- വീര വേലായുധന്‍ തമ്പി
- കൊട്ടാരത്തിലെ ഉപജാപക സംഘം (വീര വേലായുധന്‍ തമ്പി 2)
- ജനകീയ പ്രക്ഷോഭം (വീര വേലായുധന്‍ തമ്പി 3)
- ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)
- തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)
- മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)
രംഗം-9
(കൊട്ടാരക്കെട്ടില്‍ ഉലാത്തുന്ന ബാലരാമവര്‍മ്മ. അവിടേയ്ക്ക് കടന്നു വരുന്ന സുബ്ബയ്യന്‍..)
സുബ്ബയ്യന്‍ :- വാഴ്ക വാഴ്ക മഹാ രാജന്‍ വാഴ്ക….
ബാലരാമവര്‍മ്മ:- ങ… സുബ്ബയ്യനോ.. വാങ്കോ… വാങ്കോ… എന്തേ ആഗതനാവാന്‍…
സുബ്ബയ്യന്‍:- ഗവര്‍ണ്ണര്‍ ജനറല്‍ വെല്ലസ്ലി പ്രഭുവിലിരുന്ത് റസിഡന്റ് മെക്കാളെ സായ്ബ്ക്ക് ഒരു ഉത്തരവ് വന്തിരിക്ക്. ആ വിവരം ഉങ്കളിടം തെരിയപ്പെടുത്താന്‍ മെക്കാളെ എന്നിടം ചൊന്നാര്‍…
ബാലരാമവര്‍മ്മ:- വൃത്താന്തമെന്തെന്ന് വിശദമായി ഉണര്‍ത്തിക്കു…
സുബ്ബയ്യന്‍ :- 1795 ല്‍ ആറ്റിങ്ങല്‍ അഞ്ചുതെങ്ങില്‍ കമ്പനിയും തിരുവിതാംകൂറുമായി ഒപ്പു വൈയ്ത്ത ഉടമ്പടി ഉടനടി പുതുവിക്കണമെന്ററ ഉത്തരവ് ഗവര്‍ണ്ണര്‍ ജനറല്‍ വെല്ലസ്ലി പുറപ്പെടുവിത്താര്‍…
ബാലരാമവര്‍മ്മ :- തിരുവിതാംകൂറിനോട് കല്‍പ്പിക്കാന്‍ വെല്ലസ്ലി ആര്? തിരുവിതാംകൂര്‍ ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രമാണ്. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ കീഴിലുള്ള സാമന്ത രാജ്യമല്ല…
സുബ്ബയ്യന്‍ :- മഹാരാജാവ് തിരുമനസ്സ് എന്നൈ പൊറുത്തു കാപ്പാത്തണം.. ഗവര്‍ണ്ണര്‍ ജനറല്‍ വെല്ലസ്ലിയുടെ ഉത്തരവ് മഹാരാജാവെ തെര്യപ്പെടുത്തറുതര്‍ക്ക് എന്നൈ മെക്കാളെ സായ്ബ് പൊറുപ്പടൈത്താര്‍… അടിയന്‍ അന്ത ദൗത്യത്തിര്‍ക്ക് താന്‍ വന്തേന്‍…
ബാലരാമവര്‍മ്മ :- പെട്ടെന്നെന്താണ് കമ്പനിക്ക് ഉടമ്പടി പുതുക്കണമെന്നു തോന്നാന്‍.
