1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രി 11:45 നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള ഇന്ദിരാഗാന്ധിയുടെ വിജ്ഞാപനത്തിനു താഴെ അന്നത്തെ ഭാരതരാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് ഒപ്പുവയ്ക്കുന്നത്. ശ്രീമതി ഗാന്ധിക്കും നെഹ്‌റു കുടുംബത്തിനാകമാനവും ഒരു ഫാസിസ്റ്റ് സ്വഭാവം എക്കാലത്തും ഉണ്ടായിരുന്നു. കേരളത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ, ജനാധിപത്യവിരുദ്ധമായി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പിരിച്ചുവിട്ടപ്പോഴായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റായ ഇന്ദിരയെ, അവരുടെ ഭര്‍ത്താവ് ഫിറോസ്, ഫാസിസ്റ്റ് എന്നു വിശേഷിപ്പിച്ചത്. സംസ്ഥാനത്തെ മതരാഷ്ട്രീയത്തിന് അടിയറവയ്ക്കുന്ന വിമോചനസമരത്തിനെതിരെ ആദ്യം പ്രതികരിച്ച ദേശീയ നേതാവ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് ഗുരുജി എന്നറിയപ്പെട്ട മാധവ സദാശിവ ഗോള്‍വല്‍ക്കറായിരുന്നു. കമ്മ്യൂണിസ്റ്റുകളോട് താല്പര്യമില്ലെങ്കിലും, കേന്ദ്രസര്‍ക്കാര്‍ അതിനെ പിരിച്ചുവിട്ട രീതി ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
1966ല്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി ദുരൂഹമായ സാഹചര്യത്തില്‍ താഷ്‌കന്റില്‍ കൊലചെയ്യപ്പെട്ടപ്പോള്‍, ശ്രീമതി ഗാന്ധി പ്രധാനമന്ത്രിയാകാനുള്ള തിരക്കിലായിരുന്നു. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് ശാസ്ത്രിയുടേത് സ്വാഭാവിക മരണമായിരുന്നു. 1969 ല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നീലം സഞ്ജീവ റെഡ്ഢിയെ കാലുവാരി, ഇടതുപക്ഷക്കാരനായ വി.വി.ഗിരിയെ രാഷ്ട്രപതിയാക്കാനും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞ് സ്വന്തമായി ഇന്ദിരാ കോണ്‍ഗ്രസ് ഉണ്ടാക്കാനും ശ്രീമതി ഗാന്ധി മടിച്ചില്ല. അതുകൊണ്ടുതന്നെ ഒരു കാര്യം നമുക്ക് നിസ്സംശയം പറയാം, ഇന്നത്തെ കോണ്‍ഗ്രസ്സിന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കുമില്ല.
1971ലെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ശ്രീമതി ഗാന്ധിയില്‍ ഉണ്ടായ ഭാവപ്പകര്‍ച്ച അത്ഭുതകരമായിരുന്നു. ജന്മനാ ഫാസിസ്റ്റായയാള്‍ അഴിമതിക്കാരിയായതില്‍ അത്ഭുതമില്ല. 1971 മെയ് 24ന് നാഗര്‍വാല എന്നയാള്‍ പാര്‍ലമെന്റ് സ്ട്രീറ്റിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ ക്യാഷ്യയറായ മല്‍ഹോത്രയെ ഫോണില്‍ വിളിച്ച് ഇന്ദിരാഗാന്ധിയുടെയും അവരുടെ സെക്രട്ടറി പി.എന്‍. ഹക്‌സറുടെയും ശബ്ദത്തില്‍ സംസാരിക്കുന്നു. ഒരു ദേശീയ പ്രാധാന്യമുള്ള കാര്യത്തിനെന്ന പേരില്‍ അറുപതു ലക്ഷം രൂപ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഈ വാര്‍ത്ത നിഷേധിച്ചെങ്കിലും, പൊതുസമൂഹത്തില്‍ ചില ആശങ്കകള്‍ നിലനിന്നിരുന്നു. നാഗര്‍വാല അറസ്റ്റ് ചെയ്യപ്പെടുകയും തീഹാര്‍ ജയിലിനകത്തുവച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.കെ.കശ്യ പും താമസിയാതെ മരണപ്പെട്ടതോടെ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്വാധീനം ഉറപ്പിക്കപ്പെട്ടു. ഭരണരംഗത്തെ പരാജയവും, അഴിമതിയും ധൂര്‍ത്തും നിമിത്തം ജനങ്ങള്‍ കൊടിയ പട്ടിണിയിലായിരുന്നു. കഴിവുകെട്ട അനുചരന്മാരെക്കൊണ്ടു നിറഞ്ഞതായിരുന്നു ഇന്ദിരാ കോണ്‍ഗ്രസും കേന്ദ്രമന്ത്രിസഭയും സംസ്ഥാന മന്ത്രിസഭകളും. ഇതിനെതിരെ പത്രമാധ്യമങ്ങള്‍ തുറന്നെഴുതാന്‍ തുടങ്ങി.
