മഹാഭാഗവതത്തില്‍ വനവാസ കാലത്ത് ഒരിക്കല്‍ ധര്‍മ്മപുത്രന്‍, ദുഃഖാക്രാന്തനായി ശ്രീകൃഷ്ണനോട് ”ഞങ്ങളെ ഈ മട്ടു കാണുന്നതില്‍ നാണം തോന്നുന്നില്ലേ?” എന്നു ചോദിക്കേണ്ടിവന്നു. ക്രുദ്ധനായി ചക്രായുധത്തെ വരുത്തി, ഭഗവാന്‍. എന്തുവേണം എന്ന് ചക്രം ആരാഞ്ഞു. എന്തും സാധിക്കാം. ”വരുണാലയമിന്നു മരുഭൂമിയാക്കുവന്‍ ധരണീ ധരങ്ങളെയും!” ധാര്‍ത്തരാഷ്ട്രര്‍, അടുത്ത ബന്ധുക്കള്‍ – കൂടെ ഗുരുജനങ്ങള്‍ – അവരെ ഒറ്റയടിക്കു നശിപ്പിക്കയോ! ധര്‍മ്മപുത്രന് സഹിക്കവയ്യ. ചക്രത്തെ പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചു; ഭഗവാന്‍ അനുസരിച്ചു.
അത് ദ്വാപരയുഗം. ഇന്ന് കലിയുഗത്തില്‍ ഒരു ധര്‍മ്മാത്മജന്‍ ഇല്ല. ചക്രായുധം പ്രവര്‍ത്തിക്കുന്നത് നാം കണ്ടു, ബാബറിന്റെ ആക്രമണം മുതല്‍. പഞ്ചാബിലെ ഒരു രാജാവ് വിളിച്ചുവരുത്തിയതാണ് ബാബറിനെ. മുഗളന്മാരുടെ, തുടര്‍ന്ന് ബ്രിട്ടീഷുകാരുടെ ആക്രാമികമായ കയ്യേറ്റം. ഭാരതം ഒരു അടിമരാജ്യമായി. അക്ബര്‍ നയപരമായി ഇന്ത്യയെ കീഴടക്കി. അറംഗസീബ് പൈശാചികമായി ഇതൊരു ഇസ്ലാമിക ഭൂഖണ്ഡമാക്കി. വിദേശശക്തികളെ ആദര്‍ശരൂപങ്ങളാക്കി സ്വാഗതം ചെയ്യാന്‍ രാജ്യം നിര്‍ബന്ധിക്കപ്പെട്ടു. ‘മഹാനായ അക്ബര്‍’, ബംഗാളിനെ വിഭജിച്ച് തകര്‍ത്ത വെല്ലിംഗ്ടണ്‍ പ്രഭു – അങ്ങനെ ചരിത്രം തുടരുന്നു. അതാണ് ധര്‍മ്മപുത്ര പാരമ്പര്യക്കാരുടെ അവസ്ഥ. മതേതരത്വം, ഇംഗ്ലീഷിനോടുള്ള കടുത്ത പ്രേമം. പാശ്ചാത്യതയോടുള്ള വിധേയത്വം എന്നിവ ഇന്നത്തെ ലോകത്ത് ദൗര്‍ബല്യത്തിന്റെ പര്യായമായിത്തീര്‍ന്നു. ധര്‍മ്മപുത്രനയം അധര്‍മ്മമായി; ദുര്‍നയമായി.
