കേരളത്തിലെ പല ക്യാമ്പസ്സുകളും മറ്റു സംഘടനകള്‍ക്കൊന്നും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമില്ലാത്തവിധം എസ്.എഫ്.ഐയുടെ സര്‍വ്വാധിപത്യത്തിലാണ് എന്ന് ഒരു സ്വതന്ത്ര ഏജന്‍സിയുടെ പഠനറിപ്പോര്‍ട്ട് ഇയ്യിടെ പുറത്തുവന്നിരുന്നു. സഹപാഠിയെ അതിലുപരി സ്വന്തം സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥിയെ ആ സംഘടനയുടെ തന്നെ കോളേജ് യൂണിറ്റ് ഭാരവാഹികള്‍ കുത്തിവീഴ്ത്തിയ കിരാത രാഷ്ട്രീയം അരങ്ങേറിയതും അടുത്തകാലത്താണ്. ഇതിനുകാരണമായി പറയുന്നതോ, ക്യാമ്പസില്‍ അനുവാദമില്ലാതെ പാട്ടുപാടി എന്ന വിചിത്രമായ ന്യായവാദവും. യൂണിവേഴ്‌സിറ്റി കോളേജില്‍ പാട്ടുപാടണമെങ്കില്‍ എസ്.എഫ്.ഐയുടെ തിട്ടൂരം വേണം. പാട്ടുപാടി നെഞ്ചില്‍ കുത്തുവാങ്ങിയ എസ്.എഫ്.ഐ പ്രവര്‍ത്തകന് അവരുടെ ശുഭ്രപതാകയിലെഴുതിയ ‘സ്വാതന്ത്ര്യം’ അന്യമാണോ? ആര് എന്ത് വൃത്തികെട്ട ചിത്രം വരച്ചാലും അത് അവരുടെ ആവിഷ്‌കാരസ്വാതന്ത്ര്യം എന്നു മുറവിളികൂട്ടുന്ന പ്രസ്ഥാനത്തിന് ഒരു പാട്ടുപാടാനുള്ള സ്വാതന്ത്ര്യം സഹവിദ്യാര്‍ത്ഥിയ്ക്ക് അനുവദിച്ചുകൂടെ? പാകിസ്ഥാന് ജയ് വിളിക്കുന്നവനും അഫ്‌സല്‍ ഗുരുവിന് അനുസ്മരണം നടത്തുന്നവനുമെല്ലാം ഇക്കൂട്ടര്‍ക്ക് ഹീറോകളാണ്. അത്തരം ആളുകളെ കൊണ്ടുനടന്നു പ്രസംഗിപ്പിക്കുക, തരം കിട്ടിയാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുക എന്നുള്ളതെല്ലാം ഇവിടുത്തെ ഇടതുപക്ഷ നയമായി മാറിയതിനാല്‍ പാട്ടുപാടുന്നവന് കുത്തുകിട്ടുന്നതില്‍ അതിശയിക്കാനില്ല.
നിരവധി പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ യൂണിവേഴ്‌സിറ്റി കോളേജ് ഇന്ന് ഉദ്യോഗസ്ഥ പ്രഭുത്വത്തിന്റേയും സാംസ്‌കാരിക ജീര്‍ണതയുടേയും ദുര്‍ഗന്ധം വമിക്കുന്ന കുപ്പത്തൊട്ടിയായി മാറിയിരിക്കുന്നു. ഒരുപറ്റം ക്രിമിനലുകളെ വാര്‍ത്തെടുക്കുന്ന തത്രപ്പാടിലാണ് അവിടുത്തെ പ്രധാനാദ്ധ്യാപകന്‍ ഉള്‍പ്പെടെയുള്ള മറ്റ് അധ്യാപകരും, സ്റ്റാഫുകളും. ഇതിന് ഉത്തമ ഉദാഹരണമാണ് ടി.പി. സെന്‍കുമാര്‍ ‘എന്റെ പോലീസ് ജീവിതം’ എന്ന ആത്മകഥയില്‍ പറയുന്ന തിരുവനന്തപുരത്തെ ഓം പ്രകാശ് എന്ന ചെറുപ്പക്കാരന്റെ ജീവിതം. എസ്.എസ്.എല്‍.സിയില്‍ സംസ്ഥാനത്തെ 17-ാം റാങ്കുകാരന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ചേര്‍ന്നു. എസ്.എഫ്.ഐയുടെ പരിശീലനത്തില്‍ പല കുറ്റകൃത്യങ്ങള്‍ക്കും നേതൃത്വം നല്‍കി. ഒടുവില്‍ കൊലക്കേസില്‍ പ്രതിയായി, വലിയ ഗുണ്ടാ നേതാവായ ഓം പ്രകാശായി, വളര്‍ന്ന് വികാസം പ്രാപിച്ചു. ഈ അടുത്താണ് അയാള്‍ ജയില്‍ മോചിതനായത്. ഒരു ചെറുപ്പക്കാരന്റെ ജീവിതം ഈ സംഘടനയില്‍ കൂടി എങ്ങിനെ തകര്‍ന്നു എന്ന് ഈ സംഭവം കാട്ടിത്തരുന്നു.
