ലോകത്തിന് ഭാരതം ഉദാത്തമായ നിരവധി ആശയങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്. ‘ലോകാസമസ്താ സുഖിനോ ഭവന്തു’, ‘വസുധൈവ കുടുംബകം’തുടങ്ങി മാനവികതയുടെ പരകോടിയിലേക്കു വ്യക്തിയെ നയിക്കുന്ന ഉദാത്ത വീക്ഷണങ്ങള്‍ നിരവധിയുണ്ട്. ഇത്തരം അനന്തമായ വിശ്വപ്രേമത്തെ പ്രസ്ഫുരിപ്പിക്കുന്ന ആശയങ്ങള്‍ ഓരോ വ്യക്തിയിലും സക്ഷാത്കരിച്ച് അവന്റെ ഹൃദയത്തെ മാനവികതയുടെ വറ്റാത്ത ഉറവായി മുന്നോട്ടു നയിക്കാന്‍ ആചരണത്തിന്റെയും ഉത്സവത്തിന്റെയും ശൈലിയില്‍ ഉള്ള ഒരു സാമൂഹ്യപദ്ധതിയും ഇവിടെ ഉണ്ട്.
രക്ഷാബന്ധന്‍ ഈ സാമൂഹ്യപദ്ധതിയിലെ എന്നെന്നും പ്രചോദനം നല്‍കുന്ന മഹോത്സവമാണ്. ഇതിഹാസ, പുരാണ കാലഘട്ടങ്ങളിലും ചരിത്രത്താളുകളിലും സ്വാതന്ത്ര്യ സമരചരിത്രത്തിലും വര്‍ത്തമാനഭാരതത്തിലും വ്യത്യസ്തവും ഉജ്ജ്വലവും ആയ ചരിത്രം ‘രാഖി’ സാമൂഹ്യ ദൗത്യംപോലെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
ശ്രാവണമാസത്തിലെ പൗര്‍ണമിനാളില്‍ രാഖിബന്ധനത്തില്‍ക്കൂടി ഭാരതം മുഴുവന്‍ ഒരേ സാംസ്‌കാരികധാരയിലേക്ക് അലിഞ്ഞുചേരുകയാണ്. സാഹോദര്യത്തിന്റെ ഊഷ്മളതയില്‍ ഉയിര്‍കൊണ്ട ഐക്യഭാവനയുടെയും അഖണ്ഡതയുടെയും കരുതലിന്റെയും കര്‍ത്തവ്യ ബോധത്തിന്റെയും ഏകാത്മഭാവത്തിന്റെയും ഇഴചേര്‍ന്ന് കിടക്കുന്ന സാമുഹിക ചരിത്രമായി രക്ഷാബന്ധനം പുരാണകാലം മുതല്‍ നമ്മുടെ സമൂഹത്തിന് കരുത്തേകുന്നു.
കഥകളും ചരിത്ര മുഹൂര്‍ത്തങ്ങളുംകൊണ്ട് സമ്പന്നമായ രക്ഷാബന്ധന്‍ ആവണി അവിട്ടം, കജരി പൂര്‍ണിമ എന്നിങ്ങനെ വ്യത്യസ്തമായ പേരുകളില്‍ ആസേതുഹിമാചാലം ആഘോഷിച്ച് വരുന്നു. അതാത് കാലഘട്ടങ്ങളില്‍ മാനബിന്ദുക്കളെ സംരക്ഷിച്ച് ദേശീയതയും അഖണ്ഡതയും നിലനിര്‍ത്താനുള്ള വ്യത്യസ്തമായ പങ്ക് രക്ഷാബന്ധനമഹോത്സവം നിര്‍ച്ചഹിച്ചിട്ടുണ്ട്.
