പശ്ചിമബംഗാളിലെ നക്‌സല്‍ ബാരി ജില്ലയില്‍ 1967ല്‍ കമ്മ്യൂണിസ്റ്റ് തീവ്രവാദികള്‍ ആയിരുന്ന ചാരു മജുംദാറിന്റെയും കനു സന്യാലിന്റെയും മറ്റും നേതൃത്വത്തില്‍ നടന്ന ഭൂമി പിടിച്ചെടുക്കല്‍ സമരമാണ് നക്‌സല്‍ബാരി മുന്നേറ്റമെന്ന് അറിയപ്പെടുന്നത്. നക്‌സലൈറ്റ് പ്രസ്ഥാനം എന്ന പേരില്‍ അത് പില്‍ക്കാലത്ത് അറിയപ്പെട്ടു.
നക്‌സല്‍ബാരി സംഭവത്തെ ‘വസന്തത്തിന്റെ ഇടിമുഴക്കം’ എന്താണ് പീക്കിങ് റേഡിയോ വിശേഷിപ്പിച്ചത്. മാവോയിസ്റ്റ് ചൈനയുടെ ഔദ്യോഗിക നിലപാടായിരുന്നു ഇതിനു കാരണം. മാവോ സേതൂങ്ങിന്റെ ഭരണകാലത്ത് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടെ ചൈനയില്‍ അരങ്ങേറിയ പതിനായിരക്കണക്കിനാളുകള്‍ കൊലചെയ്യപ്പെട്ട ‘സാംസ്‌കാരിക വിപ്ലവം’ എന്ന അക്രമ പരമ്പരയായിരുന്നു മജൂംദാറിന്റെയും മറ്റും പ്രചോദനം. നക്‌സല്‍ബാരി പ്രക്ഷോഭത്തിന്റെ ശരിയായ നേതൃത്വം ചെയര്‍മാന്‍ മാവോയ്ക്കാണെന്നുവരെ പീക്കിങ് റേഡിയോ അവകാശപ്പെടുകയുണ്ടായി. നക്‌സല്‍ബാരി പ്രക്ഷോഭം അത് ഉടലെടുത്ത മണ്ണില്‍ തന്നെ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടെങ്കിലും പില്‍ക്കാലത്ത് മാവോയിസ്റ്റ് ഭീകരതയായി രൂപപ്പെടുകയും ശക്തി പ്രാപിക്കുകയും ചെയ്യുകയായിരുന്നു. ഇതിനും കമ്മ്യൂണിസ്റ്റ് ചൈനയുടെ സമ്പൂര്‍ണ്ണ പിന്തുണ ലഭിച്ചു. വളരെയധികം ആദര്‍ശവല്‍ക്കരിക്കപ്പെട്ടുവെങ്കിലും പൈശാചികമായ അക്രമ പരമ്പരകളാണ് പല പേരുകളിലുള്ള സംഘടനകള്‍ക്ക് കീഴില്‍ ഒന്നിച്ചും ഭിന്നിച്ചും മുന്നേറിയ മാവോയിസ്റ്റുകള്‍ നടത്തിയത്. ഇതിനെ അമര്‍ച്ച ചെയ്യാനാവില്ലെന്ന ധാരണയും അടിക്കടി ശക്തിപ്പെട്ടു. നേപ്പാളില്‍ മാവോയിസ്റ്റുകള്‍ക്ക് നേതൃത്വമുള്ള ഒരു ഭരണകൂടം നിലവില്‍ വന്നതോടെ ഭാരതത്തിലെ മാവോയിസ്റ്റുകളും വര്‍ദ്ധിത വീര്യത്തോടെ അക്രമസംഭവങ്ങള്‍ നടത്തുകയുണ്ടായി. എന്നാല്‍ 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തിലേറിയതോടെ ചിത്രം മാറാന്‍ തുടങ്ങി.
