ഗോത്രകാല സമൂഹങ്ങള്‍ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രാകൃതവും അപരിഷ്‌കൃതവുമായ പരികല്പനകളാണ് മുറുകെപ്പിടിച്ചിരുന്നത്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് പുരുഷകേന്ദ്രീകൃതമായ മതചിന്താഗതികള്‍ ലോകമെമ്പാടും വ്യാപിച്ചത്. പുരുഷനില്‍ നിന്നും സ്ത്രീയെ സൃഷ്ടിച്ചുവെന്നും അതുകൊണ്ട് തന്നെ പുരുഷന്മാര്‍ സ്ത്രീകളുടെ ഉടമകളാണെന്നും സ്ത്രീയെ അധികാരം ഏല്‍പ്പിച്ച ഒരു ജനതയും അതിജീവിച്ചിട്ടില്ലെന്നുമൊക്കെയുള്ള പ്രവാചക വചനങ്ങള്‍ക്കും പ്രമാണവാക്യങ്ങള്‍ക്കും അങ്ങനെ പ്രചാരവും പ്രാമുഖ്യവും ലഭിച്ചു. ഇത്തരം മതശാസനകളെ പ്രയോഗവല്‍ക്കരിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ആധുനിക കാലത്തു പോലും മതപണ്ഡിതരും മതമൗലികവാദികളും നേതൃത്വം നല്‍കുകയാണ്.
കണ്ണൂര്‍ പിണറായിയില്‍ പുരുഷസുഹൃത്തുമായി സംസാരിച്ചുനിന്നതിന് ആള്‍ക്കൂട്ടം വിചാരണ ചെയ്തതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത സംഭവം മതമൗലികവാദ മന:സ്ഥിതിയുടെ ഒടുവിലത്തെ ദൃഷ്ടാന്തം മാത്രമാണ്. കായലോട് പറമ്പായി പള്ളിക്ക് സമീപത്തെ റസീന മന്‍സിലില്‍ റസീനയെയാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ചുനില്‍ക്കുന്നത് മൂന്ന് ബൈക്കിലെത്തിയ സംഘം ചോദ്യം ചെയ്‌തെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചശേഷം മയ്യില്‍ സ്വദേശിയായ സുഹൃത്തിനെ കൈയേറ്റം ചെയ്യുകയും മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്ത് അഞ്ച് മണിക്കൂറോളം കൂട്ടവിചാരണ നടത്തിയശേഷം പറമ്പായിയിലെ എസ്ഡിപിഐ ഓഫീസിലെത്തിക്കുകയും രാത്രി വൈകി യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കുകയുമായിരുന്നു. ഇതില്‍ മനംനൊന്താണ് യുവതി ജീവനൊടുക്കിയത്. മൃതദേഹത്തില്‍നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിലെ സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. യുവാവിന്റെ മൊബൈല്‍ ഫോണുകള്‍ പ്രതികളില്‍ നിന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു.
സ്ത്രീ സ്വത്വത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ഇസ്ലാമിസ്റ്റുകള്‍ വെച്ചുപുലര്‍ത്തുന്ന അധമവും സങ്കുചിതവുമായ മതബോധം തന്നെയാണ് ഇവിടെ ആള്‍ക്കൂട്ട വിചാരണയ്ക്ക് പ്രേരകശക്തിയായത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ അധികാരാരോഹണത്തെ തുടര്‍ന്ന് സ്ത്രീ സ്വാതന്ത്ര്യം തന്നെ തടവറയിലടയ്ക്കപ്പെട്ടു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസ നിരോധനം ഏര്‍പ്പെടുത്തിയ താലിബാന്റെ നടപടി വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങാനോ കലാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനോ അവിടുത്തെ സ്ത്രീകള്‍ക്ക് അവകാശമില്ല. രക്തബന്ധത്തിലുള്ള പുരുഷനൊപ്പമോ ഭര്‍ത്താവിനൊപ്പമോ അല്ലാതെ പുറത്തിറങ്ങാന്‍ അനുവാദമില്ല. ഭക്ഷണശാലകളില്‍ ഭര്‍ത്താവിനൊപ്പമിരുന്ന് ഭക്ഷണം കഴിക്കരുതെന്ന് തുടങ്ങി സ്ത്രീയുടെ സമസ്ത സ്വാതന്ത്ര്യങ്ങളും നിഷേധിച്ചുകൊണ്ടുള്ള ഫത്വകള്‍ അവിടെ നിരന്തരം പുറത്തിറങ്ങിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് മലാല യൂസഫ് സായ് ക്രൂരമായി വേട്ടയാടപ്പെട്ടത്. താലിബാനിസത്തിന്റെ സ്വാധീനം കേരളത്തിലെ മതപണ്ഡിതരുടേയും മതമൗലികവാദികളുടെയും മനസ്സുകളെയും മലീമസമാക്കിയിട്ടുണ്ട്. മലപ്പുറത്ത് പതിനഞ്ചു വയസ്സുള്ള ഒരു പെണ്‍കുട്ടി പൊതുവേദിയില്‍ ഉപഹാരം വാങ്ങാന്‍ വന്നപ്പോള്‍ ഒരു മുസ്ലിം മതപണ്ഡിതന്‍ ആ കുട്ടിയെ ആക്രോശിച്ച് ഇറക്കിവിട്ട സംഭവമുണ്ടായി. അടുത്തിടെ പൊതു ഇടങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു വ്യായാമം ചെയ്യരുതെന്ന് ആഹ്വാനം ചെയ്തത് അറിയപ്പെടുന്ന ഒരു മുസ്ലിം മതമൗലവിയാണ്. വിവാഹത്തിന് പ്രായപരിധി നിശ്ചയിക്കുന്നത് ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമാണെന്ന് പോലും മതപണ്ഡിതന്മാര്‍ നിലപാടെടുത്തു. സ്ത്രീപുരുഷ സമത്വത്തെ അംഗീകരിക്കുന്നില്ലെന്ന് പരസ്യമായി പ്രസ്താവിച്ചത് ഒരു മുസ്ലിം രാഷ്ട്രീയകക്ഷിയുടെ മുന്‍നിര നേതാവാണ്. കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ചപ്പോള്‍ മുഖ്യധാരാ മുസ്ലിം സംഘടനകളുടെയെല്ലാം മനസ്സ് അതിനെതിരായിരുന്നു.