എവിടെപ്പോയി ആ ഇന്ത്യന്‍ പാരമ്പര്യം? സമുന്നതമായ വിദ്യാഭ്യാസ സമ്പ്രദായം – നളന്ദ, തക്ഷശില, സോമപുരം, ജഗദ്ദല, വളഭി, വാരണാസി, കാഞ്ചിപുരം, രത്‌നഗിരി, കാന്തളുര്‍ശാല, കൊടുങ്ങല്ലൂര്‍, ഗുരുകുലം, പാര്‍ത്ഥിവശേഖരപുരം തുടങ്ങിയ മഹാകലാശാലകള്‍. ഹ്യുയന്‍സാങ്ങിനെപ്പോലെ വിദേശികള്‍ വന്ന് ഉന്നത വിദ്യാഭ്യാസം നേടിയ വിശ്വപ്രസിദ്ധ വിദ്യാകേന്ദ്രങ്ങള്‍ – അവ ബി.സി. 7-ാം ശതകം മുതല്‍ നിലനിന്നു. ബുദ്ധമതവും പതിനെട്ടു പുരാണങ്ങളും വേദപ്രശ്‌നങ്ങളും മാത്രമല്ല, സര്‍വ്വ വിജ്ഞാനശാഖകളും എല്ലാത്തരം മതപ്രസ്ഥാനങ്ങളും ഇവിടെ ഉണ്ടായിരുന്നു. തക്ഷശിലയുടെ ‘വൈസ്രോയി’ അശോകചക്രവര്‍ത്തിയായിരുന്നു (ബി.സി. 273). തുടര്‍ന്ന് മൗര്യരാജാക്കന്മാര്‍. ചന്ദ്രഗുപ്തമൗര്യന്‍ – കവി കാളിദാസന്റെ കാലം. ഇന്ത്യ ലോകത്തെ ഏറ്റവും പ്രബുദ്ധ രാജ്യമായിത്തീര്‍ന്നു. തക്ഷശിലക്കുശേഷമാണ് നളന്ദ സര്‍വകലാശാലയുടെ വളര്‍ച്ച. വിദേശികളുടെ വിവരണത്തില്‍ നിന്ന് ആ മഹത്വം നമുക്കു ബോധ്യപ്പെടും. ”സ്തംഭങ്ങളും സ്തൂപികകളും കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഉത്തുംഗ നിരീക്ഷണശാലകള്‍, നാട്യശാലകള്‍. രത്‌നസാഗരം, രത്‌നരഞ്ജകം തുടങ്ങി പേരുകളിലുള്ള ഗ്രന്ഥാലയങ്ങള്‍.” ഹ്യുയന്‍സാങ്ങ് ആണ് ഈ സഞ്ചാരികളില്‍വെച്ച് ഏറ്റവും സ്മരണീയന്‍. നളന്ദയിലാണ് അദ്ദേഹം പഠിച്ചത്. എ.ഡി. 629 മുതല്‍. ലോകത്ത് മറ്റെല്ലായിടത്തും അജ്ഞാനാന്ധകാരം നിറഞ്ഞ കാലത്താണ് ഇന്ത്യയുടെ ഈ പ്രബുദ്ധത എന്നതാണ് പ്രധാന സംഗതി. എ.ഡി. അഞ്ചാം ശതകം മുതലാണ് ഭാരത സമൂഹത്തെ ഒരുമിപ്പിച്ച് ആത്യന്തിക വിജ്ഞാനത്തിന്റെ വികാസം സാധിതപ്രായമാക്കിയ ശങ്കരാചാര്യര്‍, രാമാനുജാചാര്യര്‍ തുടങ്ങിയവരുടെ ഋഷികല്പമായ സംഭാവനകള്‍ ഉണ്ടാകുന്നത്. അതിന്റെ തുടര്‍ച്ച ആധുനികകാലത്ത് അനുഭവനീയമായത് ബങ്കിംചന്ദ്രന്‍, ടാഗൂര്‍, സുബ്രഹ്മണ്യഭാരതി, താരാശങ്കര്‍ ബാനര്‍ജി, ജയശങ്കരപ്രസാദ്, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, വള്ളത്തോള്‍ തുടങ്ങിയ സാഹിത്യകാരന്മാരിലൂടെയും.
