Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

പോയിന്റ് 4875 കീഴടക്കുന്നു (പരാക്രമത്തിന്റെ കൊടുമുടിയില്‍ വിക്രം ബത്ര തുടര്‍ച്ച)

മാത്യൂസ് അവന്തിമാത്യൂസ് അവന്തി
14 August 2020
കാര്‍ഗില്‍ യുദ്ധത്തിനു ശേഷം 20 വര്‍ഷം കഴിഞ്ഞ് ഇരട്ട സഹോദരന്‍
വിശാല്‍ ബത്ര 16,000 അടി ഉയരത്തിലുള്ള പോരാട്ടക്കളത്തിലെത്തി
സഹോദരന്‍ വിക്രമിന് ആദരം അര്‍പ്പിക്കുന്നു

കാര്‍ഗില്‍ യുദ്ധത്തിനു ശേഷം 20 വര്‍ഷം കഴിഞ്ഞ് ഇരട്ട സഹോദരന്‍ വിശാല്‍ ബത്ര 16,000 അടി ഉയരത്തിലുള്ള പോരാട്ടക്കളത്തിലെത്തി സഹോദരന്‍ വിക്രമിന് ആദരം അര്‍പ്പിക്കുന്നു

പോയിന്റ് 5140 കീഴടക്കാനുള്ള പോരാട്ടത്തില്‍ വിക്രം ബത്രയ്ക്കു കഠിനമായി മുറിവേറ്റിരുന്നു. അദ്ദേഹത്തിനു കടുത്ത പനിയുമുണ്ടായിരുന്നു. പക്ഷേ വിശ്രമിക്കാന്‍ തയ്യാറാകാതെ യുദ്ധവേളയില്‍ അദ്ദേഹം തന്റെ ബറ്റാലിയനോടൊപ്പം സഞ്ചരിച്ച് മുഷ്‌ക്കോ താഴ്‌വരയിലെത്തി. ഈ താഴ്‌വരയില്‍ നിലകൊള്ളുന്ന പോയിന്റ് 4875 എന്ന കൊടുമുടി പാകിസ്ഥാനികള്‍ കയ്യടക്കിയിരിക്കുകയാണ്. അതിനു മുകളില്‍ നിന്നുകൊണ്ട് പാകിസ്ഥാന്‍ പീരങ്കിപ്പടയ്ക്ക് ഇന്ത്യന്‍ ആര്‍മി ക്യാമ്പുകളെ ആക്രമിക്കാം. സേനാനീക്കങ്ങളെ നിരീക്ഷിക്കുകയും ആക്രമിക്കുകയും ചെയ്യാം. കൂടാതെ 30-40 കിലോമീറ്റര്‍ ദൂരത്തില്‍ നാഷണല്‍ ഹൈവേ ക ഈ കുന്നിന്റെ നിരീക്ഷണ പരിധിയിലാണ്. അവിടെ നിന്ന് പായിക്കുന്ന പീരങ്കി ഷെല്ലുകള്‍ക്ക് ഹൈവേയിലെ ഏതു വാഹനത്തെയും തകര്‍ക്കാന്‍ കഴിയും.

Google NewsAdd Kesari Weekly as a preferred source on Google

1999 ജൂലായ് 4-ന് വൈകുന്നേരം 6 മണിക്ക് പോയിന്റ് 4875 ലെ ശത്രുസ്ഥാനങ്ങള്‍ക്കു നേരെ പീരങ്കിവെടി ആരംഭിച്ചു. 155 മി.മീ. ബോഫോഴ്‌സ് ഹൊവിറ്റ്‌സറുകള്‍, 105 മി.മീ. ഫീല്‍ഡു ഗണ്ണുകള്‍, നിരവധി ബാരലുകളില്‍ നിന്ന് ഒരേസമയം റോക്കറ്റുകള്‍ പായുന്ന മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചേഴ്‌സ് എന്നിവയെല്ലാം ഉപയോഗിച്ച് കുന്നിന്‍ ചുവട്ടില്‍നിന്ന് അതിന്റെ മുകളിലേയ്ക്ക് ഇന്ത്യന്‍സേന ഇടിവെട്ടിന്റെ തീഗോളങ്ങള്‍ പായിച്ചു തുടങ്ങി. കുന്നിന്‍ മുകളിലെ ഓരോ ഇഞ്ചു സ്ഥലത്തും ഷെല്ലുകള്‍ വീണു പൊട്ടിത്തെറിച്ചു. അതുണ്ടാക്കിയ തീപ്രളയവും ശബ്ദസ്‌ഫോടനവും മൈലുകള്‍ക്കകലെ ദൃശ്യമായി. പക്ഷേ എന്തും സഹിക്കാനുറച്ച് മുകളില്‍ കയറിക്കൂടിയിരിക്കുന്ന ഭീകരരെയും പാകിസ്ഥാന്‍ സൈനികരെയും അങ്ങനെ എളുപ്പത്തില്‍ പുറത്താക്കാനാവില്ല. അവര്‍ ഇരിക്കുന്നത് കരിഞ്ഞ മണ്ണിലും പാറക്കെട്ടിലും തുരന്നിട്ടുള്ള മാളങ്ങളിലാണ്.

