1975 ജൂണ്‍ 25 രാത്രി, ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന് ഒരിക്കലും മറക്കാന്‍ കഴിയില്ല. അന്നു കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, രാഷ്ട്രപതിക്ക് ഒരു കത്തെഴുതി: ”പ്രിയ രാഷ്ട്രപതിജി, നേരത്തെ അങ്ങേക്ക് വിശദീകരിച്ചതുപോലെ, ഒരു ഗൗരവമേറിയ അവസ്ഥ ഭാരതത്തിന്റെ ആഭ്യന്തരസുരക്ഷക്ക് ഭീഷണിയാകുന്നതായി സൂചനയുണ്ട്. കാര്യം അതീവ ഗൗരവമാണ്.” ആ കത്തിനൊപ്പം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള രേഖയുടെ കരടുപതിപ്പും അവര്‍ ചേര്‍ത്തിരുന്നു. അര്‍ദ്ധരാത്രിയായതിനാല്‍ മന്ത്രിസഭയുടെ അംഗീകാരം മുന്‍കൂട്ടി നേടാനുള്ള സമയമില്ലെന്നും അവര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു: ”ഈ വിഷയം ഞാന്‍ നാളെ രാവിലെ മന്ത്രിസഭയില്‍ അവതരിപ്പിച്ചു കൊള്ളാം,” എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 1961ലെ ഭാരത സര്‍ക്കാര്‍ (ബിസിനസ് ഇടപാട്) നിബന്ധനകള്‍ അനുസരിച്ച് മുന്‍കൂട്ടി മന്ത്രിസഭാനുമതി നേടേണ്ട നടപടിക്രമം അവഗണിച്ചാണ് ഇത് നടന്നത്. രാഷ്ട്രപതിയോട് കര്‍ശനമായ ഒരു നിര്‍ദ്ദേശവും കത്തിലുണ്ടായിരുന്നു: ”രാത്രി എത്ര വൈകിയാലും ഈ അടിയന്തരാവസ്ഥാ പ്രഖ്യാപനം ഇറക്കേണ്ടതാണെന്ന് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.” അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദിന്‍ അലി അഹമ്മദിന് കത്തിനൊപ്പമുള്ള കരടു പ്രഖ്യാപനത്തില്‍ ഒപ്പുവയ്ക്കുകയല്ലാതെ മറ്റു നിവൃത്തിയൊന്നുമുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിക്കഴിഞ്ഞാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണഘടനയെ എങ്ങനെ ഉപയോഗിക്കുമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്.
ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് മുന്‍കൂര്‍ അനുമതിയില്ലാതെ എടുത്ത ഒരു പ്രധാന തീരുമാനത്തിന് അടുത്ത ദിവസം തന്നെ മന്ത്രി സഭ അംഗീകാരം നല്‍കിയതോടെയാണ് ‘കിച്ചന്‍ കാബിനറ്റ്’ എന്ന പദം പൊതുജനങ്ങള്‍ക്കിടയില്‍ പ്രസിദ്ധമായത്. അധികാരത്തോടുള്ള ആസക്തിയും, ഇന്ദിരയോടുള്ള ഭയവുമാണ് പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കന്മാരടങ്ങുന്ന മന്ത്രിസഭയെ അനുമതി നല്‍കാന്‍ പ്രേരിപ്പിച്ചത്. അങ്ങിനെ ഭരണഘടന സ്വേച്ഛാധിപത്യം സ്ഥാപിക്കാനുള്ള ഒരു ഉപകരണമാണെന്ന് ഇന്ദിരാഗാന്ധി തെളിയിച്ചതിനാല്‍ ഇതിനെ ”ഭരണഘടനാപരമായ സ്വേച്ഛാധിപത്യം” എന്ന് ചില വിദഗ്ധര്‍ വിശേഷിപ്പിക്കുന്നു.
അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റും ഇന്ദിരാഗാന്ധിയുടെ സ്തുതിപാഠകനുമായിരുന്ന ഡി.കെ ബറുവ പ്രഖ്യാപിച്ചു: ‘ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ!’
അടിയന്തരാവസ്ഥാ പ്രഖ്യാപനം
1975 ജൂണ്‍ 12-ന് ഒരു തിരഞ്ഞെടുപ്പ് അഴിമതി കേസില്‍ അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പും എം.പി. സ്ഥാനവും അസാധുവാക്കുകയും സുപ്രീംകോടതി അത് പൂര്‍ണമായും സ്റ്റേ ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ദിരാഗാന്ധി അധികാര കസേരയില്‍ എങ്ങിനെയും കടിച്ചു തൂങ്ങാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ഭരണഘടനയെ ഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. 60 കോടി ജനങ്ങളെ ഒറ്റ രാത്രി കൊണ്ട് അടിമത്വത്തിലേക്ക് എടുത്തെറിഞ്ഞ തീരുമാനമായിരുന്നു അത്. പിന്നീട് നടന്ന കാര്യങ്ങള്‍ ഇന്നത്തെ തലമുറക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നതിന് അതീതമായിരുന്നു. ഈശ്വരീയ കാര്യത്തിനുവേണ്ടി അവതരിച്ച ഒരു പ്രസ്ഥാനത്തിന്റെ നാള്‍വഴികളിലാണ് അടിയന്തരാവസ്ഥയുടെ ഭീതിദമായ കാലഘട്ടം നമ്മുടെ മുമ്പില്‍ നിരത്തുന്നത്.
കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ എല്ലാവിധ ഏകാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്കും കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ പിന്തുണ നല്‍കി. കമ്മ്യുണിസ്റ്റുകാര്‍ കേന്ദ്രത്തില്‍ ഇന്ദിരാ സര്‍ക്കാരിന് പിന്തുണ നല്‍കിയപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്കപ്പ് ക്രൂരതകള്‍ അരങ്ങേറിയത് കേരളത്തില്‍ സി.പി.ഐയുടെ അച്യുതമേനോന്‍ മുഖ്യമന്ത്രിയായ, കോണ്‍ഗ്രസ്സ് പിന്തുണയുള്ള സര്‍ക്കാരിന്റെ ഭരണത്തിലാണ്. അന്ന് പ്രതിപക്ഷത്തായിരുന്ന സി.പി.എമ്മിന്റെ നേതാക്കളാകട്ടെ ഭയഭീതരായി അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിന് അങ്ങേയറ്റം തണുത്ത പ്രതികരണമാണ് നല്‍കിയത്.
ഭരണഘടനയുടെ ഹത്യ
സ്വേച്ഛാധിപത്യം കോണ്‍ഗ്രസ്സിന്റെ ഡി.എന്‍.എയിലുള്ള ഒന്നാണ്. ‘ഓര്‍ഗനൈസര്‍’ പോലുള്ള മാധ്യമങ്ങളുടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് മുമ്പില്‍ പതറിപ്പോയ ജവഹര്‍ലാല്‍ നെഹ്‌റു 1951 ജൂണ്‍ 18-ന് കുപ്രസിദ്ധമായ ഭരണഘടനയുടെ ഒന്നാം ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തി വച്ചുകൊണ്ട് ഭരണഘടനയ്‌ക്കെതിരായ അതിക്രമങ്ങള്‍ക്ക് തുടക്കമിട്ടു. ഇതിനെക്കുറിച്ചു ശ്യാമപ്രസാദ് മുഖര്‍ജി പറഞ്ഞത് ‘താങ്കള്‍ ഭരണഘടനയെ ഒരു കഷ്ണം കടലാസ്സു പോലെയാണ് കണക്കാക്കുന്നത്’ എന്നാണ്. അതേ നെഹ്രുവിന്റെ മകളാണ് അടിയന്തരാവസ്ഥയില്‍ ഭരണഘടനയുടെ ആത്മാവിനെ നശിപ്പിച്ചത്.
ബ്രിട്ടീഷുകാരുടെ കുപ്രസിദ്ധ കരിനിയമമായ 1915-ലെ ഡിഫന്‍സ് ഓഫ് ഇന്ത്യ ആക്ട് പണ്ഡിറ്റ് നെഹ്‌റു പൊടി തട്ടിയെടുത്തു പുനരുജ്ജീവിപ്പിച്ചതാണ് 1962 ല്‍ കൊണ്ടുവന്ന ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍സ്. ഇടക്കുവച്ചു പിന്‍വലിക്കപ്പെട്ട ഈ നിയമം വീണ്ടും ഇന്ദിര 1971 ല്‍ പരിഷ്‌കരിച്ചു ഡിഫന്‍സ് ആന്‍ഡ് ഇന്റേണല്‍ സെക്യൂരിറ്റി ഓഫ് ഇന്ത്യ റൂള്‍സ് എന്നാക്കി രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ മറ്റു കരിനിയമങ്ങളായ മിസ, കൊഫെ പൊസൊ (MISA,COFEPOSA) എന്നിവക്കൊപ്പം നിര്‍ബാധം ഉപയോഗിച്ചു.