സുബ്ബയ്യന്‍ :- പട്ടാളപുരൈട്ചി തിരുവിതാംകൂറോട് ആഭ്യന്തര ശൈഥില്യത്തൈ ത്വരിതപ്പെടുത്തിയതായി കമ്പനിക്കു പുരിഞ്ചിരിക്ക്…
ബാലരാമവര്‍മ്മ :- അതിന് പട്ടാളവിപ്ലവം ദളവ വേലുത്തമ്പിയുടെ നേതൃത്വത്തില്‍ വിജയകരമായി അമര്‍ച്ച ചെയ്തു കഴിഞ്ഞല്ലോ…
സുബ്ബയ്യന്‍ :- പട്ടാള പുരൈട്ചി ദളവക്കെതിരെ മട്ടുമല്ലൈ. ഉങ്കളുടെ സിംഹാസനം പിടിക്കറുതര്‍ക്ക് കൂടി താന്‍ എന്റ് മറക്കക്കൂടാത്…
ബാലരാമവര്‍മ്മ :- (രൂക്ഷമായി) മറക്കാന്‍ പറ്റാത്തതായി മറ്റു ചിലതു കൂടിയുണ്ട്. തിരുവിതാംകൂറിനെ ശത്രുരാജ്യങ്ങള്‍ ആക്രമിച്ചാല്‍ കമ്പനിയുടെ സൈന്യം അവരെ നേരിടുമെന്നായിരുന്നു ഒന്നാമത്തെ കരാറിലെ വ്യവസ്ഥ. നെടുങ്കോട്ട തകര്‍ത്ത് ടിപ്പുവിന്റെ സൈന്യം തിരുവിതാംകൂറിനെ ആക്രമിച്ചപ്പോള്‍ തിരുവിതാംകൂറിനെ രക്ഷിക്കാന്‍ കപ്പം കൊടുത്ത് കാവല്‍ നിര്‍ത്തിയ ബ്രിട്ടീഷ് സൈന്യം പടകുടീരം വിട്ടിറങ്ങിയില്ല എന്ന ചതി ഞങ്ങള്‍ മറക്കണോ..
സുബ്ബയ്യന്‍ :- അഞ്ചുതെങ്ങ് ഒപ്പുതലില്‍ വെളിനാട്ട് പടയെടുപ്പൈ തടുക്കറുതര്‍ക്ക് മട്ടും താന്‍ കമ്പനിക്ക് ബാധ്യത ഇരുന്തത്… ആണാല്‍ ഇപ്പോ തിരുവിതാംകൂര്‍ സൈന്യത്തെ നമ്പ മുടിയാതശൂഴ്‌നിലൈ വന്തിറുക്ക്… അതിനാല്‍ തിരുവിതാംകൂറോട് നന്‍മയൈ കരുതി കമ്പനിയോട് കരുതല്‍ സേനയൈ ഇങ്ക് വിന്യസിക്കണമെന്റ് മുടിവെടുത്തുള്ളാര്‍…..
(സുബ്ബയ്യന്റെ സംഭാഷണം ശ്രവിച്ചുകൊണ്ട് കടന്നു വരുന്ന വേലുത്തമ്പി)
വേലുത്തമ്പി :- (കോപാകുലനായി) അത് കമ്പനിയുടെ തീരുമാനമോ, തിരുവിതാംകൂറിനോടുള്ള കല്‍പ്പനയോ…
സുബ്ബയ്യന്‍ :- എന്നൈ മന്നിക്കണം…. നാന്‍ ഒരു ദൂതന്‍ മട്ടും താന്‍..
വേലുത്തമ്പി :- ദൂതന്മാര്‍ക്കുള്ള ധര്‍മ്മപരിരക്ഷ തിരുവിതാംകൂര്‍ മഹാരാജാക്കന്‍മാര്‍ ഇതുവരെ പാലിച്ചിട്ടുണ്ട്… അതുകൊണ്ട് സുബ്ബയ്യന്‍ ഇപ്പോള്‍ പോകണം. രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന ഇത്തരം കാര്യങ്ങള്‍ ദര്‍ബാര്‍ കൂടി തീരുമാനിച്ച് മഹാരാജാവ് പൊന്നുതമ്പുരാന്‍ കമ്പനിയെ അറിയിക്കുന്നതായിരിക്കുമെന്ന് മെക്കാളെയോട് പറഞ്ഞേക്കു… (സുബ്ബയ്യന്‍ തമ്പുരാനെ വണങ്ങി നിഷ്‌ക്രമിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന രാജാവ്. ചിന്താകുലനായി നടക്കുന്ന വേലുത്തമ്പി)
ബാലരാമവര്‍മ്മ :- കരാറു കൊണ്ട് രാജ്യത്തെ കടക്കെണിയില്‍ കുടുക്കിയ കമ്പനി പുതിയ ഉപാധികളോടെ കരാര്‍ പുതുക്കാന്‍ ശ്രമിക്കുമ്പോള്‍ നാമിനി എന്താണ് ചെയ്യുക തമ്പി…
വേലുത്തമ്പി :- എതിര്‍ത്തു തോല്‍പ്പിക്കുക എന്നതു മാത്രമാണ് വഴി…
ബാലരാമവര്‍മ്മ :- പക്ഷെ അത് തുറന്ന യുദ്ധത്തില്‍ കലാശിക്കില്ലേ എന്നാണ് നമ്മുടെ ശങ്ക…
വേലുത്തമ്പി :-ശങ്ക വേണ്ട തമ്പുരാന്‍… കമ്പനിയുമായിഒരുയുദ്ധം അനിവാര്യമാണ്..പക്ഷെ അതിപ്പോള്‍ ആയിക്കൂടാ… കാരണം കമ്പനിയെ നേരിടും മുമ്പെ നാം നമ്മുടെ സൈനിക ബലം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്… തോക്കുകളും പീരങ്കികളും ശേഖരിക്കേണ്ടതുണ്ട്..
