പാരമ്പര്യവാദത്തിന്റെ കാര്യത്തില്‍ മറ്റ് ആരെക്കാളും മുമ്പില്‍ നില്‍ക്കുന്നവരാണ് കേരള ക്രിസ്ത്യാനികള്‍. ഓരോരുത്തര്‍ക്കും പറയുവാന്‍ ശ്രേഷ്ഠമായൊരു ഭൂതകാലം ഉണ്ട്. കേവലം വിശ്വാസങ്ങളില്‍ അധിഷ്ഠിതമായ, ഭൂതകാലത്തിന്റെ ചരിത്രവും യുക്തിയുമൊന്നും ഏറെ പറയുവാനില്ലാത്ത എന്നാല്‍ പ്രൗഢമായ ഒരു വിശ്വാസം. ഇതിന്റെയൊന്നും തായ്‌വേര് ആരും അന്വേഷിക്കേണ്ടതില്ല. ഇത്തരം കേവല വിശ്വാസങ്ങളാണ് പല സമൂഹങ്ങളെയും തല ഉയര്‍ത്തിപ്പിടിച്ച് നടക്കുവാന്‍ പ്രാപ്തരാക്കുന്നത്
കേരളത്തിലെ ചെറുതെങ്കിലും ശക്തരായ ക്‌നാനായ ക്രിസ്ത്യാനികള്‍ ഇവരില്‍ വേറിട്ട് നില്‍ക്കുന്നത് ഇതുകൊണ്ടാണ്. മറ്റുള്ള സഭകളെല്ലാം ആളുകളെ മതം മാറ്റാനുള്ള പഴുത് നോക്കി നടക്കുമ്പോള്‍ ഈ സഭക്ക് പുറമേ നിന്നുള്ള ആരെയും വേണ്ട. അതാണ് ഇതിന്റെ പ്രത്യേകത. അവര്‍ സ്വന്തം രക്തശുദ്ധിയില്‍ അഭിമാനംകൊള്ളുകയും ആ വിശുദ്ധി മറ്റാര്‍ക്കും കൊടുക്കാതെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. മതം മാറ്റാന്‍ അവസരം നോക്കി നടക്കുന്ന ബാക്കി എല്ലാ സഭകളും ഇവര്‍ക്കെതിരാണ്. കത്തോലിക്കരിലും സുറിയാനി സഭയിലും ക്‌നാനായ വിഭാഗങ്ങളുണ്ട്. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ സെന്റ് തോമസ് മതം മാറ്റിയവരുടെ പിന്‍ഗാമികളായി അറിയപ്പെടുമ്പോള്‍ ക്‌നാനായര്‍ക്ക് ക്രിസ്തുവിന്റെ ജന്മദേശം തൊടുന്ന ഒരു വംശപാരമ്പര്യമുണ്ട്. കണ്ണില്‍ കണ്ടവരെ കല്യാണം കഴിച്ച് ഈ പാരമ്പര്യമഹത്വത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നില്ല. ഇതാണ് ഇവരുടെ മഹത്വവും കുറവും.
പേര്‍ഷ്യക്കാരനായ ക്‌നായിതൊമ്മന്‍ എന്ന ഒരാള്‍ ക്രിസ്ത്വാബ്ദം 345 ല്‍ 72 ക്രിസ്തീയ കുടുംബങ്ങളുമായി കൊടുങ്ങല്ലുരില്‍ വന്ന് ഇറങ്ങിയെന്നാണ് വിശ്വാസം. ക്‌നായി തൊമ്മന്‍ എന്ന വ്യക്തി ഒരു സാങ്കല്പിക കഥയാണെന്ന് സ്ഥാപിക്കുവാനാണ് മറ്റെല്ലാ മതപരിവര്‍ത്തന ക്രൈസ്തവ ഗ്രൂപ്പുകളും ശ്രമിച്ചിട്ടുള്ളത്. മൂന്നാം നൂറ്റാണ്ടില്‍ രൂപംകൊണ്ട ക്രിസ്തുമതത്തിന്റെ പ്രചാരകനായി ഒന്നാം നൂറ്റാണ്ടില്‍ സെന്റ് തോമസ് കുരിശും കൊണ്ടു വന്നു എന്നു പ്രചരിപ്പിക്കുന്ന നാട്ടിലാണ് ക്‌നായി സങ്കല്‍പ്പകഥാപാത്രമാകുന്നത്.