രാത്രി 8.30 ന് ജമ്മു ആന്‍ഡ് കാശ്മീര്‍ റൈഫിള്‍സിന്റെ എ.,സി കമ്പനി കള്‍ പോയിന്റ് 4875 കുന്നിന്‍ മുകളി ലേയ്ക്കു കയറിത്തുടങ്ങി. കട്ടപിടിച്ച ഇരുട്ടില്‍ പ്രകൃതി വിറങ്ങലിച്ചുനിന്നു. ആകാശത്ത് നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നില്ല. കനത്ത മഞ്ഞ് ആകാശത്തെയും ഭൂമിയെയും പൊതിഞ്ഞുകൊണ്ടിരുന്നു.

ADVERTISEMENT

സ്വന്തം കമ്പനി അപകടകരമായ ദൗത്യത്തിനു പുറപ്പെടുമ്പോഴും അതില്‍ പങ്കെടുക്കാനാവാതെ ഒരു സ്ലീപ്പിംഗ് ബാഗിനുള്ളില്‍ കിടക്കുകയായിരുന്നു വിക്രം ബത്ര. കഴിഞ്ഞ യുദ്ധത്തില്‍ വെടികൊണ്ടും ഗ്രനേഡ് ചീളുകള്‍ തറച്ചുകയറിയും ശരീരത്തിലുണ്ടായ മുറിവുകള്‍ കരിഞ്ഞിട്ടില്ല. അതുകൊണ്ടാവാം കടുത്ത പനിബാധയുണ്ടായി.
എ,സി കമ്പനികള്‍ കുന്നിന്റെ വലതുപാര്‍ശ്വം വഴിയാണു കയറിക്കൊണ്ടിരിക്കുന്നത്. കനത്ത ഇരുട്ടും മഞ്ഞും പൂജ്യത്തിനു താഴെയുള്ള തണുപ്പും സൈനികരെ നിരന്തരം അലട്ടി. കയറ്റം ദുഷ്‌കരമായിരുന്നു. കിഴക്ക് വെള്ളിരേഖ തെളിഞ്ഞുതുടങ്ങിയ വേളയില്‍ ഇന്ത്യന്‍ സൈനികര്‍ കുന്നിന്‍ മുനയില്‍നിന്ന് 50 മീറ്റര്‍ താഴെയാണ്. തന്ത്രപൂര്‍വ്വം സ്ഥാപിച്ചിട്ടുള്ള ഒരു യന്ത്രത്തോക്കില്‍ നിന്ന് പെട്ടെന്ന് ശത്രു വെടിവയ്പാരംഭിച്ചു. വഴിമുടക്കിക്കൊണ്ട് പാഞ്ഞുവരുന്ന വെടിയുണ്ടകള്‍ കമ്പനിയുടെ കയറ്റം പിടിച്ചുനിര്‍ത്തി. കല്ലുകള്‍ക്കിടയില്‍ എവിടെയോ ഒളിച്ചിരിക്കുന്ന സ്‌നൈപ്പര്‍ (സൂക്ഷ്മ വെടിക്കാരന്‍) ഇടയ്ക്കിടെ ലക്ഷ്യം കുറിച്ചു വെടിവയ്ക്കുന്നു.

കയറ്റം തടയപ്പെട്ടു. ഏതാനും മണിക്കൂറുകള്‍ക്കകം പകല്‍ വെളിച്ചം തെളിയും. പരുക്കേറ്റ പക്ഷിക്കൂട്ടത്തെപ്പോലെ കുന്നിന്‍ ചെരുവില്‍ തങ്ങിനില്‍ക്കുന്ന ഇന്ത്യന്‍ ഭടന്മാരെ പകല്‍ വെളിച്ചത്തില്‍ പാകിസ്ഥാനികള്‍ കാണും. നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ സൈനികരെ അവര്‍ തോക്കിനിരയാക്കും. 5-ാം തീയതി വെളുപ്പിന് കനത്തുനിന്ന ആകാശത്തില്‍ മഞ്ഞുരുകിത്തുടങ്ങി. സി കമ്പനിയുടെ കമാന്‍ഡിങ് ഓഫീസര്‍ താന്‍ അകപ്പെട്ടിരിക്കുന്ന സന്ദിഗ്ധാവസ്ഥയെക്കുറിച്ച് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചറിയിച്ചു.

ലഫ്. കേണല്‍ ജോഷി അങ്ങുതാഴെ താവളത്തില്‍നിന്ന് ബൈനോക്കുലേഴ്‌സ് ഉപയോഗിച്ച് കുന്നിന്‍ മുകളിലേയ്ക്കുനോക്കി. ആ നിമിഷംവരെ ഒരു മുഷിഞ്ഞ മേല്‍വസ്ത്രംപോലെ കുന്നിനെ പൊതിഞ്ഞുനിന്ന മഞ്ഞ് പൊളിച്ചു മാറ്റപ്പെടുന്നതും അവിടെ സൂര്യവെളിച്ചം പടരുന്നതും കേണല്‍ ജോഷി കണ്ടു. മലയില്‍ അരക്ഷിതരായി പറ്റിയിരിക്കുന്ന ഇന്ത്യന്‍ ഭടന്മാര്‍. അതിനു കുറച്ചുമുകളില്‍ പാകിസ്ഥാന്‍ ബങ്കറില്‍നിന്നു പുറത്തേയ്ക്കു തള്ളിനില്ക്കുന്ന മെഷീന്‍ ഗണ്ണിന്റെ ബാരല്‍. കേണല്‍ ജോഷിക്കു അപകടാവസ്ഥ പെട്ടെന്നു മനസ്സിലായി. അദ്ദേഹം ഉടന്‍തന്നെ രണ്ട് ഫാഗട്ട് മിസ്സൈലുകള്‍ വിക്ഷേപിണിയില്‍ നിറച്ച് കൃത്യമായി ഉന്നംനോക്കി ഫയര്‍ ചെയ്തു. രണ്ടു മിസൈലുകളും കൃത്യമായി പാകിസ്ഥാന്‍ ബങ്കറില്‍ പതിച്ച് പൊട്ടിത്തെറിച്ചു. മെഷീന്‍ഗണ്ണും ബങ്കറും അതിലുണ്ടായിരുന്ന പാകിസ്ഥാനികളും പൊടിക്കാറ്റുപോലെ ചിതറിപ്പോയി.