ബാലരാമവര്‍മ്മ :-കപ്പം കൊടുക്കാന്‍ ഇനിയും വീഴ്ച വരുത്തിയാല്‍ നമ്മുടെ കര്‍ണ്ണാട്ടിക്ക് സൈന്യത്തെതന്നെ പിരിച്ചുവിടണമെന്നാണ് മെക്കാളെ ആവശ്യപ്പെടുന്നത്.
വേലുത്തമ്പി :- കര്‍ണ്ണാട്ടിക് സൈന്യം തിരുവിതാംകൂറിന്റെ അഭിമാനമാണ്. അതില്‍ നിന്നൊരു സൈനികനേയും പിരിച്ചുവിട്ടുകൊണ്ടുള്ള ഒത്തുതീര്‍പ്പുകള്‍ പാടില്ല തമ്പുരാന്‍.
ബാലരാമവര്‍മ്മ :- പക്ഷെ പുതിയ കരാറുകള്‍ കൊണ്ട് കമ്പനി നമ്മുടെ സൈനിക ശക്തിയെ തന്നെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നത്…
വേലുത്തമ്പി :- പക്ഷെ തമ്പുരാന്‍, കരാറിലൊപ്പിടാതെ നമുക്ക് മുന്നോട്ടു പോകാനാവില്ല… പട്ടാള ലഹള അടിച്ചമര്‍ത്താന്‍ എന്ന പേരില്‍ പാളയംകോട്ടയില്‍ നിന്നും മലബാറില്‍ നിന്നും വന്ന ബ്രിട്ടീഷ് സേന മടങ്ങിപ്പോകാതെ പറവൂരും തോവാളയിലും തമ്പടിച്ചിരിക്കുന്നത് നമുക്കുള്ള സൂചനയാണ്. തമ്പുരാന്‍ ഉടമ്പടിയില്‍ തുല്യം ചാര്‍ത്താന്‍ മടിച്ചാല്‍ ജനറല്‍ മാക്ഡൗവലിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് സേന തിരുവനന്തപുരത്തേക്ക് മാര്‍ച്ച് ചെയ്യും. പിന്നെ ഭാരതത്തിലെ മറ്റനേകം നാട്ടുരാജ്യങ്ങള്‍ക്ക് സംഭവിച്ചത് തിരുവിതാംകൂറിനും സംഭവിക്കും…
ബാലരാമവര്‍മ്മ :- അപ്പോള്‍ ഭീഷണിയിലൂടെ നമ്മെ ഉടമ്പടിയില്‍ ഒപ്പിടുവിക്കാന്‍ തന്നെയാണ് കമ്പനിയുടെ ഭാവം…
വേലുത്തമ്പി :- എന്നു മാത്രമല്ല, ഒരു റജിമെന്റ് കമ്പനി സേനയെ തിരുവനന്തപുരത്ത് വിന്യസിക്കുകയും അതിന് കപ്പമായി നാലു ലക്ഷം പണം നാം കമ്പനിക്ക് നല്‍കേണ്ടി വരുകയും ചെയ്യും. കപ്പം നല്‍കുന്നതില്‍ വീഴ്ച വന്നാല്‍ രാജ്യത്തിന്റെ പ്രവിശ്യകളോ രാജ്യത്തെ മൊത്തമായോ പിടിച്ചെടുക്കാന്‍ കമ്പനിക്ക് അധികാരമുണ്ടായിരിക്കുന്നതുമാണ്…
ബാലരാമവര്‍മ്മ :- പ്രാണന്‍ പോയാലും നാമീ ഉടമ്പടിയില്‍ ഒപ്പിടില്ല…
