Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home യാത്രാവിവരണം

കുരുക്ഷേത്ര മുതല്‍ വൈഷ്‌ണോദേവി വരെ

ഡോ. മധു മീനച്ചില്‍

Print Edition: 10 January 2020

അപ്രതീക്ഷിതമായാണ് 2019 സപ്തംബര്‍ 16ന് ദില്ലിയില്‍ സംഘടനാസംബന്ധമായ യാത്ര വേണ്ടിവന്നത്. ഭാരതത്തിലെ വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന സംഘപ്രസ്ഥാനങ്ങളുടെ ജിഹ്വകളായ വാരിക, മാസിക, ദിനപത്രങ്ങളുടെ പത്രാധിപന്മാര്‍ ഒരുമിച്ചു ചേരുന്ന ഏതാനും മണിക്കൂറുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഒരു കൂടിച്ചേരല്‍. ഇത്തരം യാത്രകള്‍ സഫലമായി എന്ന തോന്നലുണ്ടാകുന്നത് അതിനോട് ചേര്‍ന്ന് മറ്റ് ചില യാത്രകളും കൂടി ചെയ്യുമ്പോഴാണ്. ബദരിയിലും കേദാര്‍നാഥിലും പോകണമെന്ന മോഹം ബാക്കിയാണ്. ദില്ലിയില്‍ ചില സുഹൃത്തുക്കളെ വിളിച്ച് കാലാവസ്ഥയെക്കുറിച്ചും യാത്ര ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചും ഒക്കെ പലവട്ടം ചര്‍ച്ച ചെയ്‌തെങ്കിലും കാര്യങ്ങള്‍ക്കൊരു വ്യവസ്ഥയില്ലായ്മ തോന്നി. മീറ്റിങ്ങുകഴിഞ്ഞാല്‍ പരമാവധി നാലുദിവസം ചുറ്റിക്കറങ്ങാനെ എന്റെ പക്കല്‍ സമയമുള്ളു. മുന്നേ ഏറ്റുപോയ പരിപാടികള്‍ ഉള്ളതുകൊണ്ട് മടങ്ങിയേ കഴിയു. ബദരിയും കേദാര്‍നാഥും ഒന്നും നാലുദിവസമെന്ന പരിധിയില്‍ പിടിതരില്ലെന്നു ബോധ്യമായപ്പോള്‍ മറ്റ് ചില പദ്ധതികള്‍ ആസൂത്രണം ചെയ്യാമെന്ന് തീരുമാനിച്ചു. അപ്പോഴാണ് ശരത് കുര്യാടി സിവില്‍സര്‍വ്വീസ് കോച്ചിങ്ങുമായി ദില്ലിയിലുള്ള കാര്യം ഓര്‍മ്മ വന്നത്. പിന്നെ കാര്യങ്ങള്‍ക്ക് വ്യവസ്ഥ കൈവന്നത് പെട്ടെന്നായിരുന്നു. ഹരിയാന, പഞ്ചാബ്, ജമ്മുകാശ്മീര്‍ എന്നിങ്ങനെ മൂന്നു സംസ്ഥാനങ്ങളിലൂടെ ഒരു പടയോട്ടം ആസൂത്രണം ചെയ്യപ്പെട്ടു. മറ്റൊരു സിവില്‍സര്‍വ്വീസ് വിദ്യാര്‍ത്ഥിയായ അപ്പുകൊളകപ്പാറയും ശരത്തിനൊപ്പം ചേര്‍ന്ന് റെയില്‍വേ ടിക്കറ്റുകള്‍ ബുക്കു ചെയ്തു. സപ്തംബര്‍ 15ന് ദില്ലിയില്‍ എത്തി ഒന്നുചുറ്റിക്കറങ്ങി 16ന് മീറ്റിങ്ങും കഴിഞ്ഞ് അന്നു രാത്രിതന്നെ ഹരിയാനയിലേക്ക് വച്ചുപിടിക്കുവാനുള്ള പദ്ധതി തയ്യാറാക്കി. മഹാഭാരത യുദ്ധഭൂമിയായ കുരുക്ഷേത്രം കാണുക എന്നത് തന്നെ പ്രധാന ലക്ഷ്യം.