റോമന്‍ കത്തോലിക്ക സഭയിലെ പണ്ഡിതര്‍ സങ്കല്‍പ്പ കഥാപാത്രവും വംശവെറിയനുമൊക്കെയായി അവതരിപ്പിച്ചിട്ടുള്ള ക്‌നായി തൊമ്മനെ തങ്ങളുടെ മുന്‍ഗാമിയും സഭാ രക്ഷകനുമൊക്കെയായിട്ടാണ് മലങ്കര – സുറിയാനി സഭക്കാര്‍ അവതരിപ്പിക്കുന്നത്. ക്‌നായി തൊമ്മന്‍ വരുന്നതുതന്നെ ക്രൈസ്തവവിശ്വാസികളെ രോമാഞ്ചം കൊള്ളിക്കുന്ന സ്ഥലമായ എഡേസയില്‍ നിന്നാണ്. ഈ എഡേസയില്‍ നിന്നാണ് സെന്റ് തോമസ് ശ്ലീഹ അപ്പോസ്തലിക പ്രവര്‍ത്തനം തുടങ്ങി ഇന്ത്യയിലേക്ക് വരുന്നത്. യേശുവിനെ പ്രാര്‍ത്ഥിച്ച് തന്റെ കുഷ്ഠരോഗം മാറ്റിയ അബ്ഗര്‍ രാജാവിന്റെ രാജ്യമാണ് കൃസ്ത്യാനികള്‍ക്ക് എഡേസ. രാജാവും ക്രിസ്ത്യാനിയായി. അന്ത്യോഖ്യപാത്രിയാര്‍ക്കിസിന്റെ കീഴിലായിരുന്നു ഈ രാജ്യം. ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസികള്‍ ആത്മീയ നേതൃത്വം ഇല്ലാതെ ഉഴലുന്നുവെന്ന് മനസ്സിലാക്കി അന്ത്യോഖ്യയില്‍ നിന്ന് മെത്രാനും വൈദികരും കൈക്കാരന്മാരുമൊക്കെ കേരളത്തിലേക്ക് പുറപ്പെട്ടു. ക്‌നായ തൊമ്മന്‍ വലിയൊരു കച്ചവടക്കാരനും കൂടിയായിരുന്നു. സംഘത്തില്‍ 7 ഗോത്രങ്ങളില്‍ നിന്നുള്ള 72 കുടുംബങ്ങളും ഉണ്ടായിരുന്നത്രെ. ഇവര്‍ ബാഗ്ദാദ്, നിനവാ, ജുറുശലേം എന്നീ ഭാഗങ്ങളില്‍ നിന്നായിരുന്നു – ഇവരോടൊപ്പം ഒരു ബിഷപ്പും ഉണ്ടായിരുന്നു. ഇവര്‍ കൊടുങ്ങല്ലൂര്‍ രാജാവായിരുന്ന ചേരമാന്‍ പെരുമാളിനെ കാണുകയും രാജാവ് ഇവര്‍ക്ക് 72 പദവികള്‍ നല്‍കി സ്വീകരിക്കുകയും ചെയ്തു എന്നാണ് ക്‌നാനായ വിഭാഗം പറയുന്നത്. വ്യാപാരിയായ തൊമ്മന്റെ സഹായത്താല്‍ വ്യാപാരം അഭിവൃദ്ധിപ്പെടുന്നതിന് വേണ്ടി രാജാവ് ഇവര്‍ക്ക് ഒരുപാട് പദവികളും സൗകര്യങ്ങളും ചെയ്തുകൊടുത്തു.