നാട് കൊടിയ ദാരിദ്ര്യത്തില്‍
രാജസ്ഥാനിലെ റേഷന്‍ ഷോപ്പുകളില്‍ ഒരാള്‍ക്ക് ഒരുമാസത്തേക്ക് വിതരണം ചെയ്യുന്നത് ഒരു കിലോഗ്രാം ഗോതമ്പ് മാത്രമാണ്. ജനങ്ങള്‍ ദൈനംദിന ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ നിവൃത്തിയില്ലാതെ ഗൃഹോപകരണങ്ങള്‍, കാര്‍ഷികായുധങ്ങള്‍, കന്നുകാലികള്‍ എന്നിവ വില്‍ക്കുന്നു (ടൈംസ് ഓഫ് ഇന്ത്യ 17.9.1974).
കേരളത്തിലെ റേഷന്‍ ഇന്നു മുതല്‍ നാല് ഔണ്‍സായി കുറച്ചു (മലയാള മനോരമ 25. 5. 1973). സഹിക്കാനാകാത്ത പട്ടിണി കോണ്‍ഗ്രസിനോട് ചേര്‍ന്ന് നില്‍ക്കുന്ന മാധ്യമങ്ങളെ പോലും, സത്യം എഴുതാതിരിക്കാന്‍ വയ്യാത്ത നിലയിലെത്തിച്ചു.
1974 ജനുവരി രണ്ടിന് നാഗ്പൂര്‍ യൂണിവേഴ്‌സിറ്റി ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ വിദ്യാര്‍ഥികള്‍ വിളിച്ചുപറഞ്ഞു: ‘ഞങ്ങള്‍ക്ക് ഭക്ഷണം വേണം. പ്രസംഗമല്ല വേണ്ടത്.’ ഇതായിരുന്നു ഭാരതത്തിലെ പൊതുവായ അവസ്ഥ.
ഭാരതത്തിലെ ദയനീയമായ സാഹചര്യത്തില്‍ ദുഃഖിതനായ മുന്‍ കേന്ദ്രമന്ത്രി മുഹമ്മദ് കരീം ഛഗ്ല പറഞ്ഞു: ‘ഈ ഗവണ്‍മെന്റില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. അഴിമതി കൊണ്ട് ജനപ്രതിനിധികള്‍ ജനവിശ്വാസം കളഞ്ഞു കുളിച്ചു. കരിഞ്ചന്തക്കാരും കള്ളക്കടത്തുകാരുമാണ് സര്‍ക്കാരിന്റെ നയങ്ങള്‍ നിശ്ചയിക്കുന്നത്.’ കമ്മ്യൂണിസ്റ്റ് അനുകൂലിയായ കോണ്‍ഗ്രസ് നേതാവ് ഏഴു കള്ളക്കടത്തുകാരില്‍ നിന്നായി നാല് കോടി രൂപ പിരിച്ചെടുത്തതായി യുപിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ആരോപണം ഉന്നയിച്ചു (ഇന്ത്യന്‍ എക്‌സ്പ്രസ്സ് 7.6.1975).
ഇന്ദിരക്കെതിരായ ഹൈക്കോടതി വിധി
1975 ജൂണ്‍ 12 ന് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജഗ്‌മോഹന്‍ ലാല്‍ സിന്‍ഹ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തു എന്ന കുറ്റത്തിന് ഇന്ദിരാഗാന്ധി കുറ്റക്കാരിയാണെന്ന് കണ്ടെത്തി. കോടതി അവരുടെ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കുകയും ലോകസഭാ അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും അടുത്ത ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അവരെ വിലക്കുകയും ചെയ്തു. അലഹബാദ് ഹൈക്കോടതി വിധി അറിഞ്ഞ ഉടനെ ഇന്ദിരാഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സിദ്ധാര്‍ത്ഥ ശങ്കര്‍റേ, കേന്ദ്ര നിയമമന്ത്രി എച്ച്.ആര്‍. ഗോഖലെ എന്നിവര്‍ ഒരു മുറിയില്‍ കൂടി ചര്‍ച്ച നടത്തി. ആ സമയം ഇന്ദിരയുടെ ഉപദേശകനായ യശ്പാല്‍ കപൂര്‍ എല്ലാ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കും ഫോണ്‍ ചെയ്ത് ഇന്ദിരയുടെ നേതൃത്വം രാജ്യത്തിന് ആവശ്യമാണെന്ന് പ്രസ്താവന ഇറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ശ്രീമതി ഗാന്ധി രാജിവയ്ക്കാതെ, സുപ്രീം കോടതിയെ അഭയം പ്രാപിച്ചു. 1975 ജൂണ്‍ 24ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഹൈക്കോടതി വിധി ശരിവെച്ചുവെങ്കിലും, പ്രധാനമന്ത്രിയായി തുടരാന്‍ അവരെ അനുവദിച്ചു. 1975 ഏപ്രിലില്‍ ന്യൂയോര്‍ക്ക് ടൈംസുമായുള്ള ഒരു അഭിമുഖത്തില്‍ ഇന്ദിരാഗാന്ധി പറഞ്ഞു: ‘വേഗം ലക്ഷ്യത്തിലെത്തുന്ന പരിപാടികള്‍ നടപ്പിലാക്കാന്‍ പല രാജ്യങ്ങളും ജനാധിപത്യ സമ്പ്രദായം ഉപേക്ഷിക്കുന്നു. പുരോഗതിക്ക് അടിത്തറയിടാന്‍ ഇത് ആവശ്യമാണ്.’