ദില്ലിയില്‍ എത്തുന്ന ആരും അനിവാര്യമായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് നാഷണല്‍ മ്യൂസിയം. ഏതു രാജ്യത്തിന്റെയും പാരമ്പര്യവും സംസ്‌കാരവും ചരിത്രവും സൂചിപ്പിക്കുന്ന ശേഷിപ്പുകളുടെ സംഗ്രഹാലയങ്ങളാണ് മ്യൂസിയങ്ങള്‍. ഭാരതത്തിലെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും മ്യൂസിയങ്ങള്‍ ഉണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തുള്ള മ്യൂസിയം വളരെ അമൂല്യമായ ചരിത്രശേഷിപ്പുകളുടെ പ്രദര്‍ശനകേന്ദ്രമാണ്. കഴിഞ്ഞവര്‍ഷം കല്‍ക്കത്ത സന്ദര്‍ശിച്ചപ്പോഴും അവിടുത്തെ മ്യൂസിയം സന്ദര്‍ശിക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു. ഭാരതത്തിന്റെ ശില്പകലാപാരമ്പര്യം, ശൈലികള്‍ എന്നിവ വ്യക്തമാക്കുന്ന ശിലയിലും, ലോഹത്തിലുമെല്ലാമുള്ള നിരവധി വിഗ്രഹങ്ങള്‍ കല്‍ക്കത്ത മ്യൂസിയത്തില്‍ കാണാന്‍ കഴിഞ്ഞു. ഭാഗ്യത്തിന് അവയുടെ ചിത്രങ്ങള്‍ പകര്‍ത്താനും അനുമതി ഉണ്ടായിരുന്നു.

1949ലാണ് ന്യൂദില്ലിയില്‍ നാഷണല്‍ മ്യൂസിയം സ്ഥാപിക്കപ്പെട്ടത്. സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു നിലകളും നടുമുറ്റവുമുള്ള വിശാലമായ മന്ദിരത്തിലാണ് ഭാരതത്തിന്റെ കലാവൈജ്ഞാനിക സാംസ്‌കാരിക പാരമ്പര്യങ്ങളുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്നത്. മ്യൂസിയത്തിന്റെ പുറംമുറ്റം പുല്‍ത്തകിടികളാല്‍ മോടിപിടിപ്പിയ്ക്കുക മാത്രമല്ല അവിടെ നിരവധി കരിങ്കല്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ വിഗ്രഹങ്ങളുടെയും കാലവും ശൈലിയും ലഭിച്ച സ്ഥലവും രേഖപ്പെടുത്തിയ ഫലകം അടുത്തുതന്നെ സ്ഥാപിച്ചിട്ടുള്ളത് സന്ദര്‍ശകര്‍ക്ക് സൗകര്യമാണ്. ഏറെ പ്രധാനപ്പെട്ട ഒരു സംഗതി മുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന വിഗ്രഹങ്ങളില്‍ ഭൂരിപക്ഷവും ദക്ഷിണ ഭാരതത്തില്‍ നിന്നും കിട്ടിയവയാണ് എന്നതാണ്. കേരളത്തിന്റെയും തമിഴ് നാടിന്റെയും സംഭാവന ഇതില്‍ വളരെ വലുതാണ്. ടിപ്പുവും ഹൈദറും നടത്തിയ പടയോട്ടങ്ങളില്‍ നിരവധി ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുള്ളതിനാല്‍ കേരളത്തില്‍ നിന്നും കണ്ടെടുക്കപ്പെട്ട മനോഹരവും എന്നാല്‍ അംഗഭംഗം വന്നവയുമായ നിരവധി വിഗ്രഹങ്ങള്‍ മ്യൂസിയത്തിന് പുറത്തും അകത്തും കാണാന്‍ കഴിയും. എട്ടടിയോളം ഉയരമുള്ള ഒരു വിഷ്ണുവിഗ്രഹം പ്രവേശനകവാടത്തിനടുത്ത് മുറ്റത്ത് പൂര്‍വ്വകാല പ്രൗഢി വിളിച്ചോതിനില്‍ക്കുന്നുണ്ട്. പല മ്യൂസിയങ്ങളിലും ക്യാമറ ഉള്ളില്‍ അനുവദിക്കാറില്ലെങ്കിലും ദില്ലി മ്യൂസിയത്തില്‍ അത്തരം നിയന്ത്രണങ്ങള്‍ ഒന്നും ഉണ്ടായില്ല.