ഏതുവിധേനയും യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരു സീറ്റ് തരപ്പെടുത്തുക, എസ്.എഫ്.ഐ. രാഷ്ട്രീയം കളിക്കുക, മുതിര്‍ന്ന സഖാക്കളുടെ കയ്യാളുകളായി നിന്നുകൊണ്ട് കോളേജ് ഭരിക്കുക. പി.എസ്.സി. പരീക്ഷകളില്‍ തങ്ങള്‍ക്ക് പറ്റിയ സെന്ററുകള്‍ കരസ്ഥമാക്കുക, അവിടെ തങ്ങള്‍ക്ക് പറ്റിയ ആളുകളെ നിരീക്ഷകരായി നിയമിക്കുക, യഥേഷ്ടം കോപ്പിയടിക്കുക, റാങ്കു വാങ്ങുക എന്നിങ്ങനെയുള്ള കലാപരിപാടികള്‍ നടത്തി സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറുക. പിന്നെ എല്ലാം പാര്‍ട്ടി പറയുന്നതുപോലെ ചെയ്യുക. ഇത്തരത്തിലാണ് ബ്രണ്ണന്‍ വിജയന്‍ സായിപ്പിന്റെ നവകേരള സൃഷ്ടി.
പി.എസ്.സി. പരീക്ഷകളില്‍ ഒന്നും, രണ്ടും റാങ്കുകള്‍ നേടിയ യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസ് പ്രതികള്‍ അവരുടെ സെമസ്റ്റര്‍ പരീക്ഷയില്‍ കിട്ടിയ മാര്‍ക്കുകള്‍ എത്രയെന്ന് പൊതുസമൂഹം അറിഞ്ഞതാണ്. ഇവര്‍ക്ക് റാങ്ക് നേടാനുള്ള വൈദഗ്ധ്യം എങ്ങിനെ കരസ്ഥമായി എന്ന് മാധ്യമ വാര്‍ത്തകളില്‍ നിന്നും പുറംലോകമറിഞ്ഞിട്ടുണ്ട്.
ഇത്തരം കാര്യത്തില്‍ പി.എസ്.സി. നടപടികള്‍ എടുക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ ഉത്തരക്കടലാസുകള്‍ (ക്ഷമിക്കണം ഉത്തരമെഴുതിയാലേ അത് ഉത്തരക്കടലാസ് ആകൂ എന്നാണ് ”സഖാവ് എ. വിജയരാഘവന്‍ സിദ്ധാന്തം”) എങ്ങിനെ ഇത്തരം ക്രിമിനലുകളുടെ കൈവശം എത്തി? ഇനിയും ഇത്തരം ഉത്തരക്കടലാസുകള്‍ മറ്റ് കുട്ടികളുടെ കൈകളില്‍ ഉണ്ടോ? ഇവയൊക്കെ പരിശോധിക്കണം. കാരണം കേരളത്തില്‍ എസ്.എഫ്.ഐ. അടക്കിവാഴുന്ന കോളേജുകള്‍ എറണാകുളത്തും പാലക്കാട്ടും കാഞ്ഞങ്ങാട്ടും ഒക്കെ ഉണ്ടല്ലോ. പ്രതിഭകളുടെ ധാരാളിത്തം കൊണ്ട് ഒരു കാലത്ത് ശ്രദ്ധേയമായ യൂണിവേഴ്‌സിറ്റി കോളേജ് ഇന്ന് പ്രതിഭകളുടെ ധാരാളിത്തം കൊണ്ട് കേരളക്കരയാകെ പ്രസിദ്ധമാണ്. അവിടെ മറ്റു സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല. യൂണിവേഴ്‌സിറ്റി കോളേജിലെ കുപ്രസിദ്ധമായ ‘ഇടിമുറി’ പരിശോധിച്ചപ്പോഴും കണ്ടെത്തി ഇജ്ജാതി സാമഗ്രികള്‍ (അതെല്ലാം ‘ബ്രണ്ണന്‍ വിജയന്‍ സായിപ്പി’ന്റെ കുട്ടികളുടെ പണിയായുധങ്ങളാണ്).
ഇത്രയൊക്കെ വിവാദമായിട്ടും എസ്.എഫ്.ഐയും സി.പി.എമ്മും ഒരു മാറ്റത്തിനും തയ്യാറില്ല എന്നുള്ളതിന് ഉത്തമദൃഷ്ടാന്തമാണ് ഇക്കഴിഞ്ഞ നാളുകളില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന മറ്റൊരു സംഭവം. രാഖി ബന്ധിച്ചു കോളേജിലെത്തിയ വിദ്യാര്‍ത്ഥിനിയെ എസ്.എഫ്.ഐ നേതാവ് ഭീഷണിപ്പെടുത്തുകയും രാഖി പൊട്ടിക്കാന്‍ ശ്രമിക്കുകയുമുണ്ടായി. വിദ്യാര്‍ത്ഥിനി പരാതിയില്‍ ഉറച്ചു നിന്നതോടെ എസ്.എഫ്.ഐ. നേതാവിനെ സസ്‌പെന്റ് ചെയ്ത വാര്‍ത്തയും നാം കേട്ടു.