ഉടന്‍തന്നെ ആവേശപൂര്‍വ്വം ഇന്ത്യന്‍ ഭടന്മാര്‍ കയറ്റം ആരംഭിച്ചു. അവര്‍ മുകളിലെത്തി. പാകിസ്ഥാനികള്‍ ഇരച്ചുവന്നു. പക്ഷേ വല്ലാത്തൊരു ആത്മവിശ്വാസത്തില്‍ ത്രസിച്ചുനിന്ന ഇന്ത്യന്‍ ഭടന്മാര്‍ നിര്‍ദ്ദാക്ഷിണ്യം പാകിസ്ഥാനികളെ തുടച്ചുമാറ്റി. എ,സി കമ്പനികള്‍ അവിടെവച്ച് വീണ്ടും ചേര്‍ന്നു. അവര്‍ സംയുക്തമായി പോയിന്റ് 4875 പിടിച്ചടക്കി. പക്ഷേ ആ സന്തോഷം അധികസമയം നീണ്ടുനിന്നില്ല. പോയിന്റ് 4875 നു വടക്കു ഭാഗത്തുള്ള പിംപിള്‍ 2 (Pimple 2), ഏരിയ ഫ്‌ളാറ്റ് ടോപ്പ് (Area Flat Top) എന്നീ സ്ഥാനങ്ങളില്‍നിന്ന് ഇന്ത്യന്‍ സൈനികര്‍ക്കുനേരെ മെഷീന്‍ഗണ്‍ വെടികള്‍ വന്നുതുടങ്ങി.

ഏരിയാ ഫഌറ്റ് ടോപ്പ് എന്നാല്‍ പോയിന്റ് 4875 ന്റെ മറ്റൊരു ശിഖരമാണ്. അതുകൂടി പിടിക്കാതെ പോയിന്റ് 4875 ന്റെ വീണ്ടെടുക്കല്‍ പൂര്‍ത്തിയാകുന്നില്ല. ഇപ്പോഴും പാകിസ്ഥാനികള്‍ കേന്ദ്രീകൃത വെടിവയ്പ് നടത്തിക്കൊണ്ടിരിക്കുന്നത് അവിടെനിന്നാണ്. 5-ാം തീയതി വൈകുന്നേരം ഏരിയാ ഫഌറ്റ് ടോപ്പിനുവേണ്ടി ഇന്ത്യന്‍ സൈനികര്‍ അതിതീവ്രമായ പോരാട്ടം ആരംഭിച്ചു. ഒടുവില്‍ ഇന്ത്യന്‍ സേന ആ സ്ഥലം പിടിച്ചു. പക്ഷേ ഇന്ത്യന്‍ സേനയില്‍നിന്ന് തന്ത്രപ്രധാനമായ ഈ സ്ഥലം തിരിച്ചുപിടിക്കാന്‍ പാകിസ്ഥാനികള്‍ കനത്ത തോതില്‍ പ്രത്യാക്രമണം ആരംഭിച്ചു. എന്‍.എ. നാഗപ്പ എന്ന ചെറുപ്പക്കാരനായ ക്യാപ്റ്റനാണ് ഏരിയ ഫഌറ്റ് ടോപ്പില്‍ പിടിച്ചുനില്ക്കുന്നത്. അദ്ദേഹത്തിന്റെ കമാന്‍ഡില്‍ ചെറിയൊരു സൈന്യമാണുള്ളത്. പക്ഷേ താഴെനിന്നും ഫഌറ്റ് ടോപ്പിലേയ്ക്കു കയറിവരുന്ന പാകിസ്ഥാനികള്‍ക്കെതിരെ അവര്‍ ജീവന്മരണ പോരാട്ടം നടത്തി. ഫഌറ്റ് ടോപ്പില്‍നിന്നു തുരത്തപ്പെട്ട പാകിസ്ഥാനികള്‍ കുന്നിനു മറുവശത്ത് താഴേയ്ക്കാണ് ഓടി രക്ഷപ്പെട്ടത്. തിരിച്ചുപിടിക്കണമെങ്കില്‍ വീണ്ടും കുന്നുകയറി വരണം. ഇതുവരെ ഇന്ത്യന്‍സൈന്യം അനുഭവിച്ചിരുന്ന കുന്നുകയറിയുള്ള പോരാട്ടം പാകിസ്ഥാന്‍ നേരിടുകയാണ്. കുന്നിനു മുകളില്‍ നില്ക്കുന്ന നാഗപ്പന്റെ നേതൃത്വത്തിലുള്ള ചെറുസൈന്യം കയറിവരുന്ന പാകിസ്ഥാനികള്‍ക്കെതിരെ വെടി വച്ചുകൊണ്ടിരുന്നു. പെട്ടെന്ന് ഏരിയാ ഫഌറ്റ് ടോപ്പില്‍ ഒരു ഷെല്‍ പൊട്ടിത്തെറിച്ചു. ക്യാപ്റ്റന്‍ നാഗപ്പന്റെ രണ്ടുകാലുകളിലും ഒരുപോലെ ഷെല്‍ചീളുകള്‍ തുളച്ചുകയറി. അദ്ദേഹം ബോധരഹിതനായി നിലം പതിച്ചു. ഈ അവസരം മുതലാക്കിക്കൊണ്ട് പാകിസ്ഥാനികള്‍ കയറ്റത്തിന് ആക്കംകൂട്ടി. എന്തെങ്കിലും ഉടന്‍ ചെയ്തില്ലെങ്കില്‍ ഏരിയാ ഫഌറ്റ് ടോപ്പും തുടര്‍ന്ന് പോയിന്റ് 4875 ഉം പാകിസ്ഥാനികള്‍ തിരിച്ചു പിടിക്കും. ജമ്മുകാഷ്മീര്‍ റൈഫിള്‍സിനും ഇന്ത്യന്‍ സൈന്യത്തിനു മൊത്തമായും വലിയ മാനഹാനിയുണ്ടാകും. കൂടുതല്‍ ശക്തിയോടെ പ്രതിരോധിക്കാന്‍ പാകിസ്ഥാന് ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യും. ഏരിയാ ഫഌറ്റ് ടോപ്പില്‍ നാഗപ്പന്റെ കൂടെയുണ്ടായിരുന്ന ചെറുസൈന്യം നിസ്സഹായാവസ്ഥയില്‍ ഒറ്റപ്പെട്ടു. ആയുധങ്ങളും സൈന്യസഹായവും ഉടനെ എത്തിയില്ലെങ്കില്‍ തങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെടുമെന്നുറപ്പായി.
താഴെ താവളത്തില്‍ രോഗബാധിതനായിക്കിടന്നിരുന്ന വിക്രം ബത്ര ഈ സാഹചര്യങ്ങളെല്ലാം ശ്രദ്ധിച്ചുകൊണ്ടാണിരുന്നത്. അദ്ദേഹം കമാന്‍ഡിങ് ഓഫീസര്‍ക്കു സമീപമെത്തി പറഞ്ഞു.