മ്യൂസിയത്തിനുള്ളിലേക്കു കടക്കുമ്പോള്‍ അയ്യായിരം വര്‍ഷത്തെ ചരിത്രം പറയുന്ന ഏതാണ്ട് രണ്ടു ലക്ഷത്തോളം കലാവസ്തുക്കളുടെ ഇടയിലേക്കാണ് കടന്നു ചെല്ലുന്നതെന്ന് മനസ്സിലാക്കാന്‍ കുറച്ച് സമയമെടുക്കും. എല്ലാം വിശദമായി വായിച്ച് മനസ്സിലാക്കി പോവുക എന്നത് ഏറെ ശ്രമകരമാണ്. ഇത്തരം സാഹചര്യത്തില്‍ ഒരു വിഗഹവീക്ഷണവും പിന്നെ താല്പര്യമുള്ള വിഷയങ്ങളില്‍ കൂടുതല്‍ സമയം കൊടുക്കലും എന്നതാവും അഭികാമ്യം. എങ്കിലും ദില്ലി മ്യൂസിയത്തില്‍ ഒന്ന് ഓടിവലത്തുവയ്ക്കാന്‍ പോലും നാലുമണിക്കൂറിനുമേലെ വേണം.

ഹാരപ്പന്‍ നാഗരികതയുടെ തിരുശേഷിപ്പുകളായി നിരവധി മണ്‍പാത്രങ്ങളുടെ ശേഖരം ഇവിടെ കാണാന്‍ കഴിയും. വെങ്കലത്തില്‍ നിര്‍മ്മിച്ച നൃത്തം ചെയ്യുന്ന പെണ്‍കുട്ടി പോലുള്ള ശില്പങ്ങള്‍ ഹാരപ്പന്‍ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ലോഹങ്ങളെ കുറിച്ച് സൂചന നല്‍കുന്നു. മ്യൂസിയത്തിലെ ശില്പശേഖരത്തില്‍ വ്യത്യസ്ത വലിപ്പങ്ങളിലും ഭാവങ്ങളിലുമുള്ള നിരവധി ബുദ്ധവിഗ്രഹങ്ങള്‍ കാണാന്‍ കഴിയും. ഇത് ഭാരതത്തിലെ മിക്ക മ്യൂസിയങ്ങളിലേയും കാഴ്ചയാണ്. ശിലയിലും ലോഹങ്ങളിലും നിര്‍മ്മിച്ച ഈ ബുദ്ധവിഗ്രഹങ്ങളില്‍ അംഗഭംഗം സംഭവിക്കാത്തവ വിരളമാണ് എന്നുകാണാം. ഭാരതത്തില്‍ പ്രബലമായിരുന്ന വൈദിക ധര്‍മ്മത്തിനു മേല്‍ ഇടക്കാലത്ത് ബുദ്ധമതത്തിനു കൈവന്ന മേല്‍ക്കൈ എത്രമാത്രം ഉണ്ടായിരുന്നു എന്നു സൂചിപ്പിക്കുന്നുണ്ട് ബുദ്ധവിഗ്രഹങ്ങളുടെ എണ്ണം. എന്നാല്‍ അഹിംസയുടെ അവതാരമായ ബുദ്ധനും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ഭാരതീയനിലെ ക്ഷാത്രവീര്യം ചോര്‍ത്തിക്കളയുകയും അതിര്‍ത്തി ഭേദിച്ചെത്തിയ അക്രമികള്‍ക്ക് നിഷ്പ്രയാസം ബുദ്ധവിഹാരങ്ങളെയും വിഗ്രഹങ്ങളെയും തകര്‍ത്തെറിയുവാന്‍ അവസരമൊരുക്കുകയും ചെയ്തു എന്ന് വീരസവര്‍ക്കറെപ്പോലുള്ളവര്‍ നിരീക്ഷിച്ചിട്ടുണ്ട്. മലവെള്ളം പോലെ ആര്‍ത്തലച്ചെത്തിയ ഇസ്ലാമിക അധിനിവേശ ശക്തികള്‍ക്ക് പ്രതിരോധമില്ലാതെ കീഴടക്കാനും നിര്‍ബാധം മതംമാറ്റങ്ങള്‍ നടത്താനും കഴിഞ്ഞത് ബുദ്ധമതത്തിന് മേല്‍ക്കൈ ഉണ്ടായിരുന്ന ഭൂപ്രദേശങ്ങളായിരുന്നു എന്ന് ഭൂപടം പരിശോധിച്ചാല്‍ മനസ്സിലാകും.