1973-ലെ കേശവാനന്ദ ഭാരതി കേസില്‍ സര്‍ക്കാരിനെതിരായ വിധിക്കു പ്രതികാരമായി, 1973 ഏപ്രില്‍ 25-ന് ഭൂരിപക്ഷ അഭിപ്രായം പ്രകടിപ്പിച്ച മൂന്നു മുതിര്‍ന്ന ജഡ്ജിമാരെ മറികടന്ന്, ജൂനിയര്‍ ജഡ്ജിയായ ജസ്റ്റിസ് എ.എന്‍. റേ യെ ഭാരതത്തിന്റെ മുഖ്യന്യായാധിപനായി ഇന്ദിരാഗാന്ധി നിയോഗിച്ചു. ഇത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനെതിരെയുള്ള മുന്നറിയിപ്പായിരുന്നു. മൂന്നു മുതിര്‍ന്ന ജഡ്ജിമാരും ഇതിനെതിരെ പ്രതിഷേധിച്ച് രാജിവെച്ചു.

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ തുടര്‍ന്ന് ഭരണഘടനയുടെ പ്രമുഖ വകുപ്പുകള്‍ മരവിപ്പിച്ചു, അന്വേഷണമോ ജുഡീഷ്യല്‍ പരിശോധനയോ ഇല്ലാതെ ആക്ടിവിസ്റ്റുകളെ ജയിലിലടച്ചു, മാധ്യമ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, മൗലികാവകാശങ്ങള്‍, കോടതിവഴിയുള്ള പ്രശ്‌ന പരിഹാരം എന്നിവ മരവിപ്പിച്ചു, ജനങ്ങളുടെ മൗലികാവകാശങ്ങള്‍ തുടങ്ങിയവ എടുത്തു കളഞ്ഞു, അഭിപ്രായ സ്വാതന്ത്ര്യം പിന്‍വലിച്ചു, മാധ്യമങ്ങളുടെ മേല്‍ കര്‍ശനമായ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി, പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും, എതിര്‍ക്കുന്നവരെയും, സംഘത്തിന്റെ നേതാക്കളെയും, പ്രവര്‍ത്തകരെയും ഉള്‍പ്പടെയുള്ളവരെയൊക്കെ ജയിലിലടച്ചു. പ്രതിപക്ഷം ഭരിക്കുന്ന തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. മാത്രമല്ല ചന്ദ്രശേഖര്‍, രാം ധവാന്‍ തുടങ്ങിയ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ തന്നെ വിമതരെയും ജയിലിലടച്ചു. ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ പൗരന്മാര്‍ക്ക് കോടതിയെ സമീപിക്കാനുള്ള അവകാശവും എടുത്തുകളഞ്ഞു. അടിയന്തരാവസ്ഥയുടെ ഭീതിദമായ അവസ്ഥയെക്കുറിച്ച് ജയപ്രകാശ് നാരായണന്‍ തന്റെ ജയില്‍ ഡയറിയില്‍ എഴുതി: ‘എനിക്ക് ചുറ്റുമുള്ള ലോകം വിഘടിതമായിരിക്കുന്നു. എന്റെ ജീവിതകാലത്ത് വീണ്ടും അവയെ ഒരുമിച്ച് കാണാന്‍ കഴിയില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു.’
1975 ഓഗസ്റ്റ് 1-ന് നിലവില്‍ വന്ന 38-ാം ഭേദഗതി, ആര്‍ട്ടിക്കിള്‍ 352-ല്‍ ക്ലോസ് (4) ചേര്‍ത്തു: ”രാഷ്ട്രപതിയുടെ സംതൃപ്തി……. അന്തിമവും നിര്‍ണായകവുമായിരിക്കും, ഒരു കാരണവശാലും ഒരു കോടതിയിലും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല…… സുപ്രീം കോടതിക്കോ മറ്റ് കോടതികള്‍ക്കോ അധികാരപരിധി ഉണ്ടായിരിക്കില്ല….” 1975 ഓഗസ്റ്റ് 10-ന്, ഭരണഘടനയുടെ 39-ാം ഭേദഗതിയിലൂടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് കോടതികള്‍ പരിശോധിക്കുന്നത് തടഞ്ഞു. 1976-ലെ 42-ാം ഭേദഗതി ഭാരതത്തിന്റെ ഭരണഘടനാ ചരിത്രത്തില്‍ ഇതുവരെ കേട്ടതില്‍ വച്ച് ഏറ്റവും വലിയ പ്രഹരമായിരുന്നു. ഉന്നത കോടതികളുടെ ജുഡീഷ്യല്‍ അവലോകനത്തിനുള്ള അധികാരം വെട്ടിക്കുറച്ചു, പ്രധാനമന്ത്രിയുടെയും ലോക്‌സഭാ സ്പീക്കറുടെയും വിവേചനാധികാരം വിപുലീകരിച്ചു, ഭരണഘടന ഏകപക്ഷീയമായി ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് പരിധിയില്ലാത്ത അധികാരം നല്‍കി, ആവശ്യമുള്ളപ്പോള്‍ മൗലികാവകാശങ്ങള്‍ സ്വയമേവ താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്നു നിശ്ചയിച്ചു, കോടതികളില്‍ ഭരണഘടനാ ഭേദഗതികള്‍ ചോദ്യം ചെയ്യാന്‍ കഴിയാത്തവിധം ആര്‍ട്ടിക്കിള്‍ 368 ഭേദഗതി ചെയ്തു. ഭേദഗതി നിയമം അതിന്റെ സമഗ്രമായ സ്വഭാവം കാരണം ‘മിനി ഭരണഘടന’ എന്ന് വിളിക്കപ്പെട്ടു. 1951-ലെ ജനപ്രാതിനിധ്യ നിയമം പോലും ഇന്ദിര ഭേദഗതി ചെയ്തു.
കോടതിയുടെ മുകളിലും ഭീതിയുടെ കരിനിഴല്‍ പതിച്ചു, ജഡ്ജിമാര്‍ പോലും തിക്തഫലം അനുഭവിച്ചു. അവര്‍ക്കു ഉന്നത നീതിന്യായ സംവിധാനം സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെട്ടു. അടിയന്തരാവസ്ഥ എന്നാല്‍ മൗലിക ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കുകയല്ല എന്ന് ധീരമായി വിധിച്ച നാഗ്പുര്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ലളിതിന്റെ പ്രൊമോഷന്‍ സര്‍ക്കാര്‍ തടഞ്ഞു. സര്‍ക്കാരിനോട് ‘പ്രതിബദ്ധതയുള്ള നീതിന്യായ വ്യവസ്ഥ’ എന്ന ഇന്ദിരാഗാന്ധിയുടെ ആശയത്തിന് ഇത് തുടക്കം കുറിച്ചു. 1975 നവംബര്‍ 7-ന് സുപ്രീംകോടതി ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി അസാധുവാക്കിയത് റദ്ദാക്കി. അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങളുടെ വിഷയത്തില്‍ കോടതിയെ സമീപിക്കാനുള്ള അവകാശം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിന് 1976 ഏപ്രില്‍ 28-ന് സുപ്രീം കോടതി അംഗീകാരം നല്‍കി. തല്‍ഫലമായി, തടവുകാരും മറ്റുള്ളവരും വിവിധ കോടതികളില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ വന്‍തോതില്‍ തള്ളിക്കളഞ്ഞു.
വാര്‍ത്തകളുടെ തമസ്‌കരണം
വാര്‍ത്തകളുടെ തമസ്‌കരണം ഏതാണ്ട് പൂര്‍ണമായിരുന്നു. പത്രസ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുകയും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളുടെ ഒരു വാര്‍ത്ത പോലും പത്രങ്ങള്‍ പ്രസിദ്ധീകരിച്ചില്ല. അധികാരികളുടെ അംഗീകാരമില്ലാതെ ഒരു പത്രവും ഇറങ്ങാന്‍ പാടില്ല. അല്ലാതെ ഇറങ്ങിയവ മുഴുവന്‍ പോലീസ് അടച്ചുപൂട്ടിച്ചു. ഇതില്‍ പ്രതിഷേധിച്ച നിരവധി പ്രമുഖ പത്രപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. മാധ്യമങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തിയ കര്‍ശനമായ സെന്‍സര്‍ഷിപ്പിനോട് പലരും പല രീതിയിലാണ് പ്രതികരിച്ചത്.
