‘സ്വാതന്ത്ര്യം എന്റെ ജന്‍മാവകാശമാണ് അത് ഞാന്‍ നേടുക തന്നെ ചെയ്യും.’ ഇത്രയും വ്യക്തമായും സുദൃഢമായും നിര്‍വ്വചനം നല്‍കി സ്വാതന്ത്ര്യത്തിനുള്ള അഭിവാഞ്ഛ ജനങ്ങളിലേക്ക് എത്തിക്കാന്‍ മറ്റൊരു മുദ്രാവാക്യത്തിനും ഇന്നേവരെ കഴിഞ്ഞിട്ടില്ല. അടുത്തൊരു സഹസ്രാബ്ദത്തില്‍ മറ്റൊന്നിനും കഴിയുമെന്നും തോന്നുന്നില്ല. കോണ്‍ഗ്രസ്സിലെ തീവ്രവാദിയായി അറിയപ്പെടുന്ന ബാലഗംഗാധര തിലകന്‍ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച അവകാശ പ്രഖ്യാപനമാണിത്. താന്‍ കോണ്‍ഗ്രസ് നേതൃനിരയില്‍ വരുന്നതുവരെ പ്രാബല്യത്തിലുണ്ടായിരുന്ന സ്വാതന്ത്ര്യ സമരമുറകള്‍ക്ക് വ്യത്യസ്തമായി കുറച്ചുകൂടി ലക്ഷ്യബോധത്തോടെയും സമയബന്ധിതമായും പ്രവര്‍ത്തിക്കണമെന്ന് തിലകന്‍ ചിന്തിച്ചു. ആയുധമേന്തിയുള്ള സമരങ്ങള്‍ക്ക് തിലകന്‍ ആഹ്വാനം ചെയ്തതായി ആരും ആരോപിച്ചിട്ടില്ല. പക്ഷെ ബ്രിട്ടീഷുകാരില്‍ നിന്ന് അധികാരം പിടിച്ചെടുക്കുന്നതിലുപരി ഹൈന്ദവ ദേശീയതയും സനാതന സംസ്‌കാരവും സംബന്ധിച്ച അവബോധം ജനങ്ങള്‍ക്കുണ്ടായാല്‍ മാത്രമേ സ്വാതന്ത്ര്യത്തിന് സഫലതയുണ്ടാകുകയുള്ളു എന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. അത്തരം വിശ്വാസങ്ങള്‍ ഇല്ലാതിരുന്ന ചുറ്റുമുള്ളവര്‍ക്കിടയില്‍ അദേഹം വ്യത്യസ്തനായി. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ കോണ്‍ഗ്രസ് നേതൃത്വപദവികളിലേയ്ക്ക് കടന്നുകയറാന്‍ തിലകനെ ചരിത്രത്തില്‍ തീവ്രവാദിയായി മുദ്രകുത്തി പാര്‍ശ്വവല്‍ക്കരിച്ചു.
1856 ജൂലായ് 23 ന് രത്‌നഗിരിയില്‍ ജനിച്ച തിലകന്‍ നിയമത്തിലും ഗണിതശാസ്ത്രത്തിലും ബിരുദം നേടിയ ശേഷം കുറച്ചുനാള്‍ അദ്ധ്യാപകനായി. ഫര്‍ഗൂസന്‍ കോളേജ് സ്ഥാപിച്ചത് ഇക്കാലത്താണ്. 1897ല്‍ നാടാകെ പടര്‍ന്നുപിടിച്ച് പതിനായിരങ്ങളുടെ മരണത്തിനിടയാക്കിയ മഹാമാരി പ്ലേഗ് പടരുന്നത് തടയാനും രോഗികള്‍ക്ക് മരുന്നുകള്‍ എത്തിക്കുന്നതിനുംവേണ്ടി സമൂഹത്തിലിറങ്ങി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്ലേഗ് നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്ന വിമര്‍ശനത്തിന്റെ പേരില്‍ രാജ്യദ്രോഹക്കേസില്‍ ആദ്യ ജയില്‍വാസം അനുഭവിച്ചു; 1898 വരെ. സാര്‍വ്വജനീയ ഗണേശോല്‍സവങ്ങള്‍, ശിവാജി മഹോല്‍സവങ്ങള്‍ എന്നിവ സംഘടിപ്പിച്ച് ജനങ്ങളില്‍ അന്തര്‍ലീനമായിരുന്ന സാംസ്‌കാരിക പൈതൃകത്തെ തൊട്ടുണര്‍ത്തിയ വ്യക്തിത്വം. 