എന്താണ് സഹോദര്യത്തിന്റെ അടിസ്ഥാനം? ഒരമ്മയുടെ മക്കള്‍ എന്ന പൊതു മാതൃത്വത്തില്‍ നിന്നാണ് സഹോദര്യം എന്ന ഭാവന ഉണരുന്നത്. നാം ഭാരതീയര്‍ സഹോദരീ സഹോദരന്മാര്‍ എന്ന ഭാവനയിലേക്ക് നമ്മുടെ സമൂഹം എത്തിച്ചേരുന്നത് മാതൃഭൂമി സങ്കല്‍പ്പത്തില്‍ക്കൂടിയാണ്. ഈ മാതൃഭൂമി സങ്കല്‍പത്തിന്റെ ദൃഢപ്പെടലാണ് ഒരോ രക്ഷാബന്ധനദിനത്തിലും ഭാരതീയരില്‍ ഉണ്ടാവേണ്ടത്.
ദേവാസുരയുദ്ധകാലത്ത് ആസുരികശക്തികള്‍ക്ക് ആധിപത്യം ഉണ്ടാവുന്നു. ദേവഗണത്തിന്റെ അധിപന്‍ ദേവേന്ദ്രന്‍ മാനസികമായി തളരുന്നു. ഈ സമയം ദേവേന്ദ്രന്റെ കൈയില്‍ ഇന്ദ്രാണി രക്ഷാസൂത്രം എന്ന നിലയില്‍ പട്ടുനൂല്‍കെട്ടി കൊണ്ട് ‘ഇത് അങ്ങയ്ക്കും ദേവകുലത്തിനും ഉള്ള രക്ഷാച്ചരടാണ്’ എന്ന് ആശംസിക്കുന്നു. ഇവിടെ രാഖിയുടെ പൊന്‍നൂല്‍ ദേവേന്ദ്രന് കര്‍ത്തവ്യബോധത്തെ ഉണര്‍ത്തിയ കരുത്തായി മാറിയപ്പോള്‍ ധര്‍മ്മസംരക്ഷണത്തിന്റെ ഉപകരണമായി ഈ പൊന്‍ചരട് മാറി എന്ന് പുരാണങ്ങള്‍ പറയുന്നു.
വിഷ്ണുപുരാണത്തില്‍ ഭക്തനായ ബലിയുടെ അഭ്യര്‍ത്ഥനപ്രകാരം ഭഗവാന്‍ വൈകുണ്ഠത്തേയും, ലക്ഷ്മീദേവിയെയും വിട്ട് ബലിയുടെ നാടുസംരക്ഷിക്കാന്‍ പുറപ്പെടുന്നു. പ്രജാതല്‍പരനായ വിഷ്ണുവിനെ തിരിച്ചുകൊണ്ടുവരാന്‍ ലക്ഷ്മീദേവി ബലിയുടെ കൈയില്‍ രാഖിബന്ധനം നടത്തിക്കൊണ്ട് ബലിയോട് ഭഗവാന്‍ വിഷ്ണുവിനെ തിരിച്ച് വൈകുണ്ഠത്തില്‍ എത്തിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ലക്ഷ്മീമിദേവിയുടെ അഭ്യര്‍ത്ഥന മാനിച്ച ബലി മഹാവിഷ്ണുവിനോട് തിരിച്ച് വൈകുണ്ഠത്തിലേക്ക് എഴുന്നള്ളാന്‍ അഭ്യര്‍ത്ഥിക്കുന്നു.