ഈ ക്‌നാനായി ഗ്രൂപ്പിനെ രാജാവ് കൊടുങ്ങല്ലൂരിന്റെ തെക്ക് ഭാഗത്ത് കുടിയിരുത്തുകയും അവര്‍ തെക്കും ഭാഗക്കാര്‍ എന്ന് അറിയപ്പെടുകയും ചെയ്തു. ഇവര്‍ തദ്ദേശ വാസികളായ ക്രിസ്ത്യാനികളുമായി പോലും വിവാഹബന്ധത്തിന് തയ്യാറായില്ല. സെന്റ് തോമസ് മതം മാറ്റിയ നമ്പൂതിരി ക്രിസ്ത്യാനികളുമായിട്ടും ഇവര്‍ക്ക് ബന്ധമില്ല. നമ്പൂതിരി ക്രിസ്ത്യാനികളെ ചേരമാന്‍ രാജാവ് വടക്ക് ഭാഗത്ത് കുടിയിരുത്തിയത് മൂലം അവര്‍ വടക്കുംഭാഗക്കാര്‍ എന്നറിയപ്പെട്ടു.ഈ രണ്ടു വിഭാഗങ്ങളും തമ്മിലും രക്തശുദ്ധിയെ ചൊല്ലി കലഹമായിരുന്നുവെന്നാണ് സാരം. ക്‌നായി തൊമ്മന്റെ യഥാര്‍ത്ഥ ഭാര്യയില്‍ ജനിച്ചവരും അവരുടെ സന്തതിപരമ്പരകളുമാണത്രെ തെക്കും ഭാഗക്കാര്‍. തൊമ്മന് ഈ ദേശത്തെ നാട്ടുകാരിയായ ഒരു സ്ത്രീയില്‍ ജനിച്ചവരും അവരുടെ പരമ്പരയുമാണ് വടക്കുംഭാഗക്കാര്‍.
പോര്‍ച്ചുഗീസ് അധിനിവേശം ഭാരതത്തില്‍ നടക്കുന്നപതിനഞ്ചാം നൂറ്റാണ്ട് വരെ ഭാരതവും പേര്‍ഷ്യന്‍ സഭകളും തമ്മിലുള്ള ബന്ധം സാധാരണ പോലെ നിലനിന്നു. ഇവിടെക്ക് വിവിധ പൗരസ്ത്യ സഭകളില്‍ നിന്ന് വിവിധ പുരോഹിതന്മാര്‍ വരുകയും പുരോഹിതന്മാരെ കിട്ടാത്തപ്പോള്‍ ഇവിടത്തെ വിശ്വാസികള്‍ ശ്രേഷ്ഠ പുരോഹിതന്മാര്‍ക്ക് വേണ്ടി അവരെ സമീപിക്കുകയും കാത്തിരിക്കുകയും കിട്ടുന്നവരെ സ്വീകരിക്കുകയും ചെയ്യുന്നുണ്ട് ഒരോ സഭയും പല പല പേരുകളില്‍ അറിയപ്പെടുന്നതു കൊണ്ടും സഭകളുടെ വിശ്വാസ സംബന്ധമായ വത്യാസങ്ങളും വാദമുഖങ്ങളും ഈ രചനയില്‍ പ്രസക്തമല്ലാത്തതുകൊണ്ടും പൊതു ചരിത്രത്തില്‍ പൗരസ്ത്യ സഭകള്‍, പേര്‍ഷ്യന്‍ സഭകള്‍, സുറിയാനി സഭകള്‍, ബാബിലോണിയന്‍ സഭകള്‍ എന്നൊക്കെ ഇവരെ ഇവിടെ സൂചിപ്പിക്കുകയാണ്.