വേലുത്തമ്പി :- തമ്പുരാന്‍… വികാരം കൊണ്ടിട്ട് കാര്യമില്ല… ഒരു കണക്കിന് ഈ കരാറില്‍ ഒപ്പിടുന്നതു കൊണ്ട് തിരുവിതാംകൂറിന് ഭാവിയിലേക്ക് ചില മെച്ചങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നാണ് അടിയന്റെ പക്ഷം…
ബാലരാമവര്‍മ്മ :- എന്തു മെച്ചമെന്നാണ് തമ്പി പറഞ്ഞു വരുന്നത്…
വേലുത്തമ്പി :- (നിഗൂഢമായി ചിരിച്ചു കൊണ്ട്) തിരുവിതാംകൂര്‍ കമ്പനിയെ വിശ്വാസത്തിലെടുക്കുന്നു എന്ന ധാരണ ഉണ്ടാക്കാന്‍ ഈ കരാറു കൊണ്ടാവും. അപ്പോള്‍ നമ്മുടെ സൈന്യത്തെ സജ്ജമാക്കാന്‍ നമുക്ക് അല്‍പ്പം കൂടി സമയം ലഭിക്കും. തിരുവിതാംകൂറിന്റെ ആയുധപ്പുരയില്‍ ഇനിയും വെടിമരുന്ന് ശേഖരിക്കേണ്ടതുണ്ട് തമ്പുരാന്‍…
ബാലരാമവര്‍മ്മ :- അപ്പോള്‍ ഉടമ്പടി…
വേലുത്തമ്പി :-ഒപ്പിടണം തമ്പുരാന്‍… ധര്‍മ്മയുദ്ധത്തിന്റെ കാലം കഴിഞ്ഞു… ഇനി യുദ്ധ ധര്‍മ്മത്തിന്റെ കാലമാണ്. അവിടെ ഉടമ്പടികള്‍ പാലിക്കപ്പെടാന്‍ മാത്രമുള്ളതല്ല… (മുന്നോട്ട് നടന്ന് നിശ്ചയദാര്‍ഢ്യത്തോടെ) ചില ഉടമ്പടികള്‍ ലംഘിക്കപ്പെടാന്‍ കൂടി ഉള്ളതാണ്. (രാജാവ് അന്തിച്ചു നില്‍ക്കുമ്പോള്‍ വേലുത്തമ്പിയില്‍ ചുവന്ന പ്രകാശം)
രംഗം -10
(വേലുത്തമ്പി തന്റെ കച്ചേരി മാളികയില്‍ എന്തോ കാര്യമായി ചിന്തിച്ചു കൊണ്ട് ഉലാത്തുന്നു.അവിടേയ്ക്ക് ഒരു ഭടന്‍ കടന്നു വന്ന് വണങ്ങി നില്‍ക്കുന്നു)
ഭടന്‍:- ശ്രീപത്മനാഭ ജയം…
വേലുത്തമ്പി :- (ഗൗരവത്തില്‍) ഉം…
ഭടന്‍ :- വൈക്കം പത്മനാഭപിള്ളയദ്ദേഹം അങ്ങയെ കാണാനെത്തിയിരിക്കുന്നു.
വേലുത്തമ്പി :-ഉം… കടന്നു വരാന്‍ പറയു…
(വൈക്കം പത്മനാഭപിള്ള കടന്നു വരുന്നു)
വൈക്കം പന്മനാഭപിള്ള :- ശ്രീപത്മനാഭ ജയം…
വേലുത്തമ്പി :- തിരുവിതാംകൂറിന്റെ മുളകു മടിശീല സര്‍വ്വാധികാരിക്ക് ദളവയെ മുഖം കാണിക്കാന്‍ അനുമതിയുടെയും ഉപചാരങ്ങളുടെ ആവശ്യമില്ല. അതിരിക്കട്ടെ, തിരുവിതാംകൂറിന്റെ ഖജനാവ് ചോര്‍ത്താന്‍ കമ്പനി മുന്നോട്ടുവച്ച പുതിയ ഉടമ്പടി വിവരങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ അല്ലേ.