സാഹോദര്യത്തിന്റെ പ്രതീകമായ ഇത്തരം ബന്ധനത്തിന് പ്രതീകത്തിനപ്പുറം കടമയുടെ മുഖമാണ് നമുക്ക് ഭഗവാന്‍ ശ്രീകൃഷ്ണന്റെ ചരിത്രത്തില്‍ ദര്‍ശിക്കാന്‍ പറ്റുന്നത്. മഹാഭാരതത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന് ശിശുപാലനുമായി ഉണ്ടായ യുദ്ധത്തില്‍ മുറിവേല്‍ക്കുന്നു. ദ്രൗപദി തന്റെ വസ്ത്രത്തില്‍നിന്ന് കീറിയെടുത്ത ഭാഗം കൊണ്ട് മുറിവേറ്റ ഭാഗം ബന്ധിക്കുന്നു. ദ്രൗപദിയുടെ സാഹോദര്യ ഭാവം തിരിച്ചറിഞ്ഞ ഭഗവാന്‍ ആ ബന്ധനത്തില്‍ക്കൂടി അവരുടെ സംരക്ഷണം തന്നില്‍ നിക്ഷിപ്തമാണെന്ന് തിരിച്ചറിയുന്നു. കൗരവസഭയില്‍ അപമാനിക്കപ്പെടുമ്പോള്‍ പാഞ്ചാലിക്ക് കൃഷ്ണന്‍ തുണയായതിന് ഈ ഒരു കടമയും കാരണമായിരുന്നു.
ഇത്തരം സംരക്ഷണത്തിന്റെ ചരിത്രകഥകള്‍ തന്നെയാണ് ‘സോദരിമാരുടെ മാനം കാക്കാന്‍ ജീവന്‍ തൃജിച്ചൊരക്കഥകള്‍’ എന്നവരികളില്‍കൂടി വരച്ചുകാട്ടുന്ന രാജസ്ഥാനിലെ രജപുത്രന്മാരുടെ വീരചരിത്രങ്ങളും പറയുന്നത്.
സ്വാതന്ത്ര്യ സമരകാലഘട്ടം ‘രക്ഷാബന്ധനചരിത്രത്തില്‍’സുപ്രധാന അദ്ധ്യായമാണെന്ന് നമുക്കറിയാം.
മതത്തിന്റെ അടിസ്ഥാനത്തില്‍ 1905 ല്‍ ബംഗാളിനെ രാണ്ടായി വെട്ടിമുറിച്ച വിഭജന രാഷ്ട്രീയത്തിന്റെ പ്രയോക്താക്കളായ ബ്രിട്ടീഷ് സര്‍ക്കാരിനു ഇതൊരു പാഠമായിരുന്നു. ശ്രാവണപൗര്‍ണ്ണമി ദിനത്തില്‍ ജാതി, മത, പന്ഥ വ്യത്യാസങ്ങള്‍ക്കപ്പുറം ഞങ്ങള്‍ ഒന്നാണെന്ന സന്ദേശം നല്‍കുന്ന തരത്തില്‍ ബംഗാള്‍ ജനത ഗംഗാസ്‌നാനം ചെയ്ത് രാഖിബന്ധനം നടത്തി ആഘോഷം പ്രക്ഷോഭ മുഖമാക്കി മാറ്റി. പുതിയൊരുമുഖം രക്ഷാബന്ധന ചരിത്രത്തിനു നല്‍കിക്കൊണ്ട് ഏകതാബോധത്തിന്റെ പുതിയ ഉണര്‍വ്വ് ബംഗാളില്‍ക്കൂടി മുഴുവന്‍ ഭാരതത്തിനും നല്‍കുക ആയിരുന്നു.
രാഷ്ട്രം പുതിയകാലത്ത് പുതിയ രൂപത്തില്‍ വീണ്ടും വീണ്ടും വിഭജന രാഷ്ട്രീയത്തിന് വേദിയാകുന്നു. സ്വതന്ത്രഭാരതം കഴിഞ്ഞ 72 വര്‍ഷമായി കാശ്മീര്‍ വിഷയത്തില്‍ ഈ ഒരു വിഭജന രാഷ്ട്രീയത്തിന്റെ വികൃതമുഖം സഹിക്കുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 370ന്റെ നിരാകരണത്തോടെ ഇത്തരമൊരു വേദിയാണ് വിഭജന രാഷ്ട്രീയക്കാര്‍ക്ക് നഷ്ടമാകുന്നത്. അനുച്‌ഛേദം 370ന്റെ നിരാകരണത്തിനെതിരെ നടന്ന പ്രക്ഷോഭത്തിലും പൗരത്വ ബില്ലിനെതിരെ നടത്തിയ പ്രക്ഷോഭങ്ങളിലും മുഴച്ചുനിന്നത് ഈ ഒരുരാഷ്ട്രീയത്തിന്റെ ദുഷിച്ച മുഖം തന്നെയാണ്.
