ബ്ലൂമിങ് ഭാരത് : സംഘശതാബ്ദി യുവ ഗവേഷക സംവാദം
തിരുവനന്തപുരം: ഹിന്ദു രാഷ്ട്രം മതരാഷ്ട്രമല്ലെന്നും ധര്‍മ്മമാണ് അതിന്റെ അടിത്തറയെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. നമ്മുടേത് പുരാതന രാഷ്ട്രമാണ്. 1947 ല്‍ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമാണ് ഇതൊരു രാഷ്ട്രമായതെന്ന് ചിലര്‍ വാദിക്കുന്നു. പാശ്ചാത്യരുടെ ഭാഷയിലുള്ള നേഷനല്ല രാഷ്ട്രമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘ ശതാബ്ദിയുടെ ഭാഗമായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ സംഘടിപ്പിച്ച ബ്ലൂമിങ് ഭാരത്: യങ് ഇന്റലക്ച്വല്‍ മീറ്റിന്റെ ഉദ്ഘാടന സഭയില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.
കര്‍ണാടകത്തില്‍ ജനിച്ച തനിക്ക് കേരളം അയല്‍നാടാണ്. എന്നിട്ടും രാഷ്ട്രത്തെക്കുറിച്ചുള്ള ആശയം വിദേശ ഭാഷയില്‍ അവതരിപ്പിക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ്. ലോകത്ത് മറ്റൊരു ഭാഷയിലും രാഷ്ട്രമെന്ന ആശയത്തെ, പാരമ്പര്യത്തെ, സംസ്‌കാരത്തെ, തത്വചിന്തയെ പൂര്‍ണമായി അവതരിപ്പിക്കാനാകില്ല. ഇന്ത്യയോ ഭാരതമോ തുടങ്ങിയ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകുന്നത് അങ്ങനെയാണ്. ഇന്‍ഡസില്‍ നിന്നാണ് ഇന്ത്യ ഉണ്ടാവുന്നത്. സിന്ധുവിനെയാണ് അവര്‍ ഇന്‍ഡസ് എന്ന് വിളിച്ചതെന്നും രണ്ടു പദങ്ങളും വലിയ അന്തരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്‌കൃതിയാണ് രാഷ്ട്രത്തിന്റെ അടിസ്ഥാനം. ഹിന്ദു എന്നതാണ് സംസ്‌കൃതിയുടെ പേര്. ബ്രിട്ടീഷ് രാജ് ഉള്ളപ്പോഴും ഇത് ഹിന്ദുരാഷ്ടമാണ്. അതിന്റെ ആത്മാവ് ആദ്ധ്യാത്മികമാണ്. ആവിഷ്‌കാരത്തില്‍ വ്യത്യസ്തതകളുണ്ടാകാമെങ്കിലും സംസ്‌കൃതി ഒന്നാണ്. സംഗീതം കര്‍ണാടികോ ഹിന്ദുസ്ഥാനിയോ മറ്റേതെങ്കിലും ആകട്ടെ സപ്തസ്വരങ്ങളാണ് അടിസ്ഥാനം. രാധയും കൃഷ്ണനും ശിവനും പാര്‍വതിയുമില്ലാതെ ഏത് നൃത്തരൂപമാണുള്ളത്? ഭാരതം ഏകമാണെന്ന് അടയാളപ്പെടുത്താന്‍ ഉത്തര, ദക്ഷിണ ഭാഗങ്ങളെ ബന്ധിപ്പിച്ച രാമനെയും കിഴക്കും പടിഞ്ഞാറും ബന്ധിപ്പിച്ച കൃഷ്ണനെയും രാഷ്ട്രമാസകലം പ്രഭാവം ചെലുത്തിയ ശിവനെയും ഉദാഹരിച്ചത് സോഷ്യലിസ്റ്റ് നേതാവായ രാം മനോഹര്‍ ലോഹ്യയാണ്. ചൈനീസ് കടന്നുകയറ്റക്കാലത്ത് രാജ്യസഭയില്‍ ചൈനയ്‌ക്കെതിരെ രൂക്ഷമായി പ്രസംഗിച്ച ഡി.എം.