുടെ വിഷയത്തില്‍ മിഷണറി ചരിത്രകാരന്മാര്‍ പ്രചരിപ്പിച്ച ചരിത്രത്തില്‍ പ്രധാന കാരണം ആദ്യാവസാനം ജാതിയാണ്. നാടാര്‍ സമുദായത്തെ ഇല്ലാതാക്കുവാന്‍ വേണ്ടി മറ്റു ജാതികള്‍ മനഃപൂര്‍വ്വം യുദ്ധം ചെയ്തുവെന്ന രീതിയിലാണ് പള്ളിക്കാരുടെ നാടാര്‍ ചരിത്രം. ഇങ്ങനെ നാടാര്‍ വിഭാഗത്തെ വെടക്കാക്കി തനിക്കാക്കുന്നതില്‍ മതപരിവര്‍ത്തന ലോബിക്ക് വലിയ വിജയം നേടുവാന്‍ കഴിഞ്ഞു.
നാടാര്‍ അഭിമാനിയായ പ്രൊട്ടസ്റ്റന്റ് സഭാഗം പ്രൊഫസര്‍ ജെ. ഡാര്‍വിന്‍, ‘നാടുണര്‍ത്തിയ നാടാര്‍ പോരാട്ടങ്ങള്‍’ എന്ന പുസ്തകത്തില്‍ സമുദായത്തിന്റെ ചരിത്രം പറഞ്ഞു പോകുന്നതില്‍ ഒരു ഭാഗം ഇങ്ങിനെയാണ്: ‘മുതലിയാരന്മാരുടെയും വെള്ളാളരുടെയും സഹായത്തോടുകൂടി നായ്ക്കന്മാര്‍ നാടാര്‍ ഗ്രാമങ്ങള്‍ പിടിച്ചെടുക്കുകയും കുടുബാംഗങ്ങളെ കസ്റ്റഡിയിലെടുക്കുകയും വീടുകള്‍ ചുട്ടെരിക്കുകയും ചെയ്തു. ധാരാളം പേരെ കൂട്ടക്കൊല ചെയ്യുകയോ അടിമകളായി വില്‍ക്കുകയോ ചെയ്തു. ഉള്‍ക്കടലില്‍ എറിയപ്പെടാനായി ഒരു ബോട്ടില്‍ കയറ്റി മുസ്ലിം കരങ്ങളിലേല്‍പ്പിക്കപ്പെട്ട കായല്‍ പട്ടണത്തെ 800 – ഉം കീഴ്ക്കായിലെ 100-ഉം നാടാന്മാര്‍ ഇസ്ലാം മതം സ്വീകരിച്ച് മരണവക്രത്തില്‍ നിന്ന് രക്ഷപ്പെട്ടു. ശേഷിച്ചവര്‍ ഭയവിഹ്വലരായി ദൂരസ്ഥലങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടു. മഴയില്ലാത്ത ഊഷരഭൂമിയായ തിരുച്ചന്തൂരിലെക്ക് ഒരു വലിയ വിഭാഗം നാടാര്‍ ജനത നീങ്ങി. പനയില്‍ നിന്ന് കള്ള് ശേഖരിച്ച് ദരിദ്ര ജീവിതം നയിച്ചു. ജീവ സന്ധാരണത്തിന് വ്യാപകമായി കള്ളു ശേഖരിച്ച് തുടങ്ങുന്ന ഈ കാലം നാടാര്‍ സമുദായ ചരിത്രത്തിലെ ഇരുളടഞ്ഞ കാലഘട്ടമായി കണക്കാക്കാവുന്നതാണ്. ധാരാളം കുടുംബങ്ങള്‍ ആര്‍ക്കോട്, സേലം, കോയമ്പത്തൂര്‍, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് രക്ഷപ്പെടുകയും ഗ്രാമിണി, ചെട്ടി, പിള്ള തുടങ്ങിയ പേരുകള്‍ സ്വീകരിക്കുകയും ചെയ്തു. എന്നിട്ടും തെലുങ്ക് പോളിഗരുടെ (ഭരണ സൗകര്യത്തിനായി പല ഗ്രാമങ്ങളെയും ഒരുമിച്ച് ഓരോ പോളിനഗര്‍ ആയി വിശ്വനാഥ നായ്ക്കര്‍ തിരിച്ചിരുന്നു) നേതൃത്വത്തില്‍ സമുദായം വേട്ടയാടപ്പെട്ടുകൊണ്ടിരുന്നു.ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ക്രമസമാധാനനില ഭദ്രമായപ്പോള്‍ മാത്രമാണ് നാടാര്‍ സമുദായത്തിന് സുരക്ഷിതത്വ ബോധത്തോടുകൂടി കാര്‍ഷിക, വ്യവസായിക രംഗങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുവാന്‍ കഴിഞ്ഞത്. നാലായിരം വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനുശേഷം നാടാന്മാരുടെ മുന്‍ഗാമികളായ പാണ്ഡ്യന്മാര്‍ പതിനാറാം നൂറ്റാണ്ടില്‍ തെലുങ്ക നായ്ക്കന്മാരോടും പരാജയപ്പെട്ടു.പരാജയത്തോടുകൂടി അവരുടെ സമൂഹ്യസ്ഥിതി അപ്പാടെ മാറ്റിമറിക്കപ്പെട്ടു. പാണ്ഡ്യന്മാരുടെ വസ്തുവഹകള്‍, അവകാശങ്ങള്‍ എന്നിവ തൂത്തെറിയപ്പെട്ടു. പൊതുസ്ഥലത്ത് അവര്‍ക്ക് അയിത്തം കല്‍പ്പിച്ച് അധ:സ്ഥിതരായി മുദ്രകുത്തി. ഫലഭൂയിഷ്ഠമായ സ്ഥലങ്ങള്‍ പിടിച്ചെടുക്കുകയും മധുര നഗരത്തില്‍ നിന്ന് പുറം തള്ളപ്പെടുകയും ചെയ്ത പാണ്ഡ്യന്മാര്‍ തെക്കന്‍ ജില്ലകളില്‍ വീടുകളില്ലാതെ അലഞ്ഞുനടന്നു.
ഹിന്ദു സമൂഹത്തിലെ നാടാര്‍ ഇതര ജാതികള്‍ മനഃപൂര്‍വം നാടാര്‍ സമുദായത്തെ ഇല്ലാതാക്കണമെന്ന ലക്ഷ്യത്തോടെ ആക്രമിച്ച് ആക്രമിച്ച് നാടാര്‍ സമുദായം ദുരിതപൂര്‍ണ്ണസ്ഥിതിയിലായി എല്ലാം നഷ്ടപ്പെട്ട് വീടുകള്‍ ഇല്ലാതെ അലഞ്ഞ് നടന്നുവെന്നും ബ്രിട്ടീഷ് ഭരണത്തിലാണ് ഈ സമുദായത്തിന് സുരക്ഷിതത്വ ബോധം ഉണ്ടായതെന്നുമുള്ളതാണ് പള്ളിതാല്‍പര്യാര്‍ത്ഥം പുറത്തിറങ്ങുന്ന എല്ലാ നാടാര്‍ സാഹിത്യത്തിന്റെയും ചുരുക്കം. ഇങ്ങനെ എല്ലാ ജനവിഭാഗങ്ങളിലും ക്രൈസ്തവ സഭകള്‍ തങ്ങളെ മഹത്വവല്‍ക്കരിക്കുന്ന ചരിത്രനിര്‍മ്മിതികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ പോയിട്ടും അവര്‍ക്ക് പാദസേവ ചെയ്യുന്നവര്‍ ഇന്നും ഈ രാജ്യത്തില്‍ ഉണ്ടെന്നുള്ളത് ലജ്ജാകരമാണ്.
(തുടരും)