1905ലെ വാരാണസി എഐസിസി സമ്മേളനം തിലകന്റെ അദ്ധ്യക്ഷതയില്‍. ബംഗാള്‍ വിഭജനത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ അഖില ഭാരതീയാടിസ്ഥാനത്തില്‍ വ്യാപിച്ചു. യുവാക്കളേയും നാട്ടുകാരെയും സ്വാതന്ത്ര്യ സമരത്തിലേക്കും സ്വദേശി പ്രസ്ഥാനം, ദേശീയ വിദ്യാഭ്യാസം, സ്വരാജ് എന്നിവയുടെ പ്രചാരകന്‍മാരാക്കാനും ഉതകുന്ന ലേഖനങ്ങള്‍ എഴുതി. സ്വന്തം പത്രാധിപത്യത്തിലുള്ള കേസരി, മറാത്ത എന്നിവയിലെഴുതിയ ശക്തമായ ലേഖനങ്ങളടെ പേരില്‍ വീണ്ടും ജയില്‍വാസം. 1908 മുതല്‍1914 വരെ ബര്‍മ്മയില്‍.
ജയില്‍ ജീവിതത്തിന്റെ ആദ്യവര്‍ഷം തന്നെ ഭഗവദ്ഗീതക്ക് സ്വന്തമായൊരു വ്യാഖ്യാനം എഴുതിത്തീര്‍ത്തു. മോചിതനായ ശേഷം 1915 ല്‍ മറാത്തി ഭാഷയില്‍ അത് പ്രസിദ്ധീകരിച്ചു. പിന്നീട് ഇംഗ്ലീഷിലേക്കും മിക്ക ഭാരതീയ ഭാഷകളിലേക്കും തര്‍ജമ ചെയ്യപ്പെട്ടു. ഭക്തി യോഗത്തേക്കാളും ജ്ഞാനയോഗത്തേക്കാളും കര്‍മ്മയോഗത്തിനാണ് പ്രാധാന്യമെന്ന സന്ദേശമാണ് ഭഗവത് ഗീത നല്‍കുന്നതെന്ന കണ്ടെത്തല്‍ സ്വാംശീകരിച്ച് രചിക്കപ്പെട്ട ഗീതാരഹസ്യം എന്ന മഹാഗ്രന്ഥം ശ്രേഷ്ഠതരമാകുന്നു. ഹോം റൂള്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ അദ്ദേഹം 1918 ല്‍ ലണ്ടനിലെത്തി ഒരു കൊല്ലക്കാലം അവിടെ താമസിച്ച് ലേബര്‍ പാര്‍ട്ടി നേതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തുകയും ഭാരതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഇന്ത്യന്‍ ജനതയുടെ വികാരം അവരെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. തിരികെ ഭാരതത്തിലെത്തി അധികകാലം കഴിയുന്നതിന് മുന്‍പ് 1920 ആഗസ്റ്റ് ഒന്നിന് ഇഹലോകവാസം വെടിഞ്ഞതോടെ തിലക യുഗം ഗാന്ധിയുഗത്തിന് വഴിമാറിക്കൊടുത്തു.
ഡോക്ടര്‍ജിയും ലോകമാന്യതിലകനും
ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ മെഡിസിന്‍ പഠനത്തിന്റെ ഭാഗമായി കല്‍ക്കട്ടയിലുണ്ടായിരുന്നപ്പോള്‍ മഹാരാഷ്ട്ര ലോഡ്ജ്, ശാന്തിനികേതന്‍ എന്നീ വിദ്യാര്‍ത്ഥി ഹോസ്റ്റലുകളില്‍ താമസിച്ചിരുന്ന അന്തേവാസികളുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടുകയും അവരില്‍ ദേശീയബോധവും വിപ്ലവ ചിന്താഗതികളും വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ഭാരതത്തിലെങ്ങുമുള്ള ബ്രിട്ടീഷ് വിരുദ്ധ വിപ്ലവകാരികളുടെ ചരിതങ്ങളും വാര്‍ത്തകളും ഇത്തരം കൂടിക്കാഴ്ചകളില്‍ പങ്കുവച്ച് അവര്‍ ആവേശഭരിതരാകുമായിരുന്നു. 1906 ല്‍ തിലകന്‍ കല്‍ക്കട്ട സന്ദര്‍ശിച്ച വേളയില്‍ ഗണേശോത്സവുമുള്‍പ്പെടെയുള്ള പരിപാടികളുടെ സംഘാടകരിലൊരാള്‍ ആയിരുന്നു ഡോക്ടര്‍ജി. 1908 ല്‍ തിലകനെ ബര്‍മ്മയിലെ മണ്ഡാലെ ജയിലിലടച്ച വാര്‍ത്ത കേശവനെ ദുഖത്തിലാഴ്ത്തി.