കെ നേതാവ് അണ്ണാദുരൈയാണ് ഹിമാലയം ശിവന്റെ ഇരിപ്പിടമാണെന്ന് പറഞ്ഞത്. മധുരയില്‍ നടത്തിയ പ്രസംഗത്തില്‍ പണ്ഡിറ്റ് നെഹ്‌റുവാണ് തീര്‍ത്ഥയാത്രകള്‍ കൊണ്ട് ഭാരതത്തെ ഏകാത്മകമാക്കിയ പൂര്‍വികരെ നമസ്‌കരിക്കുന്നു എന്ന് പറഞ്ഞത്. പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളും 52 ശക്തിപീഠങ്ങളും ശങ്കരാചാര്യര്‍ സ്ഥാപിച്ച ചതുര്‍മഠങ്ങളും രാഷ്ട്ര സംസ്‌കൃതിയെ ആണ് പ്രകടമാക്കുന്നത്. വന്ദേ മാതരം എഴുതിയ ബങ്കിം ചന്ദ്രന്‍ ഭാരതത്തെ സരസ്വതിയെന്നും ലക്ഷ്മിയെന്നും ദുര്‍ഗയെന്നും വിളിച്ചത് അറിവിന്റെയും സമ്പത്തിന്റെയും കരുത്തിന്റെയും ഉപമകളായാണ്. ഇതൊന്നും മതപരമല്ല. റിട്ട. ജസ്റ്റിസ് മുഹമ്മദ് കരിം ഛഗ്ല താന്‍ സാംസ്‌കാരിക ഹിന്ദുവാണെന്ന് പ്രഖ്യാപിച്ചത് അതുകൊണ്ടാണ്. ഇന്തോനേഷ്യ മതം മാറിയിട്ടുണ്ട്, പക്ഷേ പൂര്‍വികരെ മാറ്റിയില്ല. അവര്‍ക്ക് രാമായണം പ്രിയപ്പെട്ടതാണ്, ഹിന്ദു എന്നത് ധാര്‍മ്മികവും സാംസ്‌കാരികവുമായ ഒരു മൂല്യവ്യവസ്ഥയാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മുടെ നിരവധി സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ആപ്തവാക്യമായി സ്വീകരിച്ചത് ധര്‍മ്മ രാജ്യത്തിന്റെ മന്ത്രങ്ങളാണ്. സുപ്രീം കോടതിയില്‍ അത് യതോ ധര്‍മ്മസ്തതോ ജയ: എന്നാണെങ്കില്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് പുറകില്‍ എഴുതിയിരുന്നത് ധര്‍മ്മചക്രപ്രവര്‍ത്തനായ എന്നാണ്.
ഭാഷ മനുഷ്യന്റെ ഏറ്റവും മഹത്തായ ആസ്തിയാണെന്ന് സര്‍കാര്യവാഹ് പറഞ്ഞു. എന്നാല്‍ ഭാഷയെ രാഷ്ട്രീയവത്കരിക്കുകയും ഭിന്നതകള്‍ക്ക് ഉപകരണമാക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്. സംഘം അധികാരത്തെ പിന്‍ പറ്റിയല്ല വളരുന്നതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
നാക് ഡയറക്ടര്‍ ഡോ. ഗണേശന്‍ കണ്ണന്‍ബിരാന്‍, കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍, എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വിസി ഡോ. സിസ തോമസ്, ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍ എന്നിവര്‍ പങ്കെടുത്തു. പാ.സന്തോഷ് വിവര്‍ത്തനം ചെയ്ത സംഘവും സ്വാതന്ത്ര്യ സമരവും, അധിനിവേശവും പ്രതിരോധവും: ആയിരം വര്‍ഷത്തെ പോരാട്ട ചരിത്രം, രാഷ്ട്ര പരിവര്‍ത്തനം പഞ്ചപരിവര്‍ത്തനത്തിലൂടെ എന്നീ പുസ്തകങ്ങള്‍ ദത്താത്രേയ ഹൊസബാളെ പ്രകാശനം ചെയ്തു.