“I will go up sir” (മുകളിലേയ്ക്കു ഞാന്‍ പോകാം സര്‍). വിക്രമിന്റെ ശാരീരികാവസ്ഥ നേരില്‍ കണ്ടപ്പോള്‍ അദ്ദേഹത്തെ യുദ്ധച്ചുഴിയിലേയ്ക്കു പറഞ്ഞയക്കാന്‍ ഓഫീസര്‍ക്കു മടിതോന്നി. പക്ഷേ വിക്രം നിര്‍ബന്ധിച്ചു. ഒടുവില്‍ ഓഫീസര്‍ സമ്മതിച്ചു. വിക്രം മുകളിലേയ്ക്കു പോകുന്നതറിഞ്ഞ് അദ്ദേഹത്തോടൊപ്പം പോകാന്‍ തയ്യാറായി അനേകം സൈനികര്‍ വന്നു. മരണത്തിന്റെ വായിലേയ്ക്കാണു പോകുന്നതെന്നറിഞ്ഞുകൊണ്ടുതന്നെ 25 വീരസൈനികര്‍ അദ്ദേഹത്തെ അനുഗമിക്കാന്‍ ബറ്റാലിയന്‍ കമാന്‍ഡറുടെ അനുമതി അപേക്ഷിച്ചു വാങ്ങി.

പിന്നെ എല്ലാം ധൃതഗതിയില്‍ നടന്നു. കുന്നുകയറ്റം ആരംഭിക്കുംമുന്‍പ് വിക്രം ബത്രയും അദ്ദേഹത്തെ അനുഗമിക്കുന്ന ഡെല്‍റ്റാ കമ്പനിയിലെ 25 ജവാന്മാരും ദുര്‍ഗ്ഗാമാതാ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. ദുര്‍ഗ്ഗാമാതാവു പകര്‍ന്നുകൊടുത്ത ചൈതന്യം ഞരമ്പുകളില്‍ അഗ്നിയായി പടര്‍ന്നു കയറവേ അവര്‍ കുന്നിന്‍ മുകളിലേയ്ക്കുള്ള യാത്ര ആരംഭിച്ചു. “ദുര്‍ഗ്ഗാമാതാജി കീ ജയ്…” അവര്‍ രണഭേരി മുഴക്കി.