ഓര്‍ഗനൈസറിന്റെ എഡിറ്ററായിരുന്ന ധീരനായ പത്രപ്രവര്‍ത്തകന്‍ മല്‍ക്കാനിയാണ് അടിയന്തരാവസ്ഥയില്‍ ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടന്‍ രാത്രി 2.30 നുതന്നെ അദ്ദേഹത്തെ പണ്ടാര റോഡിലുള്ള വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. അന്നദ്ദേഹം ‘മദര്‍ലാന്‍ഡി’ന്റെ പത്രാധിപരായിരുന്നു. അദ്ദേഹം 21 മാസവും ജയിലില്‍ കഴിഞ്ഞു. സംഘ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട നിരവധി പത്രങ്ങള്‍ നിര്‍ഭയമായി അടിയന്തരാവസ്ഥയെക്കുറിച്ചു എഴുതി, മിക്കതും അടച്ചുപൂട്ടപ്പെട്ടു, അതിലെ പ്രവര്‍ത്തകര്‍ ജയിലിലും ആയി. കേസരി, ജന്മഭൂമി, ഓര്‍ഗനൈസര്‍, പാഞ്ചജന്യ, മദര്‍ലാന്‍ഡ്, തരുണ്‍ ഭാരത്, വിവേക്, വിക്രം, രാഷ്ട്രധര്‍മ, യുഗധര്‍മ തുടങ്ങി അത്തരം മാധ്യമങ്ങളുടെ പട്ടിക നീളുന്നു. ‘മദര്‍ലാന്‍ഡി’ന്റെ കാര്യാലയത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കപ്പെട്ടു, തൊട്ടടുത്ത കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ജനയുഗം ഓഫീസില്‍ വൈദ്യുതി നിര്‍ബാധം തുടര്‍ന്നു.
ജി.ഡി ഗോയങ്കയുടെ നേതൃത്വത്തില്‍ ‘ഇന്ത്യന്‍ എക്‌സ്പ്രസ്സ്’ പത്രം എഡിറ്റോറിയല്‍ കോളം ശൂന്യമാക്കിയാണ് ഇറങ്ങിയത്. ജനാധിപത്യത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് ‘ടൈംസ് ഓഫ് ഇന്ത്യ’ പത്രം ഇറക്കിയത്. ‘ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്’ അടുത്ത ദിവസം രവീന്ദ്രനാഥ ടാഗോറിന്റെ ഒരു വാക്യവുമായാണ് ഇറങ്ങിയത്: ‘എവിടെ മനസ്സ് ആശങ്കയില്ലാത്തതാണോ, അവിടെ ശിരസ്സും ഉയര്‍ന്നു നില്‍ക്കും’. ബി ജി വര്‍ഗീസിനെപ്പോലുള്ള ചുരുക്കം ചിലര്‍ അടിയന്തരാവസ്ഥയെ തുറന്നു കാട്ടി എഴുതി സര്‍ക്കാരിന്റെ വിരോധം ഏറ്റുവാങ്ങി.
എന്നാല്‍ നേരെ തിരിച്ച് ഭൂരിപക്ഷം പത്രങ്ങളും ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിന് ആകാശം മുട്ടെ സ്തുതിഗീതം പാടാന്‍ തുടങ്ങി. ‘ഇല്ലസ്‌ട്രേറ്റഡ് വീക്കിലി’യുടെ ഖുശ്വന്ത് സിംഗ് അടിയന്തരാവസ്ഥയുടെ നേട്ടങ്ങളെക്കുറിച്ചും, ഇന്ദിരയുടെ മകന്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച സഞ്ജയ് ഗാന്ധി ”ക്രാന്തദര്‍ശിയായ നേതാവാ” ണെന്നും നിരന്തരം എഴുതി. പകരം സര്‍ക്കാര്‍ അദ്ദേഹത്തിന് പുരസ്‌കാരങ്ങളും പദവികളും നല്‍കി ആദരിച്ചു. ‘ടൈംസ് ഓഫ് ഇന്ത്യ’ പിന്നീട് ജനങ്ങളുടെ അച്ചടക്കവും, തൊഴില്‍ സംസ്‌കാരവും മെച്ചപ്പെട്ടുവെന്നു റിപ്പോര്‍ട്ട് ചെയ്തു. ഭൂരിപക്ഷം പത്രക്കാരും ഈ വിഭാഗത്തില്‍ പെട്ടുവെന്നതാണ് നിര്‍ഭാഗ്യകരം. ഇവരെക്കുറിച്ച് എല്‍.കെ.അദ്വാനി പറഞ്ഞ വാക്കുകള്‍ വളരെ പ്രസിദ്ധമാണ്- ‘കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടില്‍ ഇഴഞ്ഞവര്‍.’ സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെക്കുറിച്ചും, സംഘത്തെ പോലുള്ള സംഘടനകളെക്കുറിച്ചും സ്വഭാവഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചു.
സംഘത്തിന്റെ നിരോധനം
ജയപ്രകാശ് നാരായണന്‍ നയിച്ച ബിഹാര്‍ പ്രക്ഷോഭത്തിലും, ഗുജറാത്തിലെ അങ്ങേയറ്റം അഴിമതി നിറഞ്ഞ കോണ്‍ഗ്രസ്സിന്റെ ചിമന്‍ഭായ് പട്ടേല്‍ സര്‍ക്കാറിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ‘നവനിര്‍മ്മാണ്‍ ആന്ദോളന്‍’ പ്രക്ഷോഭത്തിലും പിന്നണി പ്രവര്‍ത്തനം മുഴുവന്‍ ചെയ്തത് സംഘവുമായി ബന്ധപ്പെട്ട സംഘടനകളാണ് എന്നതാണ് ഇന്ദിരയെ ചൊടിപ്പിച്ചത്.
അടിയന്തരാവസ്ഥക്ക് മുമ്പ് തന്നെ 1975 ജനുവരിയില്‍ സംഘത്തെ നിരോധിക്കാനുള്ള കരട് നിയമം കോണ്‍ഗ്രസ്സ് നേതാവ് സിദ്ധാര്‍ഥ ശങ്കര്‍റേ ഇന്ദിരാഗാന്ധിക്ക് കൈമാറിയിരുന്നു. എന്നാല്‍ വാര്‍ത്ത മാധ്യമങ്ങളിലേക്കു ലീക്ക് ചെയ്തതിനാല്‍ അത് നടന്നില്ല. 1975 ജനുവരിയിലെ ‘മദര്‍ലാന്‍ഡി’ന്റെ ഒന്നാം പേജില്‍ ഇന്ദിരാഗാന്ധി ഉടന്‍ തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും, തന്നെ എതിര്‍ക്കുന്നവരെയെല്ലാം ജയിലില്‍ അടയ്ക്കുമെന്നും, സംഘത്തെ നിരോധിക്കുമെന്നും എഴുതിയിരുന്നു. ആ സമയത്ത്, അത് സംഭവിക്കുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. 1975 ഏപ്രിലില്‍ അമൃത്‌സറില്‍ വച്ച് നടന്ന ബി.എം.എസ് ദേശീയ സമ്മേളനത്തില്‍ വച്ച് ഠേംഗ്ഡിജിയും അടിയന്തരാവസ്ഥ പോലുള്ള സ്ഥിതിവിശേഷം രാജ്യത്തു ഉണ്ടാകാനുള്ള സാധ്യത സൂചിപ്പിക്കുകയുണ്ടായി.
സംഘത്തെ ജൂലായ് 4 ന് ആണ് നിരോധിച്ചത്. നിരോധനത്തിന് ശേഷം നിരവധി സംഘത്തിന്റെ പ്രവര്‍ത്തകരെ അര്‍ദ്ധരാത്രിയില്‍ വീടുകളില്‍ നിന്നും ഉറക്കത്തിനിടെ കസ്റ്റഡിയിലെടുക്കുകയും, അറസ്റ്റ് ചെയ്തു ലോക്കപ്പിലടക്കുകയും ചെയ്തു. ജയിലുകള്‍ സംഘത്തിന്റെ പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞു. സര്‍സംഘചാലക് ബാലാസാഹബ് ദേവറസ്ജിയെ നാഗ്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും അറസ്റ്റ് ചെയ്തു പൂനക്കടുത്തു യെര്‍വാദ ജയിലില്‍ അടച്ചു.
ഒരു കണക്കനുസരിച്ച് അടിയന്തരാവസ്ഥക്കാലത്ത്, 1971 ലെ മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്ട് (മിസ) പ്രകാരം 34,988 പേരെയും 1971 ലെ ഡിഫന്‍സ് ആന്‍ഡ് ഇന്റേണല്‍ സെക്യൂരിറ്റി ഓഫ് ഇന്ത്യ റൂള്‍സ് പ്രകാരം 75,818 പേരെയും അറസ്റ്റ് ചെയ്തു. മിസ പ്രകാരം ജയിലില്‍ അടച്ചതില്‍ 77 പേര്‍ സ്ത്രീകളാണ്. സത്യഗ്രഹം ചെയ്തു അറസ്റ്റ് ചെയ്യപ്പെട്ടവര്‍ 44965 പേരാണ്. അതില്‍ ആര്‍.എസ്.എസ്സുകാരല്ലാത്തവര്‍ കേവലം 9655 പേര്‍ മാത്രമാണ്. 80% തടവുകാരും ആര്‍.എസ്.എസ്സുകാരായിരുന്നു. മറ്റൊരു കണക്കനുസരിച്ച് 1.30 ലക്ഷം സത്യഗ്രഹികളില്‍ ഏതാണ്ട് 1 ലക്ഷം പേരും ആര്‍.എസ്.എസ്സുകാരായിരുന്നു. 87 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കാണ് അടിയന്തിരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ ജീവന്‍ ബലി കഴിക്കേണ്ടി വന്നത്. അതില്‍ സംഘത്തിന്റെ അഖില ഭാരതീയ വ്യവസ്ഥാ പ്രമുഖായ പാണ്ഡുരംഗ ക്ഷീരസാഗറും ഉള്‍പ്പെടുന്നു.