പിന്നീട് തിലകന്‍ ജയില്‍ മോചിതനാകുന്നതുവരെയുള്ള ഏഴെട്ട് വര്‍ഷക്കാലം എല്ലാ ഏകാദശി ദിനങ്ങളിലും ഉപവാസമനുഷ്ഠിച്ചുകൊണ്ട് തിലകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ആയുരാരോഗ്യത്തിനായി വ്രതം നോറ്റ് പ്രാര്‍ത്ഥിക്കുകയും ചെയ്തു ഡോക്ടര്‍ജി. ലോകമാന്യനെ ജയിലില്‍ പോയി കണ്ട നേതാക്കള്‍ കല്‍ക്കട്ടയിലെത്തുമ്പോള്‍ അവരെ കണ്ട് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും മറ്റും അന്വേഷിക്കുമായിരുന്നു. 1915 ഓടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പഠിച്ചിറങ്ങിയ തൊഴിലില്‍ വ്യാപൃതനാവാന്‍ ശ്രമിക്കാതെ ഡോക്ടര്‍ജി ദേശീയ പ്രസ്ഥാനങ്ങളിലേക്ക് ആകൃഷ്ടനാകുക യായിരുന്നു. ആദ്യം തിരഞ്ഞെടുത്തതാകട്ടെ തിലകന്‍ തുടങ്ങിവച്ച സാര്‍വ്വജനീക് ഗണേശോത്സവങ്ങള്‍ അഖില ഭാരതീയാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നതിനും ഹോം റൂള്‍ പ്രസ്ഥാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനുമായിരുന്നു. 1920ല്‍ തിലകന്‍ അന്തരിച്ചു. നാടെങ്ങും ദുഃഖത്തിലാണ്ടു. നഷ്ടബോധത്താല്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുന്ന ഘട്ടത്തില്‍ നാഗ്പൂരിലെ ഒരു മൈതാനത്തില്‍ ഏതാനും കുട്ടികള്‍ കളിച്ചുകൊണ്ടിരുന്നത് കണ്ട ഡോക്ടര്‍ജിക്ക് സഹിക്കാനായില്ല. ദേശീയത മാത്രം നിറഞ്ഞ മനസ്സുമായി വിപ്ലവകാരികളുടെ തീക്ഷ്ണതയോടെ ജീവിക്കുന്ന ഡോക്ടര്‍ജിയോടൊപ്പം വരില്ലല്ലോ കൗമാരം വിട്ടു തുടങ്ങിയ പ്രായത്തിലുള്ള ആ കുട്ടികള്‍ക്കു തിലകന്റെ വിയോഗ ദുഃഖം. അദ്ദേഹം കുട്ടികളെ വിളിച്ച് ദുഃഖവാര്‍ത്ത അറിയിക്കുകയും അര്‍ദ്ധശകാര രൂപേണ കളി നിര്‍ത്താന്‍ ആവശ്യപ്പെടുകയും അവര്‍ തല്‍ക്ഷണം കളി നിര്‍ത്തുകയും ചെയ്തു. പിന്നീട് സംഘ സ്ഥാപനത്തിനുശേഷം ഈ കൂട്ടത്തില്‍പ്പെട്ട ചില കുട്ടികള്‍ അദ്ദേഹത്തിന്റെ സമ്പര്‍ക്ക വലയത്തിലാകുകയും അദ്ദേഹത്തിന്റെ ആഹ്വാന പ്രകാരം അവര്‍ ശാഖയില്‍ വന്നുതുടങ്ങുകയും ചെയ്തു. അവരിലൊരാള്‍ പിന്നീട് സംഘത്തിന്റെ അഖില ഭാരതീയ അധികാരിവരെയായി എന്നത് ചരിത്രം. സംഘ സ്ഥാപനത്തിനു മുന്‍പ് ഛത്രപതി ശിവാജിയുടേയും സമര്‍ത്ഥരാമദാസിന്റെയും പ്രവര്‍ത്തന രീതികള്‍ ഡോക്ടര്‍ജിയെ ആകര്‍ഷിച്ചിട്ടുണ്ട് എന്ന് മാത്രമല്ല അതെല്ലാം സ്വജീവിതത്തിലും സംഘ കാര്യപദ്ധതികളിലും പ്രാവര്‍ത്തികമാക്കിയിട്ടുമുണ്ട്. സമകാലീന്മാരായ നേതാക്കളില്‍ നിന്ന് ഡോ. ഹെഡ്‌ഗേവാര്‍ പ്രചോദനമുള്‍ക്കൊണ്ടിട്ടുള്ളതില്‍ പ്രധാനമായും തിലകനില്‍ നിന്നാണ്.
