- വീര വേലായുധന്‍ തമ്പി
- കൊട്ടാരത്തിലെ ഉപജാപക സംഘം (വീര വേലായുധന്‍ തമ്പി 2)
- ജനകീയ പ്രക്ഷോഭം (വീര വേലായുധന്‍ തമ്പി 3)
- ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)
- തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)
- മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)
രംഗം-6
(വേദിയില്‍ വെളിച്ചം വരുമ്പോള്‍ കൊട്ടാരത്തില്‍ ചതുരംഗപ്പലകയുമായി ഒറ്റയ്ക്കിരിക്കുന്ന ബാലരാമവര്‍മ്മ. കളിക്കാനാളില്ലാത്തതിന്റെ മുഷിവ് മുഖത്ത് വ്യക്തം. അവിടേയ്ക്ക് വേലുത്തമ്പി കടന്നു വരുന്നു)
വേലുത്തമ്പി :- ശ്രീപത്മനാഭ ജയം…
ബാലരാമവര്‍മ്മ :- ആ… തമ്പിയോ… (എതിര്‍വശത്തെ പീഠം ചൂണ്ടി സന്തോഷത്തോടെ) വരു… ഇരിക്കു… കളിക്കാന്‍ ഒരാളിനെ കിട്ടാതെ നാം ഖിന്നനായിരിക്കുകയായിരുന്നു… ശ്രീപത്മനാഭനാവും തമ്പിയെ ഇപ്പോള്‍ ഇവിടേയ്ക്ക് കൊണ്ടു വന്നത്..
വേലുത്തമ്പി :- (സങ്കോചത്തോടെ) പൊന്നുതമ്പുരാന്‍ പൊറുക്കണം… ചതുരംഗം അടിയനും ഇഷ്ടമാണെങ്കിലും ഇപ്പോള്‍ മനസ്സ് മറ്റ് ചില കാര്യങ്ങളില്‍ വ്യാപൃതമാണ്. നിശ്ചയമായും മറ്റൊരിക്കല്‍ അടിയന്‍ അങ്ങയോടൊപ്പം കളിച്ചു കൊള്ളാം..
ബാലരാമവര്‍മ്മ :- തമ്പി നമ്മെ നിരാശപ്പെടുത്തിക്കളഞ്ഞല്ലോ… ആട്ടെ എന്താണിപ്പോള്‍ ഇവിടേക്ക് ആഗതനാവാന്‍ കാര്യം.
വേലുത്തമ്പി :- അടിയന്തിരമായ ചില രാജ്യകാര്യാലോചനകള്‍ തന്നെ…
ബാലരാമവര്‍മ്മ :- ങ… ഉണര്‍ത്തിച്ചോളു…
വേലുത്തമ്പി :- ആറ്റിങ്ങലില്‍ ഉമയമ്മറാണിയുടെ കാലത്ത് ഇസ്റ്റിന്ത്യാ കമ്പനി കെട്ടിയ അഞ്ചുതെങ്ങ്‌കോട്ട തിരുവിതാംകൂറിന്റെ മണ്ണില്‍ മറ്റൊരു രാജ്യം പോലെ പ്രവര്‍ത്തിക്കുന്നതായി അടിയനു തോന്നിത്തുടങ്ങിയിരിക്കുന്നു തമ്പുരാന്‍… തമ്പുരാട്ടിക്ക് കപ്പം കൊടുക്കാമെന്ന് പറഞ്ഞ് കോട്ട കെട്ടിയവര്‍ ഇന്ന് നമ്മോട് കപ്പം വസൂലാക്കുന്നു… നമ്മുടെ കുരുമുളകും മലഞ്ചരക്കും വെള്ളക്കാര്‍ നിശ്ചയിക്കുന്ന വിലക്ക് അവരുടെ പണ്ടകശാലകളില്‍ നാം എത്തിക്കണം.. കപ്പം പണമായി സ്വീകരിക്കാതെ കുരുമുളകായി സ്വീകരിക്കുന്ന അവരുടെ തന്ത്രം കടത്തില്‍ മുങ്ങിത്താഴുന്ന ഈ നാടിനെ കൂടുതല്‍ അപകടത്തിലാക്കുമെന്നാണ് അടിയന്റെ അഭിമതം…
(ഒന്നും പറയാതെ ബാലരാമവര്‍മ്മ അധോമുഖനായി ഉലാത്തുന്നു)
വേലുത്തമ്പി :- അവിടുന്നൊന്നും ഉരിയാടിയില്ല.
