Friday, June 27, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കഥ നാടകം

തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)

ഡോ.മധു മീനച്ചില്‍

Print Edition: 6 June 2025
വര: ഗിരീഷ്‌ മൂഴിപ്പാടം

വര: ഗിരീഷ്‌ മൂഴിപ്പാടം

വീര വേലായുധന്‍ തമ്പി പരമ്പരയിലെ 6 ഭാഗങ്ങളില്‍ ഭാഗം 5

വീര വേലായുധന്‍ തമ്പി
  • വീര വേലായുധന്‍ തമ്പി
  • കൊട്ടാരത്തിലെ ഉപജാപക സംഘം (വീര വേലായുധന്‍ തമ്പി 2)
  • ജനകീയ പ്രക്ഷോഭം (വീര വേലായുധന്‍ തമ്പി 3)
  • ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)
  • തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)
  • മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)

രംഗം-7

(അഞ്ചുതെങ്ങു കോട്ടയില്‍ കേണല്‍ മെക്കാളെയുമൊത്ത് പാനോത്സവത്തില്‍ മുഴുകി ഇരിക്കുന്ന ഉമ്മിണിത്തമ്പി )
മെക്കാളെ :- (പാനോപചാരം ചൊല്ലുന്നു ) ദിസ് ഈസ് ഫോര്‍ ദ സെയ്ക്ക് ഓഫ് യുവര്‍ ഫൂളീഷ് കിംഗ്……. ചിയേഴ്‌സ്.
ഉമ്മിണിത്തമ്പി :-ഇത് ദളവ വേലുത്തമ്പിയുടെ ചോരക്കുവേണ്ടി … ചിയേഴ്‌സ് ..ഹ..ഹ.. (ലഹരിയുടെ ഉന്‍മാദത്തില്‍ അട്ടഹസിച്ച് ചിരിക്കുന്നു. അപ്പോള്‍ അവിടേക്ക് സുബ്ബയ്യന്‍ കടന്നു വരുന്നു)
മെക്കാളെ :- വെല്‍ക്കം മിസ്റ്റര്‍ സുബ്ബയ്യന്‍… വാട്ട് എബൗട്ട് യുവര്‍ മിഷന്‍….
സുബ്ബയ്യന്‍:- വിജയത്തിന്റെ പാതയില്‍ താന്‍. പ്രായവും പക്വതയുമില്ലാത്ത ഒരു മന്നനെ തിരുവിതാംകൂറുക്ക് കിടച്ചതുതാന്‍ കമ്പനിയുടെ ഭാഗ്യം.
മെക്കാളെ:- പക്ഷെ ആ ഭാഗ്യം നമുക്ക് അനുഭവത്തിലാകുന്നില്ലല്ലോ സുബ്ബയ്യന്‍
സുബ്ബയ്യന്‍:- കൊഞ്ചം കൂടി ക്ഷമിക്കണം പ്രഭോ… ബുദ്ധി ഉറക്കാത്ത ഒരു മന്നനേയും തന്ത്രശാലിയായ ഒരു ദളവയെയും തമ്മില്‍ തെറ്റിക്കുന്നതു പോലെ എളുതല്ലൈ, ജനങ്ങളെയും ജനകീയനായ ഒരു ദളവയെയും തമ്മില്‍ തെറ്റിക്കുന്നത്…
മെക്കാളെ :- ഈ ഇന്ത്യാമഹാരാജ്യത്തിലെ നൂറുകണക്കിന് നാട്ടുരാജ്യങ്ങളെ വരുതിയിലാക്കിയ കമ്പനിക്ക് തിരുവിതാംകൂറെന്ന ഈ കൊച്ചു നാട്ടുരാജ്യത്തിന്റെ ഭരണം പിടിക്കുന്നത് പൂവിറുക്കും പോലെ നിസ്സാരമാണ്. ഒള്ളി ഹാര്‍ഡില്‍ ബിഫോര്‍ അസ് ഈസ് ദാറ്റ് ദളവ വേലുത്തമ്പി …ഇപ്പോള്‍ നമുക്കു മുന്നിലെ ഏക തടസ്സം ആ ദളവ വേലുത്തമ്പി മാത്രമാണ്. അണ്ടര്‍ സ്റ്റാന്റ്..
ഉമ്മിണിത്തമ്പി :- ബഹുമാനപ്പെട്ട കമ്പനിക്കു മുന്നിലെ ആ തടസ്സം ഈ ഞാന്‍ മാറ്റിത്തരും..
മെക്കാളെ :- എങ്കില്‍ അന്ന് ഉമ്മിണിത്തമ്പിയായിരിക്കും തിരുവിതാംകൂറിന്റെ ദളവ … യു വില്‍ ബി ദ ദളവ ….
സുബ്ബയ്യന്‍ :- (ചിരിക്കുന്നു)ഹ…ഹ… അതുക്കു പിന്നാടിയേ കമ്പനി തീരുമാനിക്കും ഇന്ത തിരുവിതാംകൂറില്‍ എന്ന നടക്കണമെന്റ്.
മെക്കാളെ :- തമ്പി കമ്പനിക്കെതിരെയാണ് കരുക്കള്‍ നീക്കുന്നത്. അയാള്‍ ജനങ്ങള്‍ക്കിടയില്‍ കമ്പനിക്കെതിരെ വികാരം ഇളക്കി വിടുന്നുണ്ട്. വേലുത്തമ്പി കമ്പനിക്കു വേണ്ടി നിലകൊള്ളുന്ന ആളാണെന്ന് നാം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കണം.അങ്ങിനെ അയാളുടെ ജനപിന്തുണ തകര്‍ക്കണം.. മിസ്റ്റര്‍ സുബ്ബയ്യന്‍ ക്യാന്‍ യു ഡു ഇറ്റ്…