വൈക്കം പത്മനാഭപിള്ള :-ഉടമ്പടി പുതുക്കല്‍ ഒഴിവാക്കാമായിരുന്നു എന്നാണ് അടിയന്റെ പക്ഷം.
വേലുത്തമ്പി :-എന്റെ പക്ഷവും അതാണ്. രാജ്യത്തെ ആഭ്യന്തര കുഴപ്പങ്ങളുടെ മറവില്‍ അവര്‍ അടിച്ചേല്‍പ്പിച്ച ഈ കരാറിനെ ഇപ്പോള്‍ ചെറുക്കാന്‍ ശ്രമിച്ചാല്‍ ബാലരാമവര്‍മ്മത്തമ്പുരാന്റെ സിംഹാസനം ഈസ്റ്റിന്ത്യാ കമ്പനിയുടെ കാല്‍ചുവട്ടിലാകുമായിരുന്നു. പരിമിതസ്വാതന്ത്ര്യമെങ്കിലും ഇപ്പോള്‍ ഉണ്ട്. അതുകൂടി ഇല്ലാതായാല്‍ കമ്പനിയെ ഈ മണ്ണില്‍ നിന്നും കെട്ടുകെട്ടിക്കാനുള്ള നമ്മുടെ ഇതുവരെയുള്ള ശ്രമങ്ങള്‍ പാഴിലാവും.
വൈക്കം പത്മനാഭപിള്ള :-ജനദ്രോഹ ഉടമ്പടിയില്‍ ഒപ്പിടാന്‍ മഹാരാജാവിനെ പ്രേരിപ്പിച്ചത് ദളവയാണെന്നൊരു ജനസംസാരം നാട്ടിലുണ്ട്…
വേലുത്തമ്പി :-അത് കമ്പനിയുടെ ചാരന്‍മാര്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നതാണ്. എങ്ങിനെയും അവര്‍ക്ക് വേലുത്തമ്പിയെ ജനങ്ങളില്‍ നിന്നകറ്റണം.രാജ്യം സാമ്പത്തിക ഭദ്രത കൈവരിക്കുമ്പോള്‍ ജനങ്ങള്‍ സത്യം തിരിച്ചറിഞ്ഞുകൊള്ളും.
വൈക്കം :-കള്ളക്കടത്തു തടയാനും ചുങ്കം പിരിക്കാനും അതിര്‍ത്തികളില്‍ ചൗക്കുകള്‍ സ്ഥാപിച്ചതിനു ശേഷം രാജ്യത്തെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ കഴിയുന്നുണ്ട്.
വേലുത്തമ്പി :- നല്ലത്. അതോടൊപ്പം നമ്മുടെ രഹസ്യാന്വേഷണ ശൃംഖലയും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഈസ്റ്റിന്ത്യാ കമ്പനിയുമായി ഇടഞ്ഞു നില്‍ക്കുന്ന എല്ലാ ശക്തികളുമായും നമുക്ക് ബന്ധം സ്ഥാപിക്കേണ്ടതുണ്ട്.
വൈക്കം പത്മനാഭപിള്ള :-ദക്ഷിണ ഭാരതത്തില്‍ മറാഠികളടക്കമുള്ള എല്ലാ രാജ ശക്തികളുമായും അടുപ്പവും ബന്ധവുമുള്ള ഒരു യുവാവ് എന്റെ പരിചയത്തിലുണ്ട്. തിരുവിതാംകൂര്‍ വിട്ട് തഞ്ചാവൂരിലെത്തി ആര്‍ക്കാട്ടു നവാബിന്റെ ആശ്രിതനാനി ഞാന്‍ കഴിയുമ്പോഴാണ് കോയക്കുട്ടിയെ പരിചയപ്പെടുന്നത്. ഹിന്ദുസ്ഥാനിയടക്കം നിരവധി ഭാഷകള്‍ അറിയുന്ന കോയക്കുട്ടി ഒന്നാന്തരം കുതിര സവാരിക്കാരനാണ്. കുതിരപ്പക്ഷിയെന്ന അപരനാമത്തിലറിയപ്പെടുന്ന കോയക്കുട്ടി എന്റെ വിശ്വസ്ത സൃഹൃത്താണ്. വിരോധമില്ലെങ്കില്‍ നമ്മുടെ ദൗത്യങ്ങള്‍ക്ക് പറ്റിയ വ്യക്തിയാണ് കോയക്കുട്ടി.