ഏകാധിപതിയായ ഇന്ദിര
ബംഗ്ലാദേശില്‍ ജനാധിപത്യം അവസാനിപ്പിച്ച് ഏകകക്ഷിഭരണം നടപ്പാക്കിയ മുജീബുര്‍ റഹ്മാന്റെ നടപടിയെ ഇന്ദിരാഗാന്ധി പരസ്യമായി അനുകൂലിച്ചു. ദല്‍ഹിയില്‍ നിന്നുള്ള ഇന്ദിരാ കോണ്‍ഗ്രസ് എംപിയായ ശശിഭൂഷന്‍ നിരവധി വേദികളില്‍ പറഞ്ഞത്: ‘നമുക്കാവശ്യം ഒരു നിയന്ത്രിത ഏകാധിപത്യമാണ് എന്നാണ്’ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ബറുവ, ‘ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ’ എന്ന മുദ്രാവാക്യം കോണ്‍ഗ്രസുകാരെ കൊണ്ട് പരസ്യമായി വിളിപ്പിച്ചു.
ജൂണ്‍ 25ന് വൈകീട്ട് ദല്‍ഹിയില്‍ നടന്ന ഒരു വന്റാലിയില്‍ വച്ച് ജയപ്രകാശ് നാരായണന്‍ ‘സര്‍ക്കാരിന്റെ അധാര്‍മികമായ ഉത്തരവുകള്‍ നിരസിക്കണമെന്ന്’ പോലീസ് സേനയോട് ആവശ്യപ്പെട്ടു. നാനാജി ദേശ്മുഖ് ഇന്ദിരാഗാന്ധിയോട് രാജിവെച്ചു പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ശ്രീമതി ഗാന്ധി ഇതൊരു ആയുധമായി കണ്ടെത്തി. എന്നാല്‍ 1959 ല്‍ കേരളത്തിലെ കോട്ടയത്ത് വന്ന് അന്നത്തെ കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്ന ഇന്ദിരാഗാന്ധി സംസാരിച്ചതും ഇതൊക്കെ തന്നെയായിരുന്നു എന്നവര്‍ മറന്നു. ‘കേരള സര്‍ക്കാരിന്റെ ഉത്തരവുകള്‍ പോലീസ് സേന അനുസരിക്കരുത്’ എന്നായിരുന്നു ശ്രീമതി ഗാന്ധിയുടെ പ്രസംഗം.
യുവജനങ്ങള്‍ അഴിമതിക്കെതിരെ
സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കോണ്‍ഗ്രസ് ഹൈക്കമാന്റഡ് (ഇന്ദിര) വര്‍ഷാവര്‍ഷം മാറ്റിക്കൊണ്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയിലും കെടുകാര്യസ്ഥതയിലും സഹികെട്ട് ഗുജറാത്തില്‍ വിദ്യാര്‍ത്ഥി പരിഷത്തിന്റെ നേതൃത്വത്തില്‍ നവനിര്‍മ്മാണ സമിതി രൂപീകരിച്ച് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തു. ഈ കാലത്ത് നരേന്ദ്രമോദി, അരുണ്‍ ജെയ്റ്റ്‌ലി, ഗോവിന്ദാചാര്യ തുടങ്ങിയ നിരവധി യുവ നേതാക്കള്‍ ഉയര്‍ന്നുവന്നു. പ്രക്ഷോഭത്തിനിറങ്ങിയ 43 വിദ്യാര്‍ത്ഥികളെ പോലീസ് വെടിവെച്ചുകൊന്നു. 6155 പേരെ ജയിലിലാക്കി. ബീഹാറിലും വിദ്യാര്‍ത്ഥികള്‍ ലാലു പ്രസാദ് യാദവ്, സുശീല്‍ മോദി എന്നിവരുടെ നേതൃത്വത്തില്‍ സമരവുമായി രംഗത്തിറങ്ങി. ഒടുവില്‍ ജയപ്രകാശ് നാരായണന്‍ തന്നെ സമര നേതൃത്വം ഏറ്റെടുത്ത് സമഗ്ര വിപ്ലവത്തിന് ആഹ്വാനം ചെയ്തു.
