ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിനു തന്നെ വെല്ലുവിളിയാകുംവിധം വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ തീവ്രമായി മാറിയിരിക്കുകയാണ്. റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം അന്തമില്ലാതെ നീണ്ടുപോകുന്നതിനിടയിലാണ് പശ്ചിമേഷ്യയെ മുഴുവന്‍ യുദ്ധ ഭീതിയിലാഴ്ത്തിക്കൊണ്ട് ഇസ്രായേലും ഇറാനും തമ്മില്‍ യുദ്ധമാരംഭിച്ചിരിക്കുന്നത്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന ഈ യുദ്ധം ആണവ പോരായി മാറാതിരുന്നാല്‍ ഭാഗ്യം. കാരണം ഇറാന്‍ ആണവശക്തിയായി മാറാനുള്ള ശ്രമത്തിനിടയില്‍ എത്രത്തോളം അവര്‍ക്ക് മുന്നേറാനായി എന്നത് അജ്ഞാതമാണ്. ഇസ്രായേല്‍ ആണവശക്തിയാണെന്ന് പരസ്യമായി പറയുന്നില്ലെങ്കിലും ആണവ മിസൈലുകള്‍ അവരുടെ ആയുധപ്പുരയിലുണ്ടെന്നുതന്നെയാണ് ലോകം കരുതുന്നത്.
ഇസ്ലാമിക മതബോധത്തിന്റെ പ്രമാണ ഗ്രന്ഥങ്ങളില്‍ ഭൂമുഖത്തു നിന്നു തന്നെ തുടച്ചുനീക്കേണ്ട മനുഷ്യവംശമായിട്ടാണ് യഹൂദ ജനതയെ കണക്കാക്കുന്നത് എന്നിടത്തുനിന്നാണ് പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ തുടക്കം. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്നെ റോമാക്കാരാലും പിന്നീട് പാലസ്തീന്‍ മരുഭൂമിയിലെ പിതൃ രാജ്യത്തു നിന്നും ഇസ്ലാമിക മതമൗലികവാദികളാലും ആട്ടിപ്പായിക്കപ്പെട്ട യഹൂദ സമൂഹം ലോകത്ത് ഭാരതത്തിലൊഴികെ എല്ലായിടത്തും ക്രൂരമായി വേട്ടയാടപ്പെട്ടു എന്നത് ചരിത്രം. അഡോള്‍ഫ് ഹിറ്റ്‌ലര്‍ നടത്തിയ ഹോളോകോസ്റ്റില്‍ മാത്രം ഏതാണ്ട് 6.5 ദശലക്ഷം യഹൂദര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധാനന്തരം തങ്ങള്‍ക്ക് തിരിച്ചു കിട്ടിയ ഇസ്രായേല്‍ എന്ന പിതൃഭൂമിയില്‍ സമാധാനമായി കഴിയാന്‍ അറേബ്യന്‍ മുസ്ലീം മതമൗലികവാദികള്‍ യഹൂദ സമൂഹത്തെ നാളിതുവരെ അനുവദിച്ചിട്ടില്ല. പ്രതിരോധവും കടന്നാക്രമണവുമല്ലാതെ അതിജീവനത്തിന് വേറെ വഴിയില്ലാത്ത യഹൂദ സമൂഹം നിരന്തരം പോരാടുന്ന ഒരു ജനതയായി ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടു കഴിഞ്ഞു. യഹൂദ ജനതയേയും ഇസ്രായേല്‍ എന്ന കൊച്ചു രാജ്യത്തെയും ഭൂമുഖത്തുനിന്നു തന്നെ തുടച്ചുനീക്കാനായി ആണവായുധം ഉണ്ടാക്കുവാനുള്ള ഇറാന്റെ പദ്ധതി ലക്ഷ്യത്തോടടുക്കുന്നു എന്ന് തിരിച്ചറിഞ്ഞ ഇസ്രായേല്‍ ഇറാന്റെ ആണവ ബോംബിനെ ഗര്‍ഭാശയത്തില്‍ വച്ചുതന്നെ തകര്‍ത്തു കളയുക എന്ന നയമാണ് സ്വീകരിച്ചത്. അതിന് അന്താരാഷ്ട്ര രീതി മര്യാദകളെ ഒന്നും അവര്‍ മാനിച്ചില്ല. ഇറാനും അമേരിക്കയും തമ്മിലുള്ള ആറാംവട്ട ആണവക്കരാര്‍ ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ഇസ്രായേലിന്റെ കടന്നാക്രമണമുണ്ടായിരിക്കുന്നത്. അമേരിക്കയുടെ മൗനാനുവാദത്തോടെയാണ് ഇസ്രായേലിന്റെ പടയെടുപ്പ് എന്നത് അവിതര്‍ക്കിതമാണ്.
ഹമാസ്, ഹിസ്ബുള്ള, ഹൂതി തുടങ്ങിയ ഭീകര സംഘടനകളിലൂടെ നിരന്തരം ഇസ്രായേലിനെ ആക്രമിച്ചുകൊണ്ടിരുന്നത് ഇറാന്‍ തന്നെയായിരുന്നു. ഭീകര സംഘടനകള്‍ക്കുവേണ്ട ആയുധവും പരിശീലനവും പണവുമെല്ലാം നല്‍കിക്കൊണ്ടിരുന്ന ഇറാനെ പ്രത്യക്ഷാക്രമണത്തിലൂടെ തകര്‍ക്കാന്‍ തക്കം പാര്‍ത്തിരുന്ന ഇസ്രായേല്‍ ഏറ്റവും അനുകൂല സന്ദര്‍ഭം ഒത്തിണങ്ങി വന്നപ്പോള്‍ യുദ്ധം ആരംഭിക്കുകയാണ് ചെയ്തത്. എന്നാല്‍ ഈ ഒരു യുദ്ധത്തിനു വേണ്ട പശ്ചാത്തലമൊരുക്കിക്കൊണ്ട് ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് വര്‍ഷങ്ങളായി ഇറാന്റെ ഉള്ളില്‍ തന്നെ ഉണ്ടായിരുന്നു എന്നതാണ് സത്യം.