സുബ്ബയ്യന്‍ :- നാന്‍ എല്ലാ മാര്‍ഗ്ഗമും പയറ്റുറേന്‍…
മെക്കാളെ :- ട്രൈ യുവര്‍ ബെസ്റ്റ് . പക്ഷെ കരുതലുണ്ടാവണം.കാരണം ഒരിക്കല്‍ കെണി തകര്‍ത്ത് പുറത്തുചാടിയ മൃഗം പിന്നീടൊരിക്കലും കെണിയില്‍ വീഴില്ല. മഹാരാജാവ് ബാലരാമവര്‍മ്മയെ കൈകാര്യം ചെയ്യും പോലെ എളുപ്പമല്ല ദളവ വേലുത്തമ്പിയെ കൈകാര്യം ചെയ്യാന്‍.. ബി കെയര്‍ഫുള്‍…
സുബ്ബയ്യന്‍ :- കോവിലും കൂത്തു മാടവും വഴിയമ്പലവും കിണറും എല്ലാം ശെയ്ത് വേലുത്തമ്പി ദളവ റൊമ്പ കേള്‍വിപ്പെട്ടവനാകിറാന്‍ …രാജ്യത്തെ ഭൂമി എല്ലാമെ മുതല്‍ തടവൈ കണ്ടെഴുതി കപ്പം കെട്ടി പാമരമക്കള്‍ക്കു കൊടുക്കിറാന്‍.. തുറമുഖങ്ങളും പണ്ടകശാലകളും തീര്‍ത്ത് വാണിജ്യം പെരുമപ്പെടുത്തിറാന്‍ … ദിനംതോറും അവരോട് പെരുമൈ വളര്‍ന്തു കൊണ്ടിരിക്ക് റ്ത് ….
ഉമ്മിണിത്തമ്പി :- വേലുത്തമ്പിയുടെ കീര്‍ത്തി ധാവള്യം മെക്കാളെ സായ്‌വിന്റെ മുന്നില്‍ വന്ന് വിസ്തരിക്കാനല്ല കമ്പനി നമുക്ക് ശമ്പളം തരുന്നത്. അതോര്‍മ്മ വേണം..
സുബ്ബയ്യന്‍ :- കര്‍ത്തവ്യമെന്തെന്ന് തെരിയാത്തതല്ലൈ… .. അധികാരി മുന്നാടി സത്യവൃത്താന്തം തെരിയപ്പെടുത്തുവതും എന്നുടയ കടമൈ താനെ.
മെക്കാളെ :- ഓകെ… ലീവ് ഇറ്റ്… കം റ്റു ദ പോയിന്റ്… കണ്ടെഴുത്തു നടത്തി നികുതി പിരിക്കുന്ന പണമൊക്കെ ദളവ എന്തു ചെയ്യുന്നെന്നാണ് എനിക്ക് മനസ്സിലാകാത്തത്. കമ്പനിക്കടക്കേണ്ട കപ്പംകുടിശിക ആവശ്യപ്പെടുമ്പോഴൊക്കെ ഖജനാവ് കാലിയാണെന്ന സ്ഥിരം പല്ലവിയും.
സുബ്ബയ്യന്‍ :- കോട്ടൈകള്‍ ബലപ്പെടുത്തിറതക്കും ആയുധങ്കള്‍ വാങ്കിക്കൂട്ടാനുമൊക്കെയാണ് പ്രഭോ പണം ചിലവഴിക്കപ്പെടുന്നത്…
മെക്കാളെ :- ദി ട്രാവന്‍കൂര്‍ ദിവാന്‍ ഈസ് മോര്‍ ഡയിഞ്ചറസ് ദാന്‍ വി തിങ്ക്…. നാം വിചാരിക്കുന്നതിലും അപകടകാരിയാണ് ദിവാന്‍… നാളെ അയാള്‍ നമുക്കു നേരെ നിറയൊഴിക്കും മുന്നെ അവസാനിപ്പിക്കുന്നതാവും കമ്പനിക്ക് നല്ലത്…
സുബ്ബയ്യന്‍ :- അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതിനാലെ മട്ടും കൊട്ടാരത്തുക്കുള്ളെ അളവറ്റ ശത്രുക്കളെ അവര്‍ ഉരുവാക്കി വിട്ടാര്‍ പ്രഭോ…
ഉമ്മിണിത്തമ്പി :- അപ്പോള്‍ നമുക്ക് കാര്യങ്ങള്‍ എളുപ്പമാണെന്ന് ചുരുക്കം…
സുബ്ബയ്യന്‍.. – കൊട്ടാരം സമ്പ്രതി കുഞ്ചുനീലന്‍ പിള്ളയെ നമ്മളുടെ വരുതിയില്‍ കൊണ്ടുവരുവതര്‍ക്ക് നമുക്കു മുടിഞ്ചത്…
മെക്കാളെ :- ഗുഡ്… ഹൗ മച്ച് ഷുഡ് വി പേ …എന്തു കൊടുക്കേണ്ടി വരും..
സുബ്ബയ്യന്‍ :- (പരിഹാസചിരിയോടെ) ഓണ്‍ളി ആന്‍ ഓഫര്‍ …വെറും വാഗ്ദാനം മാത്രം… തിരുവിതാംകൂറോട് ദളവൈ ആക്കാം എന്റതു താന്‍(എല്ലാവരും ചിരിക്കുന്നു)
മെക്കാളെ :- വൈകാതെ തന്നെ തിരുവിതാംകൂറില്‍ നിന്ന് നല്ലൊരു വാര്‍ത്ത കമ്പനിക്ക് കിട്ടിയിരിക്കണം… അയാം വെയിറ്റിംഗ് ഫോര്‍ ദാറ്റ്…
ഉമ്മിണിത്തമ്പിയും
സുബ്ബയ്യനും ഒരുമിച്ച്:- നിശ്ചയമായും… (അവര്‍ അര്‍ത്ഥഗര്‍ഭമായി ചിരിച്ച് കൈകള്‍ പരസ്പരം അടിച്ച് പിടിക്കുന്നു. വേദിയില്‍ വെളിച്ചം മങ്ങുന്നു)