1975 നവംബര്‍ 28-ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവില്‍ സംഘവുമായി ബന്ധപ്പെട്ട ജീവനക്കാരെ ”യാതൊരു അന്വേഷണവും കൂടാതെ” പിരിച്ചുവിടുന്നത് സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥ അവലംബിക്കാന്‍ എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടു. 25962 സര്‍ക്കാര്‍ ജീവനക്കാരെയും, പൊതുമേഖലാ ജീവനക്കാരെയും നിര്‍ബന്ധിത റിട്ടയര്‍മെന്റിന് വിധേയമാക്കി.
മനുഷ്യത്വം മരവിച്ച ക്രൂരതകള്‍
രാജ്യത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം സംഘത്തിന്റെ പ്രവര്‍ത്തകരെ പലവിധത്തിലുള്ള ലോക്കപ്പ് പീഡനങ്ങള്‍ക്കു വിധേയമാക്കി. ഇത് ബ്രിട്ടീഷ് സര്‍ക്കാര്‍ ചെയ്തതിനേക്കാള്‍ ക്രൂരമായിരുന്നു. ഹിറ്റ്‌ലറുടെ നാസി തടങ്കല്‍ പാളയത്തിലെ ക്രൂരതകളെക്കുറിച്ച് കേട്ടുകേള്‍വി മാത്രമുള്ള നാം സാമാനമായ ക്രൂരതകളുടെ ഇരകളായി ജീവിക്കുന്ന ഉദാഹരണങ്ങളെ ഇപ്പോഴും സംഘ പ്രസ്ഥാനത്തില്‍ കാണുന്നു. അടിയന്തരാവസ്ഥയുടെ ഇരുപത്തി ഒന്ന് മാസം അതിഭീഷണമായ ഒരു കാലഘട്ടത്തിനു രാജ്യം സാക്ഷ്യം വഹിച്ചു. അടിയന്തരാവസ്ഥയില്‍ നടന്ന ക്രൂരമായ പോലീസ് അതിക്രമങ്ങള്‍ 530 പേജുള്ള ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ 26 അദ്ധ്യായങ്ങളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. ഷാ കമ്മീഷന് മുന്നില്‍ ഇവയുടെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് വിവരിക്കപ്പെട്ടത്. വീണ്ടും ഇന്ദിരാഗാന്ധി അധികാരത്തില്‍ വന്നപ്പോള്‍ ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ മുഴുവന്‍ കോപ്പികളും തിരഞ്ഞു പിടിച്ചു നശിപ്പിച്ചു. പക്ഷെ ഡി.എം.കെ. നേതാവായ ഏറാ ചെഴിയാന്‍ അതിന്റെ ഒരു പ്രതി കണ്ടെത്തി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചു.
സമാധാനപരമായി ഗാന്ധിയന്‍ രീതിയില്‍ സത്യഗ്രഹസമരം ചെയ്തവരെ ക്രൂരമായി തല്ലിച്ചതച്ചു. അടിയന്തരാവസ്ഥക്കെതിരെ പോരാടിയ സത്യഗ്രഹികളെയും സംശയമുള്ളവരെയും അതി ക്രൂരമായ പീഡനങ്ങള്‍ക്കാണ് പോലീസ് വിധേയമാക്കിയത്. മുംബൈയില്‍ മാത്രമാണ് ഏറ്റവും കുറവ് പോലീസ് അതിക്രമങ്ങള്‍ ഉണ്ടായ സ്ഥലം. ഏറ്റവും കൂടുതല്‍ ക്രൂരതകള്‍ അരങ്ങേറിയത് കേരളം, മധ്യപ്രദേശ്, കര്‍ണാടക, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ആണ്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും ചേര്‍ന്ന് ഭരിച്ചിരുന്ന കേരളത്തിലാണ് മുഖ്യമന്ത്രി അച്യുതമേനോന്റെയും, ആഭ്യന്തര മന്ത്രി കരുണാകരന്റെയും നേതൃത്വത്തില്‍ അങ്ങേയറ്റത്തെ ക്രൂരതകള്‍ അരങ്ങേറിയത്. ലോക്കപ്പുകളില്‍ ഭൂരിപക്ഷം പേരും ഉരുട്ടല്‍ എന്ന മൂന്നാം മുറക്ക് വിധേയമായി. മലര്‍ത്തി കിടത്തി മുട്ടിനു താഴെ ലാത്തി കൊണ്ട് ഉരുട്ടുന്ന അങ്ങേയറ്റത്തെ വേദന ഉളവാക്കുന്ന രീതിയാണിത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും മറ്റിടങ്ങളിലും അതി ക്രൂരമായ മര്‍ദ്ദനം നടന്നു. പോലീസ് കസ്റ്റഡിയിലെടുത്ത കോഴിക്കോട്ടെ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ രാജനെ കക്കയത്തുള്ള പീഡന ക്യാമ്പില്‍ വച്ച് ഉരുട്ടി കൊന്ന കേസ് പ്രമാദമായിരുന്നു. രാജന്റെ പിതാവ് കേരള ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് കേസ് ഫയല്‍ ചെയ്തുവെങ്കിലും കേസ് ഇന്നു വരെ എവിടെയുമെത്തിയില്ല.
മറ്റൊരു വ്യാപകമായ പീഡന രീതി വിമാനം പറത്തല്‍ ആണ്. കൈകള്‍ പുറകില്‍ കെട്ടി മണിക്കൂറുകളോളം കയ്യില്‍ കെട്ടിത്തൂക്കി പുള്ളി കൊണ്ട് വലിക്കുന്ന രീതിയാണിത്. വായില്‍ മൂത്രമൊഴിക്കുക, നഗ്‌നരായി നിര്‍ത്തുക, രഹസ്യ ഭാഗങ്ങളില്‍ വടി കയറ്റുക, കത്തിച്ച സിഗരറ്റ് കൊണ്ട് പൊള്ളിക്കുക, ഭക്ഷണവും വെള്ളവും നല്‍കാതിരിക്കുക, നിരന്തരം ലാത്തികൊണ്ട് അടിക്കുക, നഖം പിഴുതെടുക്കുക, ആണിയുള്ള ബൂട്ടുകൊണ്ട് ചവിട്ടുക, ഇരുട്ടറയില്‍ ഏകനാക്കി അടക്കുക, നഗ്‌നനായി വെയിലത്ത് നിര്‍ത്തുക, എലിയെ അടിവസ്ത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കുക, തുടങ്ങി നിരവധി ക്രൂരതകള്‍ സ്വയംസേവകരില്‍ പോലീസ് പരീക്ഷിച്ചു. നേതാക്കന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് വേണ്ടിയും, കള്ളകേസില്‍ കുടുക്കാന്‍ കുറ്റസമ്മതം ഒപ്പിടാനും മറ്റു പ്രധാന വിവരങ്ങള്‍ക്ക് വേണ്ടിയുമാണ് ഇങ്ങിനെ ക്രൂരതകള്‍ക്ക് വിധേയമാക്കിയിരുന്നത്. പോലീസ് പീഡനം മൂലം നട്ടെല്ലിനു ക്ഷതമേറ്റും, മാനസികമായ പ്രശ്‌നങ്ങള്‍ അനുഭവിച്ചും, മറ്റു ശാരീരിക അവശതകള്‍ അനുഭവിച്ചും യുവത്വം മുഴുവന്‍ ചിലവഴിച്ച ത്യാഗികളെ സംഘ മഹാ പ്രസ്ഥാനത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം കാണാം. മറ്റു സംസ്ഥാനങ്ങളിലും ഇത് തന്നെ സ്ഥിതി.
ജയിലുകളില്‍, ശീലിച്ചിട്ടില്ലാത്ത അനാരോഗ്യകരമായ ഭക്ഷണം, ദുര്‍ഗന്ധം വമിക്കുന്ന കിടപ്പു മുറി, തണുപ്പിലും ചൂടിലും യാതൊരു സംരക്ഷണവുമില്ലാതെ താമസിക്കേണ്ടി വരിക, മൂട്ട, കൊതുക്, പ്രാണികള്‍ എന്നിവയുടെ ശല്യം, അപമാനങ്ങള്‍, മനുഷ്യത്വ രഹിതമായ പെരുമാറ്റം തുടങ്ങിയവ സഹിച്ചുകൊണ്ടാണ് സ്വയംസേവകരും, മറ്റുള്ളവരും ജയിലില്‍ കഴിഞ്ഞത്. അര്‍ദ്ധരാത്രിയില്‍ വീടുകളില്‍ കയറി സ്ത്രീകളോട് അപമര്യാദയായി പെരുമാറുക, ധാന്യങ്ങളും വാഴ മുതലായവയും നശിപ്പിക്കുക, ഫാക്ടറികള്‍, ഹോട്ടലുകള്‍ നശിപ്പിക്കുക എന്നിവയെല്ലാം പോലീസിന്റെ അതിക്രമങ്ങളില്‍ പെടുന്നു. പലരുടെയും നല്ല നല്ല ജോലികളെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ അസ്തമിച്ചു, ബിസിനസ്സ് തകര്‍ന്നു, വിദ്യാഭ്യാസം പാതിവഴിയില്‍ മുടങ്ങി.
