വഴി രണ്ടായി പിരിയുന്ന ഒരു കവലയില്‍ എത്തിയപ്പോഴാണ് ഞാനാകാര്യം ശ്രദ്ധിച്ചത്. അല്പം പിന്നിലുണ്ടായിരുന്ന ശരത്തിനെയും അപ്പുവിനേയും കാണാനില്ല. ഞാന്‍ ഫോട്ടോ എടുക്കുന്ന സമയത്തെങ്ങാനും അവര്‍ മുന്നോട്ടു കയറിപ്പോയിരിക്കുമോ എന്ന് ഒരു മാത്രസംശയിച്ചു. ബോര്‍ഡിലെ സൂചനകള്‍ അനുസരിച്ച് ഇടത്തുവശത്തേക്ക് തിരിയുന്ന വഴിയേ പോയാല്‍ രണ്ടു കിലോമീറ്റര്‍ ദൂരം കുറവും വലതുവശത്തേക്ക് തിരിഞ്ഞാല്‍ കയറ്റംകുറവുമാണെന്ന് മനസ്സിലായി. അല്പസമയം കവലയില്‍ കാത്തുനിന്ന ഞാന്‍ രണ്ടും കല്പിച്ച് ഇടതുവശത്തേക്കുള്ള വഴിയിലൂടെ നീങ്ങാന്‍ തീരുമാനിച്ചു. എവിടെ എങ്കിലും വച്ച് അപ്പുവിനെയും ശരത്തിനേയും കണ്ടുമുട്ടാം എന്ന് മനസ്സില്‍ കണക്കുകൂട്ടി ഞാന്‍ മറ്റുതീര്‍ത്ഥാടകര്‍ക്കൊപ്പം മുന്നോട്ടുപോയി. കുറച്ചുദൂരം മുന്നോട്ടു പോയപ്പോള്‍ എനിക്ക് രണ്ടു കാര്യങ്ങള്‍ ബോധ്യമായി. അവര്‍ മുന്നോട്ടു പോയിരിക്കാന്‍ ഒരു സാധ്യതയുമില്ല. മറ്റൊന്ന് ഇലക്ട്രിക് കാറുകള്‍ ഓടുന്ന റൂട്ടിലൂടെയാണ് ഞാന്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. കുറച്ചുദൂരം കൂടി മുന്നോട്ടുപോയപ്പോള്‍ ഇലക്ട്രിക് കാറുകള്‍ യാത്രക്കാരെയും വഹിച്ചു കൊണ്ട് വന്നുതുടങ്ങിയിരുന്നു. ആകാശം മെല്ലെ മേഘാവൃതമായതോടെ താഴ്‌വരയില്‍ കോട ഇറങ്ങി തുടങ്ങിയിരുന്നു. പൊതുവെ വഴിയിലെ പ്രകാശം അല്പം കുറഞ്ഞതായി തോന്നി. കടന്നു പോകുന്ന വണ്ടികളിലൊക്കെ ഞാന്‍ എന്റെ സഹയാത്രികരെ തിരഞ്ഞെങ്കിലും കണ്ടില്ല. ഇനി ക്ഷേത്രത്തിലേക്ക് ഏതാണ്ട് രണ്ടര കിലോമീറ്റര്‍ മാത്രമെ ശേഷിക്കുന്നുള്ളു എന്ന് മനസ്സിലായി. കാലിന്റെ പേശികളില്‍ ചെറിയ തോതില്‍ വേദന അരിച്ചു കയറി തുടങ്ങിയെങ്കിലും ഞാന്‍ അതൊക്കെ അവഗണിച്ച് നടക്കുകയാണ്. പെട്ടെന്നതാ എന്റെ മുന്നില്‍ ഒരു കാര്‍ വന്നു നിന്നു. എന്റെ നടത്തത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശരത്ത് അതില്‍ നിന്നും ഇറങ്ങിവന്നു. ക്ഷീണിതനായ അപ്പു വണ്ടിയില്‍ തന്നെ പോകട്ടെ എന്നു തീരുമാനിച്ചു. ഞങ്ങള്‍ സൊറ പറഞ്ഞ് യാത്രാക്ലേശം മറക്കുവാന്‍ ശ്രമിച്ചുകൊണ്ട് മെല്ലെ നടന്നു.