രംഗം-8
(നാഞ്ചി നാട്ടെ നാല്‍ക്കവല. വേലുത്തമ്പിയുടെ പരാതി പരിഹാര കച്ചേരി. പരാതിക്കാരായ ഒരു സ്ത്രീയും പുരുഷനും അല്‍പ്പമകലെ പുതച്ചുമൂടിയിരിക്കുന്ന ഒരു വൃദ്ധനും.രണ്ട് സൈനികര്‍ ആല്‍ത്തറയില്‍ നിന്ന് വാദ്യം മുഴക്കി വിളംബരം ചെയ്യുന്നു)
സൈനികന്‍ :- തിരുവിതാംകൂര്‍ ദളവ വീര വേലായുധന്‍ ചെമ്പകരാമന്‍ തമ്പിയുടെ പരാതി പരിഹാരകച്ചേരി ഇന്നീ ദിനത്തില്‍ നാഞ്ചിനാട്ട് ദേശത്ത് നടത്തപ്പെടുന്നു… ആവലാതിക്കാരായ പ്രജകള്‍ക്ക് ദളവയെ നേരില്‍ക്കണ്ട് മുഖം കാണിച്ച് നിവൃത്തി വരുത്താവുന്നതാണെന്ന് ഇതിനാല്‍ വിളംബരം ചെയ്തു കൊള്ളുന്നു…. (കുഴല്‍വിളിയുടെ അകമ്പടിയില്‍ രാജകീയ ഭാവത്തില്‍ വേലുത്തമ്പി പ്രവേശിക്കുന്നു)
വേലുത്തമ്പി :-തിരുവിതാംകൂറിന്റെ പ്രജകള്‍ക്ക് സങ്കട നിവൃത്തിക്കായി നമ്മുടെ സഞ്ചരിക്കുന്ന കച്ചേരി ഇന്നിവിടെ സന്നിധാനം ചെയ്തിരിക്കുകയാണ്. ആവലാതിക്കാര്‍ മുന്നോട്ട് വന്ന് സങ്കടം ബോധിപ്പിക്കാവുന്നതാണ്.
ഒരു ദരിദ്രയായ സ്ത്രീ :- അടിയന്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ കുളത്തൂര്‍ ദേശത്തുള്ള മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായ വിധവയാണ് ദളവയങ്ങുന്നേ…
വേലുത്തമ്പി :- പരാതി എന്താണെന്ന് ബോധിപ്പിക്കൂ…
സ്ത്രീ :- അടിയന്റെ കുടിയോട് ചേര്‍ന്ന ഏലായില്‍ നിന്ന പ്ലാവു മരങ്ങളില്‍ നിന്നു കിട്ടിയിരുന്ന ചക്ക കൊണ്ടാണെ അടിയനും കുഞ്ഞുങ്ങളും നാലഞ്ചു മാസം പട്ടിണിയില്ലാതെ കഴിഞ്ഞു പോന്നത്.. അടിയന്‍ കേണപേക്ഷിച്ചിട്ടും ചെവിക്കൊള്ളാതെ ആ പ്ലാവ് മരങ്ങള്‍ പാര്‍വത്യക്കാരും സംഘവും വന്ന് സര്‍ക്കാരിലേക്ക് കണ്ടു കെട്ടി മുറിച്ചു കൊണ്ടു പോയങ്ങുന്നേ…
വേലുത്തമ്പി :- പാര്‍വത്യക്കാരന്‍ ഹാജരുണ്ടോ…
പാര്‍വത്യക്കാരന്‍ :- അടിയന്‍ (അയാള്‍ വായ് കൈ പൊത്തി മുന്നോട്ട് കയറി നില്‍ക്കുന്നു)