ബാലരാമവര്‍മ്മ :- (ദീര്‍ഘനിശ്വാസത്തോടെ) തമ്പി മൊഴിഞ്ഞതൊക്കെ ശരിയാണ്. പക്ഷെ.. 1765-ാം മാണ്ടില്‍ അഞ്ചുതെങ്ങു കോട്ടയില്‍വച്ച് ആണ്ടിനാല്‍ രണ്ടായിരം കണ്ടി കുരുമുളക് മുടക്കം കൂടാതെ ഏതുകാലത്തും ഇംഗ്ലീഷുകമ്പനിക്കാര്‍ക്കു കൊടുത്തുകൊള്ളാമെന്ന് ഉഭയസമ്മതപ്രകാരം ധാരണയായി ധര്‍മ്മരാജാവ് തിരുമനസ്സ് ഉടമ്പടിയില്‍ തുല്യം ചാര്‍ത്തിയിട്ടുള്ളതാണ്. നാം കമ്പനിയെ പിണക്കിക്കൂടല്ലോ… തിരുവിതാംകൂറിന്റെ സംസ്ഥാപകനായ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജന്‍ അന്ത്യശ്വാസം വലിക്കും മുന്നേ അനന്തരാവകാശിയായ കാര്‍ത്തികതിരുനാള്‍ യുവരാജാവിനോട് ഒന്നേ മൊഴിഞ്ഞതായി കേട്ടിട്ടുള്ളു. …കമ്പനിയെ പിണക്കരുതെന്ന്… എന്താവും കാര്യം…
വേലുത്തമ്പി :- അവരെ നേരിട്ട് ജയിക്കാന്‍ ഈ നാടിന് പാങ്ങില്ലെന്ന ഭയം…
ബാലരാമവര്‍മ്മ :- ഭയം എന്ന് നാം പറയുന്നില്ല… കരുതല്‍ എന്നുമാത്രം നിനച്ചാല്‍ മതി.
വേലുത്തമ്പി :- ഭാരത മഹാരാജ്യത്തിലെ നാട്ടുരാജ്യങ്ങളെ ഒരോന്നായി വിഴുങ്ങിക്കൊണ്ടിരിക്കുന്ന ആ വെളുത്ത വിഷസര്‍പ്പത്തോട് ഒരിക്കല്‍ നമുക്ക് ഏറ്റുമുട്ടിയെ മതിയാകു തമ്പുരാന്‍…
ബാലരാമവര്‍മ്മ :- (ആശങ്കയോടെ ഇരുപാടും നോക്കി) പതുക്കെപ്പറയു.. കൊട്ടാരക്കെട്ടിലെ കല്‍ച്ചുവരുകള്‍ക്കു പോലും കാതുള്ള കാലമാണ്….നാം എന്തു വേണമെന്നാണ് ദിവാന്‍ പറഞ്ഞു വരുന്നത് …
വേലുത്തമ്പി :- അവനവന്റെ നാട് അവനവന്‍ ഭരിക്കണമെന്ന ചിന്ത നമ്മുടെ ജനങ്ങളിലുണ്ടാക്കണം… അതിന് ജനങ്ങളെ തന്‍കാലില്‍ നിര്‍ത്താന്‍ പോന്ന നടപടികള്‍ വേണം തമ്പുരാന്‍…
ബാലരാമവര്‍മ്മ :- (ചിരിക്കുന്നു) ശ്രീവാഴും കോടിന്റെ ജനക്ഷേമമല്ലാതെ മറ്റെന്താണ് നമ്മുടെ പൂര്‍വ്വികര്‍ക്കുണ്ടായിരുന്നത്… ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കാന്‍ ധര്‍മ്മരാജാവ് തിരുമനസ് ഇംഗ്ലീഷ് കമ്പനിയുടെ സഹായം തേടിയതുപോലും ജനക്ഷേമം മുന്‍നിര്‍ത്തി ആയിരുന്നില്ലേ… രണ്ടു വിഭാഗം കമ്പനി സൈന്യം തിരുവിതാംകൂര്‍ അതിര്‍ത്തിയില്‍ താമസിപ്പിക്കുന്നതിന് കമ്പനി നമ്മോടുവസൂലാക്കിയത് നാലു ലക്ഷത്തി ഇരുപത്തേഴായിരത്തി അറുനൂറ്റി എണ്‍പത് പണമാണ്. സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ കപ്പം കൊടുത്തു വാങ്ങിയ മറ്റൊരു പാരതന്ത്ര്യമാണ് ഇന്ന് രാജ്യത്തെ വിഴുങ്ങുന്ന കടമായി പെരുകിക്കൊണ്ടിരിക്കുന്നത്.