മൗര്യ സാമ്രാജ്യകാലഘട്ടം, കുശാനകാലഘട്ടം (1 മുതല്‍ 3 വരെ നൂറ്റാണ്ടുകള്‍), ഗുപ്തകാലഘട്ടം (എഡി 4-6) തുടങ്ങിയവയൊക്കെ പ്രതിനിധീകരിക്കുന്ന ശില്പങ്ങള്‍കൊണ്ട് സമ്പന്നമാണ് ദില്ലി മ്യൂസിയം. ദക്ഷിണ ഭാരതത്തില്‍ നിന്നും ലഭിച്ചിട്ടുള്ള കരിങ്കല്‍ ശില്പങ്ങള്‍ മിക്കതും പല്ലവ, ചോള, ചാലൂക്യകാലങ്ങളിലേതാണ് എന്ന് മനസ്സിലാക്കാം. ഹിന്ദുദേവീദേവന്മാരുടെ കരിങ്കല്ലില്‍ തീര്‍ത്ത കവിതകളാണ് ഈ ശില്പങ്ങളൊക്കെയും. അധിനിവേശശക്തികള്‍ തകര്‍ത്തെറിഞ്ഞ ഹിന്ദുക്ഷേത്രങ്ങളുടെ എണ്ണവും വലിപ്പവും അക്കാലത്തെ സാമൂഹ്യസാമ്പത്തിക സാംസ്‌കാരിക നിലവാരവും മനസ്സിലാക്കാന്‍ ഈ ശില്പാവശിഷ്ടങ്ങള്‍ നിരീക്ഷിച്ചാല്‍ മതിയാകും. ഭാരതത്തിന്റെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറും ഭൂപ്രദേശങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള നിരവധി വിഗ്രഹങ്ങളില്‍ നിന്നും സാംസ്‌കാരിക സമാനതയ്‌ക്കൊപ്പം ശില്പശൈലിയും മാധ്യമത്തിന്റെ വ്യത്യസ്തകളും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയും.

മുഗള്‍, രാജസ്ഥാനി, ഡെക്കാനി സമ്പ്രദായത്തിലുള്ള ചെറുചിത്രങ്ങ (miniature paintings) ളുടെ ഒരു വമ്പന്‍ശേഖരം ദില്ലി നാഷണല്‍ മ്യൂസിയത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഏതാണ്ട് 17000 ചെറുചിത്രങ്ങളുടെ ശേഖരമാണ് ഇവിടെയുള്ളത്. വസ്ത്രങ്ങളിലും തുകലിലും സംസ്‌കാരിച്ചെടുത്ത ഇലകളിലുമെല്ലാം ചെറുചിത്രങ്ങള്‍ വരച്ചിരുന്നതായി മനസ്സിലാക്കാം. രാമായണവും മഹാഭാരതവും ഭാഗവതവും മുഗള്‍രാജാക്കന്മാരുടെ ജീവിതവും കാലഘട്ടവും എല്ലാം ചെറുചിത്ര സമ്പ്രദായത്തിന്റെ ഇതിവൃത്തങ്ങളാണ്.~