വേലുത്തമ്പി :-വിധവയായ ഈ സ്ത്രീയുടെ ഏക ഉപജീവന മാര്‍ഗ്ഗമായ പ്ലാവു മരങ്ങള്‍ സര്‍ക്കാര്‍ ആവശ്യത്തിലേക്കാണെങ്കിലും മുറിച്ചത് തെറ്റ്.പാര്‍വത്യക്കാര്‍ പരസ്യമായി നിയമാവഹേളനമാണു കാട്ടിയത്.നിയമം നടത്തുമ്പോള്‍ പ്രജകള്‍ക്കു നീതി കിട്ടണം.നിയമത്തിനു വേണ്ടി നീതിയെ ബലികഴിക്കാന്‍ പാടില്ല.തന്റെ കൃത്യം കൊണ്ട് നിയമം അവഹേളിക്കപ്പെടുന്നുവോ, സംരക്ഷിക്കപ്പെടുന്നുവോ എന്ന് പാര്‍വ്വത്യക്കാര്‍ ആലോചിച്ചില്ല.. ആയതിനാല്‍ പാര്‍വ്വത്യക്കാരുടെ നീതി നിഷേധ പ്രവൃത്തിക്ക് അയാളുടെ വക പത്തു പറ നിലം സങ്കടക്കാരിക്കു കാലക്ഷേപത്തിനായി മുഖം സര്‍വ്വാധിക്കാര്യക്കാര്‍ ഉത്തരവു നല്‍കി കണ്ടു കെട്ടി കൊടുക്കുന്നതിനായി ഇതിനാല്‍ നാം ഉത്തരവായിരിക്കുന്നു… (പാര്‍വത്യക്കാരന്‍ വിധി കേട്ട് ഞെട്ടലോടെ തല കുനിച്ച് നില്‍ക്കുന്നു)
സ്ത്രീ :- വല്യ ഉപകാരം പൊന്നങ്ങുന്നേ… അങ്ങയെ ശ്രീ പത്മനാഭന്‍ തുണയ്ക്കട്ടെ (സ്ത്രീ നിറമിഴികള്‍ തുടച്ച് കൃതജ്ഞതയോടെ തൊഴുതു നില്‍ക്കുന്നു)
സൈനികന്‍:- അടുത്ത ആവലാതിക്കാരന്‍ കടന്നു വരൂ… (കര്‍ഷകനായ ഒരു ചാന്നാന്‍ വൃദ്ധന്‍ തൊഴുത് മുന്നോട്ട് നില്‍ക്കുന്നു)
വേലുത്തമ്പി :- ഉം.. പറയു ..എന്താണ് താങ്കളുടെ ആവലാതി.
ചാന്നാന്‍ :- പൊന്നങ്ങുന്നേ അവിടുത്തെ ഒരകന്ന ബന്ധുവില്‍ നിന്നാണെ അടിയന് നീതി കേടുണ്ടായത്…
വേലുത്തമ്പി :-എന്ത്… നമ്മുടെ ബന്ധുവോ… നിയമത്തിനു മുന്നില്‍ ബന്ധവും സ്വന്തവുമില്ല എന്ന് ധരിച്ചു കൊള്ളണം… ധൈര്യമായി ആവലാതി ബോധിപ്പിച്ചുകൊള്ളു…
ചാന്നാന്‍ :- തലക്കുളത്ത് വലിയ വീടിനു സമീപം താമസിക്കുന്ന അടിയന്റെ തെങ്ങും പുരയിടം കഴിഞ്ഞ എട്ടുപത്തു വര്‍ഷങ്ങളായി അങ്ങയുടെ ബന്ധു ചിരുകണ്ഠന്‍ പിള്ളയ്ക്ക് പാട്ടത്തിന് കൊടുത്തിരിക്കുവായിരുന്നു തമ്പ്രാ …..അങ്ങ് ദളവയായതോടെ പാട്ടത്തിനു കൊടുത്ത എന്റെ തെങ്ങും പുരയിടം പാര്‍വത്യക്കാരനെ സ്വാധീനിച്ച് ചിരുകണ്ഠന്‍ പിള്ള സ്വന്തം പേരില്‍ കരമടച്ച് പട്ടയം പിടിച്ചങ്ങുന്നേ… അടിയന്റെ വരുമാന മാര്‍ഗ്ഗമായ പുരയിടം വീണ്ടെടുത്ത് തരുമാറാകണമെന്ന് അടിയന്‍ താഴ്മയായി അപേക്ഷിക്കുന്നു…
വേലുത്തമ്പി :- ഈ സാധുവിന്റെ ഭൂമി ഇന്നേക്ക് മൂന്നാം നാള്‍ പേരില്‍ക്കൂട്ടി കരമടച്ച് സ്വന്തം പേരിലാക്കിക്കൊടുക്കാന്‍ ഇതിനാല്‍ നാം ഉത്തരവാകുന്നു… ന്യായ മാര്‍ഗ്ഗം വിട്ട് അധികാര ദുര്‍വിനിയോഗം നടത്തിയ പാര്‍വത്യക്കാരന്റെ വലംകൈ പെരുവിരല്‍ പരസ്യമായി ഛേദിച്ചുകളയാനും ഇതിനാല്‍ ഉത്തരവായിരിക്കുന്നു.