തുടര്‍ന്നുള്ള സെഷനുകളില്‍ സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു , ഐഎസ്ആര്‍ഒ മുന്‍ ഡയറക്ടര്‍ ഡോ. എസ്. സോമനാഥ് എന്നിവര്‍ സംസാരിച്ചു. പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍ സ്വാഗതവും ഡോ. വൈശാഖ് സദാശിവന്‍ നന്ദിയും പറഞ്ഞു കലാലയ വിദ്യാര്‍ത്ഥി പ്രമുഖ് സി ഐ. വിപിന്‍ കുമാര്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അഞ്ജന പ്രേംകുമാര്‍ അവതാരകയായി.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള യുവ ഗവേഷകരും പി എച്ച് ഡി സ്‌കോളര്‍മാരുമാണ് പരിപാടിയില്‍ പങ്കെടുത്തത്.
ഭാരതീയര്‍ക്ക് ഒരേ ഡിഎന്‍എ, ഒരേ സംസ്‌കാരം: ദത്താത്രേയ ഹൊസബാളെ
കൊച്ചി: ഭാരതീയര്‍ക്ക് ഒരേ ഡിഎന്‍എ ആണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ്. രാഷ്ട്രത്തെ നിര്‍ണയിക്കുന്നത് ഭൂമി, അതിനെ മാതൃഭൂമിയായി കാണുന്ന ജനത, അവരില്‍ അന്തര്‍ലീനമായ സംസ്‌കൃതി എന്നീ മൂന്ന് ഘടകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സംഘശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ബ്ലൂമിങ് ഭാരത്: യങ് ഇന്റലക്ച്വല്‍ മീറ്റിന്റെ ഉദ്ഘാടന സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റെന്ന് ചരിത്രപരമായും ശാസ്ത്രീയമായും തെളിയിക്കപ്പെട്ട ആര്യദ്രാവിഡ സംഘര്‍ഷവാദങ്ങളാണ് നമ്മുടെ പാഠപുസ്തകങ്ങളിലുണ്ടായത്. പട്ടികജാതി സമൂഹം പ്രത്യേക വംശമാണെന്ന പ്രചാരണം നടന്നു. പി.വി. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡര്‍ബനില്‍ നടന്ന സമ്മേളനത്തില്‍ ഭാരതം ഈ തെറ്റായ പ്രചാരണം തള്ളിയതാണ്. നമ്മുടേത് ഒരു രാഷ്ട്രമാണ്. നമ്മള്‍ ഒരു ജനതയാണ്. നമുക്ക് ഒരേ സംസ്‌കാരവും ഡിഎന്‍എയുമാണ് ഉള്ളത്, സര്‍കാര്യവാഹ് പറഞ്ഞു.

ഉദ്ഘാടനം ചെയ്യുന്നു.
രാഷ്ട്രാത്മാവിന്റെ പ്രകടനമാണ് സംസ്‌കൃതിയെന്നും ആദ്ധ്യാത്മികതയാണ് രാഷ്ട്രത്തിന്റെ ആത്മാവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാഷകള്‍ പലതാവാം, സംസ്‌കാരം ഒന്നാണ്. അനേകം രാമായണങ്ങളുണ്ട്, എന്നാല്‍ രാമകഥ ഒന്നാണ്. കേരളത്തില്‍ വിഷുവായും ആസാമില്‍ ബിഹുവായും കൊണ്ടാടുന്നത് ഒരേ കാര്‍ഷികോത്സവത്തെയാണ്. ഇങ്ങനെ വിവിധ കലകളും ഉത്സവങ്ങളും പഴഞ്ചൊല്ലുകളും കഥകളും എല്ലാം ഈ സാംസ്‌കാരി ഏകതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ധര്‍മ്മമാണ് രാഷ്ട്രത്തെ നിലനിര്‍ത്തുന്നതെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ധര്‍മ്മം ആചരിക്കാനുള്ളതാണ്. ധര്‍മ്മത്തിന്റെ അടിത്തറയില്ലാത്ത അര്‍ത്ഥവും കാമവും വ്യക്തിയെയും സമൂഹത്തെയും നശിപ്പിക്കും. മൂന്ന് പതിറ്റാണ്ട് പാശ്ചാത്യ ആശയങ്ങളും കമ്മ്യൂണിസവും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഡോ. ബാലഗംഗാധര്‍ പറഞ്ഞത് ധര്‍മ്മമാണ് പ്രപഞ്ചത്തിന് ഭാരതം നല്കിയ ഏറ്റവും മഹത്തായ സംഭാവനയെന്നാണ്.