വിദൂരതയില്‍ ക്ഷേത്ര സങ്കേതത്തിലെ കോണ്‍ക്രീറ്റ് നിര്‍മ്മിതികള്‍ കണ്ടുതുടങ്ങി. പെട്ടെന്നാണ് കേബിള്‍ കാറുകള്‍ മലമുകളിലേക്ക് ഭക്തജനങ്ങളെ വഹിച്ചുകൊണ്ട് നീങ്ങുന്ന കാഴ്ച കണ്ടത്. എന്തായാലും കേബിള്‍ കാറില്‍ കയറാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അല്പസമയം വരി നിന്ന് കേബിള്‍ കാറില്‍ കയറിക്കൂടുമ്പോള്‍ വൈകിട്ട് ആറുമണിയായികഴിഞ്ഞു. എന്നു പറഞ്ഞാല്‍ ഞങ്ങള്‍ നടക്കാന്‍ തുടങ്ങിയിട്ട് അഞ്ചുമണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. വൈഷ്‌ണോദേവിയിലെ ഏറ്റവും ഉയരംകൂടിയ പര്‍വ്വതമുടിയിലാണ് ഞങ്ങള്‍ കേബിള്‍ കാറില്‍ ചെന്നിറങ്ങിയത്. കോടമഞ്ഞിനിടയിലൂടെ താഴെ ഹെലിപ്പാഡ്് കാണുന്നുണ്ടായിരുന്നു. തൊട്ടടുത്ത് ഒരു ചെറിയ ശ്രീകോവിലില്‍ ഭക്തര്‍ തിക്കിത്തിരക്കി തൊഴുന്നത് കണ്ടതോടെ വൈഷ്‌ണോദേവിയുടെ മുന്നില്‍ ഞങ്ങള്‍ എത്തിക്കഴിഞ്ഞു എന്ന് തീരുമാനിച്ചു. ഞങ്ങള്‍ തൊഴുന്നതിനിടയില്‍ ഇതുതന്നെയോ വൈഷ്‌ണോദേവി എന്ന് സംശയം തോന്നാതിരുന്നില്ല. അത് അടുത്തു നിന്ന പോലീസുകാരനോട് ചോദിച്ചപ്പോള്‍ താഴേക്ക് കൈചൂണ്ടി അവിടെയാണ് ശ്രീമാതാ വൈഷ്‌ണോദേവി ക്ഷേത്രം എന്നു പറയുക മാത്രമല്ല അവിടെ ദര്‍ശനം നടത്തിയിട്ട് മാത്രമെ ഇവിടെ ദര്‍ശനം പാടുള്ളു എന്ന നിയമവും അയാള്‍ ഞങ്ങളോടു പറഞ്ഞു. ഞങ്ങളുടെ നെറ്റിയില്‍ കുങ്കുമം ഉണ്ടായിരുന്നതിനാല്‍ ദേവിദര്‍ശനം കഴിഞ്ഞ് ഭൈരവമൂര്‍ത്തിയുടെ ദര്‍ശനത്തിന് വന്നതാണെന്നാണ് അയാള്‍ ധരിച്ചത്. ഞങ്ങള്‍ അറിയാതെ ആചാരം ലംഘിച്ചു എന്നു സാരം. പക്ഷെ അത് ഭഗവതിയുടെ നിശ്ചയമായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. കാരണം ഞങ്ങള്‍ അവിടെ നിന്നും തിരിച്ചിറങ്ങിയതോടെ ക്ഷേത്രനട അടച്ചു.