ഷേര്‍ഷാ വരുന്നു എന്നുള്ള വയര്‍ലെസ്സ് സന്ദേശം കിട്ടിയ മാത്രയില്‍ മുകളില്‍ കുടുങ്ങിക്കിടന്ന സൈനികരില്‍ പ്രത്യാശ ജനിച്ചു. “ഷേര്‍ഷാ വരുന്നുണ്ട്. അദ്ദേഹം എത്തുന്നതുവരെ പിടിച്ചുനില്ക്ക്” എന്നായിരുന്നു സന്ദേശം. സൈനികരുടെ എണ്ണവും ആയുധങ്ങളും മിക്കവാറും തീരാറാകുകയും ഇനി ഏതുനിമിഷവും പാകിസ്ഥാനികള്‍ ഏരിയാ ഫ്ലാറ്റ് ടോപ്പിലേയ്ക്കു കയറിവന്ന് തങ്ങളെ വധിക്കുകയും ചെയ്യുമെന്ന് ഉറപ്പായി വിശ്വസിച്ചിരുന്ന ഇന്ത്യന്‍ സൈനികര്‍ ആവേശഭരിതരായി. അവര്‍ കയ്യിലുള്ള പരിമിതമായ വെടിക്കോപ്പുകള്‍കൊണ്ട് കുന്നുകയറിവരുന്ന പാകിസ്ഥാനികളെ തടഞ്ഞു. അതേസമയം ‘ഷേര്‍ഷാ വരുന്നു’ എന്ന വയര്‍ലെസ് സന്ദേശം പാകിസ്ഥാനികളും കേള്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ഒരു സിംഹത്തിന്റെ സാന്നിധ്യം മണത്തു. ദ്രാസിലെ പോയിന്റ് 5140 കൊടുമുടിയില്‍ ആദ്യം കാല്‍കുത്തിയ ഷേര്‍ഷായുടെ യുദ്ധസാമര്‍ത്ഥ്യം അറിയാത്ത പാകിസ്ഥാനി സൈനികരില്ല,

ഷേര്‍ഷായും കൂട്ടരും കയറിക്കൊണ്ടിരിക്കെ അന്തരീക്ഷം കൂടുതല്‍ കനത്തുവന്നു. കണ്ണില്‍ കുത്തിയാല്‍ അറിയാത്ത ഇരുട്ടിനൊപ്പം മൂടല്‍മഞ്ഞിന്റെ കരിമ്പടംകൂടി വീണപ്പോള്‍ തൊട്ടടുത്തു നില്ക്കുന്ന സുഹൃത്തിനെപ്പോലും കാണാന്‍ കഴിയാത്ത അവസ്ഥ വന്നു. വെടി പൊട്ടുമ്പോള്‍ ഉണ്ടാകുന്ന മിന്നല്‍ മാത്രമാണ് ശത്രുസാമീപ്യം തിരിച്ചറിയാന്‍ ഇരുകൂട്ടര്‍ക്കുമുണ്ടായിരുന്ന ഏക അടയാളം.

ഒന്നുരണ്ടു കാര്യങ്ങള്‍ ഷേര്‍ഷാ പെട്ടെന്നു മനസ്സിലാക്കി. പോയിന്റ് 4875 കൊടുമുടിയുടെ ഒരു ഉപകൊടുമുടിയാണ് അതിന്റെ വടക്കുള്ള ഏരിയാ ഫഌറ്റ് ടോപ്പ്. ഈ സ്ഥലത്ത് ശത്രുസാമീപ്യമുള്ളതു മനസ്സിലാക്കാതെ ഇന്ത്യന്‍ സൈന്യം പോയിന്റ് 4875 കീഴടക്കി അവിടെ നിലയുറപ്പിച്ചു. ഏരിയാ ഫഌറ്റ് ടോപ്പില്‍ മാത്രമല്ല ആ കൊടുമുടിക്കു തൊട്ടുതാഴെ കുന്നിനെചുറ്റി പാറക്കെട്ടിന്റെ ദീര്‍ഘമായ ഒരു തട്ട് (ഘലറഴല) ഉണ്ടെന്നും അവിടെ എത്രയോ പാകിസ്ഥാന്‍ സൈനികരും നിരവധി യന്ത്രത്തോക്കുകളും സ്ഥാനം പിടിച്ചിട്ടുണ്ടെന്നും ഷേര്‍ഷാ മനസ്സിലാക്കി. ഈ പാറത്തട്ടില്‍ സ്ഥാപിച്ചിട്ടുള്ള യന്ത്രത്തോക്കുകള്‍ കൊണ്ട് പോയിന്റ് 4875ലെ ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ അനായാസം കഴിയും.
“മുകളില്‍ കുടുങ്ങിക്കിടക്കുന്ന സൈനികര്‍ക്കുനേരെ വെടിവയ്ക്കുന്ന മെഷീന്‍ ഗണ്ണുകള്‍ ആദ്യം തകര്‍ക്കണം.ഷേര്‍ഷാ പറഞ്ഞു.