മുന്‍ ഖണ്ഡികയില്‍ സൂചിപ്പിച്ച ഇന്ത്യയുടെ അടിമത്തം – വിദേശീയരുടെ ഭരണം – അത് അടുത്ത കാലംവരെ നീണ്ടുനില്‍ക്കുന്നു. അതിനെതിരെ ഉയര്‍ന്ന ദേശീയ പ്രതിരോധത്തിന്റെ ലക്ഷ്യം ഇന്ത്യയുടെ വ്യക്തിത്വത്തെ വീണ്ടെടുക്കുക എന്നതുതന്നെ. സംഘടിതമായിരുന്നില്ല ഈ പ്രതിരോധം. അതിനാല്‍ 17-ാം ശതകം മുതല്‍ 20-ാം ശതകം വരെ ദേശീയതയുടെ പോരാട്ടം തുടരേണ്ടിവന്നു. സാത്‌വലേല്‍ക്കറുടെ വേദപഠനത്തില്‍ നിന്ന് ഒരു നിഗമനം കൂടി ഉദ്ധരിക്കട്ടെ ”വേദകാലത്തെ ഈ അറിവ് പെരുമാറ്റത്തിന്റെ നിലവാരത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ വെള്ളക്കാരാല്‍ ഭാരതീയ സേന തോല്പിക്കപ്പെടുമായിരുന്നില്ല. ഭാരതത്തിന് പാരതന്ത്ര്യം അനുഭവിക്കേണ്ടി വരുമായിരുന്നില്ല.”
ആദര്‍ശാധിഷ്ഠിത വൈശിഷ്ട്യത്തിന്റെ മാതൃകയായിരുന്ന സാംസ്‌കാരിക വേദിയെ മറന്നുകൊണ്ട് പാശ്ചാത്യതയെ പുല്‍കിയ നെഹ്‌റുനയത്തിന്റെ പൂര്‍ണമായ തിരസ്‌കാരമാണ് അടുത്തകാലത്തെ രാഷ്ട്രീയ സാമൂഹ്യ മാറ്റങ്ങള്‍ക്കു കാരണം. അതിന്റെ സാത്വികസ്വാധീനം കൊണ്ടാവണം സമസ്ത ലോകത്തെ ഭയപ്പെടുത്തുന്ന ‘കൊറോണാ വൈറസിനെ’ പോലും മനസ്സാന്നിധ്യത്തോടെ നേരിടാന്‍ ഇന്ത്യക്ക് ഇന്നു കഴിയുന്നത്. ലോകത്ത് ഭീകരമായ സ്തംഭനാവസ്ഥ സൃഷ്ടിച്ച കൊറോണയെ വിവിധയജ്ഞങ്ങളിലൂടെയും ‘ലോക്ക് ഡൗണി’ലൂടെയും നേരിട്ട് അപമൃത്യുവിന്റെ ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞു. ഇക്കൊല്ലത്തെ വിഷുദിനാചരണവും നമുക്ക് യജ്ഞത്തിന്റെ ഭാഗമാണ്. പ്രധാനമന്ത്രി നേരിട്ട് അതു നടത്തുന്നതും നമുക്ക് അനുഭവപ്പെടുന്നു. ഉത്സവങ്ങള്‍ നിരോധിക്കപ്പെട്ടു; താരതമ്യേന മഹാമാരിയില്‍ നിന്ന് ഇന്ത്യ സുരക്ഷിതമായി, കേന്ദ്രസര്‍ക്കാര്‍ ജാഗ്രത്തായി പ്രവര്‍ത്തിച്ചതുകൊണിത് സാധിച്ചത്. എങ്കിലും ഇന്നത്തെ വിഷുവിന് നമുക്കുള്ള നഷ്ടബോധം ഗണ്യമാണ്. കണിക്കൊന്ന പൂവുപറിക്കാന്‍ കുട്ടികള്‍ പോവേണ്ട; കൃത്രിമപ്പൂവ് സൂര്യാരാധനക്ക് വര്‍ജ്യമാണ്. മതേതര കണിയാവും ചില സംഘടനകള്‍ ഒരുക്കി വീടുകളില്‍ കാണിക്കുന്നത്. അതില്‍ തുളസി, വെറ്റി, പാല്‍, വിളക്ക്, ചന്ദനം തുടങ്ങിയവ കാണുമോ, ആവോ! വൈരുദ്ധ്യാത്മക ഭൗതികക്കാര്‍ ഇതിനൊക്കെ പകരം കോഴിത്തല മതിയെന്നും കരുതാനിടയുണ്ട്.
കലപ്പയും തൂമ്പയും മറ്റും ആയിരുന്നു, കണികണ്ട് തൊഴുത് മുറ്റത്തിറങ്ങി ആദ്യം കാണേണ്ട കാര്‍ഷികോപകരണം. കൃഷി, വ്യവസായത്തിനു വഴിമാറിക്കൊടുത്തപ്പോള്‍ ടെലിവിഷന്‍ ദൃശ്യങ്ങള്‍ മാത്രമായി കാഴ്ചവസ്തുക്കള്‍, സംസ്ഥാനഭരണക്കാര്‍ക്കു ഇതിനു മറുപടി പറയാനുണ്ടാവും ഇങ്ങനെ: – ”ഹിന്ദുത്വം ഒരു മതമല്ലാത്ത സ്ഥിതിക്ക് പ്രത്യയശാസ്ത്രം കൊണ്ട് അതിനെ ഒരു മതമാക്കി മാറ്റുന്നത് പുരോഗമന വഴിമാത്രം.”
മനുഷ്യന്‍ ലോകത്തോട് അന്ത്യയാത്ര പറയേണ്ട അവസ്ഥ ഉണ്ടാക്കി ചൈനീസ് വൈറസ് പടര്‍ന്നു പിടിക്കുമ്പോഴും പുരോഗമന വക്താക്കള്‍ സമാധാനം കാണുന്നത് ഇങ്ങനെ:
”ചൈനീസ് റിപ്പബ്ലിക്കില്‍ ധാരാളം സ്ഥലം വെറുതെ കിടക്കുമ്പോള്‍ അങ്ങോട്ടു പോകാം.”
പടപേടിച്ചു പന്തളത്തുപോയ അവസ്ഥ ആവില്ലേ എന്ന ചോദ്യത്തിന് ഉത്തരം ”പന്തളത്തൂന്ന് പാകിസ്ഥാനിലേക്ക് പോകാം.”
ആവട്ടെ നിങ്ങള്‍ക്ക് അതുമതി. എന്നാല്‍ നവഗ്രഹങ്ങളുടെ അദ്ധ്യക്ഷതയില്‍ സൂര്യപുത്രിയായ ഭൂമി, നക്ഷത്രവിളക്കുകളുടെ വെളിച്ചത്തില്‍ സ്വയം ഒരു വിഷുക്കണിയായി മാറുമ്പോള്‍, ഭൂമിയുടെ മക്കളായ ഞങ്ങള്‍ക്ക് സ്വന്തം വീട്ടിലെ ഇരുട്ടകറ്റാന്‍ വിളക്കു കത്തിച്ച് കണി ഒരുക്കേണ്ടത് ജീവന്റെ ധര്‍മ്മമാണ്. ഞങ്ങള്‍ അത് ഭക്തിപൂര്‍വ്വം ചെയ്യുന്നു. ഏതു മുറിയിലിരുന്നു; വളര്‍ന്നു എന്ന് അറിയാവുന്നതുകൊണ്ട്, ഞങ്ങള്‍ക്കറിയാം ഓരോ വിഷുവും ഞങ്ങളുടെ പിറന്നാള്‍ ദിനമാണെന്ന്; ദ്വാപരയുഗത്തില്‍ ഒരു അമ്മയുടെ മകന്‍ വാരിത്തിന്ന മണ്ണിന്റെ ബാക്കിയാണ് ഞങ്ങള്‍ ഓടിക്കളിക്കുന്ന ഈ മുറ്റം എന്ന്, ഇവിടെ പ്രത്യേക റിപ്പബ്ലിക്കുകളില്ല, പ്രത്യയശാസ്ത്രമില്ല; പ്രകാശശാസ്ത്രമേയുള്ളൂ.