വേലുത്തമ്പി:- ഇച്ചരിത്രങ്ങള്‍ അറിയാത്തതല്ല തമ്പുരാന്‍. പില്‍ക്കാലത്ത് ഇംഗ്ലീഷുകാരുടെ മൂന്നു കുപ്പിണി പട്ടാളത്തിന്റെ ചെലവ് പണമായോ കുരുമുളകായോ നല്‍കിക്കൊള്ളാമെന്ന ഉടമ്പടിയിലും ഈ പാവം നാട് പെട്ടുപോയതിന്റെ ബാധ്യതകളാണ് ഇന്നും നമ്മെ തുറിച്ചുനോക്കുന്നത്… ഇതിനൊക്കെ അറുതി കാണേണ്ടെ തമ്പുരാന്‍…
ബാലരാമവര്‍മ്മ:- ആഗ്രഹമില്ലാഞ്ഞിട്ടല്ലല്ലോ തമ്പി…
വേലുത്തമ്പി :- നമുക്ക് കഴിയും തമ്പുരാന്‍, സാമ്പത്തികമായി നാടിനെ ശക്തമാക്കാന്‍ അടിയന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു കഴിഞ്ഞു.. കുളച്ചല്‍ മുതല്‍ ആലപ്പുഴ വരെയുള്ള തുറമുഖങ്ങള്‍ നവീകരിച്ചു കൊണ്ടും പുതിയ പണ്ടക ശാലകള്‍ തീര്‍ത്തു കൊണ്ടുമല്ലാതെ വാണിജ്യം വികസിക്കാന്‍ പോകുന്നില്ല.
ബാലരാമവര്‍മ്മ :- തമ്പി ധൈര്യമായി മുന്നോട്ടു പോകണം, നാം തമ്പിയോടൊപ്പമുണ്ടാവും..
വേലുത്തമ്പി :- പക്ഷെ തമ്പുരാന്‍ വര്‍ത്തകന്മാരുമായുള്ള പണമിടപാടുകളിലും കണക്കുകളിലും നിരന്തരം കള്ളങ്ങള്‍ ചെയ്യുന്ന ഉദ്യോഗസ്ഥന്മാര്‍ക്കെതിര നടപടി എടുക്കാതെ നമുക്ക് മുന്നോട്ടു പോകാനാവില്ല… വലിയ ദിവാന്‍ രാജാകേശവദാസ് രൂപകല്‍പ്പന ചെയ്ത ആലപ്പുഴ തുറമുഖത്തെ ഒരു വ്യാപാര കേന്ദ്രമായി വികസിപ്പിക്കുവാന്‍ അടിയന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്.
ബാലരാമവര്‍മ്മ :- നല്ലത്… പക്ഷെ ദിവാന്‍ കേശവപിള്ളയുടെ കാലത്ത് കമ്പനിയോട് ചേര്‍ന്ന് ടിപ്പുവിനെതിരെ മൂന്നാം മൈസൂര്‍ യുദ്ധം നയിക്കാന്‍ തിരുവിതാംകൂര്‍ സേന ശ്രീരംഗപട്ടണത്തേയ്ക്കു പോയതിന്റെ സൈനിക ചിലവുകള്‍ പലരില്‍ നിന്നും കടം വാങ്ങിയാണ് നിര്‍വ്വഹിച്ചത്…പത്മനാഭപുരം കൊട്ടാരത്തിലെ ആഭരണങ്ങള്‍ പണയപ്പെടുത്തിയിട്ടും വീട്ടാനാകാത്ത കടങ്ങള്‍ പലിശയും കൂട്ടുപലിശയുമായി പെരുകി കൊണ്ടിരിക്കുകയാണ് തമ്പീ…
വേലുത്തമ്പി :- അറിയാം..