വാസ്‌കോഡി ഗാമ വന്ന് 3 വര്‍ഷം കഴിയുമ്പോഴെക്കും പോര്‍ച്ചുഗീസുകാര്‍ അവരുടെ ഗുണ്ടായിസം ഇവിടെ നടപ്പിലാക്കുവാന്‍ തുടങ്ങിയിരുന്നു. പിന്നീട് ദക്ഷിണേന്ത്യ കാണുന്നത് സമാനതകളില്ലാത്ത റോമന്‍ ക്രൈസ്തവ ഭീകരതയാണ്. തങ്ങള്‍ വരുന്നതിന് മുമ്പ് ഇവിടെ യഥാര്‍ത്ഥ ക്രിസ്തുമതം ഇല്ലെന്നും ഉണ്ടായിട്ടുള്ളതൊന്നും മതം പഠിച്ച് വളരുന്ന മിഷണറി പ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെന്നും പോര്‍ച്ചുഗീസുകാര്‍ വിലയിരുത്തിയിരുന്നു. ഈ റോമന്‍ ഭീകരതക്ക് ആദ്യം ഇരയായത് പേര്‍ഷ്യന്‍ സുറിയാനി സഭകളാണ്. ഇവിടത്തെ മാര്‍തോമാ നസ്‌റാണികള്‍ക്ക് ആത്മീയ ശൂശ്രൂഷകള്‍ നല്‍കുവാന്‍ കഴിഞ്ഞ 10 നൂറ്റാണ്ടുകളായി ഇന്ത്യയിലേക്ക് വന്നു കൊണ്ടിരിക്കുന്നസുറിയാനി മെത്രാന്മാര്‍ ഇന്ത്യയിലേക്ക് കടക്കരുതെന്ന് മാര്‍പാപ്പ ഉത്തരവ് ഇറക്കി.പക്ഷെ കാര്യമായി വിജയിക്കാന്‍ കഴിഞ്ഞില്ല. പൗരസ്ത്യ ദേശത്തു നിന്നുള്ളവരാരും ഇന്ത്യയിലെത്താതിരിക്കുവാന്‍ പറങ്കികള്‍ സമുദ്രനിരീക്ഷണം ഏര്‍പ്പെടുത്തി.
ഇതിന്റെ ഒപ്പം തന്നെ മാര്‍തോമ സഭയുമായി നല്ല ബന്ധം ഉണ്ടാക്കുവാന്‍ പറങ്കികള്‍ ശ്രമിച്ചു. ഇവിടെ കാല് ഉറപ്പിക്കുവാനുള്ള ഒരു അടവ് മാത്രമായിരുന്നു അത്. പണം ഇഷ്ടം പോലെ ഒഴുകി. അനാഥരായ മാര്‍തോമ നസ്‌റാണി കുട്ടികളെ സംരക്ഷിക്കുവാനെന്ന പേരില്‍ ഒരു സ്ഥാപനം കൊടുങ്ങല്ലൂരില്‍ തുടങ്ങി. സൗജന്യ ഭക്ഷണം, താമസം, പഠനത്തിന് സമ്മാനങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ടായിരുന്നു. ഈ സ്ഥാപനത്തിന്റെ ചുമതല പറങ്കി സഭയായ ഫ്രാന്‍സിസ്‌കന്‍ സഭയെ ഏല്‍പ്പിച്ചു.
പോര്‍ച്ചുഗീസിലെ ഒരു പ്രധാന സഭയായ ഫ്രാന്‍സിസ്‌കന്‍ സഭ1546 ല്‍ കൊടുങ്ങല്ലൂരിലും 1578 ല്‍ വൈപ്പിനിലും വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. പിന്നീട് ഈ സ്ഥാപനങ്ങളെ റോമസഭയുടെ സെമിനാരികളാക്കി മാറ്റി. തുടര്‍ന്ന് മാര്‍തോമ സഭ കുഞ്ഞുങ്ങള്‍ക്ക് ഇവിടെ റോമന്‍ മതബോധവല്‍ക്കരണം നടത്തുവാന്‍ ശ്രമിച്ചെങ്കിലും തോമസഭയുടെ എതിര്‍പ്പ് കാരണം വിജയിച്ചില്ല. എന്നാല്‍ ഒരു തന്ത്രത്തിന്റെ ഭാഗമായി മാര്‍ തോമക്കാര്‍ക്ക് ബന്ധമുള്ള ഒരു സുറിയാനി മെത്രാനെക്കൊണ്ട് തന്നെ ഇവര്‍ക്ക് വൈദിക പട്ടം കൊടുപ്പിക്കുവാന്‍ പറങ്കി സഭ ശ്രമിച്ചെങ്കിലും അന്നത്തെ സുറിയാനി ബിഷപ്പായ യൗസേപ്പ് അത് അംഗീകരിച്ചില്ല. പറങ്കി ശിക്ഷണം ലഭിച്ച കുട്ടികള്‍ക്ക് സുറിയാനി പട്ടം വേണ്ടന്നായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്. ഇതിനെ തുടര്‍ന്ന് സുറിയാനി ബിഷപ്പ് യൗസേപ്പിനെ പറങ്കികള്‍ ഇന്ത്യയില്‍ നിന്ന് നാടുകടത്തി. പറങ്കികള്‍ എതിരാളികളെ നിര്‍ദ്ദാക്ഷിണ്യമാണ് നേരിട്ടത്.