പത്രാധിപര്‍, അധ്യാപകന്‍, കോണ്‍ഗ്രസ് പ്രസിഡന്റ്, നിയമജ്ഞന്‍, സാമൂഹ്യപരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ ഭാരതീയ ജനഹൃദയങ്ങളില്‍ നാല് പതിറ്റാണ്ടിലേറെക്കാലം വിളങ്ങി നിന്നിരുന്ന, ജനങ്ങള്‍ ആദരപൂര്‍വം ‘ലോകമാന്യ’ എന്ന് വിളിച്ചിരുന്ന ബാലഗംഗാധര തിലകന് ഭാരതത്തില്‍ ഇന്നും അര്‍ഹമായ സ്മാരകങ്ങളില്ല എന്നത് ഒരു ദു:ഖസത്യം തന്നെയാണ്. രത്‌നഗിരിയിലെ അദ്ദേഹത്തിന്റെ ജന്മഗൃഹം ചരിത്ര സ്മാരകമായി സൂക്ഷിച്ചിട്ടുണ്ട് എന്നത് ശരി തന്നെ. 1985 ല്‍ കൊടിയ അവഗണനയും പേറിനില്‍ക്കുന്ന ആ സ്മാരകം സന്ദര്‍ശിക്കാന്‍ ഈ ലേഖകന് അവസരമുണ്ടായി. ഒരു ചരിത്ര പുരുഷന്റെ എന്നല്ല ഒരു സാധാരണ പൗരന്റെ ജന്മഗൃഹത്തില്‍ പോലും അത്തരമൊരു കാഴ്ച കാണേണ്ടിവരരുതേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാണ് ക്യാമറ കയ്യിലുണ്ടായിട്ടും ആ ചിത്രങ്ങള്‍ എടുക്കാതെ ഞങ്ങള്‍ പുറത്തേക്കിറങ്ങിയത്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നടപ്പിലാക്കിയ സര്‍ക്കാര്‍ പദ്ധതികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തിലകന്റെ നാമധേയം നല്‍കാന്‍, അതിനെക്കുറിച്ച് ചിന്തിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞില്ല. ഇനിയുമതിന് മടി കാട്ടേണമോ എന്ന ചോദ്യമാണ് ചരമ ശതാബ്ദിവേളയില്‍ ഉയരുന്നത്. ഗാന്ധിയുഗത്തിന് മുന്‍പ് ഭാരത ദേശീയതയ്ക്കും സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങള്‍ക്കും വ്യക്തമായ ദിശാബോധത്തോടെ നേതൃത്വം നല്‍കിയ ലോകമാന്യതിലകന് ഈ നൂറാംചരമവാര്‍ഷിക ആചരണങ്ങളുടെ വേളയിലെങ്കിലും ഉചിതമായ സ്മാരകങ്ങള്‍ ഉയരട്ടെ എന്നും പിന്‍ തലമുറകളിലേക്ക് വേണ്ടവണ്ണം പകര്‍ന്നു കൊടുക്കാന്‍ കഴിയത്തക്ക നിലയില്‍ ‘തിലകന്റെ ജീവിതം’ പാഠ്യവിഷയങ്ങളില്‍ ഉള്‍പ്പെടട്ടെ എന്നും നമുക്ക് ആശിക്കാം.