പിണറായിയില്‍ നടന്ന ആള്‍ക്കൂട്ട വിചാരണ തികഞ്ഞ താലിബാനിസമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ പോലും തുറന്നു പറഞ്ഞിരിക്കുകയാണ്. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടില്‍ താലിബാന്‍ തുരുത്തുകള്‍ തഴച്ചുവളരുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയപ്പെടേണ്ടതുണ്ട്. പിഡിപി പീഡിപ്പിക്കപ്പെട്ട പാര്‍ട്ടിയാണെന്ന് സിദ്ധാന്തിക്കുന്നതിനിടയില്‍ പാര്‍ട്ടി കുടുംബത്തില്‍ നിന്നുള്ള ഒരു യുവതി എസ്ഡിപിഐക്കാരുടെ ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിവരം അറിയാന്‍ സിപിഎമ്മിന് ദിവസങ്ങള്‍ വേണ്ടി വന്നു. പ്രതികളായ എസ്ഡിപിഐക്കാര്‍ മരണപ്പെട്ട യുവതിയുടെ ബന്ധുക്കള്‍ മാത്രമാണെന്ന വിശദീകരണം അങ്ങേയറ്റം അപഹാസ്യമാണ്. ആത്മഹത്യാക്കുറിപ്പ് തന്നെ തെളിവായി നില്‍ക്കുമ്പോള്‍ പ്രതികള്‍ നിരപരാധികളാണെന്ന യുവതിയുടെ മാതാവിന്റെ സാക്ഷ്യപ്പെടുത്തലിലും കഴമ്പില്ല. യുവതിയുടെ സുഹൃത്തിനെ എസ്ഡിപിഐ ഓഫീസില്‍ വെച്ച് ചോദ്യം ചെയ്തതില്‍ നിന്നുതന്നെ പ്രതികളുടെ സമീപനം വ്യക്തമാണ്.
രാജ്യവിരുദ്ധമായ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമാണ് എസ്ഡിപിഐ എന്ന് എല്ലാവര്‍ക്കും അറിയാം. പിണറായിയില്‍ മുസ്ലിം സ്ത്രീ അന്യപുരുഷനോട് സംസാരിച്ചതിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണം സംഘടിപ്പിച്ച മതഭീകരവാദികളുടെ നടപടി ഒറ്റപ്പെട്ടതല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിസ്‌കാരപ്പായയില്‍ വച്ച് ഉമ്മയെയും മകളെയും ബലാത്സംഗം ചെയ്തുവെന്ന കള്ളക്കഥ പ്രചരിപ്പിച്ച് നാദാപുരത്തെ സിപിഎം പ്രവര്‍ത്തകനായ ഈന്തുള്ളതില്‍ ബിനുവിനെ വെട്ടിക്കൊന്നത് എസ്ഡിപിഐയുടെ പൂര്‍വ്വരൂപമായ എന്‍ഡിഎഫായിരുന്നു. മലപ്പുറത്ത് മുസ്ലിം സ്ത്രീകളുടെ ജീവന്‍ പോലും ഹനിക്കുന്ന തരത്തില്‍ ഗൃഹപ്രസവങ്ങള്‍ സാധാരണമായി മാറുമ്പോള്‍ അതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വരാത്ത എസ്ഡിപിഐ, വിവാഹിതയായ ഒരു മുസ്‌ലിം വനിത അന്യപുരുഷനോട് സംസാരിക്കുന്നതിനെ ചോദ്യം ചെയ്യാന്‍ ആവേശപൂര്‍വ്വം മുന്നിട്ടിറങ്ങുന്നത് അവരുടെ മതമൗലികവാദ മനോഭാവത്തെയാണ് വെളിവാക്കുന്നത്. അഖിലയ്ക്ക് ഹാദിയയായി മതംമാറാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് വാദിക്കുകയും അത് സ്ഥാപിച്ചെടുക്കാന്‍ രാജ്യത്തിന്റെ നിയമസംവിധാനങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നവര്‍ മുസ്ലിം സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കാന്‍ മതനിയമങ്ങളെ കൂട്ടുപിടിക്കുന്നത് ഇരട്ടത്താപ്പാണ്. മരുഭൂമി മതങ്ങളുടെ ഊഷര മസ്തിഷ്‌കങ്ങളില്‍ നിന്ന് ഉരുവാര്‍ന്ന സ്ത്രീവിരുദ്ധതയുടെ ഗോത്ര സങ്കല്പനങ്ങള്‍ മാനവിക മൂല്യങ്ങളെ നരകവാരിധിയിലേക്ക് തള്ളിവിടാനേ ഉപകരിക്കൂ. സ്ത്രീകളെ അടുക്കളയുടെ അകത്തളങ്ങളില്‍ തളച്ചിട്ട് അടിമകളാക്കി അകറ്റിനിര്‍ത്തുന്ന അധിനിവേശത്തിന്റെ അധമബോധം ഇനിയെങ്കിലും അസ്തമിക്കേണ്ടിയിരിക്കുന്നു.