അദ്ദേഹം കഠിനമായ ഇരുട്ടിന്റെ മറപറ്റി ഒരു മലമ്പാമ്പിനെപ്പോലെ നിശബ്ദനായി കീഴ്ക്കാംതൂക്കായ പാറക്കെട്ടില്‍ ഇഴഞ്ഞുകയറി. ഷേര്‍ഷാ തൊട്ടടുത്തെത്തിയതറിയാതെ ഏരിയാ ഫഌറ്റ് ടോപ്പില്‍ കുടുങ്ങിയ ഇന്ത്യന്‍ സൈനികര്‍ക്കുനേരെ പാകിസ്ഥാന്‍ യന്ത്രത്തോക്ക് നിറയൊഴിക്കുകയാണ്. ഇരുട്ടിന്റെ കാഠിന്യംകൊണ്ട് ലക്ഷ്യം വ്യക്തമായി കാണാന്‍ കഴിയില്ലെങ്കിലും ഏരിയാ ഫഌറ്റ് ടോപ്പില്‍ ഓരോ ഇഞ്ചിലും വെടിയേല്‍ക്കത്തക്കവണ്ണം തോക്ക് മെല്ലെ ഉയര്‍ത്തിയും താഴ്ത്തിയും ഇടതും വലതും ഭാഗങ്ങളിലേയ്ക്ക് ചരിച്ചും വെടി തുടരുകയാണ്. മുകളില്‍ ഇന്ത്യന്‍ ഭാഗത്തുനിന്നു മറുപടി ഇല്ല. അവിടെ അവശേഷിച്ചിട്ടുള്ള ഏതാനും സൈനികര്‍ നിലംപറ്റി കല്ലുകള്‍ക്കു മറഞ്ഞു കിടക്കുകയാണ്. ഈ അവസ്ഥ അധികം തുടരില്ല. സൂര്യ വെളിച്ചം പടര്‍ന്നുകഴിഞ്ഞാല്‍ പാകിസ്ഥാനികള്‍ നിര്‍ഭയം കയറിവരും.

അതുകൊണ്ട് വെളിച്ചം പരക്കും മുന്‍പ് ഈ ഇടപാടു തീര്‍ക്കണം. യന്ത്രത്തോക്കിനു തൊട്ടടുത്തെത്തിയ ഷേര്‍ഷാ ഒരു ഗ്രനേഡിന്റെ പിന്‍ ഊരി എറിഞ്ഞതിനുശേഷം താഴേയ്ക്കു കുനിഞ്ഞു കിടന്നു. അതിന്റെ ആഘാതം നിലനില്‌ക്കെത്തന്നെ അദ്ദേഹം രണ്ടാമത്തെ ഗ്രനേഡും എറിഞ്ഞു.

രണ്ടു മെഷീന്‍ഗണ്‍ ഓപ്പറേറ്റര്‍മാരും മെഷീന്‍ ഗണ്ണും തകര്‍ന്നു കിടക്കുന്നത് രണ്ടാമത്തെ ഗ്രനേഡ് സ്‌ഫോടനത്തിന്റെ വെളിച്ചത്തില്‍ കണ്ടു.

“ദുര്‍ഗ്ഗമാതാജീ കീ ജയ്…. വരൂ കുട്ടികളേ.”

ഷേര്‍ഷാ വിളിച്ചു. അദ്ദേഹത്തിന്റെ പിന്നാലെ ഇന്ത്യന്‍ സൈനികര്‍ നിര്‍ഭയം ഇഴഞ്ഞുകയറി. വിശാലവും ദീര്‍ഘവുമായ പാറത്തട്ടില്‍ ഇനിയും യന്ത്രത്തോക്കുകളുണ്ട്. ഷേര്‍ഷാ അടുത്ത സ്ഥാനത്തേക്കു നീങ്ങി. ഇവിടെ ഉയരം 16087 അടിയാണ്. പ്രാണവായുവിനുവേണ്ടി അവരുടെ ശ്വാസകോശം പിടഞ്ഞുകൊണ്ടിരുന്നു. പക്ഷേ ഇന്ത്യന്‍ സൈനികര്‍ രണ്ടു മെഷീന്‍ ഗണ്ണുകള്‍ കൂടി തകര്‍ത്തുകൊണ്ട് മുന്നേറ്റം തുടര്‍ന്നു.