മാവോയിസ്റ്റുകള്‍ക്ക് കോണ്‍ഗ്രസ്’കൈ’
2004 മുതല്‍ 2014 വരെയുള്ള കോണ്‍ഗ്രസ് ഭരണകാലത്താണ് നക്‌സല്‍ ഭീകരത രാജ്യത്ത് ശക്തിപ്പെട്ടത്. മാവോയിസ്റ്റ് ഭീകരതയെ അടിച്ചമര്‍ത്തുന്നതിന് പകരം അവരെ തന്ത്രപരമായി സഹായിക്കുന്ന സമീപനമാണ് യുപിഎ ഭരണത്തെ നിയന്ത്രിച്ചിരുന്ന പലരും ചെയ്തത്. സംസ്ഥാന സര്‍ക്കാരുകള്‍ മാവോയിസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുന്നത് അന്നത്തെ കേന്ദ്രമന്ത്രിമാര്‍ പോലും ഇഷ്ടപ്പെട്ടിരുന്നില്ല. സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ദേശീയ ഉപദേശക സമിതി അംഗങ്ങളില്‍ പലരും മാവോയിസ്റ്റ് അനുഭാവികളായിരുന്നു. അനുകൂലമായ ഈ അന്തരീക്ഷം മാവോയിസ്റ്റുകള്‍ നന്നായി ഉപയോഗിച്ചു. രാജ്യത്തിനെതിരായ വിധ്വംസക പദ്ധതികള്‍ അവര്‍ ആവിഷ്‌കരിച്ച് നടപ്പാക്കി. നിരപരാധികളായ നിരവധി സാധാരണ മനുഷ്യരും സുരക്ഷാഭടന്മാരും കൊലചെയ്യപ്പെട്ടു. 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് ഈ സ്ഥിതിവിശേഷത്തിന് മാറ്റം വരാന്‍ തുടങ്ങിയത്. രണ്ടാം മോദി സര്‍ക്കാരില്‍ അമിത്ഷാ ആഭ്യന്തരമന്ത്രി ആയതോടെ മാവോയിസ്റ്റുകള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടാന്‍ തുടങ്ങി. മാവോയിസ്റ്റുകളുടെ തട്ടകങ്ങളില്‍ കടന്നുകയറി അവരെ നേരിടാനും കൊലപ്പെടുത്താനും സുരക്ഷാസേനകള്‍ തയ്യാറായി. ഒന്നിനുപുറകെ ഒന്നായി നടന്ന ഏറ്റുമുട്ടലുകള്‍ മാവോയിസ്റ്റുകളുടെ ആത്മവീര്യം തകര്‍ത്തു.
2026 മാര്‍ച്ച് മാസത്തോടെ മാവോയിസ്റ്റ് ഭീകരതയെ രാജ്യത്തുനിന്ന് തുടച്ചുനീക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ദൃഢനിശ്ചയം എടുത്തിട്ടുണ്ടെന്ന അമിത് ഷായുടെ പ്രഖ്യാപനം ഭാരതത്തിന്റെ ഐക്യത്തിലും അഖണ്ഡതയിലും വികസന പുരോഗതയിലും വിശ്വസിക്കുന്ന എല്ലാവരും സ്വാഗതം ചെയ്തു. അപ്പോഴും കോണ്‍ഗ്രസ് മാത്രം നിശ്ശബ്ദത പാലിച്ചു. ഭരണാധികാരികള്‍ പൊതുവെ നടത്താറുള്ള പൊള്ളയായ പ്രഖ്യാപനമല്ല അമിത് ഷായില്‍നിന്ന് ഉണ്ടായിരിക്കുന്നത്. രാജ്യതാത്പര്യം സംരക്ഷിക്കുന്നതില്‍ ആരോടും ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത കരുത്തുറ്റ ഭരണാധികാരിയാണ് താനെന്ന് കാശ്മീര്‍ പ്രശ്‌നത്തില്‍ അടക്കം അമിത് ഷാ തെളിയിച്ചു കഴിഞ്ഞു. മാവോയിസ്റ്റ് ഭീകരരോടും ഇതേ നയം തന്നെയാണ് സ്വീകരിച്ചത്. മാവോയിസ്റ്റ് ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള ജില്ലകളുടെ എണ്ണം കുറഞ്ഞത് ഇതിന് തെളിവാണ്. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണകാലത്ത് മാവോയിസ്റ്റ് ഭീകരത 75 ജില്ലകളില്‍ സജീവമായിരുന്നു.
അവഗണിക്കപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും മോചനത്തിനു വേണ്ടി എന്ന അവകാശവാദവുമായി പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് ഭീകര സംഘടനകള്‍ യഥാര്‍ത്ഥത്തില്‍ ഭാരതത്തിന്റെ ശിഥിലീകരണവും വികസനത്തെ അട്ടിമറിക്കലുമാണ് ലക്ഷ്യംവയ്ക്കുന്നത്. ചൈനയെപ്പോലുള്ള ശത്രുരാജ്യങ്ങളില്‍ നിന്ന് ഇതിന് പണവും ആയുധവും നിര്‍ലോഭം ലഭിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ വിമോചനമെന്നത് വെറുമൊരു പുകമറ മാത്രം. ഭാരതത്തിന്റെ അയല്‍ രാജ്യമായ നേപ്പാളില്‍ ചൈനയുടെ പിന്തുണയില്‍ അധികാരം പിടിച്ചെടുത്തതില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് ഭാരതത്തിലും നിയമ സംവിധാനങ്ങളെ അട്ടിമറിച്ച് സ്വന്തം കൈനിലങ്ങളൊരുക്കാനാണ് മാവോയിസ്റ്റ് ഭീകര സംഘടനകള്‍ ശ്രമിക്കുന്നത്. നേപ്പാളിലെ പശുപതി മുതല്‍ ആന്ധ്രയിലെ തിരുപ്പതി വരെ ഭാരതത്തിലെ 38 ജില്ലകള്‍ ഉള്‍പ്പെടുന്ന ചുവപ്പന്‍ ഇടനാഴി സൃഷ്ടിക്കുകയെന്നതാണ് മാവോയിസ്റ്റുകളുടെ വിപുലമായ പദ്ധതി. അര്‍ബന്‍ നക്സലുകള്‍ എന്നറിയപ്പെടുന്നവരുടെ പലതരത്തിലുള്ള പിന്തുണയും ഇക്കൂട്ടര്‍ക്ക് ലഭിക്കുന്നു. ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് നിന്നുകൊടുക്കുന്ന സിപിഎമ്മിനെപ്പോലുള്ള ഇടത് പാര്‍ട്ടികളും മാവോയിസ്റ്റ് ഭീകരതയെ തന്ത്രപരമായി പിന്തുണയ്ക്കുന്നു.
പത്തുവര്‍ഷത്തെ യുപിഎ ഭരണകാലത്ത് ഈ വസ്തുതകള്‍ വിസ്മരിച്ചത് രാജ്യത്ത് മാവോയിസ്റ്റ് ഭീകരത പടരാന്‍ ഇടയാക്കി. മാവോയിസ്റ്റ് ഭീകരവാദത്തെ നേരിടുമെന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് ആവര്‍ത്തിക്കാറുണ്ടായിരുന്നെങ്കിലും ഫലം കണ്ടില്ല. ചില കേന്ദ്രമന്ത്രിമാരുടെ പോലും പിന്തുണ മാവോയിസ്റ്റ് ഭീകരവാദികള്‍ക്ക് ലഭിച്ചിരുന്നു. ഇതൊക്കെ കണ്ടില്ലെന്ന് നടിക്കാന്‍ മന്‍മോഹന്‍സിംഗ് നിര്‍ബന്ധിതനായി.
ഈ സാഹചര്യത്തിനാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മാറ്റം ഉണ്ടായത്.
മാവോയിസ്റ്റ് ഭീകരരുടെ മുഖ്യധാരാ ബന്ധുക്കള്‍
നക്സല്‍ ഭീകരനേതാവ് ബസവരാജുവിന്റെ കൊലപാതകത്തിനു ശേഷം രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അവരുടെ നേതാക്കളും അര്‍ബന്‍ നക്‌സലുകളും പ്രതിഷേധം രേഖപ്പെടുത്തിയത് ഇക്കൂട്ടരുടെ തനിനിറം ഒരിക്കല്‍ക്കൂടി പുറത്തുകൊണ്ടുവരികയുണ്ടായി. കൂട്ടക്കൊലകളുടെ തലവനായി മാറിയിരുന്ന ബസവരാജുവിനെ ധീര നായകനെപ്പോലെ ചിത്രീകരിച്ചത് ഇതിന് തെളിവാണ്.
ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജ്മാഡ് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ് ബസവരാജു ഉള്‍പ്പെടെ 27 നക്സല്‍ ഭീകരര്‍ കൊല്ലപ്പെട്ടത്. 1.5 കോടി രൂപ തലയ്ക്ക് വിലപറഞ്ഞിരുന്ന ഇയാള്‍ 2010- ല്‍ 76 സി ആര്‍പിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയതിനും, 2013-ലെ ഝിരംഘട്ടി ആക്രമണം ഉള്‍പ്പെടെ നിരവധി രക്തപാതകങ്ങള്‍ക്കും പിന്നിലെ മുഖമായിരുന്നു. ഈ ഭീകരനെയാണ് മരണശേഷം മഹത്വവല്‍ക്കരിക്കാന്‍ ഇടതുപാര്‍ട്ടികള്‍ തയ്യാറായത്. മുഖ്യധാര പാര്‍ട്ടികളും മാവോയിസ്റ്റുകളും തമ്മില്‍ അടിസ്ഥാനപരമായ വിയോജിപ്പുകള്‍ ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് ബസവ രാജുവിന്റെ മരണത്തെ അപലപിച്ചു കൊണ്ടുള്ള സിപിഎം, സിപിഐ മുതലായ പാര്‍ട്ടികളുടെ പ്രതികരണങ്ങള്‍.
ബസവരാജുവിന്റെ കൊലപാതകം സര്‍ക്കാര്‍ നടത്തിയ അതിക്രമമാണെന്ന് സിപിഐ (എം.എല്‍) വിശേഷിപ്പിച്ചു. മാവോവാദത്തെ നീക്കം ചെയ്യുന്നുവെന്ന പേരില്‍ സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് കൊള്ളയ്ക്കും സൈനികവല്‍ക്കരണത്തിനും എതിരെയുള്ള ഗോത്രജനതയുടെ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതാണ് ഓപ്പറേഷന്‍ കാഗറിന്റെ ലക്ഷ്യമെന്നാണ് ഈ സംഘടന പ്രസ്താവിച്ചത്. ഇതില്‍നിന്ന് വളരെയൊന്നും വ്യത്യസ്തമല്ല സിപിഎമ്മിന്റെ പ്രതികരണവും.
കൊലപാതകവും നശീകരണവും ലക്ഷ്യമിടുന്നതാണ് സര്‍ക്കാരിന്റെ നടപടി എന്നാണ് സിപിഎം വിശേഷിപ്പിച്ചത്. ശത്രുരാജ്യങ്ങളില്‍നിന്ന് ആയുധവും പണവും വാങ്ങി രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള മാവോയിസ്റ്റുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നാണ് സിപിഎം സെക്രട്ടറി എം.എ.ബേബി പ്രസ്താവിച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും പ്രസ്താവന പിന്‍വലിക്കാന്‍ ഈ നേതാവ് തയ്യാറായില്ല. പശ്ചിമബംഗാളില്‍ അധികാരത്തിലിരുന്ന ജ്യോതി ബസുവിന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ ആയിരക്കണക്കിന് നക്‌സല്‍ തീവ്രവാദികളെ കൊലപ്പെടുത്തുകയുണ്ടായി. കേരളത്തിലെ ഇടതുമുന്നണി ഭരണത്തിന്‍ കീഴിലും മാവോയിസ്റ്റ് ഭീകരര്‍ സുരക്ഷാസേനയുടെ വെടിയേറ്റ് മരിക്കുകയുണ്ടായി. ഇതൊക്കെ വിസ്മരിച്ചു കൊണ്ടാണ് ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വസിക്കാതെ രാജ്യസുരക്ഷയെ അപകടത്തിലാക്കുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്ന മാവോയിസ്റ്റ് ഭീകരരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് എം.എ.ബേബി ആവശ്യപ്പെട്ടത്.
സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയും ബസവ രാജുവിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുകയുണ്ടായി. ഒരു മുതിര്‍ന്ന മാവോവാദി നേതാവിനെയും നിരവധി ആദിവാസികളെയും അതിക്രൂരമായാണ് വധിച്ചതെന്നും, കസ്റ്റഡിയില്‍ എടുക്കേണ്ടവരെ നേരിട്ട് വധിക്കുന്ന പ്രതികാര നടപടിയാണെന്നും രാജ പറയുകയുണ്ടായി.
ജനാധിപത്യത്തെ തള്ളിപ്പറയുന്ന അര്‍ബന്‍ നക്‌സലുകള്‍ ഭരണഘടനയും നിയമങ്ങളും ഉദ്ധരിച്ചാണ് ബസവരാജുവിന്റെ ഏറ്റുമുട്ടല്‍ മരണത്തെ വിമര്‍ശിച്ചത്. ദശാബ്ദങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനജീവിതത്തിനും വികസനത്തിനും ഭീഷണിയായി തുടരുന്ന മാവോയിസ്റ്റ് ഭീകരവാദത്തിനെതിരെ സര്‍ക്കാര്‍ നടത്തുന്ന നടപടികളെ ചോദ്യം ചെയ്യുന്നതിനൊപ്പം, നിരവധി കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കിയ ബസവരാജുവിനെ ‘ആദിവാസികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ നായകന്‍’ എന്ന നിലയിലേക്ക് ഉയര്‍ത്താനാണ് അര്‍ബന്‍ നക്‌സലുകള്‍ ശ്രമിക്കുന്നത്.
തുറന്ന കത്തുമായി അര്‍ബന്‍ നക്‌സലുകള്‍
2025 തുടക്കത്തില്‍ മോദി സര്‍ക്കാര്‍ ആരംഭിച്ച ‘ഓപ്പറേഷന്‍ കാഗര്‍’ വഴി നക്സലിസത്തിന്റെ വേരുകള്‍ സമൂലമായി നശിപ്പിക്കാന്‍ ശ്രമിക്കുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം കേന്ദ്ര കമ്മറ്റി സമാധാന ചര്‍ച്ചകള്‍ക്ക് കേന്ദ്രം തയ്യാറാകണമെന്ന് ആവശ്യപ്പെട്ടത്. ഓപ്പറേഷന്‍ കാഗര്‍ നിര്‍ത്തിയാല്‍ മാത്രമേ അത് നടക്കുകയുള്ളൂവത്രേ. ഇതിനെ തുടര്‍ന്ന് മാവോയിസ്റ്റുകളുടെ സഹയാത്രികരായ ചില ‘ആക്ടിവിസ്റ്റുകള്‍’ സര്‍ക്കാര്‍ അടിയന്തരമായി യുദ്ധനിലപാട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്തെഴുതി. സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ മാവോയിസ്റ്റ് വിരുദ്ധ നടപടികളില്‍ നിന്ന് സര്‍ക്കാരിനെ പിന്മാറ്റുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം.
2015-ല്‍ 10 സംസ്ഥാനങ്ങളിലായി 106 ജില്ലകള്‍ നക്സല്‍ ബാധിത മേഖലകളായി കണക്കാക്കപ്പെട്ടിരുന്നു. ഇത് 2024-ല്‍ 38 ആയി കുറയുകയും പിന്നീട് 18 ആവുകയും ചെയ്തു. ഇപ്പോള്‍ ഏറ്റവും അപകടകരമായ ജില്ലകളുടെ എണ്ണം വെറും ആറാണ്.
ഛത്തീസ്ഗഢ്-തെലങ്കാന അതിര്‍ത്തിയിലെ കുന്നിന് സമീപം സുരക്ഷാസേന ‘ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ്’ എന്നപേരില്‍ 21 ദിവസത്തേക്ക് വലിയ സൈനിക നീക്കം നടത്തിയിരുന്നു. ഏപ്രില്‍ 21 മുതല്‍ മെയ് 11 വരെ നടത്തിയ ഈ ഓപ്പറേഷനില്‍ 1.72 കോടി രൂപ തലയ്ക്ക് വിലയിട്ട 31 നക്സല്‍ ഭീകരരെ വധിച്ചു. 214 നക്സല്‍ ഒളിസങ്കേതങ്ങളും ബങ്കറുകളും നശിപ്പിച്ചു. മൊത്തം 450 ഐഇഡികളും 818 ഷെല്ലുകളും, 899 കെട്ട് ആയുധങ്ങളും ഈ ഓപ്പറേഷനില്‍ പിടിച്ചെടുത്തു.
രാജ്യത്ത് ദീര്‍ഘകാലമായി തുടരുന്ന മാവോയിസ്റ്റ് ഭീകരതയെ നിയന്ത്രിക്കാന്‍ സര്‍ക്കാരും സുരക്ഷാ സേനകളും ശക്തമായ നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അര്‍ബന്‍ നക്‌സലുകളും ഇതിനെ ദളിത്-ആദിവാസി ഉന്നമനത്തിനുള്ള പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താനുള്ള ശ്രമമായി ചിത്രീകരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനാധിപത്യവും സുരക്ഷയും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഗഡ്ചിരോളിയുടെ വിജയ മാതൃക
മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ല മാവോയിസ്റ്റ് ഭീകരവാദത്തിന്റെ സിരാകേന്ദ്രം ആയിരുന്നു. മാവോയിസ്റ്റുകള്‍ സമാന്തരഭരണം നടത്തിയിരുന്ന ഇവിടെ നിരവധി ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. ഈ ജില്ലയിലെ കാട്ടേജാരി ഗ്രാമം പുറംലോകവുമായി യാതൊരു സമ്പര്‍ക്കവും ഇല്ലാതിരുന്ന ഒന്നായിരുന്നു. എന്നാല്‍ അടുത്തിടെ അവിടെ ഒരു മഹാസംഭവം നടന്നു. ഗ്രാമത്തിലൂടെ ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വീസ് നടത്തി. ഭാരതം സ്വാതന്ത്ര്യം നേടിയതിനു ശേഷം ആദ്യമായാണ് ഈ കട്ടേജാരിയിലെ ഗ്രാമീണ പാതയിലൂടെ ബസ് സര്‍വീസ് നടത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വ്യക്തമായ നയവും മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിന്റെ ഇച്ഛാശക്തിയും ഇതിനുപിന്നിലുണ്ട്.
ഗഡ്ചിറോളി മേഖലയിലെ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ അനുബന്ധ സംഘടനയായ ‘പെര്‍മിലി ദളം’ സുരക്ഷാസേനകള്‍ നടത്തിയ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു. അബൂജ്മാഡിലെ മാവോയിസ്റ്റുകളുടെ ആസ്ഥാനത്തിന് എല്ലാ കാര്യങ്ങളും എത്തിച്ചുകൊടുക്കുന്ന സംഘം എന്ന നിലയിലാണ് പെര്‍മിലി ദളം പ്രവര്‍ത്തിച്ചിരുന്നത്. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പാരാമിലിട്ടറിയും സംസ്ഥാന പൊലീസും ചേര്‍ന്നാണ് ഈ സംഘത്തെ 39 വര്‍ഷത്തിനുശേഷം നശിപ്പിച്ചത്. ദേശവിരുദ്ധമായ ഈ സംഘത്തെ അവസാനിപ്പിക്കാന്‍ നിരവധി സൈനികരും ഉദ്യോഗസ്ഥരും ജീവന്‍ ബലികഴിച്ചിട്ടുണ്ട്.
2025 മെയ് മാസത്തില്‍ ഗഡ്ചിറോളി മേഖലയില്‍ പെര്‍മിലി ദളത്തിന്റെ ചില അംഗങ്ങളുടെ ചലനത്തെക്കുറിച്ചുള്ള വിവരം സുരക്ഷാസേനകള്‍ക്ക് ലഭിച്ചു. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം രൂപപ്പെടുത്തിയ സ്‌ക്വാഡിനെ ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തേക്ക് അയച്ചു. തിരച്ചിലിനിടെ മാവോയിസ്റ്റുകള്‍ സുരക്ഷാസേനക്കു നേരെ വെടിയുതിര്‍ത്തു. തിരിച്ചടിയില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. തലയ്ക്ക് 22 ലക്ഷം രൂപ വിലയിട്ടിരുന്ന കമാന്‍ഡര്‍ വാസു എന്നയാളും ഇതില്‍പ്പെടുന്നു.
39 വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് പെര്‍മിലി ദളം സുരക്ഷാസേനകള്‍ തകര്‍ത്തത്. ഈ സംഘത്തെ നശിപ്പിച്ചതോടെ, മാവോയിസ്റ്റുകളുടെ അവസാനകോട്ടയായ അബൂജ്മാഡിലേക്കു മുന്നേറ്റം നടത്താന്‍ സുരക്ഷാസേനകള്‍ക്ക് സാധിച്ചു. അബൂജ്മാഡ് മാവോയിസ്റ്റുകളുടെ അനൗദ്യോഗിക ആസ്ഥാനമായി അറിയപ്പെടുന്നു.
1985-ല്‍ തീവ്രവാദികളായ ഒരു സംഘം തെലുങ്ക് യുവാക്കളാണ് പെര്‍മിലി ദളം സ്ഥാപിച്ചത്. പിന്നീട് അവര്‍ ഗഡ്ചിറോളിയില്‍ സജീവമായി. സംഘത്തിന്റെ അണികള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു. സ്ഥാപിതമായ കാലം മുതല്‍ ഗഡ്ചിറോളിയെ മാവോയിസ്റ്റ് ഹിംസയുടെ കേന്ദ്രമായി അവര്‍ മാറ്റിയിരുന്നു. ദണ്ഡകാരണ്യ മേഖലയിലുണ്ടായിരുന്ന അഞ്ചു സായുധ സംഘങ്ങളില്‍ ഒന്നായിരുന്നു ഇത്. ആരംഭത്തില്‍ ഇവര്‍ വനവകുപ്പിന്റെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. നാട്ടുകാരെ ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വാധീനിച്ച് മാവോയിസ്റ്റ് ആശയധാരയെ വളര്‍ത്തുന്നതിനായി ശ്രമിച്ചു.
അണികള്‍ വ്യാപിച്ചതോടെ പെര്‍മിലി ദളം പിന്നീട് സ്ത്രീകളെയും നിയമിക്കാന്‍ തുടങ്ങി. നാല് പതിറ്റാണ്ടോളം നീണ്ട സംഘര്‍ഷത്തില്‍ അനേകം സുരക്ഷാഭടന്മാരുടെ ജീവന്‍ നഷ്ടമായി. പ്രദേശത്തെ വികസനവും സര്‍ക്കാര്‍ പദ്ധതികളിലൂടെ ലഭിച്ച ആനുകൂല്യങ്ങളും കണ്ടപ്പോള്‍ നിരവധി യുവാക്കള്‍ ഈ സംഘത്തിനുള്ള പിന്തുണ പിന്‍വലിച്ചു. ഒടുവില്‍ മാവോയിസ്റ്റ് ഭീകരതയ്‌ക്കെതിരായ ഓപ്പറേഷനിലൂടെ പെര്‍മിലി ദളത്തെ തകര്‍ത്തു.
