സന്ന്യാസിയാണ്; പേര് വൈരാഗ്യാനന്ദഗിരി എന്നാണ്. ജീവിതകാമനകളോടാണ് വൈരാഗ്യം എന്നു തെറ്റിദ്ധരിക്കണ്ട. സുഖദുഃഖങ്ങളെ സമഭാവത്തില്‍ കാണുന്ന സന്ന്യാസിശ്രേഷ്ഠനാണെന്നും കരുതണ്ട. തികഞ്ഞ രാഷ്ട്രീയവൈരാഗ്യമാണ് ആശാന്റേത്. അതു തലയ്ക്കു പിടിച്ചപ്പോള്‍, വൈരാഗ്യാനന്ദന്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുവേളയില്‍ ഒരു പ്രഖ്യാപനം നടത്തി. യജ്ഞവും മറ്റു അനുഷ്ഠാനങ്ങളും വഴി താന്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയസിംഗിനെ ഭോപ്പാലില്‍ നിന്നും ദില്ലിയില്‍ പാര്‍ലമെന്റിന്റെ ഓടുപൊളിച്ച് അതിനകത്ത് ഇരുത്തുമെന്നായിരുന്നു പ്രഖ്യാപനം. പണ്ട് ഒരു സന്യാസിവര്യന്‍ ഒരു രാജാവിനെ (ത്രിശങ്കു) സ്വര്‍ഗ്ഗത്തിലേയ്ക്കയച്ചപോലുള്ള വല്ല പരിപാടിയുമായിരുന്നോ ഉദ്ദേശ്യം എന്നറിയില്ല. വൈരാഗ്യാനന്ദന്റെ യജ്ഞം ചൂടേറിയ വാര്‍ത്തയായി. ദിഗ്‌വിജയനെ വിജയിപ്പിച്ചില്ലെങ്കില്‍ താന്‍ സമാധിയാകും (ആത്മഹത്യ ചെയ്യും എന്നു ചുരുക്കം) എന്നുവരെ അദ്ദേഹം ശപഥം ചെയ്തു.
തിരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ ദിഗ്‌വിജയന്‍ 3.64 ലക്ഷം വോട്ടിന് എട്ടു നിലയ്ക്ക് പൊട്ടി. യജ്ഞം ഫലം കണ്ടു എന്നു തീര്‍ച്ച! വാര്‍ത്ത കേട്ടതും വൈരാഗ്യാനന്ദന്‍ അസമിലേയ്ക്ക് മുങ്ങി. ദിഗ്‌വിജയന് സീറ്റേ പോയുള്ളൂ; വൈരാഗ്യാനന്ദന് മാനവും പോയി; നിരഞ്ജനി അഖാഡയില്‍ നിന്നു പുറത്തുമായി. എന്നിട്ടും അദ്ദേഹത്തിനു കുലുക്കമില്ല. തന്റെ സമാധി പ്രതിജ്ഞ നടപ്പാക്കാന്‍ പോകുന്നു എന്ന് ഭോപ്പാല്‍ ജില്ലാ കലക്ടറെ വക്കീല്‍ മുഖാന്തരം അറിയിച്ചു. നേരത്തെ ശപഥം ചെയ്യുമ്പോള്‍ ഇക്കാര്യം കലക്ടറെ അറിയിക്കാന്‍ തോന്നാത്ത അദ്ദേഹം ഇപ്പോള്‍ തയ്യാറായതിനു പിന്നിലെ ഗുട്ടന്‍സ് മനസ്സിലാക്കുമ്പോഴാണ് സന്ന്യാസിലെ കള്ളക്കളിക്കാരനെ പിടികിട്ടുക. വിവരമറിഞ്ഞതും കലക്ടര്‍ ആത്മഹത്യ തടയാന്‍ പോലീസിനെ വിട്ടു. ഹോട്ടല്‍ മുറിയില്‍ നിന്നു പുറത്തുകടക്കാന്‍ പോലീസ് അനുവദിച്ചില്ല എന്നു പറഞ്ഞുകൊണ്ട് വൈരാഗ്യാനന്ദന്‍ തന്റെ ഉദ്യമം ഉപേക്ഷിച്ചു. രാഷ്ട്രീയക്കാരെ പാര്‍ലമെന്റിലെത്തിക്കുന്ന യജ്ഞം നടത്തലല്ല സന്ന്യാസിയുടെ പണി എന്നു വിശ്വാസികള്‍ക്കറിയാമെങ്കിലും ഇതില്‍ മയങ്ങിക്കഴിയുന്ന ദിഗ്‌വിജയന്മാര്‍ ഇക്കാലത്തും ഉണ്ട്. അവര്‍ക്ക് ബോധം തെളിയാന്‍ ഹിന്ദു സന്ന്യാസിയായതിന്റെ പേരില്‍ കള്ളക്കേസില്‍ അകപ്പെട്ട പ്രജ്ഞ സിംഗ് താക്കൂര്‍ തന്നെ വേണ്ടിവന്നു.