7-ാം തീയതി വെളുപ്പിന് 5 മണി. കനത്ത മഞ്ഞിന്റെ ആവരണത്തെ തുളച്ചുകൊണ്ട് പരിക്ഷീണമായ സൂര്യവെളിച്ചം എത്തിത്തുടങ്ങി. രാത്രിപോലെയല്ല ശത്രുവുമായി പകലുള്ള ഏറ്റുമുട്ടല്‍. എന്താണ് ഇനി ബാക്കിയുള്ളതെന്നറിയാന്‍ ക്യാപ്റ്റന്‍ ബത്ര രണ്ടു സഹപ്രവര്‍ത്തകരെയും കൂട്ടി അതീവ ജാഗ്രതയോടെ പാറത്തട്ടിലൂടെ മുമ്പോട്ടു നീങ്ങി. സുബേദാര്‍ രഘുനാഥ് സിങ്, മേജര്‍ ഭട്ട് എന്നിവരാണ് വിക്രം ബത്രയോടൊപ്പമുള്ളത്. അങ്ങനെ നീങ്ങിക്കൊണ്ടിരിക്കെ അവര്‍ ഒരു കാഴ്ച കണ്ടു. തൊട്ടുമുന്‍പില്‍ ഒരു മെഷീന്‍ ഗണ്‍. അതു പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ പോയിന്റ് 4875 ന്റെ ഏതുഭാഗത്തും വെടി കൊള്ളിക്കാം. കൂടാതെ ഏരിയാ ഫഌറ്റ് ടോപ്പിലേയ്ക്കു കയറാന്‍ ഉദ്യമിക്കുന്ന ഏത് ഇന്ത്യന്‍ സൈനികനെയും ഈ തോക്കു കൊണ്ടു നശിപ്പിക്കാം. പക്ഷേ ആ തോക്കു നിര്‍വീര്യമാക്കണമെങ്കില്‍ മുഖാമുഖം ആക്രമിക്കുകയേ വഴിയുള്ളൂ. വീതികുറഞ്ഞ ആ പാറത്തട്ടില്‍ ഇടത്തോട്ടോ വലത്തോട്ടോ നീങ്ങാന്‍ നിവൃത്തിയില്ല. അദ്ദേഹം ജമ്മുകാശ്മീര്‍ റൈഫിള്‍സിന്റെ യുദ്ധഭേരി (War cry) ഉറക്കെ അലറിക്കൊണ്ട് മുമ്പോട്ടു കുതിച്ചു. അദ്ദേഹത്തിന്റെ എ.കെ.47 റൈഫിളില്‍ നിന്ന് വെടിമഴ പെയ്തു കൊണ്ടിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുസൈനികരും പിന്നില്‍ നിന്നു വെടി ഉതിര്‍ത്തു. തലേ രാത്രി മുഴുവന്‍ നീണ്ടുനിന്ന വെടിവയ്പിന്റെ ആലസ്യത്തിലായിരുന്ന പാക് സൈനികര്‍ക്ക് ഷേര്‍ഷാ അടുത്തെത്തിയ കാര്യം മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞില്ല. അറിഞ്ഞപ്പോഴേക്കും അവര്‍ക്കു മുന്‍പില്‍ ഗ്രനേഡുകള്‍ പൊട്ടിക്കഴിഞ്ഞു. മെഷീന്‍ ഗണ്‍ തകര്‍ന്നു. 5 പാക് സൈനികര്‍ മരിച്ചുവീണു. തൊട്ടു മുന്‍പില്‍ പെട്ടെന്നു പ്രത്യക്ഷപ്പെട്ട പാകിസ്ഥാനിയെ വിക്രം ബത്ര അവന്റെ മൂക്കില്‍ ഇടിച്ചു നിലത്തു വീഴ്ത്തി. തുടര്‍ന്ന് അവന്റെ പുറത്ത് ബയണറ്റ് കുത്തിക്കയറ്റി. എ.കെ. 47 വെടിയൊച്ചകളും ഗ്രനേഡ് സ്‌ഫോടനങ്ങളും യുദ്ധക്കലി കയറിയ അലര്‍ച്ചകളുംകൊണ്ട് അന്തരീക്ഷം കിടിലംകൊണ്ടു. പാതി ചത്തുകിടന്നിരുന്ന ഒരു പാകിസ്ഥാനി പെട്ടെന്നെഴുന്നേറ്റ് വിക്രം ബത്രയുടെ പുറത്ത് ബയണറ്റിനു കുത്തി. അദ്ദേഹം പെട്ടെന്നു തിരിഞ്ഞ് ആ പാകിസ്ഥാനിയെ പിടിച്ചെടുത്ത് കുന്നിനു താഴേയ്ക്കു വലിച്ചെറിഞ്ഞു. അങ്ങനെ ഏഴു പാകിസ്ഥാനികളെ കൊന്നുകൊണ്ട് ആ മെഷീന്‍ഗണ്‍ സ്ഥാനം വിക്രം ബത്ര പിടിച്ചെടുത്തു. അങ്ങനെ ഇന്ത്യന്‍ സേനയ്ക്ക് പാദം ഊന്നി നില്ക്കാന്‍ ഇടം കിട്ടി.
ഇതിനോടകം വിക്രം ബത്ര സര്‍വ്വത്ര ചോരയില്‍ മുങ്ങിയിരുന്നു. ശരീരം മുഴുവന്‍ മുറിവുകള്‍. പുറത്തുണ്ടായ ബയണറ്റ് മുറിവില്‍നിന്ന് ചോരപ്രവാഹം.

വെളിച്ചംപരക്കാന്‍ ഇനി അധിക സമയമില്ല. അതിനുമുന്‍പ് ഈ പാറത്തട്ട് ശുദ്ധീകരിക്കണം. വിക്രം ബത്രയും കൂടെയുള്ള രണ്ടുപേരും മുട്ടിലിഴഞ്ഞ് മുന്നേറി.
കുറച്ചുമുന്‍പില്‍ ഒരു മെഷീന്‍ഗണ്‍ കൂടി തീ തുപ്പിക്കൊണ്ടിരുന്നു. 4 പാകിസ്ഥാനികളുടെ ടീം ആണ് തോക്കു പ്രവര്‍ത്തിപ്പിക്കുന്നത്. കോടമഞ്ഞ് ശക്തിയായി അടിച്ചുകയറ്റിക്കൊണ്ട് ഒരു കാറ്റു വീശി. എല്ലാം തല്‍ക്കാലത്തേയ്ക്കു കാഴ്ചയില്‍ നിന്നു മറഞ്ഞു. മനുഷ്യ രൂപമെടുത്ത സിംഹരാജനാണു വിക്രം ബത്ര. അദ്ദേഹം ആ മഞ്ഞിന്റെ മറവില്‍ മുമ്പോട്ടുകുതിച്ചു. ഗ്രനേഡു സ്‌ഫോടനം കൊണ്ട് യന്ത്രത്തോക്കു തകര്‍ത്തപ്പോള്‍ എ.കെ. 47 വെടിമഴയില്‍ 4 പാക് സൈനികരും വീണു. ആ പാറത്തട്ടില്‍ ഇനിയും പാക് സൈനികരുണ്ട്, അവര്‍ വെടിവച്ചുകൊണ്ട് പിന്മാറുകയാണ്.