നമ്മുടേത് പുരാതനമായ രാഷ്ട്രമാണ്. 1947ല്‍ സ്വാതന്ത്ര്യലബ്ധിയോടെ രൂപപ്പെട്ടതോ രൂപപ്പെട്ടു കൊണ്ടിരിക്കുന്നതോ അല്ല. പടിഞ്ഞാറിന്റെ നേഷന്‍ അല്ല നമ്മുടെ രാഷ്ട്രം. എല്ലാ ഭാഷയും ഒരേ അര്‍ത്ഥമല്ല പ്രതിഫലിപ്പിക്കുന്നത്. ജാതീയത എന്ന വാക്കിന് ഒഡിയ, ബംഗാളി, അസമീസ് ഭാഷകളില്‍ ദേശീയത എന്നാണ് അര്‍ത്ഥം. രാഷ്ട്രീയത കേരളത്തില്‍ വരുമ്പോള്‍ പൊളിറ്റിക്‌സാകും. സഹസ്രാബ്ദങ്ങളായി ഭാരതം ഇവിടെയുണ്ട്. ജഗദംബയെന്ന് സ്വാമി വിവേകാനന്ദനും ജഗത് ജനനി എന്ന് മഹര്‍ഷി അരവിന്ദനും വിശേഷിപ്പിച്ച ഭാരതം സചേതനമായ രാഷ്ട്രമാണെന്ന് അദ്ദേഹം പറഞ്ഞു.

അമൃത ഹോസ്പിറ്റല്‍സ് ഡയറക്ടര്‍ ഡോ. പ്രേംനായര്‍, രാജഗിരി ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഡോ. സാജു മാടവനക്കാട്, ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായി. കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച സംഘവും സ്വാതന്ത്ര്യ സമരവും, അധിനിവേശവും പ്രതിരോധവും : ആയിരം വര്‍ഷത്തെ പോരാട്ട ചരിത്രം, രാഷ്ട്ര പരിവര്‍ത്തനം പഞ്ച പരിവര്‍ത്തനത്തിലൂടെ എന്നീ പുസ്തകങ്ങള്‍ സര്‍കാര്യവാഹ് പ്രകാശനം ചെയ്തു. വിശ്വസംവാദകേന്ദ്രം സെക്രട്ടറി ഷൈജു ശങ്കരന്‍ പുസ്തക പരിചയം നടത്തി.
തുടര്‍ന്ന് നടന്ന സെഷനില്‍ ചിന്തകനും ഗ്രന്ഥകാരനുമായ എസ്. ഗുരുമൂര്‍ത്തി റപ്രസെന്റിങ് ദി സ്പിരിറ്റ് ഓഫ് ആത്മനിര്‍ഭര്‍ ഭാരത് എന്ന വിഷയം അവതരിപ്പിച്ചു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് സ്റ്റഡീസ് ഡീന്‍ ഡോ. ഡി. മാവൂത്ത്, എന്‍പിഒഎല്‍ ഡയറക്ടര്‍ ഡോ. ദുവ്രി ശേഷഗിരി എന്നിവരും പങ്കെടുത്തു. പ്രാന്ത കാര്യകാരി അംഗം വി. മഹേഷ് തുടര്‍പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍ സ്വാഗതവും എറണാകുളം വിഭാഗ് കാര്യവാഹ് കെ. സി. ബിജുമോന്‍ നന്ദിയും പറഞ്ഞു. കൃഷ്ണഭാസ്‌കര്‍ മംഗലശ്ശേരി, ആര്‍. സോമശേഖരന്‍ എന്നിവര്‍ അവതാരകരായി.

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ യുവ ഗവേഷകരാണ് പരിപാടിയില്‍ പങ്കെടുത്തത്.
