ഒരു വമ്പന്‍ നാണയശേഖരവും മാനുസ്‌ക്രിപ്റ്റ് (കയ്യെഴുത്ത് രേഖകള്‍) ശേഖരവും കൊണ്ട് സമ്പന്നമാണ് നാഷണല്‍ മ്യൂസിയം. പുതുക്കിപ്പണികള്‍ നടക്കുന്നതുകൊണ്ട് പല പ്രദര്‍ശനശാലകളും അടഞ്ഞുകിടന്നിരുന്നു. എന്നിട്ടും നാലുമണിക്കൂറിലധികം എടുത്തിട്ടാണ് മ്യൂസിയം കണ്ടുതീര്‍ക്കാനായത്. കലാസംസ്‌കാരിക ചരിത്ര കൗതുകമുള്ള ഏതൊരാള്‍ക്കും ഏറെ വിജ്ഞാനപ്രദമാണ് നാഷണല്‍മ്യൂസിയം. മ്യൂസിയം കാണാനുള്ള വെമ്പലില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ മറന്നിരുന്നു. ചരിത്രത്തിന്റെ ഇടനാഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ വിശപ്പറിഞ്ഞിരുന്നില്ലെങ്കിലും മ്യൂസിയം കണ്ടുകഴിഞ്ഞപ്പോള്‍ വിശപ്പ് ഓടി എത്തുകതന്നെ ചെയ്തു. മ്യൂസിയം ക്ലോംപ്ലക്‌സിലുള്ള ലഘുഭക്ഷണശാലയില്‍ നിന്നും ആഹാരം കഴിച്ച് പുറത്തിറങ്ങുമ്പോള്‍ ദില്ലിയുടെ വഴികളില്‍ നിയോണ്‍ വിളക്കുകള്‍ തെളിഞ്ഞിരുന്നു.