ജോര്‍ജ് ഫെര്‍ണാണ്ടസിനെ ചങ്ങലയില്‍ കെട്ടി പരസ്യമായി നടത്തിച്ചത് പ്രസിദ്ധമാണ്. അദ്ദേഹത്തിനെതിരെയുള്ള പ്രമാദമായ ‘ബറോഡ ഗൂഢാലോചന കേസ്’ ജനതാ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് പിന്‍വലിച്ചത്. അദ്ദേഹത്തിന്റെ സഹോദരന്‍ ലോറന്‍സിന് പീഡനങ്ങളുടെ ഫലമായി മാനസിക തകര്‍ച്ച തന്നെ ഉണ്ടായി. അതിന്റെ ഫലമായി രോഗിയായി ഒടുവില്‍ 2005ല്‍ ലോകത്തോട് വിട പറഞ്ഞു.
ഐതിഹാസിക പോരാട്ടം
അടിയന്തരാവസ്ഥയില്‍ ജനാധിപത്യം കശാപ്പു ചെയ്തപ്പോള്‍ സ്വയംസേവകര്‍ നടത്തിയ പോരാട്ടം ഐതിഹാസികമാണ്. അതിക്രൂരമായ പീഡനങ്ങളും മറ്റും സഹിച്ചു കൊണ്ട് സ്വയംസേവകര്‍ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും സംഘത്തെ മഹത്വത്തിലേക്കുയര്‍ത്തി. അവര്‍ നടത്തിയ പോരാട്ടം ഭാവിജനതക്ക് ആവേശം നല്‍കുന്നു.
ബാലാ സാഹേബ് ദേവറസ്ജിയുടെ അറസ്റ്റിനു മുന്‍പ് ജൂണ്‍ 27 നു അദ്ദേഹം സ്വയംസേവകരോട് ”സംഘ പ്രവര്‍ത്തനം തുടരാനും, വരാന്‍ പോകുന്ന പ്രതിഷേധ പരിപാടികള്‍ക്കായി ജനങ്ങളെ ഒരുക്കൂട്ടാനും ആവശ്യപ്പെടുകയും, അന്നത്തെ സര്‍കാര്യവാഹ് ആയിരുന്ന മാ. മാധവ് റാവു മൂളെയുടെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കാനും നിരന്തരം ജനങ്ങളെ സമ്പര്‍ക്കം ചെയ്തു അവരില്‍ ദേശീയ കര്‍ത്തവ്യബോധം വളര്‍ത്താനും” നിര്‍ദ്ദേശിച്ചു. അന്നത്തെ സഹ സര്‍കാര്യവാഹ് ആയിരുന്ന രജുഭയ്യ രാജ്യം മുഴുവന്‍ യാത്ര ചെയ്തു സംഘ പ്രവര്‍ത്തനത്തിന് മാര്‍ഗ ദര്‍ശനം നല്‍കി. സംഘത്തിന്റെ വ്യത്യസ്ത ചുമതല വഹിച്ചിരുന്നവര്‍ ധര്‍മ്മാചാര്യന്മാരുമായി സമ്പര്‍ക്കം, വിദേശത്തുള്ള പ്രവര്‍ത്തനം, രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധം, നിയമ പോരാട്ടം, ലഘു ലേഖകള്‍, വാര്‍ത്താ ബുള്ളറ്റിനുകള്‍ ഇറക്കുക, മാധ്യമ സമ്പര്‍ക്കം, സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തനം, തുടങ്ങിയവക്ക് ചുക്കാന്‍ പിടിച്ചു. പ്രമുഖ നേതാക്കള്‍ പേരുകള്‍ മാറ്റി, വേഷം മാറി, താടിയും തലയില്‍ വിഗ്ഗും, പാശ്ചാത്യ വേഷവും മറ്റും ധരിച്ച് രാജ്യം മുഴുവന്‍ സഞ്ചരിച്ചു. നേതാക്കള്‍ വീടുകളില്‍ താമസിച്ചിരുന്നത് ബന്ധത്തിലെ ‘അമ്മാവ’ന്മാരായിട്ടാണ്.
സംഘത്തിന്റെ നേതൃത്വത്തില്‍ തുടക്കം മുതല്‍ ആരംഭിച്ച് ദേശീയ തലത്തില്‍ അതിന്റെ ശാഖകളിലൂടെ അനവരതം പ്രവര്‍ത്തിക്കുന്ന ഒരു ആശയ വിനിമയ ശൃംഖല 21 മാസവും തടസ്സമില്ലാതെ പ്രവര്‍ത്തിച്ചു. ശാഖകളുടെ സ്വരൂപം മാറി ഫുട്ബാള്‍, ക്രിക്കറ്റ് കളികളായി. അവിടെ വച്ച് സത്യഗ്രഹ പരിപാടികളും, ലഘു ലേഖാ വിതരണവും മറ്റും ആസൂത്രണം ചെയ്തിരുന്നു. രാജ്യവ്യാപകമായ സംഘത്തിന്റെ നെറ്റ്‌വര്‍ക്ക്, ഗൃഹസമ്പര്‍ക്കം, മാധ്യമങ്ങളെ ആശ്രയിക്കാത്ത ആശയ വിനിമയ സംവിധാനം തുടങ്ങിയവ കൈമുതലായ പ്രസ്ഥാനത്തിന് കേന്ദ്ര നേതൃത്വം എടുക്കുന്ന തീരുമാനം അതിവേഗം പല തലങ്ങള്‍ കൈമാറി ഗ്രാമശാഖ വരെ എത്തിക്കുവാന്‍ പ്രയാസമുണ്ടായിരുന്നില്ല. രാജ്യത്തെ പ്രധാന സംഭവങ്ങളും, പത്രങ്ങളിലും റേഡിയോയിലും മറച്ചുവെക്കപ്പെട്ടവയുമൊക്കെ വീട് വീടാന്തരം എത്തിക്കുവാന്‍ സംഘം എന്ന അദ്ഭുത സംഘടനക്കു സാധിച്ചു. ജില്ലകള്‍ തോറും വാര്‍ത്താ പത്രങ്ങളും, ലഘുലേഖകളും അച്ചടിച്ചു വീടുകള്‍ തോറും വിതരണം ചെയ്തു. കേരളത്തില്‍ ‘കുരുക്ഷേത്ര’ വാര്‍ത്താ ബുള്ളറ്റിന്‍ ആണെങ്കില്‍ ദല്‍ഹിയില്‍ അത് ‘സത്യ സമാചാര്‍’ ആയിരുന്നു. വാര്‍ത്താബുള്ളറ്റിനുകളും, ലഘുലേഖകളും രഹസ്യമായി പ്രിന്റ് ചെയ്യാന്‍ നിരവധി പ്രിന്റര്‍മാര്‍ തയ്യാറായി മുന്നോട്ടുവന്നു.
ദേവറസ്ജി ജയിലിലായ ശേഷം നിര്‍ദ്ദേശിച്ചു: ‘സമരവുമായി മുന്നോട്ടു പോകുക, നാം വന്‍ രീതിയില്‍ വിജയിച്ചു മുന്നേറും.’ അദ്ദേഹത്തിന്റെ പ്രേരണ നല്‍കുന്ന വാക്കുകള്‍ പ്രവചനം പോലെ പിന്നീട് ഫലിച്ചുവല്ലോ. സ്വയംസേവകര്‍ രാജ്യവ്യാപകമായി സത്യഗ്രഹസമരം ആരംഭിച്ചു. 1975 നവംബര്‍ 14 മുതല്‍ 1976 ജനുവരി 14 വരെയാണ് സത്യഗ്രഹം ആസൂത്രണം ചെയ്തത്. അടിയന്തരാവസ്ഥ പിന്‍വലിക്കുക, ജനാധിപത്യം പുനഃസ്ഥാപിക്കുക, സെന്‍സര്‍ഷിപ്പ് പിന്‍വലിക്കുക, അറസ്റ്റ്് ചെയ്തവരെയെല്ലാം വിട്ടയക്കുക, സംഘത്തിനെതിരായ നിരോധനം പിന്‍വലിക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍.
അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം സ്വയംസേവകരുടെ വീടുകളായിരുന്നു. അതിനാല്‍ സര്‍ക്കാരിനും രഹസ്യാന്വേഷണ വിഭാഗത്തിനും ഈ അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനം കണ്ടെത്താനും അത് തകര്‍ക്കാനും കഴിഞ്ഞില്ല. സേവികാ സമിതിയിലെയും സംഘപരിവാര്‍ സംഘടനകളിലെയും സ്ത്രീ പ്രവര്‍ത്തകരും, സംഘ കുടുംബങ്ങളിലെ അമ്മമാരും സഹോദരിമാരും പ്രായമായ സ്ത്രീകള്‍ വരെ കോടതിയില്‍ തങ്ങളുടെ വീട്ടിലെ പുരുഷ തടവുകാരെ ഹാജരാക്കുന്നത് കാണാനും അവര്‍ക്കു വീട്ടിലെ ഭക്ഷണം എത്തിക്കാനും നടത്തിയ പരിശ്രമങ്ങള്‍ സമാനതകളില്ലാത്തവയാണ്. ജീവിതത്തില്‍ ആദ്യമായി കോടതി കയറുന്ന ഇവര്‍ പോലീസിന്റെയും മറ്റു രാഷ്ട്രീയക്കാരുടെയും പരിഹാസങ്ങളും മറ്റും സഹിച്ചാണിത് ചെയ്തിരുന്നത്.