ശ്രീമതി ഗാന്ധിക്ക് ജനങ്ങളിലുള്ള വിശ്വാസവും, ജനങ്ങള്‍ക്ക് അവരിലുള്ള വിശ്വാസവും നഷ്ടപ്പെട്ടപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതിന് അവരുടെ കൂടെ നിന്നത് സോവിയറ്റ് യൂണിയനും, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായിരുന്നു. അവരുടെ ഏറ്റവും വലിയ ശത്രു രാഷ്ട്രീയ സ്വയംസേവക സംഘമായിരുന്നു. നെഹ്‌റുവിന്റെ കാലം മുതല്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചില നേതാക്കളും സംഘബന്ധുക്കളായി നടിക്കുക പതിവായിരുന്നു. രഹസ്യമായി പോലീസിനെ സ്വാധീനിച്ച് സ്വയംസേവകരെ ഏതെങ്കിലും ക്രിമിനല്‍ കേസുകളില്‍ പ്രതികളാക്കും. ചില കോണ്‍ഗ്രസുകാര്‍ തന്നെ രംഗത്തുവന്ന് പോലീസുമായി ബന്ധപ്പെട്ട് അവരെ കേസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും. അങ്ങനെ വ്യക്തിപരമായ അടുപ്പവും കടപ്പാടും സൃഷ്ടിച്ച് അവരുടെ വോട്ട് തട്ടിയെടുക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്.
സംഘത്തെ നിരോധിക്കുന്നു
1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെങ്കിലും പല സംഘപ്രവര്‍ത്തകരെയും നേതാക്കളെയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു. സര്‍സംഘചാലക് ബാലാസാഹബ് ദേവറസിനെ ജൂണ്‍ 30ന് അറസ്റ്റ് ചെയ്തു. സംഘനിരോധനം നിലവില്‍ വന്നത് ജൂലായ് നാലിനായിരുന്നു. സമഗ്ര വിപ്ലവത്തില്‍ സംഘം ജയപ്രകാശ് നാരായണനൊപ്പമാണെന്ന തിരിച്ചറിവുണ്ടാവുകയും, തന്റെ അഴിമതികളെ സംരക്ഷിക്കാന്‍ സംഘത്തിന്റെ പിന്തുണ കിട്ടില്ലെന്ന് തീര്‍ച്ചയാവുകയും ചെയ്തപ്പോഴാണ് അവര്‍ സംഘത്തെ നിരോധിച്ചത്. കൂട്ടത്തില്‍ ജമാഅത്തെ ഇസ്ലാമി, ആനന്ദമാര്‍ഗ്, നക്‌സലേറ്റുകള്‍ തുടങ്ങി ഇരുപത്തിയാറു സംഘടനകളെ നിരോധിച്ചു.
നിരോധിക്കപ്പെട്ട പ്രസ്ഥാനങ്ങളൊക്കെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും പ്രവര്‍ത്തകരെ കിട്ടാതെ വിഷമിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക വിഭാഗമായ എസ്. നിജലിംഗപ്പയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും ഭാരതീയ ജനസംഘവും ജോര്‍ജ് ഫെര്‍ണാണ്ടസ് നേതൃത്വം കൊടുക്കുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയും, ചൗധരി ചരണ്‍സിംഗിന്റെ ബിഎല്‍ഡിയും അടിയന്തരാവസ്ഥക്കെതിരെ പൊരുതാന്‍ തീരുമാനിച്ചു. ഇന്ദിരാ കോണ്‍ഗ്രസിലെ ഒരു വിഭാഗം യുവതുര്‍ക്കികള്‍ ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിച്ച് ജെപിയുടെ പിന്നില്‍ അണിനിരന്നു.
പി. സുന്ദരയ്യയുടെ രാജി
മാര്‍ക്‌സിസ്റ്റ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തത്വത്തില്‍ അടിയന്തരാവസ്ഥക്കെതിരായിരുന്നെങ്കിലും പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളും, യുവജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നു പോയതും നിമിത്തം അവര്‍ സമരത്തില്‍ നിന്നും മാറിനിന്നു. 1975 ജൂലൈ 17 മുതല്‍ 22 വരെ നടന്ന കേന്ദ്ര കമ്മിറ്റിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി. സുന്ദരയ്യ രാജിവച്ചു. അതിനുള്ള കാരണങ്ങള്‍ രസകരമാണ്, ‘അടിയന്തരാവസ്ഥ പ്രഖ്യാപനം വാസ്തവത്തില്‍ സിപിഎം പെട്ടെന്ന് പ്രതീക്ഷിച്ചതേയില്ല. അത്തരമൊരു സാഹചര്യം വന്നാല്‍ എന്ത് ചെയ്യണം എന്നതിനെ ക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നില്ല. അത്തരത്തില്‍ ചര്‍ച്ച നടത്താന്‍ പറ്റാത്ത തരത്തില്‍ പാര്‍ട്ടിയുടെ സെന്റര്‍ ദുര്‍ബലമായിരുന്നു.’ സുന്ദരയ്യക്കു പകരം ജനറല്‍ സെക്രട്ടറി സ്ഥാനം ഇ. എം. ശങ്കരന്‍ നമ്പൂതിരിപ്പാട് ഏറ്റെടുത്തെങ്കിലും അത് രഹസ്യമാക്കി വച്ചു (കമ്മ്യൂണിസ്റ്റ് കേരളം, കെ. ബാലകൃഷ്ണന്‍. പേജ്. 271). അടിയന്തരാവസ്ഥ പെട്ടെന്ന് മാറുമെന്നും, കേരളത്തില്‍ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നും താന്‍ മുഖ്യമന്ത്രിയാകുമെന്നും പാവം നമ്പൂതിരിപ്പാട് ധരിച്ചു വശായി. അത് നടക്കില്ലെന്ന് ഉറപ്പായപ്പോഴാണ് 1977 ഏപ്രിലില്‍ അദ്ദേഹം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ വിവരം പരസ്യമായി പ്രഖ്യാപിക്കുന്നത്.