ബാലരാമവര്‍മ്മ :- കോട്ടാറ്റു ചിദംബരം ചെട്ടിയില്‍ നിന്നും വാങ്ങിയ കടങ്ങള്‍, ജന്നപട്ടണത്തുവര്‍ത്തകന്‍ പുരുഷോത്തമ ദാസിന്റെ പറ്റില്‍ പണ്ടാര വകയിലേക്ക് വാങ്ങിയ കടങ്ങള്‍, കോടാറ്റു മാണിക്ക വാചകം പിള്ള, വടവീശ്വരത്ത് അപ്പ തുടങ്ങിയവരില്‍ നിന്നൊക്കെ വാങ്ങിയ കടങ്ങള്‍ പലിശ സഹിതം അടിയന്തിരമായി അടച്ചു തീര്‍ത്തില്ലെങ്കില്‍ തിരുവിതാംകൂറിന്റെ മാനം കൂടി പണയത്തിലാകും ദിവാന്‍…
വേലുത്തമ്പി :- അങ്ങു സമാധാനിക്കു…പത്മനാഭദാസന്മാര്‍ വാഴുന്ന ഈ തിരുവിതാംകൂറിന്റെ മാനം മേലില്‍ പണയത്തിലാകാതെ അടിയന്‍ നോക്കിക്കൊള്ളാം… കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് തിരുവിതാംകൂറിന്റെ വ്യാപാര വരുമാനം ഇരട്ടിയായി ഉയര്‍ന്നത് തിരുമനസ്സിന്റെ ശ്രദ്ധയില്‍ പെട്ടു കാണുമല്ലോ…
ബാലരാമവര്‍മ്മ :- നിശ്ചയമായും നാമതു മനസ്സിലാക്കുന്നു…
വേലുത്തമ്പി :- ഖജനാവില്‍ നിന്നും പണം ചോരുന്ന പഴുതുകള്‍ കൂടി അടയ്ക്കാന്‍ കഴിഞ്ഞാല്‍ സാമ്പത്തികമായി രാജ്യത്തിന്റെ സ്ഥിതി മെച്ചപ്പെടും… അഴിമതിക്കാരായ ഉദ്യോഗസ്ഥ വൃന്ദത്തേയും തിന്നു മുടിച്ച് പാളയങ്ങളില്‍ വിശ്രമിക്കുന്ന വൃഥാസ്ഥൂലമായ സൈനിക ദളങ്ങളെയും പിരിച്ചുവിട്ടാല്‍ തന്നെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സുരക്ഷിതമാകും… ആള്‍ക്കൂട്ടമല്ല … ആധുനികവല്‍ക്കരിക്കപ്പെട്ട സൈന്യമാണ് ഇനി തിരുവിതാംകൂറിനാവശ്യം.
(വേലുത്തമ്പിയുടെ സംഭാഷണം ശ്രവിച്ചുകൊണ്ട് കടന്നു വരുന്ന സ്ഥാനപതി സുബ്ബയ്യന്‍.അതി വിനയം നടിക്കുന്ന ഇയാള്‍ കേണല്‍ മെക്കാളെയുടെ നിയുക്തിയാണ്)
സുബ്ബയ്യന്‍:- വാഴ്ക.. വാഴ്ക .. മഹാരാജന്‍……
ബാലരാമവര്‍മ്മ :- എന്താണ് സുബ്ബയ്യന്‍ സൗഖ്യമാ…
സുബ്ബയ്യന്‍ :- റൊമ്പ സൗഖ്യം… നേക്ക് ഉള്ളേ വരലാമാ.. മഹാരാജന്‍.
ബാലരാമവര്‍മ്മ :- നിശ്ചയമായും സുബ്ബയ്യന്‍…. വാങ്കോ… വാങ്കോ
സുബ്ബയ്യന്‍:- മഹാരാജാവ് തിരുമനസ്സും ദളവയും ഗൗരവമാന ചര്‍ച്ചയിലെന്റു നിനൈത്തേന്‍.
വേലുത്തമ്പി :- (സുബ്ബയ്യന്റ വരവ് ഇഷ്ടപ്പെടാത്തതുപോലെ )മഹാരാജാവ് പൊന്നുതമ്പുരാനും ദളവയും കുടിചേരുന്നത് നര്‍മ്മസല്ലാപങ്ങള്‍ക്കാണെന്ന് സ്ഥാനപതി സുബ്ബയ്യന്‍കരുതിയോ…
സുബ്ബയ്യന്‍ :- ഏയ് അപ്പടി ഒന്നുമില്ലൈ…പുതിയ ദളവ റൊമ്പഗൗരവ പ്രകൃതിയാണെന്ന് മുന്നാടിയേ കേഴ്‌വി പെട്ടേന്‍…. ഇപ്പ പാര്‍ത്താച്ച്.. ഇന്ത സമാധാന കാലത്തും സേനയെ റൊമ്പ പുതുമൈ ആക്കിറതര്‍ക്ക് യോശിക്കിറ ദളവ തിരുവിതാംകൂറുക്ക് മുതല്‍ക്കൂട്ടുതാന്‍.
വേലുത്തമ്പി :- സമാധാനം നിങ്ങള്‍ കമ്പനിക്കല്ലെ… തിരുവിതാംകൂറിനല്ലല്ലോ …
സുബ്ബയ്യന്‍ :- അടിയന്‍ എന്റും തിരുവിതാംകൂറുക്ക് നന്‍മൈ നിനപ്പവന്‍ താന്‍… കമ്പനിയുടയ തിരുവിതാംകൂര്‍ സ്ഥാനപതി എന്റ പൊറുപ്പ് മട്ടും താന്‍…
വേലുത്തമ്പി :- (മഹാരാജാവിനോടായി) അടിയന് വിട കൊള്ളാന്‍ അനുജ്ഞ നല്‍കിയാലും തമ്പുരാന്‍
ബാലരാമവര്‍മ്മ :- അങ്ങിനെയാവട്ടെ (വേലുത്തമ്പി നിഷ്‌ക്രമിക്കുന്നു. വേലുത്തമ്പിയുടെ പോക്ക് ഒളികണ്ണിട്ട് നോക്കുന്ന സുബ്ബയ്യന്‍. ശേഷം ചിരിച്ചു കൊണ്ട് മഹാരാജാവിനോട്)
സുബ്ബയ്യന്‍ :- അടിയന്‍ വന്തത് ദളവയ്ക്ക് അനിഷ്ടമായിതോ…..
ബാലരാമവര്‍മ്മ :- അങ്ങിനെ ആവാന്‍ തരമില്ല…
സുബ്ബയ്യന്‍ :- അതെന്നവേണമാവട്ടും… ഒരിക്കല്‍ തമ്പുരാനെതിരെ പട കൂട്ടിയ ആള്‍ തിരുവിതാംകൂര്‍ ദിവാനായതോടുകൂടി രാജശാസനങ്ങള്‍ക്ക് അടിമപ്പെട്ടാച്ച് എന്റ് നീങ്കള്‍ നിനയ്ക്ക്‌റേള. അപ്പടിയാനാല്‍ ഉങ്കളൈ ശ്രീപത്മനാഭന്‍ കാപ്പാത്തട്ടും…
ബാലരാമവര്‍മ്മ :- സുബ്ബയ്യന്‍ എന്തോ അര്‍ത്ഥം വച്ചു സംസാരിക്കും പോലെ…
സുബ്ബയ്യന്‍ :- അനര്‍ത്ഥതൈ ഒഴിവാക്കാന്‍ ചില അര്‍ദ്ധോക്തികള്‍ ശൊന്നേന്‍.. അവളവ് താന്‍.
ബാലരാമവര്‍മ്മ :- നിങ്ങള്‍ സ്ഥാനപതികള്‍ നയതന്ത്രജ്ഞരുടെ ഗൂഢഭാഷയില്‍ സംസാരിക്കുമെന്ന് നമുക്കറിയാം.. നമ്മോട് കാര്യങ്ങള്‍ തുറന്നു പറയുന്നതാവും ഉചിതം…
സുബ്ബയ്യന്‍ :- അഞ്ചുതെങ്ങ് കോട്ടയിലിരുന്ത് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ബ്രിട്ടിഷ് റസിഡന്റിന്റെ ചാരന്മാര്‍ക്ക് കിട്ടുന്ന വിവരങ്ങള്‍ ഉങ്കളെ തെരിയപ്പെടുത്തറുതാന്‍ എന്നുടയ ആഗമനോദ്ദേശ്യം..