സംഘത്തിന്റെ സഹായ ഹസ്തങ്ങള്‍ മറ്റു സംഘടനകളിലെയും, വ്യത്യസ്ത മതവിഭാഗങ്ങളിലെയും തടവുകാര്‍ക്കും കുടുംബത്തിനും ലഭിച്ചിരുന്നു. കര്‍പൂരി താക്കൂര്‍ പോലുള്ള നേതാക്കള്‍ രഹസ്യമായി താമസിച്ചത് സംഘ വീടുകളിലാണ്. മിസ തടവുകാരുടെയും മറ്റു തടവുകാരുടെയും കുടുംബങ്ങളെ സംരക്ഷിക്കാനുള്ള വ്യവസ്ഥ സംഘത്തിനുണ്ടായിരുന്നു. അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ക്കും, പ്രതിഷേധ പരിപാടികള്‍ക്കും മറ്റുമുള്ള ധനസംഗ്രഹത്തിനും പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു.
ജസ്റ്റിസ് താര്‍കുണ്ടെയുടെ അധ്യക്ഷതയില്‍ 1976ല്‍ നടന്ന മനുഷ്യാവകാശ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത് രജുഭയ്യയായിരുന്നു. നേപ്പാളിലേക്ക് കടന്ന അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനത്തിലേര്‍പ്പെട്ട സംഘത്തിന്റെ പ്രവര്‍ത്തകരെ വിട്ടുകിട്ടാന്‍ ഭാരതത്തിന്റെ പോലീസിന്റെ ശ്രമം നേപ്പാള്‍ ഗവര്‍മെന്റ് തടഞ്ഞുവെന്ന വാര്‍ത്ത 1976 ആഗസ്റ്റ് 2-ലെ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
1975ലെ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ദിരാഗാന്ധി ചുവപ്പു കോട്ടയില്‍ പ്രസംഗിക്കാന്‍ മൈക്കിനടുത്തു എത്തിയ ഉടന്‍ 50 ഓളം സത്യഗ്രഹികള്‍ ലഘുലേഖകള്‍ വിതരണം ചെയ്തു കൊണ്ട് മുദ്രാവാക്യമുയര്‍ത്തി. ഗാന്ധിജയന്തി ദിവസം ഗാന്ധിസമാധിക്ക് സമീപവും, നവംബര്‍ 14 നു നെഹ്‌റുസമാധിക്ക് സമീപവും ഇന്ദിരാഗാന്ധിക്ക് മുന്നില്‍ മുദ്രാവാക്യമുയര്‍ത്തി സത്യഗ്രഹമനുഷ്ഠിച്ചു. ദല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് വിദേശ പ്രതിനിധികളുടെ മുന്നിലും പ്രതിഷേധം രേഖപ്പെടുത്തുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഇതേക്കുറിച്ച് 1975 നവംബര്‍ 9-ലെ ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
നരേന്ദ്രമോദിജി അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനെക്കുറിച്ചും നാടകീയമായി ജോര്‍ജ് ഫെര്‍ണാണ്ടസിനെ കണ്ടുമുട്ടിയതിനെക്കുറിച്ചും ‘സംഘര്‍ഷമാ ഗുജറാത്ത്’ എന്ന അദ്ദേഹത്തിന്റെ ആദ്യ രചനയില്‍ വിശദീകരിക്കുന്നു. ഫെര്‍ണാണ്ടസ് താടി വളര്‍ത്തി ഒരു മുസ്ലിം ബാബയുടെ വേഷത്തിലാണ് വന്നത്. ഠേംഗ്ഡിജിയാണ് പുസ്തകത്തിന്റെ മുഖവുര എഴുതിയത്.
1976 ആഗസ്ത് 10നു പോലീസിന്റെയും, വന്‍ സുരക്ഷാ സന്നാഹങ്ങളുടെയും കണ്ണ് വെട്ടിച്ചു ഡോ. സുബ്രഹ്മണ്യ സ്വാമി വിദേശത്തു നിന്നും വന്നു നേരെ പാര്‍ലമെന്റിനുള്ളില്‍ കയറി അവിടെ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടു വിദേശത്തേക്ക് പറന്ന സംഭവം സര്‍ക്കാരിനെ ലജ്ജിപ്പിക്കുകയും സമര ഭടന്മാരെ ആവേശ ഭരിതരാക്കുകയും ചെയ്തു. ഇതേക്കുറിച്ച് സ്വാമി പറഞ്ഞു: ‘ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പിടിക്കപ്പെട്ടതിനും ഞാന്‍ പിടിക്കപ്പെടാതിരിക്കുന്നതിനും ഉള്ള കാരണം ആര്‍.എസ്.എസ് ആയിരുന്നു.’
സംഘത്തിനെതിരെ എല്ലാ തരം ക്രൂരതകളും പ്രയോഗിച്ചിട്ടും ഫലമുണ്ടാവാത്തതിനെക്കുറിച്ച് ഇന്ദിരാഗാന്ധി തന്നെ പറഞ്ഞു: ”ആര്‍.എസ്.എസ്. പ്രവര്‍ത്തകരില്‍ 10 ശതമാനത്തെ പോലും പിടിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. നേരെമറിച്ച്, കേരളം പോലുള്ള പുതിയ പ്രദേശങ്ങളില്‍ അത് വേരൂന്നിയിരിക്കുന്നു.” ആഭ്യന്തരമന്ത്രി ബ്രഹ്മാനന്ദ റെഡ്ഡി നിസ്സഹായനായി പറഞ്ഞു, ”ആര്‍.എസ്.എസ്. ഭാരതം മുഴുവന്‍ സജീവമായിത്തന്നെ പ്രവര്‍ത്തിക്കുന്നു, അതിന്റെ പ്രവര്‍ത്തനം കേരളത്തില്‍ പോലും വളരെ വ്യാപകമാണ്.”
മറ്റുള്ളവരെ അതിശയിപ്പിച്ച സംഘപ്രവര്‍ത്തനം
ബിഹാറില്‍ ആരംഭിച്ച പ്രസ്ഥാനത്തിന്റെ പ്രേരണാസ്രോതസ് ജയപ്രകാശ് നാരായണന്‍ ആയിരുന്നു. 1948 ല്‍ സംഘത്തിന്റെ ദല്‍ഹി കാര്യാലയത്തിന് നേരെ കല്ലെറിയാന്‍ നേതൃത്വം നല്‍കിയയാളാണ് അദ്ദേഹം. ബിഹാര്‍ പ്രസ്ഥാനത്തിന്റെ സമയത്തും, അടിയന്തരാവസ്ഥാ കാലത്തും സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ നേരില്‍ കണ്ട് മനസ്സിലാക്കിയതോടെ സംഘത്തിന്റെ സഹയാത്രികനായി മാറി. അദ്ദേഹം കേരളത്തില്‍ കാലടിയില്‍ വച്ച് നടന്ന സംഘ ക്യാമ്പ് സന്ദര്‍ശിച്ച് പ്രഭാഷണം നടത്തുകയുണ്ടായി.
സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാളായ അച്യുത് പട്‌വര്‍ദ്ധന്‍ 1979 ജൂണ്‍ 9നു ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ എഴുതി: ‘പോലീസിന്റെ അതിക്രമങ്ങള്‍ക്കിടയിലും പ്രസ്ഥാനം മുന്നോട്ടു കൊണ്ടുപോകുവാന്‍ സ്വയംസേവകര്‍ കാണിച്ച ധൈര്യവും സഹന ശക്തിയും കണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ലമെന്റ് അംഗം എ.കെ. ഗോപാലനും ഞെട്ടിപ്പോയി. അദ്ദേഹം പറഞ്ഞു: ”ഇത്തരം വീരോചിതമായ പ്രവൃത്തിക്കും ത്യാഗത്തിനും അവര്‍ക്ക് അദമ്യമായ ധൈര്യം നല്‍കുന്ന ഒരു ഉയര്‍ന്ന ആദര്‍ശമുണ്ട്.”
1976 ഡിസംബര്‍ 12നു ലണ്ടന്‍ ‘എക്കണോമിസ്റ്റ്’ ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിനെതിരായ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ വിശേഷിപ്പിച്ചത് ‘ലോകത്തെ ഏക ഇടതുപക്ഷേതര വിപ്ലവ ശക്തി’ എന്നാണ്. മാത്രമല്ല, ‘മറ്റു സംഘടനകളെല്ലാം പതിയെ പ്രവര്‍ത്തനരംഗം ആര്‍.എസ്.എസ്സിന് കൈമാറി രംഗം വിട്ടൊഴിഞ്ഞു.’