ഞങ്ങള്‍ വൈഷ്‌ണോദേവിദര്‍ശനം കഴിഞ്ഞ് വരാനിരുന്നെങ്കില്‍ ഭൈരവദര്‍ശനം സാധ്യമാകുമായിരുന്നില്ല. ഇലക്ട്രിക് കാറില്‍ വന്ന അപ്പുവിനെ ഭഗവതി ഭൈരവന്റെ നടയിലേക്കെത്തിച്ചില്ല എന്ന് സാരം. ഇങ്ങനെയാണ് അവിടുത്തെ ദര്‍ശനവിധി എന്നറിയാതെ ഞങ്ങളെ കാത്തിരിക്കുന്ന അപ്പുവിനെ താഴെ എത്തിയപ്പോള്‍ ഞങ്ങള്‍ കണ്ടുപിടിച്ചു. പക്ഷെ വഴിപിരിഞ്ഞ ഞങ്ങള്‍ കൂടിച്ചേര്‍ന്നപ്പോഴേയ്ക്കും സമയം 6.45 കഴിഞ്ഞിരുന്നു. വൈഷ്‌ണോദേവിയുടെ തിരുനട ആരതിയ്ക്കായി അടച്ചതായി അറിയാന്‍ കഴിഞ്ഞു. ഇനി രാത്രി ഒമ്പതുമണിയ്‌ക്കേ തുറക്കുകയുള്ളത്രെ… ഭക്തര്‍ വരിവരിയായി നില്‍ക്കുന്നതിന്റെ പിന്നില്‍ ഞങ്ങളും കയറി നിന്നു. വരിയുടെ നീളം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. തുടര്‍ച്ചയായ നടത്തത്തിന്റെ ക്ഷീണം എന്നെ തറയില്‍ ഇരിക്കുവാന്‍ നിര്‍ബ്ബന്ധിതനാക്കി. ഇതും ഭഗവതിയുടെ ഇച്ഛയാവും എന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം ആരതിയുടെ സമയം തറയിലിരുന്ന് വിശ്രമിച്ചിരുന്നില്ലെങ്കില്‍ എന്റെ കാലിന് നീര് കയറാനും അടുത്ത ദിവസത്തെ യാത്ര അവതാളത്തിലാകാനും ഇടയുണ്ടായിരുന്നു. മൂകാംബികയിലും ചിത്രമൂലയിലുമൊക്കെ ഓരോ തവണ പോകുമ്പോഴും അമ്മയുടെ ഇടപെടല്‍ നേരിട്ടനുഭവിച്ചിട്ടുള്ള നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതുകൊണ്ട് ആരതിയ്ക്കായി രണ്ടുമണിക്കൂര്‍ നടയടച്ചതിലും എന്തോ ഒരു ഹിതം നിറവേറല്‍ ഉണ്ടെന്ന് ഞാന്‍ ഊഹിച്ചു. ”മൂകാംബിയമ്മ വിളിക്കുന്ന നേരത്ത് പോകാതിരിക്കാനെനിക്കുവയ്യ” എന്ന ഗാനമെഴുതിയ രമേശന്‍ നായര്‍ സാറിനെ ഓര്‍ത്തുപോയി. കാരണം മൂകാംബിയമ്മ വിളിച്ചാലല്ലാതെ ഒരാള്‍ക്ക് അമ്മയുടെ നടയിലെത്താന്‍ കഴിയില്ലെന്നാണ് വിശ്വാസം. സമാനമായൊരു വിശ്വാസം മാതാവൈഷ്‌ണോദേവിയിലുമുണ്ടെന്ന് പിന്നീടാണ് അറിഞ്ഞത്. എന്തായാലും അമ്മ വിളിക്കുക മാത്രമല്ല മൂന്നുമണിക്കൂര്‍ അമ്മയുടെ തിരുസന്നിധിയില്‍ ചിലവഴിക്കണമെന്നും തീരുമാനിക്കപ്പെട്ടിരിക്കുന്നുവെന്ന് എനിക്ക് തോന്നി. വരിയില്‍ ഇരിക്കുമ്പോഴൊക്കെ ഞാന്‍ ചിന്തിച്ചത് പിറ്റേദിവസത്തെ യാത്രയെക്കുറിച്ചായിരുന്നു. രാവിലെ എട്ടരയ്ക്കാരംഭിയ്ക്കുന്ന ജമ്മുവിലെ മറ്റു ചില ക്ഷേത്രദര്‍ശനത്തിനുള്ള വണ്ടി ഞങ്ങള്‍ ബുക്കു ചെയ്തിരുന്നു. വൈഷ്‌ണോദേവി ദര്‍ശനം കഴിഞ്ഞ് രാത്രി പത്തുമണിക്ക് മടങ്ങിയാല്‍ പോലും വെളുപ്പിന് മൂന്നുമണിക്കേ താഴ്‌വരയിലുള്ള മുറിയിലെത്തു. യാത്രാക്ഷീണവും ഉറക്കച്ചടവും ചേര്‍ന്ന് ചിലപ്പോള്‍ എട്ടുമണിക്ക് ഉണരാന്‍ പോലും കഴിയുമോ എന്ന ആശങ്ക എനിക്ക് ഉണ്ടാകാതിരുന്നില്ല.