ദേശീയതയ്ക്കും അഖണ്ഡതയ്ക്കുമെതിരെയുള്ള സമര കാഹളമായാണ് ഈ രണ്ട് പ്രക്ഷോഭങ്ങളും പരിണമിച്ചത്. ഇത്തരം വര്‍ത്തമാന സാഹചര്യത്തില്‍ ശ്രാവണപൗര്‍ണമി ഭാരതത്തിന്റെ ദേശീയതയ്ക്ക് വീണ്ടും കരുത്താവേണ്ടിയിരിക്കുന്നു.
മാതൃഭൂമി സങ്കല്‍പത്തോടൊപ്പം തന്നെ നമ്മുടെ സ്ത്രീകളോടുള്ള ഭാരതത്തിന്റെ നിലപാടും ഉദാത്തമാണ്. സ്ത്രീകളോട് ‘മാതൃവത് പരദാരേഷു’എന്ന സമീപനം ആയിരുന്നു നമ്മളില്‍ ഉണ്ടായിരുന്നത്. വൈദേശിക ആശയങ്ങള്‍ ഇത്തരം മാതൃഭാവനയെ പലതരത്തില്‍ ഇകഴ്ത്തികാണിച്ചപ്പോള്‍ ചില മേഖലകളിലെങ്കിലും നഷ്ടപ്പെട്ടത് ഈ ഒരു ഭാവനയും അതില്‍കൂടിയുള്ള മൂല്യവത്തായ സാമൂഹ്യജീവിതവുമാണ്.
ദല്‍ഹിയിലെ ‘നിര്‍ഭയ’മുതല്‍ ആയിരക്കണക്കിന് സ്ത്രീകളുടെ നിലവിളികള്‍ നമ്മുടെ ചെവികളില്‍ ആര്‍ത്തലക്കുമ്പോള്‍ സാഹോദര്യത്തിന്റെ പൊന്‍നൂല്‍ നമ്മെ കര്‍ത്തവ്യത്തിന്റെ കൈകള്‍ ഉയര്‍ത്താന്‍ പ്രേരിപ്പിക്കണം.
കോറോണ എന്ന മഹാമാരിയില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുകയാണിന്ന്. സാഹോദര്യത്തിന്റെയും വിശ്വമാനവികതയുടെയും ഉന്നത മൂല്യങ്ങളെ ലോകം ആഗ്രഹിക്കുന്ന കാലഘട്ടം. നമ്മുടെ മൂല്യവത്തായ സങ്കല്‍പങ്ങളില്‍ക്കൂടി സര്‍വ്വചരാചരങ്ങളെയും സാഹോദര്യ ഭാവേന ചേര്‍ത്തുനിര്‍ത്തി സമൂഹത്തിന് കരുത്തുപകരാന്‍ ‘രാഖി’ നമ്മെ പ്രചോദിപ്പിക്കണം.
നമ്മുടെ സാഹോദര്യത്തിന്റെ കൈത്താങ്ങ് സമൂഹത്തിന് അനുഭവവേദ്യമാവണം. ‘സ്വദേശോ ഭുവനത്രയം’ എന്ന കാഴ്ചപ്പാടില്‍ കൂടി ലോകത്തെ നോക്കിക്കണ്ടു ഈ പ്രതിസന്ധിയിലും ലോകത്തിന് പ്രത്യാശയാവാന്‍ രക്ഷാബന്ധന്‍ നമുക്ക് പ്രേരണ നല്‍കണം.
(ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സംഘടനാസെക്രട്ടറിയാണ് ലേഖകന്‍)