സൈനികന്‍:- ഇനിയും പരാതിക്കാരുണ്ടെങ്കില്‍ കടന്നു വരാം… (പുതച്ചുമൂടി മാറിയിരുന്ന വൃദ്ധന്‍ തട്ടിപ്പിടഞ്ഞെഴുന്നേറ്റ് വടികുത്തി വേച്ചു വേച്ച് മുന്നോട്ട് വരുമ്പോള്‍ മറ്റുള്ളവര്‍ ഒതുങ്ങി നില്‍ക്കുന്നു)
വൃദ്ധന്‍ :- ദളവയങ്ങുന്നിന്റെ സഞ്ചരിക്കുന്ന കച്ചേരികള്‍ ആല്‍മരച്ചോട്ടിലും അമ്പലപ്പറമ്പിലും അങ്ങാടിയിലുമൊക്കെ ആയതുകൊണ്ട് അടിയനിതുവരെ ആവലാതി ബോധിപ്പിക്കാന്‍ കഴിഞ്ഞില്ല. ആള്‍ക്കൂട്ടമില്ലാതെ ദളവയങ്ങുന്നിനോട് സ്വകാര്യമായി ബോധിപ്പിക്കാനുള്ള ഒരു പരാതിയാണ് അടിയനുള്ളത്… അതിനിവിടെ സൗകര്യമുണ്ടോ ആവോ…
വേലുത്തമ്പി :- നമുക്ക് കൊട്ടാരക്കെട്ടിലെ ദളവാക്കച്ചേരിയും ആല്‍മരച്ചോട്ടിലെ ന്യായ വിചാരണയും ഒരു പോലെയാണ്. ഇദ്ദേഹത്തിന് സ്വകാര്യമായി അന്യായം ബോധിപ്പിക്കേണ്ടതുകൊണ്ട് ഇന്നേയ്ക്ക് മറ്റുള്ളവര്‍ക്ക് പോകാം. (തന്റെ കൈ ചലനം കൊണ്ട് അംഗരക്ഷകരെ അടക്കം പറഞ്ഞയക്കുന്നു. വേലുത്തമ്പി ആല്‍ത്തറയില്‍ നിന്നും പരാതിക്കാരന്റെ അടുത്തേയ്ക്ക് ഇറങ്ങി വരുന്നു)
വേലുത്തമ്പി :- ഉം.. എന്താണ് സ്വകാര്യമായി ബോധിപ്പിക്കാനുള്ളത്…
വൃദ്ധന്‍ :-(വന്യമായി ചിരിക്കുന്നു) നാഞ്ചി നാട്ടില്‍ ഇരണിയല്‍ ദേശത്തുള്ള പിടാകക്കൂട്ടങ്ങളും നാട്ടുക്കൂട്ടങ്ങളും കര പ്രമാണിമാരുമായി കൊട്ടാരം വളഞ്ഞ് ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയേയും മാത്തൂത്തരകനേയും ശങ്കരനാരായണന്‍ ചെട്ടിയേയും അധികാര ഭ്രഷ്ടരാക്കി ബാലരാമവര്‍മ്മ മഹാരാജാവില്‍ നിന്നും ദളവാ പട്ടം നേടിയെടുത്ത മഹാപരാക്രമിയായ വേലുത്തമ്പിയെ ഒന്നു നേരില്‍ കാണാന്‍ കുറച്ചു കാലമായി മോഹിക്കുന്നു… നീതി നിപുണനായ തിരുവിതാംകൂര്‍ ദളവയുടെ കച്ചേരികളെക്കുറിച്ച് ദേശവിദേശങ്ങളില്‍ നിന്ന് ഏറെ കേട്ടിരിക്കുന്നു… ഇന്നാണ് നേരിട്ട് കാണാന്‍ കഴിഞ്ഞത്.. സത്യത്തില്‍ അടിയന്‍ വന്നത് പരാതി ബോധിപ്പിക്കാനല്ല…
വേലുത്തമ്പി :- പിന്നെ..
