അപ്രതീക്ഷിതമായ പഹല്‍ഗാം ഭീകരാക്രമണം ഭാരതത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചതാണ് ഓപ്പറേഷന്‍ സിന്ദൂര്‍. പ്രധാനമന്ത്രി സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു പഹല്‍ഗാമില്‍ നിരപരാധികളായ വിനോദ സഞ്ചാരികളെ പാകിസ്ഥാനയച്ച മുസ്ലീം ഭീകരവാദികള്‍ വെടിവച്ചുകൊന്നത്. യാത്ര വെട്ടിക്കുറച്ച് മടങ്ങി വന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കാര്യങ്ങള്‍ വിശകലനം ചെയ്ത് വിലയിരുത്തിയതിനുശേഷം ഭീകരാക്രമണത്തില്‍ പങ്കെടുത്തവരെയും അവര്‍ക്ക് പിന്നിലുള്ളവരെയും പാഠം പഠിപ്പിക്കുമെന്ന് വ്യക്തമാക്കി. 2014 നു ശേഷം ഭാരതത്തിനു നേരെ ദുഷ്ടലാക്കോടെ നോക്കിയ ഒരു കറുത്ത ശക്തിയേ യും നാം പാഠം പഠിപ്പിക്കാതിരുന്നിട്ടില്ല എന്നതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ വീണ്‍വാക്കാവില്ല എന്ന് ലോകത്തിനറിയാമായിരുന്നു. പാകിസ്ഥാനെന്ന ഭീകര രാഷ്ട്രത്തിന് ചുട്ട മറുപടി നല്‍കുന്നതിന്റെ മുന്നോടിയായി ചുരുങ്ങിയ സമയം കൊണ്ടാണെങ്കിലും മതിയായ ഗൃഹപാഠം ചെയ്യുവാന്‍ ഭാരതം തയ്യാറായി. നിയന്ത്രിത യുദ്ധമാണെങ്കില്‍ പോലും ഭാരതത്തിന്റെ ഭാഗം ലോക രാഷ്ട്രങ്ങളെ ആദ്യം തന്നെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിരവധി നയതന്ത്ര നീക്കങ്ങളാണ് ഭാരതം നടത്തിയത്. ഭാരതം ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചപ്പോള്‍ പാകിസ്ഥാന്‍ ആഗോള രംഗത്ത് അക്ഷരാര്‍ത്ഥത്തില്‍ ഒറ്റപ്പെട്ടു പോകുവാന്‍ കാരണം ഭാരതത്തിന്റെ പഴുതടച്ച നയതന്ത്ര നീക്കങ്ങളായിരുന്നു. ഈ നയതന്ത്ര നീക്കങ്ങള്‍ നടക്കുന്ന സമയത്ത് കോണ്‍ഗ്രസ് ആഭ്യന്തര രാഷ്ട്രീയത്തില്‍ ഭരണകക്ഷിക്കെതിരെ ദുഷ്പ്രചാരണങ്ങള്‍ നടത്താനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. രാജ്യം ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ് നാളിതുവരെയുള്ള ഭാരതത്തിലെ രീതി. എന്നാല്‍ രാഹുലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നരേന്ദ്രമോദിയുടെ പിടിപ്പുകേടുകൊണ്ടാണ് പഹല്‍ഗാം സംഭവിച്ചത് എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. രാഹുലും കോണ്‍ഗ്രസുമുള്ളപ്പോള്‍ ഭാരതത്തിന്റെ ആഭ്യന്തര ശൈഥില്യത്തിന് മറ്റ് ഭീകരരെ പാകിസ്ഥാന് അയക്കേണ്ടതില്ല എന്ന് തെളിയിച്ച നാളുകളാണ് കടന്നുപോയത്.