ശ്രീമാതാ വൈഷ്‌ണോ ദേവി
പെട്ടെന്നാണ് ക്യൂ ചലിച്ചുതുടങ്ങിയത്. ഭക്തജനങ്ങളുടെ കണ്ഠങ്ങളില്‍ നിന്ന് ജയ് മാതാദി വിളികള്‍ ഉയര്‍ന്നു തുടങ്ങി. വരി നില്‍ക്കുന്നവര്‍ അതിവേഗം തന്നെ മുന്നോട്ടു നീങ്ങിത്തുടങ്ങി. ക്ഷേത്രസമുച്ചയത്തിലെ കോണ്‍ക്രീറ്റ് നിര്‍മ്മിതിക്കുള്ളില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നുകഴിഞ്ഞു. ക്യൂവില്‍ നില്‍ക്കുന്നവര്‍ വലതുഭാഗത്തേയ്ക്ക് നോക്കി തൊഴുന്നതുകണ്ടപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. വൈഷ്‌ണോദേവി പ്രതിഷ്ഠ കൊള്ളുന്നത് ഒരു ഗുഹയിലാണെന്ന സത്യം. ആ ഗുഹാക്ഷേത്രത്തിന്റെ ഒരു ഇടുങ്ങിയ കവാട ഭാഗമാണ് ആദ്യം ദര്‍ശനത്തില്‍ വരുക. അതിന്റെ മുന്‍ഭാഗത്ത് മറ്റൊരു വിശാലമായ കവാടം ഉണ്ട്. അവിടേയ്ക്ക് മെല്ലെ ഭക്തര്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഏതാണ്ട് ടണല്‍ പോലുള്ള ഒരു ഗുഹയിലൂടെ ഇപ്പോള്‍ ഞങ്ങള്‍ നീങ്ങിത്തുടങ്ങി. കഷ്ടിച്ച് ആറര അടി ഉയരമുള്ള ആ ടണല്‍ മാര്‍ബിള്‍ ഒട്ടിച്ച് മനോഹരമാക്കിയിട്ടുണ്ടെങ്കിലും എല്ലാഭാഗത്തും നിന്നും നീരുറവകള്‍ കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു. തറയില്‍ അതുകൊണ്ടുതന്നെ സദാ ഈര്‍പ്പം തങ്ങിനില്‍ക്കുന്നുണ്ട്. ആ ടണല്‍ ഞങ്ങളെ നയിച്ചത് സാക്ഷാല്‍ വൈഷ്‌ണോദേവിയുടെ ഗുഹാമുഖത്തേക്കായിരുന്നു. ഗുഹയില്‍ നിര്‍മ്മിതവിഗ്രഹങ്ങളൊന്നുമില്ല. സ്വയംഭൂവായ ശിലയിലാണ് വൈഷ്‌ണോദേവിയുടെ സാന്നിദ്ധ്യം കുടികൊള്ളുന്നത്. മൂന്നു മലമടക്കുകളുടെ നടുവില്‍ സ്ഥിതിചെയ്യുന്നതിനാല്‍ ഇവിടെ ത്രികൂട് എന്നാണ് അറിയപ്പെടുന്നത്. പ്രതിവര്‍ഷം ഒരു കോടിയോളം ഭക്തജനങ്ങള്‍ എത്തുന്ന ഈ സങ്കേതം 1986 മുതല്‍ പരിപാലിക്കുന്നത് ശ്രീമാതാവൈഷ്‌ണോ ദേവി ഷ്രൈന്‍ ബോര്‍ഡാണ്. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 5200 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഗുഹയില്‍ വൈദ്യുതി വെളിച്ചത്തില്‍ മൂന്നു സ്വാഭാവിക ശിലാഖണ്ഡങ്ങള്‍ അലങ്കാര വിശേഷണങ്ങളോടെ ഉയര്‍ന്നു നില്‍ക്കുന്നു.