വേലുത്തമ്പി :- കേട്ടിടത്തോളം അയാള്‍ നമുക്കു പറ്റുന്ന വ്യക്തിയാണ്. വൈക്കത്തിന്റെ സുഹൃത്തായതു കൊണ്ട് പരീക്ഷണ നിരീക്ഷണങ്ങളുടെ ആവശ്യമില്ല. നമ്മുടെ ചാരസംഘത്തലവനായി അയാളെ നിശ്ചയിച്ചു കൊള്ളൂ.
വൈക്കം പത്മനാഭപിള്ള :-മറാഠികളുടെ സഹായം തേടാനുള്ള ദൗത്യം നമുക്ക് കുതിരപ്പക്ഷിയെ ഏല്‍പ്പിക്കാം. ഫ്രഞ്ചുകാര്‍ ബ്രിട്ടീഷ് രാജിന്റെ ബദ്ധശത്രുക്കളായതുകൊണ്ട് അവരില്‍ നിന്ന് ആധുനിക ആയുധങ്ങള്‍ ശേഖരിക്കാന്‍ നമുക്ക് ശ്രമിക്കാവുന്നതാണ്.
വേലുത്തമ്പി :-കാര്യങ്ങള്‍ പരമരഹസ്യമായിരിക്കണം എന്നതാണ് പ്രധാനം.
വൈക്കം പത്മനാഭ പിള്ള:-അടിയന്‍ ഇപ്പോള്‍ വന്നതു തന്നെ ഗൗരവമുള്ള മറ്റൊരു കാര്യം ദളവയുടെ ശ്രദ്ധയില്‍ പെടുത്താനാണ്.
വേലുത്തമ്പി :-എന്താണത്.
വൈക്കം പത്മനാഭപിള്ള :-തടിക്കുത്തകക്കാരന്‍ മാത്തൂതരന്‍ സര്‍ക്കാരിലേക്ക് വരുത്തിയ കുടിശിക അയാളുടെ സ്വത്തുവകകള്‍ ജപ്തി ചെയ്ത് വസൂലാക്കിയതിനെതിരെ മെക്കാളക്ക് പരാതി പോയിരിക്കുന്നു. അയാള്‍ ക്രിസ്ത്യാനി ആയതുകൊണ്ട് ദളവാ മനപ്പൂര്‍വ്വം ഉപദ്രവിക്കുകയാണെന്ന്…
വേലുത്തമ്പി :-കാര്യങ്ങള്‍ നാമറിഞ്ഞിരുന്നു. ജപ്തി നടപടികള്‍ റദ്ദുചെയ്യണമെന്ന മെക്കാളെയുടെ ആവശ്യം നാം നിരസിച്ചത് അയാളെ വല്ലാതെ പ്രകോപിതനാക്കിയിട്ടുണ്ട്.
വൈക്കം പത്മനാഭപിള്ള :- അതു കൊണ്ട് തിരുവിതാംകൂര്‍ അടയ്‌ക്കേണ്ട കപ്പക്കുടിശിക അടച്ചില്ലങ്കില്‍ ദളവയെ പിരിച്ചുവിടും പോലും…
വേലുത്തമ്പി :- (ചിരിക്കുന്നു) ഹ…ഹ.. എന്തായാലും പിരിച്ചുവിടുന്നതിനു മുമ്പ് നമുക്ക് ചെയ്തു തീര്‍ക്കേണ്ട കുറച്ച് ജോലി കൂടിയുണ്ട്..
വൈക്കം പത്മനാഭപിള്ള :- അതെന്താണാവോ…
വേലുത്തമ്പി :- ചാമുണ്ഡിത്തായ് ഭരദേവതയായ മണ്ണടിക്കാവിലമ്മയെ ഒന്നു കണ്ടുവണങ്ങണം. നമ്മുടെ ഗുരുസ്ഥാനീയനായ വെളിച്ചപ്പാട് കാമ്പിത്താനില്‍ നിന്ന് അനുഗ്രഹം തേടണം. അവിടെ കല്ലടയാറിന്റെ തീരത്ത് വഞ്ഞിപ്പുഴത്തമ്പുരാന്റെ കളരിയില്‍ ഉശിരുള്ള നായര്‍ പടയാളികള്‍ ഉണ്ടെന്നു കേള്‍ക്കുന്നു. വരാന്‍ പോകുന്ന യുദ്ധത്തില്‍ അവരുടെ സഹായമുറപ്പിക്കണം. ശേഷം തെക്കന്‍ തിരുവിതാംകൂറില്‍ ഒരു പര്യടനം… തന്ത്രപ്രധാനമായ ആരുവാമൊഴിക്കോട്ട കേടുപാടുകള്‍ തീര്‍ത്ത് ബലപ്പെടുത്തണം. അവിടെ ആവശ്യമായ വെടിക്കോപ്പുകളും പീരങ്കികളും സജ്ജമാക്കണം.