വൃദ്ധന്‍:- വീര വേലായുധന്‍ തമ്പിയെ അംഗരക്ഷകരുടെ അകമ്പടിയില്ലാതെ ഒറ്റക്കൊന്നു കാണാന്‍…. (അയാള്‍ വന്യമായി ചിരിക്കുന്നു) നിങ്ങള്‍ നാടുകടത്തിയ ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി തന്നയച്ച ഒരു സമ്മാനം തരാന്‍… (വൃദ്ധന്‍ വന്യമായി അലറിക്കൊണ്ട് ഊന്നുവടിയില്‍ നിന്നും വലിച്ചൂരിയെടുത്ത വാളുകൊണ്ട് വേലുത്തമ്പിയെ വെട്ടുന്നു. തല കുനിച്ച് തമ്പി ഒഴിഞ്ഞു മാറുന്നു. വൃദ്ധന്‍ ധരിച്ചിരുന്ന പുതപ്പ് താഴെ വീഴുന്നതോടെ അയാള്‍ കരുത്തനായ ഒരു പോരാളിയാണെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്നു. അയാളുടെ ശക്തിയേറിയ ഒന്നു രണ്ട് വെട്ടുകളില്‍ നിന്ന് വേലുത്തമ്പി ഒഴിഞ്ഞ് മാറിയെങ്കിലും ഒരു വാള്‍ വീശല്‍ തമ്പിയുടെ തോളില്‍ പോറല്‍ വീഴിക്കുന്നു. തമ്പി ഉറയില്‍ നിന്ന് വാള്‍ വലിച്ചൂരി പോരാട്ട സന്നദ്ധനാകുമ്പോഴേയ്ക്കും പിന്നില്‍ നിന്നും പാഞ്ഞെത്തിയ മറ്റൊരു യോദ്ധാവ് അക്രമിയുടെ കഴുത്തില്‍ കൈ കൊണ്ട് പൂട്ടിട്ട് ശരീരത്തില്‍ ചുരിക കുത്തിയിറക്കുന്നു… അക്രമി നിലവിളിയോടെ പിടഞ്ഞു വീഴുന്നു… യോദ്ധാവ് ചുരിക വലിച്ചൂരി ചോര വടിച്ചെറിഞ്ഞ് ഉറയില്‍ ഇടുന്നു)
വേലുത്തമ്പി :- (കോപവും അത്ഭുതവും കലര്‍ന്ന ശബ്ദത്തില്‍) ആരാണു നീ…
യോദ്ധാവ്: – (തല കുനിച്ച് തൊഴുതു കൊണ്ട്) ശത്രുവല്ല… തിരുവിതാംകൂറിന്റെ അഭ്യുദയം കാംക്ഷിക്കുന്ന ഒരാള്‍ (മരിച്ചുവീണ ശത്രുവിന്റെ മൃതദേഹം കവച്ചു കടന്നു കൊണ്ട്) വീര വേലായുധന്‍ ചെമ്പകരാമന്‍ തമ്പിയെക്കുറിച്ച് കുറെ കേട്ടിരിക്കുന്നു… നേരിട്ട് കാണണമെന്ന് കരുതി വന്നതാണ്. പക്ഷെ കണ്ടുമുട്ടല്‍ ഇങ്ങനെ ആകുമെന്ന് കരുതിയില്ല..
വേലുത്തമ്പി :- (വാള്‍ ഉറയില്‍ ഇട്ടു കൊണ്ട്) ഊരും പേരും ചൊന്നാല്‍ ആരെന്നു മനസ്സിലാകുമായിരുന്നു.
യോദ്ധാവ് :- (വിനീതനായി തല കുനിച്ച്) അടിയന്‍ വൈക്കം പത്മനാഭപിള്ള…
വേലുത്തമ്പി :- (അത്ഭുതത്തോടെ) വൈക്കം പത്മനാഭപിള്ള… ഏറെ കേട്ടിരിക്കുന്നു… കാട്ടു കടന്നല്‍ പോലെ വന്ന ടിപ്പുവിന്റെ സേനയെ നെടുങ്കോട്ടയില്‍ ചെറുത്തു പോരാടി എരിച്ചൊടുക്കി തിരുവിതാംകൂറിനെ രക്ഷിച്ച പരാക്രമി… തിരിച്ചറിയാന്‍ കഴിയാഞ്ഞതില്‍ ക്ഷമിക്കണം…
വൈക്കം പത്മനാഭപിള്ള :- ഊരു തെണ്ടിയായി പരദേശം ചുറ്റുന്നവനെ ആരു തിരിച്ചറിയാന്‍… അവിടുന്ന് കരുതി ഇരിക്കണം ചുറ്റിലും ശത്രുക്കളാണ്.