ഇവ മാതാസരസ്വതി, മാതാലക്ഷ്മി, മാതാമഹാകളി എന്നിങ്ങനെ ആരാധിക്കപ്പെടുന്നു. പരാശക്തിയുടെ ആവിര്‍ഭാവം ഈ ശിലകളിലൂടെയാണ് ഭക്തര്‍ക്ക് വൈഷ്‌ണോദേവിയായി ദര്‍ശനമരുളുന്നത്. സമീപത്ത് ചമ്രം പടിഞ്ഞിരിക്കുന്ന മുഖ്യപുരോഹിതന്‍ ഭക്തരുടെ ശിരസ്സില്‍ കൈവച്ച് അനുഗ്രഹിച്ച് അവരെ ദര്‍ശന ശേഷം യാത്രയാക്കുന്നു. കേരളത്തിലെ ചില ക്ഷേത്രങ്ങളിലേതു പോലെ ശ്രീകോവിലിന്റെ മുന്നില്‍ തൊഴുതു നില്‍ക്കുമ്പോള്‍ ഇവിടെ തള്ളിമാറ്റലോ അട്ടഹാസങ്ങളോ ഒന്നുമില്ല. ശാന്തവും അനുഗ്രഹപൂര്‍ണ്ണവുമായ ദര്‍ശനം കഴിഞ്ഞ് പുറത്തുവന്ന ഞങ്ങള്‍ക്ക് മറ്റൊരു കവാടത്തില്‍ ഒരു പൊതികല്‍ക്കണ്ടവും രണ്ട് വെള്ളിനാണയവും വൈഷ്‌ണോദേവിയുടെ പ്രസാദമായി ലഭിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ അരമണിക്കൂര്‍കൊണ്ട് സുഖമായ ദര്‍ശനം കഴിഞ്ഞ് പുറത്തുവന്നു. ഏതാണ്ട് എഴുനൂറ് വര്‍ഷം മുമ്പ് കണ്ടെടുക്കപ്പെട്ട ഈ ഗുഹാക്ഷേത്രം ഇന്ന് നിരവധി കോണ്‍ക്രീറ്റ് നിര്‍മ്മിതികള്‍ക്കുള്ളിലാണ്. ഭക്തജനങ്ങള്‍ക്ക് താമസിക്കാന്‍ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള നിരവധി മന്ദിരങ്ങള്‍ ഉണ്ടിവിടെ. ഞങ്ങള്‍ അത്താഴം കഴിച്ച് മലയിറങ്ങാന്‍ തന്നെ തീരുമാനിച്ചു. രാത്രി പത്തുമണിയോടടുക്കുന്നു. ഈസമയത്ത് മലയിറങ്ങുന്നവരുടെ എണ്ണം വളരെകുറവാണ് എന്ന് ഞങ്ങള്‍ ശ്രദ്ധിച്ചു. കുതിരക്കാര്‍ ഞങ്ങളെ താഴെ എത്തിയ്ക്കാമെന്ന വാഗ്ദാനവുമായി പിന്നാലെ കൂടിയിരിയ്ക്കുകയാണ്. തത്കാലം അവരെ ഒഴിവാക്കിയെങ്കിലും കുറച്ചു ദൂരമെങ്കിലും കുതിര സവാരി ചെയ്യണമെന്ന തീരുമാനത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. ഒടുക്കം താഴ്‌വരയോടടുക്കാറായപ്പോള്‍ ഞങ്ങളും കുതിരസവാരിക്ക് മുതിര്‍ന്നു. ആളൊന്നുക്ക് 500 രൂപ എന്ന ധാരണയില്‍ തീര്‍ത്ഥാടനവഴിയിലെ കുതിര സവാരി ഞങ്ങള്‍ അനുഭവിച്ചു. പ്രതീക്ഷിച്ചതിലും നേരത്തെ ഏതാണ്ട് ഒന്നര മണിയായപ്പോള്‍ ഞങ്ങള്‍ റൂമിലെത്തി ഉറക്കം പിടിച്ചു.
(തുടരും)