നെഹ്‌റുവില്‍ നിന്ന് ഇന്ദിരയിലേക്ക്
1948 ല്‍ ഗാന്ധിവധം ആരോപിച്ച് പണ്ഡിറ്റ് നെഹ്‌റു സംഘത്തെ നിരോധിക്കുകയും സര്‍സംഘചാലക് ശ്രീഗുരുജിയെ അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോള്‍ ഒരേസമയം സത്യഗ്രഹത്തിലൂടെയും കോടതിയിലൂടെയും സംഘം അതിനെ നേരിട്ടു. എന്നാല്‍ ഗാന്ധിവധത്തിന്റെ പേരില്‍ വലിയൊരു വിഭാഗം ജനങ്ങളെ സംഘത്തിന് എതിരായി അണിനിരത്താന്‍ തന്ത്രശാലിയായ നെഹ്‌റുവിനായി. 1975 ആയപ്പോഴേക്കും സ്ഥിതിഗതികള്‍ അപ്പാടെ മാറിയിരുന്നു. നെഹ്‌റു കുടുംബത്തിന്റെയും ഇന്ദിരാഗാന്ധിയുടെയും കുതന്ത്രങ്ങളില്‍ നിന്ന് പതിനൊന്നോളം സംസ്ഥാനങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മോചനം നേടിയിരുന്നു. പില്‍ക്കാലത്ത് കേന്ദ്രമന്ത്രിയായ അരുണ്‍ ജെയ്റ്റ്‌ലി നേതൃത്വം കൊടുത്ത അഖില ഭാരതീയ ലോക താന്ത്രിക് യുവമഞ്ച് (ജനാധിപത്യ യുവ വേദി) ‘യുവജനങ്ങളെ സംഘടിക്കുക! സാഹചര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അവരവരുടെ കടമകള്‍ നിറവേറ്റുക! രാഷ്ട്ര നന്മയ്ക്കു വേണ്ടി പോരാടുവാനുള്ള സന്ദര്‍ഭമാണിത്!’ എന്ന മുദ്രാവാക്യവുമായി ഭാരതത്തിലെ കലാലയങ്ങളെ സജീവമാക്കി.
സംഘപ്രവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദു വീടുകള്‍ ആയിരുന്നതിനാല്‍, കാര്യാലയങ്ങള്‍ അടച്ചുപൂട്ടിയത് സംഘത്തെ ബാധിച്ചേയില്ല. സ്വന്തം മക്കള്‍ പോലീസ് പിടിയിലായിട്ടു പോലും, സംഘ പ്രചാരകനെ സംരക്ഷിക്കാന്‍ അമ്മമാര്‍ രംഗത്തുവന്നു. സംഘത്തിന്റെ ആഹ്വാനം ചെവിക്കൊള്ളാന്‍, അതു പ്രവൃത്തിപഥത്തിലെത്തിക്കാന്‍ യുവജനങ്ങള്‍ മത്സരിച്ചു. ഏഴായിരത്തിയഞ്ഞൂറില്‍പ്പരം യുവാക്കളാണ് കേരളത്തില്‍ മാത്രം സത്യഗ്രഹത്തിലൂടെയും അല്ലാതെയും അറസ്റ്റ് ചെയ്യപ്പെട്ടത്. അവരുടെ ശരാശരി പ്രായം 21 വയസ്സാണ് എന്നുള്ളത് ആലോചിക്കുമ്പോള്‍, അക്കാലത്തെ സംഘത്തിന്റെ കേരളത്തിലെ കരുത്ത് ബോധ്യമാകും. അഖില ഭാരതീയ അടിസ്ഥാനത്തില്‍ ഒരു ലക്ഷത്തി എഴുപത്തയ്യായിരം പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കൊടിയമര്‍ദ്ദനങ്ങള്‍ ഉണ്ടായിട്ടും ഒരു സത്യഗ്രഹിപോലും തിരിച്ചു പ്രതികരിച്ചതായി പോലീസ് പോലും പരാതിപ്പെട്ടിട്ടില്ല.
