ഒരു ശാസ്ത്രജ്ഞന്റെ പരീക്ഷണശാലയില്‍ നിന്നും തട്ടിമറിഞ്ഞ രാസവസ്തുക്കള്‍ ചേര്‍ന്ന് ഒരു മിശ്രിതം രൂപപ്പെടുകയും അതു വലുതായി ലോകം മുഴുവന്‍ പടരുകയും ചെയ്യുന്നത് സംബന്ധിച്ച് ഒരു ഇംഗ്ലീഷ് സിനിമയുണ്ട്. ഇന്ന് അതു യാഥാര്‍ത്ഥ്യമാകുകയാണോ എന്നു തോന്നും പ്ലാസ്റ്റിക് മാലിന്യഭീഷണി എന്ന വിപത്തിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍.
1840-കളില്‍ ഫ്രെഡറിക് ഷോണ്‍ ബിന്‍ എന്ന ശാസ്ത്രജ്ഞന്റെ കയ്യില്‍ നിന്നും വീണുപൊട്ടിയ ബീക്കറിലെ സള്‍ഫ്യൂരിക് ആസിഡും നൈട്രിക് ആസിഡും അടങ്ങിയ മിശ്രിതം പരുത്തിതുണികൊണ്ട് തുടച്ചു വൃത്തിയാക്കിയപ്പോള്‍ അവ തമ്മില്‍ പ്രതിപ്രവര്‍ത്തിച്ച് രൂപംകൊണ്ട പോളിമറാണ് പ്ലാസ്റ്റിക്കിന്റെ കണ്ടെത്തലിനു തുടക്കമായത്. ഇന്ന് ലോകം മുഴുവന്‍ പരക്കുന്ന വിപത്തായി പ്ലാസ്റ്റിക് മാറിയിരിക്കുന്നു.
പ്രതിവര്‍ഷം 50,000 കോടി പ്ലാസ്റ്റി ക് കവറാണ് ലോകത്ത് ഉപയോഗിക്കുന്നത്. ഓരോ മിനിറ്റിലും ഉപയോഗിക്കുന്നത് 10 ലക്ഷം പ്ലാസ്റ്റിക് ബോട്ടിലാണ്. പുറന്തള്ളുന്നത് 25000 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യമാണ്. ഇന്ന് പ്ലാസ്റ്റിക്കിന്റെ ലോകത്തെ ഉല്പാദനം 4480 ലക്ഷം ടണ്‍ ആണ്. ഐക്യരാഷ്ട്രസഭാകണക്കനുസരിച്ച് 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണ് സമുദ്രത്തിലുള്ളത്.
കടലിലെ എഴുന്നൂറോളം ജീവിവര്‍ഗ്ഗങ്ങള്‍ പ്ലാസ്റ്റിക് മാലിന്യഭീഷണിയിലാണ്. വലിയ മത്സ്യങ്ങളെയും കടല്‍പക്ഷികളെയും അതു ബാധിക്കുന്നു.
പ്ലാസ്റ്റിക് നിര്‍മ്മാണത്തിനുപയോഗിക്കുന്ന രാസവസ്തുക്കള്‍ മണ്ണില്‍ ലയിക്കുന്നതോടെ മണ്ണു വിഷമയമാകുന്നു. മണ്ണും വെള്ളവും മലിനമായാല്‍ ജീവന്‍ എങ്ങനെ നിലനില്‍ക്കും?
ഭൂമിയെ സാവകാശം വിഴുങ്ങുന്ന പ്ലാസ്റ്റിക് എന്ന മാലിന്യത്തെ വളര്‍ത്തുന്നത് മനുഷ്യനാണ്. അതിനെ ഇല്ലാതാക്കാനും മനുഷ്യനേ സാധിക്കൂ. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്നതാണ് പോംവഴി.