വേലുത്തമ്പി :- ഉം… അറിയാത്തതല്ല. പക്ഷെ ഇപ്പോള്‍ ഈ പകല്‍ വെളിച്ചത്തില്‍ പ്രതീക്ഷിച്ചില്ല… ഇരുട്ടില്‍ നിഴല്‍ പോലെ അവര്‍ പിന്‍തുടരുന്നുണ്ടെന്ന് നമുക്കറിയാം.. അതിരിക്കട്ടെ, എവിടെയായിരുന്നിത്ര കാലം…
വൈക്കം പത്മനാഭപിള്ള :- ഹ..ഹ.. (ചിരിച്ചു കൊണ്ട്) പതിനാറാമത്തെ വയസ്സില്‍ നന്ത്യാട്ട് കളരിയില്‍ കച്ചമുറുക്കി ചുവടു വച്ചു തുടങ്ങിയതാണ്. പിന്നെ ആറു കൊല്ലക്കാലം കൊരട്ടി കൈമളുടെ കീഴില്‍ കടത്തനാടന്‍ മുറകളും തുളുനാടന്‍ ശൈലിയും പഠിച്ചു. വാളിനെ വെല്ലാന്‍ തോക്കുകള്‍ എത്തിയപ്പോള്‍ അതിലും അരക്കൈ നോക്കി. ഒടുക്കം ധര്‍മ്മരാജാവ് പൊന്നുതമ്പുരാന്റെ കാലത്ത് വൈക്കത്തെ കാര്യക്കാരനായി തുടങ്ങിയതാണ് രാജ്യ സേവനം. കുറച്ചു കാലം വലിയ ദിവാന്‍ജി രാജാകേശവദാസിന്റെ അംഗരക്ഷകനായിരുന്നു. പിന്നെ ബാലരാമവര്‍മ്മത്തമ്പുരാന്റെ അധികാരക്കുടക്കീഴില്‍ ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയുടെയും ശങ്കരനാരായണന്‍ ചെട്ടിയുടെയുമൊക്കെ അഴിമതി വാഴ്ച ആരംഭിച്ചപ്പോള്‍ കാര്യക്കാരുദ്യോഗം രാജിവച്ച് നാടു വിട്ടു…കുറച്ചു കാലം ആര്‍ക്കാട്ടു നവാബിന്റെ അശ്വസേനയിലുണ്ടായിരുന്നു…. തിരുവിതാംകൂറിലെ അഴിമതി വാഴ്ച അവസാനിപ്പിച്ച വീരവേലായുധന്‍ ചെമ്പകരാമന്‍ തമ്പിയുടെ ജനമുന്നേറ്റത്തെക്കുറിച്ച് കേട്ടപ്പോള്‍ മുതല്‍ ഒരിക്കല്‍ കൂടി പെറ്റനാടിനെ സേവിക്കണമെന്ന മോഹമുദിച്ചു. അങ്ങ് കല്‍പ്പിച്ചനുവദിച്ചാല്‍ ഇനിയുള്ള കാലം അടിയന്‍ തിരുവിതാംകൂറിന്റെ സേവകനായിരിക്കും…
വേലുത്തമ്പി :- വൈക്കം പത്മനാഭപിള്ള അപേക്ഷിക്കേണ്ട കാര്യമില്ല. നിങ്ങളെപ്പോലുള്ള ദേശ സ്‌നേഹികളിലാണ് തിരുവിതാംകൂറിന്റെ ഭാവി നാം കാണുന്നത്. വെള്ളക്കാര്‍ കൊള്ളയടിച്ചു കൊണ്ടിരിക്കുന്ന തിരുവിതാംകൂറിന്റെ ഖജനാവിനെ പരിരക്ഷിക്കാന്‍ ശക്തനായ ഒരു മുളകു മടിശീല സര്‍വ്വാധികാരിയായി അങ്ങയുടെ പേര് മഹാരാജാവ് തിരുമനസ്സിന്റെ മുന്നില്‍ നാം ശുപാര്‍ശ ചെയ്യുന്നതാണ്…
വൈക്കം പത്മനാഭപിള്ള:-അവിടുത്തെ കാരുണ്യത്തിനു മുന്നില്‍ ഈയുള്ളവന്റെ പ്രണാമം. (രണ്ടു പേരും സ്റ്റില്‍. വേദിയില്‍ പ്രകാശം മങ്ങുന്നു.)