പെര്‍മിലി ദളം ഉള്‍പ്പെടെയുള്ള നക്‌സല്‍ സംഘടനകള്‍ ഭരണകേന്ദ്രങ്ങളില്‍ നിന്ന് അകലെയുള്ള പ്രദേശങ്ങളെയാണ് തങ്ങളുടെ പ്രവര്‍ത്തനത്തിന് കണ്ടെത്തിയിരുന്നത്. വനത്തിന്റെ നടുവിലായി ചെറിയ സംഘങ്ങളായി നിയോഗിച്ചിരുന്ന പോലീസുകാരും വനംവകുപ്പിന്റെ ഉദ്യോഗസ്ഥരും തുടക്കത്തില്‍ ആക്രമണങ്ങള്‍ക്ക് ഇരയായിരുന്നു. പിന്നീട്, ആ പ്രദേശം തങ്ങളുടെ കീഴിലുള്ളതാണെന്ന് പ്രഖ്യാപിച്ച് അവിടം സമാന്തര ഭരണത്തിന്റെ കീഴിലാക്കി.
പെര്‍മിലി ദളം ഗഡ്ചിറോളിയുടെ കൊടുംകാടുകളില്‍ പരിശീലന ക്യാമ്പുകള്‍ സ്ഥാപിച്ചിരുന്നു. ഇവിടെയാണ് യുവ ആദിവാസികളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം വളര്‍ത്തുകയും, തോക്കുകള്‍ കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുകയും ചെയ്തത്. മുന്‍കാലത്ത് മാവോയിസ്റ്റുകള്‍ ജാര്‍ഖണ്ഡിലും ഛത്തീസ്ഗഡിലുമുള്ള ഖനികള്‍ റെയ്ഡ് ചെയ്ത് ഡിറ്റണേറ്ററുകള്‍ കവര്‍ച്ച ചെയ്തിരുന്നു. ഇത്തരം ഡിറ്റണേറ്ററുകള്‍ പെര്‍മിലി ദളത്തിനാണ് കൈമാറിയത്. ഇവ ഉപയോഗിച്ചിരുന്നത് ബോംബ് നിര്‍മ്മിക്കാനും മൈനുകള്‍ സ്ഥാപിക്കാനുമാണ്. മറ്റ് മാവോയിസ്റ്റ് സംഘങ്ങളെപ്പോലെ പെര്‍മിലി ദളവും അവരുടെ ആയുധങ്ങള്‍ വെള്ള ടാങ്കുകളില്‍ മറച്ചു വയ്ക്കുകയായിരുന്നു.പെര്‍മിലി ദളം മാവോയിസ്റ്റ് തത്ത്വചിന്തയില്‍ നിന്ന് പ്രചോദനം സ്വീകരിച്ചായിരുന്നു പ്രവര്‍ത്തനം. എതിരാളികളെ ഒന്നടങ്കം നശിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ആയുധങ്ങള്‍ ഉപയോഗിച്ച് സുരക്ഷാസേനയെ ആക്രമിക്കുന്നതോടൊപ്പം, അവരുടെ ഭക്ഷണത്തിലും കുടിവെള്ളത്തിലും വിഷം ചേര്‍ക്കാനുള്ള ശ്രമവും നടത്തി.
ശക്തമായ നടപടികള്‍ ഉണ്ടായാല്‍ മറ്റിടങ്ങളിലെയും മാവോയിസ്റ്റുകളെ അടിച്ചമര്‍ത്താന്‍ കഴിയുമെന്നാണ് ഗഡ്ചിരോളി കാണിച്ചുതരുന്നത്.