നാലു ദിവസം മാത്രം നീണ്ടു നിന്ന ഓപ്പറേഷന്‍ സിന്ദൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ലോകയുദ്ധചരിത്രത്തില്‍ ഇടം നേടി. സൈനിക ശക്തിയിലും യുദ്ധതന്ത്രത്തിലും ലോകത്തെ മറ്റേതൊരു വന്‍ശക്തി രാഷ്ട്രത്തിനുമൊപ്പമാണ് ഭാരതം എന്ന് ബോധ്യപ്പെട്ട നാളുകളാണ് കടന്നുപോയത്. പാകിസ്ഥാന്റെ പിന്നില്‍ നിന്നു കളിച്ച ചൈനയ്ക്കും വല്യേട്ടന്‍ ചമഞ്ഞു നിന്ന അമേരിയ്ക്കയ്ക്കുമൊക്കെ മുഖത്തേറ്റ മാരക അടി കൂടി ആയിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. യുദ്ധം നീണ്ടാല്‍ ഭൂപടത്തില്‍ നിന്നുതന്നെ തിരോഭവിക്കുമെന്നു മനസ്സിലായ പാകിസ്ഥാന്‍ സൗദിയുടെയും അമേരിക്കയുടെയും ഒക്കെ സഹായം തേടി. അവസാനം എങ്ങനെ എങ്കിലും യുദ്ധമവസാനിപ്പിക്കുവാന്‍ ഭാരതത്തോട് അപേക്ഷിച്ച അവര്‍ ഇന്ന് തങ്ങള്‍ക്ക് സംഭവിച്ച നഷ്ടങ്ങള്‍ ഒരോന്നും എണ്ണിപ്പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ല എന്ന പ്രഖ്യാപനത്തോടെയാണ് ഭാരതം വെടിനിര്‍ത്തലിനു സമ്മതിച്ചത്. അത് നയതന്ത്ര യുദ്ധമായി ഭാരതം തുടരുകയുമാണ്. യുദ്ധാനന്തരം ഭാരതത്തിന്റെ നിലപാടുകള്‍ ലോക രാഷ്ട്രങ്ങളെ ധരിപ്പിക്കാന്‍ പ്രതിപക്ഷ കക്ഷികളിലെ സമര്‍ത്ഥരായ നേതാക്കന്മാരുടെ ഒരു നിരയെ കൂടി ഉള്‍പ്പെടുത്തിയ സംഘത്തെ വിദേശ രാഷ്ട്രങ്ങളിലേയ്ക്ക് ഭാരതം അയച്ചിരിക്കുകയാണ്. യുദ്ധത്തില്‍ ഭാരതത്തിന് എത്ര വിമാനങ്ങള്‍ നഷ്ടപ്പെട്ടു എന്ന് ആവര്‍ത്തിച്ച് ചോദിച്ചു കൊണ്ട് ഓപ്പറേഷന്‍ സിന്ദൂറില്‍ ഭാരതത്തിനുണ്ടായ വിജയത്തെ ഇകഴ്ത്തി കാട്ടുവാന്‍ രാഹുലും കോണ്‍ഗ്രസും ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നത് ശത്രുരാജ്യത്തിനുണ്ടാക്കുന്ന ആനന്ദം ചെറുതല്ല. തോറ്റ രാജ്യം നടത്തേണ്ട പ്രചരണം വിജയിച്ച രാജ്യത്തിലെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി ചെയ്യുന്നതിനെ ലോകം അത്ഭുതത്തോടെ നോക്കുകയാണ്. ഐക്യരാഷ്ട്രസഭയില്‍ അണ്ടര്‍ സെക്രട്ടറിയായി കാല്‍നൂറ്റാണ്ട് പ്രവര്‍ത്തന പരിചയമുള്ള, നയതന്ത്ര കാര്യങ്ങളില്‍ അവബോധമുള്ള ശശി തരൂരിനെ വിദേശ രാജ്യങ്ങളിലെ നയതന്ത്ര നീക്കങ്ങളില്‍ ഉള്‍പ്പെടുത്തിയത് വരെ കോണ്‍ഗ്രസ് വിവാദമാക്കി. മുതിര്‍ന്ന നയതന്ത്രജ്ഞരടക്കം 59 അംഗ സംഘമാണ് 32 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഓപ്പറേഷന്‍ സിന്ദൂറിനെ സംബന്ധിച്ച ഭാരത നിലപാട് വ്യക്തമാക്കി കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ശശി തരൂര്‍, സല്‍മാന്‍ ഖുര്‍ഷിദ്, എഐഎംഐയില്‍ നിന്ന് ഒവൈസി, സിപി എമ്മില്‍ നിന്ന് ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരൊക്കെ വിജയകരമായും കാര്യക്ഷമമായും വിദേശ രാജ്യങ്ങളില്‍ ഭാരതത്തിനായി ദൗത്യം നിര്‍വ്വഹിക്കുമ്പോള്‍ കോണ്‍ഗ്രസ് തരംതാണ രാഷ്ട്രീയം കളിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പാകിസ്ഥാന്റെ നാവായി മാറിയിരിക്കുന്ന രാഹുലിന്റെ ചെയ്തികള്‍ക്ക് ഭാവിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കണക്കു പറയേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഭാരതം പറഞ്ഞതിനേക്കാള്‍ വലിയ നഷ്ടങ്ങള്‍ തങ്ങള്‍ക്ക് സംഭവിച്ചതായി പാകിസ്ഥാന്‍ ഭരണകൂടം തന്നെ പരസ്യമായി സമ്മതിക്കുമ്പോള്‍ പാര്‍ലമെന്റ് വിളിച്ച് യുദ്ധത്തില്‍ ഭാരതത്തിന് സംഭവിച്ച നഷ്ടങ്ങളുടെ കണക്ക് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന കോണ്‍ഗ്രസിന്റെ നിലപാട് അത്ര നിഷ്‌കളങ്കമല്ല എന്നു കാണാം. പാകിസ്ഥാനിലെ ഒട്ടുമിക്ക വ്യോമതാവളങ്ങളും ആണവ ആയുധപ്പുരയും വരെ ഭാരത വ്യോമസേനയുടെ ആക്രമണത്തില്‍ തകര്‍ന്നതായി ലോകത്തിന് മുഴുവന്‍ ബോധ്യപ്പെട്ടതാണ്. ഭാരത വ്യോമാക്രമണത്തില്‍ പാകിസ്ഥാന്റെ ആയുധശേഖരങ്ങളില്‍ ചൈനീസ് നിര്‍മ്മിത വിംഗ് ലൂംഗ് ഡ്രോണുകളുടെ ഗണ്യമായ ശേഖരം നശിച്ചതായി അവര്‍ തന്നെ സമ്മതിക്കുന്നു. ഏഴോളം യുദ്ധവിമാനങ്ങളും 2 നിരീക്ഷണ വിമാനങ്ങളും ഒരു സി-130 ട്രാന്‍സ്‌പോര്‍ട്ട് വിമാനം, 30 ല്‍ അധികം മിസൈലുകള്‍, നിരവധി ആളില്ലാ വ്യോമാക്രമണ സംവിധാനങ്ങള്‍ എന്നിവയെല്ലാം നഷ്ടപ്പെട്ടതായി സംശയലേശമെന്യേ തെളിഞ്ഞിട്ടും ഭാരതത്തിന് വലിയ നാശമുണ്ടായി എന്ന നിലയില്‍ പ്രചരിപ്പിക്കുന്ന രാഹുലും കോണ്‍ഗ്രസ് നേതാക്കളും സത്യത്തില്‍ ഭാരതത്തിന്റെ പരാജയത്തിന് വേണ്ടി അതിയായി ആഗ്രഹിച്ചിരുന്നതായി തോന്നുന്നു. ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം ഭാരതം നടത്തുന്ന നയതന്ത്ര നീക്കങ്ങള്‍ വിജയിച്ചു മുന്നേറുമ്പോഴാണ് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്ന നിലപാടുകളുമായി രംഗത്തിറങ്ങിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. പല വിദേശ രാജ്യങ്ങളുടെയും ഭാരതവിരുദ്ധമായ മുന്‍ നിലപാടുകളെ തിരുത്താന്‍ എന്തായാലും ശശി തരൂര്‍ അടക്കമുള്ള നേതാക്കന്മാര്‍ക്ക് കഴിഞ്ഞു എന്നത് അഭിനന്ദനാര്‍ഹമാണ്. കോണ്‍ഗ്രസിന്റെ നിലപാടുകള്‍ എത്ര പിന്‍തിരിപ്പനും രാജ്യവിരുദ്ധവുമായാലും നയതന്ത്ര സിന്ദൂര്‍ ലക്ഷ്യം കണ്ടു കഴിഞ്ഞിരിക്കുകയാണ്.