അശരീരി :-തിരുവിതാംകൂറിന്റെ കലങ്ങി മറിഞ്ഞ അധികാര രാഷ്ട്രീയം ഉപജാപങ്ങളായി പെരുകിയപ്പോള്‍ കൊട്ടാരം സമ്പ്രതി കുഞ്ചുനീലന്‍ പിള്ളയും സംഘവും വേലുത്തമ്പി കമ്പനിയുമായി ചേര്‍ന്ന് മഹാരാജാവിനെ അട്ടിമറിച്ച് അധികാരം പിടിക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന് പറഞ്ഞ് ബാലരാമവര്‍മ്മ മഹാരാജാവിനെ ഭയചകിതനാക്കി. ഉപജാപക സംഘം മഹാരാജാവിനെക്കൊണ്ട് വേലുത്തമ്പിയുടെ വധ ഉത്തരവില്‍ തുല്യം ചാര്‍ത്തിച്ചു. എന്നാല്‍ തമ്പിയുടെ സൈനിക കരുത്തില്‍ ഭയന്നു പോയ ബാലരാമവര്‍മ്മ ഉപജാപക സംഘത്തെ ഉദയഗിരിക്കോട്ടയില്‍ ജയിലിലടച്ചു. അതോടെ ജയില്‍ ഗൂഢാലോചനകളുടെ കേന്ദ്രമായി മാറി. ദളവ പട്ടാളക്കാരുടെ ശമ്പളം വെട്ടിക്കുറക്കാന്‍ പോകുന്നു എന്ന് പ്രചരിപ്പിച്ചു കൊണ്ട് ഉദയഗിരി കോട്ടയില്‍ നിന്നും പട്ടാളവിപ്ലവം പൊട്ടിപ്പുറപ്പെട്ടു. തിരുവിതാംകൂറിന്റെ പുള്ളിപ്പട്ടാളം ആദ്യമായി ആജ്ഞ ധിക്കരിച്ച് രാജ്യത്തിനെതിരെ ആയുധമെടുത്തു. ആലപ്പുഴയിലായിരുന്ന വേലുത്തമ്പി സര്‍വ്വശക്തിയുമുപയോഗിച്ച് പട്ടാളവിപ്ലവം അടിച്ചമര്‍ത്തി. എന്നാല്‍ ഈ അരാജകാവസ്ഥ മുതലെടുത്ത് മെക്കാളെ തിരുവിതാംകൂറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കൂടുതല്‍ ശക്തമായി ഇടപെടാന്‍ ആരംഭിച്ചു… ഇതോടെ വേലുത്തമ്പിയും കമ്പനിയും നേര്‍ക്കുനേര്‍ പോരാട്ടത്തിന് കളമൊരുങ്ങി…
(തുടരും)

Series Navigation<< ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6) >>
Tags: വീര വേലായുധന്‍ തമ്പിവേലുത്തമ്പി
ShareTweetSendShare

Related Posts

മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)

ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)

ജനകീയ പ്രക്ഷോഭം (വീര വേലായുധന്‍ തമ്പി 3)

കൊട്ടാരത്തിലെ ഉപജാപക സംഘം (വീര വേലായുധന്‍ തമ്പി 2)

വീര വേലായുധന്‍ തമ്പി

ഹൈന്ദവീസ്വരാജ് യാഥാര്‍ത്ഥ്യമാകുന്നു (ഛത്രപതി 12)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies