ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സായുധമാര്‍ഗം അവലംബിച്ച വിപ്ലവകാരിയെന്ന നിലയ്ക്ക് സാര്‍വദേശീയതലത്തില്‍ ബന്ധങ്ങള്‍ പുലര്‍ത്തിയിരുന്ന ആളാണ് വിനായക് ദാമോദര സവര്‍ക്കര്‍. 1906-ല്‍ നിയമ പഠനത്തിനായി ലണ്ടനിലേക്ക് പോയ സവര്‍ക്കര്‍ മറ്റ് രാജ്യങ്ങളിലെ വിപ്ലവകാരികള്‍ക്ക് സുപരിചിതനായിരുന്നു. ശ്യാംജി കൃഷ്ണവര്‍മ 1905-ല്‍ ലണ്ടനില്‍ വാങ്ങിച്ച ഇന്ത്യാ ഹൗസായിരുന്നു ഇവരുടെ കേന്ദ്രം. ഇതിന്റെ ഉദ്ഘാടന വേളയില്‍ ദാദാഭായ് നവറോജി, ലാല ലജ്പത് റായ്, മാഡം കാമ തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികള്‍ പങ്കെടുക്കുകയുണ്ടായി. സ്വാഭാവികമായും ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് ഭാരതത്തിന്റെ മോചനത്തിനുവേണ്ടി പോരാടുന്നവരുടെ സിരാകേന്ദ്രമായി ഇന്ത്യാ ഹൗസ് മാറി.
മൂന്നു വര്‍ഷം ഇന്ത്യാ ഹൗസിലാണ് സവര്‍ക്കര്‍ താമസിച്ചത്. സവര്‍ക്കറുടെ പ്രസംഗപാടവം മറ്റ് വിപ്ലവകാരികളെ ആകര്‍ഷിച്ചു. ഇവരില്‍ റഷ്യ, അയര്‍ലന്റ്, തുര്‍ക്കി, ഈജിപ്റ്റ്, ഇറാന്‍, ചൈന എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരായ നിരവധിപേര്‍ സവര്‍ക്കറുടെ സുഹൃത്തുക്കളായി. ഗെയ് ആല്‍ഫ്രെഡ് ഇവരിലൊരാളായിരുന്നു. റഷ്യന്‍ വിപ്ലവകാരി വഌഡിമിര്‍ ലെനിനുമായി ആല്‍ഫ്രെഡിന് ബന്ധങ്ങളുണ്ടായിരുന്നു. ലെനിനെ ആല്‍ഫ്രെഡ് ഇന്ത്യാ ഹൗസിലേക്ക് കൂട്ടിക്കൊണ്ടുവരുകയും, സവര്‍ക്കറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. നാല് തവണ ലെനിന്‍ ഇന്ത്യാ ഹൗസ് സന്ദര്‍ശിച്ചതായാണ് പറയപ്പെടുന്നത്. 1909 ലായിരുന്നു ഇത്. ഇരുവരും പരസ്പരം ആശയങ്ങള്‍ കൈമാറിയിരുന്നു. സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ രൂപരേഖയുണ്ടോയെന്ന് സവര്‍ക്കര്‍ ചോദിച്ചതും, അങ്ങനെയൊന്ന് ഇല്ലെന്നും വിപ്ലവത്തിനുശേഷം തീരുമാനിക്കേണ്ടതാണ് അതെന്നും ലെനിന്‍ മറുപടി പറഞ്ഞതും ഇന്ത്യാ ഹൗസിലെ കൂടിക്കാഴ്ചയിലാണ്. ചിന്തകനും തൊഴിലാളി നേതാവുമായിരുന്ന ദത്തോപന്ത് ഠേംഗ്ഡി ഈ സംഭാഷണത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
അക്കാലത്ത് സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍പ്പെട്ടവരുമായി സവര്‍ക്കറിനുണ്ടായിരുന്ന ബന്ധത്തിന് തെളിവാണ് ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ സവര്‍ക്കറിനു വേണ്ടി ജീന്‍ ലോഗെറ്റ് ഹാജരായത്. കാറല്‍ മാര്‍ക്‌സിന്റെ ചെറുമകനായിരുന്നു ലോഗെറ്റ്. ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ‘എല്‍ ഹ്യുമാനിറ്റി’യില്‍ സവര്‍ക്കറെ വിപ്ലവകാരി എന്നു വാഴ്ത്തിക്കൊണ്ട് ലോഗെറ്റ് ലേഖനമെഴുതുകയും ചെയ്തു. മാര്‍ക്‌സിന്റെ ചെറുമകനില്‍നിന്ന് ഇത്തരമൊരു ബഹുമതി കമ്മ്യൂണിസ്റ്റുകള്‍ക്കെന്നല്ല, ഇന്ത്യയിലെ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. സോവിയറ്റ് യൂണിയനില്‍പ്പെട്ട താഷ്‌കന്റില്‍ 1920-ല്‍ ‘ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം’ രൂപപ്പെടുന്നതിനും ഒരു പതിറ്റാണ്ട് മുന്‍പായിരുന്നു ഇതെന്നോര്‍ക്കുക. ഈ ചരിത്രപശ്ചാത്തലത്തിലാണ് എം.എന്‍.റോയിയെയും ഇ.എം.എസ്. നമ്പൂതിരിപ്പാടിനെയും പോലുള്ളവര്‍ സവര്‍ക്കറുടെ സംഭാവനകളെ പ്രകീര്‍ത്തിച്ചത്.
‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം’ എന്ന ബൃഹദ് ഗ്രന്ഥത്തില്‍ ഇങ്ങനെയാണ് ഇഎംഎസ് എഴുതുന്നത്. ”പ്രസ്ഥാനത്തിന്റെ നായകന്‍ (അഭിനവ ഭാരത്) വിനായക് ദാമോദര സവര്‍ക്കര്‍ തുടര്‍ന്ന് തന്റെ പ്രവര്‍ത്തനങ്ങള്‍ ഇംഗ്ലണ്ടിലേക്ക് മാറ്റുകയും, ഇന്ത്യയില്‍ വിപ്ലവത്തിന് ശ്രമിക്കുകയും, ഇതിനുവേണ്ടി അവിടെനിന്നുള്ള സഹായം നല്‍കുകയും ചെയ്തു. മഹാരാഷ്ട്രയിലെമ്പാടും ശാഖകളുള്ള ഈ സംഘം (അഭിനവ ഭാരത്) അവിടെ മാത്രമല്ല, ഇന്ത്യയിലാകെത്തന്നെയും വിപ്ലവപ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. സവര്‍ക്കര്‍ ഇംഗ്ലണ്ടില്‍ അറസ്റ്റിലായി. പോലീസ് അകമ്പടിയോടെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന വഴി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വീണ്ടും പിടിയിലായി. ഈ സംഭവം ഒരു ഇതിഹാസമായി മാറി.” ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരായി കണക്കാക്കപ്പെടുന്ന എം.എന്‍. റോയ്, എസ്.എ. ഡാങ്കെ തുടങ്ങിയവരും സവര്‍ക്കറെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ പില്‍ക്കാലത്ത് ഈ ചരിത്ര പശ്ചാത്തലമൊക്കെ വിസ്മരിച്ച് സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്താനാണ് ഇടതുപക്ഷ നേതാക്കള്‍ ശ്രമിച്ചത്.
മുഖ്യമായും കോണ്‍ഗ്രസ്സിന്റെ സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. കോണ്‍ഗ്രസ് ഭരണത്തിന്റെ തണലില്‍ അക്കാദമിക് സ്ഥാപനങ്ങള്‍ അടക്കിവാണ ഇടതുപക്ഷ ചരിത്രകാരന്മാരും ബുദ്ധിജീവികളും സവര്‍ക്കറെ തമസ്‌കരിക്കാനാണ് ശ്രമിച്ചത്. പാഠ്യപദ്ധതി തയ്യാറാക്കുന്നതിന്റെ ചുമതലയുള്ള എന്‍സിഇആര്‍ടി 1978-ല്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കുവേണ്ടി പ്രസിദ്ധീകരിച്ച ‘നാഗരികതയുടെ ചരിത്രം’ (The story of civilisation) രണ്ടാം വാല്യത്തിലെ അധ്യായം 15 ‘സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ സമരം’ (India’s struggle for Freedom)) എന്നതാണ്. ഇതില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ച് 25 പരാമര്‍ശങ്ങളും ആറ് ചിത്രങ്ങളും ഉള്‍പ്പെടുത്തി. ഗാന്ധിജിയെക്കുറിച്ച് 17 ഇടങ്ങളില്‍ പരാമര്‍ശിക്കുകയും രണ്ട് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ആറിടങ്ങളിലും ഒരു ചിത്രവും. ബാലഗംഗാധരതിലകനെ ചിത്രമില്ലാതെ മൂന്നിടങ്ങളില്‍ പരാമര്‍ശിച്ചു. എന്നാല്‍ വിനായക ദാമോദര സവര്‍ക്കറെക്കുറിച്ച് ഒരിടത്തുപോലും പരാമര്‍ശിച്ചില്ല.
ലെഫ്റ്റ് ലിബറലുകള്‍ എന്നു വിളിക്കപ്പെടുന്നവര്‍ 1980 കള്‍ മുതല്‍ ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ക്കെതിരെ കടന്നാക്രമണങ്ങള്‍ നടത്തുന്നതാണ്. എന്നാല്‍ ഇവ രാഷ്ട്രീയ വിജയം കണ്ടില്ല. ഇതിനെ തുടര്‍ന്നാണ് സവര്‍ക്കറെ ലക്ഷ്യമിടുന്നത്. ഹിന്ദുത്വം എന്ന ആശയത്തിന്റെ സ്രോതസ്സും പ്രതീകവുമാണ് സവര്‍ക്കര്‍ എന്ന ധാരണയിലാണിത്. വിദേശ മാധ്യമ പ്രവര്‍ത്തകനായ റോബര്‍ട്ട് ട്രമ്പുള്‍ 1983-ല്‍ ‘ന്യൂയോര്‍ക്ക് ടൈംസ്’ പത്രത്തില്‍ സവര്‍ക്കറെയും ഹിന്ദുത്വ ആശയങ്ങളെയും വിമര്‍ശിച്ച് ഒരു ലേഖനം എഴുതി. ഇന്ത്യയ്ക്ക് പുറത്ത് സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്താനുള്ള ആദ്യ ശ്രമം ഇതാണെന്നു തോന്നുന്നു. പക്ഷേ ഈ ലേഖനത്തില്‍ സവര്‍ക്കറുടെ പേരുപോലും തെറ്റായാണ് പരാമര്‍ശിച്ചത്-വിനായക് നാരായണ്‍ സവര്‍ക്കര്‍! പരുക്കനും താടിയുള്ളയാളുമായാണ് സവര്‍ക്കറെ ചിത്രീകരിച്ചത്. ‘ടൈം’ മാസികയുടെ സൗത്ത്-ഈസ്റ്റ് ഏഷ്യന്‍ ലേഖകനായിരുന്ന ട്രമ്പുള്‍ 37 വര്‍ഷം ഈ പ്രസിദ്ധീകരണത്തിന്റെ വിദേശ പ്രതിനിധിയായി തുടര്‍ന്നു. ഹിന്ദുത്വ വിദ്വേഷിയെന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ട്രമ്പുള്‍ ഇടതു ചിന്താഗതിക്കാരുടെ പാളയത്തില്‍പ്പെടുന്ന ആളുമായിരുന്നു.
ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്പെട്ട 1990 കളില്‍ കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് ബുദ്ധിജീവികള്‍ സവര്‍ക്കര്‍ വിരോധം വീണ്ടും പുറത്തെടുത്തു. ജെഎന്‍യു ഉല്‍പ്പന്നമായ പുരുഷോത്തം അഗര്‍വാള്‍ 1996 ല്‍ ‘സ്ത്രീ ശരീരത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാവുമെന്ന്’ സവര്‍ക്കര്‍ പറഞ്ഞിട്ടുള്ളതായി കാണിച്ച് ഒരു ലേഖനമെഴുതി. സവര്‍ക്കറെ തെറ്റായി ഉദ്ധരിക്കുകയായിരുന്നു അഗര്‍വാളെന്ന് വ്യക്തമായെങ്കിലും ലെഫ്റ്റ്-ലിബറലുകള്‍ ഈ ലേഖനത്തിന് വ്യാപകമായ പ്രചാരം നല്‍കി വിശ്വാസ്യത സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഈ നുണ ഉള്‍പ്പെടുത്തി അലോക് റായ് ഔട്ട്‌ലുക്ക് മാസികയില്‍ ലേഖനം എഴുതി. ഇതോടെ എ.ജി. നൂറാനി, ഷംസുല്‍ ഇസ്ലാം, ആശിഷ് നന്ദി, മേഘ കുമാര്‍ എന്നിവര്‍ ആവേശത്തോടെ രംഗത്തെത്തുകയും, സവര്‍ക്കര്‍നിന്ദ പലവിധത്തില്‍ ആവര്‍ത്തിക്കുകയും ചെയ്തു.
എ.ജി. നൂറാനി എന്ന അബ്ദുള്‍ ഗയ്യും നൂറാനി 1999-2004 കാലയളവില്‍ സവര്‍ക്കറെ നിന്ദിക്കുന്ന നിരവധി ലേഖനങ്ങള്‍ എഴുതി. പതിറ്റാണ്ടുകളായി സംഘപരിവാര്‍ വിരുദ്ധ പ്രചാരണത്തിന് മാധ്യമരംഗത്ത് നേതൃത്വം നല്‍കുന്ന ‘ഫ്രണ്ട് ലൈന്‍’ മാസികയിലാണ് ഈ ലേഖനങ്ങള്‍ പലതും പ്രസിദ്ധീകരിച്ചത്. നൂറാനിയുടെ വാദഗതികള്‍ക്ക് മറുപടി പറയാന്‍ മറ്റാരെയും അനുവദിക്കാതെ ഏകപക്ഷീയമായ പ്രചാരണമാണ് ‘ഫ്രണ്ട്‌ലൈന്‍’ നടത്തിയത്. 2004 പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമിക-ഇടതുപക്ഷ ചിന്താഗതിക്കാരനായ ഷംസുള്‍ ഇസ്ലാം സവര്‍ക്കറെ നിന്ദിക്കുന്ന തരത്തില്‍ ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ചു. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും, ഈ സഖ്യത്തിന്റെ ഭരണം 10 വര്‍ഷം തുടരുകയും ചെയ്തു. ഇക്കാലയളവില്‍ പൊതുവെ സവര്‍ക്കര്‍വിരുദ്ധര്‍ നിശ്ശബ്ദത പാലിച്ചു. 2014 ലെ പൊതുതെരഞ്ഞെടുപ്പായപ്പോള്‍ സവര്‍ക്കര്‍ വിരുദ്ധ സാഹിത്യവുമായി വീണ്ടും ചിലര്‍ രംഗപ്രവേശം ചെയ്തു. ദേശീയതയെക്കുറിച്ചുള്ള സവര്‍ക്കറുടെ ആശയങ്ങളെ വിമര്‍ശിച്ചുകൊണ്ട് ആശീഷ് നന്ദി ഒരു ലേഖനമെഴുതി. തെരഞ്ഞെടുപ്പ് കാലത്താണ് ഇത്തരം പ്രചാരണ സാഹിത്യം പ്രത്യക്ഷപ്പെടാറുള്ളത് എന്ന കാര്യം ശ്രദ്ധേയമാണ്. ഹിന്ദുത്വത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന ബിജെപിക്ക് മേല്‍ക്കൈ ലഭിക്കുന്നത് ഇല്ലാതാക്കുകയാണ് ഇതിന്റെ ലക്ഷ്യം. സ്വാഭാവികമായും ഇതിന്റെ ഗുണഭോക്താക്കള്‍ കോണ്‍ഗ്രസ് ആയി മാറുന്നു. പക്ഷേ 2014 ലും 2019 ലും ഇത്തരം പ്രചാരവേലക്കാരും കോണ്‍ഗ്രസ്സും ഒരുപോലെ പരാജയപ്പെട്ടു.
കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും പൊതുശത്രുവായി സവര്‍ക്കര്‍ മാറുന്നതിന് ഒരു രാഷ്ട്രീയ പശ്ചാത്തലമുണ്ട്. സവിശേഷമായ ഒരു പ്രത്യയശാസ്ത്രം കോണ്‍ഗ്രസ്സിന് ഒരു കാലത്തും ഉണ്ടായിട്ടില്ല. ‘ആവഡി സോഷ്യലിസം’ എന്നത് നെഹ്‌റുവിന്റെ ഒരു ഭ്രമം മാത്രമാണ്. ഗാന്ധിസം എന്ന് വ്യവഹരിക്കപ്പെടുന്ന ആശയസംഹിത നെഹ്‌റൂവിയന്‍ കോണ്‍ഗ്രസ്സിന് എക്കാലത്തും അന്യമായിരുന്നു. നെഹ്‌റുവിന്റെ യാഥാര്‍ത്ഥ്യ ബോധമില്ലാത്ത അപക്വമായ ആശയങ്ങളെ ചിതറിച്ചു കളയുന്നതാണ് സവര്‍ക്കര്‍ മുന്നോട്ടുവച്ച ഹിന്ദുത്വ ചിന്താധാര. നെഹ്‌റൂവിയന്‍ മതേതരത്വം എന്നതിന്റെ ‘ആന്‍ഡിഡോസ്’ ആണ് സവര്‍ക്കറുടെ ആശയങ്ങള്‍. ഈ ആശയങ്ങള്‍ പ്രസക്തമാകുന്നിടത്ത് നെഹ്‌റു അപ്രസക്തനാവും. ലെഫ്റ്റ്-ലിബറലുകളുടെ ബൗദ്ധിക പിന്തുണയോടെ ഈ അപകടം ഒഴിവാക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നു. പക്ഷേ ഈ ശ്രമം ചരിത്രപരമായി തന്നെ പരാജയപ്പെടാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.