പറങ്കികള്‍ക്ക് എന്ത് പ്രശ്‌നമുണ്ടായാലും ഇന്ത്യ വിട്ടിട്ട് പോകുവാന്‍ കഴിയുമായിരുന്നില്ല. കാരണം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ മുമ്പില്‍ കണ്ട് പോര്‍ച്ചുഗീസില്‍ വലിയ ഒരുക്കങ്ങള്‍ നടന്നിരുന്നു. സ്വന്തമായി സഭയും സെമിനാരിയും മെത്രന്മാരെയും വാഴിക്കുവാനുള്ള അധികാരം മാര്‍പാപ്പയില്‍ നിന്ന് കിട്ടിയിട്ടുള്ളതിനാല്‍ രാജാവിന്റെ പിന്‍ബലത്തില്‍പോര്‍ച്ചുഗീസില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കുമായി സെമിനാരികള്‍ മുളച്ച് പൊന്തി. വൈദീക വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും അന്യദേശ സുവിശേഷത്തിനായി കപ്പല്‍ നോക്കി കാത്ത് നിന്നു. ഫ്രാന്‍സിസ്‌കന്‍ (ജെസ്യൂട്ട്) സഭയായിരുന്നു ഇതില്‍ മുമ്പില്‍. ഇവ കൂടാതെ ഡൊമിനിയന്‍ സഭ, അഗസ്തീനിയന്‍ സഭ, കര്‍മലീത്താ സഭ, ബെനദിക് തോസ് പുണ്യവാളന്റ സഭ, മാര്‍ യോഹന്നാന്‍ ദെ വോസി സഭ എന്നിങ്ങനെ നിരവധി സഭകള്‍ മതപരിവര്‍ത്തനത്തിന്റെ അടവുകള്‍ പഠിച്ച് ഊഴം നോക്കി കാത്തുനിന്നു.
മാര്‍പാപ്പയുടെഈ സന്യാസസഭകളെയെല്ലാം പൗരസ്ത്യ സഭകള്‍ ഭയപ്പാടോട് കൂടിയിട്ടാണ് കണ്ടിരുന്നത്. മലങ്കര സഭ നൂറ്റാണ്ടുകളിലൂടെ എന്ന പുസ്തകത്തില്‍ ഫാദര്‍ ജോസഫ് കുളത്രാമണ്ണില്‍ ഇങ്ങനെ എഴുതുന്നു.’പാപ്പയുടെ അധികാരത്തെ ലോകത്തെല്ലാം നാനാ മാര്‍ഗങ്ങളിലൂടെ വികസിപ്പിക്കൂന്നതിന് വേണ്ടി സ്ഥാപിച്ചതാണ് ജെസ്യൂട്ട് സന്യാസി സംഘം. പാപ്പായുടെ ആജ്ഞ എന്തായിരുന്നാലും ചോദ്യം ചെയ്യാതെ അനുസരിക്കുന്നവരായിരുന്നു ഈ സന്യാസിമാര്‍. പറങ്കിവേദം റോമാ മതപ്രചരണത്തിന് ഏതു മാര്‍ഗവും സ്വീകരിച്ചിരുന്നു. സുറിയാനി മെത്രാന്മാരെ തടവിലിട്ടും പീഡിപ്പിച്ചും നാടുകടത്തിയും നാട്ടുരാജാക്കന്മാരെ സ്വാധീനിച്ചും അവരുടെ അബദ്ധവിശ്വാസത്തെ പ്രചരിപ്പിച്ചു.’ മതവിപരിതികളെ വിസ്തരിച്ച് ശിക്ഷിക്കുന്നതിനായി ഗോവയില്‍ ഒരു ദണ്ഡന സ്ഥലവും ഏര്‍പ്പെടുത്തി. അനേകരെ ഈ ദണ്ഡന സ്ഥലത്ത് തടവുകാരായി പീഡിപ്പിച്ച് വധിച്ചിട്ടുണ്ട്. ബാബിലോണില്‍ നിന്ന് ഇന്ത്യയിലേക്ക് സുറിയാനി മെത്രാന്മാരെ കടത്തിവിടാതിരിക്കുന്നതിന് ഇന്ത്യയിലെയും പേര്‍ഷ്യന്‍ ഉള്‍ക്കടലിലെയും പോര്‍ട്ടുഗിസ് തുറമുഖങ്ങളില്‍ വേണ്ട കാവല്‍ ഏര്‍പ്പെടുത്തി. ഇതൊക്കെയായിട്ടും സുറിയാനി പിതാക്കന്മാര്‍ വേഷം മാറിയും മറുവഴിയായും കാലാകാലങ്ങളില്‍ എത്തിയിരുന്നു.