പുന്നപ്ര -വയലാര്‍ അടക്കമുള്ള സമരങ്ങളില്‍ പ്രവര്‍ത്തകരെ വാരിക്കുന്തവുമായി പട്ടാളത്തിന്റെ നിറതോക്കിന്റെ മുന്‍പിലേക്ക് നേതാക്കള്‍ പറ ഞ്ഞു വിടുകയായിരുന്നു. നേതാക്കളൊക്കെ ഒളിവിലോ അല്ലെങ്കില്‍ സുരക്ഷിത സ്ഥാനങ്ങളിലോ ഇരുന്ന് സമരം വീക്ഷിക്കുകയും ചെയ്തു. അടിയന്തരാവസ്ഥയില്‍ സംഘം ചെയ്തത് അത്തരത്തിലായിരുന്നില്ല. കേരളത്തില്‍ പി.പരമേശ്വര്‍ജിയും ഓ. രാജഗോപാലും എം. ദേവകിയമ്മയും കെ.ജി. മാരാരും അടക്കമുള്ള നേതാക്കള്‍ സത്യഗ്രഹം ചെയ്ത് അറസ്റ്റ് വരിക്കുകയായിരുന്നു. അഡ്വ. ടി.വി. അനന്തനും പി.പി. മുകുന്ദനുമൊക്കെ പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് അടിയന്തരാവസ്ഥ പിന്‍വലിച്ചതിനു ശേഷമാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. നേതൃനിരയിലെ അറിയപ്പെടുന്നവരൊക്കെ ജയിലിലായ പ്പോള്‍ പ്രവര്‍ത്തകരെ സമരസജ്ജരാക്കാന്‍ കെ. ഭാസ്‌കര്‍റാവുവും പി. മാധവ്ജിയും എസ്. സേതുമാധവനും കെ. രാമന്‍പിള്ളയും കേരളത്തിലങ്ങോളമിങ്ങോളം യാത്ര ചെയ്തു. അതോടെ കേരളത്തിലെ യുവജനശക്തി സംഘത്തിനു പിന്നില്‍ അണിനിരക്കുകയായിരുന്നു.
പത്രമാരണ നിയമം
അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടൊപ്പം ഇന്ദിരാ സര്‍ക്കാര്‍ പത്രമാരണ നിയമവും കൊണ്ടുവന്നു. അതോടെ പത്രങ്ങള്‍ക്ക് സത്യസന്ധമായി വാര്‍ത്തകള്‍ കൊടുക്കാനുള്ള അവകാശം നഷ്ടപ്പെട്ടു. ഓരോ ദിവസവും തയ്യാറാക്കുന്ന വാര്‍ത്തകളുമായി ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥന് മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ട ഗതികേട് ഭാരതത്തിലെ പത്രാധിപന്മാര്‍ക്കുണ്ടായി. സര്‍ക്കാര്‍ തീരുമാനത്തിന് മുമ്പില്‍ ഒന്നു പ്രതികരിക്കാന്‍ പോലും പ്രമുഖ ദിനപത്രങ്ങളോ, പത്രപ്രവര്‍ത്തക യൂണിയനോ, പത്രമുതലാളിമാരുടെ സംഘടനയോ തയ്യാറായില്ല എന്നുള്ളത് ഒരു ദുഃഖസത്യമാണ്. അതുകൊണ്ടാണ് അടിയന്തരാവസ്ഥയ്ക്ക്‌ശേഷം വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രിയായിരുന്ന എല്‍.കെ. അദ്വാനി മാധ്യമങ്ങളോട് പറഞ്ഞത്, ‘നിങ്ങളോടു കുനിയാന്‍ പറഞ്ഞപ്പോള്‍, നിങ്ങള്‍ ഇഴയുകയായിരുന്നു എന്ന്.’
സംഘത്തിനെതിരെ മാധ്യമങ്ങളും
1975 സപ്തംബര്‍ 21, 24 തീയതികളില്‍ മാതൃഭൂമി ദിനപ്പത്രം പ്രസിദ്ധപ്പെടുത്തിയ ‘സ്വേച്ഛാധിപത്യ രീതികള്‍’ എന്ന ലേഖനം സംഘത്തെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാരിന്റെ ബുദ്ധിശാല രൂപം കൊടുത്തതായിരുന്നു. അതവസാനിക്കുന്നതിങ്ങനെയാണ്:
‘മതേതരത്വം, സോഷ്യലിസം, ജനാധിപത്യപരമായ ജീവിതരീതികള്‍ തുടങ്ങിയ ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ചുമതലപ്പെട്ട ഏതൊരു ഗവണ്‍മെന്റും കൈക്കൊള്ളേണ്ട നടപടി ക്ഷണിച്ചുവരുത്തുകയാണ് സംഘം ചെയ്തത്. ആര്‍.എസ്.എസ്സിന്റെ വിഷപ്പല്ലുകള്‍ അടര്‍ത്തിക്കളയേണ്ടി വന്നു. സംഘം ഉയര്‍ത്തിവിട്ട വിദ്വേഷത്തിന്റെ പുകപടലങ്ങള്‍ കെടുത്തേണ്ടത് അത്യാവശ്യമായി തീര്‍ന്നു. ചുരുക്കത്തില്‍ സംഘത്തെയും അതിന്റെ ദ്രോഹപ്രവര്‍ത്തനങ്ങളെയും ഉടനടി തടയേണ്ടത് അനിവാര്യമായി. നിരോധനം ഈ ലക്ഷ്യം നേടിയെടുത്തു.’