കുരുക്ഷേത്രഭൂമിയിലേക്ക്
ഇതിഹാസത്തിലെ ഇന്ദ്രപ്രസ്ഥമായ ദില്ലിയില്‍ നിന്നും മഹാഭാരതകഥാഭൂമികയിലെ യുദ്ധരംഗം അരങ്ങേറിയ കുരുക്ഷേത്രയിലേക്ക് ദേശീയ പാതയിലൂടെ സഞ്ചരിച്ചാല്‍ 155 കിലോ മീറ്റര്‍ താണ്ടേണ്ടതുണ്ട്. ഹരിയാനയിലാണ് കുരുക്ഷേത്ര സ്ഥിതിചെയ്യുന്നത്. ഏതാണ്ട് മൂന്നു മണിക്കൂര്‍ വേണ്ടിവരും കുരുക്ഷേത്രയിലെത്താന്‍. എന്നാല്‍ തീവണ്ടിമാര്‍ഗ്ഗം പോയാല്‍ ഏതാണ്ട് 130 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ മതിയാകും. ദില്ലിയില്‍ നിന്നും കുരുക്ഷേത്രയിലേക്ക് ഞങ്ങള്‍ ടിക്കറ്റ് ബുക്കുചെയ്തിരുന്നെങ്കിലും ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിലായിരുന്നു. രാത്രി പത്തരയ്ക്കു പുറപ്പെടുന്ന വണ്ടിയില്‍ രണ്ട്, മൂന്ന്, നാല് ക്രമത്തില്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ കിടക്കുന്ന ടിക്കറ്റ് എന്തായാലും കണ്‍ഫേം ആകുമെന്ന വിശ്വാസത്തിലായിരുന്നു ഞങ്ങള്‍. വണ്ടിവരാന്‍ അരമണിക്കൂര്‍ മാത്രമുള്ളപ്പോള്‍ പോലും ടിക്കറ്റുകള്‍ കണ്‍ഫേം ആകുന്ന സന്ദേശമെത്താത്തതിനാല്‍ യാത്ര ബസ്സിലാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. റെയില്‍വേ സ്റ്റേഷനു പുറത്തുതന്നെ നിരവധി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ടിക്കറ്റ് വിലപേശി വില്‍ക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. തല്‍സമയ ബുക്കിംഗ് ആയതുകൊണ്ട് അവര്‍ക്ക് തോന്നിയതുപോലെ കമ്മീഷന്‍ എടുക്കുന്നുണ്ട് എന്ന് ഒന്നുരണ്ടുപേരോട് തര്‍ക്കിച്ചപ്പോള്‍ മനസ്സിലായി. എന്തായാലും മൂന്നുമണിക്കൂര്‍ ബസ് യാത്ര കിടന്നുറങ്ങി പോകണ്ടെന്നു നിശ്ചയിച്ചു. സ്ലീപ്പര്‍ ടിക്കറ്റാകുമ്പോള്‍ ചാര്‍ജ്ജും കൂടും. രാത്രി പതിനൊന്നരയ്ക്കു പുറപ്പെടുന്ന ഒരു വണ്ടിയില്‍ ഞങ്ങള്‍ കയറിക്കൂടി. ഇരുന്ന് ഉറങ്ങിയും ഉറങ്ങാതെയുമായി ഞങ്ങള്‍ ഹരിയാനയുടെ ഗോതമ്പു പാടങ്ങള്‍ക്കു നടുവിലൂടെയുള്ള ദേശീയ പാതയിലൂടെ കുതിച്ചു പാഞ്ഞു. ഉദ്ദേശം രണ്ടരയായപ്പോള്‍ ദേശീയപാതയില്‍ പിപ്പലി എന്ന വിജനമായൊരു സ്ഥലത്ത് ഞങ്ങളെ ഇറക്കി ബസ് അമൃത്സറിലേക്ക് അതിന്റെ യാത്ര തുടര്‍ന്നു.

കുരുക്ഷേത്രയിലെ ബ്രഹ്മസരോവര്‍ അടക്കമുള്ള പുണ്യസ്ഥലങ്ങളിലേക്ക് അവിടെ നിന്നും 9 കിലോമീറ്റര്‍ ദൂരമുണ്ട്. അവിടെ എത്തിയാല്‍ നിരവധി ധര്‍മ്മശാലകള്‍ ഉണ്ട് എന്ന് വഴിയില്‍ വച്ച് തന്നെ ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. ഗുജ്ജര്‍, ജാട്ട്, സൈനി, അഗര്‍വാള്‍ തുടങ്ങി പലജാതി സമുദായങ്ങളുടെയും ആശ്രമങ്ങളുടെയും ഗുരുദ്വാരകളുടെയും ട്രസ്റ്റുകളുടെയും പേരിലുള്ള അത്തരമേതെങ്കിലും ഒരു ധര്‍മ്മശാലയിലെത്തി അല്പം ഉറങ്ങാമെന്ന് ഞങ്ങള്‍ കരുതി. ഭാഗ്യത്തിന് ഒരു ഓട്ടോറിക്ഷ ഞങ്ങളുടെ മുന്നില്‍ വന്നു നിന്നു. നൂറ്റി അമ്പതു രൂപയ്ക്ക് ഞങ്ങളെ കുരുക്ഷേത്രയിലെത്തിക്കാമെന്ന് അയാള്‍ സമ്മതിച്ചു. ഗുജ്ജറുകള്‍ നടത്തുന്ന ഒരു പടുകൂറ്റന്‍ ധര്‍മ്മശാലയ്ക്കു മുന്നില്‍ ഞങ്ങളെ ഇറക്കി അയാള്‍ പോയി. ഉറങ്ങിക്കിടന്ന കാവല്‍ക്കാരനെ വിളിച്ചുണര്‍ത്തുമ്പോള്‍ അയാള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടതിന്റെ ഈര്‍ഷ്യ ഉണ്ടായിരുന്നെങ്കിലും പെട്ടെന്നു തന്നെ ഒരു ആതിഥേയനായി മാറി. മൂന്നുപേര്‍ക്ക് താമസിക്കാന്‍ അത്യാവശ്യം എല്ലാ സൗകര്യങ്ങളുമുള്ള മുറി മുന്നൂറുരൂപയ്ക്ക് കിട്ടിയപ്പോള്‍ കേരളത്തിലെ ചില തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ പരിസരത്തെ കഴുത്തറപ്പന്‍ ലോഡ്ജുകള്‍ ഓര്‍ത്തുപോയി. മുറി ഒരല്പം മങ്ങിയതാണെങ്കിലും അതൊന്നും ഉറക്കത്തെ ബാധിച്ചില്ല. അതിരാവിലെ തന്നെ ഉണര്‍ന്ന് കുളിച്ച് പുറത്തു വന്നപ്പോഴാണ് താമസിച്ച ധര്‍മ്മശാലയുടെ വലിപ്പം ബോധ്യമായത്.