തന്റെ കൂട്ടുകാരില്‍ ഒരാള്‍ക്ക് വെടിയേറ്റെന്ന് പെട്ടെന്ന് ബത്ര മനസ്സിലാക്കി. കാട്ടുകടന്നലുകളെപ്പോലെ മൂളിക്കൊണ്ട് തലങ്ങും വിലങ്ങും പറക്കുന്ന ബുള്ളറ്റുകള്‍ക്കിടയിലൂടെ അദ്ദേഹം മെല്ലെ തിരിഞ്ഞുനോക്കി. തന്റെ എ.കെ 47 റൈഫിളില്‍ നിന്ന് ബുള്ളറ്റുകള്‍ പമ്പുചെയ്തുകൊണ്ട് ഒരു കല്ലിനു മറഞ്ഞ് സുബേദാര്‍ രഘുനാഥ് സിങ് ഇരിക്കുന്നതുകണ്ടു. വെടിയേറ്റ ഇന്ത്യന്‍ ജവാന്‍ അവര്‍ക്കിടയില്‍ക്കിടന്നു പിടയുന്നു. വെടിക്കെട്ടിന്റെ ശബ്ദപ്രളയത്തിനിടയില്‍ വിക്രം ബത്ര രഘുനാഥ് സിങ്ങിനോടു പറഞ്ഞു.
“ഇയാളെ നമുക്കിരുവര്‍ക്കും കൂടി എടുത്തുമാറ്റാം. താങ്കള്‍ കാലില്‍ പിടിച്ചുകൊള്ളൂ. തല ഞാന്‍ എടുത്തുകൊള്ളാം.” ബത്ര തുടര്‍ന്നു. “താങ്കള്‍ക്കു കുടുംബവും കുട്ടികളും ഒക്കെ ഉള്ളതല്ലേ. ഞാനാണെങ്കില്‍ വിവാഹിതനായിട്ടുകൂടിയില്ല.”

പാകിസ്ഥാനി വെടിക്കാര്‍ക്കു പുറംതിരിഞ്ഞുനിന്നുകൊണ്ട് അദ്ദേഹം കുനിഞ്ഞ് പരുക്കേറ്റയാളുടെ തലഭാഗം പൊക്കിയെടുത്തു. സുബേദാര്‍ രഘുനാഥ് സിങ് കാല്‍ഭാഗവും പൊക്കി. തല്‍ക്ഷണം ഒരു സ്‌നൈപ്പറുടെ (സൂക്ഷ്മവെടിക്കാരന്‍) വെടി വളരെ അടുത്തു നിന്ന് വിക്രം ബത്രയുടെ നെഞ്ചില്‍ തുളച്ചുകയറി. കൂടാതെ സമീപത്തു പൊട്ടിയ ഒരു ഗ്രനേഡിന്റെ ചീള്‍ അദ്ദേഹത്തിന്റെ തലയിലും തറച്ചു. മാരകമായ ഈ മുറിവുകളേറ്റ് വിക്രം ബത്ര നിലംപതിച്ചു.

പരമോന്നത സൈനിക ബഹുമതിയായ പരംവീര്‍ചക്ര അന്നത്തെ
രാഷ്ട്രപതി കെ.ആര്‍. നാരായണനില്‍ നിന്നും ബത്രയുടെ
പിതാവ് ജി.എല്‍ ബത്ര ഏറ്റുവാങ്ങുന്നു

 

അങ്ങനെ ഇതിഹാസ തുല്യമായ ആ ജീവിതത്തിനു തിരശ്ശീല വീണു. എന്നും മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കാന്‍ ആഗ്രഹിച്ച ധന്യ ജന്മമായിരുന്നു അദ്ദേഹം.
വിക്രം ബത്രയുടെ ബലിദാനത്തോടെ അവശേഷിച്ച ഇന്ത്യന്‍ സൈനികര്‍ മുറിവേറ്റ വ്യാഘ്രങ്ങളെപ്പോലെ കുതിച്ചു. പാകിസ്ഥാനി സൈന്യത്തിന്റെ ആത്മവിശ്വാസം കെട്ടു. നുഴഞ്ഞുകയറിയവരില്‍ അധികം പേരെയും ഇന്ത്യന്‍ സൈന്യം വധിച്ചു. ബാക്കിയുള്ളവര്‍ പിന്മാറി. അങ്ങനെ പോയിന്റ് 4875 പൂര്‍ണ്ണമായും ഇന്ത്യന്‍സേന പിടിച്ചെടുത്തു.
1999 ആഗസ്റ്റ് 15 ന്, സ്വാതന്ത്ര്യദിനത്തില്‍ ക്യാപ്റ്റന്‍ വിക്രം ബത്രയ്ക്കു മരണാനന്തര ബഹുമതിയായി പരം വീര്‍ ചക്ര സമ്മാനിച്ച് രാജ്യം അദ്ദേഹത്തെ ആദരിച്ചു.
(അവസാനിച്ചു)

Reference
1. Kargil: From Surprise To Victory by Gen. Ved Prakash Malik
2. Wikipediaen.wikipedia.org › wiki › Vikram_Batra
3. param vir chakra citations : en.wikipedia.org › wiki › Param_Vir_Chakra

 

Tags: വിക്രം ബത്രപരാക്രമത്തിന്റെ കൊടുമുടിയില്‍ വിക്രം ബത്ര
Share45TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies