കൊറോണ എന്ന മഹാമാരിയെ ഭാരതം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ലോകത്തിന്റെ ഭാവി സ്ഥിതി ചെയ്യുന്നത് എന്ന് ലോകാരോഗ്യ സംഘടനയുടെ ഒരു പത്ര സമ്മേളനത്തില്‍ ഡോ.ടെഡ്‌റോസ് പറയുകയുണ്ടായി. വസൂരിയും പോളിയോയും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ ഭാരതം കാണിച്ച മാതൃക കൊറോണയുടെ കാര്യത്തിലും ആവര്‍ത്തിക്കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിക്കുകയുണ്ടായി. ഇത്തരമൊരു പ്രത്യാശ ലോകത്തിനുണ്ടായതിനു കാരണം രണ്ടാണ്. ഒന്നാമത് മരുന്നില്ലാത്ത കൊറോണ വൈറസ് പകരുന്നത് തടയാന്‍ ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ എന്ന മലമ്പനിയ്ക്കുള്ള മരുന്നിനു സാധിക്കുമെന്ന കണ്ടെത്തല്‍. ഈ മരുന്ന് ലോകത്തിന് നല്‍കാന്‍ കെല്പുള്ള രാജ്യം ഭാരതമാണ്. രണ്ടാമതായി, ഒരേസമയം സ്വന്തം രാജ്യത്തെ കൊറോണ വൈറസ്സില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്താനുള്ള തീവ്രയത്‌നത്തിനിടയ്ക്കും ലോകരാജ്യങ്ങള്‍ക്ക് മരുന്നു നല്‍കാനും അവരെ കൂടെ നിര്‍ത്താനുമുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ഹൃദയവിശാലതയും നേതൃത്വപരമായ കഴിവും.
കോവിഡ്-19 ലോകമാകെ വ്യാപിക്കാന്‍ തുടങ്ങിയതോടെ പ്രതീക്ഷയുള്ള ഏക മരുന്ന് എന്ന നിലയ്ക്ക് ഹൈഡ്രോക്‌സിക്ലോറോക്വീനി (എച്ച്.സി.ക്യൂ) നുള്ള ആവശ്യകത ലോകമെങ്ങും പെട്ടെന്ന് ഉയര്‍ന്നു. ‘മരുന്നുകളുടെ ചരിത്രത്തില്‍ വലിയ പരിവര്‍ത്തനമുണ്ടാക്കുന്ന മരുന്ന്’ എന്നാണ് എച്ച്.സി.ക്യൂ.വിനെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രമ്പ് വിശേഷിപ്പിച്ചത്. ഈ മരുന്നിന്റെ മുഖ്യ ഉല്പാദകര്‍ ഭാരതമാണ്. അതുകൊണ്ടാണ് ലോകരാജ്യങ്ങള്‍ ഈ മരുന്നിനായി ഭാരതത്തിനുനേരെ കൈനീട്ടുന്നത്. ഭാരതത്തിന്റെ മരുന്ന് ഉല്പാദനത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും വിസ്മരിക്കാനാവാത്ത നാമമാണ് ആചാര്യ പ്രൊഫുല്ല ചന്ദ്രറെയുടെത്. രസതന്ത്രവിദഗ്ദ്ധന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ചരിത്രകാരന്‍ എന്ന നിലയ്‌ക്കെല്ലാം അദ്വിതീയമായ വ്യക്തിത്വത്തിന് ഉടമയായ അദ്ദേഹമാണ് 1901ല്‍ കൊല്‍ക്കത്തയില്‍ ബംഗാള്‍ കെമിക്കല്‍ ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ വര്‍ക്‌സ് എന്ന ആദ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ആരംഭിച്ചത്. മലമ്പനിക്കുള്ള മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്യൂന്‍ ആദ്യം ഉല്പാദിപ്പിച്ചത് ഈ സ്ഥാപനത്തിലാണ്. പാമ്പുവിഷത്തിനുള്ള മരുന്നു കണ്ടെത്തി ഉല്പാദിപ്പിച്ചതും ഈ കമ്പനിയാണ്.
മലമ്പനിയ്ക്കുള്ള മരുന്ന് എന്ന നിലയ്ക്കാണ് എച്ച്‌സിക്യു ഉപയോഗിക്കാന്‍ തുടങ്ങിയതെങ്കിലും സന്ധിവാതം, ലൂപ്പസ് എറിത്തെമാറ്റോസിസ് എന്നീ രോഗങ്ങള്‍ക്കും ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. ലോകത്തിലെ എച്ച്.സി.ക്യുവിന്റെ കയറ്റുമതിയില്‍ 70 ശതമാനത്തോളം ഭാരതത്തില്‍ നിന്നാണ് എന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡിലെ പ്രൊഫ. രാകേഷ് മോഹന്‍ ജോഷി പറയുകയുണ്ടായി. 2019ല്‍ തന്നെ അമേരിക്കന്‍ മരുന്നു വിപണിയിലെ എച്ച്.സി.ക്യുവിന്റെ 49 ശതമാനം ഭാരതമാണ് കയറ്റുമതി ചെയ്യുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. ഭാരതത്തില്‍ എച്ച്.സി.ക്യു ഉല്പാദിപ്പിക്കുന്ന പ്രമുഖ രണ്ടു കമ്പനികള്‍ ഇപ്ക (ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പയിന്‍ അസോസിയേഷന്‍ ലിമിറ്റഡ്) ലബോറട്ടറീസും സിഡസ് കാഡിലയുമാണ്. അവ ഓരോന്നും ദിവസംതോറും 1.5 ദശലക്ഷം ഗുളികകള്‍ ഉല്പാദിപ്പിക്കാന്‍ കഴിവുള്ളവയാണ്. ഈ മരുന്നു നിര്‍മ്മാണത്തിനു ആവശ്യമായ ഘടകങ്ങള്‍ ആവശ്യംപോലെ സ്റ്റോക്കുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറയുകയുണ്ടായി. എച്ച്.സി.ക്യുവിന്റെ 200 എംജിയുള്ള 200 ദശലക്ഷം ഗുളികകള്‍ നിര്‍മ്മിക്കാന്‍ വേണ്ട 40 ടണ്ണോളം സജീവ ഫാര്‍മക്കോളജിക്കല്‍ ഘടകങ്ങള്‍ ഭാരതത്തിലുണ്ടെന്നും ഇന്ത്യന്‍ ഡ്രഗ്‌സ് മാനുഫാക്ച്വറേഴ്‌സ് അസോസിയേഷന്‍ (ഐ.ഡി.എം.എ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശോക് കുമാര്‍ മദന്‍ വെളിപ്പെടുത്തി. ഭാരതത്തിന്ആവശ്യത്തിനുള്ളത്ര ഈ മരുന്നു നമ്മുടെ കൈവശമുണ്ടെന്നും ഇനി ആവശ്യാനുസരണമുള്ള ഉല്പാദനം ഉറപ്പുവരുത്താന്‍ നിത്യേന ശ്രദ്ധിക്കുന്നുണ്ടെന്നും നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ്ങ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ സുബ്രഹ് സിംഗും പറയുകയുണ്ടായി.
ഭാരതത്തില്‍ കൊറോണലക്ഷണം കണ്ടു തുടങ്ങിയവേളയില്‍ തന്നെ പാരസെറ്റമോള്‍, ഐ.സി.ക്യു എന്നീ മരുന്നുകളുടെ കയറ്റുമതി ഭാരതം നിര്‍ത്തിവെച്ചു. ഇതേസമയം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ മരുന്നുല്പാദനം തീവ്രമാക്കുകയും ആഭ്യന്തര ആവശ്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കെല്പ് നേടുകയും ചെയ്തു. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ടി.വി. നാരായണ ബി.ബി.സിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ഭാരതത്തിനകത്ത് മരുന്നു കിട്ടാനില്ല എന്ന ഭീതി ആര്‍ക്കും വേണ്ട എന്നാണ്. ഐ.സി.ക്യുവിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത ഉറപ്പുവരുത്തിയതോടെ ഭാരതം മറ്റു രാജ്യങ്ങള്‍ക്ക് ആ മരുന്നു കയറ്റിയയക്കാന്‍ സന്നദ്ധമാകുകയും ചെയ്തു. അതുകൊണ്ടുതന്നെ മറ്റു രാജ്യങ്ങള്‍ക്ക് കയറ്റിയയക്കുന്നതിനാല്‍ നാം ഈ മരുന്നിന്റെ കാര്യത്തില്‍ ക്ഷാമം നേരിടും എന്നു ഭയക്കേണ്ട ആവശ്യമില്ല. മറ്റൊന്ന്, ഓരോ രാജ്യത്തിനും മരുന്ന് ഉല്പാദനത്തിനും വിപണനത്തിനും എഴുതപ്പെട്ട ഫാര്‍മാകോപ്പിയ ഉണ്ടെന്നതാണ്. അതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ചാണ് ഓരോ രാജ്യത്തും മരുന്ന് നിര്‍മ്മിക്കുന്നതും ഉപയോഗിക്കുന്നതും. ഓരോ രാജ്യത്തേയ്ക്കും നാം കയറ്റുമതി ചെയ്യുന്ന മരുന്നുകള്‍ അതാത് രാജ്യത്തെ ഫാര്‍മകോപ്പിയയുടെ നിഷ്‌കര്‍ഷയനുസരിച്ച് ഉല്പാദിപ്പിച്ചവയാണ്. അതുകൊണ്ടുതന്നെ വിദേശരാജ്യങ്ങള്‍ക്ക് നാം എച്ച്.സി.ക്യു കയറ്റുമതി ചെയ്യുന്നത്. നമ്മുടെ മരുന്നു ആവശ്യങ്ങളെ ബാധിക്കില്ല.
ലോകാരോഗ്യസംഘടന നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് രോഗം മാറുക എന്നതിനേക്കാള്‍ രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുക എന്നതാണ് എച്ച്.സി.ക്യു ഉപയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. വികസിത രാജ്യങ്ങളില്‍ മികച്ച ചികിത്സാ സംവിധാനങ്ങളാണുള്ളത്. എന്നാല്‍ രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും ബന്ധുക്കളും രോഗബാധിതരാകുന്നതോടെ ചികിത്സാ സംവിധാനങ്ങള്‍ തകരാറിലാകുന്നു. ചികിത്സ നല്‍കേണ്ടവര്‍ തന്നെ ചികിത്സിക്കപ്പെടേണ്ടവരാകുന്നതോടെ പ്രതിസന്ധി സങ്കീര്‍ണ്ണമാകുന്നു. പി.പി.ഇ.കിറ്റ് ഉണ്ടായിട്ടുപോലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകരുന്ന അവസ്ഥയാണുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പ്രതിരോധ മരുന്ന് എന്ന നിലയ്ക്കാണ് എച്ച്.സി.ക്യു ഉപയോഗിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരും രോഗിയുടെ ബന്ധുക്കളും എച്ച്.സി.ക്യു മരുന്നു കഴിക്കുന്നതിലൂടെ രോഗത്തെ മുളയിലെ നുള്ളിക്കളയുന്നു. എന്ന കണ്ടെത്തലോടെയാണ് ഈ മരുന്നിനുള്ള ആവശ്യകത പെട്ടെന്നു കുതിച്ചുകയറിയത്.