ആയത്തുള്ള അലി ഖൊമേനിയുടെ ഏകാധിപത്യ മത വാഴ്ചയില്‍ ഇറാനിലെ സാധാരണ ജനങ്ങള്‍ എത്രമാത്രം അസംതൃപ്തരായിരുന്നു എന്നതിന്റെ തെളിവാണ് ഇറാനില്‍ മൊസാദിന് സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത്. ആദ്യ ആക്രമണത്തില്‍ തന്നെ ഇസ്രായേലിന് ഇറാനില്‍ ഇത്രയേറെ ആള്‍നാശവും വസ്തു നാശവുമുണ്ടാക്കാന്‍ കഴിഞ്ഞതിന്റെ കാരണമിതാണ്. ഇസ്രായേലിന്റെ ഡ്രോണുകള്‍ ഇറാനില്‍ നിന്നു തന്നെ തൊടുക്കാന്‍ കഴിഞ്ഞു എന്നു പറഞ്ഞാല്‍ അവരുടെ ആസൂത്രണ, യുദ്ധതന്ത്രമികവിനെ അംഗീകരിച്ചേ മതിയാവു. ആദ്യകടന്നാക്രമണത്തില്‍ തന്നെ ഇറാന്‍ സൈനിക മേധാവിയടക്കം സൈന്യത്തിലെ ആദ്യ നാലു സ്ഥാനക്കാരേയും 20ല്‍ പരം സൈനിക ഓഫീസര്‍മാരെയും നിരവധി ആണവ ശാസ്ത്രജ്ഞരെയും വധിക്കുക എന്നത് ചെറിയ കാര്യമല്ല. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നിശ്ചലമാക്കാനായി ഇസ്രായേല്‍ അവയ്ക്കു സമീപം ആയുധങ്ങള്‍ ഒളിപ്പിച്ച സിവിലിയന്‍ വാഹനങ്ങള്‍ എത്തിച്ചിരുന്നു. ഇറാനിലെ നൂറോളം ലക്ഷ്യസ്ഥാനങ്ങളില്‍ 330ല്‍ പരം ബോംബുകള്‍ വര്‍ഷിച്ച ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ സുരക്ഷിതമായി മടങ്ങി എന്നത് ഇറാനേറ്റ കനത്ത ആഘാതത്തെ വിളിച്ചറിയിക്കുന്നതാണ്. ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തിക്കൊണ്ടിരുന്ന നതാന്‍സ്, ഇസ്ഫഹാന്‍, ഫോര്‍ദോ തുടങ്ങി ഏതാണ്ട് എല്ലാ ആണവ നിലയങ്ങളും ആക്രമിക്കപ്പെട്ടിരിക്കുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ഇറാന്റെ ആണവകേന്ദ്രങ്ങളും ബാലിസ്റ്റിക്ക് മിസൈല്‍ ഫാക്ടറികളും തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ സാധിതമായിരിക്കുകയാണ്. എന്നാല്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളുടെ വന്‍ശേഖരമുള്ള ഇറാന്‍ അതിശക്തമായി പ്രതികരിച്ചു തുടങ്ങുമ്പോള്‍ യുദ്ധം കൂടുതല്‍ ഭീകരമാകാനും വന്‍ശക്തികളുടെ ഇടപെടലിലേക്കെത്താനും സാധ്യതയുണ്ട്.
ഭാരതം പാകിസ്ഥാനെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തുവാന്‍ കാരണമായ സാഹചര്യങ്ങള്‍ തന്നെയാണ് സൂക്ഷ്മ നിരീക്ഷണത്തില്‍ ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ നടത്താന്‍ ഇസ്രായേലിനെയും നിര്‍ബന്ധിതമാക്കിയത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്നെ രൂപപ്പെട്ട പ്രാകൃത മതബോധം അപരനെ ഉന്മൂലനം ചെയ്യുന്നത് തങ്ങളുടെ സ്വര്‍ഗ്ഗപ്രാപ്തിക്ക് കാരണമാകുമെന്ന അന്ധവിശ്വാസം കൊണ്ടുനടക്കുന്നിടത്തോളം കാലം ഇത്തരം യുദ്ധങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. കാശ്മീരിലെ പഹല്‍ഗാമില്‍ നടന്നതുപോലെ ഉടുവസ്ത്രമഴിച്ച് അപരന്റെ മതം തിരഞ്ഞ് വെടിവച്ചു കൊല്ലുന്ന പ്രാകൃത മത വിശ്വാസമാണ് ആധുനിക ലോകത്തിന്റെ യഥാര്‍ത്ഥ വെല്ലുവിളി. അത്തരം മതബോധം ലോകസമാധാനത്തിന് തന്നെ എത്രത്തോളം ഭീഷണിയാണെന്ന് വരും ദിനങ്ങളില്‍ പശ്ചിമേഷ്യ നമ്മോടു പറയും.