മുതിര്‍ന്ന പത്രപ്രവര്‍ത്തകനും, മദ്രാസില്‍ നിന്നും ഇറങ്ങിയ ‘ഇന്ത്യന്‍ റിവ്യൂ’വിന്റെ പത്രാധിപരുമായിരുന്ന എം.സി.സുബ്രഹ്മണ്യന്റെ അഭിപ്രായത്തില്‍ ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതിലും ‘മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലെയും വ്യത്യസ്ത മത വിഭാഗങ്ങളിലേയും കൂട്ട് തടവുകാര്‍ക്ക് സഹായം എത്തിക്കുന്നതിനും ആര്‍.എസ്.എസ്. ചെയ്ത പ്രവര്‍ത്തനം സ്വാമി വിവേകാനന്ദന്റെ സ്വപ്‌നങ്ങളുടെ സാക്ഷാത്കാരം പോലെയായിരുന്നു.’
ലോക സംഘര്‍ഷ സമിതിയുടെ നേതാവായിരുന്ന രവീന്ദ്ര വര്‍മ്മ 1975 ഡിസംബര്‍ 22നു കര്‍ണാടകയിലെ പ്രമുഖ പ്രവര്‍ത്തകന് എഴുതിയ കത്തില്‍ പറഞ്ഞു: ‘സംഘ പ്രവര്‍ത്തകരുടെ ആസൂത്രണം, പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവയെക്കുറിച്ച് അറിഞ്ഞ് ഞാന്‍ വളരെയധികം ആവേശഭരിതനായി, അവ മറ്റു പലര്‍ക്കും മഹത്തായ മാതൃകയാണ്.”
വിദേശരാജ്യങ്ങളില്‍ പ്രതിഷേധം
സംഘം നടത്തിയ ഐതിഹാസികമായ പോരാട്ടം വിദേശ മാധ്യമങ്ങളുടെയും, നേതാക്കളുടെയും, ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള മനുഷ്യാവകാശ സംഘടനകളുടെയും ശ്രദ്ധയില്‍ പെടുകയുണ്ടായി. ന്യുയോര്‍ക്ക് ടൈംസ്, വാഷിങ്ങ്ടണ്‍ പോസ്റ്റ്, എക്കണോമിസ്റ്റ് തുടങ്ങിയവ ആര്‍.എസ്.എസ്. നേതൃത്വം നല്‍കുന്ന ഭാരതത്തിലെ പ്രതിഷേധങ്ങളെക്കുറിച്ച് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തു. ഇംഗ്ലണ്ടിലെ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍, അമേരിക്കന്‍ സെനറ്റര്‍ എഡ്വേര്‍ഡ് കെന്നഡി തുടങ്ങിയവര്‍ ആര്‍എസ്എസ്സിന്റെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു. വിദേശത്തു ‘ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി ഇന്റര്‍നാഷണല്‍’ സംഘടിപ്പിച്ചത് സഹ സര്‍കാര്യവാഹ് രജുഭയ്യയാണ്. ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങളില്‍ ഹിന്ദു സ്വയംസേവക് സംഘത്തിന്റെ പ്രവര്‍ത്തകര്‍ ഭാരതത്തില്‍ നടക്കുന്ന യഥാര്‍ത്ഥ കാര്യങ്ങള്‍ അപ്പോഴപ്പോള്‍ ലോകത്തെ അറിയിച്ചു കൊണ്ടിരുന്നു. അവര്‍ ‘ഇന്ത്യ ഫോര്‍ ഡെമോക്രസി’ എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. നിരവധി പ്രവര്‍ത്തകര്‍ വിദേശരാജ്യങ്ങളില്‍ യാത്ര ചെയ്തു ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ചു.
ഭാരതത്തില്‍ മാത്രമല്ല ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തന ശൃംഖലയെക്കുറിച്ച് ഏകദേശധാരണ പിന്നീടാണ് ഇന്ദിരാഗാന്ധിക്ക് ലഭിച്ചത്. ഇതിനെ നേരിടാന്‍ ഇന്ദിരാഗാന്ധി വിദേശ രാജ്യങ്ങളിലേക്ക് അയച്ച കേന്ദ്രമന്ത്രിമാര്‍ അവിടങ്ങളില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ വിയര്‍ത്തുനിന്നു. ജനാധിപത്യ രാജ്യങ്ങള്‍ ഭാരതസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി.
”ലോക സംഘര്‍ഷ സമിതി”യുടെ രൂപീകരണം
നാനാജി ദേശ്മുഖ് സംയോജകനായി അടിയന്തിരാവസ്ഥക്കെതിരെ പോരാടാന്‍ ദേശീയ തലത്തില്‍ ‘ലോക സംഘര്‍ഷ സമിതി’ രൂപീകരിച്ചു. അദ്ദേഹം ജയിലില്‍ ആയപ്പോള്‍ സുന്ദര്‍ സിംഗ് ഭണ്ഡാരി സംയോജകനായി. അതിനു ശേഷം രവീന്ദ്ര വര്‍മ്മയാണ് അതിന്റെ സെക്രട്ടറി ആയത്. രവീന്ദ്ര വര്‍മ്മ ജയിലില്‍ പോയപ്പോള്‍ 1976 ഫെബ്രുവരി മുതല്‍ പിന്നീട് ഏതാണ്ട് 19 മാസം അടിയന്തരാവസ്ഥ പിന്‍വലിക്കുന്നത് വരെ ഠേംഗ്ഡിജി ആയിരുന്നു സെക്രട്ടറി. ആ സമയം അദ്ദേഹം ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആ ചുമതല ബഡേ ഭായിയെ ഏല്‍പ്പിച്ച ശേഷമാണ് ലോക സംഘര്‍ഷ സമിതിയുടെ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. മറ്റു പല നേതാക്കന്മാരും പ്രതിഷേധ പരിപാടികളില്‍ നിന്നും ഭയന്ന് പിന്‍വലിഞ്ഞപ്പോള്‍ ഠേംഗ്ഡിജി ആ പ്രസ്ഥാനത്തെ വിജയനിമിഷം വരെ മുന്നോട്ടു കൊണ്ടുപോയി. സംഘവും മറ്റു സംഘടനകളും തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്നതില്‍ ഠേംഗ്ഡിജിയുടെ പങ്കു വളരെ വലുതായിരുന്നു. അടിയന്തരാവസ്ഥയില്‍ അവസാനം വരെ പോലീസിന്റെയും, സിബിഐയുടെയും, റോ (RAW)യുടെയും കണ്ണ് വെട്ടിച്ച് അറസ്റ്റ് ചെയ്യപ്പെടാതെ ഒളിവില്‍ രക്ഷപ്പെട്ട അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു ഠേംഗ്ഡിജി. ആ സമയത്തു വ്യത്യസ്ഥ പ്രതിപക്ഷ മുഖ്യമന്ത്രിമാരായിരുന്ന ഷെയ്ഖ് അബ്ദുല്ല, കരുണാനിധി, ബാബു ഭായ് പട്ടേല്‍ തുടങ്ങിയവരെയും വിവിധ രാഷ്ട്രീയ-ട്രേഡ് യൂണിയന്‍ നേതാക്കന്മാരെയും അദ്ദേഹം സമ്പര്‍ക്കം ചെയ്തു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം
1977 ജനുവരി 18നു ഇന്ദിരാഗാന്ധി അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പ്രതിപക്ഷം വിഭജിതമാണെന്നും, നേതാക്കള്‍ ജയിലിലായതോടെ ജനങ്ങളുമായുള്ള അവരുടെ ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നും, ജനങ്ങള്‍ അടിയന്തരാവസ്ഥ സൃഷ്ടിച്ച അന്തരീക്ഷത്തെ സ്വീകരിച്ചുവെന്നും, ഇന്ദിരാഗാന്ധിയുടെ വിജയം സുനിശ്ചിതമാണെന്നുമുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ചാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായത്. ഏകാധിപതികളെ സുഖിപ്പിക്കുന്ന വാര്‍ത്തകളാണല്ലോ എപ്പോഴും ഉദ്യോഗസ്ഥന്മാര്‍ നല്‍കുക.