ഇന്ദിരാഗാന്ധിയും അവരോടൊപ്പം നില്‍ക്കുന്ന നേതാക്കളും പ്രസംഗങ്ങളില്‍ പ്രധാന സ്ഥാനം നല്‍കിയിരുന്നത് സംഘത്തിനെതിരായ ആരോപണങ്ങള്‍ക്കാണ്. മുസ്ലിം-ക്രിസ്ത്യന്‍ സമുദായങ്ങളെ സംഘത്തിനെതിരെ തിരിച്ചുവിടാന്‍ സഹായകമായ പ്രചാരണരീതിയാണവര്‍ സ്വീകരിച്ചത്. ആകാശവാണിയും ദൂരദര്‍ശനും ഡി.എ.വി.പി.യും ഇന്ദിരാഗാന്ധിയുടെ പ്രചാരണശൈലി അനുവര്‍ത്തിച്ചു. 1920ലെ നാഗപൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ മുഖ്യസംഘാടകരിലൊരാളായിരുന്ന ഡോ. കേശവ ബലറാം ഹെഡ്‌ഗേവാറാണ് സംഘത്തിന്റെ സ്ഥാപകന്‍ എന്ന വസ്തുത ശ്രീമതി ഗാന്ധി ഓര്‍ത്തില്ല.
‘കുരുക്ഷേത്രം’ ജനഹൃദയങ്ങളില്‍
സംഘത്തിന്റെ സ്വതസിദ്ധമായ ശൈലി ഗൃഹസമ്പര്‍ക്കവും തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുമാണ്. അടിയന്തരാവസ്ഥ കാലത്തും അത് നിര്‍ബാധം തുടര്‍ന്നു. സര്‍ക്കാര്‍ പത്രമാരണനിയമങ്ങള്‍ കൊണ്ടുവന്ന്, സ്വന്തം ചെയ്തികള്‍ ജനങ്ങളില്‍ നിന്നും മറച്ചുവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍, സംഘം ജനസന്ദേശം, കുരുക്ഷേത്രം, സുദര്‍ശനം തുടങ്ങി നിരവധി ലഘുലേഖകള്‍ ഭാരതമെമ്പാടും പ്രചരിപ്പിച്ച് ജനഹൃദയങ്ങളില്‍ നിറഞ്ഞുനിന്നു. എകെജി ഭാരത പാര്‍ലമെന്റില്‍ നടത്തിയ അടിയന്തരാവസ്ഥക്കെതിരായ പ്രസംഗം പ്രസിദ്ധീകരിക്കാന്‍ ദേശാഭിമാനിക്ക് കഴിഞ്ഞില്ല. താനത് വായിച്ചത് ‘കുരുക്ഷേത്ര’ത്തില്‍ നിന്നായിരുന്നുവെന്ന് ചരിത്രകാരനായ വി.വി.കെ. വാലത്ത് പറയുന്നു. അടിയന്തരാവസ്ഥക്കെതിരെ പടപൊരുതിയതിന്റെ പേരില്‍ വാറണ്ട് ഉണ്ടായിരുന്ന ജനസംഘം നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പാര്‍ലമെന്റില്‍ എത്തുകയും, ഹാജര്‍ ബുക്കില്‍ ഒപ്പിടുകയും, താന്‍ ഇവിടെത്തന്നെ ഉണ്ടെന്ന് സ്പീക്കറോട് പരസ്യമായി പ്രഖ്യാപിക്കുകയും പാര്‍ലമെന്റില്‍ നിന്ന് രക്ഷപ്പെട്ട്, തന്റെ പ്രവര്‍ത്തനം തുടരുകയും ചെയ്തത് അക്ഷരാര്‍ത്ഥത്തില്‍ ഇന്ദിരാസര്‍ക്കാരിനെ ക്ഷീണിപ്പിച്ചു. ആ വാര്‍ത്ത മാധ്യമങ്ങളിലൂടെ വരരുതെന്ന് ഇന്ദിരയും കൂട്ടരും തീരുമാനിച്ചപ്പോള്‍, ‘കുരുക്ഷേത്രം’ ആ വാര്‍ത്ത അച്ചടിച്ച് ജനങ്ങളിലെത്തിച്ചു.