സവര്‍ക്കറുടെ ആരാധകനോ ഭക്തനോ ആവാതെ തന്നെ ആ ചരിത്രപുരുഷന്‍ അനുഭവിച്ചിട്ടുള്ള ത്യാഗവും അവതരിപ്പിച്ചിട്ടുള്ള പല ആശയങ്ങളും പ്രസക്തമാണെന്ന് ഒരു ചരിത്രവിദ്യാര്‍ത്ഥിക്ക് മനസ്സിലാക്കാനാവും. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അതുകൊണ്ടുതന്നെ ചരിത്ര നിഷേധമായിത്തീരുന്നു. ഇതിനെ തുറന്നുകാട്ടാനുള്ള ശ്രമമാണ് ഈ ലേഖന പരമ്പരയില്‍ നടത്തിയത്. സവര്‍ക്കറുടെ ജീവിതത്തെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചും ചില രേഖാചിത്രങ്ങളാണ് ഇതില്‍ വരച്ചിട്ടുള്ളത്. ഉള്ളടക്കം വിപുലീകരിച്ചാല്‍ പുസ്തകമാകും.
സവര്‍ക്കറുടെ ആശയങ്ങളോട് യോജിക്കുന്നവര്‍ക്കും വിയോജിക്കുന്നവര്‍ക്കും ഒരുപോലെ ബുദ്ധിപരമായ സത്യസന്ധത എന്താണെന്ന് ആ മഹദ് ജീവിതത്തില്‍നിന്ന് പഠിക്കാനാവും. പറയുന്നത് ജീവിതത്തില്‍ ആചരിക്കുന്നതില്‍നിന്ന് അണുവിടപോലും തെറ്റിച്ചിട്ടില്ല. 1964-ല്‍ എഴുതിയ സവര്‍ക്കറുടെ മരണപത്രം ഇതിന് തെളിവാണ്. ദ ട്രിബ്യൂണ്‍ പത്രം ഇതിന്റെ ചിലേ ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. തന്റെ മരണത്തിലെ ദുഃഖാചരണത്തിന്റെ പേരില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ആരും കടകള്‍ അടയ്ക്കുകയോ ഹര്‍ത്താല്‍ അനുഷ്ഠിക്കുകയോ ചെയ്യരുതെന്ന് അതില്‍ നിഷ്‌കര്‍ഷിക്കുന്നു. യാതൊരു അനുഷ്ഠാനങ്ങളുമില്ലാതെ വേണം വൈദ്യുത ശ്മശാനത്തില്‍ തന്റെ മൃതദേഹം സംസ്‌കരിക്കാന്‍. ഏറിയാല്‍ ചില വേദമന്ത്രങ്ങള്‍ ചൊല്ലാം. മരണശേഷം ‘പിണ്ഡദാനം’ പാടില്ല. ഏറ്റവും ലളിതമായ രീതിയില്‍ വേണം മൃതദേഹം ശ്മശാനത്തില്‍ എത്തിക്കാന്‍. ഇതായിരുന്നു സവര്‍ക്കര്‍. ഇതൊക്കെ ശരിയോ തെറ്റോ എന്നുള്ള ചോദ്യം പിന്നീട് വരുന്നതാണ്. തന്റെ കാലത്തെ മറ്റ് പല നേതാക്കളില്‍നിന്നും വ്യത്യസ്തമായി വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തപ്പെടുന്ന കാപട്യമില്ലായ്മ സവര്‍ക്കറുടെ മുഖമുദ്രയായിരുന്നു. മരണശേഷവും അത് അങ്ങനെ തന്നെയായിരുന്നു എന്നത് അപൂര്‍വ മഹത്വമാണ്.
(അവസാനിച്ചു)