ആ സമയമായപ്പോഴേക്കും ഠേംഗ്ഡിജി ഒരു വലിയ രാഷ്ട്രീയ യുദ്ധത്തിനുള്ള കളമൊരുക്കിയിരുന്നു. രാജ്യത്തെ കോണ്‍ഗ്രസ് വിരുദ്ധ പാര്‍ട്ടികളെയെല്ലാം ഒരു വേദിയില്‍ അദ്ദേഹം അണിനിരത്തി. അതിന്റെ വ്യക്തമായ തെളിവാണ് വെറും അഞ്ചു ദിവസത്തിനകം, അതായത് 1977 ജനുവരി 23 ന് നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള പുതിയൊരു പാര്‍ട്ടി- ‘ജനതാ പാര്‍ട്ടി’- രൂപികരിച്ചത്. റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഉദയം കൊണ്ടത് ലോക രാജ്യങ്ങളെ അദ്ഭുതപ്പെടുത്തി. ഠേംഗ്ഡിജിയും രവീന്ദ്ര വര്‍മ്മയും ചേര്‍ന്നാണ് പാര്‍ട്ടിയുടെ ഭരണഘടനയും, സംഘടനാ സംവിധാനവും തയ്യാറാക്കിയത്. ജനതാ പാര്‍ട്ടിയുടെ രൂപീകരണത്തില്‍ ഠേംഗ്ഡിജിയ്ക്ക് ഒരു പ്രധാന പങ്കുണ്ടായിരുന്നു. പലരും വിശേഷിപ്പിച്ചത് ഠേംഗ്ഡിജിയാണ് അടിയന്തരാവസ്ഥയുടെ യഥാര്‍ത്ഥ ഹീറോ എന്നാണ്.
1977-ലെ തിരഞ്ഞെടുപ്പ് സ്വതന്ത്രഭാരതത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ ഒരു കുരുക്ഷേത്ര യുദ്ധം തന്നെയായിരുന്നു. അത് ഇന്ദിരാഗാന്ധിക്കെതിരെ സര്‍വശക്തിയും ഉപയോഗിച്ച് ആഞ്ഞടിക്കാനുള്ള അവസരമായി. അടിയന്തരാവസ്ഥാ വിരുദ്ധ വികാരം ആളിക്കത്താന്‍ തുടങ്ങി. സ്വയംസേവകര്‍ രാജ്യമാസകാലം സജീവമായി തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ചു. അവര്‍ പോളിങ് ബൂത്ത് തലം വരെ ആസൂത്രണം നടത്തി, വീട് വീടാന്തരം കയറിയിറങ്ങി, ചെല്ലാത്തയിടങ്ങളില്‍ ചെന്നെത്തി, മുഴുവന്‍ ജനങ്ങളെയും ഉണര്‍ത്തി ബാലറ്റിലൂടെ രാജ്യത്തെ രക്ഷിക്കാന്‍ സജ്ജമാക്കി. ഒടുവില്‍ പീഡനത്തിന്റെയും, അവഹേളനത്തിന്റെയും ത്യാഗോജ്ജ്വലമായ അധ്യായത്തിന്റെ പരിസമാപ്തി കുറിക്കുന്ന തിരഞ്ഞെടുപ്പ് ഫലം വന്നു. ഭാരതജനത തങ്ങളുടെ ശക്തി തെളിയിച്ചുകൊണ്ട് രാഷ്ട്രീയ പക്വത പ്രകടിപ്പിക്കുകയും സ്വേച്ഛാധിപത്യ സര്‍ക്കാരിനെ തൂത്തെറിഞ്ഞു വന്‍ ഭൂരിപക്ഷത്തോടെ ജനതാ പാര്‍ട്ടിയെ അധികാരത്തിലേറ്റുകയും ചെയ്തു. അങ്ങിനെ 21 മാസത്തെ ഏകാധിപത്യ ഭരണത്തിന് ശേഷം 1977 മാര്‍ച്ച് 21ന് ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടു. മാര്‍ച്ച് 23ന് സംഘത്തിന്റെ നിരോധനം നീക്കി. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി. 1978-ല്‍ 44-ാം ഭേദഗതിയിലൂടെ ഭരണഘടനയുടെ ആത്മാവിനെ ഹനിച്ച പല ജനാധിപത്യ വിരുദ്ധ ഭേദഗതികളും പിന്‍വലിച്ചു.
പരാജയപ്പെട്ട ജനതാ പരീക്ഷണം
ഠേംഗ്ഡിജിയോട് പലരും കേന്ദ്ര സര്‍ക്കാരില്‍ എം.പി.യോ, മന്ത്രിയോ ആകാന്‍ അഭ്യര്‍ത്ഥിച്ചുവെങ്കിലും അദ്ദേഹം അധികാരരാഷ്ട്രീയത്തില്‍ നിന്നും അകന്നു നില്‍ക്കാന്‍ തന്നെ തീരുമാനിച്ചു. സംഘത്തിന്റെ രീതി ആ സമയത്തു രചിച്ച ഒരു ഹിന്ദി ഗണഗീതത്തില്‍ വ്യക്തമാക്കിയിരുന്നു: ‘പഥ കാ അന്തിമ ലക്ഷ്യ നഹി ഹൈ സിംഹാസന് ചട്‌ത്തെ ജാനാ’ (നമ്മുടെ യാത്രയുടെ അന്തിമ ലക്ഷ്യം സിംഹാസനത്തില്‍ കയറുകയല്ല). സംഘത്തിന്റെ ഈ നിലപാട് ചരിത്രം ശരിവച്ചു.
മറുപുറത്ത് ഒരു മഹാന്‍ പറഞ്ഞതുപോലെ, ചരിത്രം നല്‍കുന്ന ഏറ്റവും വലിയ പാഠം ആരും ചരിത്രത്തില്‍ നിന്നും ഒന്നും പഠിക്കുന്നില്ല എന്നതാണ്. ജനതാ പാര്‍ട്ടിയിലെ അധികാരമോഹികള്‍ തമ്മിലടിച്ചു സര്‍ക്കാര്‍ തകര്‍ന്നു വീണു. ഇന്ദിരാഗാന്ധിയുടെ പിന്തുണയോടെ 1978ല്‍ ചരണ്‍സിംഗ് പ്രധാനമന്ത്രിയായി, പക്ഷെ അതും കേവലം മൂന്നാഴ്ചക്കകം കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതിനാല്‍ താഴെ വീണു. 1979 ജനുവരിയില്‍ തന്നെ വീണ്ടും ഇന്ദിരാഗാന്ധിയുടെ സര്‍ക്കാര്‍ അധികാരത്തിലേറിയെന്നത് ഭാരതത്തിന്റെ രാഷ്ട്രീയത്തിലെ ഒരു ദുരന്ത കഥയായി അവശേഷിക്കുന്നു.
സംഘത്തിന്റെ ഐതിഹാസിക പ്രയാണം തുടരുന്നു
പക്ഷെ രാഷ്ട്രം സ്വയംസേവകരുടെ ആത്മസമര്‍പ്പണത്തെ മറന്നില്ല. സംഘത്തിന്റെ ചരിത്രത്തില്‍ ഒരു വലിയ മുന്നേറ്റത്തിന് അടിയന്തിരാവസ്ഥയിലെ പോരാട്ടവും, ശേഷമുള്ള പ്രവര്‍ത്തനവും വഴിതെളിച്ചു. പീഡനങ്ങളുടെ ബലിയാടുകളായി മരവിപ്പിക്കുന്ന ഓര്‍മ്മകളുമായി ജീവിക്കുന്ന നിരവധി പേര്‍ ഇന്നും ഉണ്ട്. അടിയന്തരാവസ്ഥയില്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ സ്വയംസേവകരോട് സര്‍സംഘചാലക് ദേവറസ്ജി പറഞ്ഞു: ‘മറക്കുക പൊറുക്കുക’, അതായത് ആരോടും പ്രതികാര മനോഭാവം വച്ച് പുലര്‍ത്തേണ്ടതില്ല. ഠേംഗ്ഡിജി പിന്നീട് ജീവിതത്തില്‍ ഒരു പദവിയും വഹിക്കാതെ അവസാന ശ്വാസം വരെ സംഘത്തിനും, നിരവധി വിവിധക്ഷേത്ര സംഘടനകള്‍ക്കും മാര്‍ഗദര്‍ശനം നല്‍കി വന്നു.
ജനതാ പാര്‍ട്ടിയുടെ തകര്‍ച്ചയെത്തുടര്‍ന്നാണ് 1980ല്‍ ജനസംഘ വിഭാഗവും അവരെ പിന്തുണക്കുന്ന മറ്റുള്ളവരും ചേര്‍ന്ന് ഭാരതീയ ജനതാ പാര്‍ട്ടി രൂപീകരിച്ചത്. ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിമറിക്കുന്നതിന്റെ എളിയ തുടക്കമായിരുന്നു അത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ജനാധിപത്യത്തിന്റെ കഴുത്തു ഞെരിച്ച ജൂണ്‍ 25 ‘ഭരണഘടനാ ഹത്യാ ദിന’മായി ആചരിക്കുവാന്‍ ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഗാന്ധിജിയുടെ പിന്‍ഗാമികളെന്നു സ്വയം അവകാശപ്പെടുന്ന കോണ്‍ഗ്രസ്സുകാര്‍ ചരിത്രത്തിലെ സ്വേച്ഛാധിപതികളാണെന്ന് തെളിയിച്ചു. അക്രമികളെന്നു ആരോപിക്കപ്പെട്ട സ്വയംസേവകര്‍ ഗാന്ധിയന്‍ പാതയിലൂടെ ഏറ്റവും വലിയ നിശബ്ദവിപ്ലവം നയിച്ചു എന്ന വിരോധാഭാസം ബാക്കി നില്‍ക്കുന്നു.