വൈക്കം പത്മനാഭപിള്ള :- അവിടെയുള്ള നമ്മുടെ സൈനികര്‍ക്ക് ആധുനിക യുദ്ധമുറകള്‍ പരിശീലിപ്പിക്കേണ്ടതു കൂടി ഉണ്ടെന്നാണ് അടിയന്റെ അഭിമതം. പരമ്പരാഗത കളരി ശസ്ത്രങ്ങളെ നിഷ്പ്രഭമാക്കുന്ന തോക്കുകളുടെയും പീരങ്കികളുടേയും കാലമാണ് വരുന്നത്…
വേലുത്തമ്പി :- ഫ്രഞ്ചുകാരില്‍ നിന്നും തോക്കും പീരങ്കിയും സമ്പാദിക്കാന്‍ രഹസ്യ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
വൈക്കം പത്മനാഭപിള്ള :- വയനാടന്‍ കാടുകളിലെ പഴശ്ശിത്തമ്പുരാന്റെ വില്ലാളികള്‍ തോക്കിനേയും തോല്‍പ്പിക്കുന്നവരാണെന്ന് കേള്‍ക്കുന്നു.
വേലുത്തമ്പി :-നാമും കേട്ടു. കുറുമരുടെയും കുറിച്യരുടെയും വിഷയമ്പുകളില്‍ കുറെയേറെ വെള്ളപ്പട്ടാളം ചത്തൊടുങ്ങിയത്രെ… നാഞ്ചിനാട്ടെ നമ്മുടെ കൊല്ലപ്പണിക്കാരും മോശക്കാരല്ല. അവരുടെ ആലകളില്‍ നാടന്‍ തോക്കും വില്ലും വിഷയമ്പും തയ്യാറായിക്കൊണ്ടിരിക്കുന്നുണ്ട്.
വൈക്കം പത്മനാഭപിള്ള :- തെക്കന്‍ തിരുവിതാംകൂറില്‍ വെള്ളക്കാരായ ക്രിസ്ത്യന്‍ മിഷനറിമാര്‍ നാട്ടുകാരെ തിരുവിതാംകൂറിനെതിരെ തിരിക്കുന്നെന്ന വാര്‍ത്തകളില്‍ വസ്തുതയുണ്ടോ…
വേലുത്തമ്പി:-ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി തോക്കും പീരങ്കിയും മാത്രമല്ല മരക്കുരിശും ഈ നാടിനെതിരെ ആയുധമാക്കിയിരിക്കുകയാണ്. തീരദേശത്തെ മുക്കവരെയും നാഞ്ചിനാട്ടിലെ നാടാന്‍മാരെയും കമ്പനി വാഴ്ചയുടെ അധികാരത്തണലില്‍ പാതിരിമാര്‍ കൂട്ടമായി മതം മാറ്റുന്നു. മതം മാറുന്നവരത്രയും ദേശീയതയെയും ദേശസംസ്‌ക്കാരത്തെയും തള്ളി കമ്പനിയുടെ പിണിയാളുകളായി മാറുന്ന കാഴ്ചയാണെവിടെയും… ഈ ശ്രീവാഴും കോടിനെ വെട്ടിപ്പിടിച്ച് വിസ്തൃതി വരുത്തി തിരുവിതാംകൂറാക്കി മാറ്റിയ മാര്‍ത്താണ്ഡവര്‍മ്മത്തമ്പുരാന്‍ പള്ളിവാളും കിരീടവും ശ്രീപത്മനാഭനു സമര്‍പ്പിച്ച് പത്മനാഭദാസന്‍മാരായി ധര്‍മോസ്മല്‍ കുലദൈവതം എന്നു ചൊല്ലി നാടുവാഴുന്ന ഈ മണ്ണിനെ എന്തായാലും പാതിരിപ്പടയ്ക്ക് തീറെഴുതാന്‍ ഉദ്ദേശിച്ചിട്ടില്ല… വെള്ളക്കാരന്റെ ചെമ്പന്‍കുരിശടയാളം പേറുന്ന കൊടിക്കൂറ ഈ മണ്ണില്‍ പാറിക്കാന്‍ വേലായുധന്‍ ചെമ്പകരാമന്‍ തമ്പിക്കുയിരുള്ള കാലം സാധ്യമല്ല… ശംഖും ഗജവീരനും; കൊടിയടയാളമാക്കിയ ചേരമാന്‍ പെരുമാളിന്റെ നാടാണിത്…
വൈക്കം പത്മനാഭപിള്ള:-കന്യാകുമാരിയിലെ മൈലാടിയില്‍ ഹിന്ദുക്കളെ സ്‌നാനപ്പെടുത്തി പള്ളി പണിയാനുള്ള ശ്രമമുണ്ടെന്നു കേട്ടു…
വേലുത്തമ്പി:- കേണല്‍ മെക്കാളെയാണതിനു പിന്നില്‍… തമ്പുരാനെ തെറ്റിദ്ധരിപ്പിച്ച് റിംഗല്‍ റ്റാബു എന്ന മിഷനറിക്ക് മതം മാറ്റത്തിനുള്ള സര്‍വ്വ സ്വാതന്ത്ര്യവും വാങ്ങിക്കൊടുത്തത് ഇംഗ്ലീഷ് കമ്പനിയാണ്. വേലുത്തമ്പിയുടെ കുരലില്‍ ജീവനുള്ള കാലം മൈലാടിയിലെ പള്ളിപ്പണി കമ്പനിയുടെ ഒരു മനോരാജ്യം മാത്രമായിരിക്കും…
വൈക്കം പത്മനാഭപിള്ള:-വേലുത്തമ്പിയെ പുറത്താക്കുവാന്‍ മെക്കാളെ ചൊല്ലുന്ന പ്രധാന കാരണമിതാണ്…
വേലുത്തമ്പി:-പടക്കളത്തില്‍ പൊരുതി മരിച്ചാലും ധര്‍മ്മം വിട്ടൊരു വാഴ്ചയ്ക്കും… ഈ വേലായുധന്‍ ചെമ്പകരാമന്‍ തമ്പിയെ കിട്ടില്ലെന്ന് വഴിയെ മെക്കാളെയ്ക്കും കമ്പനിയ്ക്കും മനസിലാകും…
വൈക്കം പത്മനാഭപിള്ള:-തെക്കന്‍ ദിക്കില്‍ യാത്ര ചെയ്യുമ്പോള്‍ തലക്കുളത്തു ഭവനത്തില്‍ പോകാന്‍ മറക്കരുതെന്നാണ് അടിയന്റെയപേക്ഷ…. ദളവാ പട്ടം ചൂടിയ ശേഷം പെറ്റമ്മയെ കാണാന്‍ പോലും സമയമില്ലാതായി എന്ന് ചൊല്ലി കേട്ടു… പെറ്റ വയറിന്റെ നൊമ്പരം അടിയന്‍ പറഞ്ഞു കേള്‍പ്പിക്കണോ..
വേലുത്തമ്പി :-ഇല്ല വൈക്കം… ഈ യാത്രയില്‍ പെറ്റമ്മയുടെ കൈയില്‍ നിന്നും ഒരു പിടി ചോറുണ്ടേ മടങ്ങിവരു… ഒപ്പം കുല ഭരദേവതയുടെ ആശിര്‍വാദവും നേടും… (കണ്ണടച്ച് വലതുകൈമാറോടു ചേര്‍ത്ത്) എന്റെ ചാമുണ്ഡിത്തായ് പരദേവതേ അടിയനേം അടിയന്റെ നാടിനേം കാത്തുരക്ഷിക്കണേ.. (വൈക്കം പത്മനാഭപിള്ള തലവണങ്ങി നില്‍ക്കുന്നു. വേദിയില്‍ വെളിച്ചം മങ്ങുന്നു)