ബാലരാമവര്‍മ്മ :- എന്താണ് രഹസ്യവിവരം …
സുബ്ബയ്യന്‍ :- ഉങ്ക ഉയിര്‍ ആപത്തിലാക്കും…..
ബാലരാമവര്‍മ്മ :- എന്ത് …ആരില്‍ നിന്നാണ് നമുക്ക് ഭീഷണി..
സുബ്ബയ്യന്‍ :- തിരുവിതാംകൂറിന്റെ ദളവയായി നീങ്കള്‍നിയമിച്ച വേലുത്തമ്പിയിലിരുന്തു താന്‍…
ബാലരാമവര്‍മ്മ :- എന്ത് തമ്പിയില്‍ നിന്നോ …
സുബ്ബയ്യന്‍:- സൈന്യത്തെ പുതുമൈ ആക്കിറതും തുപ്പാക്കിയും പീരങ്കിയും വാങ്കിറതും തിരുവിതാംകൂറിനെ ശക്തിപ്പെടുത്തിറതര്‍ക്ക് മട്ടും താന്‍ എന്റു നിനൈത്തേള..
ബാലരാമവര്‍മ്മ :- അസംബന്ധം പുലമ്പാതെ സുബ്ബയ്യന്‍.
സുബ്ബയ്യന്‍ :- തെളിവ് തന്താല്‍ അങ്ങ് വിശ്വസിക്കുമാ.
ബാലരാമവര്‍മ്മ :- എന്ത് തെളിവ്.
സുബയ്യന്‍ :- നാളിതുവരെ തിരുവിതാംകൂറില്‍ മഹാരാജാവിന്റെ കൊട്ടാരക്കെട്ടിലെ പകടശ്ശാല അല്ലാതൈ ദളവയ്ക്ക് മട്ടും ഒരു കച്ചേരി തലസ്ഥാന നഗരിയില്‍ ഇല്ലൈ.. ആനാല്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് മുതലാക ദളവയ്ക്ക് വാഴാന്‍ ഹജൂര്‍ എന്റെ പേരില്‍ പുതുമയാന കച്ചേരി മന്ദിരം പണിഞ്ഞിരിക്കുന്നു .. ദളവയ്ക്ക് ചാവേറുകളായ അംഗരക്ഷകര്‍ നിഴല്‍ മാതിരി കൂടൈ ഇരുക്കാര്‍… അതു മട്ടുമല്ലൈ ആലപ്പുഴയിലും കൊല്ലത്തും കൊട്ടാരം മാതിരി പുതുകച്ചേരി മന്ദിരങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കിറത്. ഉങ്കള മാതിരി നിഷ്‌ക്കളങ്കമാന പുണ്യാത്മാക്കള്‍ക്ക് ഇത് പുരിയാത്… തെരിഞ്ച കാര്യങ്ങള്‍ അറിയിച്ചെന്നു മാത്രം.. എനക്ക് വിടവാങ്കിരതര്‍ക്ക് അനുമതി കൂറുങ്കല്‍.. (അയാള്‍ തല കുനിച്ച് വണങ്ങി നിഗൂഢ മന്ദഹാസത്തോടെ പിന്നോട്ട് നടന്നു മറയുന്നു … ആത്മസംഘര്‍ഷത്തിന്റെ പരകാഷ്ഠയിലെത്തിയ മഹാരാജാവ് സംശയഗ്രസ്ഥനായി നില്‍ക്കുന്നു)
ബാലരാമവര്‍മ്മ :- (ബാലരാമവര്‍മ്മ നെഞ്ചില്‍ കൈവച്ച്) എന്റെ ശ്രീപത്മനാഭാ… നാമാരെ വിശ്വസിക്കും…(ബാലരാമവര്‍മ്മ നീല പ്രകാശ വൃത്തത്തില്‍)