ലോകത്തെ എല്ലാ വന്‍കരകളില്‍ നിന്നും എച്ച്.സി.ക്യു ലഭ്യമാക്കണമെന്നുള്ള അഭ്യര്‍ത്ഥന ഭാരതത്തിനു ലഭിച്ചിട്ടുണ്ട്. അമേരിക്ക, ബ്രിട്ടണ്‍, സ്‌പെയിന്‍, ഫ്രാന്‍സ്, റഷ്യ, ബ്രസീല്‍, ജര്‍മ്മനി, യു.എ.ഇ., സിറിയ തുടങ്ങിയ 55ലധികം രാജ്യങ്ങളുടെ അഭ്യര്‍ത്ഥനയനുസരിച്ചുള്ള മരുന്നുകള്‍ അയച്ചുകൊടുത്തുകൊണ്ടിരിക്കുന്നു. നൂറിലധികം രാജ്യങ്ങളില്‍ നിന്നാണ് മരുന്നിനുള്ള ആവശ്യം ഉയര്‍ന്നിരിക്കുന്നത്. അയല്‍രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, മാലിദ്വീപ്, ബംഗ്ലാദേശ് എന്നിവയ്ക്ക് മരുന്നു നല്‍കുന്നതില്‍ ഭാരതം മുന്‍ഗണന നല്‍കിയിരുന്നു. കൊറോണ മഹാമാരിയുടെ ദുരിതത്തില്‍ പെട്ടുഴലുന്ന അമേരിക്ക, സ്‌പെയിന്‍ തുടങ്ങിയവയേയും മുന്‍ഗണനാ പട്ടികയില്‍ പെടുത്തിയിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രമ്പ്, ഇസ്രായല്‍ പ്രസിഡന്റ് ബഞ്ചമിന്‍ നെതന്യാഹു, മാലി വിദേശകാര്യമന്ത്രി അബ്ദുള്ളസാഹിദ് തുടങ്ങിയവര്‍ മരുന്നു നല്‍കിയതിനു നന്ദി അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതാണ്. മൃതസഞ്ജീവനി ആവശ്യപ്പെട്ടപ്പോള്‍ മരുന്നു നില്‍ക്കുന്ന മരുത്വമലയുമായി പറന്നുവന്നഹനുമാന്റെ ചിത്രം ട്വീറ്റു ചെയ്തുകൊണ്ടാണ് ബ്രസീല്‍ പ്രസിഡന്റ് ജയ്ര്‍ ബോണ്‍സോനാറോ ശ്രദ്ധേയനായത്. ഹനുമാന്‍ ജയന്തി നാളിലാണ് അദ്ദേഹം ഈ ട്വീറ്റ് ചെയ്തത് എന്നതും ശ്രദ്ധേയമാണ്. ലോകത്തിനു ഭാരതത്തോടുള്ള നന്ദി സൂചിപ്പിക്കുന്നതായിരുന്നു ആല്‍പ്‌സ് പര്‍വ്വത നിരയിലെ മാത്തര്‍ഹോണ്‍…. പ്രകാശ രശ്മികളാല്‍ ത്രിവര്‍ണ്ണപതാക ആലേഖനം ചെയ്ത സംഭവം. ഈ സംഭവങ്ങളെയെല്ലാം ചേര്‍ത്തുവെച്ചു വായിക്കേണ്ടത് ലോകത്തിന്റെ ഭാവി, ഭാരതം ഈ മഹാമാരിയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനനുസരിച്ചാണ് എന്ന ലോകാരോഗ്യസംഘടനയുടെ ഡോ.ടെഡ്‌റോസിന്റെ പ്രസ്താവനയുമായാണ്. ബ്രിട്ടീഷ് അടിമത്തത്തിന്റെ നുകം പേറിയവര്‍ എന്ന പൊതു സങ്കല്പത്തില്‍ നിന്ന് ലോകരക്ഷകര്‍ എന്ന തലത്തിലേക്ക് ലോകജനത ഭാരതത്തെ അംഗീകരിക്കുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഭാരതത്തിന്റെ തനത് സംസ്‌കാരത്തില്‍ ഊന്നി നിന്നുകൊണ്ടാണ് ഭാരതത്തിന്റെ സേവനം എന്ന അംഗീകരിക്കല്‍ കൂടി ഇതിനുണ്ട്.