ധര്‍മ്മശാലയില്‍ ഹുക്ക വലിക്കുന്ന വൃദ്ധന്മാര്‍.

മൂന്നു നാലുനിലകളിലായി പടുത്തുയര്‍ത്തിയ പടുകൂറ്റന്‍ കോണ്‍ക്രീറ്റ് നാലുകെട്ടാണ് ഈ ധര്‍മ്മശാല. ഏതൊക്കെയോ പണച്ചാക്കുകള്‍ സ്‌പോണ്‍സര്‍ ചെയ്ത നിര്‍മ്മിതിയാണെന്ന് ചുവരെഴുത്തുകള്‍ വിളിച്ചുപറഞ്ഞു. വിശാലമായ നടുമുറ്റത്തിട്ട കയറുകട്ടിലില്‍ വട്ടത്തിലിരുന്ന് ഹുക്ക വലിക്കുന്ന കുറച്ച് വൃദ്ധന്മാരെ കണ്ടു. ഉത്തരഭാരതത്തിലെ തണുപ്പുകാലത്തിന്റെ ഓര്‍മ്മയിലാവാം അവര്‍ കൂനിക്കൂടിയിരുന്നു ഹുക്ക വലിക്കുന്നത്. എന്തായാലും കേരളത്തില്‍ അസാധ്യമായ ഈ കാഴ്ച ക്യാമറയില്‍ പകര്‍ത്താമെന്നു കരുതിയപ്പോഴെ കിഴവന്മാര്‍ ഉഷാറിലായി. നാനൂറ് രൂപ മുടക്കിയാല്‍ കുരുക്ഷേത്രയിലെ പ്രധാനപുണ്യസ്ഥലങ്ങളൊക്കെ ചുറ്റിക്കറങ്ങികാട്ടി തിരിച്ച് 9.30ന് ഞങ്ങളെ റെയില്‍വെ സ്റ്റേഷനില്‍ വിടാമെന്ന് ഒരു ഓട്ടോക്കാരന്‍ സമ്മതിച്ചു. കുരുക്ഷേത്രകാണാന്‍ ഞങ്ങളുടെ മുന്നില്‍ കഷ്ടിച്ച് രണ്ടരമണിക്കൂര്‍ മാത്രം. കാരണം മൂന്നു മണിയോടെ പഞ്ചാബിലെ അമൃതസറില്‍ എത്തിച്ചേരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതനുസരിച്ച് ഷാണെ പഞ്ചാബ് എന്ന ട്രെയിനില്‍ ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്തിരുന്നു. പ്രഭാതഭക്ഷണം കഴിക്കാന്‍ സമയം ചിലവഴിക്കാനില്ലാത്തതുകൊണ്ട് നേരെ ഓട്ടോയില്‍ കയറി ബ്രഹ്മസരോവര്‍ കാണാന്‍ പുറപ്പെട്ടു.