കേരളം അന്ന് നിരവധി നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഈ രാജാക്കന്മാര്‍ക്ക്തങ്ങളുമായി നൂറ്റാണ്ടുകളായി കച്ചവടം നടത്തുന്ന അറബികളുമായി നല്ല ബന്ധം ഉണ്ടായിരുന്നു. 1498 ലെ വാസ്‌കോഡി ഗാമയുടെ വരവിന് ശേഷം അറബികളെ ഓടിച്ച് കച്ചവടക്കുത്തക സ്വന്തമാക്കാന്‍ പോര്‍ച്ചുഗിസ് ശ്രമിച്ചെങ്കിലും പെട്ടെന്നത് നടപ്പിലാക്കാനായില്ലെന്ന് മാത്രമല്ല അത് നിരവധി സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് 1505ല്‍ പോര്‍ച്ചുഗിസ് നാവികന്‍ അല്‍ബുക്കര്‍ക്ക് ഇന്ത്യന്‍ ഗവര്‍ണറായി ഗോവയിലെത്തുന്നത്. ഇന്ത്യക്കാരോട് ചോദിച്ചിട്ടല്ല ഗവര്‍ണറെ പ്രഖ്യാപിക്കുന്നത്. ബലമായി പിടിച്ചെടുന്ന പ്രദേശങ്ങള്‍ സ്വന്തമാക്കി ഭരിക്കുവാന്‍ പോര്‍ച്ചുഗീസ് രാജാവിന് മാര്‍പാപ്പ നല്‍കിയ പാന്ദ്രവാദോ അധികാരം ഉപയോഗിച്ചാണ് അല്‍ബുക്കര്‍ക്കിനെ പോര്‍ച്ചുഗിസ് രാജാവ് ഇന്ത്യയിലെ ഗവര്‍ണറായി പ്രഖ്യാപിച്ച് ഇങ്ങോട്ട് വിട്ടത്. ഒരാള്‍ കുറച്ച് ആളുകളെയും കൊണ്ട് ഒരു സ്ഥലത്ത് കയറി വന്നിട്ട് ഇനി മുതല്‍ ഞാനാണ് ഇവിടത്തെ രാജാവ് എന്ന് പറയുന്ന സ്ഥിതി. കന്യാകുമാരി മുതല്‍ ഗുജറാത്ത് വരെ നീണ്ടു കിടക്കുന്ന വലിയൊരു ഭൂപ്രദേശം. വിസ്തീര്‍ണ്ണം അളന്നാല്‍ പോര്‍ച്ചുഗസിന്റെ 10 ഇരട്ടി വലിപ്പമുണ്ടാകും. ഈ പ്രദേശങ്ങളൊന്നും അനാഥമായിരുന്നില്ല എന്ന് മാത്രമല്ല ഇവിടെയെല്ലാം പ്രജാക്ഷേമതല്‍പ്പരമായ ഭരണവും നടന്നിരുന്നു. ഇവിടെയൊക്കെയുള്ള ഭരണസംവിധാനങ്ങളെ ആക്രമിച്ചും വിരട്ടിയും വരുതിയിലാക്കി തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്നതായിരുന്നു പോര്‍ച്ചുഗീസുകാരുടെ രീതി.
(തുടരും)