സത്യഗ്രഹ സമരം
ലോക സംഘര്‍ഷ സമിതിയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലെ പഴനിയില്‍ ചേര്‍ന്ന യോഗം നവംബര്‍ 14 മുതല്‍ 60 ദിവസക്കാലം ജനുവരി 14 വരെ സത്യഗ്രഹ സമരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കേരളത്തില്‍ നിന്ന് പി. മാധവ്ജിയും ജനസംഘം നേതാവ് കെ. രാമന്‍പിള്ളയും പ്രസ്തുത യോഗത്തില്‍ പങ്കെടുത്തു. ‘യുവാക്കളെ കിട്ടാനില്ലാ’ത്തതുകൊണ്ട് സിപിഎം സത്യഗ്രഹത്തില്‍ നിന്നും വിട്ടുനിന്നു. സംഘവും ജനസംഘവും സമരത്തിന്റെ മുന്നണി പോരാളികളായി. കേരളമൊട്ടാകെയായി നാന്നൂറില്‍പ്പരം സത്യഗ്രഹങ്ങള്‍ നടന്നു. നാലായിരത്തിലധികം യുവാക്കള്‍ അതില്‍ പങ്കെടുത്തു. ലോകം കണ്ട ഏറ്റവും വലിയ യുവജനമുന്നേറ്റമായിരുന്നു അടിയന്തരാവസ്ഥയ്‌ക്കെതിരെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തില്‍ നടന്നത്. യുവാക്കളും കുടുംബങ്ങളുമായി നേരിട്ട് ബന്ധമുള്ള സംഘത്തിന് സത്യഗ്രഹത്തിന് ആളെ കൂട്ടാനും, അതു സംഘടിപ്പിക്കാനും യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. സംഘത്തിന്റെ ജനകീയ അടിത്തറ ശ്രീമതി ഗാന്ധിയും കേന്ദ്രസര്‍ക്കാരും ധരിക്കുന്നതിനേക്കാള്‍ എത്രയോ മേലെയായിരുന്നു.
രാജ്യം തിരഞ്ഞെടുപ്പിലേക്ക്
1977 ജനുവരി 19ന് ശ്രീമതി ഗാന്ധി ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും ഇത്തരമൊരു അമിത ആത്മവിശ്വാസത്തിന്റെ പുറത്തായിരുന്നു. ജയപ്രകാശ് നാരായണന്റെ വ്യക്തിത്വത്തില്‍ അധിഷ്ഠിതമായി ജനതാ പാര്‍ട്ടി രൂപവല്‍ക്കരിക്കപ്പെട്ടു. നേതാക്കള്‍ ഏറെയും അണികള്‍ ചുരുങ്ങിയതുമായ പ്രസ്ഥാനങ്ങള്‍ ആയിരുന്നു അവയില്‍ മിക്കതും. എന്നാല്‍ സംഘത്തിന്റെ കുടുംബബന്ധങ്ങള്‍ ജനതാപാര്‍ട്ടിക്ക് വലിയ മുതല്‍ക്കൂട്ടായി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത, മറ്റു പ്രതിഫലങ്ങള്‍ പ്രതീക്ഷിക്കാത്ത രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയിറങ്ങി വോട്ടഭ്യര്‍ത്ഥിച്ചു. ഭാരതമെമ്പാടുമുള്ള ജനങ്ങള്‍ അതു സ്വീകരിച്ചു. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ജനതാപാര്‍ട്ടി കേന്ദ്ര മന്ത്രിസഭ രൂപീകരിച്ചു. കേരളത്തില്‍ മാത്രം ഇരുപതു പാര്‍ലമെന്റ് സീറ്റും കോണ്‍ഗ്രസ് ജയിച്ചു. കാരണം വ്യക്തം. മറ്റു സംസ്ഥാനങ്ങളില്‍ പ്രധാന പ്രതിപക്ഷമായ ജനസംഘവും ഘടകകക്ഷികളും അടിയന്തരാവസ്ഥ വിരുദ്ധ സമരത്തില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു. കേരളത്തിലാകട്ടെ പ്രധാന പ്രതിപക്ഷം ‘യുവാക്കളെ കിട്ടാനില്ല’ എന്നു പരിതപിച്ച് സ്വസ്ഥമായി ഉറങ്ങുകയായിരുന്നു.
സഹായക ഗ്രന്ഥങ്ങള്‍:-
1. അടിയന്തരാവസ്ഥയുടെ അന്തര്‍ധാരകള്‍, കെ രാമന്‍പിള്ള, കുരുക്ഷേത്ര ബുക്‌സ്.
2. അടിയന്തരാവസ്ഥയിലെ ഒളിവുരേഖകള്‍, ആര്‍.ഹരി, കുരുക്ഷേത്ര പ്രകാശന്‍.
3. കമ്മ്യൂണിസ്റ്റ് കേരളം, കെ.ബാലകൃഷ്ണന്‍, മാതൃഭൂമി ബുക്‌സ്.
4. അടിയന്തരാവസ്ഥ ഇരുട്ടിന്റെ നിലവിളികള്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, മാതൃഭൂമി ബുക്‌സ്.
5. അടിയന്തരാവസ്ഥ: രണ്ടാം സ്വാതന്ത്ര്യസമരം, ഇ.എന്‍. നന്ദകുമാര്‍, ഇന്‍ഡസ് സ്‌ക്രോള്‍, ന്യൂ ദല്‍ഹി.