കുരുക്ഷേത്രയിലെ ബ്രഹ്മസരോവര്‍

അതിവിശാലമായ തടാകത്തിനു നടുവില്‍ കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച മനോഹരമായ വാസ്തുശൈലിയിലുള്ള ഒരു ക്ഷേത്രമാണ് ബ്രഹ്മസരോവറിലെ പ്രധാന കാഴ്ച. തീര്‍ത്ഥാടനകേന്ദ്രം പുരാതനമാണെങ്കിലും ക്ഷേത്രം പുതുക്കിപണിഞ്ഞതാവാം എന്ന് ഒറ്റനോട്ടത്തില്‍ തന്നെ തോന്നി. ഏഷ്യയിലെതന്നെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത തടാകമായിട്ടാണ് ബ്രഹ്മസരോവര്‍ അറിയപ്പെടുന്നത്. ബ്രഹ്മാവിനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗമാണ് ഈ ക്ഷേത്രത്തിലേതെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു. എന്നുപറഞ്ഞാല്‍ സൃഷ്ടികാരകനായ ബ്രഹ്മദേവനും സംഹാരമൂര്‍ത്തിയായ ശിവനും സാക്ഷിഭാവത്തില്‍ ബ്രഹ്മസൃഷ്ടിയായ ഭക്തനും സംഗമിക്കുന്ന ജീവപ്രപഞ്ചത്തിന്റെ തന്നെ പ്രതീകമായ തീര്‍ത്ഥാടന കേന്ദ്രമാണ് ഇതെന്നു പറയാം. എല്ലാവര്‍ഷവും സോമവതി അമാവാസിയില്‍ ലക്ഷണക്കണക്കിന് ഭക്തരാണ് പുണ്യസ്‌നാനത്തിനായി ഇവിടെ എത്തിച്ചേരുന്നത്. സൂര്യഗ്രഹണസമയത്ത് ഈ തീര്‍ത്ഥത്തില്‍ മുങ്ങിക്കുളിക്കുന്നത് മോക്ഷപ്രദമാണെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. വളരെ വൃത്തിയിലും വെടിപ്പിലുമാണ് ബ്രഹ്മസരോവരവും പരിസരവും സൂക്ഷിച്ചിരിക്കുന്നത്. ശുദ്ധസ്ഫടികസമാനമായ ബ്രഹ്മസരോവരം കണ്ടപ്പോള്‍ ശബരിമല തീര്‍ത്ഥ സങ്കേതത്തിലെ പമ്പാസരസ്സും ഭസ്മക്കുളവും ഓര്‍ത്തുപോയി. ഭക്തജനങ്ങള്‍ ഉടുമുണ്ടും അടിവസ്ത്രവും വരെ ഉരിഞ്ഞെറിഞ്ഞ് പമ്പാനദിയെ മലിനമാക്കുവാന്‍ വേണ്ടിയാണോ ഇവര്‍ 41 ദിവസം വ്രതമെടുത്തെത്തിയതെന്നുപോലും തോന്നിപ്പോകും.

Tags: കുരുക്ഷേത്രകുരുക്ഷേത്ര മുതല്‍ വൈഷ്‌ണോദേവി വരെ
Share1TweetSendShare

Related Posts

ഓര്‍മ്മകളുണര്‍ത്തുന്ന കാന്തല്ലൂര്‍

ആത്മസുരഭിലങ്ങളായ ശില്പചാരുതയിലേക്ക്‌

സ്വപ്നശലഭങ്ങളുടെ സ്വര്‍ഗ്ഗഭൂമി

ക്ഷേത്രഗോപുരം

മാതൃഭാഷയുടെ ഗുണം (പൂര്‍ബ്ബശ്രീകള്‍ 8)

നേതാജിയും ഐഎന്‍എയും (പൂര്‍ബ്ബശ്രീകള്‍ 7)

മണിപ്പൂര്‍ വിശേഷങ്ങള്‍ (പൂര്‍ബ്ബശ്രീകള്‍ 6)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies